നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ശരി. എന്റെ മാത്രം ശരി

ഭർത്താവിനെ പ്രാണനായി കരുതുന്ന ഒരു പെണ്ണ് തളർന്നു പോകുന്നതെവിടെയെന്നറിയുമോ? അത് ദാരിദ്ര്യത്തിന്റ മുന്നിലല്ല, രോഗത്തിന്റെ മുന്നിലല്ല, അവഗണനകളുടെയോ സങ്കടപ്പെരുമഴകളുടെയോ മുന്നിലല്ല. അത് തന്റെ ഭർത്താവിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണുണ്ട് എന്നറിയുന്ന നിമിഷം ആണ്. താൻ കൊടുത്ത സ്നേഹം ചേമ്പിലപ്പുറത്തെ വെള്ളം പോലെ ഒഴുകിപ്പോയി എന്നറിയുമ്പോളാണ്. ഞാനും തളർന്നു പോയ, തോറ്റു പോയ ഒരു ഭാര്യയായി. എന്റെ ഭർത്താവിന്റെ ഉള്ളിൽ മറ്റൊരു പെണ്ണ്. പക്ഷെ അത് അദ്ദേഹത്തോട് ചോദിച്ചു തർക്കിക്കാൻ എനിക്ക് തെളിവുകൾ ഉണ്ടായിരുന്നില്ല. ഒരു ഫോൺകാൾ ഒരു മെസ്സേജ് ഒന്നുമില്ലായിരുന്നു. പിന്നെ ഞാനെങ്ങനെ അത് കണ്ടുപിടിച്ചു എന്നാവും. അത് ഒരു ഭാര്യക്ക് മാത്രം കഴിയുന്ന ഒരു അപൂർവ്വസിദ്ധിയാണ്. ഭർത്താവിന്റെ മാറ്റം അവൾക്ക് മനസിലാകും. അധികം സംസാരിക്കാത്ത ഒരാൾ പൊടുന്നനെ ഒരു ദിവസം ചിരിച്ചു സംസാരിച്ചു കൊണ്ടിരിക്കുക അല്ലെങ്കിൽ ധാരാളം സംസാരിക്കുന്ന ഒരാൾ പെട്ടെന്ന് മൗനിയാകുക. അങ്ങനെ ഒത്തിരി മാറ്റങ്ങൾ ഉണ്ടാകും
ഞാൻ എന്റെ ഭർത്താവിനോട് ചോദിക്കാൻ തീരുമാനിച്ചു.
"വിവേകിന് മറ്റൊരു റിലേഷൻ ഉണ്ടൊ? "
വിവേക് തെല്ല് ആശ്ചര്യത്തോടെ എന്നെ നോക്കി
"വിവേകിന് നല്ല മാറ്റം ഉണ്ട് ഈയിടെയായി.. "
വിവേക് എതിർത്തില്ല. ഒന്ന് മൂളി
"പറയു വിവേക്.. ഉണ്ടൊ? "
"യെസ്.. പക്ഷെ അത് നീ കരുതും പോലെ... "
"ഞാൻ വേറെ ഒന്നും കരുതിയില്ല വിവേക്.. "എന്റെ ഉള്ളു പൊട്ടുന്നുണ്ടായിരുന്നു
"കോളേജിൽ എന്റെ അടുത്ത സുഹൃത്തായിരുന്നു .. നീലിമ. ഇപ്പൊ ഈ നഗരത്തിൽ ഉണ്ട്. ഡിവോഴ്സ് കേസ് നടക്കുന്നു. "
"വെറും ഫ്രണ്ട്? "
"അത്.. അത്.. "വിവേക് ഉമിനീരിറക്കി. പണ്ടേ തന്നെ വിവേകിന് കള്ളം പറയാനറിയില്ല.
ഞാൻ ഒന്നും പറഞ്ഞില്ല വിവേകിനെ കൂടുതൽ പറയിച്ചു ബുദ്ധിമുട്ടിച്ചുമില്ല. എന്റെ ജോലികളിലേക്കു തിരിഞ്ഞു. എന്താ ചെയ്യേണ്ടത് എന്ന് ഞാൻ ആലോചിച്ചു. വേണമെങ്കിൽ എല്ലാരും ചെയ്യും പോലെ ഉപേക്ഷിച്ചു പോകാം, നിരന്തരം കലഹിക്കാം , കുഞ്ഞുങ്ങൾ ആയിട്ടില്ലാത്ത കൊണ്ട് ഞാൻ ഇല്ലെങ്കിലും വിവേക് ജീവിക്കും.. ചിന്തകൾ അവിടെ വരെ എത്തിയപ്പോൾ ഞാൻ എന്നെ തടഞ്ഞു. ഞാൻ എന്തിനു വിവേകിനെ ഉപേക്ഷിച്ചു പോകണം?ഞാൻ ആത്മാഭിമാനമുള്ള സ്ത്രീ ആണെന്നത് ശരി തന്നെ എങ്കിലും വിവേകിനെ കൂടാതെ ജീവിക്കാൻ സാധിക്കാത്ത വിധം ദുർബലയുമാണ്. വിവേക് എന്റെ ആണ് എന്റെ മാത്രം. അതൊരു വാശിയായി പിന്നെ എനിക്ക്. എനിക്കൊരു മകൻ ഉണ്ടായാൽ അവൻ ഒരു തെറ്റ് ചെയ്താൽ ഞാൻ അവനെ ഉപേക്ഷിച്ചു പോകുമോ? തിരുത്തി തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുകയല്ലേ ചെയ്യുക?
വിവേകിനെ അവഗണിക്കുമ്പോൾ എന്റെ ഉള്ളൂ പിടഞ്ഞിരുന്നു. ഭക്ഷണം വിളമ്പി കൊടുക്കാതെ, ഷർട്ട്‌ അയൺ ചെയ്തു കൊടുക്കാതെ, വൈകുന്നേരം ബിയർ കഴിക്കുമ്പോൾ ഒപ്പം ഇരുന്നു രണ്ടു വരി പാട്ടു മൂളാതെ, രാത്രിയിൽ ഒന്നിച്ചു മഴ കാണാതെ എന്നാൽ ഇതൊന്നും മറ്റാരും അറിയാതെ.. തീയിൽ ചവിട്ടി നടക്കും പോലെ. പക്ഷെ വിവേകിനെ വേണ്ട എന്ന് കരുതാൻ എനിക്ക് മനസ്സില്ലായിരുന്നു.
ഞാൻ നീലിമയുടെ ഭർത്താവ് അഡ്വക്കേറ്റ് മഹേഷിനെ പരിചയപ്പെട്ടു. ഒരു പാവം മനുഷ്യനായിരുന്നു അയാൾ.മാന്യതയ്ക്ക് ഒരു പേരുണ്ടെങ്കിൽ മഹേഷ്‌ എന്ന് വിളിക്കാം. അത്ര നന്മയുള്ള ഒരാൾ. ഞാൻ എന്റെ ഓഫീസിലെ ഒരു നിയമവശം തേടാനെന്ന മട്ടിലാണ് ആദ്യം കാണുന്നത്. നല്ല ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായി
മഹേഷിനോപ്പം കോഫി ഷോപ്പിൽ വെച്ച് എന്നെ കണ്ട ദിവസം വിവേക്
പൊട്ടിത്തെറിച്ചു. ഞാൻ ശാന്തയായി നിന്ന് കേട്ടതേയുള്ളു.
എനിക്ക് വരുന്ന ഫോൺ കാളുകൾ വിവേക് ശ്രദ്ധിക്കാൻ തുടങ്ങി. എന്റെ ഫോൺ പരിശോധിക്കുന്നതും ഇടയ്ക്ക് ഞാൻ കണ്ടു. പകൽ സമയങ്ങളിൽ ഇടയ്ക്ക് വിളിച്ച് എവിടെ ആണ് എന്നന്വേഷിക്കാൻ തുടങ്ങിയതും ആ സമയത്താണ്. ഞാൻ നഷ്ടപ്പെടുമോ എന്ന വിവേകിന്റെ ആധിയും പേടിയും ആ മുഖത്തു കാണാമായിരുന്നു.വിവേകിന്റെ ലോകം എന്നിലേക്ക്‌ ചുരുങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോളാണല്ലോ കൂടുതൽ അണച്ചു പിടിക്കുക. പക്ഷെ അത് ഞാൻ തെല്ലും ഭാവിച്ചില്ല.
"നീലിമയുടെ കേസ് വിധി
ആയി "വിവേക് പറഞ്ഞു
"ഉവ്വ് മഹേഷ്‌ പറഞ്ഞു "ഞാൻ ചപ്പാത്തി കറിയിൽ മുക്കി വായിൽ വെച്ചു
വിവേകിന്റെ മുഖം ചുവന്നു
"നീലിമ തിരിച്ചു പോവാണ്."
"ദുബായിൽല്ലെ? മഹേഷ്‌ പറഞ്ഞു "ഞാൻ വീണ്ടും പറഞ്ഞു
"ഒന്ന് നിർത്തുന്നുണ്ടോ നീ? മഹേഷ്‌... മഹേഷ്‌ അവൻ ആരാ നിന്റെ? "
ഞാൻ മെല്ലെ പുഞ്ചിരിച്ചു
"നീലിമ വിവേകിന്റെ ആരായിരുന്നു? അത് പോലെ തന്നെ. "
മുഖത്തൊരടി കിട്ടിയപോലെ വിവേക് ഒന്ന് ചൂളി
പിന്നെ മിണ്ടാതെ എഴുനേറ്റു പോയി.
വിവേക് കമിഴ്ന്നു കിടക്കുകയായിരുന്നു. ആ ഉടൽ വെട്ടിവിറയ്ക്കുന്നുണ്ടായിരുന്നു. ആ കണ്ണുനീർ ഹൃദയത്തിൽ നിന്നുള്ളതാണെന്നു എനിക്ക് അറിയാമായിരുന്നു. എന്റെ ഹൃദയം അലിഞ്ഞു തുടങ്ങി. അതാണ് സ്ത്രീയുടെ ഏറ്റവും വലിയ ദൗർബല്യവും. സ്വന്തം പുരുഷന്റെ കണ്ണീർ അവളെ തളർത്തിക്കളയും.
വിവേക് എന്നെ വാരിയടുപ്പിച്ചതും ഭ്രാന്തമായി ചുംബിച്ചതും പെട്ടന്നായിരുന്നു
"എന്റെയാണ് നീ എന്റെ മാത്രം.. അല്ലെ? നേരെത്തെ പറഞ്ഞത് വെറുതെ പറഞ്ഞതല്ലേ "?
ഞാൻ മെല്ലെ തലയാട്ടി
"ഞാൻ നിന്നോട് തെറ്റ് ചെയ്തിട്ടില്ല. സത്യം.. ഒരിഷ്ടം തോന്നി.. എങ്ങനെ എന്നറിയില്ല. പക്ഷെ.. തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ ഉള്ളിൽ നീ ഉണ്ടായിരുന്നു എപ്പോളും "
"അത് സത്യമായിരുന്നു എന്നെനിക്കറിയാം. പക്ഷെ ആ ഒരിഷ്ടം എന്നെ എത്ര പൊള്ളിച്ചു എന്ന് വിവേകിനറിയില്ല "
"അറിഞ്ഞു.. വെറുതെ ആണെങ്കിലും നീ അയാളുടെ പേര് പറയുമ്പോൾ അയാളുടെ ഫോൺ കാളുകൾ നിന്റെ ഫോണിലേക്ക് വരുമ്പോൾ ഒക്കെ എനിക്ക്.. വിവേക് ഒന്ന് കിതച്ചു .. "എനിക്ക് അറിയാം നിന്നെ. എന്നിട്ടും എനിക്ക് വേദനിച്ചു. നീ എന്നിലെത്ര ഉണ്ടെന്ന് അപ്പോൾ ആണ് എനിക്ക് മനസിലായത്
.തെറ്റായിപ്പോയി പൊറുക്കണം" വിവേക് വീണ്ടും പറഞ്ഞു
ഞാൻ മൗനമായി ഇരുന്നു. സത്യത്തിൽ ഒരു ശൂന്യത ആയിരുന്നു മനസ്സിൽ.
സ്വന്തം ആണെന്നും വിട്ടുപോവില്ലെന്നും ഉറപ്പായി കഴിഞ്ഞാൽ ഭാര്യയോടാണെങ്കിലും പ്രണയിനിയോടാണെങ്കിലും ചിലപ്പോൾ എങ്കിലും ഒരു അലസമനോഭാവമാണ് മിക്കവാറും എല്ലാ പുരുഷന്മാർക്കും. തങ്ങൾ ആണ് അവരുടെ ലോകം തങ്ങളെ വിട്ട് എവിടെ പോകാൻ എന്ന ചിന്ത അവർക്കുണ്ടാകും. സ്വന്തം തെറ്റുകൾ പോലും ധാർഷ്ട്യത്തോടെ ന്യായീകരിക്കാൻ അവർക്ക് ഒരു മടിയുമുണ്ടാകില്ല. മാപ്പ് ചോദിക്കാനും മടിയുണ്ടാകില്ല.
പക്ഷെ ഒരു ഇഷ്ടത്തിനും വിട്ടു കൊടുക്കാനുള്ളതല്ല എന്റെ ഭർത്താവെന്നും ഒരു ചാപല്യത്തിന് വേണ്ടിയും വലിച്ചെറിയാനു
മുള്ളതല്ല എന്റെ താലിയെന്നും മറ്റൊരു പെണ്ണിന് കളിപ്പാവയാക്കാനുള്ളതല്ല എന്റെ പുരുഷൻ എന്നും പെണ്ണ് വിചാരിക്കുന്നിടത്ത്, ബുദ്ധിപൂർവം പ്രവർത്തിക്കുന്നിടത്ത് കുടുംബം വീണ്ടും ഇമ്പമുള്ളതാകുന്നു . കുറച്ചെങ്കിലും ദാമ്പത്യങ്ങൾ വീണ്ടും പഴയപടിയാകുന്നു.
കാലം മായ്ക്കാത്ത മുറിവുകൾ ഏതാണ് ഉള്ളത്?
ഇത് എന്റെ ശരി ആണ് കേട്ടോ എന്റെ മാത്രം ശരി, കാരണം എന്റെ ഭർത്താവ് എന്റെ മാത്രം ആണ്. എന്റെ മാത്രം.ഒന്നിന് വേണ്ടിയും വിട്ടുകൊടുക്കില്ല എന്ന് ഞാൻ ഉറപ്പിച്ചിരിക്കുന്ന എന്റെ നിധി.

By AMmu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot