Slider

* * * ബാല്യകാലസ്മരണകൾ* * *

0

* * * ബാല്യകാലസ്മരണകൾ* * *
- - - - - - - - - - - - - - -
പ്രായം മനുഷ്യനെ മറവികളുടെ ലോകത്തേക്ക് കൊണ്ടു പോകാം.... പക്ഷെ, പലപ്പോഴും നമ്മൾ എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ചില ഏടുകൾ കാണാം. ഒരു പക്ഷെ, അവ കൊച്ചു കൊച്ചു സന്തോഷത്തിന്റേതായിരിക്കാം...,, ആഴത്തിൽ മുറിവുണ്ടാക്കിയ കയ്പേറിയ കുറേ വേദനകളെ കുറിച്ചായിരിക്കാം....,, യാതൊന്നും അറിയാതെ, നിഷ്കളങ്കതയോടെ ഓടിച്ചാടി നടന്ന ബാല്യത്തെക്കുറിച്ചായിരിക്കാം......,, യൗവ്വനത്തിന്റെ തുടിപ്പിൽ അച്ഛനമ്മമാരറിയാതെ ചെയ്തുകൂട്ടിയ സാഹസങ്ങളെക്കുറിച്ചായിരിക്കാം.....! അതെല്ലാം ഓർക്കുമ്പോൾ മനസ്സിലെവിടേയോ ഒരു മധുരമുളള നൊമ്പരം അനുഭവപ്പെടുന്ന പോലെ......
ഞാനാശിക്കയാണ്-- ആ ബാല്യകാലത്തിലേക്ക് ഒരു തവണയെങ്കിലും തിരിച്ചു പോകാൻ.....! പല വർണ്ണങ്ങളിലുള്ള ചിത്ര ശലഭങ്ങൾ പറന്നു നടക്കുന്ന പോലെ, ഓടിച്ചാടിക്കളിച്ച് രസിച്ചു നടക്കാൻ...! മണ്ണപ്പം ചുട്ടും, മണൽ തരി കൊണ്ട് ചോറും, പുളിയില കൊണ്ട് കറിയും ഉണ്ടാക്കി കളിച്ച കുട്ടിക്കാലo....! തെക്കെ വളപ്പിലെ മൂവാണ്ടൻ മാവിൽ നിന്നും മാങ്ങ എറിഞ്ഞ് വീഴ്ത്തി, ആരും അറിയാതെ, ഉള്ളിയും മുളകും ചേർത്ത് ചമ്മന്തിയരച്ച്, കൂട്ടുകാരുമൊത്ത് മാങ്ങ തിന്നതും, ആൺകുട്ടികളുടെ കൂടെ ഓലപ്പന്ത് കളിച്ചതും, ഗോലികളിച്ചതും, കുട്ടീം കോലും കളിച്ചതും, ഓപ്പയുടെ കൂടെ, വേട്ടേക്കരൻ കാവിന്റെ പുറകിൽ പോയി കശുവണ്ടി ചുട്ട് തല്ലിതിന്നതും... അങ്ങിനെ ഒത്തിരിയൊത്തിരി ഓർമ്മകൾ....
ഇന്നും ഓർക്കുന്നു.... പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം.... എന്റെ ചേച്ചമ്മ (വലിയമ്മ ) ആസ്കൂളിലെ ടീച്ചറായിരുന്നു... ചേച്ചമ്മയുടെ കൂടെ സ്കൂളിൽ പോകണം, അവരുടെ കൂടെത്തന്നെ തിരിച്ചു വരണം-- അമ്മയുടെ ഓർഡർ...! വളരെക്കുറച്ചു മാത്രമേ കൂട്ടുകാരുമൊത്ത് സ്കൂളിൽ പോകാൻ അവസരം കിട്ടാറുള്ളൂ... അതൊന്നും പാഴാക്കാറുമില്ല... ഒരു കനാലിന്റെ അരികത്തു കൂടിയാണ് നടന്നു പോകേണ്ടത്. ചിലപ്പോൾ കൂട്ടുകാർ പറയും, വെള്ളത്തിലിറങ്ങി മീൻ പിടിക്കാമെന്ന്.... കയ്യിലുള്ള കുടയെ വലയാക്കി മീൻ പിടിക്കും... മഴക്കാലത്ത് ചളി വെള്ളത്തിൽ ചാടിത്തുള്ളി ഉടുപ്പെല്ലാം നനയും..., കൂട്ടുകാരുടെ ഉടുപ്പും നനയ്ക്കും... നനഞ്ഞ ഉടുപ്പുമായ് വീട്ടിൽ പതുങ്ങിപ്പതുങ്ങി യാണ് കയറിച്ചെല്ലുക. അമ്മയുടെ കണ്ണിൽ പെട്ടാൽ പിടിച്ചു നിർത്തി ചോദിക്കും, "എങ്ങന്യാ നിന്റെ ഉടുപ്പ് നനഞ്ഞേ "? പേടിച്ചു പേടിച്ച് മറുപടി പറയാൻ നോക്കുമ്പോഴേക്കും ചേച്ചമ്മ പറയും, "സാരല്യ..., കുട്ട്യോളല്ലേ....,, കനാലിലെ വെള്ളത്തിൽ കളിച്ചാട്ടുണ്ടാകും, അവളെ വിട്ടേക്ക് " എന്ന്...
ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം.... ഓപ്പ (ഏട്ടൻ ) ആണ് എന്നെ സൈക്കിളോടിക്കാൻ പഠിപ്പിച്ചത്.... അന്നൊക്കെ 1 രൂപ വാടക കൊടുത്താൽ, രാത്രി 8 മണി മുതൽ അടുത്ത ദിവസം കാലത്ത് 8 മണി വരെ സൈക്കിൾ കിട്ടുമായിരുന്നു. അച്ഛന്റെ സമ്മതത്തോടെ, രാത്രി 9 മുതൽ 10 മണി വരെ വീടിനു മുന്നിലുള്ളവഴിയിൽ സൈക്കിൾ ഓടിക്കും... ഓപ്പയുടെ സഹായത്തോടെ. അധികം താമസിയാതെ സൈക്കിൾ തനിയെ ഓടിക്കാൻ പഠിച്ചു. (ഇന്നത്തെ പോലെ lady's cycle അന്നില്ലായിരുന്നു) അങ്ങിനെ, ഞങ്ങളുടെ നാട്ടിലെ സൈക്കിൾ ഓടിക്കാനറിയുന്ന ഒരേയൊരു പെൺകുട്ടി എന്ന ബഹുമതിയും നേടിയെടുത്തു..... സൈക്കിളിൽ കയറി, റേഷനരിയും മണ്ണെണ്ണയും വാങ്ങിക്കൊണ്ടു വരാറുള്ളതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു...
ഓണക്കാലമായാൽ നാടു മുഴുവൻ ആഘോഷമാണ്. സ്കൂളിൽ നിന്നും വന്നാൽ, പനയോല കൊണ്ട് മെടഞ്ഞുണ്ടാക്കിയ പൂക്കൂടയുമെടുത്ത്, കൂട്ടുകാരുമൊത്ത് വഴിയിലേക്കിറങ്ങും -- തുമ്പപ്പൂവും മുക്കുറ്റി പ്പൂവും പറിക്കാൻ... ! ആ നാളുകൾ ഒരിക്കലെങ്കിലും തിരിച്ചുവന്നെങ്കിൽ....!
അങ്ങിനെ എഴുതിയാലും തീരാത്ത ഓർമ്മകൾ... ! മനസ്സെന്ന മാന്ത്രികച്ചെപ്പിൽ നിന്നും ഉതിർന്നുവീണ കുറേ മുത്തുകൾ പോലെ, പഴയ ഓർമ്മകൾ ഉതിർന്നു കൊണ്ടേയിരിക്കുന്നു...! അതെല്ലാം ഇനി തിരികെ കിട്ടുകയില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ...! ഇന്നാ തറവാടും, അച്ഛൻ, അമ്മ, ചേച്ചമ്മയും, ഓടിക്കളിച്ച തറവാട്ടു മുറ്റവും വെറും ഓർമ്മകൾ മാത്രം....!
ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം....
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി --
മരമൊന്നു ലത്തു വാൻ മോഹം....
വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴുo
വെറുതേ മോഹിക്കുവാൻ മോഹം.....
..........................................
Ambika Menon..
12/02/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo