Slider

ഒറ്റക്ക് ട്രെയിനില്‍ കയറി പോയ കുട്ടി

0

ഒറ്റക്ക് ട്രെയിനില്‍ കയറി പോയ കുട്ടി
******************************************************************
രാഹുല്‍ കയറിയ ബോഗിക്കുള്ളില്‍ തിരക്ക് കുറവായിരുന്നു.അച്ഛന്‍ കൂടെ ഇല്ലാതെ ആദ്യമായാണ് ആ നാലാം ക്ലാസ്കാരന്‍ ട്രെയിനില്‍ കയറുന്നത്.
കയറിയ ഉടനെ അവന്‍ ആളുകള്‍ കുറഞ്ഞ ഒരു കമ്പാര്‍ട്ട്മെന്റില്‍ ജനാലയുടെ അരികിലെ സീറ്റില്‍ പോയിരുന്നു.ട്രെയിനിനു വേഗം കൂടിയിരിക്കുന്നു.അവന്റെ ചെറിയ മുഖത്ത് കൂടി പേടിയുടെയും,അരക്ഷിതാവസ്ഥയുടെയും വിയര്‍പ്പ്‌ ചാലിട്ടൊഴുകി,.കുഞ്ഞു കൈകള്‍ കൊണ്ട് ശ്രമപ്പെട്ട് അവന്‍ ഷട്ടര്‍ അല്പം ഉയര്‍ത്തി.
അവന്‍ പുറത്തേക്ക് നോക്കി.വെളിയില്‍ മരങ്ങളും പാടങ്ങളും,വെളുത്ത പൊടി മഴയില്‍ മുങ്ങി മറയുകയാണ്.മഴയുടെ തണുത്ത തൂവലുകള്‍ വെളുത്ത ആത്മാവുകളെ പോലെ നീന്തി വന്നു അവന്റെ മുഖത്ത് തൊട്ടു.
അടുത്തെങ്ങും ആരുമില്ല.
ഒരു ലെവല്‍ ക്രോസിനു അരികിലൂടെ കടന്നു പോയപ്പോള്‍ ,കാത്തു നില്ക്കുന്ന യാത്രക്കാരുടെ ഇടയില്‍,ബൈക്കില്‍ അച്ഛനെ ചുറ്റി പിടിച്ചിരിക്കുന്ന തന്‍റെ പ്രായം വരുന്ന മകനെ അവന്‍ കണ്ടു.
അച്ഛന്‍...
വേദനയുടെ മഴ നൂലുകള്‍ അവന്റെ മനസ്സില്‍ നീന്താന്‍ തുടങ്ങി.ഇപ്പോള്‍ അച്ഛന്‍ തന്നെ കാണാതെ ഉഴറി നടക്കുകയാവും...
വേണ്ടായിരുന്നു.
ബാങ്ക് മാനേജരാണ് അവന്റെ അച്ഛന്‍ അശോകന്‍.രാഹുലിന് ഓര്‍മ്മ വയ്ക്കുന്നതിനു മുന്പ് തന്നെ അവന്റെ അമ്മ കാന്‍സര്‍ വന്നു മരിച്ചു പോയിരുന്നു.പിന്നെ രാഹുലിനെ അച്ഛനും അമ്മൂമ്മയും ചേര്‍ന്നു വളര്‍ത്തി.അശോകന്‍ പിന്നീട് വിവാഹം കഴിച്ചില്ല.ധാരാളം ആലോചനകള്‍ വന്നെങ്കിലും മകനെ കൂടി സ്നേഹിക്കുന്ന ഒരാളെ ആയിരുന്നു അശോകന്‍ തിരഞ്ഞത്.
ഒരു മാസം മുന്പ്ആ രാഹുലിന് പനി വന്നപ്പോള്‍ നഗരത്തിലെ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ പോയപ്പോഴാണ് അവര്‍ ഡോക്ടര്‍ ഉമാദേവിയെ പരിചയപെടുന്നത്.അവരുടെ ഭര്‍ത്താവ് മരിച്ചു പോയിരുന്നു.
ഡോക്ടര്‍ ഒഴുകി കിടക്കുന്ന ചെറിയ പൂക്കള്‍ ഉള്ള ഒരു ഇളം നീല സാരിയായിരുന്നു ധരിച്ചിരുന്നത്.കട്ടിലില്‍ കിടത്തി നെഞ്ചിലൂടെ ഡോക്ടര്‍ സ്റ്റെതസ്ക്കോപ്പ് വച്ചു പരിശോധിച്ചു.ഫാനിന്റെ കാറ്റില്‍ പൂക്കളുടെ അലകള്‍ അവന്റെ ദേഹത്ത് തൊട്ടു.ഊഷ്മളമായ എന്തോ ഒന്ന് ആ കുഞ്ഞു മനസ്സില്‍ വിരിഞ്ഞു.
അമ്മ.
ഡോക്ടര്‍ അവനെ നോക്കി ചിരിച്ചു.കവിളില്‍ തട്ടി.അവനും ചിരിച്ചു.
തിരികെ പോയപ്പോള്‍ അവന്‍ അച്ഛനോട് പറഞ്ഞു.എനിക്ക് ആ ഡോക്ടറെ ഇഷ്ടമായി അച്ഛാ..
അതായിരുന്നു തുടക്കം.ആ ബന്ധം വളര്‍ന്നു .അശോകിന്റെ വീട്ടുകാര്‍ ഉമയുടെ വീട്ടുകാരുമായി സംസാരിച്ചു.പക്ഷെ ഉമക്ക് വലിയ തിടുക്കം ഇല്ലായിരുന്നു.ആദ്യം അശോകുമായി ഒരു സുഹൃത്ത് ബന്ധം സ്ഥാപിക്കാനാണ് അവര്‍ ശ്രമിച്ചത്‌.പിന്നെ രാഹുലിന്റെ വിശ്വാസം നേടാനും.
ഉമാദേവി ഇടയ്ക്കിടെ രാഹുലിന്റെ വീട്ടില്‍ വന്നു കൊണ്ടിരുന്നു.വീട്ടിലെ നിറം മങ്ങിയ ജനാല വിരികള്‍ മാറി.സ്വീകരണ മുറിയില്‍ ഫ്ലവര്‍ വെയ്സുകള്‍.പുതിയ ഒരു പ്രകാശം ആ വീട്ടില്‍ വന്നത് പോലെ.അവര്‍ മൂവരും ഒന്നിച്ചു പുറത്തു പോയി.
ഒടുവില്‍ വിവാഹതീയതി നിശ്ചയിച്ചു..പക്ഷെ അതിനു ശേഷം കുഞ്ഞു രാഹുലിന്റെ മനസ്സില്‍ ഒരു കാരണമില്ലാത്ത ആകുലത വളരാന്‍ തുടങ്ങിയിരുന്നു .അച്ഛന്‍ മിക്കപ്പോഴും ഡോക്ടറുമായി ഫോണില്‍ സംസാരിക്കുന്നു.തന്നെ അച്ഛന്‍ ഇപ്പോള്‍ പഴയത് പോലെ ശ്രദ്ധിക്കുന്നില്ലേ...?
നാളെ കഴിഞ്ഞു വിവാഹമാണ്.
റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ അച്ഛന്‍ വരാന്‍ വേണ്ടി കാത്തിരുന്ന ഈ വൈകുന്നേരമാണ് എങ്ങോട്ടോ പോകാനായി വന്നു നില്‍ക്കുന്ന ട്രെയിന്‍ രാഹുലിന്റെ കണ്ണില്‍പെട്ടത്.പിന്നെ ഒന്നും ആലോചിച്ചില്ല.കയറി.
ഒരു ആവേശത്തിന് ഈ ട്രെയിനില്‍ കയറി പോന്നിലായിരുന്നെങ്കില്‍ ലെവല്‍ ക്രോസ്സില്‍ കണ്ട ആ കുട്ടിയെ പോലെ അച്ഛന്റെ ബൈക്കിനു പുറകില്‍ ഇരുന്നു വീട്ടില്‍ പോകാമായിരുന്നു.
പൊടുന്നനെ മറ്റൊരു ചിന്ത അവനെ വീണ്ടും തൊട്ടു.
അങ്ങനെ എത്ര നാള്‍?ഒരു ദിവസം കൂടി കഴിഞ്ഞാല്‍ അച്ഛന്‍ വീണ്ടും വിവാഹം കഴിക്കും.ഡോക്ടര്‍ ഉമാദേവി ,നീല പൂക്കള്‍ വിതറിയ ഒഴുകുന്ന സാരി അണിഞ്ഞു അച്ഛനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യും...
തനിക്ക് ഓര്‍മ്മ ഉറയ്ക്ക്ക്കുന്നതിനു മുന്പ് അമ്മ പോയി..ഇപ്പോള്‍ അച്ഛനും തന്നെയും ഉപേക്ഷിക്കുകയാണ്..
ചിന്തകള്‍ പരസ്പരം മത്സരിക്കുകയാണ്.
വേണ്ടായിരുന്നു.വേണ്ടായിരുന്നു.ഇനി എന്ത് ചെയ്യും??
ആരോ തന്നെ നോക്കുന്നത് പോലെ അവനു തോന്നി.നോട്ടം തിരിച്ചപ്പോള്‍ കണ്ടു.
കനല് പോലെ തിളങ്ങുന്ന കണ്ണുകള്‍ ഉള്ള ഒരു യാചകന്‍.താടിയും മുടിയും വളര്‍ന്നു ജട പിടിച്ചിരിക്കുന്നു
.
ഭയത്തിന്റെ ഒരു സൂചി മുന കൊണ്ട് ആരോ പതിയെ നെഞ്ചില്‍ കുത്തുന്നു.അത് അയാളുടെ ആ നോട്ടമാണ്.
“ശരിക്കും അത് ഭിക്ഷക്കാരന്‍ തന്നെയാണോ...?അതോ ഒരു പ്രേതമോ?”
ഒരിക്കല്‍ അമ്മുമ്മ പറഞ്ഞത് അവനു ഓര്‍മ്മ വന്നു..പ്രായം ആകാത്ത കൊച്ചു കുട്ടികള്‍ ഒറ്റക്ക് ട്രെയിനില്‍ സഞ്ചരിച്ചാല്‍ മരിച്ചവരെ കാണുമെന്ന്...പണ്ട് അപ്പൂപ്പന്റെ അച്ഛന്‍ അങ്ങനെ പ്രേതത്തെ കണ്ടിട്ടുണ്ടെന്ന്...നേരായിരിക്കുമോ..അതോ താന്‍ ഒറ്റക്ക് ട്രെയിനില്‍ കയറാതിരിക്കാന്‍ അമ്മൂമ്മ നുണ പറഞ്ഞതോ...
ആരും കൂടെയില്ല.അച്ഛനും.അമ്മൂമ്മയും..
രാഹുല്‍ അയാളില്‍ നിന്ന് മുഖം മാറ്റി.
.
തല താഴ്ത്തി വച്ചു മനസ്സില്‍ ഉരുവിടാന്‍ തുടങ്ങി..
“അര്‍ജുനനന്‍..ഫല്‍ഗുനന്‍..”
വില്ല് കുലച്ച ഒരു രൂപം ആ പ്രേതത്തിനു നേരെ ശരങ്ങള്‍ തൊടുക്കുന്നു.മനസ്സില്‍ ധൈര്യത്തിന്റെ ഒരു അല വീണു.
അവന്‍ തലയുയര്‍ത്തി നോക്കി.അയാള്‍ പോയിരിക്കുന്നു.
ചിന്തകള്‍ വീണ്ടും കുഴയുകയാണ്.
അച്ഛന്‍ തേടി വരുമോ?താന്‍ പോയത് കൊണ്ട് അച്ഛന്‍ ഡോക്ടര്‍ ഉമയെ കല്യാണം കഴിക്കുന്നതില്‍ നിന്ന് പിന്മാറുമോ?പക്ഷെ തനിക്കും കൂടി ഇഷ്ടം ആണെന്ന് വിചാരിച്ചല്ലേ അച്ഛന്‍ അവരെ കല്യാണം കഴിക്കാന്‍ തയ്യാറായത്...!?
അവന്റെ കണ്ണുകള്‍ ക്ഷീണത്തില്‍ അടഞ്ഞു.
നീലനിറമുള ഒരു ട്രെയിനില്‍ താന്‍ പോവുകയാണ്.മഞ്ഞു തൂവാലകള്‍ പോലെ മേഘങ്ങള്‍ പറക്കുന്ന രാത്രി ആകാശം..ചന്ദനനിറത്തില്‍ ദൂരെ ആകാശത്ത് വിടര്‍ന്നു നില്ക്കുന്ന വലിയ ചന്ദ്ര ബിംബം..തന്റെ ട്രെയിന്‍ അങ്ങോട്ടാണ് പോവുന്നത്...
മഞ്ഞു തൂവാലകള്‍ തന്നെ തഴുകി പോവുന്നു.എത്ര വേഗത്തില്‍ പോയിട്ടും തന്റെ ട്രെയിന്‍ അവിടെ എത്തുന്നില്ല...
ദൂരെ ചന്ദ്ര ബിംബത്തിനു നടുവില്‍ അച്ഛന്‍..പിന്നെ നീല പൂക്കള്‍ ഉള്ള സാരിയുടുത്ത ഡോക്ടര്‍ ഉമ.അവര്‍ അച്ഛനെ ചുറ്റി പിടിച്ചിരിക്കുന്നു...ആ ചന്ദ്ര ബിംബം ദൂരേക്ക് ഒഴുകുകയാണ്..തനിക്ക് ഒരിക്കലും അതിനു അരികില്‍ എത്താന്‍ കഴിയുന്നില്ല.അവന്റെ കണ്ണുകള്‍ നിറഞ്ഞു തൂവി.
ആരോ തോളില്‍ തട്ടിയപ്പോള്‍ രാഹുല്‍ ഉണര്ന്നു ...വണ്ടി എവിടെയോ നിര്‍ത്തിയിരിക്കുന്നു.
താന്‍ ഇരുന്ന സീറ്റില്‍ ആളുകള്‍.രണ്ടു സ്ത്രീകള്‍...മൂന്നു പുരുഷന്മാര്‍...
അവര്‍ രാഹുലിനെ ഉറ്റു നോക്കി.അവരുടെ കണ്ണുകളില്‍ സംശയം നിറയുന്നു..
ഇവരില്‍ മരിച്ചവര്‍ കാണുമോ?
“മോന്റെ കൂടെ ആരുമില്ലേ..!!??” കൂടെ പ്രായം ചെന്ന ആള്‍ ചോദിക്കുന്നു.
“ഉണ്ട്.അമ്മയുണ്ട് .”അവന്‍ വിക്കി വിക്കി പറഞ്ഞു..താന്‍ എന്തിനാണ് നുണ പറയുന്നത് ??
“എന്നിട്ട് അമ്മയെവിടെ ...മോന്‍ എന്തിനാ ഇവിടെ ഒറ്റക്ക് ഇരിക്കുന്നത് ?” വീണ്ടും ചോദ്യം..
“അമ്മ അടുത്ത ബോഗിയിലാ...ഞാന്‍ ഇവിടെ..കാഴ്ച കാണാന്‍...”അവന്‍ പറഞ്ഞൊപ്പിച്ചു.
“മോന്‍,അമ്മയുടെ ഒപ്പം പോയിരുന്നോ..സുനിലേ..ഈ കുട്ടിയെ അമ്മയുടെ അടുത്ത് കൊണ്ട് ചെന്നിരുത്ത്..”
ഒരു ചെറുപ്പക്കാരന്‍ രാഹുലിന്റെ അരികില്‍ വന്നു അവന്റെ കയ്യില്‍ പിടിച്ചു.അവന്‍ അയാളുടെ ഒപ്പം നടന്നു.
“സ്വന്തം കുഞ്ഞിനെ പോലും നോക്കാന്‍ കഴിയാത്ത അമ്മമാര്‍...”ആരോ പിറുപിറുക്കുന്നു.
രാഹുല്‍ ഒരു സ്വപ്നത്തില്‍ എന്ന പോലെ ആ അങ്കിളിനൊപ്പം നടന്നു.അവര്‍ അടുത്ത ബോഗിയില്‍ എത്തി.
ഇപ്പോള്‍ അറിയും താന്‍ ഒളിച്ചോടി വന്നതാണെന്ന്.ഇനി പോലീസ് വരും.തന്നെ കൊണ്ട് പോകും.
അടുത്ത ബോഗിയില്‍ ആളുകള്‍ കുറവായിരുന്നു.
“എവിടെയാ മോന്റെ അമ്മ?”
“അപ്പുറത്തെ ബോഗിയില്‍.ഞാന്‍ പൊക്കോളാം” അവന്‍ മുറിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“അത് സാരമില്ല.ഞാനും വരാം..”അയാള്‍ പറഞ്ഞു.
അടുത്ത ബോഗിയില്‍ ആളുകള്‍ കുറവാണ്.ഏറ്റവും അറ്റത്തെ കമ്പാര്ട്ട് മെന്റില്‍ പുറത്തേക്ക് നോക്കി ഒറ്റക്കിരിക്കുന്ന ഒരു സ്ത്രീ.അവരുടെ മുടി കാറ്റില്‍ പറക്കുന്നു.
“അതാണോ മോന്റെ അമ്മ?”
“അതെ.” തീരെ ശബ്ദം കുറഞ്ഞ മറുപടി.
അയാള്‍ അവന്റെ കൈ പിടിച്ചു അവരുടെ അരികില്‍ എത്തി.
“ചേച്ചി,ഈ കുട്ടി അപ്പുറത്ത് ഒറ്റക്ക് ഇരിക്കുകയായിരുന്നു.ആകെ ഒരു സ്പെല്ലിംഗ് മിസ്റ്റെയിക്ക്..പിള്ളാരെ പിടുത്തക്കാരൊക്കെ ഒരുപാട് ഇറങ്ങിയിട്ടുണ്ട്..അതാ ഇങ്ങോട്ട് കൊണ്ട് വന്നത്...” അയാള്‍ പറഞ്ഞു
.
വെളുത്തു കുലീനമായ മുഖം ഉള്ള യുവതി.രാഹുല്‍ ദീനമായി അവരുടെ മുഖത്തേക്ക് നോക്കി.അവന്റെ തൊണ്ട വരണ്ടു.
ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കിയതിനു ശേഷം അവരുടെ മുഖത്ത് ഒരു ചിരി പരന്നു.അവര്‍ അവനെ കെട്ടിപിടിച്ചു അരികില്‍ ഇരുത്തി നെറ്റിയില്‍ ഉമ്മ വച്ചു.
“എന്റെ സ്റേഷന്‍ ആയി,സീ യൂ...”ആ യാത്രക്കാരന്‍ അപ്പോള്‍ തന്നെ മകനെ അമ്മയെ ഏല്പിച്ച സന്തോഷത്തില്‍ തിരിച്ചു പോയി.
“മോന്‍,വീട്ടില്‍ പറയാതെ ഇറങ്ങി വന്നതാണ്‌ അല്ലെ..” മുടിയിഴകളില്‍ വിരലുകള്‍ പടര്‍ത്തി അവര്‍ ചോദിച്ചു.
രാഹുല്‍ വിതുമ്പി കരഞ്ഞു.അവനു താങ്ങാനാവാത്ത കാര്യങ്ങളാണ് ഒരു ദിവസം സംഭവിക്കുന്നത്‌.
“സാരമില്ല ട്ടോ...നമ്മുക്ക് വഴിയുണ്ടാക്കാം...കരയണ്ട...എന്താ മോന് പറ്റിയത്.എന്തിനാ ഒറ്റക്ക് ട്രെയിനില്‍ കയറിയേ ?
അവന്‍ അവരുടെ മുഖത്തേക്ക് നോക്കി.അലിവുള്ള കണ്ണുകള്‍.
തേങ്ങലുകള്ക്കി്ടയില്‍ രാഹുല്‍ പതിയെ മുറിഞ്ഞ വാക്കുകളില്‍ അത് പറഞ്ഞു.
ബാങ്കില്‍ ജോലിയുള്ള അച്ഛന്‍ അശോകന്‍.അമ്മയില്ലാത്ത കുട്ടിയെ ഒരുപാട് സ്നേഹിക്കുന്ന അച്ഛന്‍.ഒരു ദിവസം ഡോക്ടര്‍ ഉമയെ ,രാഹുലും അച്ഛനും ഒരു ആശുപത്രിയില്‍ വച്ചു പരിചയപെടുന്നു.അവര്‍ വിധവയായിരുന്നു.രാഹുലിനും അവരെ ഇഷ്ടമായിരുന്നു.ഉമയും അച്ഛനും തമ്മില്‍ ഉള്ള കല്യാണം രാഹുലിന്റെ കൂടി ഇഷ്ടത്തോടെയാണ് ഉറപ്പിച്ചത്.നാളെ കഴിഞ്ഞാണ് ആ കല്യാണം.
“പിന്നെ എന്തിനാണ് മോന്‍ ഓടി പോയത്.?” അവര്‍ ചോദിച്ചു.
രാഹുല്‍ വിതുമ്പി കരഞ്ഞു.അവനു അതിന്റെ ഉത്തരം ഇല്ലായിരുന്നു..
ആ സ്ത്രീ അവനെ ചേര്‍ത്ത് പിടിച്ചു.മുടിയില്‍ തഴുകി...
“സാരമില്ല...മോനെ ...സാരമില്ല....ഒറ്റക്കായ പോലെ തോന്നിയല്ലേ...സാരമില്ല...
ട്രെയിന്‍ നിര്‍ത്തുമ്പോ മോന്‍ ഇറങ്ങണം..മോന്റെ വീട്ടുകാരുടെ കൂടെ മോന്‍ പോകണം...മോന്റെ അച്ഛന്‍ പാവമല്ലേ...മോന്റെ ആദ്യത്തെ അമ്മയെ പോലെ ആവില്ല പുതിയ അമ്മ...മോനെ അച്ഛനും അമ്മയും സ്നേഹിക്കും ട്ടോ...ഒറ്റക്ക് പോയാല്‍ ഏതൊക്കെ അപകടത്തിലാ ചെന്നു ചാടുകാ എന്ന് അറിയില്ലല്ലോ.."
അവന്‍ അവരുടെ കണ്ണുകളിലേക്ക് നോക്കി.സ്നേഹം തിളങ്ങുന്ന ആ മിഴികളില്‍ നിന്ന് താന്‍ കണ്ട ഏതോ സ്വപ്നത്തിലെ നിലാവ് ഊര്‍ന്നു വീഴുന്നത് പോലെ അവനു തോന്നി.
“ഇനി ഞാന്‍ മോനൊരു സമ്മാനം തരാം...പക്ഷെ എനിക്ക് വാക്ക് തരണം...ഇനി ഒറ്റയ്ക്ക് പോകത്തില്ല..കരയത്തില്ല..എന്ന് ...തരുമോ...?” അവര്‍ ചോദിച്ചു..
അവന്‍ തലയാട്ടി.
“പ്രോമിസ് ?”
“പ്രോമിസ്.”അവന്റെ ചുണ്ടില്‍ആ യാത്രയില്‍ ആദ്യമായി ചിരി പുരണ്ടു.
അവര്‍ തന്റെ ബാഗ് തുറന്നു .ഒരു ചെറിയ മോതിരം എടുത്തു അവന്റെ വിരലില്‍ അണിയിച്ചു.ഒരു സുവര്‍ണ്ണ ദര്‍ഭ മോതിരം.
അവന്‍ അത് ഇഷ്ടമായി.
അവര്‍ അവനെ കെട്ടി പിടിച്ചു വീണ്ടും നെറ്റിയില്‍ ഉമ്മ വച്ചു.
"സാരമില്ല. മോന്‍ ഉറങ്ങിക്കോ..ഇറങ്ങാറാകുമ്പോ ഞാന്‍ വിളിക്കാം"
.
അവന്‍ അവരുടെ മടിയില്‍ തല വച്ചു ഉറങ്ങി.അവര്‍ അവന്റെ ശിരസ്സില്‍ തടവി കൊണ്ടിരുന്നു.
ആരോ തട്ടി വിളിച്ചപ്പോഴാണ് അവന്‍ ഉണര്‍ന്നത്.
“തിരുവനന്തപുരം സ്റേഷനിലേക്ക് സ്വാഗതം.” അനൌന്‍സ്മെന്റ് മുഴങ്ങി.
അരികില്‍ കുറെ പേര്‍ നില്ക്കുന്നു.
അനന്തന്‍ കൊച്ഛച്ചന്‍ ,അമ്മൂമ്മ ,പിന്നെ പോലീസുകാര്‍..
ഇത് തന്നയല്ലേ കുട്ടി..പോലീസുകാര്‍ ചോദിക്കുന്നു...
അവന്‍ ചുറ്റും നോക്കി.ആ സ്ത്രീയെ അവിടെയെങ്ങും കാണുന്നില്ല.
അമ്മൂമ്മ അവനെ കരഞ്ഞു കൊണ്ട് വാരിയെടുത്ത് ഉമ്മ വച്ചു...
“എന്നാലും എന്റെ മോനെ..നിന്നെ കാണാതെ അച്ഛന്‍ ഈ നാട് മുഴുവന്‍ അന്വേഷിക്കുവാ.” അമ്മൂമ്മ പറയുന്നു.
ബഹളങ്ങള്‍.പക്ഷെ അവന്റെ കണ്ണുകള്‍ തിരയുന്നത്‌ മറ്റൊരാളെയാണ്.
അവന്‍ ആ മോതിരത്തില്‍ തടവി.അത് കണ്ടു അമ്മൂമ്മ അന്വേഷിച്ചു.
“ഇത് നിനക്ക് എവിടെ നിന്ന് കിട്ടി...”
“ഒരാള്‍ തന്നതാ അമ്മൂമ്മേ ...ട്രെയിനില്‍ വച്ചു.” അത്ര പറഞ്ഞപ്പോഴേക്കും അവന്റെ മിഴി നിറഞ്ഞു.അവന്‍ വീണ്ടും തേടുകയാണ് ആ മുഖം.
അമ്മുമ്മ ആ മോതിരം ഊരിയെടുത്തു ഫോണില്‍ സംസാരിക്കുന്ന അനന്തന്റെ അരികില്‍ എത്തി.
“ഇത് പോലെ ഒരെണ്ണം അവള്ക്കുണ്ടായിരുന്നു.പക്ഷെ അവള്‍....”
“ആര്‍ക്കു ?
..”
“യമുനക്ക്..ആശോകന്റെ മരിച്ചു പോയ ആദ്യ ഭാര്യക്ക്‌...അതായതു രാഹുലിന്റെ അമ്മക്ക്..”
“പക്ഷെ ..അവര്‍ മരിച്ചിട്ട് എത്ര വര്‍ഷമായി.അമ്മ പൊട്ടത്തരം പറയാതെ." അനന്തന്‍ ചോദിക്കുന്നു..
“ഇത് വേറെ ആരുടെയെങ്കിലും ആയിരിക്കും...”
അനന്തന്‍ വീണ്ടും ഫോണിലേക്ക് തിരിഞ്ഞു..
സംശയത്തോടെ നോക്കി നില്ക്കുന്ന അമ്മൂമ്മയെയും കൊച്ചച്ചനെയും രാഹുല്‍ ശ്രദ്ധിച്ചില്ല.കാരണം അവന്‍ അപ്പോഴും ആള്കൂട്ടത്തില്‍ തിരയുകയായിരുന്നു ആ മുഖം.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo