Slider

രമേശന്റെ ഒളിച്ചോട്ടം

0
രമേശന്റെ ഒളിച്ചോട്ടം
-----------------------------------------
ഈ കഥക്ക് പടായവരോ പടാവാൻ പോണോരോ ആയി ഒരു കണക്ഷനും ഇല്ല്യാട്ടോ. അങ്ങനെ എന്തൂട്ടേലും തോന്നീച്ചാ അതൊക്കെ നിങ്ങടെ തോന്നലാ. അല്ല പിന്നെ!!!!
എന്നത്തേയും പോലെ അതിരാവിലെ 11 മണിക്ക് എണീറ്റ് പ്രാതലും കഴിച്ച് നാട്ടു വഴിയിലെ കലുങ്കിൽ വന്നിരുന്ന് പല്ലിടയും കുത്തി ഇരുപ്പാണ് രമേശൻ. ഈ രമേശനാണ് നമ്മുടെ കഥാനായകൻ. ടിയാനെ പറ്റി പറയുകയാണെങ്കിൽ, പ്രത്യേകിച്ച് ഒന്നുമില്ല പറയാൻ. എന്നാലും പറയണമല്ലോ എന്നത് കൊണ്ട് മാത്രം പറയാം. വയസ്സ് '38' , ജോലി 'ചെയ്യാൻ താല്പര്യമില്ലാത്തോണ്ട് പ്രത്യേകിച്ച് ഒന്നുമില്ല', സ്വഭാവം 'അങ്ങനൊന്നില്ല'. പിന്നെ കുടുംബം എന്ന് പറയുമ്പോൾ, അച്ഛനും അമ്മയും ഈ ലോകത്തൂന്ന് സ്‌കൂട്ടായിട്ട് കൊല്ലങ്ങളായി. പിന്നെ ഉള്ളത് ഒരു അനിയനാ, അവൻ പെണ്ണും കെട്ടി മാന്യമായി ജോലി എടുത്ത് ജീവിക്കുന്നു. ആ അനിയന്റെ ചിലവിൽ രമേശനും ജീവിക്കുന്നു. എന്നിട്ടും രമേശനെ അറിയുന്ന എല്ലാരും അവനോട് ചോദിക്കും ' ഇതൊക്കെ ഒരു ജീവിതമാണോടാ? ' എന്ന്. "എന്താലേ!!!".
അങ്ങനെ ആ കലുങ്കിൽ ഒരു അന്തവും കുന്തവും ഇല്ലാതെ ചിന്തിച്ച് കുന്തിച്ച് ഇരിക്കുമ്പോളാണ് സ്ഥലത്തെ പ്രധാന മഞ്ഞപത്രമായ 'ഈച്ച രാജപ്പൻ' സൈക്കിളിൽ ഓടിക്കിതച്ച് ആ വഴി വരുന്നത് കണ്ടത്. " ടാ ഈച്ചെ, എങ്ങടാടാ നിന്നേം കൊണ്ട് ഈ സൈക്കിൾ പോണേ? രമേശൻ ചോദിച്ചു. ഉടനെ വന്നു മറുപടി " നിന്റെ അമ്മായിഅപ്പന്‌ വായു ഗുളിക വാങ്ങാൻ". വെറുതെ ചുണ്ടങ്ങ കൊടുത്ത് മത്തങ്ങാ വാങ്ങിയ രമേശനടുത്തേക്ക് രാജപ്പൻ വന്നിട്ട് പറഞ്ഞു, " ടാ ശവ്യെ, നീയറിഞ്ഞില്ലേ? നമ്മടെ ലോനപ്പേട്ടൻ പാരച്യൂട്ടിലിറങ്ങി.!!!" രമേശൻ ഇരുന്നിടത്ത് നിന്നും എണീറ്റ് കൊണ്ട് ചോദിച്ചു " എപ്പോ? ഞാനറിഞ്ഞില്ലാലോ!".
മുഖത്ത് ഒരു ലോഡ് പുച്‌ഛം വാരി വിതറിക്കൊണ്ട് രാജപ്പൻ പറഞ്ഞു,
" പിന്നെ... നിന്നെ അറിയിച്ചിട്ടല്ലേ അങ്ങേരു തൂങ്ങിച്ചാവാൻ പോവാ!!. കട്ടക്ക് കൂടെ നിന്നിരുന്ന പണിക്കാരി സരളയെ പോലും അറിയിച്ചില്ല മാപ്ല"
"അതല്ലടാ ഈച്ചേ അങ്ങേരു പടായത് ഞാനറിഞ്ഞില്ലെന്ന പറഞ്ഞെ. അതൊക്കെ പോട്ടെ; എന്താ അങ്ങേരു തൂങ്ങാൻ കാരണം എന്ന് വല്ലോം അറിഞ്ഞോ?". മഞ്ഞപത്രത്തിന്റെ കയ്യിൽ നിന്നും വല്ലതും കിട്ടുമോ എന്നറിയാനും കൂടെ വേണ്ടി രമേശൻ മുണ്ടൊന്നു മുറുക്കി കുത്തിക്കൊണ്ട് ചോദിച്ചു.
" അയ്യോ ഞാൻ പറഞ്ഞാൽ വെറുതെ എന്തേലും ഒക്കെ പറയുന്നതാണെന്നല്ലേ നിങ്ങളെല്ലാം പറയുന്നത്. അത് കൊണ്ട് എനിക്കൊന്നും അറിയാൻ മേലേ. എങ്കിലും മറ്റേ ആരൂല്യാത്ത ആ കൊച്ചിനെ അവിടെ വേലക്ക് കൊണ്ട് നിർത്തിയപ്പോളേ ഞാൻ പറഞ്ഞതാ അത് ഇങ്ങേരുടെ കൊച്ചാണെന്നു. അന്നാരും അത് വിശ്വസിച്ചില്ലലോ, ഇപ്പൊ അതിന്റെ പേരിൽ അവിടെ കലഹം ഉണ്ടായെന്നാ ഞാൻ കേട്ടേ. എന്തായാലും അങ്ങേരെ വൈകീട്ട് നാല് മണിക്ക് തെമ്മാടിക്കുഴിയിൽ കൊണ്ട് പോയി നടും. അതിലും മുൻപ് എനിക്ക് കുറെ സ്ഥലത്തു ഈ വാർത്ത എത്തിക്കാനുണ്ട്." ഇത്രയും ചീഞ്ഞൊരു വാർത്ത കയ്യിൽ നിന്നും ഇട്ടതിന്റെ ചാരിതാർഥ്യവുമായി ഈച്ച അടുത്ത ലക്ഷ്യത്തിലേക്ക് സൈക്കിളിൽ പറന്നു.
ഈച്ച പറഞ്ഞ കാര്യങ്ങൾ... ആ പെൺകുട്ടി... രമേശന്റെ മനസ്സ് അസ്വസ്ഥമായി. പറന്നകലുന്ന ഈച്ചയെ നോക്കി രമേശൻ പിന്നെയും ആ കലുങ്കിൻമേൽ കുത്തിയിരുപ്പ് തുടങ്ങി. ആ കലുങ്കിന് മുന്നിലെ പൈപ്പിൽ വെള്ളമെടുക്കാൻ വരുന്ന പെണ്ണുങ്ങൾ പതിവുപോലെ രമേശനെപ്പറ്റി കുറ്റം പറഞ്ഞു. അവർ ഒരു കൈ കൊണ്ട് ഉടുപ്പിന്റെ മുൻഭാഗം പൊത്തിപ്പിടിച്ച് കുനിഞ്ഞ് വെള്ളവും എടുത്ത് നടന്നു പോയി. പോകുന്ന പോക്കിൽ അവൻ കേൾക്കെ പറഞ്ഞു ' ഇതൊക്കെ നേരത്തും കാലത്തും പെണ്ണ് കെട്ടാത്തെന്റെയാ, നാശം! ആ ഇരിപ്പു കണ്ടില്ലേ..' ഇതൊന്നും പുത്തരിയല്ലാത്ത രമേശൻ അവരെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. നടന്നകലുന്ന ആ പെണ്ണുങ്ങളെ നോക്കിക്കൊണ്ട് പതിയെ അവൻ അവന്റെ ഭൂതകാലത്തിലേക്ക് ഒന്ന് മനസ്സിനെ പായിച്ചു.
ഈ രമേശനും ഉണ്ടായിരുന്നു ഒരു പ്രണയം. തന്നെക്കാൾ വയസ്സിനു മൂത്ത ഒരുവൾ. പണ്ട് ബസ്സിൽ കിളി ആയി പോയിരുന്ന കാലത്ത് കൊത്തിയ ഒരു തൊണ്ടിപ്പഴമായിരുന്നു അവൾ. ആ കാലത്ത് അച്ഛനും അമ്മയും അനിയനും കൂടെ ഒറ്റക്കെട്ടായി നിന്ന് അവന്റെ കൊക്കിൽ നിന്നും ആ തൊണ്ടിപ്പഴത്തെ എടുത്ത് കളഞ്ഞു. അതിൽപ്പിന്നെ ആണ് രമേശൻ ഇങ്ങനായത്. പിന്നെ വീട്ടുക്കാർ കുറെ പഴങ്ങളെ തീറ്റിക്കാൻ നോക്കിയെങ്കിലും രമേശൻ ഒന്നും കൊത്തിയില്ലെന്നു മാത്രമല്ല ആ പഴങ്ങളൊക്കെ തട്ടിത്തെറിപ്പിക്കേം ചെയ്തു. അങ്ങനെ രമേശൻ ഒറ്റക്കാലിൽ നിന്നതോണ്ട് പണികിട്ടിയത് അനിയനാണ്. അവന്റെ ടൈം വന്നപ്പോൾ 'ചേട്ടൻ നിൽക്കുമ്പോൾ അനിയൻ കെട്ടണ്ട' എന്ന് അച്ഛനും അമ്മയും സംയുക്തമായി വാർത്താസമ്മേളനം നടത്തി പ്രസ്താവനയും ഇറക്കി. ഈ പ്രസ്താവന കേട്ട് പ്ലിങ്ങി പണ്ടാരമടങ്ങി പോയ അനിയൻ രമേശനെ പ്രാകി കൊണ്ട് സേലത്തുള്ള അമ്മാവന്റെ വർക്ക്ഷോപ്പിൽ വണ്ടി റിപ്പയറിങ് പഠിക്കാൻ പോയി. അങ്ങനെ പഠിച്ച് പഠിച്ച് അവൻ അവിടുന്ന് അമ്മാവന്റെ മോളെയും കൊണ്ട് വീട്ടിലേക്ക് വന്നു കേറുമ്പോൾ രമേശന് വയസ്സ് '33', അമ്മയുടെ ഓർമ്മകൾക്ക് വയസ്സ് '2'. വന്നു കയറിയ പെണ്ണിന്റെ ഭാഗ്യം കൊണ്ടോ എന്തോ അച്ഛനും പിന്നെ ഇന്നിങ്‌സ് അധികം നീട്ടിയില്ല. ആകെ കൂടെ ഉള്ള വീട് ഇരിക്കുന്ന 2 സെന്റ് ഭൂമി അച്ഛനും അമ്മയും കൂടി ബാങ്കുകളിൽ കൊണ്ട് ഭദ്രമായി പണയം വച്ചിരുന്നതിനാൽ മക്കൾ തമ്മിൽ സ്വത്തു തർക്കവും ഇല്ല. അതിന്റെ പലിശ ഒക്കെ കൂടി കൂടി അവർ അടുത്തമാസം വന്നു ജപ്തി ചെയ്തു കൊണ്ട് പൊക്കോളാം എന്ന് ഉറപ്പു തന്നിട്ടുണ്ട്. അങ്ങനെ ഭൂതകാലത്തിലെ കാര്യങ്ങൾ ഓർത്ത് കിളി പോയി ഇരുന്നിരുന്ന രമേശന് പെട്ടന്നാണ് ഒരു ഉൾവിളി ഉണ്ടായത്. ഉടനെ തന്നെ പറന്ന് പോയ കിളികളെ ഒക്കെ തിരിച്ചു പിടിച്ച് കൂട്ടിലിട്ട് അവൻ ലോനപ്പേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
രമേശൻ അവിടേക്ക് കയറി ചെല്ലുമ്പോൾ, പ്രതീക്ഷിച്ച പോലെ അവനു കാണേണ്ട കക്ഷി മുറ്റത്ത് തന്നെ ഉണ്ട്. നേരത്തെ പറഞ്ഞ നമ്മുടെ തൊണ്ടിപ്പഴത്തിനു ശേഷം രമേശന്റെ മനസ്സ് ഒന്നുടക്കിയത് ഇവിടെയാണ്. കൂടെക്കൂട്ടാൻ ഒരു തവണ ഒരുങ്ങിയതായിരുന്നു. പക്ഷെ; ലോനപ്പേട്ടന്റെയും, കുടുബാംഗങ്ങളുടെയും എതിർപ്പും, 'സ്വന്തമായി ഒരു ജോലിക്കെങ്കിലും പോയിട്ട് മതി ഈ വക സാഹസം' എന്ന അനിയന്റെ പരിഹാസവും ഒക്കെ കൊണ്ട് വേണ്ടെന്നു വെക്കേണ്ടി വന്നതാ. അതൊക്കെ കേട്ട് രക്തം തിളച്ചപ്പോൾ മമ്മദ് ഇക്കാടെ കടേൽ പോയി ഐസിട്ട ഒരു സർബത്ത് കുടിച്ചു. അത് കൊണ്ട് അന്നത്തെ ആ തിളക്കൽ നിന്നു. ഇപ്പോളാണെങ്കിൽ; ഈച്ച പറഞ്ഞത് പോലെയാണ് കാര്യങ്ങളുടെ കിടപ്പ് എങ്കിൽ, ലോനപ്പേട്ടന്റെ അടക്കം തീർന്നാലുടൻ ഇവിടെ അന്തരീക്ഷം ആകെ മാറി മാറിയും. അങ്ങേരെ അടക്കാൻ കൊണ്ടുപോകണ നേരത്ത്, ആളുകളുടെ ശ്രദ്ധ മറയുന്ന നേരത്ത്, ഒരു ഒളിച്ചോട്ടം.... അത് മാത്രമേ ഇവിടെ പ്രാവർത്തികമാകൂ. ചിന്തിച്ചു നിൽക്കുന്നതിനിടയിൽ ലോനപ്പേട്ടനെയും വഹിച്ചു കൊണ്ട് വയസ്സായ ഒരു ആംബുലൻസ് ചുമച്ചു കൊണ്ട് വന്നു നിന്നു.
***********************************************************************
നാട്ടിൽ നിന്നും ഒളിച്ചോടിയിട്ട് മണിക്കൂറുകളായി. ഇപ്പോൾ വടക്കുംനാഥന്റെ മുൻപിൽ ക്ഷീണിതരായി ഇരിക്കുകയാണ് അവർ. ഇനി മുന്നോട്ട് എന്ത് എന്നൊരു നിശ്ചയവുമില്ല രമേശന്, ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ നൂറാവേശത്തിനു കേറാൻ പറ്റൂല എന്ന പഴമൊഴി ഓർമ്മ വന്നു. വടക്കുംനാഥന്റെ ആ മണ്ണിൽ ഇത്തിരി നേരം അവൻ മലർന്നു കിടന്നു. അനിയന്റെ പോക്കറ്റിൽ നിന്നും ചൂണ്ടിയ കുറച്ച് നോട്ടുകൾ മാത്രം ഉണ്ട് പോക്കറ്റിൽ. പക്ഷെ അത് കൊണ്ട് അധികം നാൾ പിടിച്ചു നിൽക്കാനാവില്ല. പിന്നെ ഇനിയും ഈ നഗരത്തിൽ തുടരുന്നത് അപകടവുമാണ്. പോലീസിന്റെ കയ്യിലെങ്ങാനും പെട്ടാൽ.... അവന്റെ ഉള്ളൊന്നു കാളി. എങ്ങനെങ്കിലും ഇതിൽനിന്നും തലയൂരിയാൽ മതി എന്ന ചിന്തയിലാണ് അവൻ. പല വഴികൾ അവൻ ആലോചിച്ചു, ഒടുവിൽ അവന്റെ ഉള്ളിലെ സാത്താൻ അവനു കാണിച്ചുകൊടുത്ത വഴി കോയമ്പത്തൂരിലെ പവിഴാക്കയുടെ വീട്ടിലേക്കുള്ളതായിരുന്നു.അവിടെ എത്തി അക്കാക്ക് ബോധ്യപ്പെട്ടാൽ, നല്ല വില കിട്ടും. അവൻ മറ്റൊന്നും ആലോചിച്ചില്ല, കോയമ്പത്തൂരിലേക്ക് വെച്ച് പിടിച്ചു.
***********************************************************************
പവിഴാക്കയുടെ സാമ്രാജ്യത്തിൽ എത്തിക്കഴിഞ്ഞു അവർ. ഇനി ആർക്കും ഒന്നും ചെയ്യാനാവില്ല എന്ന് രമേശന് ഉറപ്പായിരുന്നു അത് കൊണ്ട് തന്നേ അവന്റെ പിരിമുറുക്കം ഒന്ന് കുറഞ്ഞു. അക്കായെ കാണാൻ അവൻ അക്ഷമനായി കാത്തുനിന്നു. കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അവർ അവനെത്തേടി മാളികയ്ക്ക് പുറത്തേക്ക് വന്നു. വലിയ വട്ട പൊട്ടും, നല്ല വൃത്തിയിൽ ഭംഗിയായി ഉടുത്തിരിക്കുന്ന പട്ടു ചേലയും, പിന്നെ കാലിലെ നല്ല സ്വർണ്ണ കൊലുസ്സും, വടിവൊത്ത മേനിയുമായി വരുന്ന അവരുടെ മാദക സൗന്ദര്യം അവൻ ആസ്വദിച്ചു. മുറുക്കി ചുവന്ന ചുണ്ടുകൾ കണ്ടപ്പോൾ അവനു നിയന്ത്രണം വിട്ടു പോകുന്ന പോലെ തോന്നി പക്ഷെ അവരുടെ വെറ്റിലച്ചെല്ലം പിടിച്ച കൂടെ നടക്കുന്ന കരുത്തനായ ഒരുത്തനെ കണ്ടപ്പോൾ അവനു സ്ഥലകാലബോധം വന്നു.
പവിഴാക്ക വന്ന് ഒരു കസേരയിൽ ഇരുന്നു. കാലിൽന്മേൽ കാൽ കേറ്റി വച്ച് കൊണ്ടും ഒരു പുതിയ വെറ്റിലയിൽ ചുണ്ണാമ്പ് തേച്ചു കൊണ്ടുമായി ഒരു പുരികം ഉയർത്തികൊണ്ട് അവർ അവനോട് ചോദിച്ചു "എങ്കെ തമ്പി ഉന്നോടെ ഐറ്റം?". രമേശൻ നിന്നിടത്തു നിന്നും മാറിക്കൊണ്ട് തന്റെ പിന്നിൽ മറഞ്ഞിരുന്ന കക്ഷിയെ കാട്ടി കൊടുത്തു. അക്കാ തന്റെ കണ്ണുകൾ കൊണ്ട് അടിമുടിയൊന്നു നോക്കിയിട്ട് ഇരുന്നിടത്ത് നിന്നും എണീറ്റു. പിന്നീട് അവർക്കു ചുറ്റുമായി നടന്നിട്ട് അവനോടായി ചോദിച്ചു " എവളവ്
വേണോം ഉനക്ക്?" അവൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു " ചുരുങ്ങിയത് ഒരു ഒന്നര ലക്ഷമെങ്കിലും......" ഇത് കേട്ട അവർ ഉച്ചത്തിൽ അട്ടഹസിച്ചു."ഹ ഹ ഹ ഹ . ഇന്ത ഐറ്റത്തുക്ക് ഒൺട്ര ലച്ചമാ!!??? അടെങ്കപ്പാ.. ഉനക്ക് നാൻ അറുപതായിരം കൊടുപ്പേ. അതുമേ ജാസ്തി താൻ.". എന്ത്!! താൻ ഇത്രയും റിസ്ക് എടുത്ത് കൊണ്ടുവന്നിട്ട് വെറും അറുപതിനായിരം രൂപയോ? അത് ശരിയാവില്ലെന്ന് രമേശന് തോന്നി. അവൻ പിന്നെയും അവരോട് വില പേശി നിന്നു ഒന്നര ലക്ഷത്തിൽ നിന്നും ഒന്നേക്കാൽ വരെ അവൻ താഴ്ത്തി നോക്കി.
" അക്കാ ഇത് ഒരു 1973 മോഡൽ RD 350 അല്ലെ! നല്ല കിടിലൻ വിന്റേജ് 2 സ്‌ട്രോക് ബൈക്ക്. 350 CC , 39 bhp, 5 സ്പീഡ്, എയർ കൂൾഡ് എൻജിൻ. പോരാത്തതിന് നല്ല സൂപ്പർ കണ്ടിഷൻ. ഞാൻ കേരളത്തിന്നു ഇവിടം വരെ ഓടിച്ചു വന്നിട്ടും ഒരു പ്രശ്നവും ഇല്ല വണ്ടിക്ക്. അക്കയുടെ വിന്റേജ് കളക്ഷനിൽ ഇതൊരു മുതൽക്കൂട്ടായിരിക്കും. പിന്നെ ഇത്രേം റിസ്ക് എടുത്ത് വന്നതോണ്ട് ഒരു ലക്ഷമെങ്കിലും അക്ക തന്നേ മതിയാവു." രമേശൻ പറഞ്ഞു നിർത്തി. പവിഴാക്ക അവനോടായി പറഞ്ഞു. " ഇത് പാര് തമ്പീ, RD 350 പറ്റി നീ എനക്ക് സൊല്ലി തര വേണ, നീങ്കെ തൂക്കിട്ട് വന്ത ബൈക്കുക് ബുക്കും പേപ്പറും കെടയാത്, ഇന്ത തിരുട്ട്; വന്ത് ക്രിമിനൽ ഒഫൻസ്. സരി നീ ഒരു എൺപതായിരം വാങ്കി ഇടത്തേ കാലി പണ്ണ്."
അങ്ങനെ കുറെ നാളുകൾക്ക് ശേഷം ആദ്യമായി സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കിയ കാശുമായി കോയമ്പത്തൂരിൽ നിൽക്കുമ്പോൾ രമേശന് അവനോട് തന്നെ അസൂയ തോന്നി. കൂട്ടത്തിൽ ചെറിയൊരു പണി അനിയന് കൊടുത്തിട്ടു പോന്നതിന്റെ സന്തോഷവും. ആ പണി എന്താണെന്നല്ലേ?. അതായത് ഈ വണ്ടിയും ചൂണ്ടിക്കൊണ്ട് പോരുന്ന കൂട്ടത്തിൽ, രമേശന്റെ ഭാഷയിൽ പറഞ്ഞാൽ 'ഒരു സിൽപ്പ്' എഴുതി വച്ചിട്ടാണ് പോന്നത്. അതിൽ ഇപ്രകാരം എഴുതിയിരുന്നു. " ഈ ബൈക്കിന് എത്രയാ വില എന്ന് വച്ചാൽ ബാബുട്ടൻ തരും."
- ഗിരീഷ് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo