Slider

ശ്യാമരൂപിണി - പുതുവർഷ രചനാ മത്സരം വിഭാഗം-കവിത

0



ഓരാതെ മേലേപ്പടിയിൽ
വഴുക്കലിൽ,
ഭൂതകാലത്തേയ്ക്കു
വീണു പോയ് ഞാൻ..
സ്ഫടികമായ് ചിതറിയ
ജീവിത കാമന-
യധികമായ് തിങ്ങി
നിറയുന്ന വേദന
കാഴ്ചയെ കരളിനെ
തേവിക്കടന്നു പോം
പ്രാണന്റെ പിന്നിലെ
രണ്ടിതൾ സൗഹൃദം..
പ്രണയ കൗമാരത്തരുക്കളിൽ
പൂവിട്ട
പാരിജാതത്തിന്റെ
ചൂരിന്നമർത്തി ഞാൻ..
സ്നിഗ്ദ്ധമാം തളിരു പോൽ
പൂവിതൾതണ്ടുപോൽ
വാടിയ വെയിലു പോലെൻ
ദ്രുതയൗവ്വനം...
ഇലകൾ കൊഴിഞ്ഞതും
പൂക്കൾ വിരിഞ്ഞതും
ചക്രമുരുണ്ടതിന്നടിയിൽ
ചതഞ്ഞതും..
ഉളളിൽ ജ്വലിക്കുന്നൊരഗ്നി
നിറച്ചൊരാ,
ക്കുടമൊന്നടച്ചതീ
മാറാപ്പിലുണ്ടിന്നും..
ഏകയായ് തറയിലുറച്ചൊരാക്കല്ലുപോൽ,
കുറ്റിയിൽ
ചുറ്റിത്തിരിയുന്ന നായ പോൽ..
ഒഴിയാത്ത രാഹുവെ,
പിരിയാത്ത ചൊവ്വയെ
നാവിന്നിടയിൽ
ചലിക്കും ഗുളികനെ..
പാപത്തെ, ശാപത്തെ
യൂർന്നു പോം കാലത്തെ
വിധിയെ പഴിക്കുന്ന
താപവാക്യങ്ങളെ..
ഭദ്രമായ് മാറാപ്പിനുള്ളിലടക്കി
നിർനിദ്രമീ രാവിന്നു
കൂട്ടായിരിപ്പിവൾ!
അന്തമില്ലാത്തൊരീ
വീഥിയിലൂടെ നീ
പിന്നിലെ നിഴലുപോൽ
ഞാൻ ശ്യാമരൂപിണി
ഒന്നിനുമർത്ഥമില്ലെല്ലാം
നിരർത്ഥകം,
വന്നുപോമെല്ലാം
നിത്യമനർത്ഥമായ്...
* * *

By: 
Meeraben Pm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo