നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്ലീസ്... ഒന്ന് ഷെയറോ... പ്ലീസ്

( നർമ്മ ഭാവന )
------
പ്രചോദനം :- Ramji Ram ന്റെ അനുഗ്രഹങ്ങൾ എന്ന ഹാസ്യ രചനയും കൃഷ്ണ കൃപയുടെ കമന്റും.
°°°°°°°°°°°°°°°
പ്ലീസ്... ഒന്ന് ഷെയറോ... പ്ലീസ്
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ചെരിഞ്ഞകുന്നേൽ മാമ്മിനിയമ്മ എന്ന അറുപത്തിയഞ്ചു വയസ്സുള്ള ചേടത്തിയെ രാവിലെ പള്ളിയിൽ പോകുന്ന സമയത്ത് ഏതോ അജ്ഞാത വാഹനം ഇടിച്ചു. രാവിലെ അഞ്ചരയ്ക്കാണ് സംഭവം നടന്നത്. സൂര്യൻ വരെ ജോലിക്ക് വരണോ വേണ്ടയോ എന്ന് തീരുമാനം എടുത്തിട്ടില്ലാത്ത ആ നേരം ഇന്നുവരെ ക്ലോക്കിൽ നഗ്‌നനേത്രങ്ങൾ കൊണ്ട് കണ്ടിട്ടില്ലാത്തത് കൊണ്ട് ഞാൻ അതൊന്നും അറിഞ്ഞില്ല. പക്ഷേ വെറുതെയിരുന്നു തിന്നുണ്ടാക്കിയ ശരീരം കുറയ്ക്കുവാൻ വേണ്ടി ആ നേരത്ത് റോഡിലൂടെ തേരാപ്പാര നടന്നോണ്ടിരുന്ന ആരൊക്കെയോ പുള്ളിക്കാരിയെ വാരിക്കൂട്ടി ആശുപത്രിയിൽ കൊണ്ടുപോയി. എന്റെ ഒരു ചങ്ക് സുഹൃത്തും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വീടിന്റെ പരിസരപ്രദേശത്തെ മുഴുവൻ കിളികളും പൂവൻ കോഴികളും ഒച്ചപ്പാടുണ്ടാക്കുന്ന അസ്വസ്ഥതയിൽ എഴുന്നേറ്റ് പോകാൻ നോക്കുന്ന ലേ ലവളെ പിന്നേം വലിച്ചു പുതപ്പിന്റെ അടിയിലേക്കിട്ടു ഞാൻ പിന്നേം കിടക്കുന്ന സമയത്താണ് ഫോൺ ബെല്ലടിച്ചത്. ശ്രദ്ധ ഒന്ന് തെറ്റിയതും അവൾ എഴുന്നേറ്റ് ഇറങ്ങി ഓടിക്കളഞ്ഞു. സൂർത്തുക്കളേ ലേ ലവൾ എന്ന് പറഞ്ഞത് നിദ്രാദേവിയെ ആണ് ട്ടോ. വെറുതെ മനക്കോട്ട ഒന്നും കെട്ടണ്ട. കലിയുടെ തീ കണ്ണിൽ തെളിയിച്ചാണ് ഞാൻ ഫോൺ എടുത്തു നോക്കിയത്. ഇവനെന്താ ഈ നേരത്ത് വിളിക്കുന്നത് എന്നൊന്നും ചിന്തിച്ചില്ല. എടുത്തതെ തെറി വിളിച്ചുകൊണ്ടാണ്. പക്ഷേ...
" ഡാ... മാമ്മിനി ചേടത്തിക്ക് ആക്‌സിഡന്റ്... വേറെ കുഴപ്പം ഒന്നുമില്ല. പക്ഷേ ഓപ്പറേഷൻ വേണം എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഓ നെഗറ്റിവ് ബ്ലഡ്ഡ് വേണം. നീ വേഗം ' പരുന്തിനെയും ' കൊണ്ട് ആശുപത്രിയിലേക്ക് വായോ "
പറയലും അവൻ ഫോൺ വെച്ചതും ഒപ്പമായിരുന്നു. പാതി ഉറക്കത്തിൽ ആയതിനാൽ എനിക്ക് അത് കത്താൻ കുറച്ചു സമയം എടുത്തു. പുള്ളിക്കാരിക്ക് ഓപ്പറേഷൻ വേണം എന്നതിന് ഞാനെന്തിനാ ' പരുന്തിനെയും ' കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നത് !? ഇനിയീ വെളുപ്പാൻ കാലത്ത് ഞാൻ ' പരുന്തിനെ' എവിടുന്ന് ഒപ്പിക്കാനാണ് !? എന്നാലും എന്തിനായിരിക്കും പരുന്ത് !? എനിക്കൊന്നും മനസ്സിലായില്ല. ഇത്തരം കൺഫ്യൂഷൻ സമയത്ത് സാധാരണ ചെയ്യുന്ന പോലെ തന്നെ ഞാൻ തലയിൽ മാന്തി. പിന്നെ അവനെ തന്നെ തിരിച്ചു വിളിച്ചു.
" എന്താടാ ? " അവൻ ഫുൾ കലിപ്പ് മോഡ് ആണ്.
ഞാൻ വേഗം ശാന്തൻ മോഡ് എടുത്ത് അണിഞ്ഞു. എന്നിട്ട് നിഷ്കളങ്കനായി ചോദിച്ചു.
" അല്ലെടാ എന്തിനാ ഇപ്പൊ ' പരുന്ത് ' !? അതും ചേട്ടത്തിയുടെ ഓപ്പറേഷനും തമ്മിൽ എന്താ ബന്ധം !? "
" ഹോ...... എടാ മറ്റവനേ..... ഇമ്മടെ പരുന്തിരിക്കും പാറയിൽ പാപ്പച്ചൻ ചേട്ടനില്ലേ ? പുള്ളിയുടെ ബ്ലഡ്ഡ് ഓ നെഗറ്റീവ് ആണ്. പുള്ളിയെ കൊണ്ട് വരാനാണ് പറഞ്ഞത്. നിന്നെയൊക്കെ......."
ബാക്കി ഞാൻ കേൾക്കാൻ നിന്നില്ല. വല്ല നാമജപവും കേൾക്കേണ്ട സമയത്ത് എന്തിനാ വെറുതെ ബ്ലാക്ക്‌ മൂസിക്ക് കേട്ട് മൂഡ് കളയുന്നത്. ശരിയാണ് പാപ്പച്ചൻ ചേട്ടന്റെ വീട്ടുപേര് ചുരുക്കി ചിലർ പുള്ളി കേൾക്കാതെ പുള്ളിയെ ' പരുന്ത് ' എന്ന് വിളിക്കാറുണ്ട്. ഞാൻ അത്രയ്ക്ക് കടന്ന് ചിന്തിച്ചില്ല.
ആരെയെങ്കിലും സഹായിക്കണം എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങിയിട്ട് കുറിച്ചായിരുന്നു. ഇതാ അതിനുള്ള അവസരം വന്നിരിക്കുന്നു. ഞാൻ വേഗം ക്ലോക്കിലേക്ക് നോക്കി സമയം ആറര ആകുന്നു. ഞാൻ ഞെട്ടിപ്പോയി. വേഗം പിടഞ്ഞെഴുന്നേറ്റു പുറത്തേക്കോടി. വേറൊന്നുമല്ല ആറേമുക്കാൽ എന്നൊരു സമയമുണ്ടേൽ പുള്ളി നേരെ ചെത്തുകാരന്റെ മുമ്പിൽ കുപ്പിയും പിടിച്ചു നിൽക്കുന്നുണ്ടാകും. അത്രയ്ക്ക് ആത്മാർത്ഥതയുള്ള കുടിയനാണ്. അല്ലെങ്കിൽ തന്നെ മാമ്മിനി ചേടത്തിക്ക് നല്ല വായിലെ നാക്കാണ് ഇനി മദ്യച്ചോര ശരീരത്തിൽ കയറുകയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
ഓടിച്ചെന്ന് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോഴാണ് ട്രൗസർ മാത്രമേ ഇട്ടിട്ടുള്ളൂ ബനിയൻ ഇട്ടിട്ടില്ല എന്ന കാര്യം ഓർത്തത്. നേരെ റൂമിലേക്ക് റിലേ. ഇതിനിടയ്ക്ക് അടുക്കളയിൽ നിന്ന് മമ്മി വന്ന് ക്ലോക്കിലേക്കും എന്റെ പാച്ചിലും മാറി മാറി നോക്കി അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു. മമ്മിയുടെ മുഖത്ത് എന്തോ എട്ടാമത്തെ മഹാത്ഭുതം നേരിൽ കാണുന്ന ഭാവം. എന്താടാ എന്ന ചോദ്യം വരുന്നതിന് മുമ്പ് ഞാൻ അതിർത്തി കടന്നിരുന്നു.
ബൈക്ക് 90 - 100 എന്ന ലെവലിൽ കത്തിച്ചു വിടുമ്പോഴാണ് പോക്കറ്റിലെ മൊബൈൽ " മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി. " !!! ഹോ പൊന്നോളങ്ങൾക്ക് ധ്വനി ഉയർത്താൻ കണ്ടൊരു നേരം. ഒരു കൈ കൊണ്ട് ഫോൺ എടുത്ത് നോക്കിയപ്പോ വേറൊരു കൂട്ടുകാരൻ. ഇവനിനി എന്നാ സഹായം ആണാവോ വേണ്ടി വരിക. എന്ന ചിന്തയോടെ കാൾ എടുത്ത് ചെവിയിൽ വെച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ കാമുകിയുടെ പേര് ( ഹലോ ) ഗ്രഹാംബെൽ പറഞ്ഞിട്ടുള്ളത് കാരണം നേരെ വിഷയത്തിലേക്ക് കടന്നു.
" എന്താണ്ടാ "
" മച്ചൂ.... ഞാൻ വാട്സാപ്പിൽ ഒരു കാര്യം അയച്ചിട്ടുണ്ട്. ഒന്ന് നോക്കണേ. അത്യാവശ്യമാണ് "
ഞാൻ വേഗം ബൈക്ക് സൈഡ് ഒതുക്കി നിർത്തി. വാട്സാപ്പ് തുറന്നു നോക്കി. ഹോ എനിക്ക് ഫോൺ ഒറ്റ ഏറു വെച്ചു കൊടുക്കാൻ തോന്നി. ഇന്നാ നിങ്ങൾ തന്നെ വായിച്ചു നോക്ക്.
" ഇത് കൊടചക്രം കോവിലിലെ കത്തിരി പുണ്യാളന്റെ കുന്തമാണ്. ഇത് പത്ത് പേർക്ക് അയച്ചു കൊടുത്താൽ നിങ്ങൾക്ക് പത്ത് കോടി മുണ്ട് കിട്ടും. ഇത് അവഗണിച്ച ഒരാൾ സാമ്പാർ ഉണ്ടാക്കി കൊണ്ടിരുന്നപ്പോൾ മുരിങ്ങക്കോൽ പൊങ്ങി വന്ന് അടിച്ചു. വേറൊരാൾ കുളിക്കാൻ കയറിയപ്പോൾ സോപ്പ് തീർന്നു പോയി. പുച്ഛിച്ച ഒരാൾ വെള്ളം നിറച്ച കുടത്തിൽ വീണ് മുങ്ങി മരിച്ചു. എത്രയും വേഗം മറ്റുള്ളവർക്ക് ഷെയർ ചെയ്യുക."
എന്റെ മനസ്സിന്റെ നടുമുറ്റം പെട്ടെന്ന് കൊടുങ്ങല്ലൂർ ഭരണി പറമ്പ് ആവുന്നതും കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നതും ഞാൻ അറിഞ്ഞു. ഭരണിപ്പാട്ട് അവനെ ഫോൺ വിളിച്ചു ലൈവ് ആയി കേൾപ്പിക്കാൻ തോന്നിയതുമാണ്. പിന്നെ തെങ്ങിന്റെ മണ്ടയിലേക്ക് നോക്കി നിൽക്കുന്ന പരുന്തിനെ ഓർമ്മ വന്നപ്പോൾ ശ്രമപ്പെട്ട് അതടക്കി. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വഴിക്ക് തന്നെ ഞാൻ പരുന്തിനെ പൊക്കി ആശുപത്രിയിൽ എത്തിച്ചു. മാമ്മിനി ചേടത്തി സേഫ് ആയി.
അവന്റെ ആ മെസ്സേജ് വായിച്ചപ്പോഴാണ് എനിക്കുണ്ടായ ഒരനുഭവം ഞാൻ ആരോടും പറയാതെ ഉള്ളിൽ സൂക്ഷിച്ച ആ രഹസ്യം ഓർമ്മ വന്നത്. ഇനിയിപ്പോ എന്തിനാ മറച്ചു വെയ്ക്കുന്നത് നിങ്ങളോട് പറയാം അല്ലേ ? ശ്രദ്ധിച്ചു കേട്ടോ.
ചെറുപ്പത്തിൽ എന്നോ ആണ്. ഒരുദിവസം ഞാൻ എന്തോ തെറ്റ് ചെയ്തു. ഈ തെറ്റ് ചെയ്യൽ ഇപ്പോഴും ഉള്ളതിനാൽ തെറ്റ് എന്താണെന്ന് ഓർമ്മ വരുന്നില്ല. എന്തായാലും സംഭവം എന്തോ ഇച്ചിരി ഗുരുതരമാണ്. അപ്പനോടും അമ്മയോടും പറഞ്ഞില്ല. അവരുടെ ദേഹം അധികം ഇളകുന്നത് നല്ല മോൻ എന്ന നിലയിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. എന്തായാലും മനസ്സിൽ കുറ്റബോധം അങ്ങ് കേറി നിറഞ്ഞു. ഉറക്കം വരാതെ കണ്ണും മിഴിച്ചു കിടക്കുമ്പോഴാണ് ജനലിലൂടെ മറ്റേ പുള്ളി കേറി വന്നത്. ആരാ !? ദൈവം !! അല്ലാതാര്. മൂപ്പര് വന്ന പാടെ മുറിയിൽ കിടന്ന കസേര വലിച്ചിട്ട് കാലുമ്മേൽ കാലും കേറ്റി വെച്ചു ഒറ്റ ഇരിപ്പാണ്. എനിക്ക് അപ്പൊ തന്നെ മനസ്സിലായി വിചാരണ ചെയ്യാനുള്ള വരവാണ്. എന്റെ കാര്യം കട്ടപ്പന !! ഞാൻ നോക്കിയപ്പോ പുള്ളിയുടെ കയ്യിൽ വടിയൊന്നുമില്ല. ഹോ എന്തായാലും പൂശ് കിട്ടില്ല എന്ന് സമാധാനമായി. ഇനി ചിലപ്പോ ഉപദേശം ആയിരിക്കും സഹിച്ചേക്കാം എന്നുറപ്പിച്ചപ്പോൾ ദേ മൂപ്പര് പറയുന്നു
"നിനക്ക് ശിക്ഷയുണ്ട്. വേഗം എഴുന്നേറ്റ് ഡ്രെസ്സ് മാറ് വാ പോകാമെന്ന്. "
ഞാനോർത്തു ഞാൻ ചെയ്ത തെറ്റിന് എന്റെ ജീവനെടുക്കാൻ വന്നതാണെന്ന്. ദൈവമല്ലേ മറിച്ച് എന്തേലും പറയാനൊക്കുമോ ? പാവം ഞാൻ ! ഉള്ളതിൽ നല്ല സൗസറും ഷർട്ടുമൊക്കെ ഇട്ട് കണ്ണാടിയിൽ നോക്കി മുടി ചീകി പൗഡറും ഒക്കെയിട്ടു റെഡിയായി.
മൂപ്പര് എന്നേം കൊണ്ട് പോയത് നേരെ സ്വർഗ്ഗത്തിലേക്കാണ്. എന്നിട്ട് അവിടെയുള്ള ഒരു മുറിയുടെ മുമ്പിൽ കൊണ്ടു പോയി നിർത്തി. എന്നിട്ടാണ് പുള്ളി ശിക്ഷ പറഞ്ഞത്.
" ഇത് ഭൂമിയിലുള്ള ആളുകളുടെ പ്രാർത്ഥന വരുന്ന റേഡിയോ റൂം ആണ്. നിനക്കുള്ള ശിക്ഷ ഇത് ഓരോന്നും എന്താണെന്ന് വേർതിരിച്ചു എഴുതി എന്നെ കേൾപ്പിക്കണം എന്നാണ്. "
ഞാൻ ആശ്വസിച്ചു. ഹോ ഇത്രയേ ഉള്ളോ, ചീള് കേസ് ! ശോ സിംപിൾ പരിപാടി. ഉള്ളിൽ ചിരിച്ചോണ്ട് കയ്യിൽ പേനയും പുസ്തകവുമൊക്കെ എടുത്ത് ഞാൻ അകത്തേക്ക് കയറി. പക്ഷേ വാതിൽ തുറന്ന് അകത്ത് കേറിയ ഞാൻ കേട്ടത് എന്താണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. മഴ പെയ്യുന്ന ഒച്ചയാണോ, കാറ്റാണോ, അതോ ഇനി തേനീച്ച കൂട്ടത്തിന്റെ ഇരമ്പൽ ആണോ, ഞാനാകെ കേട്ടത് ' പ്...രര.... കർ....കരകര... കിർ.....പരപര.. ' ശബ്ദം മാത്രമായിരുന്നു. ഞാനോർത്തു റേഡിയോ ട്യൂൺ ചെയ്യുന്നേ ഉള്ളൂ എന്നാണ്. പക്ഷേ ഇടയിൽ ഒന്ന് രണ്ട് നെഞ്ചത്തടിയും ദൈവമേ വിളിയും കേട്ടപ്പോൾ മനസ്സിലായി ഇത് പണി പാളിയെന്ന്. എല്ലാ പ്രാർത്ഥനയും കൂടിക്കുഴഞ്ഞു ഒരു മൂളൽ പോലെയെ മുകളിലേക്ക് വരുന്നുള്ളൂ. ഇതിൽ നിന്നും ഞാനെന്ത് വേർതിരിച്ചു എഴുതാനാണ്. ഒരു പിണ്ണാക്കും മനസ്സിലാവുന്നില്ല. ലോകത്തുള്ള സകല ഭാഷയും ഒരുമിച്ച് കേട്ടാൽ മനസ്സിലാകുമോ ? ഇത്രേം വലിയ ശിക്ഷ എനിക്ക് കിട്ടാനില്ല. ഒന്നും നോക്കിയില്ല ഓടിച്ചെന്ന് ദൈവത്തിന്റെ രണ്ടു കാലും കെട്ടിപ്പിടിച്ചു മാപ്പ് പറഞ്ഞു കരഞ്ഞു നിലവിളിച്ചു ഒറ്റ കിടപ്പ് അങ്ങ് കിടന്നു. പക്ഷേ ആള് അമ്പിനും വില്ലിനും സമ്മതിച്ചില്ല. മൂപ്പർ ആ മുറി തുറക്കാറില്ല ആ പ്രാർത്ഥന ഒന്നും പുള്ളിക്ക് മനസ്സിലാവുന്നില്ല അത്രേ. പ്രാർത്ഥന കേൾക്കാത്ത ദൈവം എന്ന് മൂപ്പരെ എല്ലാവരും കുറ്റപപ്പെടുത്തുകയാണ്. അതുകൊണ്ട് എന്നോട് അത് പഠിച്ചു ആ മുറിയുടെ ചുമതല ഏറ്റെടുത്തോളാൻ. കേൾക്കണോ പുകില്. ഞാൻ രണ്ട് മിനിറ്റ് അതിനകത്ത് നിന്നത് എങ്ങിനെയാണെന്നു എനിക്ക് മാത്രമേ അറിയൂ. അപ്പഴാ അവിടെ സ്ഥിരജോലി ! ഞാൻ സമ്മതിച്ചില്ല. കാലിൽ നിന്ന് പിടി വിടാനും പോയില്ല.
അവസാനം പുള്ളിക്ക് മുള്ളാനോ അപ്പിയിടാനോ എങ്ങാണ്ട് മുട്ടിയപ്പോ ഒറ്റ അലർച്ച ആയിരുന്നു. " ഏച്ചു പോടാ ക....... മോനേ എന്ന് " ഒന്നും നോക്കിയില്ല ഒറ്റ ഓട്ടം വെച്ചു കൊടുത്തു. അര കിലോമീറ്റർ കഴിഞ്ഞു മെല്ലെ തിരിഞ്ഞു നോക്കിയപ്പോ പുള്ളി ആ റൂം പൂട്ടി താക്കോൽ എങ്ങോട്ടോ വലിച്ചെറിയുന്നത് കണ്ടു. ഇനി ഭൂമിയിൽ കിടന്ന് പ്രാർത്ഥിക്കുന്നവർ ഒക്കെ തതാഗുവാ. ഇക്കാര്യം അറിയുന്ന എന്നോടാണ് അവന്റെ ഒരു ഷെയർ പ്ലീസ്.
നോർമ്മൽ ഉള്ള പ്രാർത്ഥന തന്നെ കേൾക്കാൻ ദൈവത്തിന് പറ്റുന്നില്ല. അപ്പഴാ ഇനി ഷെയർ വഴിയുള്ള പ്രാർത്ഥന ഒണ്ടാക്കാൻ പോകുന്നത്. ഇവനൊക്കെ എന്ന് നേരം വെളുക്കുമോ എന്തോ അല്ല പിന്നെ. എന്തായാലും എനിക്ക് നേരം വെളുത്തു. നിങ്ങളാരും ഈ വക മണ്ടത്തരം കാണിക്കണ്ട ട്ടൊ. പൊട്ടന്മാർ പലരും ഉണ്ടാകും അവർ എന്തേലും കാണിച്ചോട്ടെ.
ജയ്സൻ ജോർജ്ജ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot