വിധിച്ചതും കൊതിച്ചതും രണ്ടെന്നായീടുകിൽ
വിടചൊല്ലാതകലുമ്പോഴെന്തിന്നു നീരസം.
കാട്ടിലും മേട്ടിലും പാറിനടന്നോരു
രമണനായീടുകിലെന്തിന്നു പരിഹാസം.
വളർന്നങ്ങുവലുതായൊരെൻ പ്രേമഭൂമിക
മരീചികയാകുകിൽ പിന്നെന്ത് ചെയ്വേണം.
വാക്കേറ്റു കണ്ണിൽ മഴപൊഴിഞ്ഞീടവെ
തൂവാലത്തുമ്പില്ലേൽ എന്തിന്നു കരയേണം.
വേദനത്തിന്നങ്ങ് ചീർത്തു പോയീടുവാൻ
കാലമേറിനിയും താണ്ടണോ ചൊൽക നീ.
ലക്ഷ്യമേകമായീടുകിൽ അതുതന്റെ
മരണത്തിനപ്പുറം ജീവിതം വേണമോ?
ചുംബിച്ചോരധരത്തിൻ ചൂടാറും മുൻപേ
എന്തിനാണിന്നുനീ വിടചൊന്നകന്നത്.
കൊട്ടാരക്കെട്ടിന്റെ മാസ്മര ദീപ്തിയിൽ
രാജസുഖത്തിന്റെ പിൻപറ്റികഴിയാനോ.
സത്യമായുള്ളയെൻ സ്നേഹത്തിനപ്പുറം
കൊട്ടാരജീവിതമത്രമേൽ മധുരമോ?
വിടയെന്നമുള്ളിനാൽ മുറിവേറ്റൊരെന്നുള്ളം
വിടയെന്നുചൊല്ലിടാഞ്ഞുയിരെടുത്തീടട്ടേ
നിനക്കുതാങ്ങായിടാത്തൊരെൻ ദേഹമീ
പുഴയതുതാങ്ങട്ടേ പുഴയോടലിയട്ടേ....
_____________________________
രമേഷ് പെങ്ങാമുക്ക് ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക