
ഒരിയ്ക്കൽ അവൾ കോറിയിട്ട അക്ഷരങ്ങൾക്കിടയിലും കാണുന്ന സ്വപനങ്ങൾക്കിടയിലും അവൾ,അവളെ തിരഞ്ഞുകൊണ്ടിരുന്നു....കിലുക്കാംപെട്ടിപോലെ ചിരിച്ചിരുന്ന വെളുത്തുമെലിഞ്ഞ ചുരുണ്ടമുടിക്കാരി..ഉത്സവപറമ്പിലെ ബലൂണുകൾക്കൊപ്പം കാണുന്ന സുന്ദരിപാവകളെയും,മഴയേയും കുപ്പിവളകളേയും കുടമുല്ലപ്പൂവിനേയും സ്നേഹിച്ചവൾ....ചിരിക്കുടുക്കയായ് മറ്റുള്ളവരെ നിഷ്കളങ്കമായി സ്നേഹിച്ചവൾ...പക്ഷേ ചില കള്ളനാണയങ്ങൾക്കെവിടെ ആത്മാർത്ഥത...
ആകാശത്തിലെ വെൺമേഘക്കൂട്ടങ്ങൾക്കിടയിൽ അവളൊരിക്കൽ മറഞ്ഞു പോയി...അവിടെയവൾ തിരഞ്ഞതവളുടെ അച്ഛനെയായിരുന്നു....കുറേ നല്ലോർമ്മകളും നന്മകളും പകർന്നുകൊടുത്ത് ഒരു യാത്രപോലും പറയാതെപോയ അച്ഛൻെറ ഓർമ്മകൾ അവളുടെ ചിന്തകളിൽ ഭ്രാന്തു പടർത്തിയപ്പോൾ..ആംബുലൻസും മുല്ലപ്പൂക്കളും സാമ്പ്രാണിത്തിരിയുടെ മണവും അവൾക്ക് മരണത്തിൻെറ മാത്രം ഓർമ്മകളായി..
മേഘങ്ങളിൽ നിന്നും കൈപിടിച്ചുയർത്തിയ മാലാഖമാർ അവൾക്കു കാണിച്ചുകൊടുത്ത് അച്ഛനെയായിരുന്നില്ല...കെട്ടിത്തൂങ്ങി മരിച്ചെന്നു വിധിയെഴുതപ്പെട്ട എട്ടും പത്തും വയസ്സു വരുന്ന കുഞ്ഞുങ്ങളെ...ഡോക്ടറുടെ കൈത്തെറ്റിൽ ഇല്ലാതായ അമ്മയേം കുഞ്ഞിനേയും...നായ കടിച്ചുകീറി കൊന്നവർ.....ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ച കുഞ്ഞുമക്കൾ...അങ്ങനെ അങ്ങനെ ഒരുപാടു പേർ......അങ്ങു ദൂരെ മേഘങ്ങൾക്കപ്പുറത്ത് മാലാഖമാരോടൊപ്പം അവരൊക്കെ സന്തോഷത്തോടെ കഴിഞ്ഞപ്പോൾ..ആത്മാവു നഷ്ടപ്പെട്ട ചില സ്വത്വങ്ങൾ ഭൂമിയിലഞ്ഞു....അതിൽ ചിലരെ കരുണയുടെ ആൾരൂപങ്ങളായി ടെലിവിഷനിൽ അവൾ കണ്ടിട്ടുണ്ട്.മറ്റു ചിലരുണ്ട് ദൈവികതയുടെ മഹത്വത്തെ കാപട്യത്തിൻെറ ആഴങ്ങളിലേക്ക് തള്ളിയിടുന്നവർ....ഒരു നിമിഷാർദ്ധംകൊണ്ടില്ലാതാവുന്ന ജീവൻ,എന്നിട്ടും സ്ഥാനമാനങ്ങൾക്കും പ്രശസ്തിക്കും സമ്പത്തിനുമൊക്കെ കടിപിടികൂടുന്നവർ.....ഏത് കുത്സിതമാർഗ്ഗത്തിലൂടെയും ആഗ്രഹിക്കുന്നതു നേടിയെടുക്കാൻ പ്രയത്നിക്കുന്നവർ.....കാപട്യത്തെ, സ്നേഹശൂന്യതയെയൊക്കെ അവളെന്നും വെറുത്തിരുന്നു.
അവളുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു കുഞ്ഞു മക്കളുടെ നിഷ്കളങ്കമായ ചിരി....അവളുടെ കണ്ണുകൾ അവളറിയാതെ അശ്രു പൊഴിച്ചുകൊണ്ടിരുന്നു...അവളവിടെ അവരുടെ കൂട്ടുകാരിയായി......അവൾക്കു സ്വയം പുച്ഛം തോന്നി അസ്ഥിത്വമില്ലാത്ത പെൺകുട്ടിയായി ,ഒന്നു പ്രതികരിക്കാൻ പോലും കഴിയാതെ ഭൂമിയിൽ കഴിഞ്ഞ നാളുകളോർത്ത്.
*******************************************
സരിത സുനിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക