Slider

ഒരു ക്രിസ്മസ് കരോൾ

0
ഒരു ക്രിസ്മസ് കരോൾ
------------------------------------
കടല്‍ത്തീരത്ത് ഇരുട്ട് പടരാന്‍ തുടങ്ങിയിരുന്നു. ആള്‍ത്തിരക്കൊഴിഞ്ഞപ്പോള്‍ മെല്‍വിന്‍ കടല്‍ഭിത്തിയില്‍ ചാരിയിരുന്നു. വേലിയിറക്കമാണ്, തിരകള്‍ പിന്‍വലിയുന്നു. അടുത്തേതോ പള്ളിയില്‍ നിന്ന് കരോള്‍സംഘത്തിന്‍റെ പാട്ട് അവ്യക്തമായി കേള്‍ക്കാം.
മെല്‍വിന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.. ഭൂമിയില്‍ സന്മനസ്സുകള്‍ക്കു സമാധാനം.. എന്നല്ലേ!
അയാള്‍ക്കത്ഭുതം തോന്നി.. ഇനിയെന്ത് സമാധാനം?എവിടെയിനിയൊരു സന്മനസ്സ്!
എല്ലാം കൈവിട്ടു പോയിരിയ്ക്കുന്നു. നേടിയതും തന്നതും വെട്ടിപ്പിടിച്ചതുമെല്ലാം..
വെറുംകയ്യുമായ് ഈ ക്രിസ്മസ് കൂടി കഴിഞ്ഞാല്‍ സ്വന്തമെന്നഭിമാനിച്ച വീടും അന്യാധീനമാകും.
പലരും ഉപദേശിച്ചതാണ്, മുന്നറിയിപ്പ് തന്നതാണ്.. കൈവിട്ട കളിയാണ്.. സൂക്ഷിയ്ക്കണം. ഒന്നിനും ചെവി കൊടുത്തില്ല. ആവേശമായിരുന്നു,കൂടുതല്‍ നേടാന്‍..
സ്വദേശത്തും വിദേശത്തുമായി വിപുലപ്പെടുത്തിയ വ്യവസായ ശ്രംഖല. മുന്നോട്ടുള്ള ഓട്ടത്തില്‍ കൂടെയാരുണ്ടെന്നു പോലും പലപ്പോഴും മറന്നു.
നാന്‍സിയുടെ കണ്ണുനീരിന്‍റെ മുന്നില്‍ പോലും പിന്‍മാറാതെ.. ഇന്നിതു വരെ
മൊബൈല്‍ വൈബ്രേഷന്‍ അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. സ്ക്രീനില്‍ നാന്‍സിയുടെ മുഖം. അയാള്‍ക്ക് അസഹ്യതയാണ് തോന്നിയത്.
വീണ്ടും ഓര്‍മ്മിപ്പിയ്ക്കാനാവും.. പാതിരാകുര്‍ബാന..പ്രാര്‍ത്ഥന.. സ്ഥിരം പല്ലവി തന്നെ.
വൈകീട്ട് നേരത്തെയെത്തണേ എന്നവള്‍ അപേക്ഷിച്ചപ്പോള്‍ തട്ടിക്കയറാനാണ് തോന്നിയത്.. എന്തിന്? ഇനിയും എന്തിന്?
' പപ്പാ, എപ്പോഴാണ് പുല്‍ക്കൂടൊരുക്കുന്നത്? നക്ഷത്രം വലിയതു വേണം, ഇത്തവണയും' മകന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനു മുന്നില്‍ മറുപടിയില്ലാതെ അയാള്‍ പതറി. നാന്‍സി മകനെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞു ' പപ്പ വന്നിട്ട് എല്ലാമൊരുക്കാം..പള്ളിയിലും പോകാം..മോന്‍ പോയി കളിയ്ക്ക്..'
അയാള്‍ക്ക് സ്വയം വെറുപ്പു തോന്നി.
മൊബൈല്‍ ഓഫ് ചെയ്തു വെച്ചേയ്ക്കാം..ഇനി ആരോടും ഒന്നും പറയാനില്ല.. പറഞ്ഞിട്ടു കാര്യവുമില്ല. മെല്‍വിന്‍ മെല്ലെയെഴുന്നേറ്റു. നിഴലും നിലാവും ഒളിച്ചു കളിയ്‌ക്കുന്ന മണല്‍പ്പരപ്പിലൂടെ നടന്നു. ഇരുളടഞ്ഞ വഴിയെത്തിയിട്ടും നില്ക്കാതെ, എന്തോ തീരുമാനിച്ച പോലെ അല്പമകലെയുള്ള പാറക്കൂട്ടങ്ങളെ ലക്ഷ്യമാക്കി വേഗം നടന്നു.
തികച്ചും വിജനമായ കടലോരഭാഗത്തെ പാറക്കെട്ടിലേയ്‌ക്ക് ആയാസപ്പെട്ട് കയറുമ്പോള്‍ മെല്‍വിന്‍ ഓര്‍മ്മള്‍ക്ക് കടിഞ്ഞാണിട്ടു. ഇനി ഒന്നുമില്ല..ഏതാനും ചുവടുയരത്തില്‍ ഒന്നു മുന്നോട്ടാഞ്ഞു കാലെടുത്താല്‍ പിന്നെയൊന്നുമില്ല. ആരുമറിയില്ല. നിറയുന്ന കണ്ണുകള്‍ തുടച്ച് അയാള്‍ വീണ്ടും മുകളിലേയ്‌ക്ക് കയറി.
'ഹേയ്! നില്‍ക്കൂ.. എങ്ങോട്ടാണ് കയറിപ്പോവുന്നത്?'
മെല്‍വിന്‍ ഞെട്ടിത്തിരിഞ്ഞു. ഇരുളില്‍ അവ്യക്തമായി കാണാം, അല്പമകലെ ആകെ പുതച്ചുമൂടിയ ഒരാള്‍.
'നല്ല വഴുക്കുണ്ട് പാറക്കല്ലുകളില്‍. വേഗം തിരിച്ചിറങ്ങൂ.. രാത്രിനേരത്താണോ ഇത്തരം സാഹസങ്ങള്‍?'
ഒന്നും പറയാതെ മെല്‍വിന്‍ താഴെയിറങ്ങി..ഇപ്പോള്‍ കുറച്ചു വ്യക്തമായി കാണാം. ളോഹയ്‌ക്കു മേലെ കമ്പിളിഷാള്‍ പുതച്ച ഒരു വൈദികനാണെന്നാണ് തോന്നിയത്. അല്പം മുന്നിലായി വേഗത്തില്‍ നടന്നകലുകയാണ്.
'ഫാദര്‍..' മെല്‍വിന്‍ വിളിച്ചു
ദയാര്‍ദ്രമായ ശബ്ദം അയാള്‍ കേട്ടു.
' ഒരു നിമിഷത്തെ തെറ്റായ തീരുമാനം പിന്നെ തിരുത്താനാകാതെയാകും. അതു മറക്കരുത്. ഇരുട്ടു കൂടി വരുന്നു. വേഗം തിരിച്ചു പോകൂ'
നിമിഷനേരം കൊണ്ട് ഇരുള്‍ അദ്ദേഹത്തെ മൂടി. തീരെ തനിച്ചായ പോലെ മെല്‍വിന് തോന്നി.
ശരിയാണ്, വീണ്ടുവിചാരമില്ലാതെയാണ് പല തീരുമാനങ്ങളും ജീവിതത്തിലെടുത്തത്. തോല്‍വിയെക്കുറിച്ചോര്‍ത്തില്ല. എത്ര നേടിയിട്ടും മതി വന്നില്ല. ആരൊക്കെ കൂടെയുണ്ടെന്നോ അവര്‍ക്കു സുഖമാണോ എന്നു പോലും പലപ്പോഴും മറന്നു.
പങ്കുകച്ചവടത്തിലെ ചതിക്കുഴികളെ പറ്റി, വാതുവെയ്പിലെ മാരകനഷ്ടങ്ങളെപ്പറ്റി, ചൂതാട്ടത്തിലൊളിച്ചിരിയ്ക്കുന്ന തീരാനഷ്ടങ്ങളെപ്പറ്റി പറഞ്ഞു കേട്ടതൊന്നും വിശ്വസിച്ചില്ല.
ഏറ്റവുമൊടുവില്‍ ' ദൈവത്തെയോര്‍ത്ത് ഇതില്‍ നിന്ന് പിന്‍മാറൂ, മോനെ, ജീവിയ്ക്കാനുള്ളത് ഇപ്പോഴുണ്ടല്ലോ' എന്ന് മമ്മ കരഞ്ഞു പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കില്‍! അയാള്‍ക്ക് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി. എല്ലാ സൗഭാഗ്യങ്ങളും കൈമോശം വന്നിരിയ്ക്കുന്നു. ബാങ്കിലെ കടബാദ്ധ്യതകള്‍, കൊടുത്ത ചെക്കുകളെല്ലാം മടങ്ങാനുള്ള സാദ്ധ്യതകള്‍, നാന്‍സിയുടെ നിസ്സഹായമായ മുഖം, ഒന്നുമറിയാതെ മകന്‍.. അയാള്‍ തല താഴ്ത്തിയിരുന്നു.
ദുബായിലുള്ള കച്ചവടസ്ഥാപനമായിരുന്നു അവസാനപ്രതീക്ഷ. അതു വിറ്റാലെങ്കിലും പിടിച്ചു നില്ക്കാമെന്നോര്‍ത്തതാണ്. ഏറെ വിശ്വസ്തനായ കൂട്ടാളി അവിടെയും ചതിച്ചു. സ്വന്തം സ്ഥാപനം എന്നേ മറ്റൊരാളുടേതു മാത്രമായിക്കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ അവിടെയും തോല്‍വി സമ്മതിയ്ക്കുകയായിരുന്നു. ഔദാര്യമെന്നോണം നീട്ടിയ പണം വാങ്ങുമ്പോള്‍ മനസ്സു പിടഞ്ഞു. ഇനി..
മെല്‍വിന്‍ ആകാശത്തേയ്ക്കു നോക്കി. കുറച്ചു നക്ഷത്രങ്ങളെയുള്ളു.
എന്തെങ്കിലുമൊരു വഴി... ഒരവസരം കൂടി..
അയാള്‍ കണ്ണടച്ചിരുന്നു..
എവിടെ നിന്നോ മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ട്. അയാള്‍ ശ്രദ്ധിച്ചില്ല, ആരും വിളിയ്ക്കേണ്ട,ഒന്നും കേള്‍ക്കേണ്ട..
'ഹേയ്, താങ്കളുടെ മൊബലല്ലേ അടിയ്ക്കുന്നത്? കേള്‍ക്കുന്നില്ലെ?'
മെല്‍വിന്‍ കണ്ണു തുറന്നു.. അല്പം ദൂരെ വൈദികന്‍ നില്‍ക്കുന്നു. തലയിലെ തൊപ്പിയില്‍ ഒരു ചെറിയ നക്ഷത്രത്തൊങ്ങലുണ്ട്.
മൊബൈല്‍ വീണ്ടുമടിയ്ക്കുന്നുണ്ട്. ഓഫ് ചെയ്തില്ലായിരുന്നോ! വൈബ്രേഷന്‍ മോഡ് മാറ്റിയിരുന്നോ! അയാള്‍ സംശയിച്ചു.
'സോറി,ഫാദര്‍..' മെല്‍വിന്‍ മുഖമുയര്‍ത്തി. ദൂരെ നിലാവിനുള്ളിലേയ്ക്കു മറയുന്ന രൂപം..
മൊബൈല്‍ അടിച്ചുകൊണ്ടിരുന്നു. മെല്‍വിന്‍ അസഹ്യതയോടെ നോക്കി. ദുബായില്‍ നിന്ന് നാന്‍സിയുടെ സഹോദരനാണ്.. ഇത്തവണ പോയപ്പോള്‍ അവിടെയാണ് താമസിച്ചത്.
അയാള്‍ മടിച്ചു മടിച്ച് ഫോണെടുത്തു
' എത്ര നേരമായിട്ടു വിളിയ്‌ക്കുന്നു..മെല്‍വിന്‍! അറിഞ്ഞോ? ഇത്തവണത്തെ ദുബായ് ഡ്യൂട്ടീഫ്രീ ലക്കിഡ്രോയില്‍ നിനക്കാണ് ആദ്യ സമ്മാനം.. ഇവിടുത്തെ നമ്പറില്‍ വിളിച്ചിരുന്നു. നീ ടിക്കറ്റുമായി അവരെ കോണ്‍ടാക്റ്റ് ചെയ്യൂ.. എല്ലാം ശരിയാകും. സമാധാനിയ്ക്ക്. നാന്‍സി നിന്നെ വിളിച്ചിട്ട് കിട്ടാതെ വിഷമത്തിലാണ്. നീയൊന്ന് വിളിയ്ക്ക് '
മെല്‍വിന്‍ തരിച്ചിരുന്നു. പിന്നെ പറഞ്ഞൊപ്പിച്ചു ' ഞാന്‍ വിളിയ്ക്കാം..വളരെ നന്ദി '
ദുബായില്‍ നിന്ന് നിരാശനായി തിരിച്ചു വരുമ്പോള്‍ ഒന്നുമറിയാതെ മകന്‍ വിളിച്ചിരുന്നു. എന്നത്തെയും പോലെ വിലകൂടിയ ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍, ചോക്ലേറ്റുകള്‍ തുടങ്ങിയ ലിസ്റ്റ് ഉണ്ടായിരുന്നു.
'ഇത്തവണ വേണ്ട, മോനെ, അടുത്ത പ്രാവശ്യമാവട്ടെ' നാന്‍സി അവനെ സമാധാനിപ്പിയ്‌ക്കുന്നതു കൂടി കേട്ടപ്പോള്‍ ദേഷ്യമാണ് തോന്നിയത്. ഇനിയില്ല, ഇത്തവണ കൂടി അവന്‍ സന്തോഷിയ്ക്കട്ടെ. അങ്ങിനെ ഡ്യൂട്ടീഫ്രീ ഷോപ്പില്‍ നിന്ന് അവന്‍ ആവശ്യപ്പെട്ടതെല്ലാം വാങ്ങി. ആ ടിക്കറ്റിനാണ്... മെല്‍വിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
' ഞാനുടനെ വരാം നാന്‍സി. പുല്‍ക്കൂടുണ്ടാക്കാമെന്നും വലിയ നക്ഷത്രം വാങ്ങിക്കൊണ്ടുവരാമെന്നും മോനോടു പറയൂ, പള്ളിയില്‍ കുര്‍ബാനയ്‌ക്കു പോകാം' അയാള്‍ ആവേശത്തോടെ പറഞ്ഞു.
' മെല്‍വിന്‍! എവിടെയാണ്?' നാന്‍സി ചോദിയ്ക്കുന്നുണ്ടായിരുന്നു. മെല്‍വിന്‍ ഒന്നും പറഞ്ഞില്ല.
മനസ്സില്‍ അയാളൊരു ബൈബിള്‍ ക്ളാസിലായിരുന്നു.പാഠം വിശ്വസിയ്ക്കാന്‍ മടിച്ച കൊച്ചുമെല്‍വിനെ അടുത്തു വിളിച്ചിരുത്തി സിസ്റ്റര്‍ ജോസഫൈന്‍ വീണ്ടും ആവര്‍ത്തിച്ചു 'അത്ഭുതങ്ങള്‍ സംഭവിയ്ക്കുന്നത് നമുക്കുള്ളില്‍ തന്നെയാണ് കുഞ്ഞേ! തെറ്റുകളറിഞ്ഞ് പശ്ചാത്തപിയ്‌ക്കാന്‍ അവസരമൊരുക്കുന്ന ഇന്നലെയുടെ ആത്മാവും തെറ്റു തിരുത്തി നേര്‍വഴി കാട്ടുന്ന നാളെയുടെ ആത്മാവും നമ്മുടെയുള്ളില്‍ തന്നെയുണ്ട്. അതു തിരിച്ചറിയണമെന്നു മാത്രം. പുല്‍ക്കൂട്ടിലെ തിരുപ്പറവി നടക്കേണ്ടത് നമ്മുടെ മനസ്സിലാണ്. പൊന്നും കുന്തിരിക്കവും മീറയുമായി എതിരേറ്റു വന്ദിയ്ക്കേണ്ടതും ആ നന്മയെത്തന്നെ.'
സിസ്റ്റര്‍ തടവിയ കവിള്‍ത്തടം തുടിയ്ക്കുന്ന പോലെ മെല്‍വിന് തോന്നി.
ഒരു രക്ഷകന്‍ എവിടെയോ ഉണ്ടെന്ന വിശ്വാസം അയാള്‍ക്ക് പ്രത്യാശയേകി. ആ കൃപയില്‍ ഒരു ഉയിര്‍ത്തെഴുന്നേല്പിന്‍റെ സാദ്ധ്യത പുതിയൊരു സ്വപ്നം പോലെ തളിര്‍ക്കുകയായി.
പ്രതീക്ഷയുടെ കരോള്‍ മുഴങ്ങുന്ന മനസ്സോടെ അയാള്‍ വീട്ടിലേയ്‌ക്ക് മടങ്ങി.. പുതിയ ഒരു ജീവിതത്തിലേയ്ക്കും..
രാധാസുകുമാരന്‍
(*Ref. A Christmas Carol by Charles Dickens)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo