നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യക്ഷി'യാൻ


°°°°°°°°°°°°°°
ഇന്നലെ രാത്രിയാണ് എന്നെ നടുക്കിയ ആ സംഭവമുണ്ടായത് !!!
കുറച്ചുനാളുകളായി എനിക്കെന്തോ വല്ലാത്ത ക്ഷീണമാണ്. എന്തെങ്കിലും വായിക്കാനോ എഴുതാനോ ചിന്തിക്കുമ്പോഴോ ശ്രമിക്കുമ്പോൾ സ്വയമറിയാതെ ഉറങ്ങി പോകുന്നത് പോലെയുള്ള ക്ഷീണം. എന്തായിരിക്കും അതിന് കാരണമെന്ന് ആലോചിച്ചു നോക്കിയിട്ടും ഒന്നും മനസ്സിലായില്ല. എന്തോ ഒന്ന് എന്നിൽ സംഭവിച്ചിട്ടുണ്ടെന്നു എനിക്ക് ബോധ്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്നലെ രാത്രി തന്നെ മഹാമാന്ത്രികർ പോലും പരീക്ഷിക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ആ വലിയ കാര്യം എന്നിൽ പരീക്ഷിച്ചു നോക്കാൻ തീരുമാനമെടുത്തത്.
വൈകുന്നേരം മുതൽ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സന്ധ്യമയങ്ങിയപ്പോൾ തന്നെ കുളിച്ചു ദേഹശുദ്ധി വരുത്തി രാത്രിയുടെ അർദ്ധയാമത്തിന് വേണ്ടി കാത്തിരുന്നു. മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാൻ മിഴികൾ പൂട്ടി ധ്യാനം ആരംഭിച്ചു. ഒടുവിൽ അമാവാസിയുടെ അർദ്ധരാത്രിയിൽ മാത്രം കേൾക്കുന്ന ആ മൂങ്ങയുടെ ശബ്ദം സമീപത്തുള്ള പാലമരത്തിൽ നിന്നും മുഴങ്ങി. മൂന്നുപ്രാവശ്യം ! മൂന്നാമത്തെ മൂങ്ങമൂളലിൽ ഞാൻ മെല്ലെ മിഴികൾ തുറന്നു.
കനത്ത അന്ധകാരവും നിശ്ശബ്ദതയും നിറഞ്ഞ ആ അന്തരീക്ഷത്തിൽ മുറിക്കുള്ളിലെ കാഴ്ചയുമായി പൊരുത്തപ്പെടാൻ എനിക്ക് കണ്ണുകൾ ഒരുപാട് തവണ അടച്ചു തുറക്കേണ്ടി വന്നു. കുറച്ചുനേരം ചെവി വട്ടം പിടിച്ചു പരിസരത്തെങ്ങും ആ നിശ്ശബ്ദതയെ ഭേദിക്കുന്ന യാതൊന്നുമില്ലെന്നു ഉറപ്പുവരുത്തി. ഏകാഗ്രതയ്ക്ക് ചെറിയൊരു തടസ്സം സംഭവിച്ചാൽ ഒരുപക്ഷേ ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്ന കർമ്മമാണ് ഞാൻ ചെയ്യാൻ പോകുന്നതെന്ന് എനിക്ക് പൂർണ്ണബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ആരും ഈ കർമ്മത്തിനു തയ്യാറാകാത്തതും.
എനിക്ക് പാഴാക്കുവാൻ അധികസമയമില്ല. ബ്രാഹ്മമുഹൂർത്തത്തിന് മുമ്പേ എനിക്ക് കർമ്മങ്ങൾ ചെയ്തുതീർത്തു പൂർവസ്ഥിതിയിലാവേണ്ടതുണ്ട്. അതുകൊണ്ട്തന്നെ പിന്നീടുള്ള എന്റെ പ്രവൃത്തികൾ ചടുലവേഗത്തിലായിരുന്നു. മുറിയുടെ ഒത്ത നടുക്ക് തന്നെ ഒരു പായ കിഴക്കുപടിഞ്ഞാറായി വിരിച്ചു. പായയുടെ കിഴക്കുവശത്തുള്ള തലയ്ക്കൽ ഏഴുതിരിയിട്ട നിലവിളക്കും പടിഞ്ഞാറുവശത്തെ തലയ്ക്കൽ അഞ്ചുതിരിയിട്ട വിളക്കും കത്തിച്ചുവെച്ചു. കൃത്യം അതിന് രണ്ടിനും മധ്യത്തിൽ ഞാൻ ചമ്രം പടിഞ്ഞിരുന്നു. ചുറ്റിനും ചെറിയ മൺചട്ടികൾ വൃത്താകൃതിയിൽ വെച്ചു അതിൽ സുഗന്ധദ്രവ്യങ്ങൾ പുകച്ചു. മുറിക്കുള്ളിലെ അന്തരീക്ഷം സുഗന്ധം കൊണ്ട് നിറഞ്ഞു. അതെ, ഞാൻ ആ കർമ്മത്തിനു മാനസികമായും ശാരീരികമായും ഒരുങ്ങിക്കഴിഞ്ഞിരുന്നു.
ഇടതുകയ്യുടെ ചൂണ്ടുവിരലും തള്ളവിരലും അർദ്ധവൃത്താകൃതിയിലാക്കി തള്ളവിരൽ നാസികയുടെ മധ്യത്തിലും ചൂണ്ടുവിരൽ നെറ്റിയുടെ മധ്യത്തിലുമായി ഞാൻ ഉറപ്പിച്ചു നിർത്തി. എന്നിട്ട് വലതുകൈ നെഞ്ചിന്റെ ഉയരത്തിൽ മുന്നിലേക്ക് നീട്ടിപ്പിടിച്ചു. ശേഷം പാതിയടച്ച കൺപോളകളുടെ ഉള്ളിലേക്ക് കൃഷ്ണമണികളെ പൂർണ്ണമായും കയറ്റി ഞാൻ ഉള്ളിൽ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി. മന്ത്രോച്ചാരണം അതിന്റെ പൂർണ്ണസ്ഥിതി പ്രാപിക്കാറായതും എന്റെ നീട്ടിപ്പിടിച്ച വലതുകൈ അതിവേഗത്തിൽ മെലിയുന്നത് ഞാനറിഞ്ഞു. ഒരു ചീരതണ്ടിന്റെ അത്രയും ചെറുതാവുന്നത് വരെ ഞാൻ മന്ത്രോച്ചാരണം തുടർന്നു. എന്റെ വലതുകൈ തീരെ മെലിഞ്ഞു ഒരു ചീരയുടെ തണ്ടിനോളം ആയി. ഞാൻ കണ്ണുകൾ പൂർണ്ണമായും അടച്ചു. എന്നിട്ട് നോട്ടം മച്ചിൽ തറയ്ക്കുന്ന അളവുവരെ കഴുത്ത് മെല്ലെയുയർത്തി ശേഷം വാ തുറന്ന് എന്റെ വലതു കൈ മെല്ലെ വായുടെ ഉള്ളിലേക്ക് കടത്തി. അപ്പോഴും എന്റെയുള്ളിൽ മന്ത്രങ്ങൾ ഉരുവിടുന്നുണ്ടായിരുന്നു. ഈ പ്രകൃതിയിലെ യാതൊന്നും എന്റെ ഏകാഗ്രതയെ തടസ്സപ്പെടുത്തില്ല എന്ന് പൂർണ്ണമായും ബോധ്യം വന്നപ്പോൾ ഞാൻ ഉദ്ദേശിച്ച വസ്തുവിൽ കൈ തടഞ്ഞു. അത് കൈക്കുള്ളിൽ പൂർണ്ണമായും ഒതുങ്ങി എന്ന് ബോധ്യമായപ്പോൾ ഞാൻ മെല്ലെ ശ്വാസഗതി നിയന്ത്രിച്ചു അതിനെ പുറത്തേക്ക് കൊണ്ടുവരാൻ തുടങ്ങി. അപ്പോൾ മാത്രം എന്റെ ശരീരത്തിൽ വിയർപ്പുതുള്ളികൾ പൊടിയുവാൻ തുടങ്ങി. എന്റെ ശരീരം ക്രമാതീതമായി ചൂട് പിടിക്കുന്നത് ഞാൻ അറിയാൻ തുടങ്ങി. പരീക്ഷണങ്ങൾ ഉണ്ടായേക്കാം പക്ഷേ ശ്രദ്ധ ഒരിക്കലും പതറുവാൻ പാടില്ല. ഒരുപക്ഷേ ഈ ഭൂമിയിൽ ആരും ഇന്നേവരെ ചെയ്തിട്ടില്ലാത്ത അഥവാ ചെയ്തിട്ടുണ്ടെങ്കിൽ വിജയം കൈവരിച്ചിട്ടില്ലാത്ത മാരക കർമ്മമാണ് ഞാൻ ചെയ്യുന്നത്. പ്രകൃതി പോലും വിറങ്ങലിച്ച നിമിഷങ്ങൾ !!! ഒരു ചെറിയ പിഴവ് മതി ചെയ്തുകൊണ്ടിരിക്കുന്ന കർമ്മം പൂർത്തിയാവാതെ ഞാൻ പിടഞ്ഞു മരിക്കാൻ !!! ആ ചിന്ത വന്നതും ഉള്ളിൽ ചെറിയൊരു നടുക്കമുണ്ടായി. പക്ഷേ ഞാൻ പതറിയില്ല. എന്റെ കൈ ആ വസ്തുവുമായി മെല്ലെ മെല്ലെ പുറത്തേക്ക് വന്നു. ഒരില പോലുമനക്കാതെ കാറ്റും ആ ചരിത്ര നിമിഷത്തിന് സാക്ഷിയായി വീർപ്പടക്കിപ്പിടിച്ചു നിന്നു.
കൃത്യം എന്റെ കൈ വായിൽ നിന്നും പുറത്തുവന്ന അതേ നിമിഷത്തിൽ മുറിക്കുള്ളിലെ നിശ്ശബ്ദതയെ ഭേദിച്ചു ഘടികാരം ഒരുതവണ മുഴങ്ങി. പുറത്തു നിന്ന് ആ സമയത്ത് തന്നെ എന്തോ കണ്ട് ഭയന്നത് പോലെ നായകളുടെ ഓരിയിടൽ ഉയർന്നു. മൂങ്ങയുടെ മൂളലും ഭയാനകമായ രീതിയിൽ ഉയർന്നു. എവിടെ നിന്നോ പൂച്ചകളുടെ നിലവിളിയും മുഴങ്ങി. അതുവരെ നിശ്ശബ്ദമായിരുന്ന കാറ്റും വീടിന് പുറത്ത് വീശിയടിക്കുവാൻ തുടങ്ങി. കാറ്റിൽ അണയാതിരിക്കാനായി ആടിയുലയുന്ന വിളക്കിൻ നാളങ്ങളെ സാക്ഷി നിർത്തി ഞാനെന്റെ ഉള്ളം കൈ മെല്ലെ തുറന്നു. അതാ എന്റെ ഉള്ളംകയ്യിൽ സ്ഫടികസമാനമായ, കൃത്യമായ ആകൃതിയില്ലാത്ത ആ വസ്തു. അതെ, അതാണ് എന്റെ മനസ്സ് !!!
മനസ്സിനെ പുറത്തെടുത്ത് ഉള്ളിലെ സംഭവങ്ങൾ ഒക്കെ താഴെ ഒരു പുതപ്പ് വിരിച്ചു അതിലേക്ക് കുടഞ്ഞിട്ടു. കണ്ടകടാദി സാധനങ്ങൾ ഒക്കെ ഒരു സൈഡിലേക്ക് മാറ്റിവെച്ചപ്പോൾ ദാണ്ടേ ഒരു വലിയ കറുത്തിരുണ്ട സാധനം. കുറെ ചാഞ്ഞും ചെരിഞ്ഞും നോക്കിയിട്ടും എന്താണെന്ന് മനസ്സിലാക്കാൻ കഴിയാഞ്ഞപ്പോഴാണ് ഞാനൊരു കോലു കൊണ്ട് അതിനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി നോക്കിയത്. കുറച്ചു നേരത്തെ തട്ടലും ഉരുട്ടലും കഴിഞ്ഞപ്പോൾ ആണ്ടെടാ അതിനുള്ളിൽ നിന്ന് കിളി ശബ്ദത്തിൽ ഒരു കരച്ചിൽ... !!! ഞാനൊന്ന് നല്ലോണം പകച്ചു. കാരണം അടച്ചിട്ട മുറിയിൽ നിന്ന് കരച്ചിൽ കേട്ടാൽ നാട്ടുകാർ എന്ത് വിചാരിക്കും !! വാ പൊത്തിപ്പിടിക്കാം എന്ന് കരുതിയാൽ ഈ പണ്ടാരത്തിന്റെ ഏതിൽ കൂടിയ ഒച്ച പുറത്തേക്ക് വരുന്നത് എന്ന് മനസ്സിലാവണ്ടേ ! ഹോ 'വിജിച്ചേച്ചിഭ്രമിച്ച ' നിമിഷങ്ങൾ !!! രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ ആ കരച്ചിൽ വ്യക്തമായി കേട്ടു.
" അയ്യോ തല്ലല്ലേ... എന്റെ പൊന്ന് ചേട്ടാ... എന്നെ വെറുതെ വിടൂ... ഞാനൊന്ന് ഉറങ്ങിക്കോട്ടെ "
കേട്ട ഉടനെ ഞാൻ കോൽ താഴെയിട്ടു. പറഞ്ഞിട്ട് കാര്യമില്ല കോലും പിടിച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോ വല്ല സ്കൂൾ മാഷും ചൂരൽ പിടിച്ചു നിൽക്കുന്നത് ഓർമ്മ വന്നുകാണും. ഞാനായിട്ട് ആരെയും കരയിക്കണ്ട, എഴുന്നേറ്റ് പോയേക്കാം എന്നോർത്തതാണ്. അപ്പോഴാണ് ഓർത്തത് അല്ല ഞാനെന്തിനാ പോകുന്നത് !? ഇതാരാണെന്നു അറിയണ്ടേ !? അതുകൊണ്ട് അവിടിരുന്നുകൊണ്ടു പരുഷമായി തന്നെ ആ പഴയ സിനിമകളിലെ ഡയലോഗ് അങ്ങട് പൂശി..
" ചേട്ടനോ !? ഏത് വകയിലാണ് ഞാൻ നിന്റെ ചേട്ടനാകുന്നത് ? ഡീ കൊച്ചേ നിനക്ക് ആൾ മാറിയതാണ്. മര്യാദയ്ക്ക് ഇറങ്ങിപ്പൊക്കോ... ഇല്ലേൽ വൈകിട്ട് കഞ്ഞി വെയ്ക്കുമ്പോ അടുപ്പിലിട്ടു കത്തിക്കും ഞാൻ "
ഒരുനിമിഷം കൊണ്ട് പിടിച്ചു നിർത്തിയത് പോലെ കരച്ചിൽ നിന്നു. ' ശാന്തയുടെ കുറച്ചു നിമിഷങ്ങൾ...' പിന്നെ മറുപടി തന്നു.
" ചേട്ടാ, ഞാൻ എടി അല്ല എടായാ... എടാ... "
ഹോ ആ പ്രതീക്ഷയും പോയി. സുന്ദരിയായ ഒരു യക്ഷിയെ പ്രതീക്ഷിച്ച ഞാൻ നല്ല അസ്സലായി ഒന്ന് ചമ്മിയെങ്കിലും ഒന്നെനിക്കുറപ്പായി ഈ സാധനം മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ട്. അല്ലേലും ഈ ശബ്ദം കൊണ്ട് ആണിനേയും പെണ്ണിനേയും തിരിച്ചറിയാം എന്ന് പറഞ്ഞവനെ ആദ്യം തല്ലണം. അല്ലേൽ വേണ്ട... അവനൊക്കെ ഇപ്പൊ എവിടെയാണെന്ന് ഓർത്തിട്ടാ തല്ലാൻ പോകുന്നത്. ഒടുവിൽ സഹികെട്ട് ഞാൻ ചോദിച്ചു.
" ആരാ നീ !? എന്താ നിനക്ക് എന്റെ മനസ്സിൽ കാര്യം !? "
" ഞാൻ കുംഭകർണ്ണൻ !!! " പിന്നീടുള്ള വിവരണത്തിലാണ് എനിക്ക് ആ വലിയ കദനകഥ മനസ്സിലായത്. എന്നിൽ കുംഭകർണ്ണന്റെ ബാധ കേറിയതാണ് !! അതിനുവഴി വെച്ച സാഹചര്യങ്ങൾ കേൾക്കുന്നതിനിടയിൽ പലതവണ എന്റെ മിഴികൾ ഈറനണിയുകയും ചിലപ്പോഴൊക്കെ ഞാൻ എന്നെത്തന്നെ മറന്ന് പൊട്ടിക്കരയുകയും ചെയ്തു.
യുദ്ധമൊക്കെ കഴിഞ്ഞു ഗംഭീരമായി തോറ്റു രാവണൻ ടീംമിക്‌സ് നരകത്തിൽ ചെന്നപ്പോൾ മുതൽ രാവണൻ സകലരോടും കലിപ്പാണ്. അതിൽ ഏറ്റവും വലിയ ദേഷ്യം കുംഭകർണ്ണനോട് ആണ്. ബാക്കിയുള്ളവരൊക്കെ തുടക്കം മുതൽ പൊരുതിയാണ് മരിച്ചത് എന്നും ഇവന്റെ ഒടുക്കത്തെ ഉറക്കവും മടിയും കാരണം യുദ്ധം ചെയ്യാൻ വൈകി പോലും. പോരാത്തതിന് ചെറുപ്പം മുതൽ തിന്നു മുടിച്ചതിന്റെ വലിയൊരു കണക്ക് കൂടി പറഞ്ഞു മൂപ്പര്. പാവം കുംഭകർണ്ണൻ ! ഇനിയിപ്പോ മേലനങ്ങണ്ട കാര്യമില്ലല്ലോ സ്വസ്‌ഥമായി ഉറങ്ങാമല്ലോ എന്നൊക്കെ കരുതി സന്തോഷിച്ചു നരകത്തിലേക്ക് ചെന്നതാണ്. അപ്പോഴാണ് ചേട്ടന്റെ വക വാളും പരിചയുമൊന്നുമില്ലാത്ത ഈ അങ്കംവെട്ട്. പാവം 'വിഷി മച്ചു' ആയിപ്പോയി! മൂപ്പരുടെ കണ്ണിന്റെ മുമ്പിൽ പെട്ടാൽ അപ്പൊ തുടങ്ങും ചീത്തവിളിയും തല്ലും ! അവന്റെ ഒടുക്കത്തെ ഉറക്കം കാരണമാണത്രേ യുദ്ധം തോറ്റത് ! പാവം അതുകാരണം നരകത്തിലെ ഉത്സവത്തിന്റെ തലേദിവസം രാത്രി അതായത് അമാവാസിയുടെ അന്ന് അവിടുന്ന് ഒളിച്ചോടി വന്നതാണ്. ഇവിടെ വന്നിട്ടും ചിന്ത സ്വസ്‌ഥമായി ഉറങ്ങണം എന്നതായിരുന്നു. പക്ഷേ കുറച്ചുനാൾ ഉറങ്ങാതെ ഇരുന്നത് കാരണം ബുദ്ധിയൊക്കെ ഇത്തിരി വികസിച്ചു. ഒരാളുടെ ദേഹത്ത് ഒറ്റയ്ക്ക് കയറിയാൽ പിടിക്കപ്പെടും എന്നത് മനസ്സിലായി. അത്കൊണ്ട് തന്റെ ആത്മാവിനെ ചെറിയ ചെറിയ കഷ്ണങ്ങളാക്കി പലരുടെയും ദേഹത്തായി ഒരുമിച്ചു കയറിയിരിക്കുവാണ്. അതിൽ ഒന്നാണ് ദേ എന്റെ മുമ്പിൽ കിടക്കുന്ന ഈ സാധനം !! അതാണ് എന്റെ ഈ ഉറക്കത്തിന്റെ സംഭവം.
കഥയൊക്കെ പറഞ്ഞു വലിയ ശരീരവും കുഞ്ഞു മനസ്സുമുള്ള മൂപ്പര് വലിയ വായിൽ നിലവിളിക്കാൻ തുടങ്ങിയപ്പോൾ എന്റെ ലോലിപ്പപ്പ് മനസ്സ് അങ്ങ് അലിഞ്ഞുപോയി. ഞാൻ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
" കുംഭമോനേ... മോൻ വിഷമിക്കണ്ട... എത്രകാലം വേണമെങ്കിലും എന്റെയുള്ളിൽ താമസിച്ചോ... ഉണ്ണുവോ ഉറങ്ങുവോ എന്ത് വേണേലും ചെയ്തോ..." പറഞ്ഞു കഴിഞ്ഞപ്പോഴാണ് അമളി മനസ്സിലായത്. വേഗം തന്നെ തിരുത്തി.
" അതേ ഉണ്ണണ്ട... എന്തോരും വേണേലും ഉറങ്ങിക്കോ "
അല്ല പിന്നെ ഇതിനെങ്ങാനും ഉണ്ണാൻ തോന്നിയാൽ ഞാൻ തന്നെ തിന്നണ്ടേ... ? കഴിച്ചു കഴിച്ചു ഞാൻ വയ്യാണ്ടാവും. അത് പോട്ടെ, അതിന് വയർ നിറയുന്നത് വരെ കഴിക്കാൻ എത്രയാ ചിലവ്. അതിനുമാത്രം ചെലവാക്കാൻ എന്റെ കയ്യിൽ എവിടുന്നു ക്യാഷ് ? അതുകൊണ്ട് ഉണ്ണൽ ഞാൻ നൈസ് ആയിട്ടങ്ങ് കട്ട് ചെയ്തു. പിന്നെ ചോദ്യോം പറച്ചിലിനും ഒന്നും നിന്നില്ല. മനസ്സെടുത്തു കയ്യിൽ പിടിച്ചു കുറെ വേസ്റ്റ് സാധനങ്ങൾ ഒക്കെ ഒഴിവാക്കി ബാക്കിയൊക്കെ വാരി അതിനുള്ളിലിട്ടു കൂട്ടത്തിൽ ഇവനെയും. എന്നിട്ട് പഴയത് പോലെ ശരീരത്തിന്റെ ഉള്ളിൽ കൊണ്ടുവെച്ചു.
നിങ്ങൾക്കൊരു സത്യമറിയുമോ ? ഈ മനസ്സിലെ വേസ്റ്റ് ചിന്തകൾ ഒഴിവാക്കുന്നത് മൊബൈൽ സ്റ്റോറേജിലെ ക്യാച്ചെ ഒഴിവാക്കുന്നത് പോലെയാണ്. എത്ര ഒഴിവാക്കിയാലും പിന്നെയും പിന്നെയും പെട്ടെന്ന് നിറയും. അതുകൊണ്ട് ഒഴിവാക്കിയിട്ടും വലിയ കാര്യമൊന്നുമില്ല.
എന്നിൽ കുംഭകർണ്ണന്റെ ആത്മാവ് കേറിയതാണ്. അതാണ് ഞാൻ ഇത്രകാലം മടി മടി എന്ന് ചിന്തിച്ചോണ്ട് നടന്നത്. ഒരു കഷ്ണം എന്റെ ഉള്ളിലുണ്ട്. ബാക്കിയൊക്കെ ആരുടെയൊക്കെ ഉള്ളിലാണാവോ ?

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot