Slider

***മിസ്‌റാബ് ****

0
By: UnnyMadhavan
               ഇലകളിലൂടെ ഒഴുകിയെത്തുന്ന മഴത്തുള്ളി പോലെയാണ് പ്രണയം......വികാരങ്ങളുടെയും സ്വപ്നങ്ങളുടെയും ചെറുതുള്ളികളെ മാറോടണച്ചു ഇലത്തുമ്പിലൂടെ അവ ഊർന്ന് താഴേക്ക് .........അതിനെ ജീവിതത്തിൻ്റെ ഉള്ളം കൈയ്യിലെക്കെടുക്കുമ്പോഴേക്കും അലിഞ്ഞലിഞ്ഞെവിടെയോ ഇല്ലാതാകുന്നു .
മറ്റു ചില തുള്ളികൾ കൈത്തണ്ടയിൽ തട്ടി താഴേക്കു വീണു ചിതറും.
എൻ്റെ പ്രണയമെന്നാണ് അവയെ ഞാൻ വിളിക്കുക ......
നോക്കി നിൽക്കെ തകർന്നു പോയവ ..............
മൊബൈലിനു അനക്കം വളരെ കുറഞ്ഞിരിക്കുന്നു ... സുഹൃത്തുക്കളുടെ സന്ദേശങ്ങൾ ഇടയ്ക്കിടെ എത്തും. അച്ചൻ രണ്ടു പ്രാവശ്യം വിളിച്ചിരുന്നു . വൈകിട്ട് എത്തുമോയെന്ന് അദ്ദേഹത്തിന് സംശയമുള്ള പോലെ തോന്നി . പോവാതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ ...
കൂടെ വരാൻ ആരെയാണ് വിളിക്കുക . ജമാൽ തന്നെയാകട്ടെ . മ്യൂസിക് ട്രൂപ്പിൽ എത്തി അധിക നാൾ കഴിയും മുൻപ് ഞങ്ങളെ അടുപ്പത്തിലാക്കാൻ ശ്രമിച്ചയാൾ അല്ലേ .
.പഴയ ചിരിയോർമ്മകൾ വീണ്ടുമെത്തുന്നു.....
ഒരു ചെറിയ മ്യൂസിക് ട്രൂപ്പ് എന്നത് പ്രൊഫസറച്ചൻ്റെ തലയിൽ ഉദിച്ച ആശയമായിരുന്നു
ഓർഫനേജിലെ മുതിർന്ന കുട്ടികൾ , പിന്നെ കോളേജിലെ കുട്ടികൾ .....സെലക്ഷനിൽ കഴിവിന് മാത്രം പ്രാമുഖ്യം കൊടുത്തതിനാൽ ഞാനും എന്റെ സിത്താറും അതിലെത്തി. അവിടെ വെച്ചാണ് അവളേയും അവളിലെ പാട്ടുകാരിയെയും ഞാൻ പരിചയപ്പെട്ടത് ....
സിത്താറിൻ്റെ ആർദ്രതന്ത്രികളിലൂടെ പൊഴിയുന്ന സംഗീതത്തെ അവൾ എന്നും ഇഷ്ടപ്പെട്ടിരുന്നു.......
പ്രണയാർദ്രമായ സായാഹ്നങ്ങൾ ........
ആമിർഖുസ്രുവിനു നന്ദി പറഞ്ഞേറ്റു വാങ്ങിയ സ്വപ്നങ്ങൾ ...
ഉമ്മയും ഉപ്പയും എൻ്റെ നിക്കാഹുറപ്പിച്ച അന്നു മുതൽ യാത്രയിലാണ് ........
എന്റേതല്ലാത്ത ആഘോഷങ്ങൾ എനിക്കായി ഒരുക്കി കാത്തിരിക്കുന്നവർ .
എപ്പോഴോ ഇഷ്ടത്തെ പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഉമ്മ കരച്ചിലിൻ്റെ വക്കത്തെത്തിയിരുന്നു .....
" ങ്ങളെ മയ്യത്ത് എനിക്ക് കാണാൻ വയ്യ .....ഒക്കെ വിട്ടേക്കൂ ", എനിക്ക് അവരെ കൂടുതൽ നിർബ്ബന്ധിക്കാൻ തോന്നിയില്ല .....അന്നെല്ലാം വിഷമങ്ങൾ സിത്താറിലൂടെ പരന്നൊഴുകി .....
പെയ്തു തീർന്ന മഴയുടെ ബാക്കി പടികളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .
ജമാൽ നടത്തത്തിൻ്റെ വേഗം കുറച്ചു .
"നീ പോയിട്ട് വാ ... പള്ളിയല്ലേ. .. ഞാൻ അങ്ങോട്ടേക്കില്ല"
വരാന്തയുടെ അങ്ങേയറ്റത്ത് ഒരു കോണിലായി അവളുടെ സാരിയുടെ അറ്റം പാറിപ്പറക്കുന്നത് കാണാമായിരുന്നു.
വശങ്ങളിലൂടെ കാറ്റടിച്ചു കുറെ മഴത്തുള്ളികൾ മുഖത്തേക്ക് പാറി വീണു .
കാറ്റിന് എന്നോടെന്തോ പറയാനുണ്ടോ ?
വൃദ്ധസദനത്തിൻ്റെ വശത്തുള്ള മുറിയിൽ ഒന്നും മിണ്ടാനാകാതെ ഞങ്ങൾ ഇരുന്നു .
"മെസ്സേജ് വായിച്ചില്ലേ ?"
"ഉം ..."മൂളലിനൊപ്പം അവളുടെ കൺകോണുകളിൽ നിന്ന് തുള്ളികൾ വീഴാൻ തുടങ്ങി
എനിക്ക് കൂടുതൽ നേരം അത് കണ്ടിരിക്കാനായില്ല
നിശ്ശബ്ദത കനത്തു വന്നു.
"പൊയ്ക്കോട്ടേ .....", എപ്പോഴോ ഞാൻ ചോദിച്ചതിന് മറുപടി ഏങ്ങലുകളായെത്തി.
തിരികെ നടക്കുമ്പോൾ, പുറകിലുയർന്ന തേങ്ങലുകൾ കേൾക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു ....
.
പടിയുടെ താഴെ അച്ചനും കപ്യാരും നിൽപ്പുണ്ടായിരുന്നു.
"കണ്ടോ ? എന്തായി തീരുമാനം ..... ഒരു ഓർഫനായല്ല ഇവിടെ വളർന്നത് . ആ വൃദ്ധസദനം അവളാണ് നോക്കി നടത്തുന്നത്. ഒരു പാവമാണ്.....ഒന്ന് കരയിക്കുക പോലും ചെയ്യാതെയാണ് ....... . അച്ചൻ എന്നേയും ജമാലിനെയും മാറി മാറി നോക്കി.
"നിങ്ങൾക്ക് ഒളിച്ചോടിക്കൂടേ ?" കപ്യാരുടെ ചോദ്യം എവിടെയൊക്കെയോ പോയി തറക്കുന്നുണ്ടായിരുന്നു .
.
"ഞങ്ങൾ ചിരിക്കാൻ ശ്രമിച്ചാൽ ഇവിടെ ഒരുപാട് പേർ കരയും ....അത് കാണാൻ വയ്യച്ചോ ....
ഇതിപ്പൊ , ഞങ്ങൾ രണ്ടാൾ മാത്രം കരഞ്ഞാൽ മതിയല്ലോ.."
കൂടുതൽ പറയാൻ എനിക്ക് കഴിഞ്ഞില്ല .
കാറിനടുത്തേക്ക് നീങ്ങുമ്പോൾ , ഇടയിലെപ്പോഴോ നിന്നു പോയ മഴയൊന്നു പെയ്തിരുന്നെങ്കിലെന്ന് വെറുതേ ആശിച്ചു.
മുഖം പോലുമറിയാതെ കരയാൻ എനിക്കിനി മറ്റു മാർഗ്ഗങ്ങളില്ലല്ലോ.........
NB: Copyright Owned: Do not Copy
Share it.....as it is...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo