
തമ്മിൽ സ്പർശിക്കാതെ
നമുക്ക് കണ്ണുപൊത്തിക്കളിക്കാം
ഭൂമിയെയും ആകാശത്തെയും
ഇരുട്ടു ഭക്ഷിക്കുന്നത് കാണാം.
കാതടച്ചും നാവു പിഴുതെറിഞ്ഞും
നമുക്ക് ശബ്ദത്തിൽ നിന്നും
സ്വതന്ത്രരാവാം
നീ ജീവിക്കുന്നുവെന്ന്
തിരിച്ചറിയാനെനിക്ക്
എന്റെ ശ്വാസം മതിയാകും
എന്റെ ശ്വാസവും തടങ്കലിലാകുമ്പോൾ
നീയും ഇരുട്ടിന്റെ ഭക്ഷണമായെന്ന്
എഴുതപ്പെടും..
മതങ്ങൾ ഭക്ഷിച്ചു തീരാത്ത പ്രത്യയശാസ്ത്രങ്ങൾക്കും
പകലിരവുകൾക്കുമായി
സൂര്യന്റെ ചുടലയിൽ
കാലത്തെ ഊന്നുവടിയാക്കി
ജനനി തൊഴുതു നിൽക്കവെ,
ഗോത്രയാനങ്ങളുടെ തിരുശേഷിപ്പുകളിൽ നിന്നും
ഓർമ്മകളുടെ അടരുകളെ
ഉതിർത്തെറിഞ്ഞ്, നമുക്ക്
യുഗങ്ങളിലേക്ക് പിൻവലിയാം.
തിരികെ ഭ്രൂണങ്ങളായിടാം.
നിദ്രയുടെ വിസ്മയത്തിലൂടാദി
പ്രളയത്തിലേക്കാഴാം, ശാന്തിതേടാം.
By: Deva Manohar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക