കഥ: ഭാഗം 1: സാനിയ എന്ന യുവതി : ഡിഗ്രി അവസാന വർഷ പരീക്ഷക്ക് തൊട്ട് മുൻപാണ് സാനിയയുടെ വിവാഹം ഉറപ്പിച്ചത്. അവളെ നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തയക്കാനുള്ള സാമ്പത്തിക ശേഷി അവളുടെ വാപ്പക്കുണ്ടായിരുന്നില്ല. പെണ്ണിനെ കാണുന്നതിന് മുൻപ് തന്നെ പൊന്നിന്റെയും പണത്തിന്റെയും കണക്ക് ചോദിക്കും. അതോടെ ഒട്ടുമിക്കവരും വിവാലോചനയിൽ നിന്ന് പിൻമാറും. അങ്ങനെയിരിക്കുമ്പോഴാണ് കാണാൻ അത്യാവശ്യം സൗന്ദര്യമുള്ള ഒരു ചെറുപ്പക്കാരൻ വന്ന് അവളെ കണ്ടിഷ്ടപ്പെടുന്നത്. അവന്റെ വീട്ടിലും സാമ്പത്തിക സ്ഥിതി മോശം. ചെറുക്കൻ ചുമട്ട് തൊഴിലാളി. അവന്റെ വീട് ഒരു വ്യവസായ മേഖലക്കടുത്തായതിനാൽ ചുമട്ടുതൊഴിലാളിയാണെങ്കിലും നല്ല വരുമാനം. അങ്ങനെ അവളുടെ പിതാവ് ആ വിവാഹം ഉറപ്പിച്ചു. അവൾക്ക് പഠിച്ച് PSC ടെസ്റ്റ് എഴുതാനും ജോലി നേടാനുമൊന്നൊക്കെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും , നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന പിതാവിനെ ഓർത്തപ്പോൾ വിവാഹത്തിന് സമ്മതിച്ചു. പരീക്ഷാക്കാലമായതിനാൽ വരാനിരിക്കുന്ന വിവാഹത്തിന്റെ രസം ആസ്വദിക്കാനൊന്നും അവൾക്കായില്ല. കുന്നോളം പഠിക്കാനുണ്ടായിരുന്നു. സാധാരണ പെൺകുട്ടികൾ ഈ സമയത്ത് ഭാവിവരനുമായി ഫോണിലൂടെ സംസാരിച്ച് സ്വപ്നങ്ങൾ പങ്ക് വച്ച് രസിക്കും. എന്നാലവൾ രാത്രി ഉറങ്ങാതിരിക്കാൻ കാൽപാദങ്ങൾ പാത്രത്തിലെ വെള്ളത്തിൽ മുക്കി വച്ച് പരീക്ഷക്കായി പഠിച്ചു. പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് വിവാഹം നടന്നു. വിവാഹരാത്രി അവൾ , താൻ പരീക്ഷ നന്നായി എഴുതിയെന്നും നല്ല നിലയിൽ ജയിക്കാൻ സാധ്യതയുണ്ടെന്നും, ഭാവിയിൽ ജോലിക്ക് ശ്രമിക്കാനും ജോലിക്ക് പോകാനുമൊക്കെ അനുവദിക്കണമെന്നും വരനോട് പറഞ്ഞു. അവൻ സമ്മതിച്ചു. ആദ്യരാത്രിയല്ലേ, അവളുടെ ഏതെങ്കിലും ആഗ്രഹത്തിന് അവൻ എതിരുപറയുമോ? അവൻ അവൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. അങ്ങനെ നല്ല രീതിയിൽ മധുവിധു കാലം കഴിഞ്ഞുപോയി. റിസൾട്ട് വന്നപ്പോൾ അവൾക്ക് നല്ല മാർക്കുണ്ടായിരിന്നു. അവൾ ജോലികൾക്കപേക്ഷിച്ചു. ടെസ്റ്റുകൾ എഴുതാനായി കാത്തിരുന്നു. അപ്പോഴേക്കും അവളുടെ വയറ്റിൽ മറ്റൊരു ജീവൻ പിച്ചവെച്ചു. അങ്ങനെ പ്രസവവും കുട്ടിയെ നോക്കലുമെല്ലാമായി രണ്ട് മൂന്ന് വർഷങ്ങൾ കടന്നു പോയി.. ഇതിനിടയിൽ ഭർത്താവിന്റെ തനിനിറം പുറത്തു വന്നു. ജോലിക്ക് ടെസ്റ്റെഴുതാൻ പോലും അനുവദിക്കാതെ അവൻ അവളെ അടിച്ചമർത്തി. വീട്ടുജോലി ചെയ്യാനും കുട്ടികളെ നോക്കാനുമാണത്രെ അവൻ വിവാഹം ചെയ്തത്. SSLC തോറ്റ അവന്റെ അപകർഷതാബോധം മുഴുവൻ പുറത്തുവന്നു. ഭാര്യക്ക് തന്നേക്കാൾ വിദ്യാഭ്യാസം കൂടിയതിൽ അവന് അമർഷം. അവൾ തനിക്ക് താഴെ തന്നെ എന്ന് തന്നെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താനുള്ള ത്വര. അതിന് വേണ്ടി അവളെ അവൻ അടിച്ചമർത്തി. ഒരിക്കൽ അവളുടെ പിതാവ് വന്നപ്പോൾ അവൻ അയാളെ ആട്ടിയിറക്കി. പിന്നീടൊരിക്കൽ സന്ദർശിക്കാനെത്തിയ ഭാര്യാപിതാവിനെ വീട്ടിലും റോഡിലുമിട്ട് മർദ്ദിച്ചു!! തന്റെ ഭാര്യയെ ജോലിക്ക് പോകാൻ പ്രേരിപ്പിക്കുന്നത് അയാളാണത്രേ! അവളെ ജോലിക്ക് പോയി അഴിഞ്ഞാടാൻ പ്രേരിപ്പിക്കുന്നത് അമ്മാച്ഛനാണത്രെ! അങ്ങനെ അവൾക്ക് ആശ്വാസമായിരുന്ന പിതാവിന്റെ സന്ദർശനവും നിലച്ചു. ഭർത്താവിന്റെ വീടിന്റെ ചെറിയ കുടുസ്സായ മുറികൾക്കുള്ളിൽ അടുക്കളയിൽ നിന്നുള്ള പുകശ്വസിച്ച് അവൾ കഴിഞ്ഞ് കൂടി. അടുക്കളയിൽ പാചകഗ്യാസ് ഉപയോഗിക്കാൻ പോലും ഭർതൃമാതാവ് അനുവദിച്ചില്ല. അതൊക്കെ അധികച്ചിലവാണത്രേ!. കറുത്തുമെലിഞ്ഞ് വിരൂപയായ ആ അമ്മായിയമ്മ നാട്ടിലുള്ള പറമ്പിലെല്ലാം ചുറ്റിക്കറങ്ങി വിറക് ശേഖരിച്ച് കൊണ്ട് വരും. കറുത്ത കന്നുകാലിയുടെത് പോലുള്ള ചുണ്ടുകളുള്ള ആ അമ്മായിഅമ്മയുടെ കുത്തുവാക്കുകൾ കേട്ട് അവളുടെ ഹൃദയം വെന്ത് നീറി കൊണ്ടിരുന്നു. (തുടരും)
Kadarsha
Kadarsha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക