Slider

ഭ്രാന്തായനം..

0

ഭ്രാന്തായനം..
__________________________
"എത്രവർഷങ്ങൾ കഴിഞ്ഞുപോയെന്ന് ഒാർമ്മയുണ്ടോ വിനോദ്"
വിഷാദമഞ്ഞയുടുത്ത കണ്ണുകൾ ദൂരേയ്ക്ക് പായിച്ച് ഒരു മുനിയുടെ മൗനത്തോടെ നടക്കുന്ന അവന്റെ കൈപിടിച്ച് രേവതി ചോദിച്ചു.
പെട്ടന്ന് ഞെട്ടി വിഹ്വലതയോടെ അവൻ അവളെയൊന്ന് നോക്കി. 
ആ മുഖം കണ്ടതും രേവതിയുടെ കണ്ണുകൾ സജലങ്ങളായി. കുളിച്ച് പുതിയ വസ്ത്രങ്ങളിട്ടപ്പോൾ തന്നെ ഒരുവിധം നന്നായി. ഇനി താടിയും മുടിയും കൂടി വെട്ടി ഒതുക്കണം അവൾ ആത്മഗതം ചെയ്തു.
അവൻ എന്തൊക്കെയോ ഒാർത്തെടുക്കാൻ ശ്രമിക്കുന്നതുപോലെ തോന്നിച്ചു.
പത്ത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ എല്ലാം ഇന്നലെ നടന്നതുപോലെ ഇത്രയും കാലം എപ്പോഴെങ്കിലും ആ മനസ്സിൽ ഞാൻ വന്നിരുന്നോ?
അവൾ ബസ്സ്റ്റോപ്പിലെ ബഞ്ചിൽ ഇരുത്തി കൈയ്യോട് കൈചേർത്ത് ചോദിച്ചു.
കാളക്കൂറ്റന്റെ മുരൾച്ചയോടെ ഒരു വോൾവോ ബസ്സ് വന്നു നിന്നു. ആരൊക്കെയോ അതിൽ കയറുകയും ഇറങ്ങുകയും ചെയ്തു. അത് കണ്ടതും അസ്വാസ്ഥ്യത്തിന്റെ ഒരു ഉച്ഛ്വാസം അവനിൽ ഉണർന്നു. അവൻ രേവതിയുടെ കൈ മുറുകേ പിടിച്ചു.
വരൂ നമുക്ക് നടക്കാം. അവർ വീണ്ടും റോഡിന്റെ ഒാരം പിടിച്ച് നടന്നു തുടങ്ങി. പണ്ട് ഡിഗ്രി പഠനകാലത്ത് നടന്നിരുന്നതുപോലെ വഴികളെ പ്രണയപൂരിതമാക്കി.
അവളോർമ്മകളിലൂടെ പിന്തിരിഞ്ഞു. തെരുവിലെ മരങ്ങൾ വേഗത്തിൽ പൂക്കുകയും തളിരിടുകയും ചെയ്തുകൊണ്ടിരുന്നു.
വിനോദ് നിനക്കോർമ്മയുണ്ടോ അന്ന് ആദ്യമായി ജോലികിട്ടിയത്പറയാൻ നീ എന്റെ ക്ലാസ്സിലേക്ക് വന്നത് . അന്ന് ആരുമറിയാതെ ഒഴിഞ്ഞ ക്ലാസ്സ്റൂമിൽ ചുണ്ടുകൾ ചുണ്ടുകളോട് കഥ പറഞ്ഞത്. ഒരുമിച്ചുണ്ടാകുന്ന ജീവിതത്തിന്റെ കയ്പിനെയും മധുരത്തെയും കുറിച്ച് വാചാലരായത്. നമുക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് പേരിട്ടത് . ഒാർമ്മക്കൂട്ടിൽ നിന്നും ഒന്നും മായുന്നില്ല.
എന്നാണ് അത് സംഭവിച്ചത്. അന്ന് നീ എന്നെ കൂട്ടിക്കൊണ്ടുപോകാമെന്നുപറഞ്ഞ ദിവസത്തിന് മൂന്നു ദിവസം മുൻപ്. അന്ന് രാത്രി നീ ഒാർക്കണുണ്ടോ നമ്മൾ ഒരുപാട് സംസാരിച്ചു അന്ന് നീ കള്ളുകുടിച്ചേനെ ചൊല്ലി പിണങ്ങി ആ രാത്രി എന്റെ വീടിന്നടുത്ത് ഏതോ വണ്ടിയിടിച്ച് നീ കിടന്നു എന്നറിഞ്ഞത് വളരെ വൈകിയാണ്. മദ്യലഹരിയിൽ വേദനയൊന്നും നീ അറിഞ്ഞിരിക്കാനിടയില്ലെന്നോർത്ത് ചെറുതായി ഞാൻ ആശ്വസിച്ചു. എന്നാൽ ഒരു വേദനയും അറിയാത്ത മാസ്മരിക ലോകത്തേക്ക് നിന്റെ മനസ്സ് യാത്രപോയെന്ന് ഞാനറിഞ്ഞത് പിറ്റേന്ന് നിന്നെ കാണാൻ വന്നപ്പോഴാണ്.
എന്നിട്ടും ഞാൻ കാത്തിരുന്നു. അഞ്ചുവർഷം ചോദ്യങ്ങൾക്കും കരച്ചിലുകൾക്കും മുൻപിൽ പതറാതെ നീ എന്റെ ലോകത്തേക്ക് തിരിച്ചുവരാൻ പ്രാർത്ഥിച്ചുകൊണ്ട് അഞ്ചു വർഷം.
ഒടുക്കം വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിനുമുന്നിൽ കീഴടങ്ങി സൂരജ് തന്ന പുടവ ഞാൻ സ്വീകരിച്ചപ്പോളും എന്റെ മനസ്സ് നിന്റെ കൂടെത്തന്നെ ആയിരുന്നു.
നീ എന്നോട് ക്ഷമിക്കില്ലേ അന്ന് നിന്നെ ഉപേക്ഷിച്ച് ശരീരം മാത്രം വേറൊരാൾക്ക് കൊടുത്തതിന്.
അവൻ തന്റെ ഷർട്ടിൽ നിന്നും അവളുടെ പിടിത്തം മാറ്റി മുന്നിൽ കണ്ട വലിയ ഗേറ്റ് തള്ളിത്തുറന്നു. ആ ശബ്ദം കൊണ്ട് മരത്തിൽ ശീർഷാസനത്തിലിരുന്ന വവ്വാലുകൾ എങ്ങോട്ടോ പറന്നു പോയി. ഭീമാകാരംപൂണ്ട ആ മാളികയിലേക്ക് അവർ നടന്നു.
തിരിച്ച് ഒറ്റയ്ക്ക് ആ ഗേറ്റിനുപുറത്തെത്തിയ സൂരജ് നിറഞ്ഞ കണ്ണുകളോടെ ഗേറ്റിന് മുകളിലെ പേര് വായിച്ചു.
സർക്കാർ മാനസീകാരോഗ്യകേന്ദ്രം
സൂരജിന്റെ മനസ്സ് തലേ ദിവസത്തെ പത്രവാർത്തയിൽ കുടുങ്ങി നിന്നു.
"കടത്തിണ്ണയിൽ കിടന്നുറങ്ങിയ മാനസീക രോഗിയായ യുവാവിനെ അജ്ഞാതൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി"
_________________________________________
രമേഷ് കേശവത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo