Slider

ഇറച്ചിവെട്ടുകാരന്റെ ഭാര്യ. (സംഭവകഥ )

0

ഇറച്ചിവെട്ടുകാരന്റെ ഭാര്യ. (സംഭവകഥ )
അന്ന്,
ഒരു കൊച്ചു പെൺകുട്ടിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടുകൊണ്ടാണ് ഉച്ചയുറക്കത്തിൽ നിന്നും ഞാനുണർന്നത്.
ആരാണ് ഇങ്ങനെ കരയുന്നത് ?
ആകാംക്ഷയോടെ വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടു, അടുത്ത വീട്ടിലെ ഷെറിയുടെ മകളാണ്, നാലാംക്‌ളാസ്സുകാരി പാത്തു (ഫാത്തിമ)പിന്നാലെ അവളുടെ അനിയൻ രണ്ടാംക്‌ളാസ്സുകാരൻ അപ്പുവുമുണ്ട് (ആദം).
എന്താ മോളേ ന്നു ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. എന്നെ തള്ളി മാറ്റിക്കൊണ്ട് ഓടി അകത്തു കയറി, ഞങ്ങളുടെ ഡൈനിങ്ങ്‌ ടേബിളിനടിയിൽ ഒളിച്ചു, രണ്ടാളും.
തൊട്ടടുത്തു താമസിയ്ക്കുന്ന ബ്രാഹ്മണിയമ്മ എന്നെ വിളിച്ചു പറഞ്ഞു
"മോളെ, സച്ചൂ, ആ കുട്ട്യോളെ പിടിച്ചോളൂ ട്ട്വോ"
എനിയ്ക്കു കാര്യം പിടി കിട്ടി.
അവരുടെ ഉപ്പ ഇന്നും കുടിച്ചു വന്നു കാണും.
ഇറച്ചിവെട്ടുകാരനാണ് അയാൾ. എന്നും പുലർച്ചെ നാലു മണിയ്ക്കു തന്നെ പണിയ്ക്കു പോവും, ഉച്ചയ്ക്കു രണ്ടു മണിയോടെ തിരിച്ചെത്തും.
പലപ്പോഴും നാലു കാലിലായിരിയ്ക്കും വരുന്നത്.
വഴക്കും ബഹളവുമെല്ലാം പതിവുള്ള ഒരു വീടായിരുന്നു അവരുടേത്...
ഷെറിയും ഈ കുടിയൻ ഭർത്താവും രണ്ടു കുഞ്ഞുങ്ങളും.
ഷെറിയ്ക്കു തയ്യൽ ജോലിയാണ്. വീട്ടിൽ തന്നെയിരുന്നു തയ്ക്കും. അവൾ വളരെ കഷ്ടപ്പെട്ടാണ് ആ കുട്ടികളെ നോക്കിയിരുന്നത്.
മജീദ്‌ കിട്ടുന്ന കാശു മുഴുവൻ കള്ളുഷാപ്പിൽ കൊടുത്തു തീർക്കുകയാണ് പതിവ്.
മജീദും കുട്ടികളും പോയിക്കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിൽ ഷെറി ചിലപ്പോൾ ഞങ്ങളുടെ വീട്ടിൽ വന്നിരിയ്ക്കും.
ചില ദിവസങ്ങളിൽ ചുണ്ടുകൾ അടി കൊണ്ടു പൊട്ടിയിരിയ്ക്കും. ചിലപ്പോൾ കണ്ണുകൾ വീർത്തിരിയ്ക്കും. പലപ്പോഴും കവിളുകൾ തിണർത്തിരിയ്ക്കും. ദേഹോപദ്രവമേൽക്കാത്ത ഒരു ദിവസം പോലുമുണ്ടാവാറില്ല അവളുടെ ജീവിതത്തിൽ.
ബ്രാഹ്മണിയമ്മ പലപ്പോഴും അവളോടു ചോദിയ്ക്കാറുണ്ട്,
"ഇതിനെയൊക്കെ സഹിയ്ക്കുന്നതിലും ഭേദം, കളഞ്ഞിട്ടു പൊയ്ക്കൂടെ ന്റെ കുട്ട്യേ" എന്ന്.
അവൾ സങ്കടത്തോടെ പറയും
"എന്താ ചെയ്യാ ബ്രാഹ്മണ്യേമ്മേ ന്റെ കുട്ട്യോൾടെ ബാപ്പയായിപ്പോയില്ലേ" എന്ന്.
ഇന്നിപ്പോൾ എന്റെ മേശയ്ക്കു കീഴിൽ ഒളിച്ചിരിയ്ക്കുന്ന കുഞ്ഞുങ്ങളുടെ കാലിൽ നിന്നും ചോരയൊലിയ്ക്കുന്നുണ്ട്.
ഞാനവരെ വിളിച്ചു കാലെല്ലാം കഴുകി വൃത്തിയാക്കി മരുന്നു പുരട്ടിക്കൊടുത്തു.
" ഉപ്പ ബെൽറ്റോണ്ട് അടിച്ചതാ" എന്നു കരച്ചിലിനിടയിൽ പാത്തു പറയുന്നുണ്ട്.
അപ്പു ഭയന്നു തുറിച്ച കണ്ണുകളുമായി നിൽപ്പാണ്.
വിശപ്പും വേദനയും കൊണ്ടു ദയനീയമായിരുന്നു അവന്റെ മുഖം.
ഞാനവർക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു.
പാത്തു ആ ഭക്ഷണത്തിലേയ്ക്കു നോക്കി വീണ്ടും കരഞ്ഞു. സങ്കടം തിങ്ങിയിട്ടു കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും ഒന്നും ഇറങ്ങുന്നില്ല.
"എന്റെ ഉമ്മച്ചി വല്ലതും കഴിച്ചാവോ"
എട്ടു വയസ്സുകാരിയുടെ സങ്കടം അതാണ്‌.
എനിയ്ക്കു ശരിയ്ക്കും കരച്ചിൽ വന്നു.
ഉമ്മച്ചിയ്ക്ക് ഞാൻ കൊടുത്തയയ്ക്കാം, ഇപ്പൊ മോളിതു കഴിയ്ക്കു.
ഞാൻ പറഞ്ഞു, അപ്പോഴും അവൾ മടിച്ചു.
"രണ്ടീസായി ഉമ്മച്ചി ഒന്നും കൈച്ചിറ്റില്ല, ഉപ്പ ഉമ്മച്ചീന്റെ കൈയ്ത്തില് ഷാളിട്ട് മുറുക്കി കൊല്ലാന്നോക്കി"
കുഞ്ഞു വിതുമ്പുകയാണ്.
അതും അതിലപ്പുറവും അവിടെ നടക്കാറുള്ളതുകൊണ്ട് അത്ര വലിയ ഞെട്ടലൊന്നും എന്നിലുണ്ടായില്ല. "സാരല്ല്യ മോള് കഴിക്ക്, എന്നു ഞാനവളെ ആശ്വസിപ്പിച്ചു പറഞ്ഞു.
അപ്പുവിനെ നോക്കിയപ്പോൾ അവൻ വാരിവലിച്ചു കഴിക്ക്യാണ്.
ഞാൻ അത്ഭുതപ്പെട്ടു പോയി.
രണ്ടു ദിവസമായി ഈ കുഞ്ഞുങ്ങളും പട്ടിണിയായിരുന്നോ ? ഞാനറിഞ്ഞില്ലല്ലോ.
രണ്ടു ദിവസായി ഷെറിയെയും ഇങ്ങോട്ടു കണ്ടിരുന്നില്ല.വഴക്കും ബഹളവുമൊക്കെ കേൾക്കാറുണ്ടെന്നു ബ്രാഹ്മണിയമ്മ പറഞ്ഞു.
വയറു നിറഞ്ഞതോണ്ടാവും അപ്പു അവിടെത്തന്നെ കിടന്നുറങ്ങി.
സന്ധ്യയായപ്പോൾ ഷെറി മക്കളെ വിളിക്കാൻ വന്നു.
കണ്ണും മുഖവുമെല്ലാം വീർത്തിരുന്നു.
കവിളിലും കയ്യിലുമെല്ലാമുണ്ട്, അടികൊണ്ട പാടുകൾ.
എന്നെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.
"എനിയ്ക്കു മടുത്തു ഇത്താ ഈ ജീവിതം. കുട്ട്യോളെ ഓർത്തിട്ടാ, അല്ലെങ്കിൽ പണ്ടേ ഞാനീ പൊഴേല് ചാടിച്ചത്തേനെ"
ആവശ്യം നേരത്ത് ഒരാശ്വാസവാക്കും എന്റെ നാവിൽ വരൂല്ല.
സങ്കടം കടിച്ചമർത്തി ഞാനും ഷെറിയെ നോക്കി വെറുതെയിരുന്നു. അവൾ തുടർന്നു.
"ഇന്ന് അയ്യാളെന്റെ ജീവിതമാർഗ്ഗോം ഇല്ലാണ്ടാക്കി, ന്റെ തയ്യൽ മിഷ്യനെടുത്തു പൊഴേലെറിഞ്ഞു.
(ഞങ്ങളുടെ വീടിന്റെ തൊട്ടു പിന്നിൽ പുഴയാണ് )
"ഞാനാരോടു പറയും ഇത്താ ഇതൊക്കെ, ഇയ്യാൾടെ ഈ സൊഭാവം കാരണം ന്റെ വീട്ടാരോ ഇയ്യാൾടെ വീട്ടാരോ ആരും ഞങ്ങളെ കാര്യത്തിൽ എടപെടൂല"
ശരിയാണ്, എന്തു ചെയ്താലും അയാളോടാരും ചോദിയ്ക്കാൻ പോവാറില്ല. നാട്ടുകാർക്കെല്ലാം ഭയമാണ്.
"അറവുകാരനല്ലേ, പോത്തിനെ വെട്ടുന്ന കത്തീട്ത്ത് മ്മടെ കൈത്തിനിട്ടൊന്ന് വീശിയാ തീർന്നില്ലേ എല്ലാം" എന്നു ചോദിയ്ക്കും ഞങ്ങളുടെ അയൽക്കാരനായ മൊയ്ദീൻക്ക.
അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടാറില്ല.
കുടിയ്ക്കാത്ത ദിവസങ്ങളിൽ അയാൾ നല്ലവനാണ്. ഭാര്യയ്ക്കും മക്കൾക്കും ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കും. നല്ല ഭക്ഷണവും വസ്ത്രങ്ങളും എല്ലാം, പക്ഷേ അങ്ങനെയുള്ള ദിവസങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നു മാത്രം.
മൂന്നു വർഷമായി ഷെറിയും കുടുംബവും ഞങ്ങളുടെ അടുത്തുള്ള വാടകവീട്ടിൽ താമസമാക്കിയിട്ട്. മജീദിനെ ഒരു മനുഷ്യനാക്കിയെടുക്കാൻ അയാളുടെ വീട്ടുകാർ കണ്ടു പിടിച്ച മാർഗ്ഗമായിരുന്നു അത്. തനിച്ചു താമസിക്കുമ്പോ എല്ലാം ശരിയാവുംന്ന്‌ അവളും കരുതിക്കാണും. എന്നിട്ടും മജീദ്‌ നന്നായില്ല എന്നുള്ളതാണ് സത്യം.
ഞാൻ എന്റെ ഭർത്താവിനോട് ഇതേക്കുറിച്ചു പറഞ്ഞു സങ്കടപ്പെടും.
ഒരിക്കൽ അദ്ദേഹം അവധിയ്ക്കു നാട്ടിൽ വന്ന സമയത്ത് എന്റെ ഈ പുരാണം പറച്ചിൽ കേട്ടു സഹിക്കാനാവാതെ മജീദിനെ വിളിച്ചൊന്നു ഉപദേശിക്കാൻ തീരുമാനിച്ചു.
ആറടി പൊക്കവും അതിനൊത്ത വണ്ണവും കൊമ്പൻ മീശയും കുടവയറും ഒക്കെയുള്ള ഒരു തനി കാട്ടുമാക്കാനാണ് മജീദ്‌. പോരെങ്കിൽ അറവുകാരനും.
എന്റെ ഭർത്താവിന്റെ ജീവനെക്കുറിച്ചു അദ്ദേഹത്തിന് ആശങ്കയില്ലെങ്കിലും എനിക്ക് അൽപ്പസ്വൽപ്പം ആശങ്ക ഇല്ലാതില്ല.
ഞാനതു തുറന്നു പറയുന്നതിനു മുമ്പ് അദ്ദേഹം ആളെ വിട്ടു മജീദിനെ വിളിപ്പിച്ചു.
മജീദ്‌, വിനീത വിധേയനായി വന്ന് ഇടംകൈ കൊണ്ടു തലയും ചൊറിഞ്ഞു നിന്നു. വലം കൈ പുറകിൽ പിടിച്ചിരിക്കയാണ്, ഞാനൊന്നു പാളി നോക്കി ; ഭാഗ്യം, വെട്ടുകത്തിയില്ല.
എന്റെ ഭർത്താവിന്റെ സാരോപദേശ കഥകൾ മുഴുവൻ അയാൾ ക്ഷമയോടെ കേട്ടു നിന്നു. അകത്തേക്കു കയറുന്ന അതേ വേഗതയിൽ അവ മറു ചെവിയിലൂടെ പുറത്തേയ്ക്ക് പോകുന്നതും എനിയ്ക്കു കാണാമായിരുന്നു.
ഉപദേശക്ലാസ്സൊക്കെ കേട്ടു കഴിഞ്ഞപ്പോൾ മജീദ്‌ എന്ന കുഞ്ഞാട് ഇക്കാനോടൊരു ചോദ്യം.
"ഇക്ക ഇനിയെന്നാ തിരിച്ചു പോണേ"??
"ഞാൻ അടുത്ത വെള്ളിയാഴ്ച, ഇൻഷാ അല്ലാഹ്"
"ഓ" എന്നു പറഞ്ഞു തലയും കുമ്പിട്ടു കുഞ്ഞാട് നടന്നു നീങ്ങി.
എനിക്കെന്തോ ആ ചോദ്യത്തിൽ ഒരു പന്തികേടു തോന്നി
സുബഹി നമസ്‌കാരത്തിന് ഇക്ക നടന്നാണ് പള്ളിയിൽ പോകാറുള്ളത്. അന്നേരം ഈ പഹയൻ വല്ല പണിയും കൊടുക്കോ ?
ഇക്ക പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു
"അവനാ, അവനൊരു പാവാണ്, ഒരു ചുക്കും ചെയ്യൂല, ഞാൻ ചെറുപ്പം മൊതല് കാണണതല്ലേ, കുടിയ്ക്കുമ്പോ മാത്രേ കൊഴപ്പൊള്ളൂ ഇപ്പം കണ്ടാ, എന്തൊരു പാവാ"
ഞാനൊന്നു നീട്ടി മൂളി
അതു പിടിക്കാത്ത മട്ടിൽ മൂപ്പരെന്നോടു
"നീ വല്ല്യ മദർ തെരേസയ്‌ക്കു പഠിക്ക്യാന്ന്‌ പറഞ്ഞിട്ട് എന്താ കാര്യം, ഇതു വല്ലതും നിന്നെക്കൊണ്ടു പറ്റോ" എന്നൊരു ചോദ്യം
ഞാനതിനു മറുപടി പറഞ്ഞില്ല. മൗനം വിദ്വാനു മാത്രമല്ല വീട്ടമ്മയ്ക്കും ഭൂഷണമാണല്ലോ.
പിറ്റേന്നു വൈകീട്ട് ഷെറി വന്നു; തെളിഞ്ഞ ചിരിയോടെ..
"ഇത്താ ഇന്നു മജീദ്‌ ഒരു തുള്ളി പോലും കുടിച്ചിട്ടില്ല, കൊറേ സാധനങ്ങളും വാങ്ങിക്കൊണ്ടന്നു. ഇക്കാനെക്കൊണ്ട് ഉപദേശിപ്പിച്ചത് നന്നായി ലേ?"
കരഞ്ഞു കൊണ്ടു ചിരിയ്ക്കുകയാണ് ഷെറി.
അപ്പൊ എനിക്കും തോന്നി, ശരിയാണല്ലോ എനിക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് ?
"എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ"
എന്ന തത്വത്തിൽ വിശ്വസിച്ചു ഞാനിരുന്നു.
ഷെറിയുടെ സംസാരം കേട്ടുകൊണ്ടു വന്ന ഇക്കാന്റെ മുന്നിൽ നിന്നു തേങ്ങിക്കരഞ്ഞുകൊണ്ടവൾ പറഞ്ഞു
"ഇക്കാ, ഇങ്ങളെ പടച്ചോൻ കാക്കും, ഇങ്ങള് ല്ലേര് ന്നെങ്കി ഇന്ന് ന്റേം മക്കളേം ഗെതിയെന്താ"
അതു കേട്ട നിമിഷം മൂപ്പരുടെ മുഖത്തു വിരിഞ്ഞ ആ ചിരി........ ഹൌ
'പാവം പാവം രാജകുമാരാൻ' സിനിമ കണ്ടിട്ടുള്ളവർക്കറിയാം, ഒരു കള്ളപ്രണയത്തിന്റെ പേരു പറഞ്ഞു ശ്രീനിവാസന്റെ കഥാപാത്രത്തെക്കൊണ്ടു മീശയെടുപ്പിയ്ക്കുന്ന സുഹൃത്തുക്കൾ.....
മീശയില്ലാത്തതാ സാറിനു നല്ലതെന്ന് അവർ പറയുമ്പോൾ, ശ്രീനിവാസന്റെ മുഖത്തു വിരിയുന്ന ആ ഭാവപ്രകടനം... !!
ആ അതെന്നെ, അതോർമ്മ വന്നു എനിയ്ക്ക്.
കൃത്യം ഒരാഴ്ച്ച.
വെള്ളിയാഴ്ച്ച ജുമാ കഴിഞ്ഞു ഭക്ഷണവും കഴിച്ചു ഇക്ക വീട്ടിൽ നിന്നിറങ്ങി...
വീണ്ടും പ്രവാസത്തിലേയ്ക്ക്........
അതുവരെ മജീദ്‌ എന്ന കുഞ്ഞാട് സർവ്വഗുണസമ്പന്നനായിരുന്നു.
ഇത്ര നല്ലൊരു ഭർത്താവിനെ കിട്ടാൻ ഞാനെന്തു പുണ്യം ചെയ്തു എന്നു വരെ ഷെറിയെക്കൊണ്ടു പറയിച്ചു അയാൾ, അത്ര മാന്യൻ.
പിറ്റേന്ന് ശനിയാഴ്ച്ച, ഉച്ചതിരിഞ്ഞ സമയം, ആ വീട്ടിൽ നിന്നും ഒരലർച്ച കേട്ടു ബ്രാഹ്മണിയമ്മ ഓടിച്ചെന്നു നോക്കുമ്പോൾ, മ്മടെ കുഞ്ഞാട്, നാലല്ല, പതിനാറു കാലിൽ തുള്ളിക്കൊണ്ടു നിക്കാണ്. ഷെറിയെ കഴുത്തിനു കുത്തിപ്പിടിച്ചിരിയ്ക്കുന്നു. ഇത്തവണ അവളിൽ ആരോപിയ്ക്കപ്പെട്ടിരിയ്ക്കുന്ന കുറ്റം പരപുരുഷ ബന്ധമാണ്.
(വായനക്കാർ തെറ്റിദ്ധരിക്കണ്ട, എന്റെ ഭർത്താവിനെ ചേർത്തല്ല)
മജീദിന്റെ 'സഹവെട്ടുകാര'നായ യൂസഫിന്റെ മകൻ റഷീദ് ആണ് പ്രതി.
റഷീദിന്റെ കയ്യിലാണ് മജീദ്‌ ചിലപ്പോഴൊക്കെ വീട്ടിലേക്കു സാധനങ്ങൾ കൊടുത്തുവിടാറുള്ളതത്രെ.
26 വയസ്സുകാരനും അവിവാഹിതനുമായ റഷീദ്, 38 കാരിയും രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മയുമായ ഷെറിയെ വച്ചോണ്ടിരിക്കുകയാണെന്ന ആരോപണം, ബ്രാഹ്മണിയമ്മയ്ക്കു സഹിച്ചില്ല. അവരും കലിപ്പോടെ എന്തെല്ലാമോ പറഞ്ഞു.
മജീദ്‌ അവരെ ഒരു കല്ലെടുത്ത്‌ എറിഞ്ഞു. അവർ പക്ഷേ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി.
പിന്നെ കുട്ടികളുടെ നേർക്കായി ആക്രമണം.
ബെൽറ്റ് അഴിച്ചു അവരെ തലങ്ങും വിലങ്ങും മർദ്ധിച്ചു. അവർ അയാളുടെ കുട്ടികളല്ല പോലും!
അടിയേറ്റ് അവശരായ അവരോടു എന്റടുത്തേക്ക് ഓടി രക്ഷപ്പെടാൻ ഷെറിയാണ് പറഞ്ഞത്, ആ വരവാണ് അന്നേരം ആ കുഞ്ഞുങ്ങൾ ഓടി വന്നത്.
മദർ തെരേസയ്ക്കു പഠിയ്ക്കുന്നുവെന്നൊക്കെ ഭർത്താവു കളിയാക്കുമെങ്കിലും, ഒരു സ്ത്രീയെ
പ്രത്യേകിച്ച് ഒരമ്മയെ സംബന്ധിച്ച് മാതൃത്വം എന്നും ഒരു ബലഹീനത തന്നെയാണ്‌. ആ കുട്ടികളുടെ കരച്ചിൽ കുറേ നാളത്തേയ്ക്ക് എന്റെ ഉറക്കം കെടുത്തി
പിന്നീടവർ ആ വാടക വീടു വിട്ടു മറ്റൊരിടത്തേക്ക് ചേക്കേറി.
ഇടയ്ക്കൊക്കെ ഷെറി എന്നെ കാണാൻ വരുമായിരുന്നു.
അവരുടെ ദയനീയ സ്ഥിതി കണക്കിലെടുത്ത് ഞങ്ങൾ പലരോടും പറഞ്ഞതനുസരിച്ച് പള്ളിക്കമ്മറ്റിയും മറ്റും സഹകരിച്ച് ഒരു വിസ സംഘടിപ്പിച്ചു മജീദിനെ ഗൾഫിലേക്ക് അയച്ചു.
അയൽനാട്ടുകാരനായ ഒരാളുടെ ഗ്രോസ്സറിയിലേക്ക്.
ഷെറിയുടെയും മക്കളുടെയും മജീദിന്റെ ഉമ്മയുടേയുമൊക്കെ കണ്ണീരിന്റെയും അകമഴിഞ്ഞ പ്രാർത്ഥനയുടെയും ഫലമായിട്ടോ എന്തോ അയാൾ കുടി നിർത്തി നല്ലവനാകാൻ തുടങ്ങിയിരുന്നു.
മൂന്നു വർഷം ഗൾഫിൽ. അവർ പതിയെ പച്ച പിടിച്ചു തുടങ്ങി. പിന്നീടു ഷെറി വരുമ്പോൾ, ഒഴിഞ്ഞു കിടന്നിരുന്ന കഴുത്തിലും കാതിലും പൊന്നിൻ തിളക്കങ്ങൾ കണ്ടു തുടങ്ങി.
ഞാനും സന്തോഷിച്ചു.
കുട്ടികളും, പീഡനങ്ങളിൽ നിന്നു മുക്തരായപ്പോൾ ശാരീരികമായും ആരോഗ്യപരമായും നന്നായി. നഷ്ടപ്പെട്ടു പോയിരുന്ന പ്രസരിപ്പ് കുറെയൊക്കെ അവർ വീണ്ടെടുത്തു.
പിന്നെ കുറേ നാൾ ഷെറി വന്നതേയില്ല.
തിരക്കുകളിക്കിടയിൽപ്പെട്ടു ഞാനും അവരെക്കുറിച്ച് മറന്നേ പോയി.
പിന്നീട്, എന്റെ ഉമ്മയുടെ ചികിത്സക്കായി ഞാൻ എറണാകുളത്തു അനിയത്തിയുടെ വീട്ടിലേക്കു മാറി കുറച്ചുനാൾ.
പിന്നീട് ഞാൻ തിരിച്ചു വന്നതറിഞ്ഞു ബ്രാഹ്മണിയമ്മ എന്നെ കാണാൻ വന്നിരുന്നു,എന്നെ ഞെട്ടിക്കാൻ പാകത്തിലുള്ള വലിയൊരു ബോംബും കൊണ്ട്.
ഷെറി റെഷീദിനോടൊപ്പം നാടുവിട്ടുവത്രെ.
ഞാൻ അസ്ഥപ്രജ്ഞയായി നിന്നു പോയി.
നാട്ടുകാർ പല കഥകളും പറഞ്ഞു നടന്നു.
ഒരു ഗൾഫുകാരന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം അപവാദം കേൾക്കുകയെന്നത് അവരുടെ ജീവിതത്തിലെ
ഒരു അനിവാര്യതയാണ്. 90 ശതമാനം ഗൾഫ് ഭാര്യമാരും ഇതൊക്കെ നേരിട്ടിട്ടുള്ളവരാവും. മനക്കട്ടിയുള്ളവർ അതിനെയൊക്കെ പുച്ഛിച്ചു തള്ളും. അല്ലാത്തവർ അതെല്ലാം കേട്ടു കുറേ കണ്ണീരൊഴുക്കും. കാലക്രമത്തിൽ അതുമായി പൊരുത്തപ്പെടും, അപ്പോഴേയ്ക്കും നാട്ടുകാർ പുതിയ ഇരയെ കണ്ടെത്തും. ഇതെല്ലാം സർവ്വസാധാരണമാണ്.
ഷെറിയുടെ കാര്യവും അങ്ങനെയായിരിയ്ക്കുമെന്നു ഞാനുറച്ചു വിശ്വസിച്ചു. ആളുകൾ ചുമ്മാ പറയുന്നതാവും.
സാമ്പത്തികമായി അവർ മെച്ചപ്പെട്ടപ്പോൾ ഇരിയ്ക്കപ്പൊറുതിയില്ലാതെ വല്ലതും വിളിച്ചു പറയുന്നതാവും എന്നൊക്കെ കരുതി.
പക്ഷേ, ബ്രാഹ്മണിയമ്മ കള്ളം പറയില്ല, പ്രത്യേകിച്ചും എന്നോട്...
എങ്കിലും നേരിട്ടു കാണാതെ എനിയ്ക്കതു വി ശ്വസിക്കാനാവുമായിരുന്നില്ല. ഞാൻ ബ്രാഹ്മണിയമ്മയോടു പറഞ്ഞു.
"നമുക്കൊന്നു ഷെറിയെ കാണാൻ പോകാം"
അവർ സമ്മതിച്ചില്ല.
"മോൾ എവിടേം പോവണ്ട, ആ അധ്യായം കീറിക്കളഞ്ഞോളു"
ലാഘവത്തോടെ അവരതു പറഞ്ഞുവെങ്കിലും ആ കണ്ണുകൾ നിറഞ്ഞിരുന്നു. പ്രായം അറുപതിലേറെയുണ്ട് അവർക്ക്. അനാഥയാണെങ്കിലും ഞാനും ഷെറിയുമെല്ലാം മക്കളെപ്പോലെയായിരുന്നു. അവർ പറഞ്ഞതുകൊണ്ടു മാത്രം ഞാനാ അദ്ധ്യായം അടച്ചു വച്ചു..
ഇന്നു ബ്രാഹ്മണിയമ്മയും ഞാനും വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ പാടവരമ്പിൽ വച്ചു മജീദിനെ കണ്ടു.
അയാൾ നാട്ടിൽ വന്നതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല.
എന്തു പറയണം എന്തു ചോദിക്കണമെന്നറിയാത്ത വല്ലാത്തൊരവസ്ഥയിൽ ഞങ്ങൾ നിന്നു. ഞങ്ങളുടെ സങ്കോചം മനസ്സിലാക്കിയിട്ടാവണം അയാൾ ചോദിച്ചു
"അവള് പോയി നിങ്ങളറിഞ്ഞില്ലേ"?
"ആ കേട്ടു" എന്നു നിർവ്വികാരയായി പറഞ്ഞു ബ്രാഹ്മണിയമ്മ.
"സത്യം തന്നേണ് ലേ" എന്ന ചോദ്യത്തിന് അയാൾ അതെയെന്നു തലയാട്ടി.
"സത്യം തെന്നെ, ന്നെ ചതിച്ചു അവള്. ഞാനൊന്നു നന്നാവാൻ തുടങ്ങേര്ന്നു. വീടും കുടുംബോം എത്ര വെലപ്പെ ട്ടതാന്ന് ഗൾഫിലെ ജീവിതാണ് ന്നെ പഠിപ്പിച്ചത്. അവളേം മക്കളേം ഞാനൊന്ന് സ്‌നേഹിച്ചു തൊടങ്ങേര്ന്ന്. സ്വന്തായിറ്റ് ഒര് വീട് വേണന്ന് ആഗ്രഹിച്ച് തൊടങ്ങേര്ന്ന്. ഒക്കെ നശിപ്പിച്ചവള്. അവള്ക്ക് ന്നെ വേണ്ടാണ്ടായി"
കാട്ടുമാക്കാനെപ്പോലെയുള്ള അയാൾ കരഞ്ഞപ്പോൾ ഒരു പോത്ത് അമറുന്നത് പോലെ തോന്നി എനിക്ക്. ഞാൻ ഭയന്നു
ഇയാള് കരയേം ചെയ്യോ
ബ്രാഹ്മണിയമ്മ വീണ്ടും ചോദിച്ചു
"കുട്ട്യോള് "?
"അവരെ യെത്തീംഖാനെലാക്കി.ഇയ്ക്ക് തിരിച്ചു പോകാണ്ട് പറ്റൂല. അവള്ക്ക് വേണ്ടാത്രേ ന്റെ മക്കളെ, ഇയ്ക്ക് കളയാൻ പറ്റോ?"
അയാളത് പറഞ്ഞപ്പോ ഞാനോർത്തത്, അന്ന്‌ അടി കൊണ്ടു തളർന്നിട്ടും വിശന്നു പരവശയായിട്ടും മുമ്പിൽ ഭക്ഷണം വച്ചു കൊടുത്തപ്പോൾ നിറകണ്ണുകളോടെ ആ കുഞ്ഞു ചോദിച്ച ചോദ്യമാണ്.
"ന്റെ ഉമ്മച്ചി വല്ലതും കഴിച്ചാവോ"
ആ കുഞ്ഞിനെയാണല്ലോ അവൾ.....
മജീദിനോടു പറയാൻ ഞങ്ങൾക്കു വാക്കുകളുണ്ടായിരുന്നില്ല
ഞാനയാളുടെ മുഖത്തേയ്ക്കു നോക്കി.
ചിരിയ്ക്കുന്നുണ്ട് അയാൾ !
പരാജിതന്റെ ചിരി,അതോ വിജയിയുടെയോ ?
"ഇയ്ക്ക് ജീവിക്കണം, ന്റെ മക്കളെ പഠിപ്പിച്ചു വെല്ല്യ നെലേലാക്കണം, മാന്യായിറ്റ് ന്റെ മോളെ കെട്ടിച്ചയക്കണം, ഇതൊക്കെ നടക്കാൻ ഇങ്ങള് ദുആ ചെയ്യണം. മജീദ്‌ എന്നും കൊള്ളരുതാത്തോനേർന്ന് നാട്ടാര്ക്ക്. പക്ഷേങ്കില് എന്ത് കൊണ്ട് മജീദ്‌ ഇങ്ങനെയൊക്കെ ആയീന്നു ആരും ചോയ്ച്ചിറ്റില്ല. ഇനീപ്പം പറഞ്ഞിറ്റും കാര്യല്ല"
"നമുക്കു പോകാം ബ്രാഹ്മണ്യേമ്മേ"
ഞാനവരുടെ കൈ പിടിച്ചു വലിച്ചു.
തിരിച്ചു പോരുമ്പോൾ ബ്രാഹ്മണിയമ്മ ആരോടെന്നില്ലാതെ പറഞ്ഞു
"സുകൃതക്ഷയം സുകൃതക്ഷയം.... അല്ലാണ്ടിപ്പോ ഇതFിനൊക്കെ എന്താ പറയാ ന്റെ കൃഷ്ണാ........... .

By
Sajna Shajahan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo