Slider

സെമിത്തേരിയിലെ_മുല്ലച്ചെടി

0

സെമിത്തേരിയിലെ_മുല്ലച്ചെടി
******************************
കാലങ്ങളായി താലോലിച്ച സ്വപ്നങ്ങൾക്കിന്ന് ചിറക് മുളക്കുകയാണ്.. ചില കാഴ്ചകൾ മനസ്സിൽ ചുരുണ്ടു കൂടി മായാത്ത ചിത്രങ്ങളായി ക്യാൻവാസിൽ പതിയും. അങ്ങനെ പതിഞ്ഞ ചിത്രങ്ങളാണ് ഇന്ന് മുന്നിൽ വർണ്ണങ്ങൾ ചാലിച്ച് നിരന്ന് നിൽക്കുന്നത്.
രാത്രിയുടെ മനോഹാരിതയിൽ ചന്ദ്രനോളം തിളങ്ങി നിൽക്കുന്ന മുല്ലമൊട്ടുകൾ........എറ്റവും പ്രിയപ്പെട്ട ഛായാചിത്രത്തിന് മുന്നിൽ നിർവൃതിയോടെ നിൽക്കുമ്പോളും
മനസ് വല്ലാതെ പതറുന്നു..സ്വന്തം കരവിരുതിനാൽ തീർത്ത ഛായാചിത്രങ്ങളിലേക്കല്ല..
അജിച്ചായൻ കൊണ്ടുത്തന്ന ഡയറിയിലേക്കാണ് കണ്ണും മനസ്സും ഒരുപോലെ ചെന്നെത്തുന്നത്.
''റോഷന്റെ മാജിക് ഫിൻഗേഴ്സ് ഇന്നീ ആർട് ഗ്യാലറിയിലെ ചുമരുകൾക്ക് ജീവൻ പകർന്നിരിക്കുവാണല്ലോ.....വെൽ ഡൺ..ഗ്രേറ്റ് വർക്..ഡെഫിനിറ്റിലി യു ഹാവ് എ ഗ്രേറ്റ് ഫ്യൂച്ചർ മൈ ബോയ്.ആൾ ദി ബെസ്റ്..'' കമ്പനി സിഇഒ ശ്യാം ചന്ദ്രൻ സർ ആണ്
''താങ്ക്യൂ സർ''
''
അപ്പോ നാളെയാണല്ലേ ഫ്ലൈറ്റ്. ഇൻഡ്യയോട് ബൈ പറയുന്നു. ടു ലണ്ടൻ...ഗ്രാഫിക് ഡിസൈനറിന്റെ കഴിവുകൾ ഇനി ലണ്ടനിൽ.കൺഗ്രാറ്റ്സ്.''
''യേസ് സർ...താങ്ക്സ് എലോട്ട്''
ഏവരുടെയും അഭിനന്ദനങ്ങൾക്ക് നന്ദി പറയുമ്പോഴും കണ്ണുകൾ ടേബിളിനു മുകളിലെ
ഡയറിയിലേക്ക് തന്നെ പായുന്നു.
****************************
ആ ഡയറി എത്ര തവണ വായിച്ചിട്ടും മതിയാവാത്തത്പോലെ..
മനസ്സിലാക്കി വെച്ചിരുന്നതും, പറഞ്ഞു കേട്ടതുമായതെല്ലാം പൊള്ളയായ വാക്കുകൾ ആയിരുന്നോ
'പപ്പ' എന്ന വികാരത്തെ മാത്രമല്ല...ആ വാക്കിനോട് തന്നെ പുച്ഛമായിരുന്നു. ഇന്ന് ആ പുച്ഛമെല്ലാം ഈ ഡയറിയിലെ വാക്കുകളുടെ രൂപത്തിൽ തിരിച്ചു കുത്തുന്നു.
അവസാനമായി പപ്പയെ കണ്ട ദിവസത്തെ ഒരു ഭയപ്പാടോടെ ഇന്നും ഓർക്കുന്നു.
അന്ന് ആറോ ഏഴോ വയസ് പ്രായം, പള്ളിമുറ്റത്ത് വച്ച്, തമ്മിൽ തർക്കിക്കുന്ന പപ്പയും മമ്മയും, തന്നെ ചൊല്ലിയാണെന്ന് മാത്രം ഓർമയുണ്ട്. ഇരുവരും തമ്മിൽ കയർത്തു സംസാരിക്കുന്നതും, മമ്മ തന്നെ കൈക്ക് പിടിച്ച് വലിച്ച് കൊണ്ടുപോകുന്നതും, പുറകിൽ ഓടി വന്നു പപ്പ കരഞ്ഞുകൊണ്ട് ബൈക്കിൽ കയറാൻ പറയുന്നതും, അത് വക വയ്ക്കാതെ മമ്മ തന്നെയും കൂട്ടി ഓട്ടോയിൽ കയറിപോയതും എല്ലാം ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു. അതിൽ പിന്നെ പപ്പയെ കണ്ടിട്ടില്ല. ഒരു ഫോൺ വിളി പോലും പപ്പയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല...
മനസ്സിലെ അനേകായിരം ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നു ആ ഡയറിക്കുള്ളിൽ . അജിച്ചായൻ ഇന്ന് ഈ ഡയറി ഇവിടെ എത്തിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും അറിയാതെ...... നാളെ ലണ്ടനിലേക്ക്..
പപ്പയുമൊന്നിച്ചുള്ള നിമിഷങ്ങൾ ഓർമയിൽ വളരെ കുറച്ചേയുള്ളു..പപ്പയോടൊപ്പം ബൈക്കിലുള്ള ദൂരയാത്രകൾ, ഒന്നിച്ചിരുന്നുള്ള ചിത്രം വരകൾ...പിന്നെ രാത്രിയിൽ വിരിയുന്ന മുല്ലമൊട്ടുകളുടെ സൗന്ദര്യവും സുഗന്ധവും ആസ്വദിക്കുന്നത്....ഇതെല്ലാമാണ് ആകെയുള്ള നല്ലോർമകൾ...
മമ്മയെ കണ്ടതു മുതലുള്ള കാര്യങ്ങളും പ്രേമവിവാഹവും എതിർപ്പുകളും, ആദ്യമായി കുഞ്ഞുണ്ടായതും, അസ്വാരസ്യങ്ങളും, വേർപിരിഞ്ഞതും എല്ലാം.. എല്ലാമുണ്ടീ ഡയറിയിൽ.
എന്നാലും ചില വാക്കുകളിൽ മനസ്സിൽ തടഞ്ഞു നിൽക്കുന്നു. മനസ്സിനെ ബോധ്യപ്പെടുത്താനെന്നോണം വീണ്ടും വീണ്ടും വായിച്ചുനോക്കി.
'' ചിലപ്പോഴൊക്കെ മോനേ കാണണമെന്ന് വല്ലാതെ കൊതി തോന്നും, അവന്റെ സ്കൂളിന്റെ പരിസരത്ത് എവിടെയെങ്കിലും നിന്ന് അവനറിയാതെ അവനെ കാണാൻ പോയിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും വീണ്ടും കാണണമെന്നും എന്റെ രക്തത്തെ എന്നോട് ചേർക്കണമെന്ന ആഗ്രഹവും കൂടിവരുന്നു. അത് ഒരുപക്ഷെ വാശിയായി തോന്നി തുടങ്ങിയാൽ... വേണ്ട..അത് അവൾക്ക് താങ്ങാൻ പറ്റിയെന്ന് വരില്ല...എനിക്ക് ഒറ്റയ്ക്ക് കഴിയാൻ ഒരു കുഴപ്പവുമില്ല ശീലമായി.. പക്ഷെ അവൾക്കത് സാധിച്ചെന്ന് വരില്ല. അതിനാൽ ഞാൻ സ്വയം നിയന്ത്രിച്ചു.
'
പലവട്ടം മനസ്സിൽ ഉയർന്നു വന്ന ചോദ്യമായിരുന്നു അത്. ''പപ്പ എന്തുകൊണ്ട് എന്നെ കാണാൻ വരുന്നില്ല'' എന്നത്.... '
പപ്പയെകുറിച്ച് എല്ലാവരും മോശമായേ പറഞ്ഞ് തന്നിട്ടുള്ളൂ. ദേഷ്യക്കാരൻ, മമ്മയെ തല്ലിയവൻ, ധൂർത്തൻ അതൊക്കെയാണ് ഞാനറിഞ്ഞ പപ്പ.
പക്ഷെ ആ മനുഷ്യൻ മമ്മയെകുറിച്ച് ഇങ്ങനെ എഴുതണമെങ്കിൽ.... ഏതൊക്കെയാണ്, ആരൊക്കയാണ് ശരികൾ എന്ന് നിർണ്ണയിക്കാൻ പറ്റാത്ത അവസ്ഥ. ആ ആത്മകഥയിലെ വാക്കുകൾ ഹൃദയത്തെ കുത്തിനോവിക്കുന്നു.
''അവളുടെ ലോകം മുഴുവൻ അവനാണ്. അമ്മയിൽ നിന്ന് ഒരു കുഞ്ഞിനെ വേർപിരിക്കുക എന്നാൽ അവളുടെ ജീവൻ പൊലിയുന്നതിന് തുല്യമാണ്...ആ ശാപം ഞാൻ ഏറ്റ് വാങ്ങില്ല. അവളോട് എനിക്ക് പരാതിയില്ല. എനിക്കറിയാം...അവളെ ഞാൻ സ്നേഹിച്ചിട്ടില്ലെന്ന് അവളൊരിക്കലും പറയില്ല.
അവൾക്ക് വേണ്ടി സകലതും ഉപേക്ഷിച്ചവനാണ് ഞാൻ . ഒടുവിൽ എന്നെയും...''
''ഞാനവളെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് അവൾ പോലും മനസ്സിലാക്കിയില്ല. എന്തിനെയും ഏതിനെയും സംശയത്തോടെ കണ്ടിരുന്ന അവൾക്ക് എന്റെ സ്നേഹത്തെപോലും സംശയമായി. ഒരു ദുർബല നിമിഷത്തിൽ ഞാനവളെ തല്ലിപ്പോയി..ഞാൻ ഇന്നും നീറുന്നത് ആ ഒരു തെറ്റിൽ മാത്രമാണ്. അതുകൊണ്ട് തന്നെ ഈ ഏകാന്തത ഞാൻ അർഹിക്കുന്നു... ഇന്ന് മരണത്തെ എതിരേൽക്കാൻ തയ്യാറായി ഈ ഹോസ്പിറ്റലിൽ കഴിയുമ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു. അവർ സന്തോഷത്തോടെയും സുഖത്തോടെയും കഴിയണെ എന്ന്.'' കണ്ണിൽ ഉരുണ്ടുകൂടിയ നീർകണങ്ങളെ തടഞ്ഞു നിർത്താനാവുന്നില്ല.
'അപ്പന്റെ വര കിട്ടിയിട്ടുണ്ട് മോന്‌ ' എന്ന് ഇടയ്ക്ക് അമ്മാമ്മച്ചി പറയാറുള്ളതുപോലും ശുണ്ഠി പിടിപ്പിച്ചിരുന്നു.. മമ്മയുടെ സങ്കടങ്ങളെ കണ്ടുകൊണ്ടായിരുന്നു വളർന്നത്. മമ്മ കരയുന്നത് കാണാൻ കൂടി ഇഷ്ടമല്ലാതിരുന്നതിനാൽ പപ്പയെകുറിച്ച് ഒന്നും ചോദിക്കാതെയായ നാളുകൾ. പപ്പയെന്ന സംരക്ഷണം ഏറെ ആഗ്രഹിച്ചിട്ടുണ്ട് അത് കിട്ടാതായപ്പോൾ വാശിയായിരുന്നു ജീവിതത്തോട്...
ഒരിക്കൽ പോലും കാണണമെന്നോ സംസാരിക്കണമെന്നോ തോന്നിയിരുന്നില്ല. അവസാനനാളുകളിൽ പപ്പയെ ചെന്ന് കാണണമെന്ന് അപേക്ഷിച്ചു വന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളെപോലും അവഗണിക്കുകയാണ് ചെയ്തത്. അത്രയും ദേഷ്യം ആ മനുഷ്യനോട് ഉണ്ടായിരുന്നത് കൊണ്ടാണ് മരണമറിഞ്ഞിട്ടും പോകാതിരുന്നത്.
**************************************
ആളൊഴിഞ്ഞ സെമിത്തേരിയിൽ അലക്സ് ചെറിയാന്റെ കല്ലറയ്ക്കടുത്ത് എല്ലാം നഷ്പ്പെട്ടവനെപ്പോലെ നിൽക്കുമ്പോളും മനസ്സ് പറയുന്നു 'ഒരു ക്ഷമാപണത്തിന് പോലും നീ അർഹനല്ല റോഷാ' എന്ന്.
ഓർക്കാൻ ഇഷ്ടപ്പെടാത്ത ബാല്യം ഒരു മാത്രയെങ്കിലും തിരിച്ചുകിട്ടിയിരുന്നെങ്കിൽ...
കയ്യിൽ കരുതിയിരുന്ന മുല്ലത്തൈ കല്ലറയ്ക്കരികിൽ നട്ടുപിടിപ്പിച്ചു..

'' എന്റെ കല്ലറയ്ക്കടുത്ത് ഒരു മുല്ല നടണം. നിനക്കും എനിക്കും ഒരുപോലെ ഇഷ്ടമായ ഒന്നേ ഒന്ന് അത് മാത്രമാ..ലോകം നിന്നിലെ ചിത്രകാരനെ തിരിച്ചറിയണം പപ്പയെപ്പോലെ ആകരുത്. മമ്മയുടെ കൂടെ എന്നും നീയുണ്ടാകണം. പപ്പയുടെ ഈ ആഗ്രഹങ്ങൾ സാധിച്ചു തരണം.
പ്രകടിപ്പിക്കാത്തതും തിരിച്ചറിയാത്തതുമായ സ്നേഹത്തിന്റെ
നൂൽപാലത്തിന്
ഇരുവശത്തായിപ്പോയി നീയും ഞാനും. കഴിയുമെങ്കിൽ ഈ പപ്പയെ വെറുക്കാതിരിക്കുക.
അവസാനസമയത്തെ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ പാലിക്കുമെന്ന്, വാക്കു കൊടുത്ത് സെമിത്തേരിയുടെ പടിക്കെട്ടിറങ്ങുമ്പോഴും ഡയറി നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു.
ബിനിത
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo