Slider

ചില നിഷ്‌കളങ്ക സ്നേഹങ്ങൾ.

0
Image may contain: 1 person, standing and indoor

ഞാൻ ഖത്തറിൽ ജോലി ചെയ്യുന്ന കാലം... ഷാരാ കരാബായിലെ ഓഫിസിന് കുറച്ചു അടുത്തു തന്നെയാണ് ഞങ്ങൾ താമസിക്കുന്നത്. രാവിലെ ജോലിക്കു പോകുമ്പോൾ ഞങ്ങൾ മകളെ അടുത്തുള്ള ബേബി സിറ്ററുടെ വീട്ടിൽ കൊണ്ടു ചെന്നാക്കും.. അന്നവൾക്ക് മൂന്നു വയസ്സ്. വൈകിട്ട് ആകുമ്പോൾ എന്റെ ജോലി നേരത്തെ കഴിയുന്നതിനാൽ ഞാൻ അവളെയും കൂട്ടി വീട്ടിലേക്ക് പതിയെ നടന്നു വരും.അതാണ് പതിവ്.
ഷാരാ കരാബ നിറയെ കടകൾ ഉള്ള സ്ഥലം ആണ്. ഇഷ്ട്ടം പോലെ തുണി കടകൾ, ഇറാനികൾ നടത്തുന്ന വലിയ പാത്ര കടകൾ, ജ്വല്ലെറികൾ, ഇലക്ട്രോണിക്‌സ് കടകൾ, ഗ്രോസറികൾ, ചെറിയ ഹോട്ടലുകൾ, കളിപ്പാട്ടങ്ങൾ നിരത്തി വെച്ചിരിക്കുന്ന ചൈന മാർക്കറ്റ്, അങ്ങനെ തിരക്കേറിയ വഴി... സന്ധ്യയാകുന്നതോടെ ഷോപ്പിംഗിനായി ആൾക്കാർ ഇറങ്ങി തിരിക്കും.അറബികളും, സുഡാനികളും , അമേരിക്കക്കാരും, പലസ്തീനികളും, നോർത് ഇൻഡ്യൻസും , തമിഴരും, മലയാളികളും എല്ലാവരും ഇങ്ങനെ കടകൾ തോറും ഒഴുകി ഒഴുകി നടക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്.
അങ്ങനെ കഥകൾ ഒക്കെ പറഞ്ഞ്‌, രസകരമായ കാഴ്ചകൾ ഒക്കെ കണ്ട്‌ നടന്ന് നടന്ന് ഏകദേശം ആറുമണി ആകും ഞങ്ങൾ വീടുത്തുമ്പോൾ.
വീട്ടിലേക്ക്‌ തിരിയുന്ന വഴിക്ക് കുറച്ചു മുന്പിലായി ഒരു "സമൂസ"കടയുണ്ട്.
അവിടുത്തെ സമൂസ നമ്മുടെ നാട്ടിലെ സമൂസ പോലെയല്ല... വളരെ ചെറുത്... ഒരു കുഞ്ഞി പടക്കം പോലെ.. അതിനുള്ളിൽ വെജിറ്റബിൾസിനെക്കാൾ ചിക്കനോ , ചീസൊ വെച്ചതിന് ആണ് കൂടുതൽ ടേസ്റ്റ്.
ചീസു വെച്ച സമൂസ മോൾക്ക്‌ വല്യ ഇഷ്ട്ടമാണ്.ആ കട എത്തുമ്പോൾ അവൾ നടത്തം നിർത്തി എന്നെ കടയിലേക്ക് പിടിച്ചു വലിക്കും.അവളുടെ വാശി കാരണം ഞങ്ങൾ ആവിടുത്തെ സ്ഥിരം ക്സ്റ്റമേഴ്‌സ് ആകാൻ അധിക കാലം വേണ്ടി വന്നില്ല.
കോഴിക്കോടുകാരൻ അബ്ദു. അയാളാണ് കടയുടമ.
ഒരു നാല്പതു വയസ്സു തോന്നിക്കുന്ന അധികം പൊക്കമില്ലാത്ത ഇരു നിറത്തിൽ ഉള്ള നെറ്റി കുറച്ചു കയറിയ പല്ലുന്തിയ ഒരു മനുഷ്യൻ.കളർഫുൾ ആയ ടിഷർട്ടും ലൂസുള്ള പാന്റ്സും ചെറിയ ഒരു തൊപ്പിയും ആണ് സാധാരണ വേഷം.
ഓർഡർ അനുസരിച്ചാണ് അയാൾ സമൂസ ഉണ്ടാക്കിയിരുന്നത്.നേരത്തെ തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്ന സമൂസ ഷീറ്റ് എടുത്ത് അതിൽ വേഗം ചീസ് വെച്ച് തിളച്ച എണ്ണയിൽ ഇട്ട് വറുത്ത് ഫ്രഷ് ആയി നല്ല ചൂടോടെ ഒരു കവറിൽ ഇട്ടു തരും. അതിനിടയിൽ ഉള്ള സമയം ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പങ്കു വെച്ചു.
മകളോടു വല്യ സ്നേഹത്തിൽ പെരുമാറുമായിരുന്നു.
അവളെ കാണുമ്പോൾ ഒക്കെ അയാളുടെ ഫ്രിഡ്ജിൽ നിന്നും ചോക്ലേറ്റ് എടുത്തു കൊടുക്കുമായിരുന്നു.
ആദ്യമൊക്കെ ഞാൻ അതിനു സമ്മതം മൂളിയെങ്കിലും മിക്ക ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ എനിക്ക് അത് ഒരു അരോചകമായി തോന്നി.
ഞാൻ സമൂസ വാങ്ങുന്ന ദിവസങ്ങൾ പതിയെ ചുരുക്കി. പക്ഷെ മകളുടെ വാശി കാരണം തീർത്തും ഒഴിവാക്കാനും പറ്റാതെയായി.ഞങ്ങൾ സമൂസക്ക് വേണ്ടി കൊടുക്കുന്ന പൈസയുടെ നാലിരട്ടി മൂല്യമുള്ള വലിയ വലിയ ചോക്ലേറ്റ് ബാറുകൾ മോൾക്ക്‌ വെച്ചു നീട്ടിയപ്പോൾ എന്തോ എനിക്ക് അത്ര പിടിച്ചില്ല.
ഏതെങ്കിലും ദിവസം പനി പിടിച്ച്‌ മോളുടെ മുഖം ഒന്നു വാടിയിരിക്കുന്നത് കണ്ടാൽ എന്നെക്കാൾ വിഷമം അയാളുടെ മുഖത്ത് തെളിയുന്നത് കണ്ടപ്പോൾ എന്തിനാണ് അയാൾ ഇത്രക്കും സങ്കടം അഭിനയിക്കുന്നതെന്നെനിക്ക്‌ തോന്നി.
അയാളുടെ കടയിൽ കയറാതിരിക്കാൻ വേണ്ടി ഞാൻ കഷ്ടപ്പെട്ടു റോഡ് മുറിച്ചു കടന്ന് അയാളുടെ എതിർവശത്തുള്ള ഫുട്പാത്തിലൂടെ മോളേയും കൊണ്ട്‌ നടന്നു പോയി.അയാൾ ഞങ്ങളെ കാണുമ്പോൾ ഒക്കെ മോളെ നോക്കി കൈ വീശി കാണിക്കുമായിരുന്നു.മോൾ തിരികെയും. ഞാൻ മനപൂർവ്വം അതു കണ്ടില്ലെന്നു നടിച്ചു.
ഒരു ദിവസം മകളുടെ വാശി തടുക്കാൻ കഴിയാതെ വന്നപ്പോൾ മടിച്ചു മടിച്ചു ഞാൻ അവളെയും കൂട്ടി കടയിൽ കയറി.
അന്നയാളുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടത് തന്നെയായിരുന്നു.ഒരുപാട് നാള് തമ്മിൽ കാണാതെയിരുന്ന കൂട്ടുകാരെപോലെ അയാളും മകളും എന്തൊക്കെയോ സംസാരിച്ചു.
എന്തേ കുറെ നാളായി വരാതിരുന്നത് എന്ന ചോദ്യം കേട്ടില്ലെന്നു നടിച്ച് ഞാൻ ഒരു ചിരി പാസ്സാക്കി.
സമൂസ കവർ റെഡി ആക്കി വെച്ചിട്ട് അയാൾ വേഗം ഫ്രിഡ്ജിനടുത്തേക്ക് ഓടി.
ഓട്ടം കണ്ട വഴി ചോക്ലേറ്റ്‌സ് ഒന്നും വേണ്ടായന്ന് ഞാൻ ഉച്ചത്തിൽ പറഞ്ഞു.അയാൾ ഫ്രിഡ്ജിൽ നിന്നും വലിയൊരു പാക്കറ്റ് എടുത്തിട്ട് എനിക്കു കൊണ്ടു തന്നു.
നാട്ടിൽ നിന്നും ആളുടെ ബീവി കൊടുത്തയച്ച കോഴിവടയും, കൈ വീശലും, ചീടയുമാണത്രെ! ഞങ്ങൾക്ക് തരാൻ വേണ്ടി സ്‌പെഷ്യൽ ആയി ബീവിയോട്‌ പറഞ്ഞുണ്ടാക്കിച്ചത്...
കഷ്ടപെട്ട് ആളുടെ ചങ്ങായി ഖത്തറിലോട്ടു കൊണ്ടു വന്നത്....ഞങ്ങൾ അന്നും കടയിൽ കേറിയില്ലെങ്കിലോ എന്നോർത്ത് വിഷമിച്ചു നിൽക്കായിരുന്നത്രെ!
ഞാൻ അത് വാങ്ങണമോ വേണ്ടയോ എന്നോർത്തു നിൽക്കുമ്പോളേക്കും അയാൾ തന്റെ ബിവിയെ മൊബൈലിൽ വിളിച്ച് എനിക്ക് മൊബൈൽ തന്നു.ഓളോട് സംസാരിക്കാൻ!. ഞാൻ മൊബൈൽ ചെവിയോടടുപ്പിച്ചതും തനി കോഴിക്കോടൻ ഭാഷയിൽ ആ സ്ത്രീ സംസാരിക്കാൻ തുടങ്ങി.ഭാഷ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും...
അയാളുടെയും ബിവിയുടെയും മനസ്സു മനസ്സിലാക്കാൻ അന്നെനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല.
അന്നാണ് ഞാൻ ആ സത്യം കൂടി അറിയുന്നത്.അവർക്ക് മക്കളില്ല.പ്രണയിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു വന്നത് കൊണ്ട് വീട്ടുകാരോ ബന്ധുക്കാരോ ഇല്ല. സന്തോഷവും ദുഖവും വിശേഷങ്ങളും പങ്കുവെക്കാൻ വേറെ ആരും തന്നെയില്ലാത്ത അവസ്ഥ.ഞങ്ങൾ ഇന്നവർക്ക് ആരൊക്കെയോ ആണ്...
അവർ ഞങ്ങൾക്ക് ആരുമല്ലെങ്കിൽ പോലും !
ആ വലിയ പൊതിയുമായി ഞാൻ ആ കടയിൽ നിന്നിറങ്ങുമ്പോൾ
ഞങ്ങളുടെ മകളെ സ്വന്തം മകളെപോലെ ലാളിക്കുകയും എന്നെ ഒരു അനുജത്തികുട്ടി ആയി കാണുകയും ചെയ്ത ആ ചെറിയ മനുഷ്യന്റെ വലിയ മനസ്സിനെ ഞാൻ സന്തോഷ കണ്ണീരാൽ അംഗീകരിക്കുകയായിരുന്നു.
ഒപ്പം എന്തിലും ഏതിലും സംശയവും കുശുമ്പും മാത്രം കാണുന്ന എന്റെ ഇടുങ്ങിയ മനസ്സിന്റെ ഒരിക്കലും മാറാത്ത കുറെ ചിന്താ ഗതികളെയും.

Lipi Justin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo