
" I'll love you forever,
I'll like you for always.
As long as I am living,
My baby you'll be. "
I'll like you for always.
As long as I am living,
My baby you'll be. "
അമേരിക്കൻ ടെലിവിഷൻ സിറ്റ്കോം സീരീസ് ആയ ഫ്രണ്ട്സിന്റെ (F.R.I.E.N.D.S) കടുത്ത ആരാധികയാണ് ഞാൻ. അത് കണ്ട് ചിരിക്കുക എന്റെ ഒരു പ്രധാന വിനോദം ആണ്.
ഇന്നലെ രാത്രി അതിലെ ജോയി എന്ന കഥാപാത്രം പതിവിനു വിപരീതമായി തമാശക്ക് പകരം റോബർട് മഞ്ചിന്റെ (Robert Munsch) കുട്ടികളുടെ കഥാപുസ്തകമായ "Love you Forever" ലെ വരികളാണ് വായിച്ചത്.
ജോയി ആദ്യം പുസ്തകത്തിന്റേയും എഴുതിയ ആളുടേയും ചിത്രങ്ങൾ വരച്ച ആളുടേയും പബ്ലിഷ് ചെയ്ത സ്ഥാപനത്തിന്റേയും പേരുകൾ വായിക്കുന്നു. പിന്നീട് ആദ്യം പറഞ്ഞ വരികളും .
ആ വരികളുടെ സത്യവും ലാളിത്യവും ശക്തിയും, പിന്നെ ജോയി അത് പറഞ്ഞ രീതിയും എന്നെ അതിയായി ആകർഷിച്ചു. ഞാൻ വീണ്ടും വീണ്ടും അത് കേട്ടു.
ഇന്ന് എന്റെ രണ്ടാം ക്ലാസുകാരൻ സച്ചു, സ്കൂൾ വിട്ട് വന്നിട്ട് പറഞ്ഞു '' അമ്മക്കൊരു സർപ്രൈസ് ഉണ്ട് " .
വീട്ടിലേക്ക് നടക്കുന്ന വഴിയിൽ ഞാൻ കുത്തി കുത്തി ചോദിച്ചപ്പോൾ അവൻ ഫ്രണ്ട്സ്, ലവ് യു ഫോറെവർ എന്നൊക്കെ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല.
ഞാൻ, ''എന്താടാ, നിന്റെ ഫ്രണ്ട്സ് ആരേലും നിന്നോട് ലവ് യു എന്ന് പറഞ്ഞോ? ലോറൻ സി യാണോ അതോ ഫെയ്ത് ആണോ അതോ സറായ ആണോ?'' അവൻ " അമ്മേ.... അമ്മയെന്താ നോട്ടിയായി എപ്പോളും ലവിനെ പറ്റി പറഞ്ഞോണ്ടിരിക്കണേ?". ചെക്കനു ലവ്, റൊമാൻസ് എന്നൊക്കെ കേൾക്കുന്നതേ കലിപ്പാ. ഇവൻ എന്റെ മോൻ തന്നെയാണാവോ.
ഞാൻ പറഞ്ഞു " എടാ, ലവ് എന്നു പറഞ്ഞത് മോശം കാര്യമൊന്നുമല്ല. ലവ് എന്നാൽ സ്നേഹമാണ്. സ്നേഹമില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്."
എന്തായാലും അതൊന്നും ആയിരുന്നില്ല കാര്യം. അവരുടെ സ്കൂളിൽ എല്ലാ ദിവസവും ഒരോ പുസ്തകം കൊടുത്തു വിടും വായിക്കാനിയിട്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുക്കാം . അവനിന്നു എടുത്തു കൊണ്ട് വന്നത് ''Love you forever" ആയിരുന്നു.
" ഇന്നലെ അമ്മ പിന്നേം പിന്നേം കേൾക്കുന്നത് ഞാൻ കണ്ടായിരുന്നു. അതാ ഇന്ന് ഈ പുസ്തകം കൊണ്ട് വന്നേ" . എനിക്ക് ഭയങ്കര സന്തോഷവും അത്ഭുതവും തോന്നി. അവൻ ശ്രദ്ധിക്കുന്നെന്നു പോലും ഞാൻ അത് കേട്ടു കൊണ്ടിരുന്നപ്പോൾ ഓർത്തില്ല. അപ്പൊ ബുക്കിന്റെ പേരും എഴുതിയ ആളേയും മാത്രമല്ല പബ്ലിഷ് ചെയ്ത ഫയർ ഫ്ലൈ എന്ന പേരു പോലും ഈ ചെക്കൻ ഓർത്ത് വെച്ചിരിക്കുന്നു. ഭീകരൻ ആണിവൻ , കൊടും ഭീകരൻ!
കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകം ആയതു കൊണ്ട് നമുക്കൊരഞ്ചു മിനിട്ട് കൊണ്ട് വായിച്ചു തീർക്കാം.
ഒരമ്മ തന്റെ കുഞ്ഞിനെ കയ്യിലിടുത്ത് കൊണ്ട് ലാളിച്ചു പറയുന്ന വരികളാണവ. കുഞ്ഞിന്റെ ശൈശവത്തിലും ബാല്യത്തിലും അവനറിഞ്ഞു കൊണ്ടും കൗമാരത്തിലും യൗവനത്തിലും അവനറിയാതെയും ഇതേ വരികൾ അമ്മ അവനോട് പറയുന്നു. എനിക്ക് ജീവനുള്ളിടത്തോളം കാലം നീയെന്റെ കുഞ്ഞോമന ആയിരിക്കുമെന്ന് .
പിന്നീട് അമ്മ മരണാസന്നയാകുമ്പോൾ മകൻ വന്ന് അമ്മയോട് ഈ വരികൾ സ്വൽപം മാറ്റം വരുത്തി പറയുന്നു. അമ്മ മരിച്ചതിന് ശേഷം മകൻ അവന്റെ കുഞ്ഞുമകളോട് ഈ വരികൾ ആവർത്തിക്കുന്നു. അങ്ങനെ ജീവിത ചക്രം വീണ്ടും തിരിയുന്നു. ഇതാണ് ആ കൊച്ചു കഥ.
ജോയി പറഞ്ഞ് ആദ്യം ഈ വരികൾ കേട്ടപ്പോൾ എനിക്കെന്റെ കുഞ്ഞുങ്ങളെയാണ് ഓർമ വന്നതെങ്കിലും ഈ കഥ മുഴുവൻ വായിച്ച് തീർത്തപ്പോൾ എനിക്കെന്റെ അമ്മയെ ഓർമ്മ വന്നു.
സ്വയം ഒരമ്മയായിരുന്നെങ്കിലും അവസാനം വരെ അമ്മയുടെ ഓമന കുഞ്ഞായിരുന്നു ഞാൻ. ഒരിക്കലും സ്നേഹം പ്രകടിപ്പിക്കാൻ ഒരു പിശുക്കും കാട്ടിയിട്ടില്ല എന്റെ അമ്മ. എത്ര മുതുക്കി ആയിട്ടും ഉമ്മ വെക്കുകേം ചോറു കൈ കൊണ്ട് വാരി തന്ന് ഊട്ടുകേം ചെയ്യുമായിരുന്നു. ഇത് കണ്ട് ചേട്ടായി കുറേ കളിയാക്കിയിട്ടുണ്ട്.
എന്റെ മോൻ ജനിച്ചപ്പോ അവനോടുള്ള അമ്മയുടെ സ്നേഹം കണ്ടിട്ട് എനിക്കവനോട് അസൂയ വരെ തോന്നിയിട്ടുണ്ട്. പക്ഷെ അവന്റെ കൂടെ എനിക്കും ചോറു വാരിത്തന്നു അമ്മയെന്നെ പിന്നേയും കൂടുതൽ സ്നേഹിച്ചു.
സ്നേഹം , അതനുഭവിച്ചവനേ അത് നഷ്ടപെടുമ്പോൾ ഉള്ള തീവ്ര വേദന അറിയൂ. കുഞ്ഞുന്നാൾ മുതൽക്കേ എന്റെ ഏറ്റവും വലിയ ദു:സ്വപ്നം എന്റെ അമ്മക്കെന്തെങ്കിലും ആപത്ത് വരിക എന്നതായിരുന്നു. ആ ഞാൻ എങ്ങനെ അമ്മയുടെ വേർപാട് സഹിച്ചു എന്നെനിക്കിപ്പോളും അറിയില്ല.
ആകസ്മികമായിട്ടായിരുന്നു അമ്മ ഞങ്ങളെ വിട്ട് പോയത്. അന്നു രാവിലെ 10 മണിക്ക് കൂടി അമ്മയെ വിളിച്ച് സച്ചുവിന്റെ തമാശകൾ ഒക്കെ പറഞ്ഞ് കേൾപ്പിച്ച് ചിരിച്ച് കളിച്ച് ഫോൺ വെച്ചതേയുള്ളൂ. ഉച്ചക്ക് മുന്നേ അമ്മ പോയി.
അമ്മക്ക് ശ്വാസം മുട്ടലാണെന്നും, പേടിക്കാനൊന്നും ഇല്ലെന്നും പറഞ്ഞ് എന്നെ ഓഫീസിൽ നിന്ന് വിളിക്കാൻ ചേട്ടായീടെ ചേട്ടനും അമ്മയും ചേച്ചിയും കൂടെ വന്നു. പേടിക്കാനൊന്നും ഇല്ലെന്ന് പറഞ്ഞത് അപ്പാടെ വിശ്വസിച്ച എനിക്ക് എല്ലാരേം കൂടി കണ്ടപ്പോൾ അത്ഭുതവും സന്തോഷവും ആണ് തോന്നിയെ. മന്ദബുദ്ധിയായ എനിക്ക് അവസാന നിമിഷം വരെ ഒന്നും കത്തിയില്ല. അല്ലെങ്കിലും ഞാൻ ബുദ്ധിമതിയാണെന്ന് എന്റെ അമ്മ മാത്രമെ പറയൂ.
വെള്ള പുതച്ച് ഉറങ്ങുന്ന അമ്മയുടെ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാതെ ഞാൻ നിന്നു . ചന്ദനത്തിരിയുടെ ഗന്ധം എന്നെ ശ്വാസം മുട്ടിച്ചു. ഭാഗ്യത്തിന് പൂർണ ഗർഭിണിയായത് കൊണ്ട് എന്നെ വേറെ മുറിയിൽ കൊണ്ട് പോയി കിടത്തി.
അമ്മയുടെ അടുത്തിരുന്ന അനിയത്തിയുടെ നിർവികാരത നിറഞ്ഞ മുഖം എന്നെ ഭയപ്പെടുത്തി. എന്നേക്കാൾ കൂടുതൽ അടുപ്പം അവൾക്കായിരുന്നു അമ്മയോട്. ഞാനിള്ള കുട്ടിയായ് നടക്കുമ്പോൾ അവളായിരുന്നു അമ്മയുടെ മനസാക്ഷി സൂക്ഷിപ്പുകാരി. അവസാനം ആളുകൾ ഒക്കെ പോയി കഴിഞ്ഞ് , അമ്മയുടെ സന്തത സഹചാരിയായ ബാഗിൽ നിന്നും, ഞങ്ങൾക്കുണ്ടാക്കി തരാനായി, അമ്മയുടെ കൈപ്പടയിൽ ഏതോ കുക്കറി ഷോ കണ്ടിട്ട് എഴുതി വെച്ച ചില്ലി ചിക്കൻ റെസിപ്പിയുടെ കടലാസ് കണ്ടപ്പോളാണ് നിയന്ത്രണം വിട്ടവൾ പൊട്ടിക്കരഞ്ഞത്. അമ്മ പോകുമ്പോൾ പോകുന്നത് നമുക്കിഷ്ടപ്പെട്ട രുചികൾ കൂടിയാണല്ലോ.
ചില വിവരദോഷികളായ നാട്ടുകാർ ഈ പിള്ളേരെന്താ സ്വന്തം അമ്മ മരിച്ചിട്ട് കരയാത്തെ, ഒരു സ്നേഹവുമില്ലേ എന്ന് ചോദിച്ചത്രേ. നെഞ്ചത്തടിയുടേയും അലറി കരച്ചിലിന്റേയും ശക്തി നോക്കി സ്നേഹത്തിന് മാർക്കിടാൻ നോക്കുന്നവരെ പറ്റി എന്ത് പറയാനാണ്. അല്ലെങ്കിലും അടുപ്പമുള്ളവരുടെ മുന്നിൽ പോലും കരയാൻ മടിയാണ്, അപ്പോളാണ് ജനമദ്ധ്യത്തിൽ.
ദൈവം സഹായിച്ച് സ്നേഹത്തിന്റെ യാതൊരു കുറവും എന്റെ ജീവിതത്തിൽ ഇല്ലെങ്കിലും , അമ്മയുടെ അഭിമാനപുരസരത്തോടെയുള്ള സ്നേഹം എനിക്കിനി കിട്ടില്ല. അമ്മയുടെ കണ്ണിൽ മാത്രം ഞാൻ മിടുക്കിയും ബുദ്ധിമതിയും ആയിരുന്നു. ചേട്ടായി എന്റെ മണ്ടത്തരങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അമ്മയെന്തെങ്കിലും പറഞ്ഞ് എന്നെ ന്യായീകരിക്കും. അമ്മയുടെ പൊന്നുമോളെ തമാശയായി പോലും കളിയാക്കുന്നത് അമ്മ സഹിച്ചില്ല.
അമ്മ മരിച്ചൊരു കൊല്ലം കഴിഞ്ഞ് നാട്ടിൽ പോയപ്പോൾ ഒരു പത്തറുപത് വയസ് കഴിഞ്ഞ, പേരക്കുട്ടികൾ ഒക്കെ ഉള്ള ഒരു വല്യമ്മ എന്നോട് എൺപത് വയസുള്ള അവരുടെ അമ്മ മരിച്ച് പോയ കാര്യം കരഞ്ഞ് കൊണ്ട് പറഞ്ഞു. '' അവസാനം കണ്ടപ്പോളും അമ്മ എന്നോട് ചോദിച്ചത് മോളെന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്?, വിശക്കുന്നുണ്ടോ? " എന്നാണെന്ന്. അതെ, നമ്മൾ എത്ര വയസായി അമ്മൂമ്മ ആയാലും നമ്മുടെ അമ്മയുടെ മനസിൽ, നമ്മൾ എന്നും ഒരു കുഞ്ഞായിരിക്കും.
By: Deepthi Prasanth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക