Slider

ഭ്രാന്തില്ലാത്ത ഭ്രാന്തൻ

0


എല്ലാരെയും പോലെ ഞാനും വിശ്വസിച്ചു. അയാൾക്ക് ഭ്രാന്താണെന്ന്. മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങളും, ജഡ കെട്ടിയ മുടിയും, പഴുത്ത് ഒഴുകുന്ന വ്രണങ്ങളും എന്നിലെ ചിന്തകളെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. തൽക്കാലം നമുക്ക് അയാളെ രാമു എന്നു വിളിക്കാം. എന്റെ സുഹൃത്ത് പ്രിയയുടെ നാട്ടിൽ ഉള്ളതായിരുന്നു അയാൾ. കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു അവളുടെ വീട്. അങ്ങോട്ട് ഒന്നോ രണ്ടോ ബസുകളേ ഉണ്ടായിരുന്നുള്ളു . അതു പറഞ്ഞ് ഞങ്ങൾ അവളെ എപ്പോഴും കളിയാക്കാറുണ്ടായിരുന്നു. അവളുടെ ചേച്ചിയുടെ കല്യാണത്തിന് പോയപ്പോളാണ് ഞാൻ അയാളെ ആദ്യമായി കണ്ടത് .
" എനിക്കു ഭ്രാന്തില്ല. എന്നെ ഭ്രാന്തനെന്നു വിളിക്കുന്ന നിങ്ങൾക്കാണ് ഭ്രാന്ത് ". അയാൾ എപ്പോഴും പറയുന്ന വാചകമായിരുന്നു ഇത്.
അതു കേട്ട് ഞങ്ങൾ അന്നാർത്തു ചിരിച്ചു.
ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ
എല്ലാ മാസത്തിലും തിരുവനന്തപുരത്ത് വച്ച് മീറ്റിംഗ് പതിവുണ്ട്. അതിന് പോകുന്നതിന് വേണ്ടിയാണ് ഞാൻ പിന്നെ അവളുടെ വീട്ടിലേക്ക് പോയത്. ഞാൻ അന്ന് മുവാറ്റുപുഴയിലും അവൾ പാലായിലുമാണ് ജോലി ചെയ്യുന്നത്. മീറ്റിംഗിനു തലേ ദിവസം രാവിലെ ഞാൻ അവളെ വിളിച്ച് വീട്ടിലേക്കു വരുന്ന കാര്യം പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു കുറവിലങ്ങാട് ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കാമെന്ന്. എന്നിലെ അഹങ്കാരി അതിനു സമ്മതിച്ചില്ല. ഹേയ് നീ കാത്തു നിൽക്കുകയൊന്നും വേണ്ട. ഞാൻ വീട്ടിലേക്ക് വന്നോളാം. ഞാൻ പറഞ്ഞു.
എന്നാൽ അന്ന് കൃത്യ സമയത്ത് ഓഫീസിൽ നിന്നും ഇറങ്ങാൻ പറ്റിയില്ല. ബസ് കിട്ടിയപ്പോഴും താമസിച്ചു. കുറവില ങ്ങാട് ഇറങ്ങിയപ്പോൾ തന്നെ 6.00 മണിയായി. ഭാഗ്യത്തിന് അങ്ങോട്ടുള്ള ബസ് അപ്പോത്തന്നെ കിട്ടി. ബസിൽ കയറി അങ്ങോട്ടുള്ള ടിക്കറ്റും എടുത്തു.സൈഡ് സീറ്റിൽ ഗമയിൽ ഇരുന്ന് യാത്ര തുടങ്ങി. എന്നാൽ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് ഇറങ്ങേണ്ട സ്റ്റോപ്പിന്റെ രണ്ടു മൂന്നു സ്റ്റോപ്പ് ഇപ്പുറത്ത് വച്ച് ബസ് കേടായി. എല്ലാ യാത്രക്കാരും ഇറങ്ങി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി. ധൈര്യം സംഭരിച്ച് രണ്ടു ചേച്ചിമാരുടെ പിറകേ വച്ചു പിടിച്ചു. എന്നാൽ അവർ എന്റെ സ്റ്റോപ്പ് എത്തുന്നതിനു മുൻപേ വേറൊരു വഴിയിൽ കൂടി പോയി. ഞാൻ അടുത്തു കണ്ട വെയ്റ്റിംഗ് ഷെഡിൽ കയറി നിന്നു. അവളെ വിളിച്ചു പറയാം എന്നു കരുതി ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു. പക്ഷേ അവളെ കിട്ടിയില്ല. ഞാൻ പിന്നെയും അവിടെ തന്നെ നിന്നു. അപ്പോഴാണ് വെയിറ്റിംഗ് ഷെഡിൽ കിടക്കുന്ന ആളെ കണ്ടത്. "ഭ്രാന്തൻ രാമു ". ഞാൻ മനസിൽ പിറു പിറുത്തു. സൂക്ഷിച്ചു നോക്കിയപ്പോൾ മനസിലായി അയാൾ നല്ല ഉറക്കത്തിലാണ്. ഈശ്വരാ ഇപ്പോഴെങ്ങും അയാൾ ഉണരല്ലേ എന്നു ഞാൻ അറിയാതെ പ്രാർത്ഥിച്ചു പോയി. അയാൾ എങ്ങാനും ഉണർന്നാലുള്ള എന്റെ അവസ്ഥ എന്തായിരിക്കും? പണ്ട് പഠിച്ച ഏതോ പുസ്തകത്തിലെ ഭ്രാന്തന്റെ കഥ മനസിലേക്കോടി എത്തി. തന്റെ കാവൽക്കാരനെ കല്ലുകൊണ്ട്‌ തലയ്ക്കടിച്ചു കൊന്ന ഒരു ഭ്രാന്തൻ. ഞാൻ നോക്കിയപ്പോൾ ഒരു വലിയ കല്ലും അവിടെ കിടക്കുന്നതു കണ്ടു. അതെന്നെ കൂടുതൽ ഭീതിയിലാഴ്ത്തി. അപ്പോഴാണ് വേറെ രണ്ടു പേർ കൂടി അങ്ങോട്ട് വന്നത്. കാണുമ്പോഴേ അറിയാം നല്ല പൂസാണെന്ന്. വന്നതും അവർ എന്റെ അടുത്തു വന്ന് ഓരോ കമന്റുകൾ പറയാൻ തുടങ്ങി. പതുക്കെ പതുക്കെ ഞങ്ങൾക്കിടയിലെ അകലം കുറയാൻ തുടങ്ങി. അവർ എന്റെ അടുത്തേക്കു വരും തോറും ഞാൻ പുറകിലേക്കു മാറി നിന്നു. അങ്ങനെ ഭ്രാന്തൻ രാമു കിടക്കുന്ന സ്ഥലമെത്തി. അപ്പോഴാണ് ഭ്രാന്തന്റെ ഭാണ്ഡക്കെട്ട് എന്റെ കണ്ണിൽ പെട്ടത്. അതിൽ എപ്പോഴും ഒരു വെട്ടുകത്തി ഉണ്ടാകും എന്ന് പ്രിയ പറഞ്ഞത് ഞാൻ മനസിലോർത്തു. ഞാൻ അത് എടുക്കാനായി കുനിഞ്ഞതും ഒരു അലർച്ചയോടെ അയാൾ ചാടി എഴുന്നേറ്റു. പേടിച്ചു പോയ ഞാൻ വീഴാതിരിക്കാനായി വെയിറ്റിംഗ് ഷെഡിലെ തൂണിൽ മുറുകെ പിടിച്ചു. അയാൾ ഭാണ്ഡക്കെട്ടിൽ നിന്നും വെട്ടുകത്തി എടുത്തു ഓടെടാ ഭ്രാന്തൻമാരേ, ഓടിപ്പോ ദൂരേക്ക് എന്നും പറഞ്ഞു കൊണ്ട് അവരുടെ നേർക്ക് ചാടി വീണു. അയാളെ പേടിച്ച് അവർ ഓടിയ വഴിയിൽ പുല്ല് പോലും മുളച്ചില്ല. അതിനു ശേഷം അയാൾ പഴയ സ്ഥലത്തു വന്നിരുന്നു പതിവു പല്ലവി ആവർത്തിച്ചു.
" എനിക്കു ഭ്രാന്തില്ല. എന്നെ ഭ്രാന്തനെന്നു വിളിക്കുന്ന നിങ്ങൾക്കാണ് ഭ്രാന്ത് ".
അപ്പോഴാണ് പ്രിയ വിളിച്ചത്. ഞാൻ ഫോൺ എടുത്തു നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു. അൽപ്പ സമയം കഴിഞ്ഞപ്പോൾ അവൾ സ്കൂട്ടറുമായി വന്നു. ഞാൻ അതിൽ കയറി അവളുടെ കൂടെ വീട്ടിലേക്കു പോയി. അപ്പോളും അയാൾ അവിടെ ഇരുന്നു പറയുന്നുണ്ടായിരുന്നു
" എനിക്കു ഭ്രാന്തില്ല. എന്നെ ഭ്രാന്തനെന്നു വിളിക്കുന്ന നിങ്ങൾക്കാണ് ഭ്രാന്ത് ".
വീട്ടിലേക്കുള്ള യാത്രക്കിടയിൽ അവൾ എന്നോടു ചോദിച്ചു ആ ഭ്രാന്തൻ രാമു നിന്നെ ഉപദ്രവിച്ചോ എന്ന്. അപ്പോൾ ഞാൻ മറുപടി പറഞ്ഞു.
" അയാൾക്കു ഭ്രാന്തില്ല. അയാളെ ഭ്രാന്തനെന്നു വിളിക്കുന്ന നമ്മൾക്കാണ് ഭ്രാന്ത് ".

By: Renjini Namboothiri
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo