Slider

ഏനെനോ നേനേനോ നേനെനേനോ

0
Image may contain: 1 person, smiling, selfie and closeup

പ്രീയപ്പെട്ടവരേ,
ഇത് എന്റെ കഥയാണ്. ഒന്നാം മാസം അമ്മയുടെ വയറ്റിൽ രൂപം കൊണ്ടത് മുതൽ എന്റെ ജീവിതം അവസാനിച്ചത് വരെയുള്ള ദിവസത്തെ കഥ.
നിങ്ങൾ എന്നെ കുട്ടൂസ്സ് എന്ന് വിളിച്ചോളൂ..എന്നെ അമ്മ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്. ഇനി ഞാൻ എന്റെ കഥ പറഞ്ഞു തുടങ്ങട്ടെ .ക്ഷമയോടെ നിങ്ങൾ കേട്ടാലും......
ഒന്നാം മാസം അമ്മയുടെ വയറ്റിൽ ഞാൻ ഉണ്ടായപ്പോൾ മുതൽ അമ്മ സന്തോഷത്തിൽ ആയിരുന്നു. ഓരോ മാസത്തിലും ചെറിയ ക്ഷീണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും അറിയിക്കാതെ അമ്മ എന്നെ വളർത്തി. അങ്ങനെ അഞ്ചാം മാസം വന്നെത്തി. ഞാൻ അമ്മയുടെ വയറ്റിൽ ചെറുതായി അനങ്ങിത്തുടങ്ങി. എന്റെ ഓരോ ചലനവും അമ്മ എന്റെ ചേച്ചിയെ വിളിച്ചു കാണിച്ചിരുന്നു.
അപ്പോൾ നമ്മുടെ കുട്ടൂസ്സ് എന്നെ തൊട്ടു എന്ന് പറഞ്ഞു ചേച്ചി അമ്മയുടെ വയറ്റിൽ ചുറ്റിപ്പിടിച്ച്‌ എന്നെ അമർത്തി ഉമ്മവെയ്ക്കും.
ആറാം മാസത്തിൽ ഞാൻ പുറത്തുനിന്നുള്ള ശബ്ദങ്ങൾ കേട്ടു തുടങ്ങി. അമ്മ ചിലപ്പോൾ ഒക്കെ പാടുന്ന പാട്ടുകൾ എനിക്ക് തനിച്ചു കിടക്കുമ്പോൾ ആശ്വാസം ആയി തോന്നി. ഇടയ്ക്ക് അച്ഛൻ അമ്മയുടെ വയറ്റിൽ കൈവെച്ച്‌ ....
ദേ..... കുട്ടൂസ്സ് അനങ്ങുന്നു എന്ന് പറയും. അപ്പോൾ ഞാൻ കൂടുതൽ കുസൃതിയോടെ അച്ഛന്റെ കൈയിലേക്ക് ആഞ്ഞു ചവിട്ടും. ഇടയ്ക്കൊക്കെ അച്ഛൻ അമ്മയോട് ദേഷ്യപ്പെടാറുണ്ടായിരുന്നു. അപ്പോൾ അമ്മ തേങ്ങുന്നത് എനിക്ക് കേൾക്കാമായിരുന്നു.
ഏഴാം മാസത്തിൽ എനിക്ക് അമ്മയുടെ ശബ്ദം നന്നായി തിരിച്ചറിയാൻ സാധിച്ചി രുന്നു. ചേച്ചി എനിക്ക് അമ്മയുടെ വയറിനോട് ചേർന്നിരുന്നു പാട്ട് പാടിത്തന്നിരുന്നു.
കുഞ്ഞു ശബ്ദത്തിൽ ചേച്ചി എനിക്ക് വേണ്ടി,
ഏനെനോ നേനേനോ നേനെനേനോ
ഏനെനോ നേനേനോ നേനെനേനോ
ഏനെനോ നേനേനോ നേനെനേനോ
നേനേനോ ഏനോ ഏനോ ഏനെനോ
ഏനുണ്ടോടി അമ്പിളി ചന്തം ഏനുണ്ടോടീ താമരച്ചന്തം...
ഏനുണ്ടോടി മാരിവിൽ ചന്തം മാമഴ ചന്തം
കമ്മലിട്ടോ പൊട്ടു തൊട്ടോ
ഏനിതൊക്കും അറിഞ്ഞതേയില്ലേ
പുന്നാര പൂങ്കുയിലേ ...........
എന്ന പാട്ട് പാടുമ്പോൾ ഞാൻ എന്റെ കാതുകൾ കൂർപ്പിച്ചു പിടിച്ച് ശ്രദ്ധിച്ചു കിടക്കും.
ചേച്ചിയുടെ പാട്ട് അടുത്തു കേൾക്കാൻ എനിക്ക് ഒരുപാട് കൊതിയായിരുന്നു. ഓരോ ദിവസവും വേഗത്തിൽ കടന്ന് പോകുവാൻ ഞാൻ പ്രാർത്ഥിച്ചു. എല്ലാവരെയും കാണാൻ എനിക്ക് തിടുക്കമായി.
അങ്ങനെ ഒൻപതാം മാസം വന്നെത്തി. അപ്പോൾ എന്റെ ശരീരത്തിന് റോസ് നിറമായിത്തുടങ്ങി.
എന്റെ സുന്ദരക്കുട്ടൻ എന്ന് വിളിച്ച്‌ അമ്മ എന്നെ ഉമ്മകൾ കൊണ്ട് മൂടുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. എന്റെ കിടപ്പിൽ ഞാൻ ചില ചെറിയ മാറ്റങ്ങൾ ഒക്കെ വരുത്തി. അങ്ങനെ ഞാൻ പുറത്തുവരാൻ ഡോക്ടറങ്കിൾ പറഞ്ഞ ദിവസം അടുത്തു തുടങ്ങി. എനിക്ക് വേഗത്തിൽ പുറത്ത്‌ വരാൻ തിടുക്കമായി. എന്റെ കുസൃതി ഞാൻ അമ്മയുടെ വയറ്റിൽ കിടന്ന് കാട്ടിത്തുടങ്ങി. അമ്മക്ക് ആ കുസൃതികൾ വേദന ഉണ്ടാക്കിതുടങ്ങി. അമ്മ കരഞ്ഞു തുടങ്ങി.
അങ്ങനെ 2017 നവംബർ 30 വ്യാഴാഴ്ച്ച ഞാൻ എന്റെ പ്രീയപ്പെട്ടവരെ കാണാനും അവരുടെ വാത്സല്യം ആസ്വദിക്കാനുമായി അമ്മയുടെ വയറ്റിൽ നിന്നും പുറത്ത്‌ ചാടി. ഡോക്ടറങ്കിൾ എന്നെ കൈയിൽ എടുത്ത് അമ്മയോടായി പറഞ്ഞു...
മോൻ ആണ് കേട്ടോ.....
എന്നെ കണ്ടതും അമ്മയുടെ മുഖത്തു ഞാൻ കാണാൻ കൊതിച്ച സന്തോഷമല്ലായിരുന്നു അപ്പോൾ....ഒരു തരം ഭീതി നിഴലിച്ചിരുന്നത് പോലെ. നേഴ്സാന്റിമാർ എന്നെ കുളിപ്പിച്ചു ഒരുക്കി പുതിയ പൗഡറും ഉടുപ്പും ഒക്കെ ഇട്ട് ലേബർ റൂമിന് വെളിയിൽ എന്റെ വരവിനായി കാത്തിരുന്ന അച്ഛന്റെയും ചേച്ചിയുടെയും അമ്മുമ്മയുടെയും അടുത്തേക്ക് കൊണ്ടുപോയി.
ഞാൻ എന്റെ കുഞ്ഞുമിഴികൾ തുറന്ന് ആദ്യമായി അച്ഛനെ നോക്കി ചിരിച്ചു. അച്ഛൻ എന്നെ നോക്കി പുഞ്ചിരിച്ചോ....അറിയില്ല...മറ്റെന്തോ ഭാവം ആയിരുന്നു ആ മുഖത്തപ്പോൾ. അച്ഛന്റെ തൊട്ടടുത്ത് കൗതുകത്തോടെ എന്നെ നോക്കി നിന്ന എന്റെ ചേച്ചി കുട്ടൂസ്സേ എന്ന് വിളിച്ചു എന്റെ കുഞ്ഞുകവിളുകൾ ഉമ്മകളാൽ നിറച്ചു. എന്നെ കാണുമ്പോൾ എന്റെ പ്രീയപ്പെട്ടവർ എനിക്ക് നൽകുമെന്ന് കരുതിയ സ്നേഹവും വാത്സല്യവും ചേച്ചിയിൽ മാത്രമാണ് ഞാൻ കണ്ടത്.
കുറച്ച് സമയം കഴിഞ്ഞപ്പോൾ എനിക്ക് വിശന്ന് തുടങ്ങി. അപ്പോൾ നേഴ്സാന്റി എന്നെ അമ്മയുടെ നെഞ്ചോട് ചേർത്തു. പക്ഷേ അമ്മയ്ക്ക് എന്നോട് എന്തോ പിണക്കം പോലെ. അപ്പോൾ ഞാൻ വിശപ്പ് സഹിക്കാൻ വയ്യാതെ വാവിട്ട് ഉറക്കെ നിലവിളിച്ചു. എന്റെ നിലവിളി സഹിക്കാൻ വയ്യാത്തതിനാലാവണം അമ്മ എനിക്ക് കുറച്ച് അമ്മിഞ്ഞപ്പാൽ നൽകി. എന്റെ വിശപ്പ് അടങ്ങുന്നതിന് മുൻപ് തന്നെ അമ്മ എന്നെ ആ നെഞ്ചിൽ നിന്നും അടർത്തി മാറ്റി. അങ്ങനെ അമ്മ ഇഷ്ടമില്ലാതെ എനിക്ക് ഏഴ് ദിവസം പാൽ തന്നു.
അങ്ങനെ എട്ടാം ദിവസമായ 7/12/2017 ന് പുലർച്ചെ അച്ഛൻ ജോലിക്കും അമ്മുമ്മ തുണിയലക്കാനും ചേച്ചി സ്കൂളിലും പോയിക്കഴിഞ്ഞ സമയത്ത്‌, അമ്മ ആദ്യമായി എന്നെ നോക്കി ഒന്ന് ചിരിച്ചു. പക്ഷേ ആ മിഴികൾ കണ്ണുനീരാൽ നിറഞ്ഞിരുന്നു. ഞാൻ അമ്മയിൽ നിന്നും പ്രതീക്ഷിച്ചിരുന്ന വാത്സല്യത്തോടെ അമ്മ എന്റെ നിറുകയിൽ ഉമ്മ വെച്ചു നെഞ്ചോട് ചേർത്ത് അമ്മിഞ്ഞപ്പാൽ വായിലേക്ക് വെച്ചു തന്നു. ആ സ്നേഹത്തിൽ അലിഞ്ഞ ഞാൻ അമ്മയോട് ചേർന്ന് കിടന്ന് എപ്പോളോ ഉറക്കത്തിലേക്ക് വഴുതി വീണു.
പെട്ടെന്ന് എനിക്ക് ശ്വാസം മുട്ടിത്തുടങ്ങി. എന്റെ കഴുത്തിൽ എന്തോ അമരുന്നത് പോലെ, മിഴികൾ തുറന്ന് നോക്കുമ്പോൾ പത്തുമാസം വയറ്റിൽ ചുമന്ന് നോവറിഞ്ഞു എനിക്ക് ജന്മം നൽകിയ എന്റെ അമ്മയുടെ കൈകൾ ആണ് കഴുത്തിൽ അമരുന്നതെന്ന് എനിക്ക് മനസ്സിലായി.
അമ്മേ.....അരുത്... എനിക്ക് ശ്വാസം മുട്ടുന്നു...കൈ വിടൂ എന്നുറക്കെ വിളിച്ച് പറയാൻ തോന്നി...
ഇല്ല എന്റെ നാവുകൾ പൊങ്ങുന്നില്ല....എന്റെ കുഞ്ഞിളം കൈകളും കാലുകളും തളരുന്നു....ഞാൻ കൈകാലുകളിട്ട് അടിച്ചു. എന്നിട്ടും അമ്മയുടെ കൈകൾ മുറുകുന്നതല്ലാതെ അയയുന്നില്ല.....അങ്ങനെ നിമിഷങ്ങൾക്കകം എന്റെ ശ്വാസം നിലച്ചു. അല്പം നേരം എന്റെ ജീവനറ്റ ശരീരത്തിലേക്ക് നോക്കിയിരുന്ന ശേഷം അമ്മ ഫോണിൽ അച്ഛനെ വിളിച്ച്,
കുഞ്ഞനങ്ങുന്നില്ല.....എന്ന് പറഞ്ഞു.
അച്ഛനും മറ്റ് ബന്ധുക്കളും വന്ന് ജീവനറ്റ എന്റെ കുഞ്ഞിളം മേനിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തി ഡോക്ടറങ്കിൾ പരിശോധിച്ചപ്പോൾ, എന്റെ കഴുത്തിൽ അമ്മ അമർത്തിയ പാട് കണ്ട്, എല്ലാവരും കൂടി അമ്മയെ ചോദ്യം ചെയ്യതപ്പോൾ ഒടുവിൽ അമ്മക്ക് ആ സത്യം സമ്മതിക്കേണ്ടി വന്നു.
എന്തിന് ഇത് ചെയ്തത്...എന്ന ചോദ്യത്തിന് മുൻപിൽ നിറകണ്ണുകളോടെ അമ്മ ഒരേയൊരുത്തരം മാത്രം പറയുന്നു.
എനിക്ക് അമ്മയുടെയും അച്ഛന്റെയും നിറമോ രൂപസാദൃശ്യമോ ഇല്ല...അത് അച്ഛന് സംശയം ഉണ്ടാക്കുമെന്ന് ഭയന്നാണ് അത്രേ.....
ഇപ്പോൾ എനിക്ക് അമ്മയോട് ഒന്ന് മാത്രമേ ചോദിക്കാൻ ഉള്ളൂ....
അച്ഛനമ്മമാരുടെ രൂപാസാദൃശ്യവും നിറവും വരാത്തത് എന്റെ കുറ്റമാണോ....
എന്നെ പോലെയുള്ള കുഞ്ഞുങ്ങൾ ഈ ലോകത്തേക്ക് എത്തുന്നത് മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും കൊതിച്ചാണ്.
എനിക്കും ഉണ്ടായിരുന്നു അച്ഛന്റെ കൈവിരൽത്തുമ്പിൽ തൂങ്ങി പിച്ചനടക്കാനും, അമ്മയുടെ താരാട്ടുപാട്ടിൽ ഉറങ്ങുവാനും,ചേച്ചിയോടൊപ്പം മതിവരുവോളം കളിക്കാനും,അമ്മുമ്മയുടെ മടിയിൽ തലവെച്ചു കിടന്ന് കഥകൾ കേൾക്കുവാനുമുള്ള ആഗ്രഹങ്ങൾ, എന്റെ ചെറിയ ചെറിയ മോഹങ്ങൾ ആണ് ഒരൊറ്റ നിമിഷം കൊണ്ട് അമ്മയുടെ കൈകളിൽ കിടന്ന് പിടഞ്ഞില്ലാതായത്...
ഇപ്പോൾ ഞാൻ നിങ്ങളെപ്പോലെയുള്ള അച്ഛനമ്മമാർ വേണ്ടാതെ കൊന്നുകളഞ്ഞ കുരുന്നുകളുടെ ലോകത്തിരുന്ന് കുഞ്ഞുങ്ങൾ ഉണ്ടാകുവാൻ നോമ്പ് നോറ്റിരിക്കുന്ന ഏതെങ്കിലും അച്ഛനമ്മമാരുടെ മകനായി ജനിക്കണേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ കുട്ടൂസ്സ്
NB : 10/12/2017 ൽ മാധ്യമങ്ങളിൽ വന്ന കട്ടപ്പനയിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാമാക്കി എഴുതിയത്.......
ഈ ക്രൂരത കാട്ടും ദുഷ്ടതകളോട്....കുരുന്നുകളോട് എന്തിനീ ക്രൂരത....അവരെ ജീവിക്കാൻ അനുവദിച്ചു കൂടെ.....വേണ്ടാത്തവർ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു കൂടെ ....ഒരു കുഞ്ഞിനെ ലാളിക്കാൻ കൊതിക്കുന്ന ആരുടെയെങ്കിലും മക്കളായി അവർ ജീവിക്കില്ലേ......
മഞ്ജുഅഭിനേഷ് 10/12/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo