നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിതലെടുക്കുന്ന ഓർമ്മകൾ

Image may contain: 1 person, ocean, sky, mountain, outdoor, nature, closeup and water
******** ****** ****** **** ***
ഇരുട്ട് കനം വെച്ച വരാന്തയുടെ അങ്ങേയറ്റത്തെ മുറിയുടെ വാതിൽ കാറ്റിൽ വലിയ ശബ്ദത്തോടെ ഒന്നു തുറന്നടഞ്ഞതും, അത് വരെ ഏതോ കണക്ക്ക്കൂട്ടലുകളുടെ ലോകത്തായിരുന്ന ഞാൻ ഞെട്ടി വിറച്ചു പോയി...
വല്ലാത്തൊരു പേടിയോടെ ആ വാതിൽ ധൃതിപ്പെട്ട് പൂട്ടി കിടക്കയിലേക്ക് തിരിച്ചെത്തി തളർന്നിരിക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ ഹൃദയം കനം വെക്കുകയും, കണ്ണുകൾ ഇറുകിയടയുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇന്നലെ ഡോക്ടർ ഗിരിജയുടെ മുറിയിൽ ഇരിക്കുമ്പോൾ, ഇവിടെ ഈ മുറിയിൽ, കുറച്ചു ദിവസത്തേക്ക്, തന്നെ പേഷ്യന്റ് ആക്കുമെന്നു കരുതിയിരുന്നതേയില്ല..
പ്രിയ, കുറച്ചു ദിവസങ്ങൾ നമുക്ക്‌ ഇവിടൊന്ന് കൂടിയാലോ എന്ന ചോദ്യത്തിനും ആധിയെ മറച്ചു പിടിച്ച എന്നത്തേയും ആ നരച്ച ചിരിയായിരുന്നു എന്റെ മറുപടി.
കൈയിലെ പേഴ്‌സിനെ ചുരുട്ടിയും നിവർത്തിയും വെപ്രാളത്തോടെ ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ കൂടെ വന്ന ദേവിചേച്ചി ഓടി അടുത്തെത്തിയിരുന്നു.
"എന്നാൽ ദേവിച്ചേച്ചി പൊയ്ക്കോളൂ.. ഇവിടെ കുറച്ചു ദിവസം കെടക്കണം ന്നാ ഡോക്ടർ പറഞ്ഞത്.."
"ഞാൻ വേണെങ്കിൽ കൂടെ നിക്കാം. ഇവിടെ എന്തെങ്കിലും ആവശ്യം ണ്ടായാലോ.."
"ഇല്ല. ഇവിടെ നമുക്ക് അറിയാത്തത് ഒന്ന്വല്ലല്ലോ.. ഞാൻ മതി."
അവരോട് പോയിക്കൊള്ളാൻ പറഞ്ഞു യാത്രചിലവും കൊടുത്തു തിരിച്ചയക്കുമ്പോൾ വരാൻ പോകുന്ന ഏകാന്തത കണ്ണിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു..
അറ്റൻഡർ കാണിച്ചു തന്ന ഈ റൂമിലേക്ക് കയറുമ്പോൾ ഇതേ മുറിയിൽ മുന്നേ വന്നു, പടിയിറങ്ങി പോയവരേക്കുറിച്ച് മനസ്സിൽ എന്തുകൊണ്ടോ ഒരു തോന്നൽ വന്നു..
ഒടുവിൽ താനും ഒരു രോഗിയായി മാറുകയാണോ. ആവും. മറവികൾ തന്നെ കാർന്നു തിന്നാൻ തുടങ്ങിയെന്ന തോന്നൽ ആണല്ലോ തന്നെ ഇവിടെ എത്തിച്ചത്.
"ഒരു സാധനവും വെച്ചാ വെച്ചിടത്ത് കാണില്ല!"
താൻ തന്നോട് തന്നെ പറഞ്ഞ ആ പറച്ചിൽ തന്നെ ആയിരുന്നു തന്റെ ആദ്യത്തെ മറവി ലക്ഷണം. അടുക്കളയിൽ നിന്നും മുറ്റത്തേക്കും അവിടുന്നു തിരിച്ചും, പിന്നെ രാവിലെ ഇറങ്ങി, രാത്രി മാത്രം കയറുന്ന ബെഡ്റൂമിലേക്കുമുള്ള നടത്തത്തിനും ഓട്ടത്തിനും ഇടയിൽ താൻ എന്തൊക്കെയോ കുഞ്ഞു കാര്യങ്ങൾ മറക്കുന്നു എന്നത് അപ്രസക്തമായിപ്പോയിരുന്നു.
ഉപ്പുകൾ പഞ്ചസാരകൾ ആയപ്പോഴും, എടുക്കാൻ വന്ന സാധനങ്ങൾ മറന്നു അതിന്റെ മുന്നിൽ ഓർത്തു നിന്നപ്പോഴും, ഉറക്കത്തിൽ പോലും തെറ്റിയിട്ടില്ലാത്ത ഫോൺ നമ്പർ എത്ര തവണ തെറ്റിപറഞ്ഞപ്പോഴും എന്നിലെ ഓർമ്മയ്ക്കുമേൽ മറവികൾ ഇഴഞ്ഞു കയറുന്നത് മനസ്സിലാകുന്നുണ്ടായില്ല...
പതിയെ പതിയെ, ഒരു പച്ചിലയിൽ നേർത്ത മഞ്ഞ നിറം പടരുന്നത് ചിലപ്പോൾ ചില്ലപോലും അറിയില്ല. കൊഴിഞ്ഞു വീഴുമ്പോൾ മാത്രമായിരിക്കും ഇനിയില്ലെന്നുള്ള ബോധ്യം വന്നു ചേരുക...
പ്രായം മുപ്പത്തഞ്ചിൽ നിന്നും നാല്പത്തഞ്ചിൽ എത്തിയപ്പോഴേക്കും വെള്ളിനൂലുകൾക്കൊപ്പം തലയിൽ മറവി വളരെ ആഴത്തിൽ വേരോടിയിരുന്നു....
മാർക്കറ്റിലേക്കിറങ്ങിയ താൻ എന്തിനാണ് വേറെ എവിടേക്കോ ഉള്ള ആ ബസിൽ കയറിയത് എന്ന് ഒരു തിട്ടവും ഉണ്ടായില്ല...
ദൂരെയേവിടെയോ ചെന്നിറങ്ങി, സ്ഥലമറിയാതെ വിഭ്രമിച്ച് നിന്ന താൻ പെട്ടെന്ന് വന്ന ഒരോർമ്മയിൽ ഞെട്ടി, നിസ്സഹായതയിൽ പൊട്ടിക്കരഞ്ഞു പോയി...
ആരൊക്കെയോ വീട്ടിലെത്തിച്ചതും, അതിനു ശേഷമുണ്ടായ വീട്ടിലെ വഴക്കിൽ കുത്തുവാക്കുകളും അതിന്റെ തുടർച്ചയായി അമ്മയ്ക്ക് വട്ടായോ എന്ന മക്കളുടെ ചോദ്യവും ഇടനേരത്തേക്ക് കാലിലെ ചങ്ങലകളായിരുന്നു.
അനുവാദങ്ങളെ ബലമായി പിടിച്ചു വാങ്ങി, അനിശ്ചിതമായ മടങ്ങിവരവിനെ സൂചിപ്പിച്ച്, അമ്മ വീട്ടിലേക്ക്, തറവാടിന്റെ തണലിലേക്ക് എന്ന് പറഞ്ഞു ഒരു യാത്രയ്ക്കിറങ്ങിയത് ബാക്കിയായ ഓർമകളെയെങ്കിലും ചിതൽ കാർന്നു തിന്നും മുന്നേ സംരക്ഷിക്കണമെന്നുമുള്ള ചിന്ത ശക്തിപ്രാപിച്ചപ്പോളായിരുന്നു...
സാരിത്തുമ്പിനെ ചുറ്റി തെരുപ്പിടിച്ചു നീളൻ കോലായുള്ള വീടിന്റെ മുറ്റത്തേക്ക് കയറുമ്പോൾ, ഏതോ ഓണപ്പാട്ടിന്റെ ഈരടികൾ ഹൃദയത്തിൽ വന്നെത്തി നോക്കുന്നുണ്ടായിരുന്നു. കാടുപിടിച്ചു കിടക്കുന്ന മുറ്റത്തു നിന്നും ഒരു മുക്കുറ്റി പരിചയം കാട്ടി ഒന്നു മിന്നി നിന്നു. മുറ്റത്തിന്റെ അതിരിലെ അതിരാണി ചെടി മക്കളെ പെറ്റു കൂട്ടി വലിയ ഒരു സ്ഥലം സ്വന്തമാക്കിയിരിക്കുന്നു. പായൽ പിടിച്ച കിണറ്റിൻകരയിൽ മഷിതണ്ടുകൾ അനാഥമായി കിടപ്പുണ്ട്.
"കല്ലുപെൻസിലും മഷി തണ്ടും തമ്മിൽ വഴക്കാണ് മാളൂ"
അരികിൽ മനുവിന്റെ ശബ്ദം കേട്ടപോലെ തോന്നി...
ആ ഓർമ്മ എന്തേ മായാത്തതെന്ന് ഓർക്കുമ്പോഴായിരുന്നു ദേവി ചേച്ചി ഓടികിതച്ചു എത്തിയത്.
"അകമൊക്കെ തൂത്തു തുടച്ചു ഇട്ടിട്ടുണ്ടു മോളെ"
താക്കോൽ കൂട്ടം കയ്യിൽ തന്നപ്പോൾ നേർത്ത തണുപ്പുള്ള അവരുടെ വിരൽതുമ്പുകൾ എന്റെ വിരലുകളിൽ തൊട്ടു പിൻവാങ്ങി. ചുളിവുകൾ വീണ ആ കൈകൾകൊണ്ട് എത്രയോ ചോറുരുളകൾ തന്നെ ഊട്ടിയിരിക്കുന്നു... തന്റെ ബാല്യങ്ങളിലെ ഗ്രീഷ്മങ്ങൾക്കപ്പുറം അവർ എന്നും സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ ഒരു കുടയായിരുന്നു.
അതു കൊണ്ട് തന്നെയാവാം ഞാൻ വരുന്നുണ്ട് എന്നു പറഞ്ഞപ്പോൾ ആദ്യമൊരു തേങ്ങലും പിന്നൊരു ഒരുക്കപ്പാടിന്റെ വെപ്രാളവും ഫോണിന്റെ മറുത്തലയ്ക്കൽ ഉയർന്നത്.
പിന്നീടുള്ള ഓരോ യാത്രകളിലും അവർ ഒപ്പമുണ്ടായിരുന്നു... ഓരോ തവണ ഡോക്ടറെ കണ്ടു മടങ്ങുമ്പോഴും എന്താ മോളെ നിനക്ക് എന്ന ചോദ്യം ആ കണ്ണുകളിൽ ഉണ്ടായിരുന്നു. കണ്ടില്ലെന്നു നടിച്ചു പുറത്തേക്ക് നോട്ടം അയക്കുമ്പോഴും ഈ മുഖവും മനസ്സിൽ നിന്നും മായല്ലേ എന്നു മാത്രമായിരുന്നു ഒരേ പ്രാർത്ഥന...
എന്നും വഴക്കിടുന്ന, പെട്ടെന്ന് ദേഷ്യപ്പെടുന്ന, പെട്ടെന്ന് കരയുന്ന വഴക്കാളി എന്ന, കഴിഞ്ഞ പത്തിരുപത് വർഷമായുള്ള തന്റെ മേൽവിലാസം തന്നിൽ ആഴത്തിൽ വേരോടിയ ഡിപ്രഷൻ കാരണമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ താൻ ഒട്ടും ഞെട്ടിയില്ല...
ആകാശം മോഹിച്ചവളുടെ ചിറകരിഞ്ഞ ബാല്യത്തിൽ നിന്നും തുടങ്ങി, പ്രണയത്താൽ വിഷം തീണ്ടി നഷ്ടപെടലിന്റെ നോവുകടൽ നീന്തി വന്നവളുടെ കൗമാരവും കടന്ന്, മദ്യത്തിന്റെ പുളിച്ചു തികട്ടൽ കെട്ടിനിന്ന കിടപ്പറകളിൽ ഇല്ലാതായ യൗവനത്തിൽ, ഡിപ്രഷന്റെ വിത്തുകൾ മുളച്ചു തുടങ്ങിയത് ഡോക്ടർ കണ്ടെടുക്കുമ്പോൾ, വിഭ്രാന്തിയാൽ എന്റെ രണ്ടു കൈയും മുടിയിൽ ബലമായി അമർന്നു പോയിരുന്നു.
ദേവിച്ചേച്ചിയെ പറഞ്ഞു വിട്ട ശേഷം വസ്ത്രങ്ങൾ അടുക്കി പെറുക്കി വെക്കുമ്പോഴായിരുന്നു ജൂനിയർ ഡോക്ടർ ദീപക് കയറി വന്നത്. തന്റെ മകൻ ശ്യാമിന്റെ പ്രായമുണ്ടാകും. വന്നപാടെ പ്രിയാമ്മേ എന്നും വിളിച്ചു ബെഡിനരികിൽ ദീപക് കസേര വലിച്ചിട്ട്‌ ഇരുന്നു...
മകനെ അടുത്തു കിട്ടിയ അമ്മയുടെ സന്തോഷമായിരുന്നു എനിക്കപ്പോൾ. കുറെ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരുന്നപ്പോൾ അതു വരെ അപരിചിതത്വം തോന്നിയ ഇടങ്ങൾ പെട്ടെന്ന് എന്റെ സ്വന്തമായി തോന്നിത്തുടങ്ങി.
ചേർത്തു പിടിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു നോവുകളും ഉണ്ടാവില്ലായിരുന്നിരിക്കണം അല്ലേ...
സ്മൃതി നാശം സംഭവിച്ചു തുടങ്ങിയ തലച്ചോറിൽ ആദ്യ വിത്തുകൾ പാകിയ ഡിപ്രഷന് കുറച്ചു മരുന്നുകൾ തന്ന് മകനെപ്പോലെ ആദ്യ മാത്രകൾ കഴിപ്പിച്ച് ദീപക് പോയപ്പൊഴേക്കും അതുവരെ അടക്കി വെച്ചിരുന്ന കണ്ണീർ മടപൊട്ടിയൊഴുകിയ മലവെള്ളപ്പാച്ചിൽ പോലെ ഒഴുകി....
നിറഞ്ഞു തുളുമ്പിയ കണ്ണുകൾക്കു മുന്നിൽ, മറന്നു പോയിത്തുടങ്ങിയ പ്രിയപ്പെട്ടവരുടെ മുഖം ഓർക്കാൻ ശ്രമിച്ച് അവ്യക്തമായ രൂപങ്ങൾക്ക്‌ ജീവൻ നൽകുന്നതിനിടെ ശക്തിയായി കാറ്റിൽ വാതിൽ അടഞ്ഞു വന്നതും ഓർമ്മകളുടെ സ്ഫടിക പാത്രം ഊർന്നു വീഴുകയായിരുന്നു.
ഇനി എന്നിലേക്കൊരു ഓർമ്മയായി ആരുടെ മുഖങ്ങൾ ആകും പടി കടന്നു വരിക... ഏറ്റവും പ്രിയപ്പെട്ടവർ പോലും ഇനി തനിക്ക് അപരിചിതർ ആകുമോ.... തന്റെ മക്കളുടെ മുഖം മറന്നു ഇനി ഏത് ഭൂതകാലത്തിലാകും എന്റെ ഓർമ്മകൾ ജീവിക്കുക.... ഹൃദയം അത്രമേൽ കനം വെക്കുമ്പോൾ, ഓർമ്മകൾ ഊർന്നു വീഴുമ്പോൾ, ഇന്നലെകളിലെ നോവുകൾ ഭ്രാന്തിന്റെ വക്കെത്തെത്തിക്കുമ്പോൾ, ഈ മുറിക്കുള്ളിൽ ഒരു മരണം എന്നെ കൊതിപ്പിക്കുന്നുണ്ട്.....
പുലരാറായിരിക്കുന്നു...
പുറത്തപ്പോൾ കൂട്ടിയും കിഴിച്ചും ഉത്തരങ്ങൾ ശരിയാവാതെ, ഭൂതകാലത്തിലെ ഓർമ്മകളിൽ ശിശുക്കളായ കുറെ മുതിർന്നവർ, ഓർമ്മകൾ നഷ്ടപ്പെട്ട്‌ ഉഴറുന്നുണ്ടായിരുന്നു....
✍🏾സിനി ശ്രീജിത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot