Slider

പിന്തുടരുന്ന കണ്ണുകൾ.................

0

പിന്തുടരുന്ന കണ്ണുകൾ.................
"എടാ ,നിന്നെ കാണാൻ ഒരു വിസിറ്റർ വന്നിരിക്കുന്നു. ഒരു സഞ്ജീവ്.വേഗം വാ." ജയിൽ വാർഡൻ വന്നു അഴികളിൽ തട്ടി വിളിച്ചു.ജയിലറയുടെ ഒരു മൂലയ്ക്ക് തല കുമ്പിട്ടിരിക്കുകയായിരുന്ന വിനോദ് മുഖമുയർത്തി. "നിന്നെ തേടി ആദ്യമായിട്ടാണല്ലോടാ ഒരു വിസിറ്റർ വരുന്നത്?"വാർഡൻ പുച്ഛത്തോടു കൂടി പറഞ്ഞു. "ഏതായാലും വാ."തടവറയുടെ വാതിൽ തുറന്നു കൊണ്ട് അയാൾ വിളിച്ചു.വിനോദ് പതിയെ എഴുന്നേറ്റ് വാർഡന്റെയൊപ്പം പുറത്തേക്കു നടന്നു.
വാർഡൻ പറഞ്ഞതു പോലെ ജയിലിലായി ഇത്രയും കാലമായിട്ടും വീട്ടിൽ നിന്നോ കൂട്ടുകാരാരും തന്നെയോ ഇവിടെ കാണാൻ വന്നിട്ടില്ല. ആദ്യമായിട്ടാണ് ഒരാൾ കാണാൻ വരുന്നത്.അഴികൾക്കപ്പുറത്ത് സഞ്ജീവ്.അവന്റെ മുഖത്ത് ഒരു നിസ്സംഗഭാവം.വാർഡൻ അവിടുന്ന് മാറി.
" എങ്ങനെയുണ്ട് ജയിൽ ജീവിതം? സുഖം തന്നെയല്ലേ വിനോദ്?"സഞ്ജീവ് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.വിനോദിന്റെ മുഖത്ത് നിസ്സഹായത നിറഞ്ഞു. "എടാ. ഞാൻ.... ഞാൻ..... ഒരു കുറ്റവും ചെയ്തിട്ടില്ല. ആരോ എന്നെ ചതിച്ചതാ..... ആ വീഡിയോ പുറത്തു വിട്ടത് ഞാനല്ല........."
" വീഡിയോ എടുത്തത് നീയാണല്ലോ? എല്ലാവർക്കും അയച്ചതും നീ. പിന്നെങ്ങനെ നീ കുറ്റക്കാരനല്ലാതാവും?" സഞ്ജീവ് ചോദിച്ചു.
" അനിതയുടെ വീഡിയോ എടുത്തു എന്നുള്ളത് നേരാ. പക്ഷേ ഞാൻ അതു നേരമ്പോക്കിനു വേണ്ടി എടുത്തതാ. ഞാനതാർക്കും അയച്ചു കൊടുത്തിട്ടില്ല. നെറ്റിൽ അപ് ലോഡ് ചെയ്തിട്ടുമില്ല. ഇത് വേറെയാരോ എന്നെ കരുതിക്കൂട്ടി ചതിച്ചതാ. ആരോ ചെയ്തതിന് ഞാൻ അകത്തായി.അനിതയുടെ ചേട്ടൻ കോടതിയിൽ നിന്നിറങ്ങുമ്പോൾ ഭീഷണിപ്പെടുത്തിയിട്ടാ പോയത്.ജയിലീന്നെറങ്ങുമ്പോൾ ജീവനോടെ വച്ചേക്കില്ലെന്ന് .ജയിലീന്നെറങ്ങിയാലും വീട്ടിലേക്കു വരേണ്ടെന്നാ അമ്മയും അച്ഛനും പറഞ്ഞത്. എവിടെയെങ്കിലും പോയി തുലഞ്ഞോളാൻ? ഞങ്ങൾക്കിങ്ങനെയൊരു മകനെയോ പെങ്ങൾക്ക് ഇങ്ങനെയൊരു ചേട്ടനെയോ വേണ്ടെന്ന്?" അതു പറയുമ്പോൾ അവന്റെ സ്വരം വിറച്ചു.
"നന്നായി. വളരെ നന്നായി. " സഞ്ജീവ് പതിയെ ചിരിച്ചു. "നിന്നെ ചതിച്ചതാരാണെന്നല്ലേ നിനക്കറിയേണ്ടത്? നീ ശരിക്കു കണ്ടോ? ഞാനാ ആ വീഡിയോ യൂട്യൂബിൽ ചേർത്തത്. നിന്നെ കുടുക്കാൻ . നിന്റെ ഉറ്റ കൂട്ടുകാരൻ." സഞ്ജീവിന്റെ ചിരി ഗുഹയിൽ നിന്നും മുഴങ്ങുന്നതു പോലെ വിനോദിനു തോന്നി. കൊലച്ചിരി.
"എടാ, പട്ടീ, നീ ... നീ .... കൂടെ നിന്ന് നീയെന്നെ ചതിച്ചല്ലേ?"വിനോദ് അഴികൾക്കിടയിലൂടെ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു. " റിലാക്സ്, റിലാക്സ്. രോഷം കൊള്ളേണ്ട. നീ ജയിലിനകത്താ .അത് മറക്കണ്ട." സഞ്ജീവ് പതിയെ വിനോദിന്റെ കൈകൾ ഷർട്ടിൽ നിന്നും പിടിവിടുവിച്ചു.
"നിന്റെയാ വാട്ട്സാപ്പ് കാമുകി അനിത സൂയിസൈഡിന് ശ്രമിച്ചത് നീയറിഞ്ഞില്ലല്ലോ? മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും കഴുത്തിലെ ഞരമ്പു പൊട്ടി ശരീരം തളർന്നു കിടപ്പുണ്ട്. അവളു ചെയ്ത തെമ്മാടിത്തരങ്ങൾക്ക് ദൈവം നൽകിയ ശിക്ഷയാ.അത്തരം അസുര ജന്മങ്ങളൊക്കെ ചാവുന്നതാ നല്ലത്. നിന്റെ ചക്കരവാക്കില് മതി മയങ്ങി അവളെന്തൊക്കെയാ ചെയ്തത്? ഹോസ്റ്റൽ ബാത്റൂമിൽ മൊബൈൽക്യാമറാ വച്ച് അവള് റൂം മേറ്റ്സിന്റെ മുഴുവൻ രഹസ്യ ചിത്രങ്ങളും വീഡിയോകളും നിനക്കയച്ചു തന്നു. നീ അതൊക്കെ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുന്നവർക്ക് എത്തിച്ചു കൊടുത്തു. നിനക്കറിയോ അതു മൂലം ജീവിതം തകർന്നവരിൽ എന്റെ കസിനുമുണ്ട്. ഒന്നുമറിയാത്ത ഒരു പാവം പെൺകുട്ടി. നിന്റെയാ കള്ളക്കാമുകി ബുദ്ധിമതിയാ.അവള് മറ്റുള്ളവരുടെ ജീവിതം വെച്ചാ കളിച്ചത്.നീ സൈലൻറ് പാർട്ട്ണറാണല്ലോ? അതു കൊണ്ട് കേസിന്റെ ഒരിടത്തും നീ രംഗത്തു വന്നില്ല. നഷ്ടം മുഴുവൻ ആ പാവം കുട്ടികൾക്ക് .നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.ഇത്തരം സ്വഭാവം ഉപേക്ഷിക്കാൻ. നീ കേട്ടില്ല. നീ എവിടെയൊക്കെ ജോലി ചെയ്തോ അവിടെയൊക്കെ നീ ഷവറിലും ഡോറിലും ക്ലോക്കിലും വയറിംഗിലും മറ്റു പലയിടത്തും ഒളിക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ഇതു വരെയും നീ പിടിക്കപ്പെട്ടില്ല.നിന്നെ പോലെയുള്ളവർ അകത്തു കിടക്കട്ടെ. മറ്റുള്ളവരെങ്കിലും സ്വൈര്യമായി ജീവിക്കട്ടെ. നീ ഓർക്കുന്നോ. ഒരു നാൾ നമ്മൾ രണ്ടു പേരും കൂടി മതി മയങ്ങും വരെ മദ്യപിച്ച ഒരു ഞായറാഴ്ച. അന്നു നിന്നെ മദ്യത്തിൽ കുളിപ്പിച്ചു കിടത്തിയിട്ട് നിന്റെ മൊബൈൽ ഫോൺ ഞാൻ കൈക്കലാക്കി. നിന്റെ പാസ് വേഡും യൂസർ ഐഡിയും ഇ മെയിൽ അഡ്രസും മറ്റു പലതും എനിക്കു കാണാപ്പാഠമായിരുന്നല്ലോ?നിനക്കും അനിതക്കും ഒരു പണി തരണമെന്നു കരുതിയിരുന്ന എനിക്ക് അതിനുള്ള വഴിയും ആ ഫോണിൽ തന്നെയുണ്ടായിരുന്നു. ഞാനാ നിന്നെ കുരുക്കിയതിനു പിന്നിലെ സൂത്രധാരൻ. എല്ലാ തെളിവുകളും നിനക്കെതിരാക്കി ഞാൻ കളിച്ചു.നീയല്ല ഞാനാ കുറ്റക്കാരനാണെന്ന് നിനക്കു തെളിയിക്കാൻ കഴിയുമെങ്കിൽ തെളിയിക്ക്......" സഞ്ജീവിന്റെ വാക്കുകൾ ലാവ പോലെ തിളച്ചു.
"നിന്നെ ഞാൻ കാണിച്ചു തരാമെടാ "വിനോദ് ആക്രോശിച്ചു. "അതിനു നീ ഇവിടെ നിന്നിറങ്ങിയിട്ടു വേണ്ടേ? ശിക്ഷ കഴിഞ്ഞിറങ്ങട്ടെ.അപ്പോൾ നമുക്കാലോചിക്കാം. ഇപ്പോൾ നീ ചെല്ല്. സമയം കഴിയാറായി. ബൈ. "സഞ്ജീവ് തിരിഞ്ഞു നടന്നു....
ഒളിക്യാമറകൾ നമ്മുടെ സ്വൈരജീവിതത്തെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു. ടെക്സ്റ്റൈൽ ഷോപ്പുകളിലും പബ്ലിക് ടോയ്ലറ്റുകളിലും ഹോസ്പിറ്റലിലും ഹോട്ടൽ മുറികളിലും എന്നു വേണ്ട എന്തിലും എവിടെയും ക്യാമറയുടെ രഹസ്യക്കണ്ണുകളെ ഭയക്കണമെന്ന അവസ്ഥ ഭീതിജനകമാണ്. ഇത്തരം ആശങ്കകൾ ദൂരീകരിക്കുന്നതിനാ വശ്യമായ കൃത്യമായ നിയമനിർമ്മാണം നടത്തേണ്ടിയിരിക്കുന്നു.........
രജിത കൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo