Slider

യമുന സ്വപ്നം കാണുകയാണ്

0

യമുന സ്വപ്നം കാണുകയാണ്
*****************************************************
കുഞ്ഞു ശാന്തനായി ഉറങ്ങുകയായിരുന്നു.
യമുന ജനാല തുറന്നു.പോക്കുവെയില്‍ മടങ്ങാന്‍ ഒരുങ്ങുന്ന ആകാശത്തേക്ക് ഒരു വെളുത്ത കൊക്ക് പറന്നു പോയി.
തൊട്ടിലില്‍ യമുനയുടെ രണ്ടു വയസ്സുള്ള മകന്‍ ,രാഹുല്‍ ഒരു നിമിഷം കരഞ്ഞു.വെയിലിന്റെ സ്വര്‍ണ്ണ ഇതളുകളില്‍ ചിലത് അവന്റെ മുഖത്ത് വീണിട്ടുണ്ടാവും.
പോവുകയാണ്.ഇനി പോവുകയാണ്.തിരിച്ചു വരവുകള്‍ ഇല്ലാത്ത ഒരു നീണ്ട യാത്ര.
വാതിലില്‍ ആരോ തട്ടുന്നത് പോലെ..ഒരു പക്ഷെ വിധിയുടെ മാലാഖമാര്‍ തന്നെ വിളിക്കാന്‍ വന്നതാവാം.
അവള്‍ വാതില്‍ തുറന്നു.പുറത്തു ആരുമില്ല.കുറെ നേരം പുറത്തേക്ക് നോക്കി നിന്നു.നഗരത്തിലേക്കുള്ള പാത ശൂന്യമായി കിടന്നു.മുന്പ് ജനാല തുറന്നപോള്‍ കണ്ട വെളുത്ത കൊക്ക് പാതയുടെ മുകളിലെ ആകാശത്ത് കൂടെ മെല്ലെ പറന്നു മറയുന്നത് അവള്‍ കണ്ടു.മുറ്റത്തെ ചെമ്പരത്തി ചെടികളുടെ മുകളിലൂടെ മഞ്ഞ ശലഭങ്ങള്‍ പറന്നു നടക്കുന്നു.
ഇത് സ്വപ്നമാണോ?ഒരു പേടി സ്വപ്നം?
അവള്‍ വസ്ത്രങ്ങള്‍ ഒരു ബാഗില്‍ അടുക്കി.പിന്നെ അലമാര തുറന്നു.അലമാരയുടെ ഉള്ളില്‍ പണ്ട് ആരോ ജന്മദിന സമ്മാനമായി തന്ന മാലാഖയുടെ കണ്ണാടിയില്‍ തീര്‍ത്ത രൂപം കണ്ടു.അതില്‍ തൊട്ടപ്പോള്‍ ഉള്ളിലൂടെ ഒരു മിന്നല്‍ കടന്നു പോകുന്നത് പോലെ അവള്ക്കു് തോന്നി.അവള്‍ അത് കുഞ്ഞിന്റെ തൊട്ടിലിന്റെ അരികിലെ മേശയില്‍ കൊണ്ട് വച്ചു.
മാലാഖേ,എന്റെ കുഞ്ഞിനു കാവല്‍ ആയിരിക്കണേ..ഇനി സഹിക്കാന്‍ എനിക്ക് ആവില്ല.എന്റെ കുഞ്ഞിനെ കാക്കണേ..
അവള്‍ ശബ്ദം ഉണ്ടാക്കാതെ വാതില്‍ തുറന്നു.പിന്നെ പുറത്തിറങ്ങി പോര്‍ച്ചില്‍ കിടന്ന ചുവന്ന സ്വിഫ്റ്റ് മുന്നോട്ട് എടുത്തു.വണ്ടി റെയില്‍വെ സ്റെഷനിലേക്ക് ഒഴുകി.
താന്‍ ചെയ്യുന്നത് തെറ്റാണോ?അതോ ശരിയാണോ?മനസ്സ് പക്ഷെ ഭൂതകാലത്തിലെ ഏതോ പേടി സ്വപ്നം ഓര്‍മ്മിക്കുകയാണ്.
അശോകനും യമുനക്കും ഇന്നലെയാണ് നല്ല ദമ്പതികള്ക്ക് ഉള്ള പാരിതോഷികം ബാങ്ക് ഓഫീസേഴുസ് അസോസിയേഷന്റെ പരിപാടിയില്‍ നിന്ന് ലഭിച്ചത്.പ്രോഗ്രാം കഴിഞ്ഞു അശോകന്റെ കൂടെ ബാങ്കില്‍ ജോലി ചെയ്യുന്ന ഋഷിയുടെ ചിത്ര പ്രദര്‍ശനം ഉണ്ടായിരുന്നു.
ഏകാന്തതയുടെ നിഴല്‍ വീണു കിടക്കുന്ന നിറങ്ങളുടെ സമന്വയം.
യമുന പണ്ട് കവിത എഴുതുമായിരുന്നു.ചിത്രം വരക്കുമായിരുന്നു.
“കവിതയും ചിത്രങ്ങളും.....വലിയ ഒരു കഴിവാണ് നിങ്ങള്ക്ക് ലഭിച്ചത്.”
ഋഷി അത് പറയുന്നത് കേട്ടാണ് അശോകന്‍ അവരുടെ അരികില്‍ എത്തിയത്.
ഭാര്യയുടെ കയ്യില്‍ നിന്ന് സ്നേഹപൂര്‍വ്വം കുഞ്ഞു രാഹുലിനെ കൈയില്‍ വാങ്ങിയ അശോകന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘എന്റെ ഋഷി...എന്റെ കഞ്ഞി കുടി താന്‍ മുട്ടിക്കല്ലേ...”
ഋഷി ചിരിച്ചു.കാവി ജൂബയും ,നര വീണ താടിയും,തിളങുന്ന കണ്ണുകളും ഉള്ള അയാളുടെ ഭാര്യ മരിച്ചു പോയിരുന്നു.
വണ്ടി റെയില്‍വേ പാര്‍ക്കിങ്ങിലേക്ക് കയറിയതും ഒരു പറ്റം പ്രാവുകള്‍ പറന്നു പോയി.വണ്ടി പാര്‍ക്ക് ചെയ്തതിനു ശേഷം അവള്‍ സ്റെഷനില്‍ എത്തി തിരക്കില്ലാത്ത ഒരു ദീര്‍ഘദൂര ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചില്‍ കയറി ഇരുന്നു..അതില്‍ ആളുകള്‍ കുറവായിരുന്നു.
ഏറ്റവും ദൂരേക്ക് പോകുന്ന ട്രെയിന്‍.ഏതെങ്കിലും നിശ്ശബ്മായ ജലാശയത്തിനു മുകളിലെ പാലത്തിനു മുകളിലൂടെ കടന്നു പോകുന്ന ട്രെയിന്‍. വേറെ എന്താണ് തനിക്കു വേണ്ടത്?
ഇത് ഒരു സ്വപ്നമാണോ..ഏതെങ്കിലും ദുസ്വപ്നം?
ട്രെയിന്‍ ഒന്ന് കുലുങ്ങി.അത് യാത്ര തുടങ്ങുകയാണ്.
കൂര്‍ത്ത മുള്ള് കൊണ്ട് ആരോ ഉള്ളില്‍ കുത്തുന്നത് പോലെ...മനസ്സാക്ഷി..
സ്വന്തം കുഞ്ഞിനെ തനിച്ചാക്കി എങ്ങോട്ടോ പോകുന്ന അമ്മ.താന്‍ ചെയ്യുന്നത് തെറ്റാണു.തനിക്കു തിരിച്ചു പോകണം.കുഞ്ഞിനെ എടുക്കണം...
പൊടുന്നനെയാണ് അവള്‍ ഓര്‍ത്തത്.. വീടിന്റെ പുറകിലെ വാതില്‍ അടക്കാതെയാണ് താന്‍ പോന്നത്.തന്റെ കുഞ്ഞു തനിച്ചാണ്...രാഹുല്‍....
അവള്‍ ചാടി എഴുന്നേറ്റു .ട്രെയിനിനു വേഗം കൂടി കഴിഞ്ഞിരുന്നു.അവള്‍ ഓടി വാതിലിനു അരികില്‍ എത്തി.
ചാടാന്‍ ഒരുങ്ങിയതും ആരോ തോളില്‍ പിടുത്തമിട്ടു.അവള്‍ തിരിഞ്ഞു നോക്കി.
ഋഷി.
അവള്‍ അയാളുടെ നെഞ്ചില്‍ വീണു പൊട്ടിക്കരഞ്ഞു.
“എന്റെ കുഞ്ഞിനെ എനിക്ക് വേണം ഋഷി...എനിക്ക് ഒരു അബദ്ധം പറ്റി..ഞാന്‍ ഇപ്പോഴും ഏതോ സ്വപ്നത്തിലാണ്..”
അയാള്‍ അവളെ കൂട്ടി കൊണ്ട് ആളുകള്‍ ഇല്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ കൊണ്ട് ചെന്നിരുത്തി.
ഇരുന്നതിനു ശേഷം അവള്‍ പൊട്ടികരഞ്ഞു.ട്രെയിനിന്റെ കരച്ചിലില്‍ അവളുടെ വിതുമ്പല്‍ മുങ്ങി.ഓര്‍മ്മകള്‍ വീണ്ടും പിന്നിലെ പാളങ്ങള്‍ തേടുകയാണ്.
ഏറ്റവും നല്ല ദമ്പതികളുടെ സമ്മാനം നേടിയതിനു ശേഷം അവര്‍ വീട്ടില്‍ എത്തി.
കുഞ്ഞിനെ തൊട്ടിലില്‍ കൊണ്ട് ചെന്നു കിടത്തിയതും അശോകന്‍ അവളെ തൊഴിച്ചു നിലത്തിട്ടു..
“നിനക്ക് കണ്ടവന്റെ കൂടെ പെയിന്റിംഗ് കണ്ടു കൊഞ്ചണം...അല്ലേടി കഴുവേര്‍ട മോളെ..”
അയാള്‍ അലറി.അയാളുടെ കണ്ണുകളില്‍ കൃഷ്ണ മണികള്‍ വട്ടം കറങ്ങുന്നത് കണ്ടു യമുന മുറിക്കു അകത്തു കയറി കതക് അടക്കാന്‍ ശ്രമിച്ചു.പക്ഷെ അയാള്‍ ടീപ്പോയില്‍ ഇരുന്ന ജഗ്ഗ് എറിഞ്ഞു അവളെ വീഴിച്ചു.
BIPOLAR DISORDER.
പുറത്തു അറിയിക്കാതെ അശോകന്റെ രഹസ്യമായി കൊണ്ട് നടക്കുന്ന അസുഖം.പുറം ലോകത്ത് അയാള്‍ മാന്യന്‍ ചമഞ്ഞു നടക്കും.എല്ലാവര്ക്കും നല്ല അഭിപ്രായം.രാത്രി വീട്ടില്‍ എത്തിയാല്‍ ചിലപ്പോള്‍ ആ അസുഖം ഇളകും.ഭാര്യയെ കണ്ടമാനം ഉപദ്രവിക്കും.
പക്ഷെ പുലര്‍ച്ചെ അവളുടെ കാലില്‍ കെട്ടി പിടിച്ചു കരയും.പല തവണ അവള്‍ ആത്മഹത്യക്ക് ശ്രമിച്ചതാണ്.പിന്നെ കുഞ്ഞിനെഓര്‍ത്തു പിന്‍വലിഞ്ഞു.
ആരോട് പറഞ്ഞാലും അവര്‍ വിശ്വസിക്കില്ല.അത്രക്ക് അഭിപ്രായമാണ് അശോകനെ കുറിച്ച് എല്ലാവര്ക്കും.
ഭാര്യയെ കട്ടിലില്‍ എറിഞ്ഞതിന് ശേഷം അയാള്‍ അവളുടെ നെഞ്ചില്‍ കയറി ഇരുന്നു രണ്ടു ചെകിടിലും അടിച്ചു.പിന്നെ ചുറ്റിക കൊണ്ട് അവളുടെ കാലിലെ നഖം തല്ലി ഇളക്കി.അവള്‍ വേദന കൊണ്ട് പുളഞ്ഞു.
ഒരു ഞെട്ടലില്‍ യമുന ഉണര്‍ന്നു.അവള്‍ രണ്ടു കവിളിലും തടവി.ഒരു വല്ലാത്ത ശബ്ദം.ട്രെയിന്‍ കുലുങ്ങുന്നു.
ട്രെയിന്‍ നിര്‍ത്തിയിരിക്കുന്നു.അവള്‍ പുറത്തേക്കു നോക്കി.ഒരു പാലത്തിനു മുകളില്‍ ആണ് നിര്‍ത്തി യിരിക്കുന്നത്.ദൂരെ മിന്നാമിന്നികള്‍ പോലെ വെളിച്ചങ്ങള്‍..താഴെ ഏതോ നദി...എത്ര നേരം താന്‍ ഉറങ്ങി..ഏതാണ് ഈ സ്ഥലം...?
അവരുടെ അരികില്‍ ആരുമില്ലായിരുന്നു.ഋഷി മയങ്ങുകയാണ്‌.ഇതാണ് തനിക്കു പറ്റിയ സ്ഥലം..സമയം...
അവള്‍ ചാടി എഴുന്നേറ്റു ട്രെയിനിന്റെ വാതിലിലേക്ക് ഓടി.
“യമുനേ..സ്റൊപ്പ്..വേണ്ടാ..”
ഋഷി അവളുടെ പുറകെ ഓടി.അവള്‍ കേട്ടില്ല.വാതിലില്‍ നിന്ന് അവള്‍ താഴെ വെള്ളത്തിലേക്ക് എടുത്തു ചാടി.
തൊട്ടു പുറകെ ഋഷിയും ചാടി.
തണുത്ത വായുവിനെ കീറി മുറിച്ചു രണ്ടു ശരീരങ്ങള്‍ ജലത്തില്‍ പതിച്ചു.ഏറെ നേരം മുങ്ങി പൊങ്ങി.
ഋഷിക്ക് യമുനയുടെ മുടിയില്‍ പിടുത്തം കിട്ടി.അയാള്‍ അവളെ കൊണ്ട് കരയിലേക്ക് നീന്തി.ഒന്നും യമുന അറിഞ്ഞില്ല.അവളുടെ അബോധ മനസ് തലേ രാത്രിയിലെ സംഭവങ്ങള്‍ വീണ്ടും കാണുകയായിരുന്നു.
അശോകന്‍ തന്റെ നെഞ്ചില്‍ കയറി ഇരുന്നു തല്ലുകയാണ്.അയാളുടെ കണ്ണുകള്‍ ചുവന്നിരിക്കന്നു.
പിന്നെ അയാള്‍ അവളെ വലിച്ചിഴച്ചു മുട്ടി കുത്തി നിര്‍ത്തി..അലമാരയുടെ ചുവട്ടില്‍ ഒളിച്ചു വച്ച വടി എടുത്തു പൊതിരെ തല്ലാന്‍ തുടങ്ങി.
മുട്ട് വേദനിക്കുന്നു.
ഇത്ര പീഡനം ആദ്യമായിട്ടാണ്.ഋഷിയുമായി സംസാരിച്ചതാണ് പെട്ടെന്ന് ഇളകാന്‍ കാരണം ഒരു പക്ഷെ..
അയാള്‍ മേശയില്‍ ഇരുന്ന ജഗ് എടുത്തു അതിലേക്ക് മൂത്രം ഒഴിച്ചു.പിന്നെ ഒരു കസേര എടുത്ത് അവളുടെ അരികില്‍ ഇരുന്നു.അവള്‍ ഉറക്കം തൂങ്ങി വീഴാന്‍ തുടങ്ങുമ്പോള്‍ ജഗ്ഗില്ലേ മൂത്രം അവളുടെ വായിലേക്ക് ഒഴിക്കും.പിന്നെ വടി എടുത്തു ഒരു മൃഗത്തെ പോലെ തല്ലും.
വെളുപ്പിനെ അഞ്ചു മണി വരെ ആ പീഡനം തുടര്‍ന്നു. .പിന്നെ അയാള്‍ എങ്ങോട്ടോ ഇറങ്ങി പോയി.
അവള്‍ ഒരു അട്ടയെ പോലെ ചുരുണ്ട് കൂടി.ശൂന്യമായ ജഗ്ഗ് അവളുടെ ജീവിതം പോലെ അവളുടെ അരികില്‍ ഇരുന്നു.
അയാള്‍ പകല്‍ വന്നതേയില്ല.അവള്‍ ഉറക്കം തെളിഞ്ഞത് ഉച്ചക്ക് കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ്.ആ കരച്ചില്‍ അവള്‍ ഒരു സ്വപ്നത്തില്‍ ആണ് കേട്ടത്. ഉണര്ന്നു നോക്കിയപ്പോള്‍ കുഞ്ഞു ഉറക്കമായിരുന്നു.അത് വരെ കരഞ്ഞു തളര്‍ന്നു കുഞ്ഞു രാഹുല്‍ മയങ്ങിയിരുന്നു.
ജനാല തുറന്നു നോക്കിയപ്പോള്‍ ഒരു വെളുത്ത കൊക്ക് പറന്നു പോകുന്നത് കണ്ടപ്പോള്‍ ,അവളുടെ തീരുമാനം ഉറച്ചിരുന്നു.
മടക്കമില്ലാത്ത ഒരു യാത്ര.ഇനി തനിക്ക് ജീവിതം തുടരാന്‍ സാധിക്കില്ല.
“യമുനേ..യമുനേ...കണ്ണ് തുറക്ക്..”ആരുടെയോ ശബ്ദം.
ഋഷിയുടെ ശബ്ദം.അയാള്‍ യമുനയുടെ നെഞ്ചില്‍ കൈകള്‍ അമര്‍ത്തി അയാളെ വിളിച്ചു.അവളുടെ വായുവിലൂടെ വെള്ളം കുതിച്ചു ഒഴുകി.അവള്‍ കണ്ണ് തുറന്നു.
രണ്ടു പേരും നിശബ്ദരായി ആ തീരത്ത് തളര്ന്നിരുന്നു.അവിടം വിജനമായിരുന്നു.ഒരു കാടിന്റെ തുടക്കം പോലെ.
യമുനയുടെ കൈ പിടിച്ചു കൊണ്ട് ഋഷി നടന്നു.
“നമ്മുക്ക് ഏതെങ്കിലും വീട് ഉണ്ടോ എന്ന് നോക്കാം...” അയാള്‍ പറഞ്ഞു.
ദൂരെ ഒരു വെളിച്ചം കാണുന്നു.ചുറ്റിനും കാട്ടു വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു വളപ്പ്.
പടിപ്പുരയും കറുത്ത വലിയ മതിലും.ഉള്ളില്‍ ഒരു ഇരു നില കെടിടം.പടിപ്പുരയില്‍ ഒരു മണി കെട്ടിയിരിക്കുന്നു.അവര്‍ മണിയടിച്ചു.
പെട്ടെന്ന് ആ വീടിന്റെ രണ്ടാം നിലയില്‍ ഒരു മിന്നായം പോലെ യമുന കണ്ടു.ആരോ ഒളിക്കുന്നത് പോലെ അവര്‍ക്ക് തോന്നി.
ഋഷി പടിപ്പുര വാതില്‍ തള്ളി തുറന്നു അകത്തു കയറി.യമുനയും കൂടെ കയറി.
“എനിക്ക് ..ഇവിടെ മുന്പ് വന്നത് പോലെ തോന്നുന്നു...”അവള്‍ പറഞ്ഞു.
“അത് സാരമില്ല,ചില പഴയ വീടുകള്‍ കാണുമ്പോള്‍ നമ്മുക്ക് അങ്ങനെ തോന്നാം.”അയാള്‍ പറഞ്ഞു.
അവിടെ ആരുമില്ലായിരുന്നു.മുന്‍ വാതില്‍ പാതി ചാരി കിടന്നിരുന്നു.
“ഇത് കണ്ടിട്ട നൂറ്റാണ്ടുകള്‍ പഴക്കം ഉള്ളത് പോലെ തോന്നുന്നു..”ഋഷി പറഞ്ഞു.
ഭിത്തികളില്‍ ദേവ ശില്പങ്ങള്‍,.അവിടെവിടെ ശര റാന്തലുകള്‍ മിന്നി പ്രകാശിച്ചു.
ഹാളില്‍ പഴയ കാലത്തേ കൊട്ടാരങ്ങളിലെ പോലത്തെ ഇരിപ്പിടങ്ങള്‍...
“ഇവിടെ ഞാന്‍ വന്നിടുണ്ട്..ഉറപ്പാണ്‌..അവള്‍ പറഞ്ഞു.”
“അടുത്ത മുറിയില്‍ ഒരു വലിയ നില കണ്ണാടി കാണും..വരൂ നോക്കാം..” യമുന പറഞ്ഞു കൊണ്ട് അയാളുടെ കൈയില്‍ പിടിച്ചു.
അയാള്‍ അമ്പരപ്പോടെ അവളെ നോക്കി.
യമുന പറഞ്ഞത് ശരിയായിരുന്നു.അടുത്ത മുറിയില്‍ ഒരു നിലകണ്ണാടി ഉണ്ടായിരുന്നു.പക്ഷെ അത് രണ്ടായി പൊട്ടിയിരിക്കുന്നു..കണ്ണാടിയിലും നിലത്തും രക്ത തുള്ളികള്‍..രക്ത തുള്ളികള്‍ അടുത്ത മുറിയിലേക്കാണ് പോകുന്നത്...
“നമ്മുക്ക് ഇവിടെ നിന്ന് പോകാം..എനിക്ക് എന്റെ കുഞ്ഞിനെ വേണം..എനിക്ക് കുഞ്ഞിനെ രക്ഷിക്കണം...”
പൊടുന്നനെ ഒരു ഇരമ്പല്‍ പോലെ ഒരു ശബ്ദം.ഋഷി മറിഞ്ഞു വീണു.അയാളുടെ പുറത്തു ഒരു അമ്പ് തറച്ചു നെഞ്ച് വഴി പുറത്തു തള്ളി നിന്നു.
യമുന ഒഴിഞ്ഞു മാറി.അടുത്ത ശരം നില കണ്ണാടിയില്‍ തറച്ചു നിന്നു.അവള്‍ ഓടി രണ്ടാം നിലയിലേക്ക് കയറി.അവളുടെ പുറകെ ആരോ ഓടി വരുന്നു.
രണ്ടാം നിലയിലെ ഒരു ഇരുണ്ട മുറിയില്‍ അവള്‍ പാഞ്ഞു കയറി.മേശയില്‍ ഒരു സ്ഫടിക പൂപാത്രം.അവള്‍ അത് എടുത്തു വാതിലിനു അരികില്‍ മറഞ്ഞു നിന്നു. പൊടുന്നനെ അമ്പും വില്ലും നീട്ടി ആരോ മുറിക്കുള്ളില്‍ കയറി.വന്നയാളുടെ ശിരസ്സിനു നേര്ക്ക് അവള്‍ ആ പാത്രം കൊണ്ട് ആഞ്ഞടിച്ചു.
ഇരുട്ടില്‍ വീണു കിടന്നയാള്‍ ഞരങ്ങി.അവള്‍ ആ മുഖം കണ്ടു ഞെട്ടിത്തരിച്ചു.
അത് അവള്‍ തന്നെയായിരുന്നു.അവളുടെ അതെ വേഷം.ട്രെയിനില്‍ നിന്ന് നദിയില്‍ വീണ അവള്‍.
“ഇത് ഇനിയും ആവര്‍ത്തിക്കും..എല്ലാവരെയും കൊന്നു പുറത്തു കടക്കൂ..കുഞ്ഞിനെ രക്ഷിക്കൂ..”
പൊടുന്നനെ ഒരു മണിനാദം അവള്‍ കേട്ടു.പടിപ്പുരയില്‍ നനഞ്ഞ വേഷങ്ങളുമായി മറ്റൊരു യമുനയും ഋഷിയും.ആ യമുന മുകളിലേക്ക് നോക്കിയതും അവള്‍ മിന്നായം പോലെ ജനാലയില്‍ നിന്ന് മറഞ്ഞു.
മുറിയിലെ ഭിത്തിയിലെ അമ്പും വില്ലും എടുത്തു കൊണ്ട് അവള്‍ താഴെയിറങ്ങി ഹാളിനു പുറകിലെ മുറിയില്‍ പതുങ്ങി.ഭൂതഗ്രസ്തമായ ഈ കെട്ടിടത്തില്‍ നിന്നു രക്ഷപെടണം.
“ഇത് കണ്ടിട്ട നൂറ്റാണ്ടുകള്‍ പഴക്കം ഉള്ളത് പോലെ തോന്നുന്നു..”ഋഷിയുടെ പകര്‍പ്പ് പറയുന്നുത് അവള്‍ കേട്ടൂ.
"അടുത്ത മുറിയില്‍ ഒരു വലിയ നില കണ്ണാടി കാണും..വരൂ നോക്കാം..”മറ്റേ യമുന പറയുന്നു.
അവര്‍ ആ മുറിയിലേക്ക് കയറിയതും,അവള്‍ പുറകെ പതുങ്ങി എത്തി.
ആദ്യത്തെ അമ്പ് ഋഷിയുടെ പകര്പ്പിന്റെ ശരീരത്ത് കൊണ്ടു.
“എനിക്ക് എന്റെ കുഞ്ഞിനെ രക്ഷിക്കണം..എനിക്ക് തിരികെ പോകണം...” യമുന അട്ടഹസിച്ചു.
അവളുടെ പകര്‍പ് അത് കെട്ടു ഞെട്ടി തിരിഞ്ഞു നോക്കി.വിണ്ടു കീറിയ കണ്ണാടിയില്‍ അനേകം യമുനമാര്‍ പ്രതിഫലിച്ചു.
ശരരാന്തലിന്റെ ഒരു കീന്തു വെളിച്ചം സ്വപ്നത്തില്‍ എന്ന പോലെ മുറിയില്‍ മിന്നി.
അവള്‍ വില്ലില്‍ നിന്ന് അമ്പ് അയച്ചു.
യമുന കണ്ണ് തുറന്നു.അവള്‍ ഇപ്പോള്‍ നഗരത്തിലെ ഒരു പാതയുടെ അരികിലാണ്.പോക്കുവെയില്‍ തിളങ്ങുന്നു വൈകുന്നേരം.ദൂരെ എവിടെ നിന്നോ പ്രാവുകള്‍ പറന്നുയരുന്നു..
ആ പാത aവള്‍ക്ക് പരിചിതമാണ്.ഇവിടെ നിന്ന് അവളുടെ വീട്ടിലേക്ക് നടന്നു പോകാവുന്ന ദൂരമേ ഉള്ളു.
തന്റെ കുട്ടി.തന്റെ രാഹുല്‍.അവള്‍ കാലുകള്‍ വലിച്ചു വച്ചു വീട്ടിലേക്ക് നടന്നു.അവള്‍ വീടിന്റെ അരികില്‍ എത്തി മറഞ്ഞു നിന്നു.
വീടിന്റെ മുന്നില്‍ ആരുമില്ല. പോക്കുവെയിലില്‍ മുങ്ങി കിടക്കുന്ന ചെമ്പരത്തിപൂക്കള്‍ക്ക് മുകളിലൂടെ മഞ്ഞ ശലഭങ്ങള്‍ പറന്നു കൊണ്ടിരുന്നു.ആരോ ജനാല തുറക്കുന്നു.
യമുന കണ്ടു.മറ്റൊരു യമുന ജനാലയിലൂടെ ആകാശത്തേക്ക് നോക്കി നില്ക്കുന്നു..
ഒരു വെളുത്ത കൊക്ക് ആകാശത്തിലൂടെ പറന്നു മറയുന്നു.
തുറന്ന ജനാലയിലെ വെളിച്ചം തട്ടി കുഞ്ഞു കരയുന്ന ശബ്ദം യമുന കേട്ടു .അവള്ക്ക് ആശ്വാസം തോന്നി.അവള്‍ മുന്‍ വാതിലില്‍ തട്ടി.പിന്നെ നേരെ പുറകിലേക്ക് ഓടി.അകത്തു നില്ക്കുന്ന മറ്റേ യമുന മുന്‍ വാതില്‍ തുറക്കുന്ന നേരം അവള്‍ തുറന്നു കിടന്ന പിന്‍വാതില്‍ വഴി അകത്തു കയറി ഒളിച്ചു.
അല്പം കഴിഞു മറ്റേ യമുന മുറിയില്‍ വന്നു അലമാര തുറന്നു.മാലാഖയുടെ സ്ഫടികരൂപത്തില്‍ സ്പര്‍ശിച്ച നേരം കയ്യില്‍ കരുതിയിരുന്ന അശോകന്റെ ചുറ്റിക കൊണ്ട് അവളുടെ ശിരസ്സിന്റെ പുറകില്‍ ആഞ്ഞടിച്ചു. തന്റെ പകര്‍പ്പ് മരിച്ചു വീഴുന്നത് യമുന കണ്ടു.
രക്ഷപെടണം.അവള്‍ വേഗം കുഞ്ഞിനേയും എടുത്തു ബാഗിലെ വസ്ത്രങ്ങള്‍ കൊണ്ട് കാറില്‍ കയറി.
വണ്ടി മുന്നോട്ടു പാഞ്ഞു.
ഇത് സ്വപ്നമാണോ?ഒരു പേടി സ്വപ്നം?അതോ ഋഷിയുടെ അന്ന് കണ്ട ഏതോ ചിത്രത്തിലാണോ താന്‍?അനനന്തമായ പ്രതിഫലനങ്ങള്‍ ഉള്ള കണ്ണാടിയുടെ ചിത്രം.
വണ്ടി റെയില്‍വേ സ്റേഷനില്‍ പാര്‍ക്ക് ചെയ്തു.അശോകന്‍ അറിയുന്നതിനു മുന്പ് രക്ഷപെടണം.
അവള്‍ കുഞ്ഞിനേയും കൊണ്ട് പുറപ്പെടാന്‍ ഒരുങ്ങുന്ന ഒരു ട്രെയിനില്‍ ചാടി കയറി.ട്രെയിന്‍ മുന്നോട്ടു നീങ്ങി.
കുഞ്ഞിനെയുമായി അവള്‍ വാതിലിനു അരികില്‍ ഉള്ള സീറ്റില്‍ ഇരുന്നു.
അവള്ക്കു ഞെട്ടല്‍ തോന്നി..ഇത്..ഇത് .. അതേ ട്രെയിന്‍ അല്ലെ...
ആലോചിചിരിക്കെ അവള്‍ അരികില്‍ നോക്കിയപ്പോള്‍ കുഞ്ഞിനെ കാണുന്നില്ല.
രാഹുല്‍..അവള്‍ അലറി വിളിച്ചു.ട്രെയിന്‍ അതിവേഗം പായുകയാണ്.
കുഞ്ഞു വാതിലിനു അരികില്‍ ഇഴഞ്ഞു നില്ക്കുകയാണ്.അവള്‍ എടുക്കാന്‍ ഓടിച്ചെല്ലുന്നതിന് മുന്പ് കുഞ്ഞു തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്ക വീണു.
അവള്‍ അലറി വിളിച്ചു .തന്റെ കുഞ്ഞ്...
ചാടാന്‍ ഒരുങ്ങിയതും ആരോ തോളില്‍ പിടുത്തമിട്ടു.അവള്‍ തിരിഞ്ഞു നോക്കി.
ഋഷി.
അവള്‍ അയാളുടെ നെഞ്ചില്‍ വീണു പൊട്ടിക്കരഞ്ഞു.പൊടുന്നനെ ഒരു വെളിപാട് അവളുടെ ശിരസ്സിലൂടെ കടന്നു പോയി.
“എന്റെ കുഞ്ഞിനെ എനിക്ക് വേണം ഋഷി...എനിക്ക് ഒരു അബദ്ധം പറ്റി..ഞാന്‍ ഇപ്പോഴും ഏതോ സ്വപ്നത്തിലാണ്..”
അയാള്‍ അവളെ കൂട്ടി കൊണ്ട് ആളുകള്‍ ഇല്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ കൊണ്ട് ചെന്നിരുത്തി.
ട്രെയിന്‍ മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo