നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ് മാത്രം.- Part 1


***നോവല്‍ ആരംഭിക്കുന്നു.***
"ഓം ഭൂര്‍ഭുവ: സ്വ:
തത്‌ സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്‌."
ഗായത്രീ മന്ത്രത്തിനൊപ്പം വലിയേടത്ത്‌ ഭട്ടതിരിയുടെ ചുണ്ടുകള്‍ വിറയാര്‍ന്നു.
മന്ത്രോച്ചാരണത്തിനൊപ്പം ചുവന്ന തറ്റുടുത്ത്‌ ധ്യാനമഗ്നനായി ഇരിക്കുന്ന ഭട്ടതിരിയുടെ നെഞ്ചില്‍ ഉരുണ്ടമണികളുള്ള വലിയ രുദ്രാക്ഷമാലകള്‍ ചലിച്ചു.
പൂജാ മുറിയില്‍ താന്ത്രിക പൂജയ്‌ക്കാവശ്യമായ വസ്‌തുക്കള്‍ നിരത്തി വെച്ചിരുന്നു.
അര്‍ധരാത്രിയോട്‌ അടുപ്പിച്ചുള്ള മുഹൂര്‍ത്തത്തിലാണ്‌ പ്രേതബാധയേല്‍ക്കാതിരിക്കാനുള്ള പ്രത്യേക ചടങ്ങുകള്‍ ആരംഭിക്കേണ്ടത്‌
വിഘ്‌നമകറ്റാനും അശുഭ ശക്തികള്‍ അകലാനും ഒന്നിന്‍ നിന്നും ഒന്നായി ചൊല്ലി തീര്‍ക്കേണ്ടത്‌ നൂറു കണക്കിന്‌ മന്ത്രങ്ങളാണ്‌.
ചടങ്ങു തുടങ്ങാനാകുമ്പോഴേക്കും കിഴക്കേടത്തില്ലത്തു നിന്നും പുതിയ തലമുറയില്‍പെട്ട സഹകര്‍മ്മി വേദവ്യാസ്‌ എത്തിച്ചേരും. അങ്ങനെയേ വരാന്‍ പാടുള്ളു.
മുഹൂര്‍ത്തമൊപ്പിച്ച്‌..
കിഴക്കേടത്തില്ലത്തെ മഹാമാന്ത്രികനായിരുന്ന കുഞ്ഞിക്കുട്ടന്‍ ഭട്ടതിരിയുടെ ചെറുമകന്‍ വേദവ്യാസിന്‌ അറിയാതിരിക്കില്ല സമയം.
" ഈശ്വരാ.. എല്ലാം നന്നായി വരണേ"
വലിയേടത്ത്‌ ഭട്ടതിരി കൈകള്‍കൂപ്പി യാചിച്ചു.
മനസില്‍ ദുര്‍ഗയുടെ ചൈതന്യമുള്ള മുഖം തെളിഞ്ഞു.
ദുര്‍ഗ ഭാഗീരഥി.
വലിയേടത്തില്ലത്തെ തങ്കം.
തങ്കം പോലെ തിളക്കമുള്ള രൂപ സ്വഭാവമുള്ളവള്‍.
വലിയേടത്ത്‌ ഭട്ടതിരി എന്ന പത്മനാഭന്‍ ഭട്ടതിരിയുടെ പെങ്ങള്‍ ഭാഗീരഥിയുടെ മകള്‍.
അവളുടെ ജനനത്തിന്‌ മുന്‍പു തന്നെ അച്ഛന്‍ ഭട്ടതിരി ഒന്നു രണ്ടുകാര്യങ്ങള്‍ കുറിച്ചിരുന്നു.
പെണ്‍കുട്ടി.
കാര്‍ത്തിക നക്ഷത്രത്തിലായിരിക്കും ജനനം.
അതും കാര്‍ത്തികയുടെ അത്യപൂര്‍വമായ നിഗൂഢപാദത്തില്‍
അവള്‍ ജനിക്കുന്നതോടെ മാതാവിനെ നഷ്ടപ്പെടും.
ഇരുപത്‌ വയസാകുന്നതോടെ അവളുടെ ജീവന്‌ തന്നെ ആപത്തായി അവളൊരു പ്രേതാത്മാവുമായി ബന്ധിക്കപ്പെടും.
അതില്‍ ആദ്യത്തേത്‌ സംഭവിച്ചു.
ദുര്‍ഗയെ പ്രസവിച്ചതോടെ ഭാഗീരഥി മരിച്ചു.
ഇന്ന്‌ അവള്‍ക്ക്‌ ഇരുപത്‌ വയസ്‌ തുടങ്ങുകയാണ്‌.
അവളിലേക്ക്‌ ഏതോ ഒരാത്മാവ് എത്തിപ്പെടുമെന്ന്‌ കുറിച്ച പ്രായം.
അച്ഛന്‍ ഭട്ടതിരി എഴുതിയ അവളുടെ ജാതകത്തില്‍ പ്രത്യേകം എഴുതിയിരുന്നു.
നേര്‍വിരുദ്ധാഗമനയോഗം.
ലക്ഷത്തിലോ കോടിയിലോ ഒരാള്‍ക്ക്‌ .. കാര്‍ത്തിക നക്ഷത്രത്തിന്റെ മാനുഷവും ആസുരവുമായ മുഹൂര്‍ത്തതിന്റെ നിഗൂഢസന്ധിയില്‍ മാത്രം ജനിച്ച ഒരാള്‍ക്ക്‌ സംഭവിക്കാവുന്ന യോഗം.
മരിച്ചു പോയ ഏതെങ്കിലും ഒരാളുടെ ആത്മാവിന്റെ സ്വാധീനത്തില്‍ അകപ്പെടുക.
ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുക.
മേഘപടലങ്ങള്‍ക്കിടയില്‍ അമ്പിളിക്കല പോലെ മനോഹരമായ ദുര്‍ഗയുടെ പുഞ്ചിരി അയാളുടെ മനസില്‍ തെളിഞ്ഞു.
തുളസിയിലയും തെച്ചിപ്പൂവും ചന്ദനവും വാഴയിലക്കീറില്‍ നിരത്തി അതിന്‍മേല്‍ ഗംഗാജലം തളിച്ച്‌
നൂറ്റി പതിനേഴാമത്തെ മന്ത്രവും ജപിച്ചു തീര്‍ന്നപ്പോഴേക്കും പടിപ്പുരയില്‍ നിന്നും ഓട്ടുമണിയുടെ മുഴക്കം പൂജാമുറിയിലേക്കെത്തി.
വലിയേടത്ത്‌ ഭട്ടതിരിയുടെ മുഖം തെളിഞ്ഞു.
നിര്‍ത്താതെ മുഴങ്ങുന്ന മണിയടികള്‍.
അതൊരാളുടെ വരവ്‌ മാത്രമാണ്‌ അറിയിക്കുന്നത്.
ദുര്‍ഗയുടെ വരവ്‌.
കെടാവിളക്കില്‍ തൊട്ടു നമസ്‌കരിച്ച്‌ വലിയേടത്ത്‌ ഭട്ടതിരി പെട്ടന്ന്‌ പുറത്തേക്ക്‌ വന്നു.
പന്ത്രണ്ടരയാകുന്നതേയുള്ളു.
വൈകിട്ട്‌ എത്തുമെന്ന്‌ അറിയിച്ചിട്ട്‌ പതിവ്‌ പോലെ നേരത്തെ തന്നെ വന്നിരിക്കുകയാണ്‌ കുട്ടി.
ഓട്ടുമണിയുടെ മുഴക്കം കേട്ട്‌ ആളെ തിരിച്ചറിഞ്ഞതു കൊണ്ടാവാം രുദ്ര ദാവണി ഒതുക്കിപ്പിടിച്ച് പടിപ്പുരയ്‌ക്ക്‌ നേരെ ഓടുന്നത്‌ കണ്ടു.
`പതുക്കെ ചെല്ല്‌ .. അവളിങ്ങോട്ടു തന്നെയല്ലേ വരണേ`
ആ ഓട്ടം കണ്ട്‌ പത്മനാഭന്‍ ഭട്ടതിരി ചിരിച്ചു.
` അതല്ല വലിയമ്മാമ്മേ തങ്കത്തിന്റെ കൈയ്യില്‍ ബാഗോ പെട്ടിയോ എന്തെങ്കിലും ഉണ്ടാകും എടുക്കാന്‍`
അനിയത്തിയെ കാണാന്‍ താന്‍ കയറു പൊട്ടിച്ചോടുന്നത്‌ വലിയമ്മാമ്മ കണ്ട നാണക്കേടോടെ രുദ്ര വിളിച്ചു പറഞ്ഞു.
ശബ്ദം കേട്ട്‌ ദേവദത്തന്‍ കൈയ്യില്‍ മൊബൈലുമായി മുറിയ്‌ക്ക്‌ പുറത്തേക്ക്‌ വന്നു.
വരാന്തയില്‍ ആകാംക്ഷയോടെ നില്‍ക്കുന്ന വലിയമ്മാമ്മയെ കണ്ട്‌ അയാള്‍ക്ക്‌ ചിരിവന്നു.
" തങ്കം തന്നെയല്ലേ വരണത്‌.. ഇന്ത്യന്‍ പ്രസിഡന്റ്‌ ഒന്നുമല്ലല്ലോ വലിയമ്മാമ്മേ"
അവന്‍ കളിയാക്കി.
`അതല്ല കുട്ടാ.. രണ്ടുമാസം കഴിഞ്ഞില്ലേ അവള്‍ വന്നിട്ട്‌..പരീക്ഷയായതോണ്ട്‌ ഇക്കുറി വൈകിയില്ലേ`
അതു പരമാർഥമായിരുന്നു.
ദുര്‍ഗയ്‌ക്ക ഇരുപത്‌ വയസ്‌ തുടങ്ങുന്ന ദിവസമാണ്‌ ഇന്ന്.
അവളുടെ പിറന്നാള്‍ ഒരിക്കലും ആഘോഷിക്കപ്പെടാറില്ല.
അവളുടെ അമ്മ ഭാഗീരഥി മരിച്ചതും അതേ ദിവസമായിരുന്നല്ലോ.
പക്ഷെ എവിടെ ആയിരുന്നാലും ആ ദിവസം അവള്‍ വലിയേടത്ത്‌ എത്തും.
എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥിനിയാണ്‌ ദുര്‍ഗ.
തൃശൂരിലാണ്‌ പഠനം.
താമസവും അവിടെ ഹോസ്‌റ്റലില്‍ തന്നെ.
വലിയമ്മാമ്മയുടെ ആകംക്ഷയുടെ പൊരുള്‍ മനസിലായതോടെ ദേവദത്തനും അവളെ കാണാന്‍ കൊതി തോന്നി.
അതോടെ അയാളും മുറ്റത്തേക്കിറങ്ങി.
പടിപ്പുരയ്‌ക്ക്‌ നിര്‍ത്തിയിട്ട ഇന്നോവയില്‍ നിന്നും ഇറങ്ങുകയായിരുന്നു അപ്പോള്‍ ദുര്‍ഗ.
ഇളംമഞ്ഞ നിറമുള്ള സ്ലീവ്‌ലെസ്‌ ടോപ്പും വെളുത്ത ടൈറ്റ്‌ ജീന്‍സുമായിരുന്നു വേഷം.
തിളക്കമുള്ള നീളന്‍ കോലന്‍മുടി വാരിവലിച്ച്‌ മാറിലേക്കിട്ടിരിക്കുന്നു.
ആകൃതിയൊത്ത ഭംഗിയുള്ള മുഖത്ത് വല്ലാത്ത ക്ഷീണിത ഭാവം.
കാറു കണ്ട്‌ വിരണ്ട മട്ടില്‍ രുദ്ര പടിപ്പുരയ്‌ക്കിപ്പുറം മറഞ്ഞു നില്‍ക്കുകയായിരുന്നു.
പടിപ്പുര ഇറങ്ങി വരുന്ന ദേവദത്തനെ കണ്ട്‌ ദുര്‍ഗ ഒറ്റകവിളിലെ നുണക്കുഴി വിടര്‍ത്തി ചിരി തൂകി.
" ഏട്ടനൊന്ന്‌ സഹായിച്ചേ.. ദേ.. ബാഗ്‌ ഇതില്‍ നിന്നും വലിച്ചെടുക്കാന്‍ പറ്റണില്ല"
അവള്‍ കൊഞ്ചി.
ദേവദത്തന്‍ ഫ്രണ്ട്‌ സീറ്റിനടുത്തേക്ക്‌ ചെന്നപ്പോള്‍ ഡ്രൈവിംഗ്‌ സീറ്റിലിരുന്ന സുമുഖനായ യുവാവ്‌ അയാളെ നോക്കി മന്ദഹസിച്ചു.
" മഹീ..ഇതാണെന്റെ ദത്തേട്ടന്‍.. ഞാന്‍ പറഞ്ഞിട്ടില്ലേ.. ദാ.. ആ വാതിലിന്‌ മറഞ്ഞു നില്‍ക്കുന്ന പെണ്ണ്‌ എന്റെ ചേച്ചി രുദ്ര.. അകത്ത്‌ വരാന്തയില്‍ നോക്കി നില്‍ക്കുന്നുണ്ടാകും വലിയമ്മാമ്മ"
ദുര്‍ഗ സന്തോഷത്തോടെ ദേവദത്തനെ ചേര്‍ത്തു പിടിച്ചു.
" ഏട്ടന്‌ ഇതാരാണെന്ന്‌ അറിയ്യോ... മഹി.. മഹേഷ്‌ ബാലന്‍.. എന്റെ സുഹൃത്താണ്‌.. തത്‌ക്കാലം ഇങ്ങനെയേ പരിചയപ്പെടുത്തുന്നുള്ളു. തൃശൂരില്‍ നിന്ന്‌ പുറപ്പെടുമ്പോള്‍ ഞങ്ങള്‍ ടീംസ്‌ എല്ലാവരുമുണ്ടായിരുന്നു. അവരുടെയൊക്കെ സ്ഥലമെത്തിയപ്പോള്‍ ജാസ്‌മിനും നേഹയും സ്വാതിയുമിറങ്ങി. ഇവിടെത്തിയപ്പോള്‍ ഞാന്‍ മാത്രമായി"
" നന്ദി.. മഹേഷ്‌" ദേവദത്തന്‍ മറുവശത്ത്‌ ചെന്ന്‌ മഹേഷിന്‌ ഷേക്കഹാന്‍ഡ്‌ നല്‍കികൊണ്ട്‌ പറഞ്ഞു.
"ഏയ്‌ അതൊന്നും വേണ്ട ദത്തേട്ടാ" ചിര പരിചിതനെ പോലെ മഹേഷ്‌ ചിരിച്ചു.
" ഇറങ്ങുന്നില്ലേ.. ഉച്ചഭക്ഷണം ഇവിടുന്നാകാം" ദേവദത്തന്‍ ക്ഷണിച്ചു.
" ഏയ്‌ അതു വേണ്ട.. എനിക്കല്‍പ്പം തിരക്കുണ്ട്‌.. ഞങ്ങള്‍ ഫ്രണ്ട്‌സൊക്കെയായി ഒരു ദിവസം വരാം"
മഹേഷ്‌ പറഞ്ഞു.
" നിര്‍ബന്ധിക്കണ്ട ഏട്ടാ.. അതുമതി" ദുര്‍ഗ പറഞ്ഞു.
ദേവദത്തന്‍ അനുസരിച്ചു.
" ഓ.കെ. ബൈ.. " മഹേഷ്‌ കൈ ഉയര്‍ത്തിക്കാട്ടി.
ദുര്‍ഗയും.
അവര്‌ നോക്കി നില്‍ക്കേ കാര്‍ തിരിച്ച്‌ മഹേഷ്‌ പോയി.
" എങ്ങനുണ്ട്‌ ആള്‍ ഏട്ടനിഷ്ടപ്പെട്ടോ" ദുര്‍ഗ ദേവദത്തന്റെ കൈപിടിച്ചു കൊണ്ട്‌ തിരക്കി.
" ഞാനെന്തിനാ തങ്കം അവനെ ഇഷ്ടപ്പെടുന്നത്‌" ദേവദത്തന്‍ ചോദിച്ചു.
" വേണ്ട.. ഇഷ്ടപ്പെടണ്ട വെറുതേ ചോദിച്ചെന്നേയുള്ളൂ.. എന്റെ ഫ്രണ്ട്‌ ജാസ്‌മിന്റെ ഏട്ടനാണ്‌.. ഒരു ചെറിയ ഡോക്ടറാണ്‌"
" ഡോക്ടര്‍.. കൊള്ളാമല്ലോ"
ദേവദത്തന്‍ അംഗീകരിച്ചു.
" ആ.. കൊള്ളാം.. അതല്ലേ പറഞ്ഞേ"
ദുര്‍ഗ ഉത്സാഹത്തോടെ മുന്നോട്ട്‌ ചെന്ന് രുദ്രയുടെ ചുമലില്‍ ഒരു അടിയടിച്ചു.
" നിനക്കിപ്പോഴും ഈ കണ്‍ട്രി സ്വഭാവം തന്നെ അല്ലേടീ രുദ്രേച്ചീ..ഒരാളെ കണ്ടാല്‍ മറഞ്ഞു നിന്നു കളയും.. എന്നാ നീയിനി നന്നാവാന്‍ പോകുന്നത്‌"
" ഓ.. എനിക്കിത്ര പരിഷ്‌കാരം മതി... വല്ലവരുടേയും കാറില്‍ വരാന്‍ മാത്രം പരിഷ്‌കാരം ആയിട്ടില്യാ" രുദ്ര പറഞ്ഞു.
ദുര്‍ഗയേക്കാള്‍ നാല്‌ വയസ്‌ മൂപ്പുണ്ട്‌ രുദ്രയ്‌ക്ക്‌. ഇരുപത്തിനാല്‌ വയസ്‌. ദേവദത്തന്‌ ഇരുപത്തിയേഴ്‌.
പ്രായവ്യത്യാസമുള്ളതു കൊണ്ടു തന്നെ ദുര്‍ഗയുടെ കുസൃതികള്‍ അവര്‍ ഏറെ ആസ്വദിച്ചിരുന്നു.
താന്‍ വിചാരിച്ചത്‌ പോലെ തന്നെ വലിയമ്മാമ്മ വരാന്തയില്‍ തന്നെ നോക്കി നില്‍ക്കുന്നത്‌ ദുര്‍ഗ കണ്ടു.
അവള്‍ അടുത്തു ചെന്ന്‌ കുനിഞ്ഞ്‌ വലിയമ്മാമ്മയുടെ പാദങ്ങള്‍ തൊട്ടു നമസ്‌കരിച്ചു.
" ഭക്ഷണം കഴിച്ചിട്ട്‌ ഒന്നു വിശ്രമിക്യാ.. തൃസന്ധ്യയായാല്‍ പൂജ തുടങ്ങണം.. അര്‍ധരാത്രി വരെയുണ്ട്‌ ചടങ്ങ്‌."
അയാള്‍ വാത്സല്യത്തോടെ അവളുടെ ശിരസില്‍ അനുഗ്രഹമര്‍പ്പിച്ചു കൊണ്ട്‌ പറഞ്ഞു.
" ശരി വലിയമ്മാമ്മേ"
" നല്ല ഈശ്വര ചിന്ത വേണ്ട സമയമാണ്‌.. അത്‌ മറക്കണ്ട" പത്മനാഭന്‍ ഭട്ടതിരി ഓര്‍മ്മിപ്പിച്ചു.
" ഉവ്വ്‌"
അവള്‍ രുദ്രയുടെ ഒപ്പം അകത്തേക്ക്‌ നടന്നു.
" വല്ലാത്ത ഭ്രാന്തു തന്നെ.. എന്താ ഇവിടെ നടക്കാന്‍ പോകുന്നത്‌"
വലിയമ്മാമ്മ കേള്‍ക്കാത്ത ദൂരമായപ്പോള്‍ ദുര്‍ഗ തിരക്കി.
" നിനക്കറിയില്ലേ... കാര്‍ത്തിക നക്ഷത്രത്തിന്റെ നിഗൂഢ പാദത്തില്‍ ജനിച്ച കുട്ടിയാണ്‌ നീ.. കോടികളില്‍ ഒരാള്‍ക്കു മാത്രമുള്ള ജാതകം. ഇരുപത്‌ വയസിന്‌ ശേഷം ഒരു പ്രേതാത്മാവുമായി അടുക്കുമെന്നാണ്‌ വിധി"
" അതിന്‌"
" അതിനെന്താ.. ഇന്നു നിനക്ക്‌ ഇരുപതു വയസാകുന്നു... എന്തോ ഒരു പൂജ ചെയ്‌താല്‍ പ്രേതാത്മാവില്‍ നിന്നും രക്ഷപെടുത്താനാകുമെന്നാണ്‌ വലിയമ്മാമ്മ പറയുന്നത്‌"
" ഹോ... സമ്മതിച്ചു.. ഇതൊക്കെ കേട്ട്‌ ചിരി വരാതിരുന്നാല്‍ മതി.. ചിരിച്ചാല്‍ വലിയമ്മാമ്മ കൊല്ലും.."
ദുര്‍ഗ പരിഹസിച്ചു.
" ഇങ്ങനെയൊക്കെ തുടങ്ങിയാല്‍ ലീവിന്‌ പോലും ഞാന്‍ വരില്ല" അവള്‍ പിണങ്ങി.
" തത്‌ക്കാലം വലിയമ്മാമ്മയെ അനുസരിക്കാന്‍ നോക്ക്‌... അത്‌ കൊണ്ട്‌ ഗുണമല്ലാതെ ദോഷം ഒന്നും ഉണ്ടാവില്ല"
രുദ്ര ശാസിച്ചു.
ദുര്‍ഗ നിശബ്ദയായി.
ശരിയാണ്‌. എതിര്‍ക്കാനാവില്ല. അനുസരിക്കുകയാണ്‌ നിവൃത്തി.
മനസു കൊണ്ട്‌ അവള്‍ കീഴടങ്ങി.
മണിക്കൂറുകള്‍ പെട്ടന്ന്‌ പൊഴിഞ്ഞു.
തൃസന്ധ്യയോടെ വീണ്ടും വലിയേടത്ത്‌ പത്മനാഭന്‍ ഭട്ടതിരി പൂജാമുറിയിലേക്ക്‌ കയറി.
നേര്‍ത്ത മന്ത്രോച്ഛാരണങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിത്തുടങ്ങി.
ഘടികാരത്തില്‍ കൃത്യം പതിനൊന്നടിച്ചപ്പോള്‍ തന്നെ പടിപ്പുരയില്‍ നിന്നും ഒാട്ടുമണിയുടെ മുഴക്കം കേട്ടു.
സമയം തെറ്റിയില്ല
കിഴക്കേടത്തില്ലത്തു നിന്നും വേദവ്യാസ്‌ എത്തിയിരിക്കുന്നു.
കാല്‍കഴുകിച്ച്‌ അകത്തേക്കാനയിക്കാന്‍ ദേവദത്തനെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു.
അയാൾ ഒന്ന് നിശ്വസിച്ചു.
മനസ് അസ്വസ്ഥമായിരുന്നു
തനിക്ക് പ്രിയപ്പെട്ടവരായ മൂന്നു കുട്ടികൾ
മരിച്ചു പോയ സഹോദരിയുടെ..ഭാഗീരഥിയുടെ മക്കള്‍
ദേവദത്തന്‍
രുദ്ര
ദുര്‍ഗ
വലിയേടത്ത്‌ മന നിലനിര്‍ത്തിക്കൊണ്ടു പോകേണ്ട കുട്ടികള്‍.
വലിയേടത്ത്‌ ഭട്ടതിരി ഒന്നു നിശ്വസിച്ചു.
അപ്പോഴേക്കും ദേവദത്തന്‍ ഓട്ടുകിണ്ടി നിറയെ വെള്ളവുമായി പടിപ്പുരയിലേക്കെത്തിയിരുന്നു.
തോളില്‍ തൂങ്ങുന്ന ഭാണ്ഡവുമായി ഒരു യുവാവ്‌ അയാളെയും കാത്ത്‌ പുറത്ത്‌ നില്‍പ്പുണ്ടായിരുന്നു.
വെളുത്ത പൈജാമയും നരച്ച നീല ജീന്‍സും വേഷം.
നല്ല ഉയരം
ആരെയും ആകര്‍ഷിക്കുന്നത്രയും സുമുഖന്‍.
" വേദവ്യാസ്‌ .. അല്ലേ'
ദേവദത്തന്‍ ചിരിച്ചു.
" അതെ.."
" കയറി വര്യാ.." അയാളുടെ കാലടികളിലേക്ക്‌ വെള്ളമൊഴിച്ചു കൊടുത്തു കൊണ്ട ദേവദത്തന്‍ പറഞ്ഞു.
അയാള്‍ കാലുകള്‍ അമര്‍ത്തിയുരച്ചു കഴുകി.
പിന്നീട്‌ പടിപ്പുര കടന്ന്‌ അകത്തേക്ക്‌ ദേവദത്തനെ അനുഗമിച്ചു.
" ദേവന്‍ അങ്ങനെയല്ലേ പേര്‌" വേദവ്യാസ്‌ തിരക്കി.
" അതെ.. ദേവദത്തന്‍.. "
' മന്ത്രത്തിലൊന്നും താത്‌പര്യമില്ലെന്ന്‌ അറിഞ്ഞു"
വേദവ്യാസ്‌ തിരക്കി.
" താത്‌പര്യമില്ലാഞ്ഞിട്ടല്ല. എല്ലാം പഠിച്ചിട്ടുണ്ട്‌.. ദുര്‍മന്ത്രവാദം വരെ.. പക്ഷെ.. അതില്‍ തന്നെ കഴിഞ്ഞു കൂടാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാനിവിടെ എസ്‌.ബി കോളജില്‍ അസി. പ്രൊഫസറാണ്‌"
ദേവദത്തന്‍ പരിചയപ്പെടുത്തി.
" അറിയാം.. വലിയേടത്ത്‌ പറഞ്ഞിരുന്നു. താന്ത്രിക വിദ്യകള്‍ കൈവിടാന്‍ കിഴക്കേടത്തില്ലത്ത്‌ കുഞ്ഞുകുട്ടന്‍ ഭട്ടതിരിയുടെ ചെറുമകന്‌ സാധിക്കുന്നില്ലന്നേയുള്ളു അല്ലേ... എനിക്കും അതാണ്‌ മാനസികാവസ്ഥ. ഞാനും അക്കാദമിക്‌ വിദ്യാഭ്യാസം നേടി. ബാംഗ്ലൂരില്‍ സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയറായിരുന്നു. ഇപ്പോള്‍ ഇവിടെ തന്നെയുണ്ട്‌. കമ്പനി എന്നെ അശ്വതി സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലേക്ക്‌ അയച്ചിരിക്കുകയാണ്‌. ഒരു വര്‍ഷത്തോളം ഇവിടെ തുടരാനാണ്‌ സാധ്യത."
ദേവദത്തന്‌ അത്‌ പുതിയ അറിവായിരുന്നു.
അതോടെ പുതിയ തലമുറകളിലും താന്ത്രിക വിദ്യയും മന്ത്രവാദവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍ എന്ന തോന്നല്‍ മാറി.
ബഹുമാനം ഇരട്ടിച്ചു.
വേദവ്യാസിനെ സ്വീകരിച്ചാനയിച്ച്‌ ഇരുത്തിയതിന്‌ ശേഷം അവന്‍ അകത്തളത്തിലേക്ക്‌ നടന്നു.
അടുക്കളയില്‍ അരകല്ലിന്‍മേല്‍ വലിയമ്മാമ്മ പറഞ്ഞതനുസരിച്ച്‌ മഞ്ഞളും ചന്ദനവും തേര്‍ത്തരയ്‌ക്കുകയായിരുന്നു രുദ്ര.
" ഒരു മണ്‍ഗ്ലാസില്‍ സംഭാരം എടുത്തോളു രുദ്രക്കുട്ടീ"
അവന്‍ അടുത്ത്‌ ചെന്ന്‌ അറിയിച്ചു.
" കിഴക്കേടത്ത്‌ നിന്ന് വേദവ്യാസ്‌ എത്തിയിട്ടുണ്ട്‌.."
രുദ്ര നീണ്ടു മനോഹരമായ തന്റെ കൈകളിലേക്ക്‌ നോക്കി.
നിറയെ മഞ്ഞളും ചന്ദനവും പറ്റിപ്പിടിച്ചിരുന്നു.
" ഇനിയിപ്പോ കൈ കഴുകണ്ടേ" അവള്‍ ചോദിച്ചു.
" തങ്കം എവിടെ" ദേവദത്തന്‍ തിരക്കി.
" ദേഹം മുഴുവന്‍ മഞ്ഞള്‍ തേച്ച്‌ കുളപടവില്‍ ഇരുത്തിയിട്ടുണ്ട്‌.. വലിയമ്മാമ്മ അറിയിച്ചതിന്‌ ശേഷം കുളിച്ചാല്‍ മതിയെന്നാണ്‌ പറഞ്ഞത്‌"
രുദ്ര പറഞ്ഞു.
" എന്നാല്‍ സംഭാരം ഞാനെടുത്തോളാം."
ദേവദത്തന്‍ തന്നെ മണ്‍കൂജയില്‍ നിന്നും സംഭാരം പകര്‍ന്നെടുത്തു.
" തങ്കം വാശിയിലാണ്‌. അവള്‍ക്കിതൊന്നും വിശ്വാസമില്ലെന്ന മട്ടിലാണ്‌ ഇരിപ്പ്‌.. കൂട്ടുകാരികള്‍ അറിഞ്ഞാല്‍ കളിയാക്കി കൊല്ലുമെന്ന്‌ ഇടയ്‌ക്കിടെ പറയണു."
രുദ്ര ഏട്ടന്റെ മുഖത്തേക്ക്‌ തോന്നി.
" വിശ്വസിക്കാതെ പിന്നെ.." ദേവദത്തന്‌ അല്‍പ്പം ദേഷ്യം വന്നു.
" നമ്മുടെ മണ്‍മറഞ്ഞു പോയ മുത്തച്ഛന്‌ തെറ്റുമെന്നു രുദ്രക്കുട്ടിയ്‌ക്ക്‌ തോന്നുന്നുണ്ടോ.. അതോ വല്യമ്മാമ്മയ്‌ക്ക്‌ തെറ്റുമെന്നോ.. അങ്ങനെ തോന്നുന്നുണ്ടോ ആവോ തങ്കത്തിന്‌"
രുദ്ര മിണ്ടാതെ നിന്നു.
" എന്നാല്‍ നീയെങ്കിലും വിശ്വസിച്ചോളു രുദ്രക്കുട്ടീ... ഈ കാട്ടിക്കൂട്ടണതൊന്നും ഭ്രാന്തല്ല.. നിനക്കറിയ്യോ മുത്തച്ഛനും വല്യമ്മാമ്മയുമാണ്‌ എന്റെ ഗുരു.. അതുകൊണ്ടു തന്നെ മന്ത്രത്തിലോ തന്ത്രത്തിലോ ജ്യോത്സ്യത്തിലോ എനിക്ക്‌ പിഴക്കില്ല... ഞാന്‍ കണ്ടതാണ്‌ ദുര്‍ഗ ഭാഗീരഥി എന്ന നമ്മുടെ തങ്കത്തിന്റെ ജാതകം. വലിയമ്മാമ്മ പറയുന്നത്‌ അക്ഷരം പ്രതി ശരിയാണ്‌.
നേര്‍വിരുദ്ധാഗമനയോഗം അത്‌ ജാതകത്തില്‍ കണക്കു കൂട്ടിയതില്‍ ആര്‍ക്കും പിഴച്ചിട്ടില്ല"
ദേവദത്തന്‍ തന്റെ അറിവ്‌ അനിയത്തിക്ക്‌ വിശദീകരിച്ചു നല്‍കി.
" എന്നാല്‍ പിന്നെ എന്തിന്‌ സഹകര്‍മ്മിയാകാന്‍ കിഴക്കേടത്തില്ലത്തു നിന്ന്‌ അയാളെ വിളിച്ചു വരുത്തി. ഏട്ടന്‌ ആകാമായിരുന്നില്ലേ" രുദ്ര തിരക്കി.
" ആകാമായിരുന്നു.. പക്ഷേ വിരുദ്ധാഗമനത്തിനെതിരേ ചെയ്യുന്ന ചില കര്‍മ്മകള്‍ ദേഹം വേദനിപ്പിക്കുന്നതാണ്‌. അതെല്ലാം സഹകര്‍മികത്വം വഹിക്കേണ്ടയാളാണ്‌ ചെയ്യേണ്ടതും. എന്റെ ദുര്‍ഗക്കുട്ടിയെ..എന്റെ തങ്കത്തിനെ നോവിക്കാന്‍ കഴിയില്ലെനിക്ക്‌"
ദേവദത്തന്റെ കണ്‌ഠമിടറി.
സംഭാരവുമായി അയാള്‍ പോയപ്പോള്‍ രുദ്രയുടെ നിറഞ്ഞ മിഴികളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ കവിളിലേക്കിറ്റു വീണു.
ഏട്ടനാണെങ്കിലും അമ്മയുടെയും അച്ഛന്റെയും സ്‌നേഹം തന്നാണ്‌ വളര്‍ത്തിയത്‌.
ദുര്‍ഗയ്‌ക്കാവട്ടെ ജനനത്തോടെ തന്നെ നഷ്ടപ്പെട്ട അമ്മയ്‌ക്ക്‌ പകരമായിരുന്നു ഏട്ടന്‍.
നിറഞ്ഞ കണ്ണുകള്‍ തുടയ്‌ക്കാതെ തന്നെ അവള്‍ മഞ്ഞളരച്ചു കൂട്ടി.
മന്ത്രവാദ ചടങ്ങിനെടുക്കേണ്ടതാണ്‌.
ഒഴിഞ്ഞ മണ്‍ഗ്ലാസുമായി ദേവദത്തന്‍ തിരിച്ചെത്തി.
" തങ്കത്തിനോട്‌ തയാറായിരിക്കാന്‍ പറഞ്ഞു വലിയമ്മാമ്മ. നന്നായി ദേഹശുദ്ധി വരുത്തണം. വടക്കേ മുറിയില്‍ ചുവന്ന വസ്‌ത്രമെടുത്ത്‌ വെച്ചിട്ടുണ്ട്‌.. കുളി കഴിഞ്ഞ്‌ അവളെ അതുടുപ്പിക്കണം." അവന്‍ പറഞ്ഞു.
രുദ്ര തലയാട്ടി.
ദേവദത്തന്‍ രുദ്ര അരച്ചുവെച്ച കൂട്ടുമെടുത്ത്‌ വലിയമ്മാമ്മയുടെ അടുത്തേക്ക്‌ പോയി.
ഉണങ്ങിയ തോര്‍ത്തുമുണ്ടുമെടുത്ത്‌ രുദ്ര കുളപ്പടവിലേക്ക്‌ ചെന്നു.
നിലാവ്‌ വെള്ളത്തിലും കുളപ്പടവിന്‍മേലും വീണ്‌ കിടന്നു മിന്നുന്നു.
നീലാക്കീറിനകത്ത് പടവിലിരിക്കുന്ന ദുര്‍ഗയെ തിളങ്ങുന്ന സ്വര്‍ണവിഗ്രഹം പോലെ തോന്നി രുദ്രയ്‌ക്ക്‌.
അവളുടുത്തിരിക്കുന്ന വെളുത്ത മുണ്ടിലാകെ മഞ്ഞള്‍ക്കറ പടര്‍ന്നിരുന്നു.
" കഴിഞ്ഞോ വേഷം കെട്ടിക്കല്‌" കാലൊച്ചയറിഞ്ഞ്‌ തിരിഞ്ഞു നോക്കിയ ദുര്‍ഗ രുദ്രയെ കണ്ട്‌ ദേഷ്യപ്പെട്ടു.
" ഇല്ല .. തുടങ്ങുന്നതല്ലേയുള്ളു തങ്കം."
രുദ്ര ചിരിച്ചു.
പിന്നെ അവളുടെ അരികെ ചെന്നിരുന്നു.
ദുര്‍ഗയുടെ പട്ടു പോലെ ലോലമായ മുടിയിഴകളുടെ കെട്ടഴിച്ചു.
ഓരോ ഇഴകളിലും വെന്ത വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ചു.
" എത്രനേരമായി തുടങ്ങിയിട്ട് ഓരോരോ അഭ്യാസങ്ങള്‍"
ദുര്‍ഗ പിറുപിറുത്തു.
" മന്ത്രവാദോം തന്ത്രവാദോം ഒക്കെ ഔട്ട്‌ ഓഫ്‌ ഫാഷനായി അതറിയുമോ ഇവിടെ ഉള്ളോര്‍ക്ക്‌"
" എനിക്കിതിനൊന്നും മറുപടി പറയാനാവില്ല തങ്കം.. നീ വലിയമ്മാമ്മയോട്‌ ചോദിച്ചാല്‍ മതി"
രുദ്ര സൂത്രത്തില്‍ ഒഴിഞ്ഞു
അതോടെ ദുര്‍ഗ നിശബ്ദയായി.
വലിയമ്മാമ്മയുടെ അടുത്ത്‌ ഇതൊന്നും വിലപ്പോകില്ല.
അനുസരണക്കേട്‌ കാട്ടിയാല്‍ പെരുമാറ്റം കഠിനമായിരിക്കും.
ഇഞ്ചയില്‍ ചെറുപയര്‍പൊടി മുക്കി രുദ്ര അവളുടെ ദേഹം ഉരച്ചു കൊടുത്തു.
" ഇനി മുങ്ങി നിവര്‍ന്നിട്ട്‌ വാ.. ചുവന്ന വസ്‌ത്രമുടുത്ത്‌ നിന്ന് പൂജാമുറിയില്‍ പ്രാര്‍ഥിക്കണം ആദ്യം.. എന്നിട്ടാണ്‌ ചടങ്ങ്‌ തുടങ്ങുക. "
" ഓരോരോ ചടങ്ങുകള്‍" ദേഷ്യപ്പെട്ടെങ്കിലും ദുര്‍ഗ രുദ്ര പറഞ്ഞത്‌ അനുസരിച്ചു.
മുങ്ങി നിവര്‍ന്ന് ഈറന്‍ മാറി.
ചുവന്ന വസ്‌ത്രമുടുത്ത് പൂജാമുറിയിലെത്തി.
ധ്യാനത്തിലിരുന്ന വലിയേടത്ത ഭട്ടതിരി കണ്ണു തുറന്നു.
മുന്നില്‍ തീജ്വാല പോലെ ജ്വലിച്ചു നില്‍ക്കുന്ന ദുര്‍ഗയെ കണ്ടു.
" ഇവിടിരിക്ക്"
അയാള്‍ അനന്തിരവളെ തനിക്കഭിമുഖമായി പിടിച്ചിരുത്തി.
" ഞാന്‍ ചൊല്ലുന്നതേറ്റു ചൊല്ലണം"
അയാള്‍ നിര്‍ദ്ദേശിച്ചു.
ദുര്‍ഗ അനുസരിച്ചു.
നൂറ്റിപതിനാറ്‌ മന്ത്രങ്ങള്‍ ദുര്‍ഗ ഏറ്റു ചൊല്ലി.
രാത്രി പാതിയായി.
ആകാശത്ത്‌ ചന്ദ്രന്‍ തെളിഞ്ഞു നിന്നു.
വേദവ്യാസ്‌ അപ്പോഴേക്കും എ്‌ട്ടുകെട്ടിന്റെ നടുമുറ്റത്തിന്‌ ഒത്ത നടുക്ക് മന്ത്രവാദക്കളം തീര്‍ത്തിരുന്നു.
അതിനു മുന്നില്‍ വലിയേടത്ത ഭട്ടതിരി ഇരുന്നു.
ഹോമകുണ്ഡത്തില്‍ കനല്‍ ജ്വലിച്ചു.
" തങ്കത്തിനെ കൊണ്ടു വരൂ" അയാള്‍ ദേവദത്തനോട്‌ പറഞ്ഞു.
പൂജാമുറിയില്‍ തന്നെ കൈകൂപ്പി നില്‍ക്കുകയായിരുന്നു ദുര്‍ഗ
അവളുടെ പ്രാര്‍ത്ഥന തീരുന്നത്‌ വരെ ദേവദത്തന്‍ നിന്നു.
" എന്തൊക്കെയാ നടക്കുന്നത്‌ ഏട്ടാ"
കണ്ണു തുറന്നതും അരികില്‍ നിന്ന ദേവദത്തനോട്‌ ഒരു ആവലാതി പോലെ അവള്‍ ചോദിച്ചു
ദേവദത്തന്റെ കണ്ണു നിറഞ്ഞു.
" കുട്ടിയ്‌ക്കത്‌ മനസിലാവില്ലാ.. വലിയമ്മാമ്മ ഇത്‌ ചെയ്യണുണ്ടെങ്കില്‍.. ഏട്ടന്‍ അതിന്‌ കൂട്ടു നില്‍ക്കുന്നുണ്ടെങ്കില്‍ നല്ലതിനാണെന്ന്‌ മാത്രം കരുതിക്കൂടേ തങ്കത്തിന്‌"
ദേവദത്തന്‍ അവളുടെ കണ്ണുകള്‍ തുടച്ചു.
" വരൂ"
അയാള്‍ ക്ഷണിച്ചു.
ഏട്ടന്‌ പുറകെ തൊഴുകൈയ്യുമായി ദുര്‍ഗ ചെന്നു.
" ഇരിക്ക്‌"
ദുര്‍ഗ ഹോമ കുണ്ഡത്തിനരികെ ഇരുന്നു.
വലിയേടത്ത്‌ ഭട്ടതിരി പറഞ്ഞു
രുദ്രയും ദേവദത്തനും ഉരുളന്‍ തൂണുകള്‍ക്ക്‌ അരികില്‍ നോക്കി നിന്നു.
ഇനി ചെയ്യേണ്ടതെല്ലാം വേദവ്യാസാണ്‌. അയാള്‍ വസ്‌ത്രം മാറി സഹകാര്‍മികന്റെ രൂപഭാവാദികളോടെ എത്തി.
നിര്‍ദ്ദേശിക്കുക മാത്രമേ എനിക്ക് ആകാവൂ. മന്ത്ര കര്‍മ്മങ്ങള്‍ ചെയ്യേണ്ടതെല്ലാം വേദവ്യാസാണ്‌." വലിയേടത്ത്‌ പത്മനാഭന്‍ ഭട്ടതിരി ഓര്‍മ്മിപ്പിച്ചു.
വേദവ്യാസ്‌ " അറിയാം" എന്ന അര്‍ഥത്തില്‍ ചിരിച്ചു.
തുളസി ഒരില നെറുകില്‍ വെക്കുക"
ഭട്ടതിരി പറഞ്ഞു.
തീര്‍ഥജലത്തില്‍ കഴുകിയ ഒരില വേദവ്യാസ്‌ അവളുടെ നെറുകില്‍ പതിപ്പിച്ചു വെച്ചു.
" വിരുദ്ധാഗമന വിരുദ്ധാര്‍ഥേ്‌.. തള്ളവിരല്‍ കൊണ്ട്‌ മൂര്‍ദ്ധാവില്‍ അമര്‍ത്തി പ്രേതാത്മാവെന്ന് കല്‍പിച്ച്‌ പിന്നോട്ട്"
വലിയേടത്ത്‌ ഭട്ടതിരി മന്ത്രിച്ചു.
വേദവ്യാസ്‌ ദുര്‍ഗയ്‌ക്ക്‌ മുന്നില്‍ നിന്നു
പിന്നെ വലതുകാല്‍ ഉയര്‍ത്തി തള്ളവിരല്‍ ദുര്‍ഗയുടെ തിരുനെറ്റിയില്‍ അമര്‍ത്തി.
അയാളുടെ സര്‍വ ബലവും തള്ളവിരലിലേക്ക്‌ ആവാഹിക്കപ്പെട്ടു.
നെറ്റി പൊട്ടിപ്പിളര്‍ന്നൊരു വേദന ഉടലിലെങ്ങും വ്യാപിച്ചു.
ദുര്‍ഗയ്‌ക്ക്‌ തലകറങ്ങി.
ഓരോ ഞരമ്പും പൊട്ടിത്തകരുന്നത്‌ പോലെ.
ശരീരത്തില്‍ നിന്നും പ്രാണന്‍ പറിഞ്ഞു പോകുന്നത്‌ പോലെ.
അവളുടെ കണ്ണുകള്‍ മിഴിഞ്ഞു
ദുര്‍ഗ പിടഞ്ഞു.
വേദവ്യാസ്‌ അതേ കാല്‍വിരല്‍ കൊണ്ടു തന്നെ ഊന്നി അവളെ പിന്നോട്ടു വീഴ്‌ത്തി.
" തീര്‍തഥജലം തളിയ്‌ക്കുക"
വലിയേടത്തിന്റെ മുന്നിലിരുന്ന കമണ്ഡലുവില്‍ നിന്നും പുണ്യജലം കൈക്കുമ്പിളിലെടുത്ത്‌ വേദവ്യാസ്‌ അവളുടെ മുഖത്തും ദേഹത്തുമായി തളിച്ചു.
പ്രാണന്‍ പറിഞ്ഞു പോകുന്ന വേദനയില്‍ പിടച്ചു കൊണ്ടിരുന്ന ദുര്‍ഗയുടെ ചലനം നിന്നു.
വേദവ്യാസ്‌ വലതു കൈ നീട്ടി അവളെ പിടിച്ചെഴുന്നേല്‍പിച്ചു.
അവളുടെ ഉടുപുടവ ഉലഞ്ഞഴിഞ്ഞു.
വലിയേടത്ത്‌ ഭട്ടതിരി പൂജിച്ചു വെച്ചിരുന്ന മഞ്ഞള്‍പ്പൊടി ഒരു കൈ നിറയെ ദുര്‍ഗയ്‌ക്കു നേരെ എറിഞ്ഞു.
ചുവന്ന പുടവയ്‌ക്കും അഴിഞ്ഞ മുടിക്കെട്ടിനും മീതെ മഞ്ഞള്‍ത്തരികള്‍ വീണു.
ഒന്നോ രണ്ടോ മണിക്കൂറുകള്‍ കടന്നു പോയി.
ഓരോ ചടങ്ങും ഒന്നൊന്നായി കഴിഞ്ഞു.
എല്ലാ പൂര്‍ത്തിയായപ്പോഴേക്കും തീര്‍ത്തും അബോധാവസ്ഥയിലായിരുന്നു ദുര്‍ഗ.
അവള്‍ ഹോമകുണ്‌ഢത്തിനരികെ കുഴഞ്ഞു കിടന്നു.
" തങ്കം..." വലിയേടത്ത്‌ ഭട്ടതിരി വിളിച്ചു.
അവള്‍ അത്‌ അറിഞ്ഞതേയില്ല.
" ദുര്‍ഗ ഭാഗീരഥി"
അയാള്‍ ചൂരല്‍ കൊണ്ട്‌ ചെറിയൊരു പ്രഹരമേല്‍പിച്ചു.
ദുര്‍ഗ ഞെട്ടി കണ്ണുമിഴിച്ചു.
പിന്നെ ഒരുവിധം എഴുന്നേറ്റിരുന്നു.
" ഇടത്‌ കൈ നീട്വാ"
അയാള്‍ കല്‍പിച്ചു.
ദുര്‍ഗ യാന്ത്രികമായി ഇടതു കരം നീട്ടി.
അവളുടെ ഇടത്‌്‌ കൈ മുട്ടിന്‌ നേരെ മീതെയായി അയാള്‍ ഒരു ചുവന്ന ഏലസ്സു കെട്ടി.
ഒന്നിന്‌ മീതെ ഒന്നായി ചരടില്‍ മൂന്നു കടും കെട്ടുകെട്ടി
" ഇനി ഒന്നും ഉണ്ടാവില്ലാ.. ഭയക്കണ്ട.. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.. ഈ ചരട്‌ നഷ്ടപ്പെടാതെ നോക്കണം. ഒരിക്കലും "
ദുര്‍ഗ ശിരസനക്കി.
" കുട്ടിയെ അകത്ത്‌ കൊണ്ടു കിടത്താന്‍ ദത്തനോട്‌ പറയൂ" അയാള്‍ വേദവ്യാസിനോട്‌ നിര്‍ദ്ദേശിച്ചു.
വേദവ്യാസ്‌ ചെന്നു പറഞ്ഞതും ദേവദത്തന്‍ നടുമുറ്റത്തേക്ക് ഓടിയെത്തി.
ദേവദത്തന്‍ അനിയത്തിയെ ചേര്‍ത്തു പിടിച്ചു നടത്തിയാണ്‌ ഉറക്കറയിലെത്തിച്ചത്‌.
അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
കിലുകിലെ സംസാരിച്ച്‌ കുസൃതി കാട്ടി ഓടി നടക്കുന്നവളാണ്‌ തന്റെ കൈയ്യില്‍ തളര്‍ന്നു കിടക്കുന്നത്‌.
രു്‌ദ്രയും പിന്നാലെ ഓടിയെത്തി.
ദുര്‍ഗയെ താങ്ങിപ്പിടിച്ചു.
മുറിയിലെത്തി കിടക്കയിലേക്ക്‌ കിടത്തിയതും ദുര്‍ഗയുടെ കണ്ണുകള്‍ അടഞ്ഞു പോയി.
" തങ്കം.. മോളേ.. " ദേവദത്തനും രുദ്രയും മാറി മാറി വിളിച്ചിട്ടും അവള്‍ കണ്ണു തുറന്നില്ല.
" ശല്യപ്പെടുത്തണ്ട.." മുറി വാതില്‍ക്കലെത്തി ഭട്ടതിരി പറഞ്ഞു.
" കിടക്കട്ടെ.. വല്ലാതെ ഉറങ്ങിപ്പോകും.. എപ്പഴാ ഉണരുകാന്ന്‌ വെച്ചാല്‍ ഉണരട്ടെ.. ആരും വിളിച്ചെഴുന്നേല്‍പ്പിക്കണ്ട.. ചിലപ്പോ നേരത്തോട്‌ നേരത്തേ ഉണരൂ.. സാരല്യ.. പിന്നെ എപ്പോളാണെന്ന്വച്ചാലും കണ്ണുതുറന്നാല്‍ ആദ്യം കുളിക്കട്ടെ.. എന്നിട്ടെന്നെ കണ്ടിട്ട്‌ മതി ജലപാനം.."
രുദ്ര തലയാട്ടി സമ്മതിച്ചു.
അനിയത്തിയെ സങ്കടത്തോടെ ഒന്നു നോക്കിയിട്ട്‌ ദേവദത്തന്‍ പുറത്തേക്കിറങ്ങിപ്പോയി.
വസ്‌ത്രം മാറി വേദവ്യാസ്‌ പോകാന്‍ തയാറായി നില്‍ക്കുകയായിരുന്നു.
" കിഴക്കേടത്തില്ലത്തെ കുഞ്ഞിക്കുട്ടന്റെ പേര സന്താനം തന്നെ.. സംശല്യ"
വടക്കേടത്ത്‌ ഭട്ടതിരി വേദവ്യാസിന്റെ അടുത്ത്‌ ചെന്ന്‌ അഭിനന്ദനങ്ങളോടെ പറഞ്ഞു.
" ശരിക്കും മാന്ത്രികന്‍.. എന്തൊരു കൃത്യത.. ഇന്നിങ്ങനെ ഒരു ചെറുപ്പക്കാരനെ മഷിയിട്ട്‌ നോക്കാന്‍ കിട്ടില്ല.. ഇരുപത്തിയേഴല്ലേ വയസ്സ്‌"
" അതേ..." വേദവ്യാസ്‌ ചിരിച്ചു.
" ഇരുപത്താറില്‍ ഒരു അപകടത്തില്‍ മരണപ്പെടേണ്ടതായിരുന്നു അല്ലേ.. ഇനി ഭയക്കണ്ട.. എണ്‍പത്തെട്ടു വരെ ജീവിക്കും .. ശേഷം ചിന്ത്യം." വലിയേടത്ത്‌ ശരിയല്ലേ എന്ന ഭാവത്തില്‍ അവനെ നോക്കി
" അങ്ങനെ ഉറപ്പിക്കാമോ... മുത്തച്ഛനും ഇതു തന്നെ പറഞ്ഞു... പക്ഷേ.. എനിക്കൊരു സംശയമുണ്ട്‌ .. എന്റെ ജാതകം ഞാന്‍ തന്നെ ഒന്ന്‌ നോക്കിയിരുന്നു.. വെറുതേ ഒരു രസം.. ഇരുപത്താറില്‍ രക്ഷപെട്ടാല്‍ പിന്നെ ഇരുപത്തിയേഴിന്‌ ശേഷം എപ്പോഴെങ്കിലും ഒരു മരണയോഗം കൂടി കിടപ്പുണ്ട്‌"
" മിടുക്കന്‍.. " വലിയേടത്ത്‌ ഭട്ടതിരി ചിരിച്ചു.
" പക്ഷെ.. അതിന്‌ ബലം തീരെയില്ല. ചേരാന്‍ പാടില്ലാത്തൊരു ജാതകം കൂടെ വന്നു ചേര്‍ന്നാല്‍ മാത്രം ഭയന്നാല്‍ മതി"
" എത്ര പെട്ടന്ന്‌ അങ്ങ്‌ മുഖലക്ഷണം നോക്കി കണ്ടെത്തിയിരിക്കുന്നു" വേദവ്യാസ്‌ അമ്പരപ്പോടെ അയാളെ നോക്കി.
" എനിക്കിത്രയ്‌ക്ക്‌ വളരാന്‍ ഒരിക്കലും കഴിയില്ല"
" നിന്റെ നെറ്റിയില്‍ എഴുതി വെച്ചിട്ടുണ്ട്‌ സാമര്‍ഥ്യം...നന്നായി വരും" അയാള്‍ വേദവ്യാസിന്റെ ശിരസില്‍ കൈവെച്ചു.
വേദവ്യാസ്‌ കുനിഞ്ഞ്‌ അയാളെ നമസ്‌കരിച്ചു.
" രുദ്രക്കുട്ടീ.. അതിങ്ങെടുത്തോള്വോ"
വലിയേടത്ത്‌ ഭട്ടതിരി അകത്തേക്ക്‌ നോക്കി വിളിച്ചു.
സഹകാര്‍മികന്‌ നല്‍കേണ്ട സ്വര്‍ണനാണയങ്ങള്‍ പട്ടുകിഴിയിലാക്കി പൂജാമുറിയില്‍ വെച്ചിട്ടുണ്ടായിരുന്നു.
വീട്ടിലെ ഐശ്വര്യ ദേവതയായ സ്‌ത്രീയാണ്‌ അത്‌ നല്‍കേണ്ടത്‌.
കൊടുക്കണമെന്നതും കാര്‍മ്മികന്‍ അതു വാങ്ങണമെന്നതും നിര്‍ബന്ധമാണ്‌.
കറുത്തകര നേര്യതുടുത്ത്‌ മുടി അഴിച്ചിട്ട്‌ നെറ്റിയില്‍ പാതിമാഞ്ഞ ചുവന്ന സിന്ദൂരപ്പൊട്ടിട്ട്‌ ഒരു സൗന്ദര്യദേവതയെ പോലെ
രുദ്ര പണക്കിഴിയുമായി അടുത്തേക്ക്‌ വന്നു.
വേദവ്യാസ്‌ നീട്ടിപ്പിടിച്ച കൈക്കുമ്പിളിലേക്ക്‌ അതു വെച്ചു കൊടുത്തു.
വേദവ്യാസ്‌ അവളെ നോക്കി മന്ദഹസിച്ചു.
രുദ്രയും പുഞ്ചിരി തൂകി.
"എങ്കില്‍ ഇനി രാത്രി യാത്രയില്ല"
വേദവ്യാസ്‌ പറഞ്ഞു.
പിന്നെ തിരിഞ്ഞ്‌ പടിപ്പുര ലക്ഷ്യമാക്കി നടന്നു.
ഹോമപൂജകള്‍ കഴിഞ്ഞാല്‍ സഹകാര്‍മികന്‍ ഉടന്‍ തിരിച്ചു പോകണമെന്നാണ്‌ നിയമം.
ആ വീട്ടില്‍ നിന്നും ഒന്നും കഴിക്കാനും കൂടി പാടില്ല.
അയാള്‍ പോകുന്നത്‌ നോക്കി മൂവരും അല്‍പ്പ നേരം നിന്നു.
" മതി നിന്നത്‌.. ഇനി ഒന്നു മുങ്ങിക്കുളിച്ചിട്ട്‌ ചെന്നു കിടന്നോളൂ"
വലിയേടത്ത്‌ ഭട്ടതിരി പറഞ്ഞു.
ഉള്ളില്‍ ഭയമുണ്ടായിട്ടും രുദ്ര അനുസരിച്ചു.
വേഗം പോയി മുങ്ങിക്കുളിച്ച്‌ വന്നു.
മുടി തുവര്‍ത്തി കട്ടിലിന്റെ ക്രാസിയിലേക്ക്‌ തല ഉയര്‍ത്തി വെച്ച്‌ നനഞ്ഞ മുടി വിടര്‍ത്തിയിട്ട് രുദ്ര കിടന്നു.
ആ കിടപ്പില്‍ അവള്‍ ഉറങ്ങിപ്പോയി.
നേരം വൈകി കിടന്നിട്ടും പതിവു പോലെ വെളുപ്പിന്‌ അഞ്ചിന്‌ തന്നെ അവള്‍ ഉണര്‍ന്നു.
കണ്ണുതുറന്നപാടേ ദുര്‍ഗയെ നോക്കിയ അവള്‍ ഞെട്ടിപ്പോയി.
അടുത്ത്‌ ദുര്‍ഗയില്ല.
നേരത്തോട്‌ നേരമേ അവള്‍ ഉണരൂ എന്ന്‌ വലിയമ്മാമ്മ പറഞ്ഞതോര്‍ത്ത്‌ രുദ്രയ്‌ക്ക്‌ ഭയം തോന്നി.
ഇപ്പോള്‍ ഏതാനും മണിക്കൂറുകളേ കഴിഞ്ഞിട്ടുള്ളു
വലിയമ്മാമ്മ പറയുന്നതൊന്നും ദുര്‍ഗ മുഖവിലയ്‌ക്കെടുത്തില്ലെന്ന്‌ തോന്നി.
ഇന്നലെ നടന്ന ചടങ്ങുകള്‍ രുദ്രയ്‌ക്ക്‌ ഓര്‍മ്മ വന്നു.
വലിയമ്മാമ്മയോട്‌ പിണങ്ങി അവള്‍ ഇറങ്ങിപ്പോയിക്കാണുമോ എന്നു ചിന്തിച്ചതും രുദ്രയില്‍ ഒരു വിറയല്‍ കടന്നു പോയി.
എഴുന്നേറ്റാലുടന്‍ കുളിക്കണമെന്ന ശീലം ഇപ്പോഴും പിന്‍തുടരുന്നവളാണ്‌ ദുര്‍ഗ.
ആ ഓര്‍മ്മയില്‍ രുദ്ര കുളക്കടവിലേക്കോടി.
അവിടെ എത്തിയതും അവളുടെ ഉള്ളിലെ തീ മാഞ്ഞു.
കുളക്കടവിലിരുന്ന്‌ മുഖം കഴുകുകയാണ്‌ ദുര്‍ഗ.
" തങ്കം" എന്ന്‌ അവളെ വിളിക്കാന്‍ ശ്രമിച്ചതും രുദ്ര നടുങ്ങി.
ദുര്‍ഗയുടെ അരികില്‍ ഒരു നിഴല്‍.
തൊട്ടടുത്ത്‌ ആരോ അവളെ നോക്കി നില്‍ക്കുന്നത്‌ പോലെ.
രുദ്ര ഒരു നിലവിളിയോടെ കുഴഞ്ഞ്‌ നിലത്ത്‌ വീണു.
................തുടരും...........................................
നോവലിന്‌ അനുയോജ്യമായ പേരുകള്‍ പലരും നിര്‍ദ്ദേശിച്ചു.
എല്ലാം വളരെ നന്നായിരുന്നു. അതില്‍ ബിജു വാസുദേവ്‌ നിര്‍ദ്ദേശിച്ച "നിഴലായ്‌ മാത്രം" എന്ന പേരാണ്‌ ഏറ്റവും അനുയോജ്യം.
ബിജുചേട്ടനും പേരുകള്‍ നിര്‍ദ്ദേശിച്ച ഹരികൃഷ്‌ണന്‍, അഞ്‌ജു നിബിന്‍, സിനി രജിത്ത്‌, സാലു വര്‍ഗീസ്‌ കാക്കനാട്ട്‌, ലീലാമ്മ തോമസ്‌, ഷാജി കളരിക്കല്‍, വിബിത ശ്യാം കളരിക്കല്‍, ബിജിഷ പുഷ്‌പ, അരുണ്‍ ദില്‍ന, മുരളി എസ്‌ നമ്പിടി, അമ്പിളി ഷൈജു, ശ്യാം ഗീതു, രഞ്‌ജു സാജന്‍, ഇന്ദു ഇന്ദു സുനില്‍, ദിവ്യ ദിവാകരന്‍, ശില്‍പ ഡാനിയേല്‍, ഷമീന സലാമത്ത്‌ തുടങ്ങി എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.
By Shyni John

1 comment:

  1. Good writing. But try another platform as it is very difficult to search and read each parts. Hence anxity makes way to disappointment.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot