നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 41


അധ്യായം 41
ധ്വനിയുടെ നോട്ടം ദുർഗയുടെ കണ്ണുകളുമായി കോർത്തു വലിച്ചു.
അവളുടെ മുഖത്തെ പ്രസന്നത മാറി ക്ഷോഭം നിറയുന്നത് ദുർഗ കണ്ടു.
വട്ടു കൊടുക്കാൻ തയാറില്ലാത്ത ഭാവത്തിലായിരുന്നു ദുർഗ.
"നീയെന്നെ ഭീഷണിപ്പെടുത്തരുത് ദുർഗാ .
നീ തോറ്റു പോകും. നീ തോൽക്കണമെന്ന് ഞാനിതുവരെ ചിന്തിച്ചിട്ടില്ല".
"ഭീഷണിയല്ല. യാഥാർഥ്യം. ഈ കുടുംബത്തിലുള്ളവർക്ക് നേരെ നിന്റെ ആക്രമണമുണ്ടായാൽ അന്നു തീരും നീയും ഞാനും തമ്മിലുള്ള കമ്മിറ്റ്മെന്റ് "
ദുർഗയുടെ മുഖത്ത് രോഷം ഇരമ്പി
"നീയെന്ത് ചെയ്യും"
വെല്ലുവിളിയായിരുന്നു ധ്വനിയുടെ ശബ്ദത്തിൽ.
അത് ദുർഗയെ പ്രകോപിപ്പിച്ചു.
"ആവാഹനമന്ത്രം ചൊല്ലി നിന്നെ എന്നിൽ തന്നെ ചേർത്തു കെട്ടിയ ഈ ചരടും ഏലസും നശിപ്പിക്കാൾ എനിക്കൊരു നിമിഷം മതി".
പെട്ടന്നുണ്ടായ കോപത്തോടെ അതിലേക്ക് സ്പർശിക്കാൻ നോക്കിയ ദുർഗ ഞെട്ടി കൈപിൻവലിച്ചു.
കൈ പൊള്ളുന്നു.ഏലസിന് ചുറ്റുമുള്ള മാംസം കരിയുന്നു
തീ പടർന്ന അസഹ്യമായ വേദനയിൽ ദുർഗ നിലവിളിക്കാനാഞ്ഞു
അടുത്ത നിമിഷം പൊള്ളൽ നിലച്ചു.
പകരം മഞ്ഞിന്റെ തണുപ്പ്.
ധ്വനി ചിരിച്ചു.
"നമ്മൾ തമ്മിലെന്തിനാണ് വഴക്ക് ദുർഗാ .. "
അവൾ ദുർഗയുടെ ചുമലിൽ കൈവെച്ചു.
"പിണങ്ങണ്ട.. വിഷമിക്കുകയും വേണ്ടാ ട്ടോ വലിയേത്ത് മനയിലെ ഇളമുറക്കാരി ദുർഗ ഭാഗീരഥിയുടെ സുഹൃത്തല്ലേ ഞാൻ ... പ്രിയപ്പെട്ട കൂട്ടുകാരി. അതെന്നും അങ്ങനെയായിരിക്കട്ടെ ". ദുർഗ നോക്കി നിൽക്കേ ധ്വനി അന്തരീക്ഷത്തിലലിഞ്ഞു.
അസ്തപ്രജ്ഞയായി നിൽക്കുകയായിരുന്നു ദുർഗ .
ധ്വനി വിചാരിക്കാതെ ഈ ചരട് അഴിച്ചു മാറ്റാൻ കഴിയില്ലെന്ന് ഒരിക്കൽ അവൾ മുന്നറിയിപ്പു നൽകിയിരുന്നു.
അത് യാഥാർഥ്യമാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നു
വലിയേടത്തെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നുവോ താൻ ..
അപ്പോൾ ആശുപത്രിയിൽ ഒരു മയക്കത്തിൽ നിന്നും രുദ്ര ഞെട്ടിയുണർന്നു.
" വ്യാസേട്ടാ."
അവളുടെ കരച്ചിൽ കേട്ടാണ് വരാന്തയിൽ നിന്നിരുന്ന സ്വാതി ഓടിച്ചെന്നത്.
"രുദ്രേച്ചി"
അവൾ അടുത്തുചെന്ന് സ്നേഹത്തോടെ രുദ്രയുടെ ചുമലിൽ കൈവെച്ചു.
"കരയണ്ട .. വ്യാസേട്ടനൊന്നും സംഭവിക്കില്ല"
"സ്വാതീ''
രുദ്ര നിസഹായതയോടെ അവളെ നോക്കി വിതുമ്പി.
''വ്യാസേട്ടൻ എന്നെ വിളിച്ചതു പോലെ തോന്നി മോളേ.. വിളിച്ചു .. എനിക്കുറപ്പാണ്... മോളൊന്ന് ഡോക്ടറോട് പറയുമോ വ്യാസേട്ടനെ ചെന്ന് ഒന്നു നോക്കാൻ "
"രുദ്രേച്ചിക്ക് തോന്നുന്നതാ. സമാധാനമായിട്ടു കിടക്കു"
സ്വാതി രുദ്രടെ ദയനീയമായ മുഖത്തേക്ക് നോക്കാനാവാതെ നോട്ടം മാറ്റി.
" രുദ്ര"
അപ്പോൾ വാർഡിലേക്ക് നഴ്സ് കയറി വന്നു.
" വെന്റിലേറ്ററിൽ കിടക്കുന്ന വേദവ്യാസിന്റെ വൈഫല്ലേ".
അടുത്തുവന്ന് നഴ്സ് ആശങ്കയോടെ തിരക്കി.
"അതെ സിസ്റ്റർ "
രുദ്ര പിടഞ്ഞെണീറ്റിരുന്നു.
"എന്റെ വ്യാസേട്ടൻ... എന്തു പറ്റി... ജീവനോടെയുണ്ടോ .. എനിക്കതറിഞ്ഞാൽ മതി".
അവൾ വിങ്ങി.
" വേദവ്യാസ് കണ്ണു തുറന്നു. രുദ്രയെ കാണണമെന്ന് വാശി പിടിക്കുന്നു"
"ഈശ്വരാ ".
സ്വാതി നെഞ്ചിൽ കൈവെച്ചു.
രുദ്രയും വ്യാസും തമ്മിലുള്ള ഹൃദയ അടുപ്പത്തിന്റെ ആഴം അവൾ അറിയുകയായിരുന്നു.
അപ്പോഴേക്കും വലിയേടത്തും കിഴക്കേടത്തും അവിടേക്ക് വന്നു.
"ചെല്ല് മോളെ.. അവനെങ്ങനെയുണ്ടെന്ന് അറിഞ്ഞിട്ട് വാ ".
കിഴക്കേടത്ത് വാത്സല്യത്തോടെ പറഞ്ഞു.
അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ഉടുപുടവ ഒതുക്കി രുദ്ര എഴുന്നേറ്റു.
നടന്നപ്പോൾ വേച്ചു വീഴാൻ പോയ അവളെ സ്വാതി താങ്ങി.
മിടിക്കുന്ന ഹൃദയവുമായാണ് രുദ്ര നഴ്സിനെ അനുഗമിച്ചത്.
അവൾ ചെല്ലുമ്പോൾ വേദവ്യാസിന്റെ ശരീരത്തിൽ ഘടിപ്പിച്ച ചില യന്ത്ര കുഴലുകൾ നീക്കം ചെയ്യുകയായിരുന്നു ഡോക്ടർ .
"വ്യാസ് ... ദാ.. എത്തിയല്ലോ പ്രിയതമ "
ഡോക്ടർ വാത്സല്യത്തോടെ വേദവ്യാസിന്റെ കവിളിൽ തട്ടി.
വേദവ്യാസിന്റെ മുഖത്ത് നേർത്ത ഒരു മന്ദഹാസം തങ്ങി നിന്നിരുന്നു.
" അഞ്ചു മിനുട്ട് സംസാരിക്കാം.. കേട്ടോ "
രുദ്രയോട് നിർദ്ദേശം നൽകി അയാൾ പുറത്ത് കടന്നു.
" രുദ്രക്കുട്ടി "
വേദവ്യാസിന്റെ ചുണ്ടുകൾ ചലിച്ചു.
"വ്യാസേട്ടാ "
ആർത്തലയ്ക്കുന്ന ഒരു തിരമാല പോലെ രുദ്ര അയാൾക്കരികിൽ നിന്നു.
"കരയരുത്.. എനിക്കൊന്നുമില്ലെടാ "
മന്ദഹാസം മായാതെയാണ് പറച്ചിൽ.
"എന്റെ വ്യാസേട്ടാ."
രുദ്ര വിങ്ങി
കണ്ണീർ കണങ്ങൾ അയാളുടെ നെഞ്ചിലേക്ക് ഇറ്റിറ്റു വീണു.
രുദ്ര കുനിഞ്ഞ് അയാളുടെ നെറ്റിയിൽ ഒരുമ്മ വെച്ചു.
"തിരിച്ചു വരണം. എന്റെ സീമന്തരേഖയിലെ സിന്ദൂരം മായ്ക്കരുത്. കഴുത്തിലെ താലി ഇല്ലാതാക്കരുത്. എനിക്ക് വേണം എന്റെ വ്യാസേട്ടനെ "
വേദവ്യാസിന്റെ കണ്ണുകളും നിറഞ്ഞു.
അവളെ നെഞ്ചോടു ചേർത്തു പിടിക്കാനും കണ്ണുനീർ തുടച്ചു മാറ്റാനും അവൻ ആഗ്രഹിച്ചു.
"എനിക്കൊന്നും സംഭവിക്കില്ല മോളേ.. നിന്റെ പാതിവ്രത്യം എന്നെ കാത്തോളും".
വേദവ്യാസിന്റെ വാക്കുകൾ അവൾ കേട്ടു .
ആ മുഖത്ത് കുസൃതിയാണ്.
" ആ സാരി പോലും മാറ്റീട്ടില്ല അല്ലേ.. ചെന്ന് കുളിച്ച് ശുദ്ധിയായി നിൽക്കു പെണ്ണേ ".
രുദ്രയുടെ മിഴികൾ നിറഞ്ഞൊഴുകി.
"മതി.. പുറത്തേക്ക് പോന്നോളൂ" നഴ്സ് വന്നു വിളിച്ചപ്പോൾ രുദ്ര അവന്റെ വിരലുകളിൽ മുറുകെ പിടിച്ചു.
"ചെല്ലടാ.. "
വേദവ്യാസ് മുഖം കൊണ്ട് ഒരാംഗ്യം കാണിച്ചു
രുദ്രയുടെ മുഖത്തൊരു ചിരി പടർന്നു.
വേദവ്യാസിന്റെ വിരലുകളിൽ നിന്നും പിടുത്തം വിടുവിച്ച് അവൾ നഴ്സിന് പിന്നാലെ ചെന്നു.
പ്രാണൻ അവിടെ ഉപേക്ഷിച്ചതു പോലെയാണ് അവൾ പുറത്തേക്ക് ചെന്നത്.
" രുദ്രക്കുട്ടീ "
വലിയേടത്ത് ഓടിയെന്നോണം അവളുടെ അടുത്തെത്തി.
"വ്യാസിന് എങ്ങനെയുണ്ട് മോളേ ".
രുദ്ര മറുപടി പറയാൻ ആഗ്രഹിച്ചപ്പോഴേക്കും ഡോക്ടർ അവിടേക്ക് വന്നു
" ഇതൊരു അത്ഭുതം തന്നെ .. പെട്ടന്നായിരുന്നു വേദവ്യാസിന്റെ നിലയിൽ പുരോഗതി കണ്ടത്. ഉടൻ വാർഡിലേക്ക് മാറ്റാം .. വീഴ്ചയിൽ കാലിന്റെ എല്ലിന് ചെറിയ പൊട്ടലുണ്ട്. പിന്നെ നെറ്റിയിലെ മുറിവിത്തിരി വലുതാണ്. ഹെഡ് ഇഞ്ചുറിയൊന്നും ഇല്ലാതിരുന്നത് ഭാഗ്യം."
"പരദേവകളേ ".
കിഴക്കേടത്ത് കൈകൂപ്പി നിന്നു .
"എന്റെ മകൻ "
അയാളുടെ വാക്കുകളിടറി.
"ഒന്നുകൊണ്ടും ഭയപ്പെടാനില്ല ഇനി. കുറച്ച് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരും... "
ഡോക്ടർ അല്ല ദൈവദൂതനാണ് മുന്നിൽ നിൽക്കുന്നതെന്ന് അവർക്ക് തോന്നി.
"എന്തായാലും വാർഡിനോട് ചേർന്നു തന്നെ ഒരു റൂം എടുക്കാം. കുറച്ചു ദിവസം ഇവിടെ നിൽക്കേണ്ടി വരില്ലേ."
കാര്യസ്ഥൻ കൃഷ്ണൻ തിരക്കി
"അതെ.. താൻ തന്നെ അതിന്നുള്ള ഏർപ്പാട് ചെയ്യൂ കൃഷ്ണാ "
വലിയേടത്ത് സന്ദർശകർക്കുള്ള കസേരയിലേക്ക് തളർന്നിരുന്നു.
......... ...... ......
ഊർമിളയും രവി മേനോനും വരുമ്പോൾ കുളി കഴിഞ്ഞ് വേഷം മാറി ബാത്റൂമിൽ നിന്ന് ഇറങ്ങി വരികയായിരുന്നു രുദ്ര.
വലിയേടത്തു നിന്ന് രാവിലെ തന്നെ ദുർഗയും നേഹയും ജാസ്മിനും എത്തിയിരുന്നു.
വേദവ്യാസിനെ ഉച്ചയോടെ വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർ അറിയിച്ചിരുന്നു.
"ഉമയാന്റീ''. അവരെ കണ്ടതോടെ ജാസ്മിൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു
"എത്ര ദിവസമായി കണ്ടിട്ട് .. കല്യാണത്തിനു കൂടി വന്നില്ല"
അവൾ പരിഭവിച്ചു.
"ധ്വനിമോൾ മരിച്ചിട്ട് അധികമായില്ലല്ലോ കുട്ടീ... ഇന്നലെ വ്യാസിന്റെ വിവരമറിഞ്ഞത് മുതൽ ഇങ്ങോട്ട് വരാൻ നിർബന്ധം പിടിക്കുവായിരുന്നു രവിയേട്ടൻ". ഊർമിള വാത്സല്യത്തോടെ അവളുടെ നെറുകിൽ ചുംബിച്ചു.
"മോളേ "
അവർ അനുകമ്പയോടെ രുദ്രയെ സമീപിച്ചു.
" ഭയന്നു അല്ലേ... സാരല്യ .. ഈശ്വരൻ കൈവിട്ടില്ലല്ലോ ''.
അവർ രുദ്രയുടെ കരം കവർന്നുകൊണ്ട് ആശ്വസിപ്പിച്ചു.
അവളുടെ മിഴികൾ നിറഞ്ഞു
രവി മേനോന് അതുകണ്ട് സഹതാപം തോന്നി.
"ഉമാ .. നീയാ കുട്ടിയെ കരയിക്കാതെ '' അയാൾ ശാസിച്ചു.
"ദത്തനെ അറിയിച്ചോ " അയാൾ തിരക്കി
"ഇല്ല ". അടുത്തു നിന്ന ദുർഗയാണ് മറുപടി പറഞ്ഞത്.
"അവരെങ്കിലും സമാധാനത്തോടെയിരിക്കട്ടെ എന്ന് വലിയമ്മാമ്മ പറഞ്ഞു. "
"വ്യാസന് പെട്ടന്നെന്താ മോളെ സംഭവിച്ചത് "
അയാൾ ആകാംക്ഷയോടെ ദുർഗയെ നോക്കി.
അവളുടെ മുഖത്തൊരു പതർച്ചയുണ്ടായി.
ധ്വനിയാണ് ഈ അപകടത്തിന് പിന്നിലെന്നാണ് താൻ കരുതുന്നത്. ധ്വനി വിചാരിച്ചിട്ടു തന്നെയാണ് വ്യാസേട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വന്നതും. പകഷേ അതൊന്നും പറയാൻ വയ്യല്ലോ.
ദുർഗ മൗനം പാലിച്ചു.
"എനിക്കറിയില്ലാന്റീ.. രാത്രി ശബ്ദം കേട്ടു നോക്കുമ്പോ വ്യാസേട്ടൻ പുറത്തേക്ക് ഇറങ്ങി ഓടുന്നത് കണ്ടു. പിന്നെ കാണുന്നത് ഗോവണിയിൽ നിന്ന് തെന്നി നിലത്ത് വീണു കിടക്കുന്നതാ. ആകെ രക്തം".
രുദ്ര വിങ്ങി.
"ഈശ്വര ". ഊർമിള നെഞ്ചിൽ കൈവെച്ചു
" ഭയന്നതൊന്നും സംഭവിച്ചില്ലല്ലോ മോളെ.. സമാധാനമായിട്ടിരിക്യ"
രവി മേനോൻ ദയാവായ് പോടെ പറഞ്ഞു
രുദ്രയുടെ മിഴിയിൽ നിന്നും രണ്ടു തുള്ളികൾ വീണsർന്നു.
"വലിയമ്മാമ്മ എവിടെ തങ്കം'' അയാൾ ദുർഗയെ നോക്കി.
"വലിയേടത്ത് പോയി.കൂടെ കിഴക്കേടത്തും പോയി. പൂജയും തേവാരോം മുടക്കാനാവില്ലല്ലോ "
ദുർഗ പറഞ്ഞു.
സംസാരിക്കുമ്പോൾ താനൊരു വലിയ തെറ്റുകാരിയാണെന്ന് ദുർഗയ്ക്ക് അനുഭവപ്പെട്ടു.
കുറ്റബോധം അവളെ മൂടി.
പാടില്ലായിരുന്നു.
സ്വന്തം മകളുടെ വിയോഗം അംഗീകരിച്ചവരാണ് ഇവർ.
അതിന്റെ കർമ്മങ്ങളും ചെയ്തു.
മോക്ഷപ്രാപ്തി നേടേണ്ട ആ ആത്മാവിനെ ഭൂമിയിൽ തന്നെ ആവാഹിച്ചു ഉറപ്പിച്ചത് താനാണ്.
അതു പാടില്ലായിരുന്നു.
ഒരിക്കലും ഇവർ തനിക്ക് മാപ്പു തരുമെന്ന് തോന്നുന്നില്ല
ദുർഗയുടെ മിഴികൾ നിറഞ്ഞു തൂവി.
"അയ്യേ തങ്കം കരയ്യാ "?
ഊർമിള അവളെ ചെന്ന് ചേർത്തു പിടിച്ചു
"ഏട്ടത്തിക്ക് ധൈര്യം കൊടുക്കേണ്ടത് നീയല്ലേ കുട്ടീ"
ദുർഗ കണ്ണുകൾ തുടച്ചു .
ഒന്നരയോടെ വ്യാസിനെ വാർഡിലേക്ക് മാറ്റി.
" അധികമാളുകൾ ഒന്നും ഇവിടെ നിൽക്കണമെന്നില്ലാട്ടോ. വൈഫ് മാത്രം മതിയാകും. എല്ലാത്തിനും ഇവിടെ ഡോക്ടേഴ്സും നഴ്സുമൊക്കെ ഉണ്ടല്ലോ "
ഡോക്ടർ അസ്ക്കർ അലി പറഞ്ഞു.
എങ്കിലും വേദവ്യാസിനെ കയറി കാണാൻ എല്ലാവരെയും അയാൾ അനുവദിച്ചു.
മുഖം നിറയെ സൂര്യതേജസുള്ളൊരു ചിരിയുമായി കിടക്കുകയായിരുന്നു വേദവ്യാസ്.
"ആഹ പെങ്ങൻമാരെല്ലാവരും ഉണ്ടല്ലോ "
പെൺകുട്ടികളെ കണ്ട് അയാൾ സൗഹൃദത്തോടെ ചിരിച്ചു.
അധികം അടുപ്പിക്കാത്ത വ്യാസിന്റെ മൃദുവാക്കുകൾ നേഹയേയും സ്വാതിയേയും ജാസ്മിനെയും കരയിപ്പിച്ചു.
അവർ വിങ്ങി വിതുമ്പിക്കൊണ്ട് നിന്നു.
അതിലും വലിയ കുറ്റബോധത്തോടെയാണ് ദുർഗ നിന്നത്.
വ്യാസേട്ടന് തന്നോടു വിരോധമുണ്ടാകുമെന്നാണ് ദുർഗ വിചാരിച്ചിരുന്നത്.
എന്നാൽ ഇതൊന്നും സാരമില്ലെന്ന ഭാവത്തിൽ വേദവ്യാസ് അവളെ നോക്കി മന്ദഹസിച്ചു
കറുത്തേടത്തിന്റെ വാക്കുകളായിരുന്നു അവന്റെ മനസു നിറയെ .
ദുർഗ പ്രേതാത്മാവിന്റെ പിടിയിലാണ്. ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം അതിന്റെ മായാവലയത്തിൽ അകപ്പെട്ട് കൊണ്ടായിരിക്കും.
പക്ഷേ തന്റെ പ്രവൃത്തികൾ മൂലം സംഭവിക്കുന്ന ഓരോ പിഴവുകളിലും അവളുടെ ഹൃദയം വിങ്ങുന്നുണ്ടാകും.
നേർ വിരുദ്ധാഗമന യോഗം .. അത് ഫലത്തിൽ വന്നാൽ സ്വന്ത വ്യക്തിത്വം നഷ്ടമാകും
പൂർണമായും ഒരു നിഴൽ പോലെ ആ ആത്മാവിന് വിധേയയായിപ്പോകും കുട്ടി.
"തങ്കം "
വേദവ്യാസ് കൈ നീട്ടി അവളുടെ ഇടതു കൈത്തണ്ടയിൽ തൊട്ടു.
"എനിക്കൊന്നും സംഭവിച്ചിട്ടില്ല. വലിയേടത്ത് മന കാക്കുന്ന പരദേവകൾ ഒരനർഥവും ഉണ്ടാക്കില്ല. വിശ്വസിക്ക് കുട്ടീ"
അത് മതിയായിരുന്നു ദുർഗയ്ക്ക്.
നെഞ്ചു വിങ്ങി കഴയ്ക്കുന്ന വേദനയോടെ ദുർഗ പിന്നോക്കം നീങ്ങി നിന്ന് വിതുമ്പി
"മോളെ.. "
രവി മേനോൻ അവളുടെ ചുമലിൽ പിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു.
"എന്തിനാ കരയുന്നത്.വ്യാസ് രക്ഷപ്പെട്ടല്ലേ ". അയാൾ ശാസിച്ചു.
ദുർഗ തേങ്ങി.
സ്വാതിയും ജാസ്മിനും നേഹയും അവൾക്കടുത്തേക്ക് ചെന്നു.
" നാലുപേരും കൂടി നിന്നു കരയാതെ വലിയേടത്തേക്ക് ചെന്നോളു .ഇവിടെയിപ്പോ രുദ്രക്കുട്ടിക്ക് കൂട്ടിന് ഞാനും ഉമയും ഉണ്ടല്ലോ "
രവി മേനോൻ പറഞ്ഞു. ഊർമിളയും അതു തന്നെ നിർബന്ധിച്ചപ്പോൾ നാലുപേരും യാത്ര പറഞ്ഞ് ഇറങ്ങി.
വേദവ്യാസ് അപ്പോൾ മരുന്നിന്റെ കടുത്ത ക്ഷീണത്തിൽ മയക്കത്തിലായിരുന്നു.
കോറിഡോറിലൂടെ നടന്നുപോകുന്നതിനിടെ എതിരെ കിഴക്കേടത്ത് വരുന്നത് കണ്ടു.
"ദുർഗാ.."
സ്വാതി അവളെ പിടിച്ചു നിർത്തി
" നീ അയാളെ കാണണ്ട .. തൂണിന് മറഞ്ഞു നിൽക്ക്"
അവളുടെ ഭാവം കണ്ട് കൂട്ടുകാരികൾ അന്ധാളിച്ചു.
"എന്താടീ കാര്യം.. "
നേഹ തിരക്കി.
" കാര്യമുണ്ട്.. അയാൾ കണ്ടാൽ ധ്വനി ഇപ്പോഴും ഇവളുടെ കൂടെയുള്ള കാര്യം മനസിലാക്കും."
ജാസ്മിനും നേഹയും മാത്രമല്ല ദുർഗയും അമ്പരന്നു നിന്നു.
" ഇപ്പോഴും ധ്വനി കൂടെയുണ്ടെന്നോ... നിനക്കെന്തു പറ്റിയെടീ"
ജാസ്മിൻ ചീറി
" വിശ്വസിക്ക് ..ദേ കണ്ടോ.. ഒരു പ്രത്യേകതരം കാറ്റ്.. ജനലുകൾ വിറ കൊള്ളുന്നത് കണ്ടോ...പുറത്തേക്ക് നോക്ക്.. ആ മരങ്ങൾ വല്ലാതെ ഉലയുന്നില്ലേ "
സ്വാതി ചൂണ്ടിക്കാട്ടിയതെല്ലാം ശരിയായിരുന്നു.
" അതിന് ... കാറ്റിന്റെ പേര് ധ്വനി എന്നാണോ "
നേഹ ദേഷ്യപ്പെട്ടു.
" ഞാൻ പലതും മനസിലാക്കിയിട്ടു തന്നെയാ സംസാരിക്കുന്നത്. നമുക്കാണ് തെറ്റുപറ്റിയത്.വലിയേടത്തിനും കിഴക്കേടത്തിനും വ്യാസേട്ടന്നും ദത്തേട്ടനും ഒരു പോലെ ഭ്രാന്താണെന്ന് ഞാൻ കരുതുന്നില്ല."
സ്വാതി ദുർഗയുടെ കൈ പിടിച്ചു.
"നീ വാ ... അദേഹം കോപത്തിലാണ്. വേദവ്യാസിനെ തൊട്ടത് ധ്വനിയാണെന്ന് അയാൾക്കറിയാം".
ദുർഗ പരിഭ്രമിച്ചു പോയി.
അപ്പോഴേക്കും അവരെ ശ്രദ്ധിക്കാതെ കിഴക്കേടത്ത് ഇടനാഴികടന്ന് മുന്നോട്ടു പോയി.
"എന്റെ ദേവീ "
ദുർഗതൂണിൽ ചാരി നിന്ന് നെഞ്ചിൽ കൈവെച്ചു.
കൃത്യം ആ നേരത്ത് തന്നെ കിഴക്കേടത്ത് തിരിഞ്ഞു നോക്കി
ദുർഗയുടെ മുഖത്തേക്ക് തന്നെ
സൂചിമുനകൾ പോലെ ആ നോട്ടം ദുർഗയുടെ മിഴികളെ തുളച്ചു.
വികൃതമായ ഒരു ചിരി അയാളുടെ മുഖത്ത് പ്രത്യക്ഷമായി.
" അധിക സമയല്യാ"
അർഥഗർഭമായി അയാൾ ഉച്ചരിച്ചു.
ആ ശബ്ദം നേർത്തതെങ്കിലും അസാധാരണമുഴക്കത്തോടെയാണ് അവർ കേട്ടത്.
നേഹയും ജാസ്മിനും ഒന്നും മനസിലാകാതെ നിന്നു.
സ്വാതി ദുർഗയെ പോലെ തന്നെ സ്തബ്ധയായി നിൽക്കുകയായിരുന്നു.
കിഴക്കേടത്ത് ഭിത്തിയുടെ മറവിലേക്ക് നടന്നു മറഞ്ഞു.
സ്വാതിക്കരികെ തനിക്ക് മുമ്പിൽ ധ്വനി നിൽക്കുന്നത് ദുർഗ കണ്ടു.
അവളുടെ മുഖത്ത് കലി തീക്കനൽ കോരിയിട്ടിരിക്കുന്നു. അഗ്നി ആളിപ്പടരുന്നു.
...... ...... ......
"കൃഷ്ണൻ ഉണ്ടാകുമല്ലോ ഇവിടെ അല്ലേ... ഈ കുട്ടികളെ കരുതീട്ടാ ഇന്നലെ ഞാനിവിടെ തന്നെ നിന്നത്. പിന്നെ മച്ചകത്തെ പൂജ മുടക്കാനും വയ്യല്ലോ. ക്ഷേത്രത്തിൽ പോയി ഒരു മൃത്യുഞ്ജയഹോമം കൂടി കഴിപ്പിച്ചു. ഇനി നിൽക്കാൻ വയ്യ.. വേദവ്യാസിനെ കണ്ടേ പറ്റൂ "
ശ്രീധരൻ ഭട്ടതിരി തിടുക്കം കൂട്ടി.
തങ്ങൾ തിരിച്ചു വരുന്നതും നോക്കി വഴിക്കണ്ണോടെ ഇരിക്കുകയായിരുന്നു അദ്ദേഹമെന്ന് അവരറിഞ്ഞു.
" ഒന്നും പേടിക്കണ്ട അങ്ങത്തേ.
കുട്ടികൾ ഇവിടെ ഇരുന്നോളും. ഞാനില്ലേ. വേണംച്ചാ ഇന്ന് രാത്രി അവിടെ കഴിയാനും പറ്റും. കിഴക്കേടത്തിന് ആശുപത്രിവാസം പിടിക്കണില്യ .സുഖല്യായ്ക. വൈകിട്ട് കിഴക്കേടത്തില്ലത്തേക്ക് മടങ്ങുംന്നും പറയുന്നു .. അങ്ങനെച്ചാൽ അവിടെ തങ്ങുന്നതാവും നല്ലത് "
കൃഷ്ണൻ ചോദ്യഭാവത്തിൽ നോക്കി.
" ഉചിതം പോലെ ചെയ്യാം.. കുട്ട്യോളെ നന്നായി നോക്കണം. രുദ്രക്കുട്ടിയും പവീം ഇവിടെ ഉണ്ടെങ്കിൽ എനിക്കൊരു ഭയവുമില്ല. അവര് നോക്കും. കണ്ണുതെറ്റിയാൽ കുറുമ്പു കാട്ടണ പ്രായമല്ലേ.
ഇനി ഒരു അനർഥം കൂടി കാണാനുള്ള ശേഷിയില്ല"
അയാളുടെ വേവലാതി മനസിലായ മട്ടിൽ കൃഷ്ണൻ തലയാട്ടി.
" പോയി വരട്ടെ കുട്ടികളേ.. തങ്കം .. നല്ല കുട്ടികളായി ഇരിക്കണം ട്ടോ.."
അയാൾ ഓർമിപ്പിച്ചു.
ദുർഗ തലയാട്ടി.
"തങ്കത്തെ ശ്രദ്ധിക്കണം ട്ടോ.. അവളെ കുറിച്ച് ഓർക്കുമ്പോ "
അയാളുടെ ശബ്ദമിടറി.
പിന്നെ തിരിഞ്ഞു നോക്കാതെ അയാൾ പടിപ്പുരയ്ക്ക് നേരെ നടന്നു.
അപ്പോൾ ഒരു പുള്ള് മുറ്റത്തെ മാവിൻ കൊമ്പിൽ നിന്നും പറന്നിറങ്ങി ശ്രീധരൻ ഭട്ടതിരിയുടെ ശിരസിന് ചുറ്റും മൂളിപ്പറക്കാൻ തുടങ്ങി.
" അശ്രീകരം ..ശുഭ ലക്ഷണം കാണിക്കില്ലാച്ചാ ''.
ഗ്രീധരൻ ഭട്ടതിരി അതിനോട് കയർത്തുകൊണ്ട് ഒഴിഞ്ഞുമാറി.
"ധ്വനി.."
സ്വയം മറന്ന് സ്വാതി ഉറക്കെ വിളിച്ചു.
ദുർഗയും ജാസ്മിനും നേഹയും ഞെട്ടിപ്പോയി.
അതേ നിമിഷം തന്നെ പുള്ള് അപ്രത്യക്ഷമായി.
" കണ്ടോ അത് പോയി ... അതവളാണ് ധ്വനി "
സ്വാതി ആവേശത്തോടെ പറഞ്ഞു.
"വട്ട് " നേഹ ചീറിക്കൊണ്ട് തിരിഞ്ഞു.
"നിനക്കും മൂത്തോ സ്വാതി മുഴുഭ്രാന്ത്. "
അവൾ പരിഹസിച്ചു.
" ശാസ്ത്രവും സയൻസും മാത്രമല്ല സത്യം .. അതെനിക്ക് മനസിലായി. വലിയമ്മാമ്മയും കിഴക്കേടത്തും തമ്മിൽ നടന്ന എല്ലാ സംഭാഷണങ്ങൾക്കും ഞാനും സാക്ഷിയായിരുന്നു."
സ്വാതി തെല്ലും കൂസലില്ലാതെ അവരെ നോക്കി.
ദുർഗ വേവലാതിയോടെ അവളെ നോക്കി.
"ധ്വനിയെ എന്തു ചെയ്യാനാ വലിയമ്മാമ്മയുടെ ഉദ്ദേശം എന്നറിയുമോ ദുർഗയ്ക്ക്. വേദവ്യാസിനെ തൊട്ട അവളെ കഴിയുന്നത്ര വേദനിപ്പിച്ച് തളയ്ക്കും .ഇല്ലാതാക്കും"
സ്വാതി ജ്വലിച്ചു.
അവൾ പറഞ്ഞു തീരുന്നതിന് മുമ്പേ ഒരു വെള്ളിടി വെട്ടി.
ആകാശത്ത് നിന്ന് ഒരിടിമിന്നൽ പുളഞ്ഞ് വന്ന് അവർക്കു നേരെ മുന്നിൽ നടുമുറ്റത്ത് പതിച്ചു.
സ്വാതിയും നേഹയും ജാസ്മിനും നടുങ്ങിപ്പോയി.
വലിയൊരു നിലവിളിയോടെ അവർ പരസ്പരം ചേർത്തു പിടിച്ചു.
സ്വാതി പറഞ്ഞ വാക്കുകളുടെ ആഘാതത്തിലായിരുന്നു അവൾ.
ധ്വനിയെ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു
വലിയമ്മാമ്മയും കിഴക്കേടത്തും വേദവ്യാസും ദത്തേട്ടനും .കൂടെ ശ്രീധരൻ ചെറിയമ്മാമ്മയും.
അവരൊന്നിച്ച് നിന്നാൽ ധ്വനിക്ക് എതിരിടാനാവില്ല.
അവളുടെ ശരീരം വിറച്ചു.
"തങ്കം".
സ്വാതി ദുർഗയെ പിടിച്ചുലച്ചു.
"അതിന് മുമ്പ് നീ വാക്കുപാലിക്കണം. ധ്വനിയെ ഞങ്ങൾക്കു കൂടി കാണിച്ചു തരണം".
"അതെ... അങ്ങനെ വല്ലതും പറയ്.. ഇത്ര നാൾ ഇവൾ ഒറ്റക്കാരുന്നു മനുഷ്യനെ പൊട്ടൻ കളിപ്പിച്ചത്. ഇപ്പോൾ നാത്തൂനും കൂടെ ചേർന്നു. എന്തുവന്നാലും സാരമില്ല. ഇന്ന് തന്നെ ഇക്കാര്യത്തിലൊരു തീരുമാനം വേണം"
"അതെ... നീ വാക്കു മാറരുത്. വ്യാസേട്ടന്റെ മനസു ജാഗ്രതയോടെയാകുമ്പോഴല്ലേ പൂജ നടക്കാതുള്ളു. മരുന്നിന്റെ
സെഡേഷനിലാ വ്യാസേട്ടൻ. വലിയേടത്തും കിഴക്കേടത്തും വ്യാസേട്ടനെ ഓർത്ത് ടെൻഷനിലും. അപ്പോൾ എന്തു കൊണ്ടും ഈ ദിവസമാണ് നല്ലത്. ധ്വനിയെ നീ ഞങ്ങളെ കൂടി കാണിക്കണം" ജാസ്മിൻ നിർബന്ധിച്ചു.
" കാണിച്ചേ പറ്റൂ... ഇല്ലെങ്കിൽ രാവിലെ മഹിയേട്ടനെ വിളിച്ചു വരുത്തി നിന്നെ മെന്റൽ ഹോസ്പിറ്റലിലെത്തിക്കും ഞങ്ങൾ "
നേഹ താക്കീത് നൽകി.
"തങ്കം." സ്വാതി അവളെ പിടിച്ചുലച്ചു.
" പ്ലീസ്.."
" ശരി .. " ഒടുവിൽ ദുർഗയുടെ ചുണ്ടുകൾ ചലിച്ചു.
അനന്തരം അവർ കുളത്തിൽ മുങ്ങിക്കയറി.
നനഞ്ഞീറനായി മച്ചകത്തെ നിലത്ത് കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ ദുർഗയ്ക്ക് അഭിമുഖമായി അവർ നിരന്നിരുന്നു.
"ഭൂതപ്രേതാത്മ ദർശന മന്ത്രം''.
ദുർഗയുടെ ചൂണ്ടുവിരൽ മാന്ത്രിക ഗ്രന്ഥത്തിൽ നിന്നും തനിക്കാവശ്യമുള്ള മന്ത്രം കണ്ടെത്തി
ഓം ക്ലിം ഫട് സ്വാഹ
പ്രേത ഭൂതാത്മ
ദുർമന്ത്രവാദമാണ്.
ദുർഗ പതറിയില്ല.
ഒടുവിൽ മുന്നിലെ ആവണ പലക മേൽ മൂന്ന് ചരടുകൾ അവൾ നിലവിളക്കിന്റെ എണ്ണയിൽ മുക്കി തെറുത്തു വെച്ചു.
ഭൂമി ഒന്നാകെ ഇപ്പോൾ ഇളകി ശിരസിൽ പതിക്കുമെന്നതു പോലെ ഭയചകിതരായിരുന്നു സ്വാതിയും നേഹയും ജാസ്മിനും
മണിക്കൂറുകൾ കടന്നു പോയി.
ഹോമകുണ്ഡത്തിൽ ഹവിസും നെയ്യുമെരിഞ്ഞു.
"കൈനീട്ട് "
ദുർഗ പറഞ്ഞു.
മൂന്നു പേരും അവരുടെ ഇടതു കൈത്തണ്ട നീട്ടി.
തെറുത്തെടുത്ത ചരടുകൾ അവൾ അവരുടെ കൈത്തണ്ടയിൽ കെട്ടി.
ഒരു ദുർമന്ത്രവാദിനിയുടെ രൂപമായിരുന്നു ദുർഗയ്ക്ക് അപ്പോൾ
" ഇനി കണ്ണുകളടച്ച് മൂന്നുവട്ടം അഗ്നിയെ തൊട്ട് നമസ്കരിക്കണം"
ദുർഗ പറഞ്ഞു.
" ചരടിൽ തൊട്ടു വേണം കണ്ണുതുറക്കാൻ "
അവർ യാന്ത്രികമായി അനുസരിച്ചു.
"ഇനി കണ്ണ് തുറക്കൂ ''
ദുർഗയുടെ സ്വരം കേട്ടതും നേഹയും ജാസ്മിനും സ്വാതിയും ഒന്നിച്ച് മിഴികൾ തുറന്നു.
ആ നിമിഷം അവരിൽ നിന്നൊരു ഭയന്നരണ്ട നിലവിളിയുയർന്നു.
ദുർഗയുടെ അരികിൽ .....
..... ......... തുടരും ....
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot