ആസുരമായ ഈ കാലത്തും മനുഷ്യനിലുള്ള പ്രത്യാശയിൽ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്ന ഒരു കൂട്ടം ഓർമ്മക്കുറിപ്പുകൾ. നന്ദി, ശ്രീ. ജോയ് മാത്യു!
ഈ കുറിപ്പുകൾ ഉടനീളം സൗഹൃദങ്ങളുടെ ആഘോഷമാണ്: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകളെ കടന്നുപോകുന്ന സൗഹൃദങ്ങളുടെ. സാന്ദ്രയുടെയും സുഹൃത്തുക്കളുടെയും സ്കോട്ടെദ് ഇടങ്ങൾ, അന്തിക്കാട്ടെ പപ്പുന്നിയാശാന്റെ വാടക കൊടുക്കാൻ പാടില്ലാത്ത മുറി, പോകുന്ന വഴികളിൽ എല്ലാം ഉള്ള സ്നേഹസമൃദ്ദമായ അത്താണികൾ, അട്ടിപ്പേരുകൾ എല്ലാം എന്നെ വയനാട്ടിലെ കോളേജ്കാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാനന്തവാടിയിലും തിരുനെല്ലിയിലും പുൽപ്പള്ളിയിലും കൊട്ടിയൂരിലും എല്ലാം ഞങ്ങൾക്കും ഉണ്ടായിരുന്നു ചില സ്നേഹവീടുകൾ. കൊച്ചുകൂരകളിൽ വലിയ ഹൃദയങ്ങൾ ഉള്ള മനുഷ്യർ താമസിച്ചിരുന്ന, ഏത് പാതിരാത്രിയിലും കയറിച്ചെന്ന് ഉള്ള കഞ്ഞീം കുടിച്ച് അറിയാവുന്ന വിപ്ലവവും പറഞ്ഞു കിടന്നുറങ്ങാൻ സാധിച്ചിരുന്ന കരുതലിന്റെ ഇടങ്ങൾ.
ശ്രീ. ജോയ് മാത്യു എഴുതിയിരിക്കുന്ന പോലെ ഒരു പോക്കറ്റിൽ ഉള്ള പ്രത്യാശ ഞങ്ങളെ ഒത്തിരി പേരെ നയിച്ച സമയങ്ങളും ഉണ്ടായിരുന്നു. കോഴിക്കോട് നിന്നും കൊച്ചി കാണാൻ ഒന്നര രൂപയുമായി ഞങ്ങളുടെ കൂടെ ഇറങ്ങിപുറപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അമ്പതു പൈസ പോക്കറ്റിൽ ബാക്കിവന്ന ഒരു കൂട്ടുകാരൻ ഇത്തരം പ്രത്യാശയുടെ ഉത്തമ ഉദാഹരണമായിരുന്നു.
പുനത്തിലിന്റെ സ്മാരകശിലകളെ കുറിച്ചുള്ള കുറിപ്പും മനോഹരമാണ്. അയലത്തെ വീടുകളിൽ നിന്നും അമ്മ സംഘടിപ്പിച്ചു കൊണ്ടുവന്നിരുന്ന കോട്ടയം ആഴ്ചപ്പതിപ്പുകൾ വായിച്ച് തുടങ്ങിയ ഞാനും അമ്മയും ആദ്യമായി ഒരുമിച്ചു വായിച്ച നോവൽ ആണത്. അമ്മ പിന്നീട് വളരെക്കാലം ഒരു പൂക്കുഞ്ഞീബി ആരാധിക ആയിരുന്നു. പുനത്തിലിന്റെ ചില കുന്നായ്മകൾ ആണ് പൂനാരങ്ങയിലെ കുറിപ്പിനാധാരം എങ്കിലും അത് എഴുതിക്കഴിയുമ്പോൾ എഴുത്തുകാരനും വായിച്ച് കഴിയുമ്പോൾ വായനക്കാരനും പുനത്തിലിനോടുള്ള സ്നേഹം കൂടുകയാണ്. അദ്ദേഹം പറയുന്ന ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ‘പനമരം കഥ’ പോലുള്ള കഥകൾ ആണ് ഏത് പ്രതിസന്ധികളിലും ‘നാളെ എല്ലാം ശരിയാകും’ എന്ന വിശ്വാസത്തിൽ നമ്മളെ മുന്നോട്ട് കൊണ്ടുപോകുന്നത്.
ദൈവികപരിപാലനയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ പോലും സമ്പത്ത് കൂട്ടി വച്ച് അതിന്റെ മുകളില അടയിരിക്കുന്ന ഈ കാലത്ത് തനിക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ തനിക്കുള്ളതല്ലെന്നും അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന വാഹകൻ മാത്രമാണ് താനെന്നും ഒരു സൂഫി ലൈനിൽ ചിന്തിക്കുന്ന ഇബ്രായി, നോ എന്ന് പറയാൻ പഠിപ്പിച്ച എംടി, മദ്യത്തെ ആണോ സിനിമയെ ആണോ കൂടുതൽ സ്നേഹിച്ചിരുന്നത് എന്ന സംശയം അവശേഷിപ്പിച്ച് കടന്നു പോയ ജോൺ, ജീവിതത്തെ നിരന്തരം മൊയന്താക്കിയിരുന്ന ജയചന്ദ്രൻ, സിനിമയിൽ കത്തിനിൽക്കുന്ന കാലത്തും പ്രതിഫലം പോലും വാങ്ങാതെ നാടകം എന്ന ഭ്രാന്തിലേക്ക് ഏതുസമയത്തും എടുത്തുചാടിയിരുന്ന പ്രിയനടൻ മുരളി, മരുഭൂമിയിൽ വച്ച് കയ്യിൽ ഇളംമഞ്ഞ നിറമുള്ള പൂനാരങ്ങ വച്ച് കൊടുത്ത സോഹരാബ് അങ്ങനെ പലരും ഈ പൂനാരങ്ങയിലെ മധുരമുള്ള അല്ലികൾ ആകുന്നുണ്ട്.
ശ്രീ ജോയ് മാത്യു, ആമേൻ എന്ന സിനിമ കണ്ടപ്പോൾ നിങ്ങൾ ഇത്രയും കാലം എവിടായിരുന്നു എന്ന് സത്യമായും ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഒരു പതിറ്റാണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നാലും കിട്ടുമായിരുന്നതിന്റെ ഉപരി അനുഭവങ്ങളും കാഴ്ചപ്പാടുകളും നിങ്ങൾ കണ്ട ജീവിതങ്ങളിൽ നിന്നും കെട്ടിയാടിയ ജീവിതവേഷങ്ങളിൽ നിന്നും നിങ്ങൾക്ക് കിട്ടിയിട്ടുണ്ട്.
ഈ ഓർമ്മകൾ അടയാളപ്പെടുത്തപെടെണ്ടത് തന്നെയാണ്. നിങ്ങളുടെ തലമുറയുടെ സർഗാത്മക ജീവിതത്തെ കുറിച്ച് വായിക്കുമ്പോൾ ആണ് ചിലപ്പോഴൊക്കെ ജനിക്കാൻ അല്പ്പം വൈകിപ്പോയെന്ന് ഞങ്ങൾക്ക് തോന്നുന്നത്.
അംസ്റ്റെർദം ബലൂൺ കമ്പനിയിലെ ലിയോ വന്ദർസാം പറയുന്നത് പോലെ ‘മനുഷ്യനിലുള്ള പ്രത്യാശ’ എന്ന രാഷ്ട്രീയത്തിൽ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നതാണ് പൂനാരങ്ങയിലെ ഓരോ ഏടും.
By:

വിപിൻ,
ReplyDeleteആസ്വാദനക്കുറിപ്പ് ഇഷ്ടമായി.
അർദ്ധബോധാവസ്ഥയിൽ, മക്കൾ ശ്രദ്ധിയ്ക്കാതെ കിടക്കുകയാണ് pk എന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് രണ്ടുമാസത്തിനുള്ളിലായി ഒരു പത്രക്കുറിപ്പിൽ കണ്ടു.
കുഞ്ഞബ്ദുള്ളയുടെ രചനകളെ കുറിച്ച് വായിച്ചപ്പോൾ, അതാണ് ആദ്യം ഓർമ്മ വന്നത്... ഇപ്പോൾ എന്താണാവോ, സ്ഥിതി!!!
ജോയ് മാത്യു, ചില പ്രത്യേകതകളുള്ള വ്യക്തി തന്നെയാണ്.
മുൻപത്തെ കാലമൊന്നുമല്ല,ല്ലോ?
എഴുതുന്നവരായാലും അഭിനയിയ്ക്കുന്നവരായാലും പാടുന്നവരായാലും ഏതുരംഗത്തായാലും കുത്തൊഴൂക്കിലാണു നമ്മൾ.
ആർ ആരെയൊക്കെ വായിയ്ക്കും?
അധികമാരുമൊന്നും വിത്തെറിയാത്ത നിലമായിരുന്നു, 50 വർഷം മുൻപത്തെ നമ്മുടെ കലാ-സാഹിത്യ-സിനിമാ തട്ടകം.
അതുകൊണ്ട് ശ്രദ്ധിയ്ക്കപ്പെടാൻ പ്രയാസമുണ്ടായിരുന്നില്ല.
ഇന്നങ്ങനെയല്ല. സോഷ്യൽ മീഡിയകളുടെ അതിപ്രസരണം തന്നെ,
ആർക്കും എന്തും പ്രതിഫലിപ്പിയ്ക്കാവുന്ന സ്ഥിതിവിശേഷമൊരുക്കി.
ഇതിൽ മുത്തുകൾ വാരിയെടുക്കാൻ/ തെരെഞ്ഞെടുക്കേണ്ടതാണു ശ്രമമായി കാണുന്നത്.
അതെന്തായാലും, ആസ്വാദനക്കുറിപ്പേറെ ആസ്വാദ്യമായി.
നന്ദി, നമസ്കാരം!
Thanks for your beautiful review.its really inspiring ,thank you
ReplyDelete