Slider

#അവൻ

0

ഫോൺ തുടർച്ചയായി റിംഗ് ചെയ്തപ്പോഴാണ് അയാൾ ഫയലിൽ നിന്നു തലയുയർത്തി നോക്കിയത്
"യെസ് "
അയാൾ ഫോൺ അറ്റൻഡ് ചെയ്തു
"സാർ ഒരു വിസിറ്ററുണ്ട് "
മറുവശത്ത് നിന്ന് പെൺ സ്വരം മൊഴിഞ്ഞു
"വരാൻ പറയൂ"
അയാൾ ഫോൺ കട്ട് ചെയ്ത് ഒന്നു നിവർന്നിരുന്നു
"അലൻ മാത്യൂ ജേക്കബ് " എന്നെഴുതിയ നെയിം ബോർഡ് നോക്കി ഒരു നിമിഷം നിന്നു
എന്നിട്ട് അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി
അലൻ അവനെ ഒന്നു നോക്കി കട്ടിയുള്ള കണ്ണട ധരിച്ച വെളുത്തു മെലിഞ്ഞ 22 വയസ് തോന്നുന്ന ഒരു ചെറുപ്പക്കാരൻ അവന്റെ കണ്ണുകൾ നിഗൂഡതകൾ ഒളിപ്പിക്കുന്നതു പോലെയായിരുന്നു
"ഗുഡ് മോർണിങ് ഇരിക്കൂ"
അലൻ പറഞ്ഞു
"ഗുഡ് മോർണിങ് "
അവൻ തിരിച്ചു വിഷ് ചെയ്തു കൊണ്ട് ഇരുന്നു
" തന്റെ ശരിക്കുള്ള പേര് എനിക്കറിയില്ല മോനൂട്ടൻ എന്നല്ലേ വിളിക്കുന്നത് "
അലൻ ചോദിച്ചു
"അതെ താങ്കൾക്കെങ്ങനെ മനസിലായി "
" കഴിഞ്ഞ രണ്ടര വർഷമായി ദിവസവും എന്നെ തേടി വരുന്ന വോയിസ് മെസേജിലെ ശബ്ദത്തിന്റെ ഉടമയെ മനസിലാക്കാൻ ഒരു ഗുഡ് മോർണിംഗ് ധാരാളമാണ് ''
അലൻ പറഞ്ഞതു കേട്ട് അവൻ ചെറുതായി ചിരിച്ചു
"നിന്റെ ശരിക്കുള്ള പേര്?"
അലൽ ചോദിച്ചു
" എബി "
അവൻ പറഞ്ഞു
" ഒരു നിമിഷം "
എന്നു പറഞ്ഞ് അലൻ ഫോണെടുത്തു ഡയൽ ചെയ്തു
''റേബ ഇന്നത്തെ അപ്പോയിൻമെന്റല്ലാം കാൻസൽ ചെയ്യൂ ഞാൻ വീട്ടിലേക്കു പോകുകയാണ് "
അയാൾ ഫോൺ കട്ട് ചെയ്ത ശേഷം അവനെയും കൂട്ടി പുറത്തേക്കിറങ്ങി
" എബി വണ്ടിയിലാണോ വന്നത് "
"അല്ല ബസിലാ ഇങ്ങോട്ട് വരാൻ വേണ്ടി ബൈക്കില് കയറിയപ്പോ നെഞ്ചത്തൊരു പെട പെടപ്പു പോലെ "
എബി പറഞ്ഞു
അലന്റെ കാറിൽ എ.സിയുടെ തണുപ്പിൽ അവൻ ചിന്തകളെ കൂട്ടുപിടിച്ചിരുന്നു
" എബി സൈലൻറാണോ എപ്പോഴും തന്റെ മെസേജിൽ അങ്ങനെ തോന്നിയില്ല"
അലൻ പറഞ്ഞു എബി വെറുതെ ചിരിച്ചു
" താനെന്നെ കാണാൻ വന്നിരുന്നെങ്കിലെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു"
അലൻ പറഞ്ഞു
" ശല്യമാകുമെന്ന് കരുതി അതാണ്...... ഞാൻ സൈലന്റാണോന്ന് ചോദിച്ചില്ലേ. മൂന്നു വർഷം മുൻപ് വരെ കളിയും ചിരിയുമായി ആരെയും കൂസാതെ തോന്നിയപോലെ ജീവിച്ച ഒരു എബിയുണ്ടായിരുന്നു എന്റെ ചേട്ടായി പോയതോടെ പഴയ ഞാൻ ശരിക്കും മാറി. ജീവിച്ചിരുന്നപ്പോൾ ഞാനും ചേട്ടായിയും ഒരു മണിക്കൂർ തികച്ച് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല അടിയായിരുന്നു എപ്പോഴും പക്ഷേ പുറത്തുന്നൊരാൾ എന്നെ വഴക്ക് പറയാൻ ചേട്ടായി അനുവദിക്കില്ലായിരുന്നു. അവൻ മരിച്ചതിനു ശേഷം ശരിക്കും ഞാൻ മനസിലാക്കുകയായിരുന്നു ഞാനും അവനും തമ്മിൽ എത്രത്തോളം ആഴമുള്ള ബന്ധമായിരുന്നു എന്നു അടി വക്കുന്നതെല്ലാം സ്നേഹക്കൂടുതലായിരുന്നെന്ന് "
എബി സംസാരിക്കുന്നത് കേട്ട് നിശബ്ദമായി ഡ്രൈവ് ചെയ്തു
" ചേട്ടായിയുട്ടെ ബോഡി ഞാൻ കണ്ടില്ല അടക്കം ചെയ്യാൻ കൊണ്ടു പോയപ്പോൾ പോലും ഞാൻ പോയില്ല കാരണം അവന്റെ ചിരിച്ചു നിൽക്കുന്ന ഒരു മുഖം എന്റെ മനസിലുണ്ട് അതു മായുമോ എന്ന് പേടിയായിരുന്നു പിന്നീടുള്ള കുറേ നാളുകൾ ഭ്രാന്തിന്റെ വക്കിലായിരുന്നു ഞാൻ ഒരാറേഴു മാസം. ശരിക്കും പറഞ്ഞാൽ മരിച്ച ചേട്ടായിയെ ഓർത്തു കരഞ്ഞതിനെക്കാൾ ജീവിച്ചിരിക്കുന്ന എനിക്കു വേണ്ടി അമ്മയും പപ്പയും കരയേണ്ടി വന്നിട്ടുണ്ട്. മുഴുവനായും ഭ്രാന്ത് പിടിക്കും എന്ന ഘട്ടത്തിലാണ് അലന്റെ നമ്പർ കണ്ടു പിടിച്ചതും വോയ്സ് മെസേജ് അയക്കാൻ തുടങ്ങിയതും "
അവൻ പറഞ്ഞു കാർ ഒരു വലിയ ഇരുനില വീട്ടിലേക്ക് കയറി അലന്റെ അമ്മ പുറത്തേക്കു വന്നു
"അമ്മേ ഇതാണ് മോനൂട്ടൻ"
അലൻ എബിയെ ചൂണ്ടി പറഞ്ഞു
അവർ ചിര പരിചിതനായ ഒരാളെപ്പോലെ അവനെ അകത്തേക്കു കൂട്ടിക്കൊണ്ടു പോയി
"അമ്മക്കെങ്ങനെ എന്നെയറിയാം"
എബി അലനോടു ചോദിച്ചു
"നിന്റെ മെസേജുകൾ കേൾക്കുന്നത് അമ്മയും കൂടെയായിരുന്നു നിന്റെ വീട്ടിലെ ഓരോ വിശേഷങ്ങളും നിന്റെ വിഷമങ്ങളും സന്തോഷങ്ങളും എന്തിന് വീട്ടിലെ ചലനങ്ങൾ പോലും നീയെന്നോട് പറയാറില്ലേ ഇപ്പോ നീ ഈ കുടുംബത്തിലെ ഒരാളെപ്പോലെയാണ് ഒരു ദിവസം നിന്റെ ശബ്ദം കേൾക്കാൻ വൈകിയാൽ എന്നോടൊപ്പം വേവലാതിപ്പെടുന്നത് അമ്മയും പപ്പയുമാണ് നിന്നെ സ്നേഹിക്കാൻ ഒരു കുടുംബം കൂടി ഉണ്ടെന്ന് കൂട്ടിക്കോ "
അലൻ പറഞ്ഞു
എബിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
" ഞാൻ വിളിച്ചിട്ടിന്നു വരെ നീ ഫോണെടുത്തിട്ടില്ല നിന്നെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറി എന്നിട്ടെന്തേ ഇപ്പോ "
അവൻ ചോദിച്ചു
" ഇനി അയക്കരുതെന്ന് പറയാൻ ആകുമെന്ന് പേടിയായിരുന്നു എനിക്ക് ആ മെസേജുകൾ ചേട്ടായിയോടുള്ള ഒരു കമ്യൂണികേഷൻ പോലായിരുന്നു "
"സത്യം പറഞ്ഞാൽ ആദ്യം എനിക്ക് പേടിയായിരുന്നു നിങ്ങളുടെ ശാപം കിട്ടുമോന്ന് ഒന്നുമല്ലെങ്കിൽ ഒരു ജീവനല്ലേ ........ പിന്നെ പിന്നെ നിന്റെ മെസേജ് കണ്ടില്ലെങ്കിൽ ആധിയായിരുന്നു "
" ഇന്ന് ചേട്ടായിയുടെ മൂന്നാം ഓർമ ദിവസമാണ് "
എബി പറഞ്ഞു
"എന്റെ പുനർജന്മത്തിന്റെയും "
അലൻ അതു പറയുമ്പോൾ രണ്ടു പേരുടെയും ഓർമകൾ മൂന്നു വർഷം പിന്നോട്ട് പാഞ്ഞു
ബൈക്ക് ആക്സിഡന്റിൽ തലയിടിച്ചു വീണ് ബ്രയിൻ ഡെത്തായ എമിൽ എന്ന 27കാരന്റെ ഓർമകളിലേക്ക്
ചെറുപ്പം തൊട്ട് പിൻതുടർന്ന് വന്ന അസുഖം മൂലം മറ്റൊരാളുടെ ഹൃദയം കാത്തു ഐസിയു വിൽ കിടന്ന അലനിലേക്ക്
മകൻ മറ്റൊരാളിലൂടെ ജീവിക്കണം എന്ന എമിലിന്റെയും എബിയുടെയും പപ്പയുടെ വാശിയിലേക്ക്
" അന്നു നിങ്ങൾ എമിലിന്റെഹൃദയം ദാനം ചെയ്യാൻ തീരുമാനിച്ചില്ല എങ്കിൽ ഇന്നു ഞാനുണ്ടാകില്ല"
അലൻ ഒരു വലിയ പുസ്തകമെടുത്ത് മേശപ്പുറത്ത് അതിൻ നിറയെ മൂന്നു വർഷങ്ങൾക്കു മുൻപ് നടന്ന അപകടത്തിന്റെയും അവയവദാനത്തിന്റെയും പത്രത്തിൽ വന്ന വാർത്തകളും ചിത്രങ്ങളുമായിരുന്നു
" എബി നീയെനിക്കെന്റെ സഹോദരൻ തന്നെയാണ് എമിലിനെപ്പോലെയല്ലെങ്കിലും "
അലൻ പറഞ്ഞതു കേട്ട് പുസ്തകത്തിൽ നോക്കിക്കൊണ്ടിരുന്ന എബി അവന്റെ കയ്യെടുത്ത് അലന്റെ നെഞ്ചിന്റെ ഇടതു ഭാഗത്ത് വച്ചു
അവന്റെ ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു
"ചേട്ടായീ"
എബി നെഞ്ചു പൊട്ടുന്ന പോലെ വിളിച്ചു
"നിങ്ങളെന്റ തൊട്ടടുത്തുള്ള പോലെ തോന്നുകാ. ഞാനിപ്പോ നല്ല കുട്ടിയാണ് ഉഴപ്പൊന്നും ഇല്ലട്ടോ ചേട്ടായി പറഞ്ഞ പോലൊക്കെ ഞാൻ നടക്കുന്നുണ്ട്. പിന്നെ നമ്മുടെ വാവേടെ കല്യാണാണ് പതിനഞ്ചിന് ഞാൻ നേരത്തെ പറയാതിരുന്നതാ ചേട്ടായിക്ക് സർപ്രൈ സ് തരാൻ....... എങ്കിലും അവളെ അനുഗ്രഹിക്കാൻ ചേട്ടായി ഇല്ലാതെ പോയല്ലോ"
അവൻ പൊട്ടിക്കരഞ്ഞു
"ചേട്ടായിയുടെ സ്ഥാനത്ത് അലൻ വരുമോ "
അവൻ അലനെ നോക്കി ചോദിച്ചു അലൻ എബിയെ നെഞ്ചോട് ചേർത്തു നിർത്തി
അവന്റെ ഹൃദയം പറയുന്നുണ്ടായിരുന്നു
" എന്റെ മോനൂട്ടനിനി കരയരുതെന്ന് "
… ആതിര
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo