
കിടക്കാൻ നേരവും ഹേമ ഒന്നും മിണ്ടിയില്ല. അവളൊന്നും കഴിച്ചിട്ടില്ല എന്നതും രാജീവ് ശ്രദ്ധിച്ചു. ഒരു വാശിക്ക് പിരിയാം എന്നൊക്കെ പറഞ്ഞു പോയി. ഒന്ന് കെട്ടിപിടിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു ഇപ്പോളും. അത് രാജീവിന് നന്നായി അറിയാം. പക്ഷെ വേണ്ട. തോറ്റു കൊടുക്കൽ തന്റെ മാത്രം കടമയായി മാറിയിരിക്കുന്നു. ഇനിയും ഇത് തുടർന്നാൽ ഹേമയുടെ വാശി ഏറുകയേ ഉള്ളു. ഇനിയും അത് വളം വച്ചുകൊടുക്കുന്നത് നല്ലതിനല്ല. രാജീവ് ആലോചനയോടെ കിടന്നു.
ഹേമക്കും ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. തലവേദന കുറഞ്ഞുവോ എന്ന് രാജീവിനോട് ചോദിക്കണമെന്ന് മനസ്സ് പറയുന്നുണ്ട്. ചിലപ്പോൾ ആ ഒരൊറ്റ ചോദ്യത്തിൽ ഇപ്പോളത്തെ പ്രശ്നങ്ങൾ തീർന്നേക്കും. ചോദിച്ചാലോ...? വേണ്ട.. അതൊരു താത്കാലികമായ ശമനം മാത്രമേ ആകുന്നുള്ളു. ഇനിയും ഇങ്ങനെ വഴക്കും പരിഹാരവുമായി കഴിയുന്നതിൽ അർത്ഥമില്ല. ഒരു നിരന്തര പരിഹാരം കണ്ടേ പറ്റൂ.
പക്ഷെ അപ്പോളും രാജീവിന്റെ തലവേദന മാറ്റികൊടുക്കാൻ അവൾ അകമഴിഞ്ഞു ഈശ്വരനോട് പ്രാർത്ഥിച്ചു. അവൾ പോലുമറിയാതെ കണ്ണുനീർ തലയിണയെ നനച്ചു. രാജീവിന്റെ നെഞ്ചിൽ ചേർന്ന് കിടന്ന് പൊട്ടിക്കരയാൻ ഹേമയുടെ മനസ്സ് കൊതിച്ചു. പക്ഷെ തോറ്റു കൊടുക്കാൻ അവളും ഒരുക്കമായിരുന്നില്ല.
പിറ്റേന്ന് രാജീവ് ഓഫീസിൽ പോകുന്ന വരെയും ഒരു നല്ല വാക്ക് പറയുമെന്ന് ഹേമ പ്രതീക്ഷിച്ചു. അവന്റെ മനസ്സ് പിരിയാം എന്ന തീരുമാനത്തിൽ അടിയുറച്ചു നില്കുന്നു എന്നവൾ കരുതി. വല്ലാത്ത വേദന തോന്നി അവൾക്ക്. രാജീവ് തിരിച്ച് വരുന്ന വരെയുള്ള ഏകാന്തത വല്ലാത്ത ഭീകരത സൃഷ്ടിക്കുന്നു എന്നവൾക്ക് തോന്നി. അടക്കാനാവാത്ത ടെൻഷൻ അവളെ ഭരിക്കാൻ തുടങ്ങി. എങ്ങോട്ടെങ്കിലും ഇറങ്ങി ഓടിയാലോ എന്ന് വരെയായി അവളുടെ ആലോചനകൾ.
എല്ലാ നോവുകളിൽ നിന്നും മനസ്സിനെ ശ്രദ്ധ തിരിച്ചു വിടാൻ സഹായിച്ചിരുന്നത് ആ മൊബൈൽ ആണ്. അതും ഇപ്പോൾ ഇല്ല. തന്റെ എല്ലാ ആശ്രയങ്ങളും നഷ്ടപ്പെടുന്നു എന്നവൾ തിരിച്ചറിയുകയായിരുന്നു. ആത്മഹത്യയെക്കുറിച്ച് അവൾ ചിന്തിക്കാൻ തുടങ്ങിയിരുന്നു. ഇനിയും ജീവിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല എന്ന ചിന്തയിൽ അവൾ നിന്നു. പെട്ടെന്നാണ് കോളിംഗ് ബെൽ മുഴങ്ങിയത്. രാജീവ് തിരിച്ചു വന്നുവോ എന്ന് സംശയിച്ച് അവൾ വാതിൽ തുറന്നു.
******
******
ഓഫീസിൽ ചെന്നിരുന്നിട്ടും രാജീവിന് ഒട്ടും സ്വസ്ഥത കിട്ടിയില്ല. രാത്രിയിൽ ശരിക്ക് ഉറങ്ങാൻ കൂടി കഴിഞ്ഞില്ല. തലവേദനക്ക് ഒട്ടും കുറവുമില്ല. ഹേമയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ അവന്റെ മനസ്സ് പിടക്കുന്നുണ്ടായിരുന്നു. പാവമാണവൾ.
രാവിലെ മുതൽ വൈകുന്നേരം വരെ അടച്ചിട്ട ഫ്ലാറ്റിൽ ഏകാന്തയായി അവൾ നേരം കഴിക്കുന്നു. സന്തോഷിക്കാൻ കുഞ്ഞുങ്ങൾ പോലുമില്ല. പലരുടെയും നിരന്തരമായ ചോദ്യങ്ങൾ മടുത്തത്കൊണ്ട് അടുത്ത ഫ്ലാറ്റിലുള്ളവരുമായി പോലും ഇപ്പോൾ അകലം പാലിച്ചിരിക്കുകയാണ്.
നേരമ്പോക്കിനായിട്ടാണ് അവൾ മൊബൈലിൽ സമയം ചെലവിടുന്നത്. അതും ഇന്നലെ അവസാനിപ്പിച്ചു. ഇരച്ചു വന്ന ദേഷ്യത്തിൽ നിയന്ത്രണം വിട്ട് ചെയ്തു പോയതാണ്. ഹേമയെ വേദനിപ്പിക്കണം എന്ന് മനസ്സ് കൊണ്ട് പോലും കരുതിയതല്ല. പക്ഷെ, താനും ചിലതൊക്കെ ആഗ്രഹിക്കുന്നില്ലേ? പലരുടെയും ചോദ്യങ്ങൾ തന്റെ നേരെയും വരുന്നുണ്ട്. എന്നിട്ടും പിടിച്ച് നിൽക്കുന്നില്ലേ..? അവളും അത് മനസ്സിലാക്കേണ്ടതാണ്. എന്തായാലും മൊബൈൽ എറിഞ്ഞുടച്ചത് ശരിയായില്ല. ഒരെണ്ണം വാങ്ങിക്കൊടുക്കാം, അതോടെ ഈ പ്രശ്നങ്ങൾ തീരുകയാണെങ്കിൽ തീരട്ടെ.
ഓഫീസിൽ നിന്നും അല്പം നേരത്തെ ഇറങ്ങി രാജീവ്. ഹേമക്ക് ഫോൺ വാങ്ങുക എന്നത് തന്നെയാണ് ഉദ്ദേശം. ഒരുപക്ഷെ അത് കൊടുക്കുമ്പോൾ പിണക്കം മറന്നവൾ ഓടി വരും. പിന്നെ വാശി പിടിക്കാൻ നിൽക്കണ്ട. ഹേമയെ മറന്നൊരു ജീവിതമൊന്നും തനിക്കിനി സാധ്യമല്ല എന്ന് രാജീവ് ഓർത്തു.
മൊബൈൽ ഷോപ്പിൽ ഫോണുകൾ തിരയുന്നതിനിടക്കാണ് ഒരു പിൻവിളി തേടിയെത്തിയത്. രാജീവ് തിരിഞ്ഞു നോക്കി. ആ മുഖം ഒറ്റ നോട്ടത്തിൽ തന്നെ രാജീവ് തിരിച്ചറിഞ്ഞു. ഷോക്കേറ്റത് പോലെ ഒരു തരിപ്പ് ഉടലാകെ പരന്നു. ചലിക്കുവാൻ പോലുമാവാതെ വേരുറച്ചത് പോലെ അവൻ നിന്നു.
******
******
തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലും അവന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു. സമാധാനം എന്തെന്ന് ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് അവനു തോന്നി. എന്തിനാണിങ്ങനെയൊക്കെ? വരാൻ പോകുന്ന വലിയ ആപതിനെ ചൂണ്ടിക്കാണിക്കും പോലെ തോന്നി അവന്. സ്വയം ആശ്വസിക്കാൻ അവൻ ശ്രമിച്ചെങ്കിലും സാധിക്കുന്നുണ്ടായിരുന്നില്ല.
വീട്ടിൽ ചെന്നപാടെ അൽപ നേരം കിടക്കണം എന്ന് തോന്നി. കോളിംഗ് ബെല്ലിൽ വിരലമർത്തി അവൻ കാത്തു നിന്നു. ഹേമ വന്ന് വാതിൽ തുറന്നു. ഒരു ആശ്ചര്യം അവളുടെ മുഖത്ത് പ്രകടമായിരുന്നു. താൻ നേരത്തെ വന്നതുകൊണ്ടാവും എന്നവൻ കരുതി. അവൾ എന്തെങ്കിലും ചോദിക്കും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നിരാശയോടെ അവൻ മുറിയിലേക്ക് നടന്നു.
കട്ടിലിൽ മലർന്നു കിടന്നു. തലവേദനയുടെ ആധിക്ക്യം കൊണ്ട് ഒന്ന് മയങ്ങാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് കൈ എന്തിലോ തട്ടി താഴെ വീണു. ചായ കപ്പാണ്. ശബ്ദം കേട്ട് ഹേമ ഓടി വന്നു.
ഇതെന്താ ഇവിടെ?
രാജീവ് ചോദിച്ചു. ഹേമയുടെ മറുപടി അല്പം കഴിഞ്ഞാണ് വന്നത്.
അത്... വെറുതെ ഇരുന്നപ്പോ... ഞാൻ... ഇവിടിരുന്നാ രാവിലത്തെ ചായ കുടിച്ചെ...
ഒരു വിളർച്ച ഹേമയുടെ മുഖത്തുണ്ടായിരുന്നോ? രാജീവിന് സംശയം തോന്നാതിരുന്നില്ല. പക്ഷെ ചോദ്യം ചെയ്യാനോ, അതിനെച്ചൊല്ലി വഴക്ക് കൂടാനോ ഒന്നും അവന്റെ ശാരീരിക സ്ഥിതി സമ്മതിച്ചില്ല. വീണ്ടും കണ്ണുകളടച്ച് കിടന്നു. അപ്പോൾ തന്നെ ഉറങ്ങി പോകുകയും ചെയ്തു.
ഉണരുമ്പോൾ സന്ധ്യ ആയിരിക്കുന്നു. തലവേദന അല്പം കുറഞ്ഞത് പോലെ. രാജീവ് മെല്ലെ എഴുന്നേറ്റ് മുഖം കഴുകി. ഹാളിലേക്ക് വരുമ്പോൾ ഹേമ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. ആ നിൽപ്പ് കണ്ടപ്പോൾ രാജീവിന് വല്ലാത്ത വിഷമം തോന്നി. വല്ലാത്ത നിരാശയും മാനസിക സങ്കർഷവും അവൾ അനുഭവിക്കുന്നുണ്ട്. ഇന്നലത്തെ തന്റെ പ്രവൃത്തി അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകും. ഇനിയും വിഷമിപ്പിക്കണ്ട. ആ ഫോൺ കൊടുത്തേക്കാം എന്നവന് തോന്നി.
മുറിയിൽ പോയി ഫോൺ എടുത്തുകൊണ്ടു വരുമ്പോളും അവൻ ചിന്തിച്ചു, ഇത് കാണുമ്പോൾ ഹേമ സന്തോഷിക്കും, തന്നെ കെട്ടിപ്പിടിക്കും, ചിലപ്പോൾ കരയും. അവളെ ആശ്വസിപ്പിക്കണം. ഇനിയും വേദനിപ്പിക്കാതിരിക്കാൻ നോക്കണം. ഒരു ചെറു പുഞ്ചിരിയോടെ അവൻ ഹേമയുടെ അടുത്തക്ക് ചെന്നു.
ഹേമ..
ഹേമ എന്തോ വലിയ ആലോചനയിലാണ്. വിളിച്ചതവൾ കേട്ടില്ല.
ഹേമ...
ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി. രാജീവ് ഫോൺ അവൾക്ക് നീട്ടി. അതിലേക്ക് നിർവികാരമായി നോക്കി നിന്നതല്ലാതെ അവൾ അത് വാങ്ങിയില്ല.
ഇത് നിനക്കുള്ളതാ...
അവളത് വാങ്ങി. തുറന്നു നോക്കി. അവൻ പ്രതീക്ഷിച്ച വികാര പ്രകടനങ്ങൾ ഒന്നും അവളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഒരു തരം നിസ്സംഗ ഭാവത്തോടെ അവൾ അതിലേക്ക് നോക്കി നിന്നു.
എന്ത് പറ്റി..?
ഒന്നുമില്ല... എനിക്ക്... എനിക്കിത് വേണ്ട രാജീവ്..
എന്തെ?
വേണ്ട.. രാജീവിന് ഇഷ്ടമല്ലലോ ഞാൻ മൊബൈലിൽ സമയം ചിലവഴിക്കുന്നത്..?
സാരമില്ല. നിന്റെ നേരമ്പോക്കല്ലേ..
അവൾ വീണ്ടും അവനെ നോക്കി. പിന്നെ അതുമായി മുറിയിലേക്ക് പോയി. വല്ലാത്തൊരു വിഷാദം അവളെ പൊതിയാൻ തുടങ്ങിയിരുന്നു. അത് മനസ്സിലാക്കിയ രാജീവ് നിസ്സഹായനായി നിന്നു.
(തുടരും)
(തുടരും)
Next part tomorrow same time on nallezhuth.com
By: Samini Gireesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക