Slider

പറവകൾ

0
By: Harikumar

നമുക്കൊരു യാത്ര പോകണം.
ആരുമറിയാതെ..
എല്ലാ കണ്ണുകളിലും രാത്രികൾ നുഴയുന്ന നേരത്ത്‌ പുറപ്പെട്ട്‌ പോണം.
ദൂരത്ത്‌, പുലരും മുൻപ്‌ കാറ്റത്തെ പുല്ലാഞ്ഞി പൂവ്‌ പോലെ പറന്നിറങ്ങണം.
നമുക്കറിയാത്ത, നമ്മെ അറിയാത്ത വഴികളിൽ ഒഴുകണം.
നീ നിന്റെ മുടികളെ കെട്ടഴിച്ച്‌ വിടും..
വിയർപ്പ്‌ തുടക്കാതെ, ആർക്കുമായി അണിഞ്ഞൊരുങ്ങാതെ,
വളകളണിയാതെ, കല്ലുമാലകളില്ലാതെ, ഒക്കെയാ കൂട്ടിലുപേക്ഷിച്ച്‌ നീ പട്ടം പോലെ...
ഹാ നിന്റെ ചിറകുകളെ ഓർക്കൂ... നിനക്കിപ്പോഴും പറക്കാനാകും.
നിലക്കാതെ നമുക്ക്‌ സംസാരിക്കണം..
അഴുക്ക്‌ ചാലുകളൊഴുകുന്ന ഇടുങ്ങിയ തെരുവുകളിൽ നടക്കണം..
അവിടെ പായൽ പിടിച്ച,വിള്ളലുകളിൽ കല്ലാലിൻ തൈകൾ കുരുത്ത പടവുകളിലിരുന്ന് പൊട്ടിച്ചിരിക്കുന്ന കുടലപ്പെണ്ണുങ്ങളുടെ തേൻ നിറത്തെയും,
ഫെറായിം താഴ്‌വാരത്തെ മുന്തിരിക്കുല പോലെയുള്ള അവരുടെ മുലകളെയും കുറിച്ച്‌ പരദൂഷണം പറയാം.
നഗര ഗോപുരങ്ങളുടെ ഉച്ചി നോക്കി നടുവത്ത്‌ കയ്യൂന്നി നിൽക്കാം.
ഒരു ട്രാമിനെ ഓടിച്ചിട്ട്‌ പിടിച്ച്‌ ജനലിനടുത്ത സീറ്റിനു വേണ്ടി തല്ല് കൂടാം..
അവസാനം നീ അത്‌ നേടും എനിക്കറിയാം.
നമ്മൾ മാത്രമുള്ള ആ വണ്ടിയിലിരുന്ന്
നീ വായിച്ചു തീർത്ത പുസ്തകങ്ങളെ കുറിച്ചും
ഞാൻ കണ്ടു തീർത്ത സിനിമകളെ കുറിച്ചും,
ഒറ്റക്ക്‌ നമ്മൾ നടത്തിയ യാത്രകളെ കുറിച്ചും സംസാരിക്കാം.
തിരക്കുള്ള ചന്തകളിലൂടെ മെല്ലെ നടക്കാം, ഒരു വക വാങ്ങാതെ എല്ലാത്തിനും വില ചോദിക്കാം..
തെരുവ്‌ വിഭവങ്ങൾ ഒന്ന് വിടാതെ വാങ്ങി തിന്നാം..
ഏതെങ്കിലും ഭോജന ശാലക്കുള്ളിലിരുന്ന് മധുരമില്ലാത്ത മണമുള്ള ചായ കുടിച്ച്‌ നമുക്ക്‌ മാപ്പ്‌ നോക്കി ആ പർവ്വതമെവിടെയെന്ന് കണ്ടെത്താം..
വൈകുമ്പോഴേക്കും അതിനു താഴ്‌വാരത്ത്‌ നമ്മളെത്തും...
മെലിഞ്ഞ ഒരു പുഴ ഒഴുകുന്ന, ചരലുകളും ഉരുളൻ കല്ലുകളും നിറഞ്ഞ അവിടെ പലായനം ചെയ്തെത്തിയ ആദി മനുഷ്യരെ പോലെ ഒരു രാത്രിക്ക്‌ പാർക്കാൻ ഇടമൊരുക്കാം.
നീ ഉണങ്ങിയ പുല്ലുകളും വിറക്‌ കൊള്ളികളും അവിടെ എത്തിക്കും അപ്പോഴേക്കും ഞാൻ വെള്ളത്തിൽ കല്ലുകളടുക്കി മീനുകൾക്ക്‌ കെണി കൂട്ടി വക്കും.
നമുക്ക്‌ കുറെ പൈൻ ചില്ലകൾ ഒടിച്ച്‌ കൊണ്ടു വരണം അതു വിരിച്ചാവും നമ്മുടെ കിടക്കയുണ്ടാക്കുക.
പൂഴി മണലിൽ ഉണങ്ങിയ പുല്ലുകൾ കൊണ്ട്‌ തീ കൂട്ടാം അതിലേക്ക്‌ വിടക്‌ കൂട്ടി കത്തിക്കാം.
ഇരുട്ട്‌ വീഴുമ്പോൾ കെണിയിൽ മീനുകൾ വരും മുനപ്പിച്ച കമ്പുകൾ കൊണ്ടവയെ കുത്തി പിടിക്കാം.
കനലുകളിൽ വച്ച്‌ പാകം ചെയ്യാം...
മഞ്ഞ്‌, കോലാടുകളെ പോലെ പുഴക്കരയിലെ മേടുകളിൽ ഉരുണ്ട്‌ കൂടുമ്പോൾ മീനിറച്ചി കൂട്ടി നമുക്ക്‌ കള്ള്‌ കുടിക്കണം..
ഗോതമ്പ്‌ വോഡ്കയുടെ ലഹരിയിൽ നക്ഷത്രങ്ങൾ കൂട്ടി ആകാശത്ത്‌ ചിത്രങ്ങൾ വരക്കണം.
വേട്ടക്കാരനെയും സ്വർണ്ണ മീനിനെയും യൂണികോണിനെയും വരക്കണം..
വെള്ളിവെട്ടം വീഴുന്ന പുഴ തിളങ്ങും..
ഒച്ചയെടുത്ത്‌ രണ്ടാൾക്കും കൂവണം.
എന്നിട്ട്‌ പൊട്ടി ചിരിക്കണം.
ആ പാറയിലെഴുതി വക്കണം ഞങ്ങളെക്കാൾ ഭ്രാന്തുള്ളവർ ഇത്‌ മായ്ക്കട്ടെയെന്ന്.
എപ്പോഴൊ ഉറങ്ങും.
വെയിലുദിക്കും മുൻപ്‌ നമ്മളാ കുന്ന് കയറും..
കുറ്റി പുല്ലുകളുള്ള ചരൽ നിറഞ്ഞ വഴികൾ കുത്തനെ കയറി നമ്മളതിന്റെ ഉച്ചി കീഴടക്കും..പരുത്തി പാടം പോലെ മഞ്ഞ്‌ പൂത്ത്‌ നിൽക്കുന്ന വനങ്ങൾ, അടുത്ത നഗരം, ഒരേ നിറത്തിലുള്ള വീടുകൾ, പുഴ, പാടങ്ങൾ ഒക്കെ കണ്ട്‌ ഒന്നും മിണ്ടാതെ നിന്ന് കിതക്കണം..
അവിടെ നിന്ന് വിളിച്ച്‌ കൂവണം സ്വർഗ്ഗം കണ്ടവരുണ്ടോ...
അതീ കുന്നിനുച്ചിയിലുണ്ട്‌..
ഒടുങ്ങാത്ത കാഴ്ച്ചകളിലേക്ക്‌ കിറുക്കത്തി പെണ്ണെ നമുക്കെടുത്ത്‌ ചാടണം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo