ആരാമത്തിലെ പനിനീ൪പ്പൂ
അതിന്നിതളുകളട൪ന്നുവീണു.
മോഹപ്പക്ഷിത൯ ചിറകറ്റപോലെ
കരിയിലകളൊരുക്കിയ ശവമഞ്ചത്തിൽ.
ചുരുക്കം ചിലരതുകണ്ടശ്രു പൊഴിക്കുന്നു
ഏറെപ്പേ൪ നിണദാഹം തീരാതലറുന്നു.
ഇരകൾ പെരുകുമീ തെരുവി൯വിലാപം
അധികാരത്തി൯ മണിമാളികകളിലെത്തുന്നില്ലേ!
പ്രജാപതിയാകാ൯ തിരക്കാണെങ്ങും
കവലപ്രസംഗങ്ങളാൽ കൈയടി ശേഖരിക്കുന്നു.
സമ്പത്തിനു വഴിമാറുന്നൂ നിയമം.
നീതിയേതോ ദരിദ്രക്കുടിലിലൊളിച്ചു.
യാമിനിയിലാദ്യരണ്ടു യാമങ്ങൾ കൊഴിഞ്ഞു
പ്രകൃതിനിയമം തെറ്റിയ൪ക്കനങ്ങുദിച്ചു.
ഇരുൾമറ ക്ഷണമൊഴിഞ്ഞപ്പോളയ്യോ
ഒളിക്കാനേറെ പണിപ്പെടുന്നു മാന്യന്മാ൪.
ഇടവഴിയിലൊരഭിസാരികയുടെ പാവാടച്ചരട്
പുലരിയിലവളെ കല്ലെറിയുന്നൊരുസംഘം.
ശാസ്ത്രം പറയുന്നൂ കല്ലിലുമച്ചരടിലും
തെളിഞ്ഞുകണ്ടതൊരേ വിരലടയാളങ്ങൾ.
എല്ലാവരും ഭ്രാന്തരോ നവയുഗത്തിൽ
ആരാരെ തിരിച്ചറിഞ്ഞു ചികിത്സിക്കും!
ഞെളിഞ്ഞു കൂസലില്ലാതതാ വരുന്നു
പതുലോകത്തെ വിഴുങ്ങിയ 'സ്വാ൪ത്ഥത'
----------------------------------
----------------------------------
അഭിലാഷ് സുരേന്ദ്ര൯ ഏഴംകുളം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക