Slider

സ്വർഗ്ഗത്തിൽ നിന്നൊരു കത്ത്

0
Image may contain: 1 person, eyeglasses and closeup

പ്രിയപ്പെട്ട ചിറ്റക്ക്,
ഇത് ഞാനാ..., മിനി..., നിങ്ങളുടേയെല്ലാം മിനിക്കുട്ടി. സുഖമാണോ ചിറ്റേ...? എല്ലാവർക്കും എന്നോട് പിണക്കമായിരിക്കും അല്ലേ.., യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് പോന്നതുകൊണ്ട്..! ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല ഇത്. എന്റെ കിച്ചൂനേo മാളൂട്ടിയേയും, പിന്നെ നിങ്ങളെയൊക്കേയും ഉപേക്ഷിച്ചു പോരാൻ എനിക്കാകുമോ...? ഏറെ പറയാനുണ്ടായിരിന്നു..., ഏറെ മോഹങ്ങൾ..., ഏറെ സ്വപ്നങ്ങൾ..! അതിനു മുന്നേ........
എന്റെ കിച്ചു ഞാനില്ലാതെ എങ്ങനെ ജീവിക്കുന്നു...! കണ്ടു ഞാൻ.., ജോലിയിലൊന്നും വലിയ താല്പര്യമില്ലാതെ ദിവസങ്ങൾ തള്ളി നീക്കുന്നത്. ഞാനുള്ളപ്പോൾ കിച്ചൂന് എന്ത് ധൈര്യമായിരുന്നെന്നോ; ബിസിനസ്സ് കാര്യങ്ങൾക്ക് ഓടി നടക്കാൻ ഞാനുണ്ടായിരുന്നല്ലോ! ഇപ്പോൾ പാവം, വല്ലാതെ തളർന്നു പോയി അല്ലേ?
അന്ന് ഞങ്ങൾ മാളൂന്റെ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാഫലം കാത്തിരിക്കയായിരുന്നു, അവളുടെ വിജയവും ഞങ്ങളുടെ സന്തോഷവും...., പക്ഷെ..., ക്ക് ഒന്നിനും ഭാഗ്യമുണ്ടായില്ല. പാവം ന്റെ കുട്ടി..., ഞാനില്ലാതെ അവളെങ്ങിനെ ഇത്രയും വർഷങ്ങൾ തള്ളി നീക്കി..?
അച്ഛന്റെ മുന്നിൽ എത്രയൊക്കെ ധൈര്യം കാണിച്ചാലും, ചില രാത്രികളിൽ അവൾ എന്റെ ഫോട്ടോ നെഞ്ചോട് ചേർത്തു പിടിച്ച് വിങ്ങിപ്പൊട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്.., അവൾ കരയുന്നത് വാതിൽ മറകിൽ നിന്ന് നിസ്സഹായനായി നോക്കി നിന്ന് കണ്ണീർ പൊഴിക്കുന്ന കിച്ചുവിനേയും..! ഒന്നോടിച്ചെന്ന് രണ്ടു പേരേയും ഒന്നാശ്വസിപ്പിക്കണമെന്ന് തോന്നായ്കയല്ല..., പറ്റുന്നില്ലല്ലോ ചിറ്റേ..!
അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. ഡിഗ്രിയും എം ബി എ യും കഴിഞ്ഞപ്പോൾ ഞാനേറെ സന്തോഷിച്ചു.., ഇനി അവൾ അച്ഛനെ ബിസിനസ്സിൽ സഹായിക്കുമെന്ന്. പക്ഷെ പുതിയ തലമുറയല്ലെ.., അവരുടെ ആഗ്രഹങ്ങൾ വിട്ടു കൊടുത്തേ മതിയാകൂ. എങ്കിലും അവൾ നല്ലൊരു ജോലിയിൽ കയറി എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.
അന്ന്..,വർഷങ്ങൾക്ക് മുന്നേ..., നടുത്തളത്തിൽ എന്നെ പുതപ്പിച്ച് കിടത്തിയിരിക്കുന്നത്..., കാലുകൾ കൂട്ടിക്കെട്ടി, നെറ്റിയിൽ ഭസ്മക്കുറിയും മൂക്കിൽ പഞ്ഞിയുo വെച്ച് ഞാൻ കിടക്കുന്നത് ഇന്നും ഓർമ്മയുണ്ട്.
"എന്നെ എങ്ങോട്ടും കൊണ്ടു പോകരുതേ..., എനിക്കിനിയും എന്റെ കിച്ചൂന്റേയും മാളൂന്റേയും കൂടെ ജീവിക്കണം" എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു. എന്റെ ദേഹം മൊത്തം മരവിച്ചു കഴിഞ്ഞിരുന്നെങ്കിലും, ഇനിയും ജീവിച്ച് കൊതിതീരാത്ത ഒരു തുടിപ്പ് എന്നിലവശേഷിച്ചിരുന്നു. അതിന് മരണമില്ല...
എന്റെ മൃതദേഹം പുറത്തേക്കെടുക്കും മുന്നേ എല്ലാവരും എന്നെ വലം വെച്ചു..., കൂപ്പിയ കൈകളോടെ..., തടുത്തു നിർത്താനാകാത്ത കണ്ണുനീർ തുള്ളികളോടെ അവരെനിക്ക് യാത്രാമൊഴി ചൊല്ലി. എന്റെ അമ്മ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു..., നെറുകയിൽ ഉമ്മ വെച്ചു..," മിന്ച്ചീ.., മിന്ച്ചീ" ന്ന് വിളിച്ച് എന്റെ മീരു ഉറക്കെ കരഞ്ഞു. എനിക്കവരെ ആശ്വസിപ്പിക്കണമെന്ന് തോന്നി, പക്ഷെ, ഒന്നിനും കഴിഞ്ഞില്ലല്ലോ...!
ഏഴ് വർഷം..., എത്ര വേഗ0 കടന്നു പോയിരിക്കുന്നു..! എല്ലാ കൊല്ലവും കിച്ചുവും മാളൂട്ടിയും, പിന്നെ മീരുവും എനിക്ക് വേണ്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ, അവരുടെ കണ്ണുനിറയുന്നത് ഞാനങ്ങു ദൂരെ നിന്നു കൊണ്ട് നോക്കിക്കാണാറുണ്ട്.
എന്റെ അമ്മേം അച്ഛനും വല്ലാതെ ക്ഷീണിച്ചു പോയി അല്ലേ..! പാവം അച്ഛൻ.., ഈയിടേയായി തീരെ വയ്യാന്നറിഞ്ഞു. പലവട്ടം ഞാനച്ഛന്റെ അടുത്തു പോയി "അച്ഛാ" ന്ന് വിളിച്ചു.., പക്ഷെ കേട്ടില്ല. അമ്മ വയ്യാതെ കിടന്നപ്പോൾ അടുത്തുചെന്ന് ആ നെറ്റിയിൽ കൈവെച്ചിരിക്കണമെന്ന് തോന്നിയിട്ടുണ്ട്.... പക്ഷെ ഒന്നിനും കഴിയുന്നില്ലല്ലോ......
എന്റെ മാളൂന്റെ കല്യാണമാണല്ലേ, ഈ മാസം...! ആലോചിക്കുമ്പോൾ സന്തോഷം തോന്നുന്നു, കൂടെ സങ്കടവും. എന്റെ കുഞ്ഞിപ്പെണ്ണ് ഇത്രക്കും വളർന്നുവോ! അവളുടെ കല്യാണനാളിൽ അവളെ അലങ്കരിക്കാനും, ആ കൈ പിടിച്ച് മണ്ഡപത്തിൽ കയറ്റാനും, എനിക്കാകാതെ പോയില്ലേ ചിറ്റേ! എനിക്കവളുടെ നിറുകയിൽ കൈവെച്ച്, അവളെ ഒന്നനുഗ്രഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..! കിച്ചൂന്റെ കൂടെ ഓടി നടന്ന് കല്യാണക്കാര്യങ്ങളിൽ കിച്ചൂനെ സഹായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..!
എനിക്കറിയാം, ഞാനില്ലാത്ത കുറവ് അവളെ അറിയിക്കാതിരിക്കാൻ നിങ്ങളെല്ലാം ഉണ്ടെന്ന്.. ഒരു സമാധാനമേയുള്ളൂ...എനിക്കു പകരം എത്ര അമ്മമാർ....., എത്ര അമ്മൂമ്മമാർ...! ഇവിടെ എനിക്ക് കൂട്ടിന് അമ്മൂമ്മയും മുത്തച്ഛനും ചേച്ചമ്മയും വലിയമ്മായിയും ഉണ്ട്. പക്ഷെ, സങ്കടം സഹിക്കവയ്യാതാകുമ്പോൾ ഞാനോടിപ്പോയി ചേച്ചമ്മയുടെ മടിയിൽ തല വെച്ച് കിടക്കും. എന്റെ തലയിൽ തലോടിക്കൊണ്ട് ചേച്ചമ്മ പറയും, "എന്റെ മോള് കരയല്ലേ...., നമുക്ക് അത്രയൊക്കേയേ വിധിച്ചിട്ടുള്ളൂ, നമുക്കിവിടെ ഇരുന്നുകൊണ്ട് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം" എന്ന്.
എനിക്കെന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. ചിറ്റയുടെ താരാട്ട് കേട്ട് ഞാനുറങ്ങാറുള്ളതും, എന്നെ കണക്ക് പഠിപ്പിക്കാറുള്ളതും, ചിറ്റയുടെ കഥ പറച്ചിലും എല്ലാം ഓർമ്മ വരുന്നു. ഒരിക്കൽ ചിറ്റയുടെ കഥ കേട്ട് ഞാനോടി വന്ന് ചിറ്റയെ കെട്ടിപ്പിടിച്ച് കരഞ്ഞത് ഓർക്കുന്നോ..? എനിക്കിപ്പോൾ ഓടി വന്ന് ആ മടിയിൽ തല വെച്ച് ഒന്ന് കിടക്കാൻ കൊതിയാകുന്നു.., എന്നിട്ട് ആ പഴയ കഥയില്ലേ..., എന്നെ കരയിച്ച ആ ഇരട്ടക്കുട്ടികളുടെ കഥ..., അതെനിക്കൊന്നു കേൾക്കണം.., എന്നിട്ട് ആ പഴയ താരാട്ട് പാട്ട് കേട്ട് ചിറ്റയെ കെട്ടിപ്പിടിച്ച് കിടന്നൊന്നുറങ്ങണo...
എന്തിനാ ഈശ്വരൻ എന്നോടിത്രയും ക്രൂരത കാണിച്ചത്...? യാതൊരു വയ്യായ്കയുമില്ലാത്ത എന്നെ പെട്ടൊന്നൊരു ദിവസം എന്തിനാ തിരിച്ചുവിളിച്ചത്...?? എന്റെ മാളൂന്റെ വിവാഹ നിശ്ചയത്തിൻ നാൾ ആദ്യമായാണ് ഞാനവളെ സാരിയുടുത്ത് കാണുന്നത്. എന്ത് ഭംഗിയായിരുന്നു അല്ലേ, അവളെക്കാണാൻ......! പിങ്ക് കളർ പട്ടുസാരിയും, കഴുത്തിൽ മുല്ലമൊട്ടുമാലയും, കാതിൽ കുഞ്ഞു ജിമിക്കിയും അണിഞ്ഞ അവളെ ദൂരേ നിന്നു ഞാൻ നോക്കിക്കണ്ടു. കിച്ചൂo മാളൂം കൂടി ഫോട്ടൊ എടുക്കാൻ ഒരുമിച്ച് നിന്നപ്പോൾ എന്റെ ചങ്ക് തകർന്നു പോയി. എനിക്കും അവരുടെ കൂടെ നിൽക്കാനായിരുന്നെങ്കിൽ.....!
എന്റെ മീരൂന്റെ, നാഴികക്ക് നാല്പത് വട്ടമുള്ള "മിന്ച്ചീ... മിന്ച്ചീ" ന്നുള്ള വിളി ഞാൻ കേൾക്കുന്നു. അവളാണിപ്പോൾ അമ്മയുടെ ധൈര്യം അല്ലേ...? കാണുമ്പോൾ സന്തോഷം തോന്നുന്നു. കല്യാണനാൾ അടുത്തു വരികയാണ്. ഉള്ളിൽ വല്ലാത്തൊരു പടപടപ്പ്. എല്ലാം ഭംഗിയായി നടക്കും അല്ലേ..? എന്റെ മാളൂന് സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകട്ടെ. ദൂരെ ഇരുന്നെങ്കിലും ഞാനവളെ അനുഗ്രഹിക്കട്ടെ. എന്റെ കുട്ടിയെ ചേർത്ത് പിടിച്ച്, ആ നെറുകയിൽ ഒരുമ്മ കൊടുത്ത്, കൈവെച്ചനുഗ്രഹിക്കാനായിരുന്നെങ്കിൽ..!,
ചിറ്റേ..., ഞാൻ പോകട്ടെ. ഏറെ സ്വപ്നങ്ങൾ ബാക്കിയാക്കി ഞാനിവിടുണ്ട്. കിച്ചുവിനെ എന്റടുത്തേക്ക് വിളിക്കാൻ കൊതിയാകുന്നു..., പക്ഷെ ഞാനത് ചെയ്യുന്നത് ശരിയല്ലല്ലോ അല്ലേ....? ജീവിച്ചു കൊതിതീരാത്ത ഈ ആത്മാവിന് ഇനിയും ജന്മങ്ങളെത്ര കഴിഞ്ഞാലും മോക്ഷം കിട്ടുമോ ആവോ..? ഏറെ നൊമ്പരങ്ങൾ മനസ്സിലൊതുക്കി ഞാൻ വിടവാങ്ങുന്നു. ഇനി ഏതെങ്കിലും ജന്മത്തിൽ വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ...,
നിങ്ങളുടേയെല്ലാം,
മിനിക്കുട്ടി.
Ambika Menon,
4/12/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo