Slider

അന്നം

0

അന്നം
സൂര്യനെ കത്തിച്ചടുപ്പിൽ വച്ചിട്ടി-
ലകൾ സദ്യയ്ക്ക് വട്ടങ്ങൾ കൂട്ടി.
വേരിന്നുമിനീരിലലിഞ്ഞു വിങ്ങു -
മൂഴി തൻ വിയർപ്പു വറ്റിച്ചു വാറ്റി
ജീവൽത്തുടിപ്പിനെ യൂട്ടുവാനാ,യൂ-
ണൊരുക്കി തണ്ടിൽ, വേരിലുമായി.
വെളുത്ത താലങ്ങൾ നിരത്തി വച്ചു
നിറച്ചുണ്ടവർക്കു കൊടുത്തു വീണ്ടും.
തൊഴുകൈയ്യുമായി നിരന്നവർ,ക്കിനി
വരുമിലകളെ ചൂണ്ടി പ്രതിജ്ഞ ചെയ്തു.
കദനം കനത്തുരുകുന്ന തുള്ളി തൻ
വിഘടന വഴിയിലുരുകുന്നു സൂര്യൻ.
കരഞ്ഞു വീഴുന്ന പകലിൻ ചെമപ്പിൽ
നിറതിങ്കൾ ജനി സ്വപ്നം ചുമന്ന്,
മന്വന്തരങ്ങളിൽ വെറുങ്ങലിച്ചവർ
കരഞ്ഞു ചുവന്നു, കറത്തു പോയി ....
തെളിഞ്ഞ മാനത്തിന്നുച്ചിയിൽപ്പോലും
സൂര്യനെ മേഘം മറയ്ക്കുമെന്നാശിച്ച്
ഇലത്തഴമ്പിന്റെ പൊരുൾ തേടാതിന്നും
നിഴൽപ്പെരുക്കത്തിലഴലു തീർക്കുവോർ.
തരുശിഖരത്തിന്നുച്ചികൾ തോറും, വെയിൽ
കുടിച്ചില,യന്നമൊരുക്കുന്നേവർക്കും
ഇലയൊതുങ്ങിയിട്ടൊരുക്കും കൂടകം തി-
ങ്ങിപ്പരക്കും കൂജനം തേടുന്നു കാതുകൾ.
കരച്ചിൽ മിന്നിച്ച മഴുവിൻ വായ്ത്തല
പുതിയ പത്രത്തിൻ സുരക്ഷയേൽക്കവെ
കടൽത്തിളപ്പിലേക്കടർത്തി വച്ചിടാം;
കരഞ്ഞു തീരാത്ത മരത്തിൻ മൗനങ്ങൾ,
വിളമ്പിത്തീരാത്ത യിലതൻ സദ്യകൾ,
ഇനിയും നീട്ടാത്ത തൊഴുകൈ ചോദ്യങ്ങൾ ഊഴിതൻ തൊണ്ടയിലൂറും ലവണത്തിലിറ്റു
നിൽക്കുന്നൊരീപ്പൂക്കൾ, പരാഗങ്ങൾ.

By
Deva Manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo