ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത തരത്തിൽ പതിഞ്ഞു കിടക്കുന്ന കുറേ ഓർമകളുണ്ട്. കണ്ണുനീരിന്റെയും ഭയത്തിന്റെയും സ്പർശമറിഞ്ഞ നാളുകൾ.
പലരും ഭക്ഷണം പാഴാക്കി കളയുന്നത് കാണുമ്പോൾ ഒരുപാട് വിഷമം തോന്നാറുണ്ട്.
മൂന്നുനേരം വയറുനിറയെ ഭക്ഷണം കഴിക്കാൻ സാധിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു.
മൂന്നുനേരം വയറുനിറയെ ഭക്ഷണം കഴിക്കാൻ സാധിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു.
മുഖപടമണിഞ്ഞ മനുഷ്യനെന്ന വിശേഷണം അർഹിക്കാത്തൊരുവന്റെ ചതിയാൽ സാമ്പത്തികമായി തകർന്ന കാലം.
സ്വന്തം കുടുംബത്തിലുള്ളവർ തന്നെയാണ് അതിന് ചുക്കാൻ പിടിച്ചതെന്നറിഞ്ഞിട്ടും നിസ്സഹായരായി നിന്ന നാളുകൾ. സംരക്ഷിക്കേണ്ട കരങ്ങൾ പിന്നിൽനിന്നും കുത്തുകയാണെന്നറിഞ്ഞിട്ടും എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചുനിന്ന നാളുകൾ.
'പെട്ടച്ചികൾ ' എന്ന് കുടുംബക്കാർ പരിഹസിച്ചു തള്ളിയ രണ്ടു പെൺകുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് കണ്ണുനീർ തുടച്ച അച്ഛനുമമ്മയും.
ആരും സഹായത്തിനില്ലാതെ ചോർന്നൊഴുകുന്ന ചെറ്റപ്പുരയിൽ ഒന്നുമറിയാതെ ഉറങ്ങുന്ന പിഞ്ചോമനകളെ മാറോടടക്കി പുലരുവോളം മിഴികൾ പൂട്ടാതെ ഇരുന്ന അച്ഛനും അമ്മയും.
വിളമ്പിവച്ച കഞ്ഞി പച്ചമുളക് കൂട്ടി നിശ്ശബ്ദമായി കഴിക്കുമ്പോഴും പലപ്പോഴും ആ അച്ഛന്റെ മിഴികൾ നിസ്സഹായതയോടെ മക്കളുടെ നേർക്ക് നീളുന്നത് കണ്ടിട്ടുണ്ട്. മുണ്ടിന്റെ കോന്തലകൊണ്ട് നിറമിഴികൾ തുടയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് അന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് മനസ്സിലാക്കി.
നല്ല നിലയിൽ ജീവിച്ചപ്പോൾ ചുറ്റുമുണ്ടായിരുന്നവർ ആപത്ത് വന്നപ്പോൾ അകന്നത് അന്നാദ്യമായി കണ്ടു.
അപമാനഭാരത്താൽ കൈയിലൊരു വിഷക്കുപ്പിയുമായി പാതിരാത്രി ആത്മഹത്യ ചെയ്യാനൊരുമ്പെട്ട ആ മനുഷ്യനെ നിറകണ്ണുകളോടെ തടഞ്ഞ് ആത്മവിശ്വാസം നൽകിയ അവർ ഒരമ്മയുടെ മാത്രമല്ല ഒരു നല്ല ഭാര്യയുടെ കടമയും നിർവഹിച്ചു.
കിട്ടിയ ഗവണ്മെന്റ് സ്വീകരിക്കാൻ നിവൃത്തിയില്ലാതെ ജോലിയുപേക്ഷിച്ച് വിദേശത്തേക്ക് പറക്കുമ്പോൾ കടബാധ്യതകൾ തീരണേയെന്ന് മാത്രമായിരുന്നു ആ മനുഷ്യൻ പ്രാർഥിച്ചത്.
മണലാരണ്യത്തിൽ വിയർപ്പൊഴുക്കി സമ്പാദിച്ച പണം നാട്ടിലേക്ക് അയച്ച് കടബാധ്യതകൾ തീർക്കാനുപയോഗിക്കുമ്പോൾ അതിൽനിന്നും ഒരു രൂപയുടെ മിഠായിത്തുണ്ടുപോലും പൊന്നോമനകൾക്ക് വാങ്ങിനൽകാൻ കഴിയുന്നില്ലല്ലോ എന്ന് വേദനിച്ച അച്ഛനും അമ്മയും.
അമ്മക്കോഴി ചിറകിൻ കീഴിലൊതുക്കുന്നതുപോലെ രണ്ട് പെൺകുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് തലയണക്കീഴിൽ വെട്ടുകത്തിയുമായി രാത്രി ഉറങ്ങാതെ കാവലിരിക്കുന്ന അമ്മയെ എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്.
ആരുടെ മുന്നിലും മക്കൾ ചെറുതാകരുതെന്ന അമ്മയുടെയും അച്ഛന്റെയും വാശിയാകാം അതുമല്ലെങ്കിൽ തങ്ങൾക്കുണ്ടായ അബദ്ധം മക്കൾക്ക് പിണയരുതെന്ന നിർബന്ധമാകാം ആ മക്കളെ നല്ല നിലയിൽ ജീവിക്കാൻ തയ്യാറാക്കിയതും.
വർഷങ്ങളുടെ അധ്വാനത്താൽ കടബാധ്യതകൾ തീർത്ത് നാട്ടിലേക്ക് വന്നപ്പോൾ കാലം ഒരുപാട് മാറ്റങ്ങൾ ആ അച്ഛനിൽ വരുത്തിയിരുന്നു. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്തപ്പോൾ അകന്നുപോയ ബന്ധങ്ങൾ അടുത്ത് വരുന്നുണ്ടായിരുന്നു. അന്ന് സന്തോഷമല്ല ബന്ധങ്ങളോട് വെറുപ്പാണ് തോന്നിയത്. കൂടെയുണ്ട് ഇന്നുമാ ബന്ധങ്ങൾ.
ഇന്നുമറിയില്ല ഇതിന് കാരണമായവർ എന്ത് നേടിയെന്ന്. അവർക്കുമുണ്ടായിരുന്നു അതേ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ. എന്നിട്ടുമെന്തേ അവരോർത്തില്ല..ഇന്നുമുണ്ട് നമുക്കുചുറ്റും ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്നവർ. ചതിയിലൂടെ വെട്ടിപ്പിടിക്കുന്ന പണത്തിന്റെ പങ്കുപറ്റി അവരുടെ മക്കൾ വളരുമ്പോൾ ഒരു പശ്ചാത്താപവും തോന്നില്ലേ. സൂക്ഷിക്കുക.. അബദ്ധങ്ങളിൽ അകപ്പെടാതെ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക