Slider

.... ഇരുണ്ടു പോയ വെളിച്ചങ്ങൾ....

0

..... ഇരുണ്ടു പോയ വെളിച്ചങ്ങൾ....
മരുന്നുകളുടെ മണമായിരുന്നു മുറിയ്ക്ക്...
ഗുളികകളുമായി പത്മം വന്നപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നില്ല. എന്റെ നെഞ്ചിൽ കൈവച്ച് അവൾ പയ്യെ വിളിച്ചു.. ."മുകുന്ദേട്ടാ."..
ഉറക്കത്തിൽ നിന്നുണരുന്നപോലെ ഞാൻ കണ്ണു തുറന്നു..
കഴിഞ്ഞു പോയ മൂന്നു ദിവസങ്ങൾ...
ഡോക്ടറുടെ മുഖവും ശബ്ദവും വീണ്ടും ഓർത്തു.. സ്കാനിങ്ങ് റിപ്പോർട്ട്... തലച്ചോറിലെ ഞരമ്പിന്റെ ബലക്ഷയങ്ങൾ......
യൂ ആർ ലക്കി മേനോൻ... ഗീവ് താങ്ക്സ് റ്റു ഗോഡ്...
ഈശ്വരനുള്ള നന്ദി പറച്ചിൽ... അതോ...?
പിന്നെ എന്തോ ആലോചിച്ചു ഡോക്ടർ ചോദിച്ചു.
ഈ മറവി തുടങ്ങിയിട്ട് കുറേ നാളായോ..?
മറുപടി പറഞ്ഞത് പത്മം ആയിരുന്നു. ഇടയ്ക്കുള്ള എന്റെ മറവികൾ.. ദേഷ്യങ്ങൾ.. ചിലപ്പോൾ വരുന്ന തലചുറ്റൽ..
ഈ പ്രായത്തിൽ ഇനി സർജ്ജറി വേണ്ട.. പക്ഷെ ഗുളികകൾക്ക് മുടക്കം വരുത്തരുത്.. ബിപി കൂടാതെ നോക്കണം..
വയസ്സായവർക്കുള്ള പരിമിധികൾ.....പരിഗണനകൾ...
എന്താ മുകുന്ദേട്ടാ ആലോചിക്കുന്നത്?.
ഞാൻ വെറുതെ ചിരിച്ചു..
ഗുളികകൾ ഒരോന്നായി വിഴുങ്ങുമ്പോൾ പുറത്തേക്ക് നോക്കി..
തുറന്നിട്ട ജനാലയ്ക്കപ്പുറത്ത് റോസാ പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടം നിലാവെട്ടത്തിൽ ഇരുണ്ടു നിന്നു..
ഇരുട്ടിൽ ചില ചെടികൾ എന്നെ നോക്കി തലയാട്ടുന്നു.. ചില പൂക്കൾ ചിരിക്കുന്നു... ചിലവ കൊഴിയാറായി കൂമ്പി നിൽക്കുന്നു...
ലീവിനു വേണ്ടി അവൻ ശ്രമിക്കണുണ്ട്..
ഇടയ്ക്കിടെ വിളിക്കും...പത്മം ആരോടോ പറയുന്ന പോലെ പറഞ്ഞു..
അടുത്തെവിടെയോ "അച്ഛാ "എന്നു വിളിച്ചുറക്കെ കരയുന്ന ശബ്ദം... ആരുടേയൊക്കെയോ തേങ്ങലുകൾ..
മരണത്തിന്റെ കാലൊച്ചകൾ...
മുകുന്ദേട്ടാ...
ശ്രീക്കുട്ടിയുടെ പരീക്ഷയായതുകൊണ്ട് ദീപയ്ക്ക് വരാനാവില്ലത്രേ... ഫൈനൽ എക്സാമല്ലേ...
"ഉം " ഞാനൊന്നു മൂളി..
...പണ്ട്...
എന്റെ കൈവിരൽ തൂങ്ങി നടന്ന കുഞ്ഞുങ്ങൾ....
അച്ഛനോട് മോൾക്ക് എത്ര ഇഷ്ടം ഉണ്ട് ?
കുഞ്ഞി കൈകൾ വിരിച്ച് ചിരിച്ചോണ്ട് അവൾ പറയും.. "ഒത്തിരി വലിയ ഇഷ്ടം"..
മകൻ ചെവിയിൽ കൊഞ്ചി പറയും..
എനിച്ചാ ചേച്ചിയെക്കാൾ കൂടുതൽ അച്ഛനെ ഇട്ടം...
"വലിയ ചില്ലി തെങ്ങിന്റെ അത്രേം.."..
കാലം ഓടിയോടി പോയി... അവരും..
അവസാനം.....
അടുത്തിട്ടിരിക്കുന്ന കട്ടിലിലെ കിടക്ക കൊട്ടി വിരിക്കുമ്പോൾ ചെറിയ പരിഭവത്തിൽ അവൾ ചോദിച്ചു
എന്തിനാ ഇന്ന് കണ്ണട കാണാഞ്ഞിട്ട് വഴക്കിട്ടത് എന്നോട് ?..
ശരിയാണ്... വായിക്കാൻ കണ്ണട കാണാഞ്ഞപ്പോൾ...
ഒത്തിരി നേരം അതു തിരഞ്ഞു.. തിരയുമ്പോളെല്ലാം ഞാൻ ദേഷ്യപ്പെട്ട് എന്തൊക്കെയോ പറയുകയും ചെയ്തു...
വാടി കൂമ്പിയ പൂവുകൾ പോലെ ഞാൻ താഴേയ്ക്ക് നോക്കിയിരുന്നു..
സാരക്കണ്ട നീ അത്.. പെട്ടെന്ന് ദേഷ്യം വന്നു അല്ലേ.... എനിക്ക്..?
അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ തലയാട്ടി..
ഒരു നിമിഷത്തിലെ മൗനം ഭേദിച്ച് ഞാൻ ചോദിച്ചു
ഞാൻ വയസ്സായി അല്ലേ പത്മം...
ഇത്രേം നാളും എഴുപതു വയസ്സ് വയസ്സല്ല എന്നല്ലേ പറഞ്ഞത് എന്നിട്ടിപ്പോ എന്താ പെട്ടെന്ന്..
അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത്. എങ്കിലും ആ ചിരിക്കിടയിൽ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...
ഇടയ്ക്ക് വെള്ളി വരകൾ വീണ മുടി ഒതുക്കി കെട്ടി അവൾ കിടക്ക വിരിച്ചു..
മങ്ങിയ വെട്ടത്തിൽ ഒന്നും മിണ്ടാതെ കിടന്നു.
തുറന്നിട്ട ജനാലയിലൂടെ കറുത്ത ആകാശത്തിൽ രണ്ട് നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണു ചിമ്മുന്നുണ്ടായിരുന്നു..
ഉറങ്ങിയോ നീ...
ഇല്ല... എന്താ മുകുന്ദേട്ടാ?...
പത്മം... വയസ്സായാൽ ആർക്കും വേണ്ട .. ല്ലേ?
അവൾ എന്റെ അരികിൽ വന്നിരുന്നു.
ഒരുകൈ കൊണ്ട് എന്റെ കൈയ്യിൽ മുറുകെ പിടിച്ചു... പിന്നെ പയ്യെ പറഞ്ഞു..
എനിക്ക് വേണോല്ലോ... ഞാനില്ലേ നിങ്ങൾക്ക്... .
ആ കൈയ്യിൽ മുറുകെ ഞാനും പിടിച്ചു..
ഞാൻ പോയാൽ .. നിനക്ക്...?
വിളറിയ ചന്ദ്രൻ മാനത്ത് വിതുമ്പു നിൽക്കവേ...
എന്റെ അരികിലെ തേങ്ങലുകൾക്ക് സാന്ത്വനമായി ഒരു പടിഞ്ഞാറൻ കാറ്റ് ഓടി വന്നു ...
....പ്രേം..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo