നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാപദോഷം

Image may contain: 1 person, eyeglasses, selfie and closeup.
.....
ഹലോ....... ഈ കവടി നിരത്തീം കൈ നോക്കീം ഭാവീം ഭൂതോം ഒക്കെപ്പറയുന്ന പരമേശ്വരൻ പോറ്റിയാണോ.....?
മറുവശത്ത് നിന്ന ആൾ ഒന്ന് പരിഭ്രമിച്ചു....
ന്നാലും അത് വാക്കുകളിൽ പ്രകടിപ്പിക്കാതെ പറഞ്ഞു.
അതേല്ലോ..... ആട്ടേ.... നമ്മളാരാണാവോ...?
അതേ... ഞാൻ ലിസിയാണേ കോട്ടയത്തുള്ള ഒരു സ്നേഹഭവനീന്നാണേ... ഒരാൾക്ക്
ഒരു കാര്യമറിയാൻ വേണ്ടി വിളിച്ചതാരുന്നേ.
പരിഭ്രമിച്ച പോറ്റിക്ക് ഒരൽപ്പം ആശ്വാസം ആ പേര് കേട്ടപ്പോൾ.
നായനാര് പറഞ്ഞ പോലെ ഓള് മറ്റേ ജാതിക്കാരിയാ....
അത് പിന്നെ... ലിസി ഒരാൾക്കൊരു കാര്യമറിയാൻ ലിസിയെന്തിനാ വിളിച്ചത്...? കാര്യമറിയേണ്ട ആളല്ലേ വിളിക്കേണ്ടത്...
അതേ.... അങ്ങനെയാണ് വേണ്ടത് ഇത് ഇവിടുത്തേ ഒരു അന്തേവാസിയാണേ... ഇത്തരി പ്രായമുള്ള ആളാണേ വിളിച്ചു കൊടുക്കാൻ പറഞ്ഞോണ്ടാണേ വിളിച്ചത്.... ഓ..... ഞങ്ങക്കിതിലൊന്നും വിശ്വാസമില്ലെന്നേ...
ന്നാ.... വിശ്വാസമുള്ള ആളിന്റെ കൈയ്യിൽ കൊട്. പോറ്റി ഇത്തിരി നീരസം കലർത്തിപ്പറഞ്ഞു.
ന്നാ..... കമലാക്ഷിയമ്മേ എന്താ ചോദിക്കാനുള്ളേന്ന് വച്ചാ ചോദീര്.
ലിസി കമലാക്ഷിയമ്മയ്ക്ക് മൈക്ക് കൈമാറി.
ഹലോ..... പോറ്റിസാറല്ലേ....?
അതേ പോറ്റിയാണ്.... എന്താണറിയേണ്ടത് ചോദിച്ചോളു.
അതേ... ഈ വിളിക്കുന്നാളിൻെറ പേരും വയസ്സും ഒന്ന് പറയാമോ...?
പേര് കമലാക്ഷീന്നാണേ വയസ്സ് 71.
ആ.... അമ്മയ്ക്കെന്താ അറിയേണ്ടത്..?
അതേ..... പോറ്റി സാറേ എന്റെ കൊച്ചുമോളുടെ വിവാഹക്കാര്യത്തേപ്പറ്റി അറിയാനാണേ.
കൊച്ചുമോൾ എന്നു വച്ചാൽ...?
എന്റെ മകന്റെ മകൾ.
ആട്ടെ.... കുട്ടിയുടെ ജനനത്തീയ്യതിയും സമയവും അറിയാമോ അമ്മയ്ക്ക്..?
ഒന്ന് നിൽക്കണേ പോറ്റിസാറേ..... അതേ... ലിസിക്കൊച്ചേ എന്റെ തലയിണക്കിഴിൽ ഒരു പേപ്പർ ഇരിപ്പുണ്ട് അതിങ്ങെടുത്തേ....
ഹലോ.... പോറ്റി സാറേ... പോയോ...
ഹലോ.....
പറയു അമ്മേ....
ജനനത്തീയ്യതി... 21-3-1994 .സമയം രാത്രി എട്ട് അഞ്ച്.
ആ.... ഞാനൊന്നു നോക്കട്ടമ്മേ....
ആട്ടമ്മേ.... ഈ കൊച്ചുമോള് അമ്മയുടെ കൂടെയുണ്ടോ....?
ഇല്ല പോറ്റിസാറേ അവള് വീട്ടിലാ എന്റെ മോന്റെ കൂടെ.
പിന്നെ അമ്മയെന്താ... ഈ സ്നേഹാലയത്തിൽ.....?
അത്...... അത്.... പോറ്റിസാറേ......
പറഞ്ഞോളു അമ്മേ.... സമയമുണ്ട് എനിക്ക് വിശദമായി നോക്കണം അതിനിടയ്ക്ക് അമ്മ പറഞ്ഞോളു.
അത്..... പിന്നെ... പോറ്റിസാറേ എനിക്ക് ഒരേയൊരു മകനാ അവന് ഒരേയൊരു മകളും.
അവന് ജോലി റെയിൽവേയിലാണേ
അവന്റെ കെട്ടിയോള് ടീച്ചറാ.
ഒരു പത്തു വയസ്സുവരെ ഞാനാ ഈ കുഞ്ഞിനേ വളർത്തിയത് അന്നേരമാ എനിക്കൊരു അസുഖം പിടിപെട്ടത്
കാലിലെ തൊലിയുടെ നിറം മങ്ങിത്തുടങ്ങി.
ഡോക്ടറേ കാണിച്ചപ്പം വെള്ളപാണ്ട് ആണെന്നാ പറഞ്ഞത്.
ആദ്യം ആരും കാണാത്ത ഭാഗങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നത് ശരീരം മുഴുവനുമായി.
20 വയസ്സായപ്പോൾ മുതൽ പെങ്കൊച്ചിന് ആലോചനകൾ വന്നു തുടങ്ങി.
വരുന്ന ആലോചനകൾ എല്ലാം മുടങ്ങി
വരുന്നവർ എന്നേക്കണ്ടിട്ടാണ് ആലോചനകൾ വേണ്ടാന്ന് വയ്ക്കുന്നത് എന്നാണ് അവർ പറയുന്നത്.
അതിന് പരിഹാരമായി മരുമോളാ പറഞ്ഞത് മോടെ കല്യാണം കഴീന്നതുവരെ അമ്മയേ നമുക്ക് സ്നേഹാലയത്തിലാക്കാമെന്ന്.
അങ്ങനെ എന്റെ മോൻ എന്നേ ഇവിടെ ക്കൊണ്ടാക്കിയിട്ട് ഇപ്പോ മൂന്നാണ്ട് കഴിഞ്ഞു.
കൊച്ചുമോടെ കല്യാണം ഇതുവരെ കഴിഞ്ഞില്ല.... എനിക്കാണേ വീട്ടിൽ പോകാൻ കൊതിയായി.
അവന്റച്ഛന്റെ അസ്ഥിത്തറയൊന്ന് വൃത്തിയാക്കാനോ ഒരന്തിത്തിരിവയ്ക്കാനോ ആരുമുണ്ടാകില്ല അതിപ്പം നശിച്ച് നാറാണക്കല്ലായിക്കാണും.
ഉടനെയെങ്ങാണം അങ്ങോട്ട് പോകാനൊക്കുമോന്നറിയാനാ പോറ്റി സാറേ ചേദിച്ചത്. കൊച്ചിന്റെ കല്യാണം കഴിയാതെ അവരെന്നേ അങ്ങോട്ട് കൊണ്ടു പോകില്ല. ഇന്നാളിലൊരാള് പറഞ്ഞത് കൊച്ചിന് പാപദോഷമുണ്ടെന്നാ.
അങ്ങനെ വല്ലോം ഉണ്ടോ പോറ്റിസാറേ ഉടനെയെങ്ങാനും അതിന്റെ കല്യാണം നടക്കുമോ..?
പരമേശ്വരൻ പോറ്റി ഒന്നൂറിച്ചിരിച്ചിട്ട് പറഞ്ഞു.
അമ്മേ ഞാൻ വിശദമായി നോക്കി പാപദോഷം ആ പെങ്കൊച്ചിനല്ല
അമ്മയുടെ മകനാ....
തൊലിയുടെ നിറമൊന്ന് മാറിയപ്പം മോളുടെ കല്യാണം നടക്കില്ലാന്നും പറഞ്ഞ് പെറ്റതള്ളയേ സ്നേഹാലയത്തിലാക്കിയ ആ മകനാണ് പാപദോഷം.
ഈ അസുഖം അമ്മയുടെ മകനായിരുന്നു വന്നതെങ്കിലോ..?
അയാളേയും അവർ ശരണാലയത്തിലാക്കുമാരുന്നോ...?
ഇല്ല.... ഒരിക്കലുമില്ല കാരണം കല്യാണം നടത്തേണ്ടത് അയാളല്ലേ അപ്പോപ്പിന്നെ അയാൾക്ക് കുഷ്ടം വന്നാലും കല്യാണം കഴിയാതെ അയാളെ അവര് കളയില്ല.
ഓ.... അമ്മയിപ്പം വീട്ടിലുണ്ടേലെന്ത് ഇല്ലേലെന്ത്.... ?
അമ്മ വിഷമിക്കേണ്ടാ അമ്മയുടെ കൊച്ചുമകളുടെ വിവാഹം അമ്മയുടെ സാന്നിധ്യത്തിലേ നടത്തു.
അതിപ്പം നാളെയായാലും ശരി നാല് വർഷം കഴിഞ്ഞായാലും ശരി.
ഇത് ഞാനാ പറയുന്നത് താഴത്തിടത്തേ പരമേശ്വരൻ പോറ്റി. അമ്മ സമധാനമായി ഉറങ്ങിക്കോ...
ലിസിക്കൊച്ചേ..... ന്നാ ഈ ഫോണൊന്ന് ഓഫാക്കിയേര്...
കമലാക്ഷിയമ്മ സന്തോഷവതിയായി.
പരമേശ്വരൻ പോറ്റി ഫോണെടുത്ത് കറക്കി.
തനിക്കറിയാവുന്ന സകല ജോതിഷികളേയും വിളിച്ചു പറഞ്ഞു.....
ഈ ജനനത്തീയ്യതിയിലുള്ള പെങ്കൊച്ചിന്റെ എന്ത് കാര്യമറിയാനായി ആര് വന്നാലും എന്നേ അറിയിക്കണേന്ന്.
പുളളി ജോതിഷരത്നങ്ങളുടെ കുലപതിയാണേ അതു കൊണ്ട്
മറ്റാരുടെയും അടുത്ത് ആ ജനനത്തീയ്യതി എത്തിയില്ല.
എത്തിയത് പരമേശ്വരൻ പോറ്റിയുടെ കവടിപ്പലകയ്ക്ക് മുന്നിൽ. വന്നതോ കുട്ടിയുടെ അച്ഛനും അമ്മയും.
അഞ്ച് വർഷമായി കുട്ടിയുടെ വിവാഹം ആലോചിക്കുന്നു പോറ്റിസാറേ.... ഒന്നും നടക്കുന്നില്ല...
എന്തെങ്കിലും.... ദോഷം...?
ചോദ്യം കുട്ടിയുടെ അമ്മയുടേതാണ്.
പോറ്റി കവടിപ്പലകയിൽ ചെറുശംഖുകൾ നിരത്തി കുറേ അധിക സമയം ആലോചനയിൽ മുഴുകിയ ശേഷം പറഞ്ഞു.
എങ്ങനെ നടക്കും....?ഈ കുട്ടിയേ അത്രയധികം സ്നേഹിക്കുന്ന ഒരാളുടെ മനസ്സ് വേദനിപ്പിച്ചാൽ പിന്നെ എങ്ങനെ അതിനൊരു മംഗല്യഭാഗ്യമുണ്ടാകും.
മനസ്സ് വേദനിപ്പിക്കാനോ...? ആരുടെ..?
ഞങ്ങളാരുടെയും മനസ്സ് വേദനിപ്പിച്ചിട്ടില്ല പോറ്റി സാറേ ...
ഉണ്ടല്ലോ.... പ്രശ്നത്തിൽ കണ്ടതാ ഞാൻ പറഞ്ഞത്.
അതും അച്ഛൻബന്ധമുള്ള വീട് വിട്ട് പോയ ആളാണേ ഈ കുട്ടിക്കായി മനസ്സുരുക്കി ജീവിക്കുന്നത്.
അവര് തിരിച്ച് വന്നാലേ ഈ കുട്ടിക്ക് മംഗല്യയോഗമുണ്ടാകു... അത് മാത്രമല്ല ഐശ്വര്യപൂർണ്ണമായ ഒരു കുടുംബ ജീവിതം ആ കുട്ടിക്കുണ്ടാകണമെങ്കിൽ അവരുടെ പ്രാർത്ഥനക്കേ അത് സാധിക്കു അത്രയ്ക്ക് ആത്മബന്ധമാണ് അവളോടവർക്ക്.
നിങ്ങൾ ആലോചിച്ചു നോക്കു.... അങ്ങനെ ആരെങ്കിലുമുണ്ടോ..?
അച്ഛനും അമ്മയും പരസ്പരം നോക്കി.
ദക്ഷിണവച്ചപ്പോൾ പോറ്റി പറഞ്ഞു
അതെടുത്തോളു.... ചില കർമ്മങ്ങൾ പ്രതിഫലം വാങ്ങാതെ ചെയ്യുമ്പോഴേ
അതിന് ഫലമുണ്ടാകു. മകളുടെ നേരക്കുറിപ്പടി എടുക്കാൻ വരുമ്പോൾ തന്നാൽ മതി.
നാല് മാസം കഴിഞ്ഞൊരുനാളിൽ പരമേശ്വരൻ പോറ്റിയുടെ കവടി നിരന്നു.
21-3-1994 ൽ 8 അഞ്ചിന് ജനിച്ച ഗായത്രിയുടെ ജാതകപ്പൊരുത്തം നോക്കാൻ.
നടത്താം.....പത്തിൽ എട്ട് പൊരുത്തമുണ്ടല്ലോ... കുട്ടിക്ക് ദൈവാദീനവുമുണ്ട്. നിങ്ങളുടെ കുടുംബത്തിന്റെ ഐശര്യവും ഞാനിവിടെക്കാണുന്നു.
വീട് വിട്ട് പോയാൾ തിരികെ വന്നൂല്ലേ..?
അതേ പോറ്റി സാറേ.... വന്നതല്ല കൂട്ടിക്കൊണ്ടു വന്നതാണ്.
നന്നായി... അതിന്റെ ഐശര്യം കാണാനുണ്ട്. ആ ഐശര്യം കളഞ്ഞുപുളിക്കരുത്. താനേ കെടുവോളം ആ വിളക്ക് പൂമുഖത്ത് കത്തട്ടെ.... തല്ലിക്കെടുത്താൻ നിൽക്കരുത് എണ്ണ തീരുമ്പോൾ താനേ അണഞ്ഞോളും.
ആ... വിവാഹത്തിന് താൻ കണ്ടിട്ടില്ലാത്ത കമലാക്ഷിയമ്മ മുന്നിൽ തന്നെയുണ്ടെന്നറിഞ്ഞപ്പോൾ
പരമേശ്വരൻപോറ്റി ഒന്ന് മന്ദഹസിച്ചു.
പരമേശ്വരൻപോറ്റിയുടെ അടുത്ത സുഹൃത്ത് ആണ് വരന്റെ അച്ഛൻ അതിനാൽ പോറ്റിക്കും ക്ഷണമുണ്ട് വിവാഹത്തിന്.
വിശ്വാസങ്ങൾ ചിലർക്കേ ഉപകാരപ്പെടുള്ളു എങ്കിലും വിശ്വസിക്കുന്ന ആർക്കും ഉപദ്രവമാകാറില്ല എന്നതാണ് വാസ്തവം.
വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അവർക്കത് ഗുണം ചെയ്യുന്നുണ്ടെങ്കിൽ.
അവിശ്വസിക്കുന്നവർക്ക് ഒരു ചേതവുമില്ലല്ലോ.... പിന്നെന്തിനാ......?
നൂറനാട് ജയപ്രകാശ്......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot