നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബന്ധ"ന"ങ്ങൾ


Adult, Bracelets, Couple, Girl, Hands, Holding Hands
പ്രിയൻ തന്റെ കൈയ്യിലിരുന്ന സിഗരറ്റിന്റെ അവസാന പുകയും ആഞ്ഞു വലിച്ചതിന് ശേഷം ഫിൽട്ടർ അലക്ഷ്യമായി മുറിയുടെ ഒരു കോണിലേക്ക് വലിച്ചെറിഞ്ഞു. ഒരു ദീർഘനിശ്വാസത്തോടെ കൈകൾ ഉയർത്തി ഒന്ന് നിവർന്നതിന് ശേഷം കിടക്കയുടെ വലത് ഭാഗത്തായുള്ള ചുവരിലേക്ക് മെല്ലെ ചാരിയിരുന്നു.
ചുവരിന് അഭിമുഖമായുള്ള ജനാലയിലൂടെ നിർവികാരമായ മുഖത്തോടെ പുറത്തെ കാഴ്ചകൾ നോക്കി നിൽക്കുകയായിരുന്നു ശ്രീദേവി. ഏറെ നേരമായി അവർക്കിടയിൽ തളം കെട്ടി നിന്നിരുന്ന മൗനത്തെ ഭേദിച്ചു കൊണ്ട് അയാൾ ചോദിച്ചു.
"നിനക്ക് ഒരല്പം പോലും കുറ്റബോധം തോന്നുന്നില്ലേ ശ്രീ?"
അവൾ ചെറുതായൊന്ന് മുഖം തിരിച്ച് അയാളെ നോക്കി. ജനാലയുടെ രണ്ട് വശങ്ങളിലേക്ക് അകന്ന് മാറി കിടന്നിരുന്ന ഇളം നീല നിറത്തിലുള്ള കർട്ടൻ വലിച്ചടുപ്പിച്ചതിന് ശേഷം അവൾ അയാൾക്ക്‌ അരികിലായി വന്നിരുന്നു.
"ഇല്ല പ്രിയൻ, ജീവിതത്തിലെന്നോ നഷ്ടപ്പെട്ടു പോയതെന്തൊക്കെയോ തിരിച്ചു കിട്ടിയത് പോലെയാണ് എനിക്ക് തോന്നുന്നത്..."
"പക്ഷെ എനിക്കതിന് കഴിയുന്നില്ല ശ്രീ... ഞാൻ ചെയ്തത് വലിയ തെറ്റായിപ്പോയെന്ന് മനസ്സ് പറയുന്നു..."
"നീ മാത്രമായി ഒരു തെറ്റും ചെയ്തിട്ടില്ല പ്രിയൻ. ഞാനും തെറ്റുകാരില്ലേ? നമ്മുടെ സൗഹൃദം മറന്ന് നീയെന്ന സ്പർശിച്ചപ്പോൾ തന്നെ എനിക്ക് ഒഴിഞ്ഞു മാറാമായിരുന്നു. പക്ഷേ ഞാനത് ചെയ്തില്ല. അല്ലെങ്കിലും തെറ്റും ശരിയുമൊന്നും ഞാനിപ്പോൾ ചികയാറില്ല പ്രിയൻ. എല്ലാം ഞാൻ പറഞ്ഞിട്ടുള്ളതല്ലേ? അനിയേട്ടനുമായുള്ള ജീവിതം തന്നെ എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. അയാളുടെ രോഗിയായ അമ്മയെ പരിചരിക്കുന്ന ഒരു ആയയുടെ സ്ഥാനം മാത്രമാണ് എനിക്കാ വീട്ടിലുള്ളത്. എല്ലാ അർത്ഥത്തിലും ഭാര്യയെന്നത് വെറുമൊരു അലങ്കാരം മാത്രം. വിവാഹം കഴിഞ്ഞിട്ടും ഒരു കന്യകയെപ്പോലെ ജീവിക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ അവസ്‌ഥ. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് പ്രിയൻ, ദൈവം എന്തിനാണെനിക്ക് ഇങ്ങനെയൊരു നശിച്ച ജീവിതം തന്നതെന്ന്..."
"എല്ലാം വിധിയാണ് ശ്രീ... വിധിയെ തോൽപ്പിക്കാൻ നമുക്കാവില്ലല്ലോ..."
"വിധിയെ പഴിച്ചിട്ട് കാര്യമില്ല പ്രിയൻ, ആവശ്യത്തിന് വിദ്യാഭ്യാസമോ സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനമോ ഇല്ലെങ്കിൽ ഏതൊരു പെണ്ണിന്റെയും അവസ്‌ഥ ഇത് തന്നെയാണ്. സ്വന്തമായൊരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും അവൾക്ക് ഉണ്ടാവില്ലല്ലോ. രക്ഷിതാക്കൾ ആരെ ചൂണ്ടി കാണിക്കുന്നോ അവരുടെ മുന്നിൽ ഒരു ബലിമൃഗത്തെപ്പോലെ കഴുത്ത് നീട്ടിക്കൊടുക്കേണ്ടി വരും..."
അയാളൊന്നും മിണ്ടിയില്ല. പതിവിലധികമായി കഴിച്ച മദ്യത്തിന്റെ ഹാങ്ങോവറും കുറ്റബോധവും അയാളുടെ മുഖത്ത് നന്നേ നിഴലിച്ചു നിന്നിരുന്നു.
"പ്രിയൻ, നിങ്ങളോട് ഞാനൊരു കാര്യം ചോദിക്കട്ടെ ? ഒരു സ്ത്രീ അവളുടെ ഭർത്താവിൽ നിന്ന് ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത് എന്തായിരിക്കുമെന്ന് അറിയാമോ?"
അല്പനേരത്തെ ആലോചനക്ക് ശേഷം അയാൾ ചോദിച്ചു.
"ശ്രീ എന്താണ് ഉദേശിക്കുന്നത്?"
"അവളെ അംഗീകരിക്കുന്ന ഒരു മനസാണ് പ്രിയൻ ഭർത്താവിൽ നിന്ന് ഒരു സ്ത്രീ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത്. ഒരു പുതിയ സാരി ഉടുക്കുമ്പോൾ, ഒരു നല്ല പൊട്ട് തൊടുമ്പോൾ, ഭർത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണം വച്ചു വിളമ്പി കൊടുക്കുമ്പോൾ, നന്നായിട്ടുണ്ട് എന്നൊരു വാക്ക്, സ്നേഹത്തോടെയുള്ള ഒരു നോട്ടം, പകലന്തിയോളം വീട്ടുജോലികൾ ചെയ്ത് കുട്ടികളുടെ കാര്യങ്ങളും നോക്കി ക്ഷീണിച്ച് അവശയായി കിടപ്പറയിലേക്ക് വരുമ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ചു നെറുകയിൽ ഒരുമ്മ, ഒരു നല്ല വാക്ക്, ഇത്രയൊക്കെ മതിയാവും പ്രിയൻ ഒരു പെണ്ണിന് അവളുടെ ദിവസം മുഴുവനുമുള്ള അധ്വാനം മറക്കാനും മനസ്സ് നിറഞ്ഞ് സന്തോഷിക്കാനും. ചെയ്തു പോയ തെറ്റിനെ ന്യായീകരിക്കാൻ പറയുന്ന വെറും വാക്കുകളല്ലിത്. ഏതൊരു പെണ്ണും മനസ്സിൽ കൊണ്ട് നടക്കുന്ന സ്വപ്നങ്ങളാണ്..."
"ശ്രീ പറയുന്നതൊക്കെ ശരിയാണ്. എനിക്ക് നിന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. പക്ഷേ.......?"
"എനിക്കറിയാം പ്രിയൻ നിങ്ങളുടെ ഉള്ളിലുള്ള കുറ്റബോധത്തിന്റെ കാരണം. ഒരു വശത്ത് നിന്റെ കുടുംബം, നിങ്ങൾ സ്വപ്നം കാണുന്ന നല്ലൊരു ജീവിതം, മറുവശത്ത് ഞാനെന്ന നിർഭാഗ്യവും. സംഭവിച്ചു പോയൊരു തെറ്റിന്റെ പേരിൽ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കേണ്ടി വരുന്ന അവസ്‌ഥ..."
"ശ്രീ..... ഞാൻ...."
"ഭയപ്പെടണ്ട പ്രിയൻ, എനിക്ക് നിങ്ങളെ മനസ്സിലാക്കാൻ സാധിക്കും. എന്റെ ജീവിതത്തിൽ അല്പമെങ്കിലും സന്തോഷമുണ്ടായിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ സൗഹൃദത്തിലൂടെയാണ്. ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തിലേക്ക് ഒരു നേരിയ പ്രകാശമെങ്കിലും കൊണ്ട് വരാൻ സാധിച്ചതും നിങ്ങൾക്ക് മാത്രമാണ്. അതുകൊണ്ടാണ് അർഹതയില്ലെന്ന് അറിയാമായിരുന്നിട്ടും ഒരു നിമിഷമെങ്കിലും ഞാൻ നിങ്ങളെ ആഗ്രഹിച്ചു പോയത്. പക്ഷേ അത് പാടില്ലായിരുന്നു..."
ശ്രീ, നീ പറയുന്നതെനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. പക്ഷേ എനിക്കെന്ത് ചെയ്യാനാവും? അറിയാതെ സംഭവിച്ചു പോയൊരു തെറ്റ്. മനപ്പൂർവം തന്നെ നമുക്കത് മറന്നൂടെ...?
"വേണ്ട പ്രിയൻ, ഇന്നലെ വരെ നമുക്കിടയിൽ ഉണ്ടായിരുന്നത് കളങ്കമില്ലാത്ത സൗഹൃദം മാത്രമായിരുന്നു. ഇന്നത് നഷ്ടപ്പെട്ടു. ഇനിയൊരിക്കലും നല്ല സുഹൃത്തുക്കളായിരിക്കാൻ നമുക്ക് കഴിയില്ല. നീ എന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ നിന്നിലേക്ക് കൂടുതൽ അടുത്തു കൊണ്ടേയിരിക്കും. അങ്ങനെ സംഭവിച്ചാൽ ഒന്നുമറിയാത്ത മറ്റൊരു പെണ്ണ് കൂടി എന്നെപ്പോലെ.... അത് പാടില്ല പ്രിയൻ. പരസ്പരം മനസ്സിലാക്കി തന്നെ നമുക്കിതിവിടെ അവസാനിപ്പിക്കാം..."
അയാൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
"പ്രിയൻ, നിങ്ങളുടെ സ്വസ്ഥമായ കുടുംബ ജീവിതത്തിനിടയിലേക്ക് ഇനിയൊരിക്കലും ഞാൻ കടന്ന് വരില്ല. എങ്കിലും തമ്മിൽ പിരിയുന്നതിന് മുൻപ് ഒരാഗ്രഹം കൂടി എനിക്ക് നിങ്ങളോട് പറയണമെന്നുണ്ട്...."
"ഭാവിയിൽ നിങ്ങൾക്ക് ജനിക്കുന്നത് ഒരു പെൺകുട്ടിയാണെങ്കിൽ ഒരിക്കലും നിങ്ങളുടെ ഇഷ്ടത്തിന് മാത്രം അവളുടെ വിവാഹം നടത്തരുത്. അവളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കുന്ന, അവളെ അംഗീകരിക്കുന്ന, അവളെ മാത്രം സ്നേഹിക്കാൻ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കാനുള്ള അവസരം കൂടി നിങ്ങളവൾക്ക് നൽകണം. അല്ലെങ്കിൽ മറ്റൊരു ശ്രീദേവിയായി അവൾ മാറും. അഭിസാരികയെന്നു സമൂഹം മുദ്ര കുത്തുന്ന ഓരോ ശ്രീദേവിമാർക്കും പറയാൻ പുറംലോകമറിയാത്ത ഒരുപാട് കഥകളുമുണ്ടാവും. ഒരിക്കലും നിങ്ങൾ തന്നെ അതിനൊരു കാരണമാവരുത്......"
അലസമായി കിടന്നിരുന്ന തലമുടി ചീകിയൊതുക്കി, വസ്ത്രങ്ങൾ മാറി അവൾ മുറിയുടെ പുറത്തേക്കിറങ്ങി. നിറഞ്ഞ മിഴികൾ മറച്ചു പിടിച്ച് പുഞ്ചിരിക്കാൻ വിഫലമായൊരു ശ്രമം നടത്തി. ബാഗിൽ കരുതിയിരുന്ന തൂവാലയെടുത്ത്‌ കണ്ണുകൾ തുടച്ച് അവൾ നടന്നകന്നു... തനിക്ക് വിധിക്കപ്പെട്ട ബന്ധ"ന"ങ്ങൾക്കിടയിലേക്ക്....
ഇവിടെ ഒന്നും അവസാനിക്കുന്നില്ല. കേട്ട് പഴകിയതാണെങ്കിൽ കൂടിയും ഭൂമിയിൽ മനുഷ്യരുള്ള കാലത്തോളം ഇതെല്ലാം ജീവച്ചിരിക്കുന്ന കഥകളായിത്തന്നെ തുടർന്നു കൊണ്ടേയിരിക്കും.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot