Slider

ഹാജ്യാരുടെ ഹീറോ സൈക്കിൾ

0

പോക്കർ ഹാജി അതി രാവിലെ എന്നെ തിരക്കി വീട്ടിൽ വന്നു,
"നീയിതു വരെ ഒരുങ്ങീലെ ?ഞാനിന്നലെ തന്നെ പറഞ്ഞിരുന്നതല്ലേ, വെക്കം പോയാലേ ഇരുട്ടും മുൻപ് പൊരേല് തിരിച്ചെത്താൻ പറ്റൂ..."
"ഞാനിതാ എത്തി ഹാജ്യാരെ..",
തോർത്തും സോപ്പും എടുത്ത് കുളക്കടവിലേക്ക് ഓടുന്നതിനിടെ ഞാൻ വിളിച്ചു പറഞ്ഞു,
എവിടേലും പോകണമെന്ന് പറഞ്ഞാൽ സമയത്തിന് മുൻപേ ഹാജ്യാർ നമ്മളെ അന്വേഷിച്ചു വരും. 8 മണിക്ക് പോകണം എന്ന് ഇന്നലെ പറഞ്ഞിരുന്നു പക്ഷെ സമയം ഏഴാകുന്നെ ഉള്ളൂ.
പെട്ടെന്നൊരു കുളി പാസാക്കി ഞാൻ എന്തുമ്പോ ഹാജ്യാര് മുറ്റത്തു തന്നെ ഉണ്ട്..
"ഇങ്ങള് കുത്തിരിക്കീൻ ഹാജ്യാരെ.. "
ഞാൻ ഹാജ്യാരോട് പറഞ്ഞു
"ജ്ജ് വെക്കം റെഡിയാക് ബസീറെ ഇരിക്കാനൊന്നും ഇപ്പൊ സമയില്ല്യ... "
എല്ലാരും ഇന്നെ ബഷീറെന്ന്‌ വിളിക്കുമ്പോ ഹാജ്യാര് അങ്ങനെയേ വിളിക്കൂ.
ഹാജ്യാരുടെ വണ്ടി കഴിഞ്ഞ പ്രാവശ്യം മകൻ ഗഫൂർ കുവൈത്തീന്ന് വന്നപ്പം വാങ്ങീതാ അതുവരെ മൂപ്പര് സ്വന്തം ഹീറോ സൈക്കിളിൽ ആയിരുന്നു സർക്കീട്ട്. പത്തു പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള കൊടുങ്ങല്ലൂർക്ക് വരെ അയിന്മേൽ ആയിരുന്നു പോക്ക് എന്ന് പറഞ്ഞാൽ നിങ്ങ ഒരു പക്ഷെ വിശ്വസിക്കില്ല... പക്ഷെ ഹാജ്യാരെ അറിയുന്നവർ അത് വിശ്വസിക്കും ...
ഹാജ്യാരുടെ സൈക്കിൾ സഞ്ചാരം പലപ്പോഴും വലിയ കുഴപ്പങ്ങൾ ഉണ്ടാക്കി,വലിയ സാമ്പത്തിക ബാധ്യതകളും, കുവൈത്തിൽ പോയി അത്യാവശ്യം പണവും പ്രതാപവും ഒക്കെ നേടിയ ഗഫൂറിന് വാപ്പയുടെ സൈക്കിൾ യാത്രകൾ പണച്ചെലവിനൊപ്പം മാനഹാനിയും വരുത്തി കൊണ്ടിരുന്നു ആഴ്ചയിൽ ഹാജ്യാർ ഒരു അപകടമെങ്കിലും ഉണ്ടാക്കിയിരിക്കും. ഒടുവിൽ സഹികെട്ടാണ് ഹാജ്യാരുടെ സൈക്കിൾ കഴിഞ്ഞ വരവിന് ഗഫൂർ വിൽക്കാൻ തീരുമാനിച്ചത്. അവന്ടെ ഉമ്മ തിത്തുമ്മയുടെ നിർബന്ധം കൂടിയായതോടെ കാര്യങ്ങൾ പെട്ടെന്നായി..
" മോനോ ഇമ്മക്ക് നാട്ടിൽ ഒരു നെലേം വേലേം ഒക്കെ ഇണ്ട് അത് നെൻടെ ബാപ്പാനെ കൊണ്ട് ഇല്ലാണ്ടാവും അതോണ്ട് നീയാ ഹലാക്കിലെ സൈക്കിൾ എടുത്ത് ആർക്കേലും കൊടുക്ക്.. "
സൈക്കിൾ വിൽക്കുന്നതിനോട് തുടക്കം മുതൽ എതിർപ്പ് പ്രകടിപ്പിച്ച ഹാജ്യാർ ഒടുവിൽ ഭാര്യയുടെയും മകന്റെയും സമ്മർദ്ദത്തിന് വഴങ്ങി.
അങ്ങനെ ആ സൈക്കിൾ എഴുപത്തഞ്ച് ഉറുപ്പികക്ക് മുരളിച്ചേട്ടന് കൊടുക്കാൻ തീരുമാനമായി കൂടിയാൽ ഒരു അറുപത് ഉറുപ്പ്യ കിട്ടും പിന്നിലെ ടയർ മാസം തികഞ്ഞു നിക്കാ, മുന്നിലെ ആണേൽ തേഞ്ഞു തേഞ്ഞു ഇല്ലാണ്ടായി, ചെയിൻ കവർ ഇല്ല, ഡൈനാമോ ഇല്ല, ബൾബ് ഇല്ലാത്ത ഒരു ഡൂം മാത്രം ഉണ്ട്,പിന്നെ സൈക്കിൾ ഹാജ്യാരുടെ ആയതു കൊണ്ട് മുരളിച്ചേട്ടൻ തർക്കിക്കാൻ ഒന്നും നിന്നില്ല എന്തായാലും സൈക്കിൾ കട ഉള്ളതിനാൽ അതൊന്നു ശരിയാക്കി ആർക്കേലും കൊടുക്കാം എന്നൊരു സമാധാനം ഉണ്ടായിരുന്നു.
സൈക്കിൾ വിറ്റപ്പോൾ ഉണ്ടായ യാത്ര പ്രശ്നത്തിനും തിത്തുമ്മ തന്നെ പോംവഴി കണ്ടെത്തി..
""ഇമ്മക്കൊരു കാറ് മാങ്ങാം ന്തെ.. ?
""അതിനൊക്കെ കുറെ പണം വേണ്ടേ.. ? മാത്രോല്ല ആരോടിക്കും.. ?
താല്പര്യമില്ലാത്ത പോലെയായിരുന്നു ഗഫൂറിന്റെ ചോദ്യം..
'' ഞാനോടിക്കും.. !!!
ശബ്ദം കേട്ട ഭാഗത്തേക്കായി എല്ലാവരുടെയും നോട്ടം...
ഹാജ്യാർ മല പോലെ നിൽക്കുകയാണ്...
സൈക്കിൾ ഓടിച്ചു ഉണ്ടാക്കിയ കൊഴപ്പം ഒന്നും പോരാഞ്ഞിട്ടാ ?
ഇനീപ്പോ കാർ കൂടി ഓടിക്കാത്തതിന്റെ ഒരു കൊറവേ ഉള്ളൂ ..
തിത്തുമ്മ ചുണ്ടു കോട്ടി...
''ധൈര്യമുണ്ടേൽ ബീമാനം വരെ ഓടിക്കാ ... അസാധ്യം എന്നൊരു വാക്ക് നിഘണ്ടുവിൽ ഇല്ലാത്ത ഹാജ്യാര്ക്ക് കാറൊക്കെ എന്ത് ...
എന്തായാലും ഉമ്മാന്റെ നിബന്ധത്തിന് വഴങ്ങി ഗഫൂർ ഒരു കാർ വാങ്ങി മാരുതി 800..
ഹാജ്യാർ അതിനെ തൊട്ടും തലോടിയുമൊക്കെ അടുത്തു നിന്നു..
''ന്നാലും നമ്മുടെ അംബാസഡർ തന്നെ കേമൻ...'' ഹാജ്യാർ മനസ്സിൽ പറഞ്ഞു..
കുറച്ചു പഴയതെങ്കിലും വണ്ടി തരക്കേടില്ല. പുഴക്കടവിൽ ഒരേക്കർ ചിറ വാങ്ങാൻ വെച്ച കാശ് എണ്ണിക്കൊടുക്കുമ്പോൾ ഗഫൂറിന്റെ കൈ വിറച്ചു.. ന്നാലും സാരല്യ മനുഷ്യരുടെ പരിഹാസം കേൾക്കേണ്ടി വരില്ലല്ലോ എന്നോർത്ത് ഗഫൂർ സ്വയം ആശ്വസിച്ചു.
കേവലം ഒരു സൈക്കിൾ കൊണ്ട് ഇത്രവലിയ പ്രശ്നം ഉണ്ടാവുമോ എന്ന് നിങ്ങൾ ഒരു പക്ഷേ സംശയിച്ചേക്കും...
അത് നിങ്ങൾക്ക് ഹാജ്യാരുടെ സൈക്കിൾ ചവിട്ടിനെ കുറിച്ച് അറിവില്ലാത്തത് കൊണ്ട് തോന്നുന്നതാ
ഇടതു കൈ ഹാൻഡിൽ ബാറിന്റെ മധ്യത്തിൽ പിടിച്ചുള്ള ആ ചാവിട്ടൊന്നു കാണേണ്ടതാ, ഇന്നാളൊരു ദിവസം ഹാജ്യാർ അങ്ങനെ ഹലാക്കിലെ സ്പീഡിൽ ഒരു വരവ് വരാ... അപ്പോഴാണ് എതിരെ നുമ്മടെ കേളുവാശാൻ നടന്നു വന്നത്, കാലൊടിഞ്ഞു കിടപ്പിലായിരുന്ന ആശാൻ ഊന്നുവടിയുടെ സഹായത്തോടെ പതുക്കെ നടന്നു തുടങ്ങീട്ടേയുള്ളൂ... (ആശാന്റെ കാലൊടിഞ്ഞ കഥ പിന്നെ പറയാം)
ഹാജ്യാരുടെ വരവ് കണ്ട്‌ ഒരുനിമിഷം പകച്ചുപോയ ആശാൻ പെട്ടെന്ന് വഴിയുടെ അരിക് ചേർന്നു നിന്നു. ഒരു ഭാഗത്ത് പുല്ലാനി വാസുവേട്ടന്റെ മതിലും മറുവശം കൈതക്കൂടുമാണ്, ആശാൻ കൈതക്കൂടിനോട് പരമാവധി ചേർന്നു നിന്നു, റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ഹാജ്യാർ സൈക്കിൾ വെട്ടിച്ചത് ലക്‌ഷ്യം കണ്ടെങ്കിലും അത് നേരെ ചെന്നത് ആശാന്റെ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ട കാൽ ലക്‌ഷ്യം വെച്ച പോലെയായിരുന്നു. രണ്ടുപേരുടെയും കണ്ണിൽ പൊന്നീച്ചകൾ പറന്നുപോയ അനുഭവം... ഓർമവരുമ്പോൾ ആശാന്റെ നെഞ്ചത്തായിരുന്നു ഹാജ്യാരും സൈക്കിളും.. പോരാഞ്ഞു ഹാജ്യാരുടെ വക തെറിപ്പാട്ടും.
''ഇജ്ജ് എബടെ നോക്കി നടക്കാ ഹിമാറെ...!!
ശരീരമാസകലം കൈതമുള്ള് കൊണ്ടതിനേക്കാൾ വേദനയായിരുന്നു ഹാജ്യാരുടെ വാക്കുകൾ ആശാനിൽ ഉണ്ടാക്കിയത്. പറഞ്ഞിട്ടെന്താ ഹാജ്യാര് തന്നെ ഓരോട്ടോ വിളിച്ചു ആശാനേ കുറ്റിലക്കടവ് ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി, ഭാഗ്യത്തിന് ഒടിഞ്ഞ കാലിന് ഒന്നും പറ്റിയില്ല. സൂറത്താടെ മെഡിക്കൽ ഷോപ്പീന്ന് പുരട്ടാൻ ഉള്ള ഒരു ഓയിൻമെൻഡും പിന്നെ ആശാന് കഴിക്കാൻ മധുര നാരങ്ങ, നാടൻ മാങ്ങ, തുടങ്ങി മിക്ച്ചർ ഉപ്പേരി വരെയുള്ള സാധങ്ങളും വാങ്ങി മടങ്ങി,ആ വകയിലും ഹാജ്യാരുടെ കുറെ പണം പോയിക്കിട്ടി..
പിന്നീടൊരു ദിവസം ഹാജ്യാർ ചക്കരപ്പാടത്തു നിന്നും പൊന്മാനിക്കുടത്തേക്ക് പോകുകയാണ്, കോവിലകം ജംഗ്‌ഷൻ എത്തിയപ്പോൾ ഹാജ്യാർ വലത്തോട്ട് സിഗ്നൽ കാണിച്ചു തൊട്ടു പിറകിൽ M8 യിൽ മീനുമായി വരികയായിരുന്ന ചന്ദ്രബാലൻ ഇത് കണ്ടു വണ്ടി പതുക്കെയാക്കി ആ സമയം വടക്കു നിന്നു സ്നേഹദീപം ബസ്സും വരുന്നുണ്ട്...
പെട്ടെന്നായിരുന്നു കിഴക്കോട്ട് തിരിക്കാൻ തുടങ്ങിയ സൈക്കിൾ നേരെ വടക്കോട്ട് തന്നെ പായിച്ചത്... അപ്രതീക്ഷിതമായ ഹാജ്യാരുടെ ഈ പോക്ക് ചന്ദ്രബാലന്ടെ മൊത്തം ബാലൻസും തെറ്റിച്ചൂന്നു പറഞ്ഞാൽ മതിയല്ലോ പോരാത്തതിന് പിറകിലെ ബോക്സിൽ നിറയെ മീനും കൂടി ആയപ്പോൾ സംഗതി പിടുത്തം വിട്ടു. കളപ്പുര ഗോപിച്ചേട്ടൻ ഒരു കല്യാണം കൂടാൻ വേണ്ടി 8 മണിക്കുള്ള വിമൽ ബസ്സ്‌ കാത്തു നിൽക്കുമ്പോഴായിരുന്നു ഈ സംഭവം.
നിയന്ത്രണം വിട്ട ചന്ദ്രബാലനും എം 80 യും ഗോപിച്ചേട്ടൻടെ നേർക്ക് മറിഞ്ഞു, പിറകിലെ ശബ്ദംകേട്ട് ഭയഭക്തനായി തിരിഞ്ഞു നോക്കിയ ഹാജ്യാരുടെയും നിയന്ത്രണം തെറ്റി നേരെ ചെന്ന് കയറിയത് ഹനീഫാക്കാടെ ചായക്കടയിലേക്കും... ബസ് കടയിലേക്ക് പാഞ്ഞു കയറി യുവാവ് മരിച്ച വാർത്ത വായിച്ചു കൊണ്ടിരുന്ന ഉമർക്ക അറിയാതെ "ന്ടെ റബ്ബിൽ ആലമീനായ തമ്പുരാനേ..' എന്നുറക്കെ വിളിച്ചു പത്രം താഴെയിട്ട് ഏഴുന്നേറ്റോടി...
എന്തായാലും ഹാജ്യാർ അതിസമർത്ഥമായി സൈക്കിൾ തന്ടെ വരുതിയിൽ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി ചായ കുടിച്ചു കൊണ്ടിരുന്ന ദാസനും, ഷാജിയും ഹാജ്യാരുടെ വരവ് കണ്ടു മേശയുടെ അടിയിൽ അഭയം തേടിയത് കൊണ്ട് രക്ഷപ്പെട്ടു. ഉമർക്ക തന്ടെ നിലത്തു വീണ ചായയിലേക്കും ഉണ്ടൻ പൊരിയിലേക്കും ദീനമായി നോക്കി.. എന്തായാലും വന്ന നിലക്ക് ഒരു ചായ കുടിച്ചേക്കാം എന്ന് ഹാജ്യാർക്ക് തോന്നി "ഹനീഫ മദ്‌രം കമ്മി വെള്ളം കൊറച്ചൊരു ചായ..പിന്നെ
ഇവനൊരു ഉണ്ടൻ പൊരീം ചായേം. ന്ടെ വക..."
ഉമറിക്കാനെ നോക്കി ഹാജ്യാർ പറഞ്ഞു എല്ലാവരും അന്തം വിട്ടു നിൽക്കുകയാണ്.. പക്ഷെ ഹാജ്യാരുടെ മുഖത്ത് ഒരു ഭാവ ഭേദവുമില്ല. ''അല്ല ഹാജ്യാരെ ഇങ്ങള് മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ... "
ദാസന്റെ ചോദ്യം കേട്ട് ഹാജ്യാർ അവനെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു . "അല്ല ദാസാ ജ്ജ് ഇദ് ന്ത് വർത്താനാ ഈ പറേണത്... വണ്ടിയായ തട്ടലും മുട്ടലുമൊക്കെ പതിവല്ലേ... "
"ഹാജ്യാരെ ഇങ്ങോട്ടൊന്നു ഓടി ബരീൻ... !!!
ശബ്ദം കേട്ട ഭാഗത്തേക്കായി എല്ലാവരുടെയും ശ്രദ്ധ.. ഷുക്കൂർ നിന്നു കിതക്കുകയാണ്.. പിറകെ ചെന്ന ഹാജ്യാർ ആ കാഴ്ച കണ്ടു ആദ്യമൊന്ന് അന്താളിച്ചു, പിന്നെ സ്വത സിദ്ധമായ ശൈലിയിൽ ചോദിച്ചു.
"ഇജ്ജെന്താ ചന്ദ്രബാലാ കാലത്തു തന്നെ ഇയ്യീ കാണിക്കണേ.. ? നിലത്തു വീണ മീൻ പെറുക്കിയെടുക്കുകയായിരുന്ന അയാൾ ഹാജ്യാർക്കു നേരെ കണ്ണുരുട്ടി പല്ല് കടിച്ചു..
കല്യാണത്തിന് പോകാൻ വന്ന ഗോപിച്ചേട്ടൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ ജോസേട്ടന്റെ പച്ചക്കറി കടയുടെ തിണ്ണയിൽ ഇരിപ്പുണ്ട്... വെള്ള ഷർട്ടിലും പോളിസ്റ്റർ ഡബിൾ മുണ്ടിലും ആകെ മീൻ വെള്ളവും ചളിയും പറ്റിയിട്ടുണ്ട്, എന്താ ഗോപി നീയിതു വരെ കല്യാണത്തിന് പോയില്ലേ ഹാജ്യാർ ഗോപിച്ചേട്ടൻടെ നേരെ തിരിഞ്ഞു... "ദേ കാലത്ത് തന്നെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട.. " ഗോപിച്ചേട്ടൻ ക്രുദ്ധനായി... ഇങ്ങള് ദേന്ത് പണിയാ കാണിച്ചത് ഹാജ്യാരെ.. "
ഞമ്മള് എന്ത് കാണിച്ചെന്നാ ഇങ്ങളീ പറേണേ... ?
ഹാജ്യാർ കൈമലർത്തി.
"ഇങ്ങള് ഒറ്റൊരാള് കാരണം എത്ര ആള് എടങ്ങേറിലായീന്ന് അറിയോ.. ?
അപ്പഴേക്കും മീനെല്ലാം പെറുക്കി കഴിഞ്ഞ ചന്ദ്രബാലനും ഗോപിച്ചേട്ടൻടെ കൂടെ കൂടി..
''ഹല്ല ഹാജ്യാരെ യ്ക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്ക്യാ ഇങ്ങള് എന്താ ആൾക്കാരെ കൊല്ലാൻ വേണ്ടി എറങ്ങിയിരിക്കയാ.. ? ചന്ദ്രബാലന്റെ വാക്കുകളിൽ ദൈന്യതയും ദേഷ്യവും കലർന്നിരുന്നു..
''ചന്ദ്രബാല നിങ്ങളിത് എന്തൊക്ക്യാ ഈ പറേണത്... ? ഹാജ്യാർ ചോദ്യ ഭാവത്തോടെ അയാളെ നോക്കി.
"അത് ശരി ഇത്രേം ഒക്കെ കണ്ടിട്ടും പറഞ്ഞിട്ടും ഇങ്ങളെന്താ പൊട്ടൻ കളിക്ക്യാ.. ''
ചന്ദ്രബാലന്ടെ ചെറിയ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു രണ്ടു തീ ഗോളങ്ങൾ ആയി...
സംഗതി പന്തിയല്ലെന്ന് ഹാജ്യാർക്ക് ബോധ്യമായി... എങ്കിലും അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ.. ഹാജ്യാർ ആരാ മോൻ "ഹല്ല ചന്ദ്രബാലാ എന്താപ്പോ ഉണ്ടായേ നീയങ്ങട് തെളിച്ചു പറ... !
ഇനി ഈ പേരിൽ എങ്ങനേലും കുറച്ചു ചില്ലറ കിട്ടിയെങ്കിലോ എന്നായി ചന്ദ്രബാലൻ...
"ഹാജ്യാരെ ഇങ്ങളിത് കണ്ടോ, ന്ന് കൈനീട്ടം പോലും വിറ്റിട്ടില്ല. ഇങ്ങള് ഒറ്റൊരാളാ ഇതിനെല്ലാം കാരണം...''
നീ കൈനീട്ടം വിറ്റില്ലെങ്കിലും തന്ടെ ഇന്നത്തെ കണി ഒട്ടും മോശമായില്ലെന്ന് ഹാജ്യാർ മനസ്സിലോർത്തു, ചൂലുമായി നിൽക്കുന്ന തിത്തുമ്മയെ കണികണ്ട്‌ ഇറങ്ങിയപ്പഴേ ഓർത്തതാണ് ഇന്നത്തെ ദെവസം പോക്കാണെന്ന്.. ന്തായാലും വരാനുള്ളത് ഓട്ടോ പിടിച്ചായാലും വരുമെന്നല്ലേ.. അനുഭവിച്ചേ പറ്റൂ...
"അതായത് വടക്കോട്ട് പോകായിരുന്ന ഹാജ്യാർ പെട്ടെന്ന് കിഴക്കോട്ട് തിരിക്കാൻ ശ്രമിച്ചതാണ് ഈ പ്രശ്നത്തിനൊക്കെ കാരണം..."
സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോക്കാരൻ അശ്രുക്ക മുന്നോട്ട് വന്നു.
"ഇയ്യ് പറയ് അശ്രൂ ഏന്തേ ഇണ്ടായേ.. ?
ഹാജ്യാർ അശ്റൂന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.
ഹാജ്യാർ കിഴക്കോട്ട് തിരിക്കാൻ സിഗ്നൽ കാണിക്കുകയയും പിന്നെ വടക്കോട്ട് തന്നെ പോകുകയും ചെയ്തു, പിറകിൽ വന്ന ചന്ദ്രബാലൻ വിചാരിച്ചത്
കിഴക്കോട്ട് പോകുമെന്നാണ്... "
''അത് അനക്കെങ്ങനെ അറിയാം ഓൻ എന്താ വിചാരിച്ചത്ന്ന് ഓനല്ലേ അറ്യാ.. ?
ഞാൻ കിഴക്കോട്ട് സിഗ്നൽ കാണിച്ചത് നീ കണ്ടോ ചന്ദ്രബാലനും അശ്രുക്കയും ഒരുപോലെ തലയാട്ടി...
"അതുകഴിഞ്ഞു ഞാൻ വീണ്ടുമൊരു സിഗ്നൽ കാണിച്ചു അത് ഇങ്ങള് കണ്ടോ.. ?
ഹാജ്യാരുടെ ചോദ്യം കേട്ട് രണ്ടുപേരും അന്തിച്ചു നിന്നു..
അപ്പോഴേക്കും ബഹളം കേട്ട് രാവിലെ നടക്കാൻ ഇറങ്ങിയവരും പാൽ വാങ്ങാൻ പോയവരും ചായകുടിക്കാൻ വന്നവരും ഉൾപ്പെടെ വലിയൊരു ആൾക്കൂട്ടം അവിടെ രൂപപ്പെട്ടിരുന്നു...
"അതുപിന്നെ ഹാജ്യാർ ഷണ്മുഖ ചേട്ടന് ടാറ്റ കൊടുത്തതല്ലേ.. ?
ചന്ദ്രബാലൻ ആണത് ചോദിച്ചത്...
"ഇയ്യെന്താ ചന്ദ്രബാലാ കുട്ട്യോളെ പോലെ വർത്താനം പറേണത്... "
ഹാജ്യാരുടെ ചോദ്യത്തിന് മുൻപിൽ അയാൾ ഒരു നിമിഷം പതറിപ്പോയി...
"ഞാനേ സിഗ്‌നൽ മായ്ച്ചതാ... " ന്ത് ചന്ദ്രബാലനും അശ്രുവും ഒന്നുകൂടി ചെവി വട്ടം പിടിച്ചു.. അശ്രു തന്ടെ ഡ്രൈവിങ് ക്ലാസിലെ സിഗ്നൽ ബുക്കിലെ ചിത്രങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി.. ഒരു രക്ഷയുമില്ല ഒരു പക്ഷെ താൻ സിഗ്നൽ മായ്ക്കുന്ന സിഗ്നൽ പഠിച്ചു കാണില്ല എന്തായാലും അങ്ങനൊന്ന് ടെസ്റ്റിന് ചോദിച്ചിട്ടില്ല ..
ചന്ദ്രബാലൻ ആണെങ്കിൽ ടെസ്റ്റിന് പോവാതെ ഗിരി മാഷേ കണ്ടു ലൈസൻസ് തരപ്പെടുത്തിയത് കൊണ്ട് സിഗ്നലിനെ കുറിച്ച് വലിയ പിടിയൊന്നുമില്ല..
രണ്ടു പേര് അങ്ങനെ അന്തിച്ചു നിൽക്കെ ആ ശബ്ദം അവരുടെ ചിന്തകളെ മുറിച്ചു കളഞ്ഞു
"അപ്പൊ തെറ്റ് ചന്ദ്രബാലന്ടെ ഭാഗത്ത് തന്ന്യാ.. ''
അവിടെ കൂടിയവർ ഒന്നടങ്കം പറഞ്ഞു
അവരൊക്കെ അങ്ങനൊന്ന്‌ ആദ്യമായി കേൾക്കുകയായിരുന്നു,എങ്കിലും
പറഞ്ഞത് ഹാജ്യാർ ആയതോണ്ട് ആരും എതിരൊന്നും പറഞ്ഞില്ല ലോട്ടറിക്കാരൻ വറീതേട്ടന്ടെ വിധി ഉടൻ വരികയും ചെയ്തു.
"
''സിഗ്നൽ മായ്ച്ച ഹാജ്യാരുടെ സിഗ്നൽ ചന്ദ്രബാലൻ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.. "
ബോംബേലും മദ്രാസിലും ഒക്കെ പോയിട്ടുള്ള വറീതേട്ടന്റെ വിധി കൂടി വന്നതോടെ നാട്ടുകാരുടെ ചെറിയ എതിർപ്പുകൾ വരെ ഇല്ലാതായി... എന്തായാലും ആ വകയിലും ഹാജ്യാരുടെ കയ്യിൽ നിന്നും ഇരുന്നൂറ്റമ്പത്‌ ഉറുപ്പ്യയോളം ചെലവായി.. ബസ് നഷ്ടപ്പെട്ട ഗോപിച്ചേട്ടന് കല്യാണത്തിന് ഓട്ടോയിൽ പോകാനുള്ള ചെലവ്, പിന്നെ ചന്ദ്രബാലന്ടെ കച്ചവട നഷ്ടം അങ്ങനെ ഹാജ്യാർക്ക് അന്നത്തെ കണി ഒരു വല്ലാത്ത കെണിയായി...
അൻസാർ സലാം
(ഹാജ്യാരുടെ കൂടുതൽ കഥകൾ അടുത്ത ലക്കത്തിൽ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo