************************************************
'അമരാവതി മരുത്വമന' എന്ന അതീവ സുന്ദരമായ പന്ത്രണ്ട് നിലക്കൊട്ടാരം...!
പൂന്തോട്ടത്തിന് മുന്നിലെ ലായത്തിൽ, പൂത്തുലഞ്ഞു നിന്ന അശോക മരച്ചോട്ടിൽ എന്റെ കറുത്ത കുതിരയെ സൈഡ് സ്റ്റാന്റിൽ മേയാൻ വിട്ട്, വിശ്വംഭര മഹാരാജ്യത്തെ യാമിനി തമ്പുരാട്ടിയുടെ കരം കവർന്ന് ഞാൻ നടന്നു. കൊട്ടാരം കാവൽക്കാർ ബഹുമാനപൂർവ്വം തല കുനിച്ച്, സ്വന്തം കുന്തം ഒതുക്കി മാറ്റി, ഞങ്ങളെ അകത്തേക്ക് ആനയിച്ചു.
''എവിടെ റാണി ലക്ഷ്മിയുടെ കോട്ടവാതിൽ?''
സ്വർണ്ണവർണ്ണത്തിൽ കൊത്തി വച്ചിരിക്കുന്ന തമ്പുരാക്കൻമാരുടേയും റാണിമാരുടേയും പേരുകളിലേക്ക് നോക്കി ഞാൻ യാമിനിയോടു യഥാർത്ത രാജാപ്പാർട്ട് മോഡുലേഷനിൽ ചോദിച്ചു.
സ്വർണ്ണവർണ്ണത്തിൽ കൊത്തി വച്ചിരിക്കുന്ന തമ്പുരാക്കൻമാരുടേയും റാണിമാരുടേയും പേരുകളിലേക്ക് നോക്കി ഞാൻ യാമിനിയോടു യഥാർത്ത രാജാപ്പാർട്ട് മോഡുലേഷനിൽ ചോദിച്ചു.
അമരാവതി കൊട്ടാരത്തിന്റെ മൂന്നാം നിലയിൽ, ഈശാന കോണിൽ, റാണി ലക്ഷ്മിയുടെ അടഞ്ഞു കിടന്ന അറവാതിലിനു മുന്നിലൂടെ അക്ഷമനായി ഞാൻ ഉലാത്തിക്കൊണ്ടിരുന്നു. റാണിയുടെ പരിചാരികമാർ അതുവഴി അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോൾ, കടിഞ്ഞാൺ വിട്ട് തള്ളിപ്പോയ എന്റെ രാജക്കണ്ണുകളെ തിരികെയെത്തിച്ച്, ഉടവാൾപ്പിടി ലക്ഷ്യമാക്കിപ്പോയ കൈകളെ 'ഒന്നടങ്ങ് ലിനേഷ് യുവരാജൻ' എന്നു പറഞ്ഞ് ഞാൻ സ്വയം തടഞ്ഞു.
ബാഹുബലി ചിത്രത്തിലെ രമ്യാ കൃഷ്ണന്റെ ലുക്കും ശരീരഘടനയുമുള്ള റാണി ലക്ഷ്മിയെ കണ്ട മാത്രയിൽത്തന്നെ എന്തോ ഒരു വല്ലാത്ത വിറയൽ അനുഭവപ്പെട്ടു തുടങ്ങി... കടക്കണ്ണുകൾ കൊണ്ട് ഏത് സുന്ദരിമാരെയും കശക്കിയെറിയുന്ന യുവരാജാവ്, റാണിയൊന്നു നോക്കിയപ്പോൾ, ശക്തൻ തമ്പുരാനിൽ നിന്ന് വെറും കുട്ടൻ തമ്പുരാനായി മാറി...!
''ലിനേഷ് രാജകുമാരൻ കഴിവുള്ളവനും ധീരനും ആയിരിക്കാം... സംശയമില്ല. എങ്കിലും ഇവിടെയത് തെളിയിക്കേണ്ടി വരും...! റാണി ലക്ഷ്മി എന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു. അപ്പോൾ യാമിനിത്തമ്പുരാട്ടിയുടെ മുഖത്ത് പടർന്ന ചിരി എന്റെ വില്ലിന്റെ ഊരാക്കുടുക്കഴിച്ച് വീണ്ടും താഴേക്കിട്ടു.
''തുരങ്കത്തിലൂടെ ചീറിപ്പാഞ്ഞെത്തുന്ന പടയാളികളെയെല്ലാം ഒന്നൊഴിയാതെ പിടികൂടി തടവിലാക്കി ഇവിടെ, എന്റെ മുന്നിലെത്തിക്കണം അതാണ് കുമാരൻ നേരിടാൻ പോകുന്ന ആദ്യ പരീക്ഷണം..! അത് വിജയിച്ചാൽ നിങ്ങൾക്ക് വിശാല വിശ്വംഭര രാജ്യത്തെ ചക്രവർത്തിയായി തൽക്കാലം വാഴാം...''
റാണിയുടെ ആജ്ഞ ശിരസാവഹിച്ച്, പരിചാരികമാർക്കൊപ്പം ഒരു ബ്രോയ്ലർ നേർച്ച തമ്പുരാനായി ആ ഇടുങ്ങിയ മുറിയിലേക്കു നടക്കുമ്പോൾ, "ഇതവളുടെ കൽപ്പന ഇതു തന്നെ രാജശാസനം'' എന്നു ഞാൻ മനസ്സിലുരുവിട്ടു.
സ്വന്തം കൊട്ടാരത്തിലെ ഗർജിക്കുന്ന സിംഹവും അസാമാന്യ ധൈര്യശാലിയുമായ എന്നോട് സ്വന്തം മൂത്രം പോലും അന്നാദ്യമായി അനുസരണക്കേട് കാട്ടി.
സ്വന്തം കൊട്ടാരത്തിലെ ഗർജിക്കുന്ന സിംഹവും അസാമാന്യ ധൈര്യശാലിയുമായ എന്നോട് സ്വന്തം മൂത്രം പോലും അന്നാദ്യമായി അനുസരണക്കേട് കാട്ടി.
"കുമാരന് റാണി അനുവദിച്ചിരിക്കുന്ന സമയം വളരെ ക്ലിപ്തമാണ്... മാത്രവുമല്ല മറ്റു ചില നാട്ടുരാജ്യങ്ങളിലെ കുമാരൻമാരും വിവിധ പരീക്ഷണങ്ങൾക്കായിവിടെ എത്തിയിട്ടുണ്ട്... അതു കൊണ്ട് ഒട്ടും സമയം പാഴാക്കരുത്... ഓർത്തോളൂ'' ഒരു ചെറിയ അറയിലേക്ക് എന്നെ കയറ്റി വിട്ട്, വജ്രത്തിൽ സ്വന്തം പേര് കൊത്തിയ ഒരു സുവർണ്ണചഷകവും തന്ന് പരിചാരികമാർ യാത്രയായി.
അറയുടെ വാതിൽ അടഞ്ഞപ്പോൾ ഞാൻ സ്വയം ധൈര്യം സംഭരിച്ചു. അഴിഞ്ഞു പോയ ഞാൺ തപ്പിയെടുത്ത് വില്ലിൽ കെട്ടി നോക്കി. ഉറയിൽ നിന്ന് ഊർന്നു പോയ വാൾ ഊരിയെടുക്കാൻ വൃഥാ ഒന്നു ശ്രമിച്ചു. ഒന്നും സാധിക്കുന്നില്ല. പഠിച്ചതെല്ലാം മറക്കുന്നു... ഉറക്കത്തിൽപ്പോലും ഒളിമങ്ങാത്ത പല കാഴ്ചകളും മനസ്സിൽക്കൊണ്ടുവരാൻ ശ്രമിച്ചു... ഹൃദയത്തിൽ കോറിയിട്ട നിരവധി സുവർണ്ണചിത്രങ്ങൾ മങ്ങിമറഞ്ഞു... ഇല്ല ഏകാഗ്രത കിട്ടുന്നില്ല... മനസ്സ് പിടിച്ചു നിർത്താൻ പറ്റുന്നില്ല! വില്ല് കുലയ്ക്കാനും അമ്പ് തൊടുക്കാനും കഴിയാതെ ഞാൻ വിയർത്തു. കൈയ്യിലിരുന്ന സുവർണ്ണചഷകം എന്നെ നോക്കി മുഖം വക്രിച്ചു.
മൂന്നു വർഷത്തെ നിരന്തര പോരാട്ടത്തിലൂടെ, ഗറില്ലാ യുദ്ധതന്ത്ര പ്രയോഗങ്ങളിലൂടെ, തൊട്ടയൽ രാജ്യമായ വിശാല വിശ്വംഭര സാമ്രാജ്യത്തിലെ യുവറാണി 'യാമിനി വിശ്വത്തെ' നാം കറക്കിയടിച്ചു വീഴ്ത്തിയത് ഇതിനു വേണ്ടിയായിരുന്നോ?
വിശാല വിശ്വംഭര രാജ്യത്തെ ഭീകര 'മാമൻ' വിശ്വംഭര ചക്രവർത്തിയെയും പത്നി വിശാലം മാമി തമ്പുരാട്ടിയേയും അവിടുത്തെ യുവരാജൻ യദു കൃഷ്ണൻ അളിയൻ തമ്പുരാനേയും വീഴ്ത്താൻ, നമ്മെപെറ്റ മാതാശ്രീ പോലും സഹിക്കാത്ത എത്രയെത്ര നുണകളും, കുതന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്...! ദൂരഭാഷിണിയിൽ കൊട്ടാര തോർത്തിട്ട് മൂടി ശബ്ദം മാറ്റി അയച്ച സന്ദേശങ്ങൾ വിശാലത്തമ്പുരാട്ടി പൊക്കിയതും, അയച്ച രാജ ലൗ ലെറ്ററുകൾ ലക്ഷ്യം തെറ്റി വിശ്വംഭര തിരുമുമ്പിൽ പെട്ടതും, ദൂതൻമാർ വഴി കൊടുത്തു വിട്ട യുദ്ധ രഹസ്യങ്ങൾ, അളിയൻ തമ്പുരാൻ ഒറ്റി ആകെ നാറിയതും, അങ്ങനെ നമ്മുടെ ചരിത്രപ്രസിദ്ധമായ യാമിനി യുദ്ധങ്ങൾ അടിച്ചമർത്തപ്പെട്ടതും ഇതിനായിരുന്നോ?
പാണൻമാർ ഈക്കഥ പാടിപ്പാടി സ്വന്തം കൊട്ടാരത്തിലെത്തിച്ചതോടെ അച്ഛൻ തമ്പുരാന്റെ വാൾമുനയിൽ നിന്ന് ശിഷ്ടകാലം ഒഴിഞ്ഞു ജീവിക്കേണ്ടി വന്നതും, കൊട്ടാരം റോഡു പണിയുടെ ബാക്കി വന്ന ടാറുരുട്ടി ഇടത്തെ പുരികത്തിനു മുകളിലും വലത്തെ കവിളിനു താഴെയും ഒട്ടിച്ച് സ്വന്തം അമ്മ മഹാറാണിക്ക് പോലും സംശയം തോന്നാത്ത വിധം വേഷപ്രച്ഛന്നനായി കുറേക്കാലം സ്വന്തം കൊട്ടാരത്തിലെ - സ്വന്തം മുറിയിൽ നാം കഴിഞ്ഞതും ഇങ്ങനെ വെന്തു നീറാനായിരുന്നോ?
സ്വന്തം രാജ്യകാര്യങ്ങളെല്ലാം താറുമാറായി കൊട്ടാരത്തിൽ നിന്നും 'വിദേശക്കൊട്ടാരവാസം' ശിക്ഷ നേരിട്ട അവസ്ഥയിൽ, ആദ്യ ലീവിന് വന്നപ്പൊത്തന്നെ ബന്ധുക്കളെയെല്ലാം വിളിച്ചു വരുത്തി നിന്ന നിൽപ്പിൽ നമ്മെ ചൂണ്ടിയിട്ട് എന്തിനീ കൊടും പാതകം ചെയ്തു?
അറവാതിലിൽ ആരോ തുടരെത്തുടരെ തട്ടിയപ്പോൾ, പുറത്തേക്കെറിഞ്ഞ ചോദ്യങ്ങൾ ഞാൻ സ്വയം വാരി അകത്തിട്ടു... ഇല്ല ! വില്ലു കുലയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല... ഉറയിലേക്ക് വീണുപോയ ഖഡ്ഗം ഉയർത്താനും കഴിഞ്ഞിട്ടില്ല. കുഞ്ഞുകുഞ്ഞു പുസ്തകത്തിലെ പഴയ പാഠങ്ങൾ ഒന്നൊന്നായി ഓർത്തു ഞാൻ ധൈര്യം സംഭരിച്ചു. മനസ്സിലെ അങ്കത്തട്ടിൽ പലരുമായും മല്ലയുദ്ധം നടത്തിത്തുടങ്ങി... ചിന്തകളിൽ പൂഴിക്കടകനും പുത്തരിയങ്കവും നിറഞ്ഞു... ഉഗ്രൻ വിസ്ഫോടനങ്ങൾക്കായി മനസ്സും ശരീരവും പാകപ്പെടുത്തി.
അതാ തുരങ്കത്തിലൂടെ പടയാളികളെത്താനുള്ള കാഹളം മുഴങ്ങുന്നു... അവരെ ലക്ഷ്യമാക്കി ഞാൻ വില്ലു കുലച്ച് ഖഡ്ഗം വീശി വീശി നിന്നു... പടയാളികൾ വെടിയുണ്ടകൾ തെറിക്കും പോലെ ആർത്തിരമ്പിയെത്തിയതും അറവാതിലിൽ ആരോ ഉച്ചത്തിൽ തട്ടിയതും സുവർണ്ണചഷകം തെറിച്ച് താഴെ വീണതും ഒരു നിമിഷം കൊണ്ടു കഴിഞ്ഞു...
''ലിനേഷ് രാജകുമാരൻ പരാജയപ്പെട്ടിരിക്കുന്നു. താങ്കൾ പിടിച്ചു കൊണ്ടുവന്ന പടയാളികൾ എണ്ണത്തിലും കരുത്തിലും തീരെ മോശമായവരാണ്. യുദ്ധക്കളത്തിൽ വീണ് മൃതപ്രായമായവരാണ് കൂടുതലും...'' റാണി ലക്ഷ്മിയുടെ സ്വരം കടുത്തു.
താഴെ വീണ് രക്ഷപ്പെടാൻ ശ്രമിച്ച പടയാളികളെ കോരിയെടുത്ത ആ അഭിശപ്ത നിമിഷത്തെ ശപിച്ചു കൊണ്ടു ഞാൻ നിരായുധനായി തല കുമ്പിട്ടു നിന്നു.
ഇത്രയും എഴുതിയൊന്ന് നെടുവീർപ്പിട്ടപ്പോഴേക്കും എന്നെ പിന്നിൽ നിന്നാരോ ആഞ്ഞു വെട്ടി... രണ്ടായി പിളർന്നു പോയ ഞാൻ അലറിക്കൊണ്ട് തിരിഞ്ഞു നോക്കി. മങ്ങിയ നിയോൺ വെളിച്ചത്തിൽ യുവരാജൻ തമ്പുരാൻ എനിക്കു നേരേ ഖഡ്ഗമോങ്ങി നിൽപ്പുണ്ടായിരുന്നു.
"ടാ ലിനേഷേ മൂന്നു വർഷമായിട്ടും പിള്ളേരുണ്ടാവാതെ നിന്റെ പെണ്ണുമ്പിള്ള നിന്നെ പിടിച്ച പിടിയാലെ റാണി ഡോക്ടറെ കാണിച്ചതും, നിന്റെ പുത്രകാമേഷ്ടി ടെസ്റ്റു വരെ അവര് കുറിച്ചതും, നാറി നാമാവശേഷമായതും പോരാ അത് എന്റെ തലയ്ക്കു വയ്ക്കുന്നോടാ ശവമേ? ആ നേരത്ത് നിനക്കാ മൊബൈല് കൊണ്ടു പൊക്കൂടാരുന്നോടാ ഊളേ...?''
''രായാവ് കൂടുതലൊന്നും പണയണ്ട... ഇയാളെന്റെ കഥയിലെ ഒരു കഥാപാത്രം മാത്രമാ ഓർത്തോണം... കൂടുതൽ ഊളത്തരം കാണിച്ചാൽ രായാവിന് പുത്ര ഭാഗ്യം ഇല്ലാതെ ഹൃദയം തകർന്ന് മരിച്ചെന്ന് പറഞ്ഞ് കഥ ഞാൻ തീർത്തു കളയും ഓർത്തോ..!''
ബലൂണിൽ നിന്ന് കാറ്റു പോകും പോല അപ്രത്യക്ഷനായ യുവരാജാവിനെയും ഡോക്ടർ റാണി ലക്ഷ്മിയേയും ഓർത്ത് വെറുതെ ഒന്നു ചിരിക്കുമ്പോൾ, കിച്ചുവിനേയും കുട്ടുവിനേയും കെട്ടിപ്പിടിച്ച് സുഖനിദ്രയിലായിരുന്നു ശ്രീമതി. യാമിനി ലിനേഷ്.
- ഗണേശ് -
7 - 10 - 2019
7 - 10 - 2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക