Slider

മേല്‍ക്കോടതി

0
Image may contain: 1 person, selfie

തങ്കച്ചന്‍ വക്കീലിന്റെ ഒരു പ്രവര്‍ത്തിദിവസം മനുഷ്യജീവിതത്തിന്റെ പല ഛേദങ്ങള്‍ കോര്‍ത്തിട്ട ഒരു അംഗുലീമാല പോലെയാണ്. സ്വത്തു തര്‍ക്കത്തിനിടയ്ക്കു അമ്മായിഅപ്പനെ കുത്തിയ സുകുമാരന്‍ , വിസ തട്ടിപ്പ് കേസിലെ സ്ഥിരം പ്രതി സലാം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യം കാത്തു കിടക്കുന്ന കുര്യച്ചന്‍ എന്നിങ്ങനെ മൂന്നു നാല് ജീവിതങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയപ്പോഴേക്കും വാതിലില്‍ ആളനക്കം മണത്തു.
അനേകം കടവാവലുകള്‍ തൂങ്ങിയ ഒരാല്‍മരത്തെ ഓര്‍മ്മിപ്പിച്ചു തങ്കച്ചന്റെ ചുവര്‍ചതുരത്തില്‍ ഞാത്തിയിട്ടിരുന്ന കരിംകോട്ടുകള്‍. തങ്ങളുടെ വവ്വാലുകളെ ധ്യാനത്തിന് വിട്ടു ജൂനിയര്‍മാരായ അസീഫും വിനോദും ഭക്ഷണം കഴിക്കാന്‍ പോയ ഒരു ഒരുമണിയായിരുന്നു അത്.
പാറ പോലെ ഉറച്ചുപോയ, അല്ലെങ്കില്‍ മഞ്ഞുകട്ടി പോലെ ഉറഞ്ഞു പോയ ഒരു ഫയല്‍ക്കൂമ്പാരത്തിനു മുകളില്‍ ഇരുന്ന വിളിമണി ഞെക്കി തങ്കച്ചന്‍ ഗുമസ്തന്‍ പീറ്ററിനെ വരുത്താന്‍ നോക്കി. അത് ഫലം കാണാഞ്ഞു രണ്ടു ശാപവാക്കുകള്‍ വിഴുങ്ങി അതിന് ശേഷം മൊബൈല്‍ ഫോണ്‍ എടുത്തു അയാള്‍ ഏതോ നമ്പറില്‍ ഡയല്‍ ചെയ്തു .അതൊരു റിംഗ് അടിച്ച ശേഷം കട്ടായി.ഫോണ്‍ മേശപ്പുറത്ത് വെച്ചതിന് ശേഷം പടിയില്‍ തങ്ങി നില്‍ക്കുന്ന ആളനക്കത്തെ അകത്തേക്ക് വരാന്‍ ക്ഷണിച്ചു.
ചെറിയ കൂനുള്ള , കറുത്ത കണ്ണടധാരിയായിരുന്നു ആഗതന്‍. കൂനിന്റെ ദൈന്യതയും കണ്ണടയ്ക്കുള്ളിലെ കൂര്‍മ്മതയും കാരണം അയാളുടെ പ്രകൃതം പ്രവചിക്കല്‍ ദുഷ്കരവുമായിരുന്നു.അയാളുടെ കൈകളുടെ വിറയിലും ഒരു മുഷിഞ്ഞ സഞ്ചിയുടെ പുറഭാഗം എന്തോ കറ ആയിട്ടുള്ളതും തങ്കച്ചന്‍ ശ്രദ്ധിച്ചു
“സാറെന്നെ സഹായിക്കണം..സാറിന് മാത്രമേ എന്നെ രക്ഷിക്കാന്‍ പറ്റൂ”വിറയ്ക്കുന്ന കൈകള്‍ കൂപ്പി അയാള്‍ തങ്കച്ചനോട് പറഞ്ഞു
“നിങ്ങള്‍ ഇരിക്കൂ. പേര് പറയൂ. എന്നെ അറിയാമെങ്കില്‍ ഞാന്‍ അധികം കേസ് എടുക്കുന്ന ആള്‍ അല്ലെന്നും അറിയാമല്ലോ. ഇപ്പോള്‍ തിരക്കുമുണ്ട്. എന്നാലും പറയൂ. “
“ എനിക്കറിയാം സാറിന്റെ തിരക്ക്. എന്നാലും സാറിനെപ്പോലൊരാള്‍ കൈകാര്യം ചെയ്താലേ ഈ കേസിന് ഒരു അറുതിയുണ്ടാവൂ എന്ന ബോധ്യം ഉള്ളതുകൊണ്ടാണ് സാറിനെ തേടി വന്നത്..കൈവിടരുത്” മുഷിഞ്ഞ സഞ്ചി തങ്കച്ചന്‍റെ മേശയോട്‌ ചേര്‍ത്ത് വെച്ചുകൊണ്ട് തങ്കച്ചനോട് അയാള്‍ പറഞ്ഞു
ആഗതന്‍ പേര് പറയാത്തതില്‍ തോന്നിയ നീരസത്തോടെ തങ്കച്ചന്‍ വക്കീല്‍ അയാളെ സ്കാന്‍യന്ത്രം ചെയ്യുമ്പോലെ തലതൊട്ടു കീഴ്വരെ ഉഴിഞ്ഞു.
ഷേവ് ചെയ്യാത്ത മുഖത്തെ വെളുത്ത രോമങ്ങള്‍ കൊണ്ട് അയാളുടെ വയസ്സ് നാല്പത്തിയഞ്ച് കഴിഞ്ഞു കാണുമെന്നു ഊഹിക്കാം. രണ്ടാം നിലയിലെയ്ക്കു പടി കയറി വന്നത് കാരണം ശ്വാസത്തിനു ആയാസമുണ്ട്. ചുവന്ന ഷര്‍ട്ട്‌ ഫുള്‍ കൈ ഇട്ടു വെച്ചിരിക്കുന്നു. കാപ്പിപ്പൊടി പാന്റ്സും കറുത്ത പ്ലാസ്റ്റിക് ചെരുപ്പും . ഒറ്റനോട്ടത്തില്‍ ഒരു പ്രാരാബ്ധക്കാരന്‍ .
“ പേര് പറയൂ. എന്താണ് പരാതി, സമന്‍സ് ഉണ്ടോ ?. ക്രൈമിന്റെ എഫ് ഐ ആര്‍ പകര്‍പ്പ് ഉണ്ടെങ്കില്‍ഒന്നു തരൂ”
“ എന്റെ പേര് ശിവനുണ്ണി . പൊന്മുടിയ്ക്കടുത്തുള്ള വിതുരയാണ് സ്ഥലം. കുടിക്കാന്‍ ഇത്തിരി വെള്ളം കിട്ടുമോ ?”
നശിച്ച പീറ്റര്‍ , നീയെവിടെ തുലഞ്ഞു എന്ന് ചിന്തിച്ചു വക്കീല്‍ തന്റെ തുകല്‍ബാഗില്‍ ഉണ്ടായിരുന്ന മിനറല്‍ വാട്ടര്‍ എടുത്തു അയാള്‍ക്ക് നേരെ നീട്ടി . നദിയില്‍ കമിഴ്ത്തിയ കുപ്പിയില്‍ വെള്ളം പ്രവേശിക്കുന്ന ശബ്ദത്തോടെ അയാള്‍ അത് കുടിച്ചു തീര്‍ത്തു.കസേരയില്‍ ഒന്ന് ചാരിയിരുന്ന ശേഷം കൈകള്‍ വിറക്കുന്നില്ലെന്ന് ഉറപ്പുവരുത്തി കയ്യിലെ തുണിസഞ്ചിയില്‍ നിന്നും ഒരു വിവാഹഫോട്ടോ എടുത്തു തങ്കച്ചനെ കാണിച്ചു.
“ എന്റെയും പ്രീതയുടെയും കല്യാണം എണ്‍പത്തി ഒന്‍പതില്‍ ആയിരുന്നു. ഞാന്‍ അന്ന് നല്ല തിരക്കുള്ള ഒരു മരപ്പണിക്കാരന്‍ ആയിരുന്നു. ചിത്രപ്പണിയുള്ള വാതിലുകളായിരുന്നു എന്റെ പ്രത്യേകത. അത്യാവശ്യം കുടിയുമുണ്ടായിരുന്നു അന്നൊക്കെ. എന്നാല്‍ ഇവളെ കല്യാണം കഴിച്ചതോട് കൂടി എനിക്കൊരു ഒതുക്കം ഒക്കെ വന്നു. കൂടുതല്‍ ശമ്പളം മോഹിച്ചാണ് സാര്‍ ഞാന്‍ തൊണ്ണൂറ്റിഒന്നില്‍ സൌദിയില്‍ പോയത്. ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റു”
സംഭാഷണത്തിന്റെ കടിഞ്ഞാണ്‍ തന്റെ കയ്യില്‍ അല്ലെന്നു മനസ്സിലാക്കിയ തങ്കച്ചന്‍ എന്ത് കൊണ്ടോ ഇടപെടാന്‍ തോന്നിയില്ല. അയാള്‍ അടുത്ത വാക്കുകള്‍ക്കു വേണ്ടി ആകാംക്ഷ പൂണ്ടു.
“ ഗള്‍ഫ്‌ യുദ്ധം കഴിഞ്ഞ സമയം ആയതു കൊണ്ട് ഉദ്ദേശിച്ച വരുമാനം ഉണ്ടാക്കാനായില്ല. അന്നൊക്കെ ചെറുപ്പക്കാരും കുടുംബങ്ങളും ഒത്തിരി വരുമായിരുന്നു പൊന്മുടി പോവാന്‍ . ഗള്‍ഫീന്ന് സ്വരൂപിച്ച കുറച്ചു കാശ് കൊണ്ട് വീടിനു മുന്‍പില്‍ ഒരു പെട്ടിക്കട തട്ടിക്കൂട്ടി വഴിയാത്രക്കാര്‍ക്ക് വേണ്ടി കൂള്‍ ഡ്രിങ്ക്സ് , അച്ചാര്‍ , നാരങ്ങാവെള്ളം ഇതൊക്കെ വിറ്റു ഒരു ചെറുവരുമാനം ഉണ്ടാക്കാമെന്ന് ഞാനും അവളും കരുതി. “ ഇത്രയും പറഞ്ഞ് അയാള്‍ കണ്ണടയൂരി പിഞ്ചിയ കര്‍ചീഫ്‌ കൊണ്ട് മുഖത്തെ വിയര്‍പ്പ് തുടച്ചെടുത്തു. അയാളുടെ ജീവിതം ഭൂതകാലത്തിലല്ലെന്നും അത് തന്റെ മുന്‍പില്‍ സംഭവിക്കാന്‍ പോവുകയാണെന്നും തങ്കച്ചന് തോന്നി.
“അങ്ങനെ കട തുടങ്ങി. മാസം പത്തഞ്ഞൂറു രൂപ കച്ചവടവും ഉണ്ടായിരുന്നു. അപ്പോഴാണ്‌ ആ നശിച്ച ആഴ്ച. ഡിസംബര്‍ ആറിന്റെ പ്രശ്നങ്ങള്‍ സൌദിയിലും ഉണ്ടായിരുന്നു. ഞാന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞു രണ്ടു ദിവസം.”
ശിവനുണ്ണിയുടെ നാവു പുറത്തു വന്നു വെള്ളമന്വേഷിച്ചു. തങ്കച്ചന്‍ വീണ്ടും ഒരു ഗ്ലാസിലായി വെള്ളം അയാള്‍ക്ക് നല്‍കി .അയാള്‍ തുടര്‍ന്നു
“ഡിസംബര്‍ പത്തിനായിരുന്നു ആ സംഭവം. മൂന്നു ബന്ദു കഴിഞ്ഞു വന്ന പ്രവര്‍ത്തി ദിവസം ആയതിനാല്‍ എന്റെ അമ്മ അച്ഛന്റെ മരണശേഷം കിട്ടുന്ന പെന്‍ഷന്‍ വാങ്ങാന്‍ ടൌണില്‍ പോയി. പതിവ് പോലെ എട്ടു മണിക്ക് പ്രീത കട തുറന്നു. അവര്‍ എത്തിയത് രണ്ട് ബൈക്കുകളില്‍ ആയിരുന്നു”
തങ്കച്ചന്‍ വക്കീലിന്റെ നെഞ്ചു ഒരു നിമിഷം നടുങ്ങി അയാള്‍ പോലുമറിയാതെ ഈ വാക്കുകള്‍ പുറത്തു വന്നു.
“ആര് ?”
“കോളേജ് പയ്യന്മാര്‍ ആയിരുന്നു. അവര്‍ നാല് പേര്‍ പൊന്മുടിക്ക് പോകാന്‍ ഇറങ്ങിയതാവും .കോളേജ് അന്നും സമരം ആയിരുന്നിരിക്കും .കട കണ്ടതും നിര്‍ത്തി വന്ന്‍ സിഗരറ്റ് വാങ്ങിയത്രെ. പിന്നെ കുറച്ചു സോഡയും മിക്ചറും അച്ചാറുകളും. സോഡാ ക്കുപ്പി തിരികെ പോകുമ്പോള്‍ തരാം എന്ന് പറഞ്ഞു ഉറപ്പിനായി അമ്പതു രൂപ കൊടുത്തപ്പോള്‍ , അവന്റെ കൈകള്‍ അറിയാതെ കയ്യില്‍ തൊട്ടതു അവള്‍ ഓര്‍ക്കുന്നു. കയറ്റം കയറി പോകുന്ന ചുവന്ന യമഹാ ബൈക്കിന്റെ കൂര്‍ത്ത ശബ്ദം അവള്‍ക്കു അരോചകമായിരുന്നു. വളവു കഴിഞ്ഞ ഉടന്‍ ഒരു ശബ്ദം കെട്ടു അത്രേ. അല്പം കഴിഞ്ഞു ശബ്ദമില്ലാതെ ആ ബൈക്കുകള്‍ തിരികെ വരുന്നത് കണ്ടു അവള്‍ വല്ലാണ്ടായി”
ശിവനുണ്ണിയുടെ മുഖത്ത് വല്ലാത്ത പിരിമുറുക്കം വന്നു. ഒരു നിമിഷം തങ്കച്ചന്‍ വക്കീല്‍ ഒന്നു പകച്ചു. പീറ്റര്‍ പെട്ടെന്ന് വന്നിരുന്നെങ്കില്‍. ഇത്രയും നേരം അവന്‍ എവിടെ പോയതെന്ന് മനസ്സില്‍ ശപിച്ചു.
തങ്കച്ചന്റെ സമ്മതത്തിനു കാക്കാതെ ശിവനുണ്ണി തുടര്‍ന്നു.
“ നേരത്തെ പോയ നാല് ചെറുപ്പക്കാര്‍ തന്നെ ആയിരുന്നു അത്. എഞ്ചിനുകള്‍ ഓഫ്‌ ചെയ്ത് വന്ന അവര്‍ അവര്‍ കടയ്ക്കു മുന്നിലെ മണ്ണില്‍ ബൈക്കുകള്‍ നിര്‍ത്തി സ്റ്റാന്‍ഡില്‍ ഇട്ടു, അപ്പോഴാണ്‌ അതില്‍ ഒരാളുടെ കാലിലെ നിന്നും ചോര പ്രീത കാണുന്നത്.
“ചേച്ചി, ബൈക്ക് സ്കിഡ്‌ ആയി . ഇവന്‍ വീണു കാല് മുറിഞ്ഞു. ഇത്തിരി പഞ്ഞി ഉണ്ടെങ്കില്‍ വെച്ചു കെട്ടാമായിരുന്നു.” അവരിലൊരാള്‍ പ്രീതയോട് പറഞ്ഞു
പ്രീത വീട്ടിലേക്കോടി പഞ്ഞി എടുത്തു പുറത്തിറങ്ങിയപ്പോള്‍ തിണ്ണയില്‍ ആ പയ്യനെ അവര്‍ താങ്ങിക്കൊണ്ടു കിടത്തി. വീട്ടിനു മുന്നിലെ ചെമ്പരത്തി ച്ചെടികളും മറ്റും കാരണം റോഡില്‍ നിന്നാല്‍ ഒരു മനുഷ്യനു കാണാനും പറ്റില്ല സാറേ. അവള്‍ അത് ചിന്തിച്ച തക്കം നോക്കി ഒരുത്തന്‍ അവളുടെ മുഖം പൊത്തി അവളുടെ കയ്യും കാലും ചേര്‍ത്തുപിടിച്ചു അവളെ അകത്ത് കൊണ്ട് പോയിട്ടു “
ശിവനുണ്ണിയുടെ കണ്ണുകള്‍ തുറിച്ചു, ശ്വാസം വേഗത്തിലായി.ആ ദ്രുതതാളം കേള്‍വിക്കാരന്‍ തങ്കച്ചന്റെ ശ്വാസത്തെയും ബാധിച്ചു.
“ അവളെപ്പോള്‍ ബോധം കേട്ടെന്നോ , അവളുടെ വസ്ത്രങ്ങള്‍ ആദ്യം പറിച്ചതാരെന്നോ ഏത് ദുഷ്ടന്റെ ഒട്ടുന്ന വിയര്‍പ്പാണ് അവളുടെ ദേഹത്ത് മണത്തതെന്നോ അവള്‍ക്കറിയില്ല. ഇടുക്കുകളിലെ നീറ്റല്‍ അവളെ ഉണര്‍ത്തുമ്പോള്‍ മദ്യവും മനുഷ്യസ്രവങ്ങളും ചേര്‍ന്ന ഒരു ഗന്ധം അവിടെ ഉണ്ടായിരുന്നു അത്രേ. ആദ്യം കിണറ്റില്‍ ചാടാമെന്നു വിചാരിച്ച് ഇറങ്ങിയ അവള്‍ എന്നെ ഓര്‍ത്തു എല്ലാം സഹിച്ചു.”
ഇതും പറഞ്ഞു ശിവനുണ്ണി മുഖം കൈകള്‍ കൊണ്ട് പൊത്തി കുനിഞ്ഞിരുന്നു.
തങ്കച്ചന്‍ ഒരു ശൂന്യതയോടെ ആ കല്യാണ ഫോട്ടോവില്‍ നോക്കി. നല്ല വട്ട മുഖത്തില്‍ വളഞ്ഞ പുരികവുമായി നില്‍ക്കുന്ന ഒരു നീണ്ട മുടിക്കാരി . ഇത് പോലെ പല കേസുകള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത്ര ദയനീയമായ , ഏകപക്ഷീയമായ ഒന്നു അയാള്‍ക്ക്‌ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ അന്നത്തെ വര്‍ഗീയപ്രശ്നങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയതാകും.ആ ഫോട്ടോയില്‍ കണ്ടവരോടുള്ള സിമ്പതിയാണോ അതോ ശിവനുണ്ണിയുടെ അവസ്ഥയെ പറ്റി ചിന്തിച്ചതുകൊണ്ടാണോ എന്താണെന്ന് അറിയില്ല തങ്കച്ചന്‍ ശബ്ദം വലിയ ഉച്ചത്തില്‍ പുറത്തേക്ക് വന്നു
“മം..അമ്മയെയും പെങ്ങളേയും തിരിച്ചറിയാത്ത കുറെ തെണ്ടികളുണ്ട് ശിവനുണ്ണീ..വായയില്‍ സ്വര്‍ണ്ണ കരണ്ടിയുമായിട്ട് ജനിച്ച,എന്ത് തെണ്ടിത്തരം ചെയ്താലും രക്ഷിക്കാന്‍ പണമുള്ള മാതാപിതാക്കളുണ്ടെന്ന അഹങ്കാരത്തില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില നായിന്‍റെ മക്കള്‍ ”
ഒരു നിമിഷം നിയന്ത്രണം വിട്ടുപോയ തങ്കച്ചന്‍ സമന്വയം വീണ്ടെടുത്തു കൊണ്ട് തുടര്‍ന്നു
“അന്നത്തെ വിതുര എസ് ഐ അലെക്സിനെ എനിക്കറിയാം. അവനെ വിളിച്ചു ഞാന്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിക്കട്ടെ, അവന്മാര്‍ ഇനി പുറത്തിറങ്ങാത്ത വിധം പണി കൊടുക്കാം നമുക്ക്.”
ശിവനുണ്ണി മെല്ലെ മുഖമുയര്‍ത്തി . ഇനിയും എന്തോ പറയാന്‍ ഉണ്ടെന്ന മട്ടില്‍.
“സാര്‍ മുഴുവനും കേള്‍ക്കൂ. അവള്‍ എന്നെ ഈ കാര്യം അറിയിച്ചില്ല. അന്ന് ജോലി പോകുമോ എന്ന് പേടിച്ചു ഞാന്‍ നില്‍ക്കുന്ന സമയം. എന്നെ തകര്‍ക്കണ്ട എന്ന് കരുതിയാകും പാവം”
അയാളൊരു നെടുവീര്‍പ്പിട്ടു കൊണ്ട് തുടര്‍ന്നു
“അടുത്ത ആഴ്ച ജോലി സ്ഥലത്ത് നിന്നും ഭാരം കൂടിയ ഒരു ഫിറ്റിംഗ് വന്നു മുതുകില്‍ വീണു എന്റെ നടുവിന് സാരമായ പരിക്ക് പറ്റി. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ഞാന്‍ നാട്ടില്‍ വന്നു മൂന്നാം നാള്‍ ആണ് അവള്‍ എന്റെ നെഞ്ചിനെ നനച്ച് ഈ കാര്യങ്ങള്‍ പറഞ്ഞത്. അന്നെനിക്ക് നേരെ നടക്കാന്‍ വയ്യാത്ത പരുവം . അപ്പോഴേക്കും മൂന്നു മാസമാവാറായി. ഇനി അവന്മാരെ എവിടെ തിരയാന്‍. കേസ് കൊടുക്കാന്‍ പോയാല്‍ പോലീസും നമ്മളെ അതുമിതും ചോദിച്ചു കൂടുതല്‍ വിഷമിപ്പിക്കും. അത് വേണ്ടെന്നു ഞങ്ങള്‍ ഉറപ്പിച്ചു.”
“അപ്പോള്‍ കേസ് ഇല്ലേ ?എന്ത് പണിയാ താന്‍ ചെയ്തത്.തന്‍റെ ഭാര്യയെ തിന്നുകുടിച്ചവന്മാരെ...ജനിപ്പിച്ച തന്തയെയും തള്ളയെയും പറയിക്കാനായി ജനിച്ച ആ നായിന്‍റെ മക്കളെ വെറുതെ വിട്ടിരിക്കുന്നു. എന്ത് ഭര്‍ത്താവാടോ താന്‍ ?”
വലിയൊരു ശബ്ദത്തോടെ തങ്കച്ചന്റെ നീതിബോധം ഉണര്‍ന്നു.അയാള്‍ തുടര്‍ന്നു
“തന്‍റെ സ്ഥാനത്ത് ഞാന്‍ ആവണമായിരുന്നു “അമര്‍ഷത്തോടെ കൈയ്യിലുണ്ടായിരുന്ന ഫോട്ടോ മേശപ്പുറത്ത് ഇട്ടുകൊണ്ട്‌ തങ്കച്ചന്‍ അയാളോട് പറഞ്ഞു
“ശരിയാണ് സാര്‍ ..പക്ഷെ എന്‍റെ അപ്പോഴത്തെ അവസ്ഥ അതായിരുന്നു. ഇപ്പോള്‍ എനിക്ക് തീരെ വയ്യ. കിടപ്പാവും മുന്‍പ് എന്തെങ്കിലും ചെയ്യണം എന്നുണ്ട്.സാറിന്റെ സഹായം അത്യാവശ്യം.”
“എടൊ പോലീസിന്റെ പണി പോലീസ് ചെയ്താലേ വക്കീലിന് പണി ഉള്ളു. വര്‍ഷം ഇരുപതു കഴിഞ്ഞു. ഇനി എന്ത് തെളിവാ ഉണ്ടാവുക. തന്റെ കാര്യം ഓര്‍ക്കുമ്പോള്‍ കഷ്ടം ഉണ്ട്. പക്ഷെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല..ഒരു മിനിറ്റ് “ തങ്കച്ചന്‍ അയാളോട് ഒരു നിമിഷം വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് വീണ്ടും മൊബൈല്‍ഫോണ്‍ എടുത്തു ഏതോ നമ്പറില്‍ ഡയല്‍ ചെയ്തു
“നാശം കിട്ടുന്നില്ലല്ലോ ..ഇനി താന്‍ പറയൂ “മൊബൈല്‍ഫോണ്‍ മേശപ്പുറത്ത്‌ വെച്ചുകൊണ്ട് ശിവനുണ്ണിയോട് പറഞ്ഞു
“ ഇല്ല സാറേ, എനിക്കറിയേണ്ടത് നമ്മള്‍ ഒരാളെ കൊല്ലും മുന്‍പ് നമുക്ക് ഒരു മുന്‍‌കൂര്‍ ജാമ്യം എടുക്കാന്‍ കഴിയുമോ?”
“ എടൊ തന്റെ ബുദ്ധിസ്ഥിരത പോയോ. നീതി എന്നത് കോടതി മനസ്സാക്ഷി അനുസരിച്ച് തൂക്കിക്കൊടുക്കുന്ന ഒന്നാണോ .അതിനു ഇവിടെ നിയമം ഉണ്ട് കൊല്ലാന്‍ വേണ്ടി ഏതെങ്കിലും കോടതി ജാമ്യം തരുമോ. ആകെ കൊല നടത്താന്‍ അനുമതിയുള്ളത് ഇതേ കോടതിക്കാണ്. സമൂഹത്തില്‍ അരാജകത്വം വരാതിരിക്കാന്‍ ആവശ്യമെങ്കില്‍ വധശിക്ഷ. ഈയിടയ്ക്ക് ദയാവധം അനുവദിക്കാന്‍ പോകുന്നു എന്നും കേട്ടിരുന്നു. പിന്നെ സ്വയരക്ഷയ്ക്കു വേണ്ടി ചെയ്ത കൊലപാതകം എന്ന് തെളിഞ്ഞാല്‍ ചില ഇളവുകള്‍ നല്കാറുണ്ട്. ഇപ്പോള്‍ തനിക്കു വേണ്ടത് നിയമമല്ല, ആശ്വാസമാണ്. എന്റെ പരിചയക്കാരന്‍ ഒരു ശ്രീധരന്‍ ഡോക്ര്‍ ഉണ്ട്. ഇങ്ങനത്തെ കേസുകള്‍ ഒക്കെ കൌണ്‍സലിംഗ് നടത്തി സമാധാനം വീണ്ടെടുക്കൂ. അവന്മാര്‍ക്കുള്ള ശിക്ഷ കര്‍ത്താവ്‌ കൊടുത്തോളും . തങ്കച്ചന്‍ വക്കീല്‍പറഞ്ഞ വാക്കുകളില്‍ അയാള്‍ക്കു തന്നെ വിശ്വാസം ഇല്ലായിരുന്നു.
“ സാറിപ്പോള്‍ പറഞ്ഞില്ലേ സ്വയരക്ഷ, ഒരു പക്ഷെ ഞാന്‍ എന്നെങ്കിലും അതില്‍ ഒരുത്തനെ കണ്ടെത്തി കണക്കു തീര്‍ത്താല്‍, സ്വയരക്ഷ എന്ന് കരുതി കോടതി വെറുതെ വിടുമോ ?”
“ ശിവനുണ്ണി” തങ്കച്ചന്‍ വക്കീല്‍ അയാളുടെ തോളില്‍ തട്ടി.
“ നിനക്ക് ഒന്നും മനസ്സിലാവുന്നില്ല. സ്വയരക്ഷ എന്നാല്‍ വാക്കേറ്റത്തിനിടയിലോ മറ്റോ നിനക്ക് ജീവഭയം ഉണ്ടെന്നു തോന്നിയാല്‍ നീ സ്വയം രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പ്രതിരോധമാണ്. നീ ഒരാളെ കൊല്ലുമ്പോള്‍ അത് ആക്രമണമാണ്, സ്വയരക്ഷ അല്ല. മനസ്സിലായോ.”
അത് പറഞ്ഞ സമയം വാതിലിലൂടെ തങ്കച്ചന്റെ മകന്‍ കൈയ്യിലൊരു ടിഫിന്‍ കേരിയറുമായി അവിടേക്ക് കയറി വരുന്നത്
“എത്ര തവണയായി നിന്നെ വിളിക്കുന്നു..ആ ഫോണോന്നു എടുത്തൂടെ ? “ തങ്കച്ചന്‍ മകനോട്‌ ചോദിച്ചു
പെട്ടെന്ന് ഞൊടിയിടയില്‍ ശിവനുണ്ണി തങ്കച്ചന്‍റെ മകന്‍റെ പുറത്തു ചാടി വീണു അവനെ തള്ളിയിട്ടു . ആ കൂനില്‍ എവിടെയോ ഒളിച്ചിരുന്ന മൂര്‍ച്ചയുള്ള ഒരു ഉളി ക്ഷണനേരം കൊണ്ട് തങ്കച്ചന്‍റെ മകന്‍റെ കഴുത്തും തുളച്ചു നിലത്തു മുട്ടി ശബ്ദമുണ്ടാക്കി. ധമനികളില്‍ നിന്ന് രക്തം തെറിച്ച് ശിവനുണ്ണിയുടെ വിവാഹഫോട്ടോ ചുവന്ന നിറമായി.
തങ്കച്ചന്‍ വക്കീലിന്റെ ആന്‍ജിയോപ്ലാസ്റ്റി ചെയ്ത ഹൃദയം ഏതാണ്ട് ഭയാനകമായ രീതിയില്‍ മിടിച്ചു. തളര്‍ന്നു അയാള്‍ കസേരയിലേയ്ക്കിരുന്നു.
അനക്കമില്ലാതെ കിടക്കുന്ന തങ്കച്ചന്‍റെ മകന്‍റെ മുഖത്തേയ്ക്ക് ചൂണ്ടി ശിവനുണ്ണി കിതച്ചു.
“സാറേ, ഇവന്റെ ഈ വൃത്തികെട്ട അരിമ്പാറ മാത്രമായിരുന്നു അവള്‍ ആകെ ഓര്‍മിച്ചത്‌. ഇവനാണ് ആ അമ്പതു രൂപ കൊടുക്കുന്ന നേരത്ത് അവളെ തൊട്ടതു.എത്രയോ വര്ഷം ഞാന്‍ ഈ നാട് മുഴുവന്‍ നടന്നു ഇവനെത്തേടി. രണ്ടു മാസം മുന്‍പാണ് ഈ കോടതി വളപ്പില്‍ വെച്ചു ഇവനെന്റെ കണ്‍വെട്ടത്ത് വന്നത്. സാറിന്റെ ഗുമസ്തന്‍ പീറ്റര്‍ എനിക്ക് അറിയാവുന്നവനാ. അവനാ ഇവന്റെ ചരിത്രം മുഴുവന്‍ പറഞ്ഞു തന്നത്. ലോ കോളേജ് മുതല്‍ സാറിന്റെ മകനാണെന്ന കാര്യം വരെ.”
കണ്മുന്നില്‍ കണ്ട സംഭവത്തിന്റെ ഷോക്കില്‍ തങ്കച്ചന്‍ വക്കീലിന്‍റെ ബോധം ഏകദേശം പോയികൊണ്ടിരിക്കുകയായിരുന്നു .
“ഇനി സാറ് പറ. സാര്‍ എനിക്ക് വേണ്ടി വാദിക്കില്ലേ. സ്വയരക്ഷയ്ക്കു വേണ്ടി അല്ലെ സാറേ ഞാന്‍ ഇവനെ കൊന്നത് ഇത്രയെങ്കിലും ഞാന്‍ ചെയ്തില്ലെങ്കില്‍, പിന്നെ എന്തോന്ന് നീതി സാറേ ലോകത്ത് ? എന്റെ വക്കാലത്ത് എടുക്കില്ലേ സാറേ ? എനിക്ക് വേണ്ടി സാക്ഷി പറയില്ലേ ? "
ഒഴുകിയിറങ്ങിയ വിയര്‍പ്പിനും ചുറ്റും തളം കെട്ടിയ ചോരയ്ക്കും നടുവില്‍ നിന്ന് തങ്കച്ചന്‍ വക്കീല്‍ തന്റെ പാദങ്ങളില്‍ ശിവനുണ്ണിയുടെ കൈകളുടെ സ്പര്‍ശമറിഞ്ഞു.
മേല്‍ക്കോടതിയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു.
ആദര്‍ശ് ലിജിന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo