നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാത്തമറ്റിക്സ്

Image may contain: 1 person

സഹകരണ ബാങ്കിലെ രണ്ടാം നമ്പര്‍ കൗണ്ടറിനുമുന്നില്‍ അക്ഷമനായി നില്‍ക്കുകയാണ് വേണു. തീരെ പരിചിതമല്ലാത്ത ഒരിടത്ത് പെട്ടതിന്‍റെ വെപ്രാളം അയാളുടെ മുഖത്തുണ്ട്. ഇളം നീല പശ്ചാത്തലത്തില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും മൂന്ന് പവന്റെ താലിമാല അയാള്‍ കൈയിലെടുത്തു. അവളുടെ വിയര്‍പ്പും, അഴുക്കും അതിന്‍റെ ഇഴകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ അദ്ധ്വാനത്തിന്‍റെ അടയാളമാണത്. എല്ലാ സ്ത്രീകളുടെയും താലിമാലകളില്‍ അത്തരം അടയാളങ്ങര്ന്‍ ദര്‍ശിക്കാന്‍ കഴിയും. ഉപയോഗ ിച്ച് പഴകിയ ഒരു മുക്കുപണ്ടം പോലെ അതിന്‍റെ നിറം മങ്ങിപ്പോവുകയും, രണ്ടിടങ്ങളിലായി അറ്റുപോയ ഭാഗങ്ങള്‍ കറുത്ത കോട്ടണ്‍ നൂലുകൊണ്ട്
കെട്ടിയുറപ്പിച്ചിട്ടുമുണ്ട്.
പൊട്ടിയ ആ താലിമാല വിളക്കിച്ചേര്‍ക്കാന്‍ എത്രയോ തവണ അവള്‍ ആവശ്യപ്പെട്ടിരിക്കുന്നു.! മറന്നുപോയതായിരുന്നോ...? അല്ല...! അങ്ങനെ പറഞ്ഞൊഴിഞ്ഞുമാറുകയായിരുന്നു.
''വേണൂ...! ''
അയാള്‍ ചുറ്റിലും നോക്കി. ആരോ പുറകില്‍ നിന്നും വിളിച്ചതുപോലെ, ഇല്ല. തോന്നിയതാണ്.
കൗണ്ടറിലെ ചില്ലുചുവരുകള്‍ക്കിടയിലൂടെ പുറത്തേക്കു നീട്ടിയ സ്ത്രീയുടെ വെളുത്ത് മെല്ലിച്ച കൈകളില്‍ അയാള്‍ ആ നിറം മങ്ങിയ താലിമാല വച്ചുകൊടുത്തു. അവള്‍ അതുവാങ്ങി തൂക്കിനോക്കുകയും, മാറ്റ് നോക്കി സ്വര്‍ണ്ണമാണെന്ന്
ഉറപ്പ് വരുത്തുകയും ചെയ്തു.
''മൂന്നില്‍ അല്‍പ്പം കുറവുണ്ട്. പറഞ്ഞ അത്രയും തുക എന്തായാലും കിട്ടില്ല...!''
''ഉം...''
അയാള്‍ മൂളുക മാത്രം ചെയ്തു.
കാല്‍ക്കുലേറ്ററില്‍ അവളുടെ വിരലുകള്‍ ധ്രുതഗതിയില്‍ സഞ്ചരിക്കുന്നത് വേണു കൗതുകത്തോടെ നോക്കി. കിട്ടാന്‍ സാധ്യതയുള്ള പരമാവധി സംഖ്യയെക്കുറിച്ചും, പലിശ ശതമാനത്തെ കുറിച്ചും ആ ബേങ്ക് ജീവനക്കാരി വാചാലയായി. ആ കണക്കുകളൊന്നും വേണുവിന് മനസ്സിലായില്ല എങ്കിലും എല്ലാം മനസ്സിലായവനെപ്പോലെ അയാള്‍ തലയാട്ടി.
ഗണിതം എന്നും വേണുവിന് കടുപ്പമേറിയ വിഷയമായിരുന്നു. ഗുണനവും, ഹരണവും, സങ്കലനവും, വ്യവകലനവും, ഭാജ്യ -അഭാജ്യ - ഭിന്ന സംഖ്യകളും പഠനത്തില്‍ നിര്ബന്ധമായപ്പോള്‍ നാലാം ക്ലാസില്‍ വെച്ച് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു.
''അക്കങ്ങളുടെ എണ്ണം കൂടുമ്പോള്‍ മൂല്യം വര്‍ധിക്കുന്ന ജീവിതത്തിലെ സംഖ്യകളെ മാത്രമേ അയാള്‍ക്കറിയൂ. പൂജ്യത്തിനുതാഴെയുള്ളതും കണക്കില്‍ മൂല്യമുള്ളതുമായ നെഗറ്റീവ് സംഖ്യകളെ അയാള്‍ക്കറിയില്ല. അയാളെപ്പോലൊരു സാധാരണക്കാരന്‍ അതറിഞ്ഞതുകൊണ്ടും
പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.
ബേങ്ക് നടപടികള്‍ പൂര്‍ത്തിയാക്കി തനിക്കുനേരെ നീട്ടിയ ചുളിവുകള്‍ വീഴാത്ത മണമുള്ള പുത്തന്‍
നോട്ടുകള്‍ വാങ്ങി അയാള്‍ എണ്ണി തുടങ്ങി
ഒന്ന്...,രണ്ട്..., മൂന്ന്...,
ഒന്ന് രണ്ട് തവണ ശ്രമിച്ചിട്ടും അയാള്‍ക്ക് ആ പണം വ്യക്തമായി എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിച്ചില്ല. ശ്രമം ഉപേക്ഷിച്ച് പണക്കെട്ട് തിരികെ പോക്കറ്റിലിട്ട് പുറത്തേക്ക് നടക്കാന്‍ തുടങ്ങിയ അയാള്‍ക്ക് നേരെ ജീവനക്കാരി ഒരു നോട്ടീസുകൂടി നീട്ടി. ഭവനവായിപ്പയുടെയും, വാഹന വായിപ്പയുടെയും പുതിയ സ്കീമുകളായിരുന്നു ആ നോട്ടീസില്‍. അയാളത് ഭംഗിയായി മടക്കി ഷര്‍ട്ടിന്‍റെ പോക്കറ്റിലിട്ടു. യാതൊരുവിധ
ഉപയോഗവും ഇെല്ലന്നറിഞ്ഞിട്ടും എന്തുകൊണ്ടോ അയാളത് കളഞ്ഞില്ല. അതില്‍ ധാരാളം വലിയ അക്കങ്ങള്‍ ആലേഘനം ചെയ്തിരുന്നു. അക്കങ്ങള്‍ മൂല്യമുള്ളവയാണെന്ന് അയാള്‍ക്കറിയാം. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം. !
പണിനടന്നുകൊണ്ടിരിക്കുന്ന ഒാവര്‍ ബ്രിഡ്ജിന്‍റെ അടിയിലൂടെ വേണു വേഗതയില്‍ നടന്നു. ഹോസ്പ്പിറ്റലിലേക്കുള്ള എളുപ്പവഴിയാണത്. നടത്തത്തിനിടയില്‍ അയാള്‍ ചിന്തിച്ചത് മുഴുവന്‍ അക്കങ്ങളില്ലാത്ത ഒരു ലോകത്തെക്കുറിച്ചായിരുന്നു. കറന്‍സി നോട്ടുകളില്‍ സംഖ്യകള്‍ക്ക് പകരം വര്‍ണ്ണ ചിത്രങ്ങള്‍ ആലേഖനം ചെയ്യ്ത ഒരു സമ്പത്ത് വ്യവസ്ഥയെ കുറിച്ചായിരുന്നു. അങ്ങനെ സാധ്യമായിരുന്നെങ്കില്‍ തന്നെ പോലെ കണക്കില്‍ പരിജ്ഞാനം കുറഞ്ഞ ഒരുപാട് പാവങ്ങള്‍ക്ക് അതൊരു അനുഗ്രഹമായേനെ.
വേണുവിന്‍റെ ചുണ്ടില്‍ ഒരു ചെറുചിരി ഊറി വന്നെങ്കിലും വളരെപ്പെട്ടെന്നുതന്നെ അത് മാഞ്ഞു പോവുകയും ചെയ്തു.
പാലം പണിക്കുവന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ പാലത്തിനടിയി
ല്‍ തന്നെ കെട്ടിയുണ്ടാക്കിയ താല്‍ക്കൊലിക കൂരകളിലാണ് താമസിക്കുന്നത് . വേപ്പും, കുടിയുമെല്ലാം അവിടെ തന്നെ. പത്തോളം കുടിലുകളില്‍ സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ താമസിക്കുന്നു. അധിക നേരം ആ കാഴ്ചകളില്‍ വ്യാപൃതനാവാന്‍ അയാള്‍ ആഗ്രഹിച്ചില്ല.
സാമ്യമുള്ള കഴ്ച്ചകള്‍ പലപ്പോഴും നമ്മുടെ കണ്ണുകളില്‍ പെടാറില്ല. ജീവിതങ്ങളില്‍ പലപ്പോഴും സാമ്യത കണ്ടേക്കാം. അത് ഒരു വൃക്ഷത്തിന്‍റെ രണ്ട് ശിഖരങ്ങള്‍ പോലെ ആന്തരിക ഘടനയില്‍ ഒന്നായിരിക്കുകയും എന്നാല്‍ ബാഹ്യ രൂപങ്ങളില്‍ തീര്‍ത്തും വ്യത്യസ്ഥത പുലര്‍ത്തുകയും ചെയ്യും.
ഹോസ്പ്പിറ്റല്‍ കൗണ്ടറില്‍ പണമടച്ച് ബില്ലുമായി അയാള്‍ ലിഫ്റ്റില്‍ കയറി. ലിഫ്റ്റിനുള്ളിലെ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ അക്കങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്നു. സംഖ്യയുടെ വലുപ്പത്തിനനുസരിച്ച് കൂടുതല്‍ ഉയരങ്ങളിലേക്ക്
അയാള്‍ എത്തപ്പെട്ടു.
പണം കിട്ടിയോ...? എന്ന ഭാര്യയുടെ ചോദ്യത്തിന് വേണു മറുപടിയൊന്നും പറഞ്ഞില്ല. പോക്കറ്റില്‍ നിന്നും കറുത്ത മുത്തുകള്‍ കോര്‍ത്ത ഒരു മാല അയാള്‍ അവള്‍ക്കുനേരെ നീട്ടി
''ഇതെവിടുന്നാ...?''
''ബസ്റ്റാന്‍റിനുള്ളിലെ ഒരു കടേന്ന് വാങ്ങിയതാ...''
''ഒഴിഞ്ഞ കഴുത്തുമായി നടക്കണ്ടാ... ഇതിട്ടോ...''
അവളതുവാങ്ങി കഴുത്തിലിട്ടു. അതിന്‍റെ പകിട്ടും സ്വര്‍ണ്ണം പോലെ തോന്നിപ്പിക്കുന്ന ലോക്കറ്റിന്‍റെ ഭംഗിയും ആസ്വദിക്കുകയായിരുന്നു അവള്‍. അപ്പോള്‍ ആ മാലയേക്കാള്‍ തിളക്കം അവളുടെ കണ്ണുകള്‍ക്കുണ്ടായിരുന്നു.
''ഇനിയിപ്പോ വീട്ടിലെത്തിയാ നേരെ അടുക്കളെ കേറാനും ഭക്ഷണമുണ്ടാക്കാനും നിക്കണ്ട. പോകുമ്പോ ഹോട്ടലിന്ന് എന്തെങ്കിലും വാങ്ങാം....''
''അതിന് എനിക്കിപ്പോ വലിയ ക്ഷീണോന്നും തോനുന്നില്ല ഏട്ടാ...''
അവള്‍ പറഞ്ഞവസാനിപ്പിക്കുന്നതിനു മുമ്പ് അയാള്‍ പറഞ്ഞു തുടങ്ങിയിരുന്നു.
''ഞാനൊരു ഒാട്ടോ വിളിച്ചിട്ടു വരാം...''
മുന്നോട്ട് ഒാടികൊണ്ടിരുന്ന ഒാട്ടോയിലിരുന്ന് വേണു ഒരുപാട് വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയുടെ നിഴലുവീഴാത്ത തണുത്ത ഇടനാഴിയില്‍ അമ്മയുടെ ജീവന്‍റെ അക്കങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ പ്രയാസപ്പെടുന്ന ഒരു പതിനേഴുകാരനെ വേണു ഒാര്‍ത്തെടുക്കാന്‍
ശ്രമിച്ചു. മരണത്തെവരെ ചിലപ്പോള്‍ വലിയ അക്കങ്ങള്‍കൊണ്ട് പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് അന്നുമുതലാണ് അയാള്‍
മനസ്സിലാക്കിയത്. പണത്തിനുമുന്നില്‍ പിണമായിപ്പോയ അനേകായിരം ആളുകളുടെ കണ്ണുനീരിന്‍റെ ഉപ്പുവീണ് മങ്ങിപ്പോയ തറയില്‍ മുഖമമര്‍ത്തിക്കിടന്ന രാത്രികള്‍ അയാളുടെ ഒാര്‍മ്മകളിലെത്തി.
അമ്മയുടെ മൃതദേഹം അടക്കം ചെയ്യാനുള്ള കുഴിവെട്ടിയ കണാരേട്ടന് കൂലിയായി കൊടുത്ത ചില്ലറതുട്ടുകള്‍ അയാള്‍ സ്നേഹപൂര്‍ വ്വം നിരസിച്ചു. അവന്റെ കവിളിലും നെറ്റിയിലും തലോടി കടന്നുപോയ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആ എല്ലുന്തിയ കറുത്ത മനുഷ്യന്‍ കാണിച്ച ദയാനുകമ്പയൊന്നു ഇന്നുവരെയുള്ള അയാളുടെ ജീവിതത്തില്‍ ഒരു മനുഷ്യ ജീവിയും കാണിച്ചിട്ടില്ല.
ഒാട്ടോയുടെ സൈഡ് ഗ്ലാസില്‍ അവളുടെ മുഖം അയാള്‍ക്ക് വ്യക്തമായി കാണാം. അവള്‍ നന്നേ ക്ഷീണിച്ചുപോയിരിക്കുന്നു. ! കണ്ണുകള്‍ കുഴിയിലാണ്ടതുപോലെ. മുഖവും കണ്ണ് ത്തടങ്ങളും കറുത്ത് കരുവാളിച്ചിട്ടുണ്ട്. ആശ്ചര്യത്തോടെ അയാള്‍ അവളെ ഒന്നുകൂടി ശ്രദ്ധയോടെ നോക്കി. അവള്‍ക്ക് എവിടെയോ അമ്മയുടെ ഛായ... അതെ...! പക്ഷെ എവിടെയാണ്...? വ്യക്തമാവുന്നില്ല.
വാസ്തവത്തില്‍ വെളുത്തു തടിച്ച അമ്മയ്ക്കും, മെലിഞ്ഞുണങ്ങിയ ഭാര്യയ്ക്കും ആകാരത്തിലോ, ശബ്ദത്തിലോ ഒരു സാദൃശ്യവുമുണ്ടായിരുന്നില്ല. എങ്കിലും എന്തുകൊണ്ടോ അങ്ങനെ തോന്നി.
അലക്കി തേഞ്ഞുപോയ ഒരു കോട്ടണ്‍ സാരിയാണ് അവള്‍ ഉടുത്തിരിക്കുന്നത്. ''എപ്പോഴാണ് ഞാന്‍ ആ സാരി അവള്‍ക്ക് വാങ്ങികൊടുത്തത്...!'' അയാളത് ഒാര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അതിനിടയിലെപ്പോഴോ മഴ പെയ്ത് തുടങ്ങിയത് അയാള്‍ അറിഞ്ഞില്ല. ശക്തിയായ വീശിയടിച്ച കാറ്റില്‍ മുഖത്തേക്ക് ചിന്നി തെറിച്ചുവീണ മഴത്തുള്ളികള് അയാള്‍ക്ക് സ്വബോധം
തിരിച്ചുനല്‍കി. മുഖത്തെ കണ്ണട ഊരിയെടുത്ത് അതിലെ മഴത്തുള്ളികള്‍ ഷര്‍ട്ടിന്‍റെ തുമ്പുകൊണ്ട് ആറ്റിത്തുടച്ച് തിരികെ മുഖത്തേക്ക് വച്ചു.
ഒാട്ടോക്കാരന് കാശ്കൊടുത്തുവിട്ടതിനുശേഷം വാടകവീടിന്‍റെ ഗേറ്റ് തുറന്ന് അവര്‍ മുറ്റത്തേക്കിറങ്ങി. അപ്പോഴെക്കും മഴയുടെ ശക്തി നന്നേ കുറഞ്ഞിരുന്നു.
കൈലുണ്ടായിരുന്ന ഏക മൂല്യമുള്ള വസ്തുവും അന്യാധീനപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വിലപിടിപ്പുള്ളതെന്നു പറയാന്‍ ഇനി ആ വീട്ടില്‍ ആകെയുള്ളത് തുരുമ്പ് കയറി തുടങ്ങിയ ഒരു തയ്യല്‍ മെഷീനാണ്. അവളുടെ ജീവിതമാണത്... അതിന്‍റെ ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
മൂല്യം കൂടുതലുള്ള വസ്തുക്കള്‍ ദരിദ്രര്‍ക്ക് നിഷിദ്ധമാണ്. എല്ലാ കാലത്തും, എല്ലാ സമൂഹത്തിലും അതങ്ങിനെത്തനെ...
മുറിയിലെത്തിയതും അവളെ നിര്‍ബന്ധിച്ച് കട്ടിലില്‍ കിടത്തി. ഹോസ്പ്പിറ്റല്‍ ബില്ലടച്ച് ബാക്കിവന്ന പണം പോക്കറ്റില്‍ നിന്നും എടുക്കുന്നതിനിടയിലാണ് ആ നോട്ടീസ് അയാളുടെ കൈയില്‍ കിട്ടിയത്. അതൊന്നുകൂടി നിവര്‍ത്തി അതിലെ വലിയ വലിയ അക്കങ്ങളിലേക്ക് വേണു ഒന്നുകൂടി കണ്ണോടിച്ചു.
ചില ജീവിതങ്ങള്‍ക്ക് അക്കങ്ങളെക്കാള്‍ മൂല്യം കുറവാണ്. കണക്കിലെ മൈനസ്സ് സംഖ്യകളെക്കാള്‍ എത്രയോ കുറവ്. ഒരു കയറ്റത്തിന് ഒരു ഇറക്കവുമുണ്ട് എന്ന് നമ്മള്‍ പറയുമ്പോഴും അതൊന്നും ബാധകമല്ലാത്ത, ഒരു നേര്‍രേഖപോലെ ഏറ്റക്കുറച്ചില്‍ ഒട്ടുമില്ലാത്ത, തുടക്കവും ഒടുക്കവും സഹജീവികളായ നമ്മള്‍ പോലും അറിയാത്ത ജീവിതങ്ങളും നമ്മള്‍ക്കിടയിലുണ്ട്.
ദീര്‍ഘമായൊന്ന് നിശ്വസിച്ച് പണവും നോട്ടീസും തലയണയുടെ അടിയില്‍ ഭദ്രമായി
വെച്ച ശേഷം ഹോസ്പ്പിറ്റലില്‍ നിന്നും കൊണ്ടുവന്ന വിഴുപ്പ് തുണികളുമായി അയാള്‍ അടുക്കളവശത്തേക്ക് നടന്നു.
Copryright @ nallezhuth.com
(ദിനേനന്‍ )

2 comments:

  1. നല്ല അവതരണം... വായനയ്ക്കൊടുവിൽ മനസ്സിൽ അവശേഷിക്കുന്ന മരവിപ്പ്...

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot