നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിണ്ടാമഠം

Image may contain: 1 person, sunglasses and closeup
***********
::1.കോവക്ക ::
അലീന എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്.അവളെ കോവക്കാ പെണ്ണ് എന്നായിരുന്നു അവളുടെ കാമുകന്‍ സുധി വിളിച്ചു കൊണ്ടിരുന്നത്.നേരിട്ടല്ല,മനസ്സില്‍.നേരിട്ട് അലീനയെ അങ്ങിനെ വിളിക്കാന്‍ ധൈര്യം സുധിക്ക് ഉണ്ടായിരുന്നില്ല. അവളുടേത്‌ ഒരു കോവക്കയുടെ ആകൃതി ഓര്‍മ്മിപ്പിക്കുന്ന മുഖമായിരുന്നു.അതില്‍തന്നെ നീണ്ട മുക്കും.അവള്‍ വിരൂപയല്ല.അവളുടെ ചിരി ,വളരെ തെളിച്ചമുള്ളതും അവനെ സന്തോഷിപ്പിക്കുന്നതുമായിരുന്നു.അങ്ങിനെയാണ് അവളെ അവന്‍ ഇഷ്ടപെട്ടത്.ആ ഇഷ്ടം ഒന്നോ രണ്ടോ ദിവസമേ നീണ്ടുനിന്നുള്ളു.അവനു അവളോടു തോന്നിയ പ്രണയമെല്ലാം പുതുമഴയിലെ വെള്ളം പോലെ ഒലിച്ചുപോയി.അവശേഷിച്ചത് ആദ്യത്തെ ഇഷ്ടത്തിന്റെ ,ഗന്ധമാണ്.പുതുമണ്ണിന്റെ ഗന്ധം.അതൊക്കെ എന്നേ പോയി.ഇപ്പോള്‍ അവന്റെ മനസ്സിലെ അവളുടെ ഇടം ഒരു വേനല്‍ത്തുരുത്താണ്.എങ്കിലും ഇപ്പോഴും അവര്‍ കാമുകികാമുകന്‍മാരാണ്.പ്രണയത്തിനും തേനിനും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വ്യാജപകര്‍പ്പുകള്‍ ഉണ്ടല്ലോ.
അവളെപ്പോലെ ഒരു വൈകുന്നേരമായിരുന്നു അത്.ചാരനിറം പടര്‍ന്ന മേഘരഹിതമായ ആകാശത്തിന് വലിയ ഭംഗിയില്ലെങ്കിലും ഒരു ചെറുചാറ്റല്‍ മഴയുണ്ട്.നഗരത്തിന്റെ തിരക്ക് കുറഞ്ഞ മൂലയിലെ ഒരു തട്ടുകടയ്ക്കരികില്‍ നില്‍ക്കുന്ന ബദാമിന്റെ ചുവട്ടില്‍ അവര്‍ ഇരുന്നുഅവന്‍ മൊബൈലില്‍ കണ്ണും നട്ടിരിക്കുന്നു.അവളുടെ മടിയില്‍ ഏതോ പുസ്തകമുണ്ട്.അവള്‍ സെക്കണ്ട് ഹാന്‍ഡ് ബുക്ക്സ് വാങ്ങും.അവ വായിക്കുമ്പോ പഴയ ഉടമയെ ചുമ്മാ സങ്കല്‍പ്പിക്കും.ഏറെ നേരമെടുത്തു ,മുട്ടായി നുണയുന്നത്‌ പോലെയാണ് വായന.വായിച്ചു തീര്‍ന്നാല്‍ ഭയങ്കര നിരാശയാണ്.
“സുധി നീ എന്തൊക്കെയാ ഈ പറയുന്നത് ?” അലീന ചോദിച്ചു.
“നിനക്ക് എന്നെ ഇഷ്ടമല്ലേ ?എനിക്ക് രക്ഷപെടാനുള്ള ഒരേ ഒരു മാര്‍ഗമാണ് ഇത്.”അവന്‍ പറഞ്ഞു.
“ഞാന്‍ രണ്ടു കാര്യം പറയട്ടേ.പിണങ്ങരുത്.”അലീന ബുക്ക് മാര്‍ക്ക് വച്ച് പുസ്തകം അടച്ചു പറഞ്ഞു തുടങ്ങി.ഒരു പഴുത്ത ബദാമിന്റെ ഇല അവളുടെ മുടിയില്‍ വീണു.അവള്‍ മുടിയില്‍ കുരുങ്ങിയ ഇല എടുത്തു കളഞ്ഞപ്പോള്‍ ,അതിന്റെ ഞരമ്പില്‍ തങ്ങിയ ഒരു മഴത്തുള്ളി അവളുടെ നാസികയില്‍ വീണു.അവള്‍ അത് തുടച്ചു കളയാന്‍ മിനക്കെട്ടില്ല.
“ഒന്നാമത്തെ കാര്യം എനിക്ക് നിന്നെ ഇഷ്ടമാണോ ,നിന്നോട് സ്നേഹമുണ്ടോ എന്നൊക്കെ നല്ല സംശയമുണ്ട്.എനിക്കിപ്പോ എന്നെത്തന്നെ വലിയ ഇഷ്ടമില്ല.അയാം ആക്ടിംഗ് ദിസ് ഡേയ്സ്.രണ്ടാമത്തെ കാര്യം ,നിനക്ക് രക്ഷപെടാന്‍ വേറെ നൂറു കൂട്ടം മാര്‍ഗങ്ങളുണ്ട്.ഒരു മിണ്ടാമഠത്തിലെ പാവപ്പെട്ട കന്യാസ്ത്രീകളെ പറ്റിക്കല്‍ മാത്രമല്ല ജീവിതം.അതിനു കൂട്ടുനില്‍ക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല.”അവള്‍ പറഞ്ഞുനിര്‍ത്തി.
സുധി അതിനു മറുപടി പറയുന്നതിന് പകരം ഒരു സിഗരറ്റ് കൊളുത്തി.മഴ കുറഞ്ഞിരിക്കുന്നു.പുകവലയങ്ങള്‍ക്കിടയിലൂടെ അവന്‍ റോഡിലേക്ക് നോക്കി.മഴ കുറയാന്‍ കാത്തുനിന്ന ബൈക്ക് യാത്രികര്‍ യാത്ര തുടരാന്‍ തുടങ്ങുന്നു. റോഡിനപ്പുറം ഒരു വയല്‍ നികത്തുന്ന പണി പുരോഗമിക്കുന്നു.അവിടെ ചുവന്ന മണ്ണിന്റെ കടലില്‍ , സര്‍പ്പത്തിന്റെ പത്തിപോലെ ഒരു ജെ.സിബിയുടെ കൈ മണ്ണിനെ ഭോഗിക്കാന്‍ ഉയര്‍ന്നുനിന്നു.ജെ.സിബിയുടെ ഡ്രൈവര്‍ ക്യാബിനില്‍ ഒരാള്‍ തണുത്തുവിറച്ചിരിന്നു ഉറങ്ങുന്നു. സുധി അവളെ നോക്കി.കോവക്കാമൂക്കിന്റെ അറ്റത്ത് ഒരു തുള്ളി മഴ തങ്ങിനില്‍ക്കുന്നത് അവന്‍ കണ്ടു.അവന്‍ അവളുടെ മൂക്കിലേക്ക് ചുണ്ടമര്‍ത്തി.അത് വളരെ പെട്ടെന്നായിരുന്നു.ആ മഴത്തുള്ളിയില്‍ ഒരു നിമിഷനേരത്തേക്ക് സുധിയുടെ ചുണ്ടിലും ആത്മാവിലും ഒരു നേര്‍ത്ത തണുപ്പിന്റെ പൂ വിരിഞ്ഞു.അത് അല്‍പനേരത്തേക്ക് മാത്രമായിരുന്നു.അവള്‍ അവന്റെ മുഖം തട്ടിമാറ്റി.അകലെ ജെ.സി ബി ഡ്രൈവര്‍ ഉറക്കത്തില്‍നിന്ന് ഞെട്ടി ഉണര്‍ന്നു ചുറ്റും നോക്കുന്നു.
“എനിക്ക് വേറെ വഴിയില്ല എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് അവന്‍ പറഞ്ഞു.സിഗരറ്റ് പുകയുടെ ചുവയുള്ള വാക്കുകള്‍ അവളുടെ കോവക്കാമുഖത്ത് തട്ടി.
:2 .മിണ്ടാമഠം::
ചരല് വിരിച്ച മുറ്റത്തിനുമുകളില്‍ പാഷന്‍ഫ്രൂട്ട് വള്ളികള്‍ പടര്‍ന്നുകിടക്കുന്ന ഒരു പന്തല്‍.അതിനുരികില്‍ .പാവലും,പയറും വെണ്ടയും,പടവലവും ,നിറയെ കായ്ച്ചുനില്‍ക്കുന്ന ഒരുപച്ചക്കറി തോട്ടം.പലതരത്തിലുള്ള ചെടികള്‍ നിറയെ പൂക്കളുമായി തിങ്ങി നിറഞ്ഞുനില്‍ക്കുന്ന വിശാലമായ പൂന്തോട്ടത്തിന്റെ നടുവില്‍ വ്യാകുലമാതാവിന്റെ കല്ലില്‍ കൊത്തിയ പ്രതിമ. തോട്ടത്തിന്റെ അതിരില്‍ വെണ്‍തേക്കുകള്‍ കാവല്‍നിന്നു.മരങ്ങള്‍ക്കും ചെടികള്‍ക്കുമിടയില്‍ ഇളംമഞ്ഞ നിറമുള്ള മിണ്ടാമഠം മറഞ്ഞുനിന്നു. മൂനര ഏക്കര്‍ വരുന്ന പുരയിടത്തില്‍ തേക്കും,കാപ്പിയും,ഇലഞ്ഞിയും ,പ്ലാവും ,മാവും ധ്യാനത്തില്‍ മുങ്ങിയത്പോലെ നിന്നു. ഇലഞ്ഞിമരത്തില്‍ ഒരു വണ്ണാത്തിക്കിളി കൂട് കൂട്ടിയിട്ടുണ്ട്.അവപോലും ശബ്ദം തീരെയുണ്ടാക്കുന്നില്ല.ജീവജാലങ്ങള്‍ മഠത്തിലെ കന്യാസ്ത്രീകള്‍ക്കൊപ്പം മൗനം ജീവിതമാര്‍ഗമാക്കിയത് പോലെയുണ്ട്.
ഇതൊരു നട്ടുച്ചയാണ്.
ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെ മദര്‍ സുപ്പീരിയര്‍ മഠത്തിന്റെ സ്വീകരണമുറിയിലെ ഭിത്തിയിലുള്ള ഗ്രില്ലിന്റെ അരികില്‍ കസേരയിട്ടിരിക്കും.പുറത്തുനിന്നുള്ളവര്‍ക്ക് ഈ സമയം അവരുമായി സംസാരിക്കാം.പ്രാര്‍ത്ഥനയ്ക്കും സഹായങ്ങള്‍ തേടിയും ആളുകള്‍ വരും.ഈ ഒരു മണിക്കൂര്‍ മാത്രമാണ് ,കന്യാസ്ത്രീകള്‍ സംസാരിക്കുന്നത്.അതും തീരെ ചെറിയ വാക്കുകളില്‍.ആകെ നാല് കന്യാസ്ത്രീകളാണ് അവിടെയുള്ളത്.
ബാക്കിയുള്ള സമയമത്രയും മൗനമാണ്.
കൂടുതല്‍ നേരവും ധ്യാനവും പ്രാര്‍ത്ഥനയും.ഈ ഒരുമണിക്കൂര്‍ നേരവും പ്രാര്‍ത്ഥനാവശ്യങ്ങള്‍ക്കും ഭിക്ഷക്കുമാണ് പൊതുജനങ്ങള്‍ മഠത്തില്‍ വരുന്നത്.വാക്കുകള്‍ ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ ,മൗനത്തില്‍ ആത്മാവിനെ ഉരുക്കുന്ന ധന്യാത്മാക്കളായ ആ സ്ത്രീകളുടെ പ്രാര്‍ത്ഥന ദൈവം പെട്ടെന്ന് കേള്‍ക്കുന്നുവെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.ചിലര്‍ അവര്‍ക്ക് ഭക്ഷണവും അരി ,ഗോതമ്പ് തുടങ്ങിയവ കൊണ്ടുവരും.കന്യാസ്ത്രീകള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും.
മദര്‍ സുപ്പീരിയര്‍ അഴികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി.ഒരു പിടക്കോഴി മുറ്റത്തുകൂടി നടക്കുന്നത് സിസ്റ്റര്‍ കണ്ടു.അത് മുറ്റത്തു ഉണങ്ങാന്‍ വച്ച കാപ്പിക്കുരവിന്റെ മേലെ കടന്നു അത് തെറിപ്പിക്കാന്‍ തുടങ്ങി.
സിസ്റ്റര്‍ ഒരു പേപ്പറില്‍ “ കോഴി തട്ടിത്തെറിപ്പിക്കാതെ കാപ്പിക്കുരു ടെറസിന്റെ മുകളിലേക്ക് വാരിവയ്ക്കുക “എന്ന നിര്‍ദേശം എഴുതിവച്ചു.ഇത് പുറം കാര്യങ്ങള്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്ന കന്യാസ്ത്രീക്ക് നല്‍കും.അവിടെ എല്ലാവരും ഒരുമിച്ചാണ് ജോലികള്‍ പങ്കിടുന്നതെങ്കിലും ഓരോരുത്തര്‍ക്കും ചുമതലകള്‍ മാറ്റിനല്‍കും.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മദറിന് ഉറക്കം വന്നു.ഈ സമയം ഉറങ്ങാന്‍ പാടില്ല.സിസ്റ്റര്‍ മാതാവിനോടുള്ള രക്തകണ്ണ് നീര്‍ ജപമാല ചൊല്ലുവാന്‍ തുടങ്ങി.അപ്പോള്‍ ഒരു മണിനാദം കേട്ടു. സിസ്റ്റര്‍ വീണ്ടും ഗ്രില്ലിന്റെ അഴികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി.
രണ്ടു കൈകളും അഴികളില്‍ പിടിച്ചു കൊണ്ട് ഒരു പ്രായം കുറഞ്ഞ സിസ്റ്റര്‍ കാണാന്‍ കാത്തുനില്‍ക്കുന്നു.ആ സിസ്റ്ററിന് എന്തോ പ്രത്യേകത മദര്‍ സുപ്പീരിയര്‍ക്ക് തോന്നി.ആ സിസ്റ്ററുടെ മുഖത്തിന്‌ ഒരു കോവക്കയുടെ ച്ഛായ ഉണ്ടായിരുന്നു.
::3.പൂച്ചെണ്ട് ::
അലീനക്ക് നല്ല പരിഭ്രമം ഉണ്ടായിരുന്നു.സിസ്റ്റര്‍ ഗ്രേസ് മരിയ എന്ന തന്റെ പുതിയ പേര്‍ താന്‍തന്നെ മറന്നുപോകുമോ എന്നായിരുന്നു അവളുടെ ഒന്നാമത്തെ ഭയം.പക്ഷേ അത് വലിയ പ്രശ്നമായില്ല.കാരണം ഒന്നാമത് കന്യാസ്ത്രീകള്‍ പരസ്പരം സംസാരിക്കുന്നത് ആകെ ഒരുമണിക്കൂര്‍ മാത്രമേ ഉള്ളു..അതില്‍ത്തന്നെ അവര്‍ പരസ്പരം സിസ്റ്റര്‍ എന്നാണു വിളിക്കുന്നതും.
പക്ഷെ ഏറ്റവും വലിയ ബുദ്ധിമുട്ട് നിശബ്ദത തന്നെയായിരുന്നു.
മൗനം കുടിച്ചു വളരുന്ന ചെടികള്‍.മൗനത്തിന്റെ നിറമുള്ള ഭിത്തികള്‍.കിളികളുടെ സ്വരം കേള്‍ക്കാം.പിന്നെ പശുവിന്റെ അമറല്‍.കോഴികളുടെ കൊക്കരക്കോ. മിണ്ടാപ്രാണികള്‍ പോലും കന്യാസ്ത്രീകളുടെ വൃതത്തില്‍ പങ്കു ചേര്‍ന്നിരിക്കുന്നുവെന്നു അവള്‍ക്ക് തോന്നി.
ടി.വി ഇല്ല.ഫോണില്ല.ഉള്ളത് പത്രം മാത്രമാണ്.അത് വായിക്കുന്നത് ഒരാള്‍ മാത്രം .മദര്‍ സുപ്പീരിയര്‍.മറ്റുള്ളവര്‍ അറിയേണ്ട ഏതെങ്കിലും വാര്‍ത്തയുണ്ടെങ്കില്‍ അവര്‍ അത് ഒരു കടലാസില്‍ ചുരുക്കി എഴുതി നല്‍കും.ഈ മൗനം ഒരു മഹാപ്രാര്‍ത്ഥനയാണ്.ദൈവസന്നിധിയില്‍ വളരെ വിലയുള്ള മൗനം.
ആദ്യത്തെ രണ്ടു ദിവസം അലീന അസ്വഭാവികമായി ഒന്നും കണ്ടില്ല.എന്നാല്‍ അവള്‍ ഒരു കാര്യം ശ്രദ്ധിച്ചു.എല്ലാ ദിവസവും ഉച്ചക്ക് പ്രാര്‍ത്ഥനക്ക് വരുന്ന ഒരു യുവതി.അവള്‍ ഒരു കൈനറ്റിക്ക് ഹോണ്ടയിലാണ് വരുന്നത്.മദര്‍ അവളോട്‌ സംസാരിക്കില്ല.പകരം പൂക്കള്‍ കൊണ്ടുള്ള ഒരു ചെണ്ടാണ് ഒരു കവറില്‍ പൊതിഞ്ഞു കൊടുത്തു വിടുന്നത്.
എന്നും കൈനറ്റിക്കില്‍ വരുന്ന യുവതി ആരാണ് ?എന്തിനാണ് അവര്‍ എന്നും പൂക്കള്‍ വാങ്ങിക്കൊണ്ട് പോകുന്നത് ?മദര്‍ സുപ്പീരിറിനോട് അതിനെപറ്റി ചോദിയ്ക്കാന്‍ അവള്‍ക്ക് മടി തോന്നി.കൂടുതല്‍ അന്വേഷിച്ചാല്‍ ഒരുപക്ഷെ മദറിന് സംശയം തോന്നിയാലോ?മിണ്ടാമഠത്തില്‍ ,പുതിയതായി ചേരാന്‍ വരുന്ന ഗ്രേസ് മരിയ എന്ന കന്യാസ്ത്രീയുടെ വേഷത്തിലാണ് താന്‍ ആ മഠത്തില്‍ കയറിപറ്റിയത്.ക്രമീകരണങ്ങള്‍ എല്ലാം സുധിയുടെതാണ്.താന്‍ പിടിക്കപ്പെട്ടാല്‍.....പിടിക്കപെടില്ല എന്നാണു സുധി ഉറപ്പ് പറഞ്ഞത്.ലണ്ടനിലെ നോവിഷ്യെറ്റില്‍ നിന്ന് ആറുമാസത്തെ പരിശിലനത്തിനു വരുന്ന ഗ്രേസ് മരിയ എന്ന കന്യാസ്ത്രീ.രേഖകള്‍ എല്ലാം വ്യാജമാണ്.
ആരും കാണാതെ കൊണ്ടുവന്ന മൊബൈലില്‍ അവള്‍ സുധിക്ക് സന്ദേശം അയച്ചു.കൈനറ്റിക്കിന്റെ നമ്പര്‍ അവള്‍ നോട്ടു ചെയ്തിരുന്നു.
“മോളെ ,എനിക്കുറപ്പാണ് നമ്മള്‍ ഉദ്ദേശിച്ച കാര്യം നടക്കുമെന്ന്..അത് ‘കേരളവാര്‍ത്ത’ യിലെ റിപ്പോര്‍ട്ടര്‍ മാലിനിയാണ്.മാലിനി ജൂനിയര്‍ എഡിറ്ററാണ്.”ഒപ്പം മാലിനിയുടെ ഒരു ഫോട്ടോയും അവന്‍ അറ്റാച്ച് ചെയ്തിരുന്നു.
“അതേ.ഇത് മാലിനി തന്നെ.”അവള്‍ മറുപടി അയച്ചു.
“ഇത് ഞങ്ങള്‍ ഊഹിച്ചത് പോലെ തന്നെ.കേരളവാര്‍ത്തയും മഠവും തമ്മില്‍ എന്തോ ബന്ധം ഉണ്ടെന്ന് ആദ്യം മുതലേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു.ആ ബന്ധം...അതാണ്‌ കണ്ടുപിടിക്കേണ്ടത്...” അവന്റെ മെസേജ് വന്നു.
രാത്രിയാണ്.പകലത്തെ മൗനം ഒരു പുഴയാണെങ്കില്‍ രാത്രിയിലെ ഒരു കടലാണ്.ബാത്ത് റൂമിലിരുന്നാണ് അവള്‍ മെസേജ് അയച്ചത്.ഭയത്തെക്കാള്‍ ,ഒരു കുറ്റബോധമാണ് അവളെ ഭരിക്കുന്നത്‌.ഒരു നല്ല വെളുത്ത കടലാസില്‍ ,അറിയാതെ മഷി വീഴ്ത്തിയ ഒരു കുട്ടിയുടെ കുറ്റബോധം.അവള്‍ വേഗം ഫോണ്‍ ഓഫ് ചെയ്തു.
പിറ്റേന്ന് അവള്‍ മദര്‍ സുപ്പീരിയറിന്റെ പ്രവര്‍ത്തികള്‍ അവരറിയാതെ ശ്രദ്ധിച്ചു.ഉച്ചക്ക് മാലിനിക്ക് നല്‍കുന്ന പൂച്ചെണ്ട് ,സിസ്റ്റര്‍ അന്നയാണ് ഉണ്ടാക്കുന്നതെന്ന് അവള്‍ കണ്ടെത്തി.
സിസ്റ്റര്‍ അന്ന ഇമ്മാനുവല്‍.
അവര്‍ ഒരു രോഗിയാണ്. എന്തൊക്കെയോ കൊടിയ അസുഖങ്ങള്‍ അവരെ തളര്‍ത്തുന്നു..ആയാസകരമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ,സിസ്റ്റര്‍ അന്നക്ക് കഴിയില്ല.അവര്‍ ഏറിയ സമയവും മുറിയില്‍ കിടക്കുകയാണ്.എല്ലാദിവസവും തോട്ടത്തില്‍ നിന്ന് പറിക്കുന്ന പൂക്കള്‍ ഏതെങ്കിലും സിസ്റ്റര്‍മാര്‍ അവരുടെ മുറിയില്‍ എത്തിക്കും.സിസ്റ്റര്‍ അന്ന ,അതുകൊണ്ട് മനോഹരമായ ഒരു പൂച്ചെണ്ട് സൃഷ്ടിക്കും.മഞ്ഞുകണങ്ങള്‍ വീണ ഒരു കെട്ടു പൂക്കള്‍.അവ സിസ്റ്റര്‍ അന്നയെപ്പോലെ നിര്‍മ്മലമാണ്.കാരുണ്യമുറഞ്ഞ അവരുടെ കണ്ണുകള്‍ പോലെ മനോഹരമാണ്.അവള്‍ ശ്രദ്ധിക്കുന്നത് മദര്‍ സുപ്പീരിയര്‍ക്ക് മനസ്സിലായെന്നു തോന്നുന്നു.
അന്ന് ഉച്ചക്ക് ,എല്ലാവരും പരസ്പരം സംസാരിക്കുന്ന ഇടവേളയില്‍ അവര്‍ കാര്യങ്ങള്‍ പുതിയ സിസ്റ്റര്‍ക്ക് വിശദീകരിച്ചു കൊടുത്തു.
“കേരളത്തിലെ ,ഏറ്റവും പ്രധാനപ്പെട്ട ഒരു മാധ്യമ സംരംഭമാണ് കേരളവാര്‍ത്ത എന്ന് സിസ്റ്റര്‍ക്ക് അറിയാമല്ലോ.അത് ക്രിസ്ത്യന്‍ ഉടമസ്ഥതയിലുള്ളതാണ്.കൂടാതെ അവര്‍ക്ക് നമ്മുടെ മഠവുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്.നമ്മുടെ മഠത്തില്‍ വരുന്ന പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായവും മറ്റും അവര്‍ മുഖേന നല്‍കുന്നുണ്ട്.അവരുടെ നഗരത്തിലെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ,മാതാവിന്റെ നാമത്തിലുള്ള ഒരു ചാപ്പലുണ്ട്.അവിടുത്തെ അള്‍ത്താര അലങ്കരിക്കുവാനാണ് എല്ലാദിവസവും ഇവിടെനിന്ന് പൂക്കള്‍ കൊണ്ട് പോവുന്നത്.”
വളരെകാലം കൂടിയാണ് മദര്‍ സുപ്പീരിയര്‍ അത്രയും വാചകങ്ങള്‍ ഒരുമിച്ചു പറയുന്നത്‌.പറഞ്ഞുതീര്‍ന്നതും ,കയ്പ്നീര്‍ കുടിച്ചത് പോലെ ,അവരുടെ മുഖം ചുവന്നു.
“സിസ്റ്റര്‍ അന്ന ഇമ്മാനുവലിന്റെ രോഗാവസ്ഥ സിസ്റ്റര്‍ ഗ്രേസിനു അറിയാമല്ലോ.നാളെമുതല്‍ സിസ്റ്റര്‍ അന്നയെ ബൊക്കെ ഉണ്ടാക്കാന്‍ സഹായിക്കേണ്ട ചുമതല സിസ്റ്റര്‍ക്കാണ്.”അവര്‍ കൂട്ടിച്ചേര്‍ത്തു,
സംസാരം വളരെ കൂടുതലായി എന്നൊരു ഭാവം,മദര്‍ സുപ്പീരിയര്‍ക്കും മറ്റുള്ള മൂന്നു സിസ്റ്റര്‍മാര്‍ക്കും തോന്നിയിരിക്കണം.ബാക്കി മദര്‍ സുപ്പീരിയര്‍ എഴുതിയാണ് അവള്‍ക്ക് കൊടുത്തത്.
“സിസ്റ്റര്‍ അന്ന ഇമ്മാനുവല്‍ ,വളരെ അനുഗ്രഹീതയായ ഒരു കന്യാസ്ത്രീയാണ്.നമ്മുടെ വൃതം ,തന്റെ രോഗത്തോട് ചേര്‍ത്ത് അവര്‍ കര്‍ത്താവിനു അര്‍പ്പിക്കുന്നു.സിസ്റ്റര്‍ അന്ന ഇമ്മാനുവലിനൊപ്പം സമയം ചെലവഴിക്കുന്നത് സിസ്റ്റര്‍ ഗ്രേസിനു നല്ലൊരു പരിശീലനമാകും.”
::4.ലാവണ്ടര്‍:‍:
പല നിറത്തിലുള്ള റോസപ്പൂക്കള്‍ക്കും പല അര്‍ത്ഥമാണുള്ളത്.ചുവപ്പ് പ്രണയത്തെ സൂചിപ്പിക്കുന്നു.വെളുത്ത റോസകള്‍ പരിശുദ്ധി.മഞ്ഞ ആനന്ദം.പിങ്ക് നിറം സൂചിപ്പിക്കുന്നത് നന്ദിയാണ്.കറുത്ത നിറമുള്ള റോസപ്പൂവുകള്‍ മരണത്തെയും.ചുവപ്പ് അതികഠിനമായി നിറംമാറ്റത്തിനു വിധേയമാകുമ്പോള്‍ കറുപ്പ് ജനിക്കുന്നു.പുലര്‍ച്ചെ ,സിസ്റ്റര്‍ അന്ന ഇമ്മാനുവലിനു ബൊക്കെ ഉണ്ടാക്കാനായി റോസാപൂക്കള്‍ ശേഖരിക്കുമ്പോള്‍ അലീന പണ്ട് അവയുടെ നിറങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ച് എവിടെ നിന്നോ വായിച്ചത് ഓര്‍മ്മിച്ചു.
സുധി തനിക്ക് ആദ്യമായി സമ്മാനിച്ചത്‌ ലാവണ്ടര്‍ നിറമുള്ള റോസാപ്പൂവാണ്.ആദ്യ കാഴ്ചയിലെ പ്രണയത്തെ സൂചിപ്പിക്കുന്ന ലാവണ്ടര്‍ നിറം.
നഗരത്തിലെ കോഫിഷോപ്പുകളില്‍ ,അവന്റെ ഗ്രാമത്തിനരികിലെ വിജനമായ കൈതത്തോട്ടങ്ങള്‍ക്കിടയിലെ വഴിയോരങ്ങളില്‍ ,മഴപ്പായലിന്റെ പച്ച നിറം പുതലിച്ച ഏതോ അമ്പലക്കുളത്തിന്റെ പടവുകളില്‍ ...പ്രണയം തുടങ്ങിയ നാളുകളില്‍ സംസാരിച്ചിരുന്ന എത്രയോ ഇടങ്ങള്‍...എന്നാല്‍ ആദ്യത്തെ വസന്തത്തിനുശേഷം ,ഇലകള്‍ കൊഴിയുന്ന ജീവിതത്തിന്റെ ശിശിരം തങ്ങളുടെ ജീവിതത്തില്‍ കടന്നുവന്നു.ഇപ്പോള്‍ തങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടോ ?താന്‍ ചെയ്യുന്ന ഈ സാഹസികത ,ആ പ്രണയം ഇപ്പോഴുമുണ്ടെന്ന് തെളിയിക്കാനോ?അതോ നഷ്ടപ്പെട്ട പ്രണയം തിരിച്ചു പിടിക്കാനോ?
അറിയില്ല.
അവള്‍ പൂക്കള്‍ ശേഖരിച്ചു ഒരു കുട്ടയിലാക്കി ,സിസ്റ്റര്‍ അന്ന ഇമ്മാനുവലിന്റെ മുറിയിലെത്തി.അവര്‍ കട്ടിലില്‍ തലയിണകള്‍ ഭിത്തിയിലേക്ക് ചാരി കണ്ണുകള്‍ അടച്ചു ധ്യാനിക്കുകയാണ്.ജനാലയഴികള്‍ കടന്നു,തോട്ടത്തില്‍നിന്ന് വരുന്ന സൂര്യന്റെ സൗമ്യമായ പ്രകാശം അവരുടെ കവിളുകളില്‍ തലോടുന്നു.അവരുടെ കയ്യില്‍ ഒരു പേപ്പറും പേനയുമുണ്ട്.ഇടക്ക് പാതി ധ്യാനത്തില്‍ അവര്‍ ആ കടലാസില്‍ എന്തോ കുറിക്കുന്നത് അവള്‍ ശ്രദ്ധിച്ചു.
അവള്‍ മുറിയില്‍ കടന്നുവന്നത് ,സിസ്റ്റര്‍ അന്ന ശബ്ദത്തില്‍നിന്ന് അറിഞ്ഞെന്നു തോന്നി.അവര്‍ കണ്ണുകള്‍ വിടര്‍ത്തി അവളെ നോക്കി പുഞ്ചിരിച്ചു.ഏതോ ഫ്രഞ്ച് പെയിന്റിങ്ങില്‍ നിന്ന് ഇറങ്ങി വന്ന പ്രഭുകുമാരിമാരുടെ പുഞ്ചിരിപോലെ അലീനക്ക് തോന്നി.
പൂക്കള്‍നിറച്ച കുട്ട മേശയില്‍ വയ്ക്കാന്‍ അവര്‍ ആംഗ്യം കാണിച്ചു.ആദ്യം എഴുതിക്കൊണ്ടിരുന്ന കടലാസ് അവര്‍ തലയിണക്കിടയിലേക്ക് തിരുകി.പൂച്ചെണ്ട് നിര്‍മ്മിക്കുന്നതിനിടയിലും സിസ്റ്റര്‍ അന്ന ഇമ്മാനുവല്‍ ഇടയ്ക്കിടെ കണ്ണുകള്‍ അടയ്ക്കും.അതിമധുരമായ സ്വപ്നങ്ങളുടെ ഇടവേളയിലാണ് സിസ്റ്റര്‍ അന്ന ഇമ്മാനുവല്‍ ജീവിക്കുന്നതെന്ന് അവള്‍ക്ക് തോന്നി.ഉച്ചയാകാറായപ്പോള്‍ ബൊക്കെയുടെ പണിതീര്‍ന്നു.
പലനിറത്തിലുള്ള റോസപ്പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച ചെണ്ട്.
അവള്‍ അത് നോക്കി ആസ്വദിച്ചുകൊണ്ടിരുന്നപ്പോള്‍ സിസ്റ്റര്‍ അന്ന അവള്‍ക്ക് നേരെ ഒരു കടലാസില്‍ എന്തോ എഴുതി നീട്ടി.അവള്‍ അത് വായിച്ചു.
“ഭക്തിയില്‍ എല്ലാ നിറങ്ങളുമുണ്ട്.സ്നേഹം ,നന്ദി ,ആനന്ദം ,പ്രണയം ,പരിശുദ്ധി ...”
തന്റെ ചിന്തകള്‍ അവര്‍ എങ്ങിനെ മനസ്സിലാക്കി ?അല്പം കഴിഞ്ഞു മദര്‍ സുപ്പീരിയര്‍ മുറിയില്‍ വന്നു.നേരം ഉച്ചയാകുന്നു.ഒരു മണിക്കൂര്‍ സംസാരിക്കുന്നതിന്റെ ഇടവേള ഇപ്പോള്‍ തുടങ്ങും.
അലീന സിസ്റ്റര്‍ അന്നയെ താങ്ങിയെടുത്ത് ബാത്ത്റൂമിലേക്ക് കൊണ്ട് പോയി.തിരികെ വന്നപ്പോള്‍ മദര്‍ സുപ്പീരിയര്‍ പൂച്ചെണ്ട് ഒരു കവറിലാക്കി കൊണ്ട് പോകുന്നത് കണ്ടു.ഇപ്പൊ മുറിയില്‍ ആരുമില്ല.
അവള്‍ സിസ്റ്റര്‍ അന്നയുടെ തലയിണക്കിടയില്‍ അവര്‍ മുന്‍പെഴുതി വച്ച കടലാസ് തിരഞ്ഞു.അത് അവിടെയില്ലായിരുന്നു.
::5.ഹെഡ് ഓര്‍ ടെയില്‍::
സുധി ജോലി ചെയ്യുന്ന മലയാളഭൂമി ചാനല്‍ ,കേരളത്തിലെ മാധ്യമങ്ങളില്‍ രണ്ടാം സ്ഥാനത്താണ്.രണ്ടാം സ്ഥാനം എന്ന് പേര് മാത്രമേ ഉള്ളു.ഒന്നാം സ്ഥാനത്ത് നില്‍കുന്ന കേരളവാര്‍ത്തയുമായി കാതങ്ങള്‍ പിന്നിലാണ് മലയാളഭൂമിയും മറ്റു മാധ്യമങ്ങളും.ചാനലിന്റെ റേറ്റിംഗിലും പത്രത്തിന്റെ പ്രചാരത്തിലും കേരളവാർത്തയെ തോല്‍പ്പിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയുന്നില്ല.
മലയാളഭൂമിയുടെ എം.ഡി കെ.പി മനോഹരന്‍നായര്‍ക്ക് സുധിയെ വളരെ ഇഷ്ടമാണ്.ഇഷ്ടം കൂടിയപ്പോള്‍ ,അയാള്‍ അവനു അഞ്ചു ലക്ഷം രൂപ കൊടുത്തു. മിടുക്കനായ തന്റെ ഒരു സീനിയര്‍ സബ് എഡിറ്റര്‍ക്ക് ,സഹോദരിയെ വിവാഹം കഴിച്ചുവിടുന്നതിന്റെ ആവശ്യത്തിനു ചാനല്‍ ഉടമ നല്‍കുന്ന സഹായമായാണ് സുധി അതിനെ കണ്ടത്.സുധിക്ക് സത്യത്തില്‍ വെളുത്തു പൊക്കം തുറഞ്ഞു ,മാംസളമായ ചതുരമുഖമുള്ള മനോഹരനെ ഭയമായിരുന്നു.
“എനിക്ക് രണ്ടു ലക്ഷ്യങ്ങളെ ഈ ജീവിതത്തിലുള്ളു.”അവനു പണം നല്‍കിയ ദിവസം തന്റെ കറങ്ങുന്ന ചുവന്ന കസേരയിലിരുന്നു മനോഹരന്‍ സുധിയോടു പറഞ്ഞു.
“ഒന്ന്, കേരളവാർത്തയെ തോല്‍പ്പിക്കുക.രണ്ടു ,എന്റെ മകളെ വിവാഹം കഴിച്ചയപ്പിക്കുക.അതിനു വേണ്ടി എന്തും ഞാന്‍ ചെയ്യും.” അത് പറയുമ്പോള്‍ മനോഹരന്റെ കണ്ണുകള്‍ ചുരുങ്ങി.ഞരമ്പുകള്‍ പിടഞ്ഞു കിടക്കുന്ന ,ഉരുക്ക് പോലെയുള്ള കൈത്തണ്ടയില്‍ അയാളുടെ റാഡോ വാച്ച് മിന്നി.അയാളുടെ വാക്കുകള്‍ ശരി വയ്ക്കുന്നത് പോലെ.
തന്റെ എം.ഡിയുടെ മനസ്സ് പേര് പോലെ മനോഹരമല്ലെന്ന് വഴിയേ സുധി മനസ്സിലാക്കി.രാഷ്ട്രീയക്കാരെ ബ്ലാക്ക് മെയില്‍ ചെയ്യുക,റിയല്‍ എസ്റ്റെയിറ്റ് ഡീലുകള്‍ കൊട്ടേഷന്‍ കൊടുത്ത് തീര്‍പ്പാക്കുക ...അയാളുടെ ലീലാവിലാസങ്ങള്‍ ഓരോന്നായി സുധി മനസ്സിലാക്കി.പക്ഷേ മനോഹരന്റെ രണ്ടു ലക്ഷ്യങ്ങളും അത്ര എളുപ്പത്തില്‍ നേടാവുന്നതല്ലായിരുന്നു.
“എന്താ അയാളുടെ മോളുടെ വിവാഹം നടക്കാത്തത് ?”സുധി ഒരിക്കല്‍ തന്റെ സുഹൃത്ത്‌ ക്യാമറാമാന്‍ രവിയോട് ചോദിച്ചു.
“നീ അയാളുടെ മോളെ കണ്ടിട്ടുണ്ടോ ?” ഒരിക്കല്‍ കൂടെ ജോലി ചെയ്യുന്ന രവി അവനോടു ചോദിച്ചു.
“ഇല്ല.”
രവി ഒരു വീഡിയോ സുധിയുടെ വാട്ട്സാപ്പിലെക്ക് അയച്ചു.
a hot mallu medical student.mp4 എന്നായിരുന്നു രവി അയച്ച ഫയലിന്റെ പേര്.കണ്ടാലറയ്ക്കുന്ന കാമപേക്കൂത്തുകള്‍ നിറഞ്ഞ ഒരു വീഡിയോ.
“ആ വീഡിയോയില്‍ കാണുന്നതാണ് നമ്മുടെ എം.ഡിയുടെ മോള്‍ .റഷ്യയില്‍ മെഡിസിന്‍ പഠിക്കുന്നതിനിടയില്‍ കുട്ടിക്ക് സംഭവിച്ച ഒരു ചെറിയ കൗതുകമാണ് ഈ വീഡിയോ.”രവി ഒരു വിടലചിരിയോടെ പറഞ്ഞു.
പണം വാങ്ങി മൂന്നു മാസത്തിനു ശേഷം വീണ്ടും ഒരു ദിവസം അയാള്‍ സുധിയെ വിളിപ്പിച്ചു.ചുവന്ന കസേര ,മൊട്ടത്തല ,റാഡോ വാച്ച്..
“എന്റെ രണ്ടു ലക്ഷ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് എനിക്കുടനെ നേടണം.സുധി എന്നെ സഹായിക്കില്ലേ..? എം.ഡി ചോദിച്ചു.
ശീതികരിച്ച ക്യാബിനിലിരുന്നു സുധി വിയര്‍ത്തു.
മുന്നിലിരുന്ന പ്ലേറ്റില്‍നിന്ന് എംഡി ഒരു കഷണം പൈനാപ്പിള്‍ എടുത്തു വായിലിട്ടു നുണഞ്ഞു.പിന്നെ ക്യാബിനിലെ അലമാരയില്‍നിന്ന് മഞ്ഞനിറമുള്ള ഫ്രഞ്ച് കോണിയാക്ക് മദ്യം ഗ്ലാസില്‍ പകര്‍ന്നു.
“എന്റെ മോള്‍ ഒരു പാവമാണ് സുധി.ആര്‍ക്കാണ് ഒരു അബദ്ധം ഒക്കെ പറ്റാത്തത് അല്ലേ?” മദ്യം നുണഞ്ഞു ഒരു കുസൃതിച്ചിരിയോടെ അയാള്‍ പറഞ്ഞു.ഗ്ലാസിലെ മദ്യത്തിലെ ഹിമശകലങ്ങളില്‍നിന്ന് മഞ്ഞവെളിച്ചം പ്രസരിച്ചു.
“യൂവാര്‍ കണ്‍ഫ്യൂസ്ഡല്ലേ ?എന്റെ മോളോ അതോ എന്റെ ചാനലോ ..ആരെയാണ് രക്ഷിക്കേണ്ടത് എന്ന കണ്‍ഫ്യൂഷന്‍.ബോത്ത്‌ ആര്‍ മൈ ബേബിസ്..എന്നാലും കണ്‍ഫ്യൂഷന്‍ വേണ്ടാ .ലെട്സ് ലീവ് ഇറ്റ്‌ റ്റു ഡസ്റ്റിനി.വിധിക്ക് വിടാം.”അയാള്‍ മദ്യം സിപ്പ് ചെയ്തു കൊണ്ട് പറഞ്ഞു.
അയാള്‍ മേശവലിപ്പില്‍ നിന്ന് ഒരു ഒറ്റ രൂപാ നാണയം എടുത്തു മുകളിലെക്കേറിഞ്ഞു.താഴെ വീഴുന്നതിനു മുന്‍പ് അയാള്‍ അത് പിടിച്ചു കൈവെള്ളകള്‍ക്കിടയില്‍ മറച്ചു.
“പറ ,പറ സുധി ..ഏതു വേണം ?ഹെഡ് വീണാ എന്റെ മോള്‍,ടെയില്‍ വീണാ എന്റെ ചാനല്‍..” അയാള്‍ മുരണ്ടു.എംഡിയുടെ ഭാവം മാറിയത് കണ്ടു സുധി ഭയന്ന് പോയി.
“ടെയില്‍..”അവന്‍ അറിയാതെ പറഞ്ഞു.
“ഓ,എന്റെ മോളെക്കാളും ചാനലിനെയാണോ താന്‍ ഇഷ്ടപെടുന്നത്..അയാം സാഡ്...ലെട്സ് ചെക്ക്...”
അയാള്‍ കൈവെള്ള നിവര്‍ത്തി.
“ടെയില്‍.”
“അപ്പൊ ചാനല്‍ തന്നെ..യൂ വില്‍ ഗെറ്റ് ത്രീ മന്ത്സ് ..അതിനപ്പുറം മലയാളഭൂമി ഒന്നാമതെത്തണം.അല്ലെങ്കില്‍ കേരളവാര്‍ത്ത ഒന്നാമത് തുടരുന്നതിന്റെ രഹസ്യം കണ്ടെത്തണം.അല്ലെങ്കില്‍.."
അയാള്‍ ഒന്ന് നിര്‍ത്തി.
പിന്നെ കൈവെള്ളയിലിരുന്ന നാണയം നിവര്‍ത്തി അവനെ കാണിച്ചു കൊടുത്തു.
“ഹെഡ്.....നീ എന്റെ മോളെ സ്നേഹിക്കാന്‍ പഠിക്കേണ്ടി വരും.”
കേരളവാര്‍ത്തയെ തോല്‍പ്പിക്കുന്നതിലും ഭേദം അയാളുടെ മോളെ കെട്ടുന്നതാണ് നല്ലതെന്ന് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സുധി മനസ്സിലാക്കി.പല സ്കൂപ്പ് ന്യൂസുകളും ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളവാര്‍ത്തയാണ്.പ്രത്യേകിച്ച് അപകടങ്ങള്‍,മരണങ്ങള്‍ തുടങ്ങിയവ.നഗരത്തില്‍ ഒരു തീപിടുത്തം ഉണ്ടായെന്നിരിക്കട്ടെ ,കേരളവാര്‍ത്തയില്‍ ന്യൂസ് വന്നു ഏറെ സമയം കഴിഞ്ഞാവും മറ്റുള്ളവര്‍ അറിയുന്നത്.ഒരു പ്രമുഖ നേതാവിന്റെ മരണം അപ്രതിക്ഷിത മരണം ,ആരും പ്രതിക്ഷിക്കാത്ത ആ വാര്‍ത്ത കൃത്യമായ് കേരള വാര്‍ത്ത‍യില്‍ വരും.അവരുടെ വാര്‍ത്താശേഖരണത്തില്‍ എന്തോ അസ്വാഭാവികത ഉണ്ടെന്നു പലര്‍ക്കും തോന്നിയെങ്കിലും ആര്‍ക്കും അത് തെളിയിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല.എന്നാല്‍ ഒരു പുലര്‍ച്ചെ മൂന്നരക്ക് ഉണ്ടായ വലിയ ഒരു ബസപകടം ,പിറ്റേന്നത്തെ പത്രത്തില്‍ വന്നതും അത് തത്സമയം ചാനലില്‍ റിപ്പോര്‍ട്ട് ചെയ്തതും സുധിയെ ഉള്‍പെടെയുള്ളവരെ അമ്പരപ്പിച്ചു..സാധാരണ ഒരു മാധ്യമങ്ങള്‍ക്കും സാധിക്കാനാകാത്ത ഒന്നായിരുന്നു അത്.
അവരുടെ അന്വേഷണത്തില്‍ ,വാര്‍ത്തകളുടെ ഉറവിടം മിണ്ടാമഠം ആണെന്ന് ഒരു സംശയം ഉണ്ടായി.അത് കണ്ടെത്താനായാണ് ,ഒരു അവസാന വഴി എന്ന നിലയില്‍ തന്റെ കാമുകിയെ സിസ്റ്റര്‍ ഗ്രേസ് മരിയയായി സുധി മഠത്തില്‍ ചേര്‍ത്തത്.അതിനു ഫലമുണ്ടായി.കേരളവാര്‍ത്തയുടെ റിപ്പോര്‍ട്ടര്‍ക്ക് എന്നും ഉച്ചക്ക് കൊടുത്ത് വിടുന്ന പൂചെണ്ടിനോപ്പം ഒരു കടലാസും ഉണ്ടെന്നും ,അത്തരം വാര്‍ത്തകളെക്കുറിച്ച് അത് സംഭവിക്കുന്നതിനുള്ള വ്യക്തമായ സൂചനകളാണ് ആ കുറിപ്പില്‍ ഉള്ളതെന്നും ഗ്രേസ് മരിയ കണ്ടെത്തി.പക്ഷേ അത് കണ്ടെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ,ഭാവിയെക്കുറിച്ച് ദര്‍ശനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന ദിവ്യയായ സിസ്റ്റര്‍ അന്ന ഇമ്മാനുവല്‍ ഇഹലോകവാസം വെടിഞ്ഞു.
::6.മൗനം::
“അലീന ,നിനക്ക് ഭ്രാന്താണോ ?”സുധി അലറി.
“അലീന ,എനിക്ക് നിന്നെ വിവാഹം കഴിക്കണം.എനിക്ക് നിന്നെ ഇഷ്ടമാണ്.എനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ്.നിന്നെ ആ മഠത്തില്‍ വിട്ടത്.പക്ഷേ അത് കൊണ്ട് ഞാന്‍ രക്ഷപെട്ടു.വാര്‍ത്തയുടെ ഉറവിടം നമ്മുക്ക് മനസ്സിലായി.കേരളവാര്‍ത്തക്ക് സിസ്റ്റര്‍ അന്ന സൂചനകള്‍ നല്‍കിക്കൊണ്ടിരുന്നത് ,അവര്‍ അത് ആളുകളുടെ രക്ഷക്ക് ഉപയോഗിക്കും എന്ന് കരുതിയാണ്.പക്ഷേ പണം മാത്രം തേടുന്നവര്‍ അത് ചൂഷണം ചെയ്തു.പക്ഷേ നീ ഇപ്പോള്‍ പറയുന്നത്.....നോ!!”
അവള്‍ ഒരു കടലാസ് കഷണം അവന്റെ നേര്‍ക്ക് നീട്ടി.സിസ്റ്റര്‍ അന്നയുടെ രഹസ്യം കണ്ടുപിടിച്ചതിന്റെ പിറ്റേന്ന് പൂച്ചെണ്ട് ഒരുക്കുന്നതിനിടയില്‍ അവര്‍ തമ്മില്‍ നടന്ന നിശബ്ദസംഭാഷണമായിരുന്നു ആ കുറിപ്പില്‍.
“നീ ഒരു കന്യാസ്ത്രീയല്ല.”
“അല്ല.അത് സിസ്റ്റര്‍ക്ക് എങ്ങിനെ മനസ്സിലായി.?”
“നീ ഒരുപാട് സംസാരിക്കുന്നു.നിശബ്ദത ഞങ്ങളുടെ വ്രതമാണ്.നാവു കൊണ്ട് മാത്രമല്ല.മനസ്സു കൊണ്ടും.നിന്റെ മനസ്സ് വളരെ കലുഷിതമായി സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.”
“സിസ്റ്റര്‍ ,എന്നെ പുറത്താക്കാന്‍ ,എന്നെ ശിക്ഷിക്കാന്‍ ആരോടും ആവശ്യപെടാത്തത് എന്താണ് ?“
“ആര്‍ക്കും ആരെയും ശിക്ഷിക്കാന്‍ കഴിയില്ല.രക്ഷിക്കാനും.നിശബ്ദത അത് മാത്രമാണ് സത്യം .അതാണ് ഭക്തി.അനുപമായ ക്ഷമയും സ്നേഹവും പകരുന്ന മറ്റെന്താണ് ഈ ഭൂമിയിലുള്ളത്‌.”
സിസ്റ്റര്‍ ഗ്രേസ് മരിയ സുധിയുടെ മുന്‍പില്‍നിന്ന് മെല്ലെ എഴുന്നേറ്റു.മൗനത്തിന്റെ ദിവ്യമായ ഒരു ശാന്തത ആ മുഖത്ത് തിളങ്ങി.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot