Slider

ഇന്നായിരുന്നു .... ആ ദിവസം

0

എൺപതുകളിലെ പൊന്നിൻ തിരുവോണ ദിവസങ്ങളിൽ ചിലവ അർദ്ധതാര്യമായ കാലത്തിന്റെ കണ്ണാടി മറയ്ക്കപ്പുറത്ത് നേരിയ നഷ്ടബോധം നിറച്ചു കൊണ്ട് ഉറ്റുനോക്കുന്നു .
പരുമല പാലച്ചുവടു മുതൽ ദീപാ ജംഗ്ഷൻ വരെയുള്ള ഇന്നു കാണുന്ന ടാർ റോഡ്
ചെമ്മൺ റോഡായി മാറുന്നു ,ഉള്ളിൽ ..
ഒരു ചലച്ചിത്രത്തിലെ ഫ്ലാഷ്ബാക്ക് രംഗങ്ങൾ പോലെ ..
വലിയപറമ്പിലെ വീട്ടിൽ നിന്നും അത്തം നാളിൽ അതിരാവിലെ വായ്ക്കുരവ കേൾക്കുന്നു ..
അയൽവീടുകളിൽ നിന്നും ആബാലവൃദ്ധം
അവിടെ ഒത്തുകൂടുന്നു .. ഞങ്ങൾ കുട്ടികൾ
പലരും ഓട്ടത്തിനിടയിൽ മുഴച്ചു നിൽക്കുന്ന
കല്ലുകളിൽത്തട്ടി ഗ്രാവൽ റോഡിൽ വീഴുന്നു .
ഉരഞ്ഞ മുട്ടുകളുമായി ചോരയൊലിപ്പിച്ച് ...
കല്ലുപുരയിലെ പറമ്പിലെ തൈത്തെങ്ങിന്റെ
മടലിൽ നിന്നും 'മരുന്ന് 'ചുരണ്ടിയെടുത്ത്
പൊത്തിപ്പിടിച്ചു കൊണ്ട് .....
തുമ്പിക്കാലം....
വലിയ മുറ്റത്ത് വാഴപ്പിണ്ടികൾ മുറിച്ച് മനോഹരമായി ഒരുക്കിയിരിയ്ക്കുന്ന പന്തലിൽ
കുരുത്തോലത്തൊങ്ങലുകൾ ചാർത്തി ,
തെച്ചിയും ചെമ്പരത്തിയുമടക്കം ഒട്ടനവധി പ്പൂക്കൾ നിറച്ച് നിലവിളക്കും നിറചങ്ങഴിയും വെച്ച തളിച്ചൊരുക്കിയ തറയിൽ ..കവുങ്ങിൻ പൂക്കുലകൾ ഉതിർത്തിട്ടിരിയ്ക്കുന്നു.
ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് കുളിച്ചീറനായി
പെറ്റിക്കോട്ടിനു മുകളിൽ തോർത്തുമുണ്ടു ചുറ്റി
" കൊച്ച് " ഇന്ദുവും "കൊച്ച് " ബിന്ദുവുമിരിയ്ക്കുന്നു ..പൂക്കുലകൾ കൊണ്ട് മുഖംമറച്ചവരിരിയ്ക്കുമ്പോൾ...
അണിയറയിൽ നീണ്ട വായ്ക്കുരവകൾ...
" ഒന്നാനാം അരിമലയ്ക്ക് വന്നുദിച്ചോരാദിത്യ .. "
"തിരുവല്ല മതിലകത്ത് മണിക്കിണറ്റിൽ ... "
ചന്ദ്രവതിയമ്മയുടെ ഉച്ചസ്ഥായിയിലുള്ള പാട്ട്
ഏറ്റുപാടുന്ന പെണ്ണുങ്ങൾ ....
ഇടയ്ക്കിടയ്ക്ക് കുരവകൾ ......
കഥാരൂപത്തിലുള്ള പാട്ടുകളിൽ പലതിലും
അതിസുന്ദരികളായ കന്യകമാരും കാമദേവനും
നിറയുന്നു.
ഇതെല്ലാം നടക്കുന്നത് അത്തം അന്ന് വീടിനു മുന്നിൽ കന്യകമാർ സ്വയമൊരുക്കിയ പൂക്കള
ത്തിനു മുന്നിൽ .......
ഒന്നാം ദിവസം ... അത്തപ്പൂക്കളം ....
നേദിച്ച പൂവടകൾ ഗണപതി പ്രസാദത്തിനൊപ്പം ..
അത്തം തുടങ്ങിഎല്ലാദിവസങ്ങളും ഇതേ ദിവസ
ത്തിന്റെ ആവർത്തനം ...
പൂ പറിയ്ക്കാൻ ,പൂക്കുലയൊരുക്കാൻ ഒക്കെ
ഞങ്ങൾ കുട്ടികൾ ,പരീക്ഷാത്തെരക്കിനിടയിലും..
തൃക്കാക്കരയപ്പനെ ഒരുക്കൽ ഒരു വലിയ ജോലിയാണ് ... വടക്കേ കണ്ടത്തിൽ നിന്നെടുത്ത
ചെളികുഴച്ചാണ് രൂപമുണ്ടാക്കൽ ..
തിരുവോണപ്പൂക്കളത്തിനുമുന്നിലാണ് പൂപ്പട ... അന്നേ ദിവസം അലങ്കാരങ്ങൾ കൂടും... കുഴിച്ചിട്ട വാഴപ്പിണ്ടികളിൽ കുത്തിവച്ച ഈർക്കിൽ വളയങ്ങളിൽ നൂറുകണക്കിന് മരോട്ടിവിളക്കുകൾ തെളിയും ... മരോട്ടിക്കായ രണ്ടായി മുറിച്ച് കുരുനീക്കി എണ്ണയൊഴിച്ച് തിരിയിടുന്നതാണ് മരോട്ടി വിളക്ക് ... അന്നത്തെ രാത്രി തങ്കവെളിച്ചത്തിന്റെ പ്രളയമാണ് .അത്ഭുതകരമായ ദീപാലങ്കാരം ...
പരുമലയുടെ ഒരു ഭാഗം മുഴുവനുണ്ടാവും കാണി
കളായും പങ്കാളികളായും അന്നേ ദിവസം ...
അവളുറക്കം തുയിലുറക്കം .... അവളുണരാൻ വായ്ക്കുരവ ... എന്നു പാടുമ്പോൾ ദിഗന്തം
പിളരുമാറുച്ചത്തിലാണ് വായ്ക്കുരവ .... അന്ന്
അന്നാണ് പൂപ്പട ......
പതിഞ്ഞ താളത്തിൽ തുടങ്ങുന്ന തുമ്പിപ്പാട്ടുകൾ
സാവധാനം ദ്രുതതാളത്തിനു വഴിമാറുന്നു ..
ചന്ദ്രവതിയമ്മയാണ് സ്ത്രീകൾക്ക് പാടിക്കൊടുക്കുന്നതെങ്കിലും .. ചന്ദ്രൻകൊച്ചേട്ടനാണ് മേൽനോട്ടക്കാരൻ ....
ആദ്യന്തം എല്ലാറ്റിന്റെയും ....
മുറുകിവരുന്നതാളത്തിനൊപ്പം ആൺ തുമ്പികളും
ആടിത്തുടങ്ങുന്നു .....
ഉച്ചസ്ഥായിയിൽ അതിദ്രുതതാളത്തിൽ പാട്ടെത്തുമ്പോഴേയ്ക്കും ആട്ടം മുറുകുന്നു ...
അത്യുച്ചസ്ഥായിയിൽ തുമ്പികൾ തുള്ളിയുറയുന്നു . പൂക്കുല ദൂരെയെറിയുന്നു. ബാധാവേശം പോലെ ,കളത്തിൽ നിറഞ്ഞ
പൂക്കളും ഇലകളും ആകാശത്തേയ്ക്കു
പറക്കുന്നു ... പൂപ്പടയ്ക്ക് ആൺതുമ്പികളായതി
നാൽ വന്യമായ കരുത്തിൽ ,വിറങ്ങലിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ഇലകളും
പൂക്കളും പച്ചമണ്ണിനൊപ്പം വന്നു വീഴുമ്പോൾ
മനസ്സുകൊണ്ട് അവരും തുള്ളിയുറയുന്നു ....
പൂപ്പട കൂട്ടി ,പൂവട തിന്ന് .......
ഇന്ന്.. ശ്രീ ചന്ദ്രൻ നായരില്ല .....
ആവേശപൂർവ്വം കൂടി നിന്നവരിൽ പലരുമില്ല ...
പൂപ്പടയില്ല ..... പൂവടയില്ല ......
തൃക്കാക്കരയപ്പനില്ല ......
കുരുത്തോലകൊണ്ട് മുഖം മറച്ച് തുമ്പിപ്പാട്ടിന്റെ
താളമൊപ്പിച്ച് ആടാൻ കന്യകമാരില്ല ....
ഇന്ന് .... ഇന്ന് ...... ആ തിരുവോണമില്ല .

By: SumodParumala
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo