നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഹാത്മാ അയ്യൻകാളി( ലേഖനം )

Image may contain: 1 person
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
പാർശ്വവത്ക്കരിക്കപ്പെട്ട പണിയാളുകളെ പടയാളികളാക്കിമാറ്റി സാമൂഹ്യപരിവർത്തനത്തിന് പാതയൊരുക്കിയ ധീരദേശാഭിമാനി, 'മഹാത്മാ അയ്യൻകാളി'.
നാളത്തെ ദിവസത്തിന്റെ പ്രാധാന്യമോർത്തപ്പോൾ ഈ മഹത് വ്യക്തിത്ത്വത്തോട് ഇങ്ങനെ ഒരു കടമ നിറവേറ്റണമെന്നുതോന്നി. കേരളത്തിലെ ആദ്യകാല നവോത്ഥാന നായകനിരയിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയായതിനാൽ ഒരു ചരിത്രവിദ്യാർത്ഥിയെന്നനിലയിൽ അദ്ദേഹത്തെക്കുറിച്ച് ഒരു കുറിപ്പ്. ഒരു വിഭാഗത്തിന്റെ നേതാവ് അല്ലെങ്കിൽ അദ്ദേഹം ജനിച്ച സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരു ജീവിതം ഉഴിഞ്ഞുവെച്ചു എന്നതിലുപരി, എന്നെ ആകർഷിച്ചത് അദ്ദേഹം അതിനുവേണ്ടി എത്രമാത്രം ത്യാഗം ചെയ്തു എന്നതാണ്. ഇവിടെ ജാതീയചിന്തകൾ നമുക്ക് ഒഴിവാക്കാം. അദ്ദേഹത്തിന്റെ പാദങ്ങളെ സ്മരിച്ചുകൊണ്ട് തുടരട്ടെ....
തിരുവനന്തപുരത്തെ വെങ്ങാനൂർ എന്ന ഗ്രാമത്തിൽ 1863 ആഗസ്റ്റ് 28-നാണ്, അയ്യൻ- മാല, ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് കാളി എന്നു വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പുലയസമൂഹത്തെ മനുഷ്യർക്ക് അയ്യൻകാളിയായി.
ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന് കുറ്റപ്പെടുത്തേണ്ടിവന്ന സാമൂഹ്യാവസ്ഥയിൽനിന്നും കേരളത്തെ തീർത്ഥാലയമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ത്യാഗി. തിരുവിതാംകൂറിലെ സാമൂഹ്യമാറ്റത്തിന് ഊടുംപാവും നെയ്ത ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികൾക്കും ഒപ്പമാണ് അയ്യൻകാളിയുടെ സ്ഥാനം.
എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയസമുദായമായിരുന്നു അദ്ദേഹത്തിന്റേത്. പറയർ, പൂലയർ തുടങ്ങിയ അധഃസ്ഥിതർക്ക് തിരുവിതാംകൂറിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും, പാടത്തു പണിയെടുക്കുന്ന കന്നിന്റെ വിലയേ പ്രമാണിമാർ നൽകിയിരുന്നുള്ളൂ. ദാരിദ്ര്യവും അവഗണനയും അപമാനവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും സമുദായാംഗങ്ങളുടെയും സമ്പാദ്യം. എന്തിനധികം, അക്കാലത്ത് പറയ-പുലയ സമൂഹത്തെ മനുഷ്യരായിപോലും പരിഗണിച്ചിരുന്നില്ല.
സമൂഹത്തിൽനിന്നും എല്ലാത്തരത്തിലും ബഹിഷ്കൃതരായിരുന്നു ഈ വിഭാഗക്കാർ. കൃഷിചെയ്യാൻ ജന്മിമാർക്കുവേണ്ട ഉപകരണം മാത്രമായാണ് മേല്പറഞ്ഞ സമുദായത്തെ കണ്ടിരുന്നത്. അയിത്താചാരംമൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല.
അധഃസ്ഥിതർ രോഗബാധിതരായാൽ വൈദ്യന്മാർ തൊട്ടുപരിശോധിക്കില്ല. ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ ദുരിതപൂർണ്ണമായിരുന്നു അവരുടെ ജീവിതം. ഇവയ്ക്കുപുറമെ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കുവാനും അവർ നിർബന്ധിതരായി. അരയ്ക്കുമുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കാനും അന്നത്തെ അയിത്താചാരങ്ങൾ അനുവദിച്ചില്ല.
അക്ഷരാഭ്യാസം നേടിയില്ലെങ്കിലും അധഃകൃത ചുറ്റുപാടുകൾ അയ്യൻകാളിയെ അസ്വസ്ഥനാക്കി. ഇത്തരം ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽനിന്നും ആദ്യം ഉയർന്ന സ്വരമായിരുന്നു അയ്യൻകാളിയുടെത്. സ്വസമുദായത്തിൽനിന്നുതന്നെയുണ്ടായ എതിർപ്പുകൾ അവഗണിച്ച് മുപ്പതാം വയസ്സിൽ ദുരാചാരങ്ങൾക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തിൽ കൂടെ ആരുമുണ്ടായില്ലെങ്കിലും പിന്നീട് കുറെ ചെറുപ്പക്കാർ അദ്ദേഹത്തോടൊപ്പം കൂടി.
ആദ്യമായി അവർ ചെയ്തത്, ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകൾ പരിശീലിപ്പിച്ചു എന്നതാണ്.
വിശേഷവസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്ത് പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രാമദ്ധ്യേ ചെന്നുപെടുന്ന കീഴാളർ വഴിമാറിനടക്കണം. ഈ ഗർവ്വിനെ അതേ നാണയത്തിൽ നേരിടാൻ അദ്ദേഹം തീരുമാനിച്ചു. തമിഴ് നാട്ടിൽനിന്നും ഒരു കാളയെ വാങ്ങി, മുണ്ടും മേൽമുണ്ടും തലപ്പാവും ധരിച്ച്, പൊതുവീധിയിലൂടെ (വെങ്ങാനൂർ - കല്ലിയൂർ ), അദ്ദേഹം സാഹസികയാത്ര നടത്തി. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടിസേവിച്ചു. സ്വസമുദായത്തിലുള്ളവർ അദ്ദേഹത്തെ ആദരപൂർവ്വം യജമാനൻ എന്നു വിളിക്കാൻ തുടങ്ങി. അക്കാലത്തായിരുന്നു ഹിന്ദുസമുദായത്തിലെ നീചാചാരങ്ങൾ അവസരമാക്കി മതംമാറ്റാൻ തക്കംപാർത്തിരുന്നവരുടെ ദുഷ്ടനീക്കങ്ങളെ പരാജയപ്പെടുത്തുവാനായി ശ്രീനാരായണുരുവും ചട്ടമ്പിസ്വാമികളും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയിരുന്നത്. അയ്യൻകാളിയുടെ നീക്കവും സമുദായത്തെ ശക്തിപ്പെടുത്തി സമൂഹത്തിലെ അനാചാരങ്ങളെ ഉന്മൂലനംചെയ്യുന്നതിലേക്കുതന്നെയാണ് നീങ്ങിയിരുന്നത്.സമുദായോന്നമനത്തിന് അക്ഷരാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അയിത്തജാതിക്കാരായ കുട്ടികളെ സ്ക്കൂളിൽ പ്രവേശിപ്പിക്കാത്തതിനെത്തുടർന്ന് 1904-ൽ വെങ്ങാനൂർ ചാവടി നടയിൽ സ്വന്തമായി ഒരു നിലത്തെഴുത്തുപള്ളിക്കൂടം സ്ഥാപിച്ചു. എന്നാൽ അന്നുരാത്രിതന്നെ അത് തീവെച്ചു നശിപ്പിക്കപ്പെട്ടു. വീണ്ടും നിർമ്മിച്ചെങ്കിലും നശിപ്പിക്കലും അതുപോലെ പലതവണ ആവർത്തിച്ചു. അതിനാൽ, അതിനുപിന്നിൽ പ്രവർത്തിച്ചവരുടെ കൃഷിയിടങ്ങളിൽ സ്വസമുദായാംഗങ്ങൾ ജോലി നിർത്തിവെക്കാൻ വെങ്ങാനൂർ ഏലായിൽ വെച്ച് പ്രഖ്യാപിച്ചു. അങ്ങനെ ആരംഭിച്ച കർഷകസമരം 1907 വരെ നീണ്ടു. ഒടുവിൽ കണ്ടല നാഗൻപിള്ളയുടെ നേതൃത്വത്തിൽ വിദ്യാലയപ്രവേശനം അനുവദിച്ചുകൊണ്ട്
ഒത്തുതീർപ്പിനു തയ്യാറായി. അതോടെ അതിനുള്ള സർക്കാർ ഉത്തരവും വന്നു. 1907-ൽ തന്നെ സമുദായോത്ക്കർഷത്തിനായി "സാധുജന പരിപാലന സംഘം " ആരംഭിച്ചു.
1911-ൽ ശ്രീമൂലം പ്രജാസഭയിൽ അയ്യൻകാളിയെ നാമനിർദ്ദേശം ചെയ്തുകൊണ്ട് വിജ്ഞാപനം വന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണസഭയിലെത്തുന്ന ആദ്യത്തെ അധഃസ്ഥിത പ്രതിനിധിയായി അയ്യൻകാളി. 1912-ൽ അദ്ദേഹം തന്റെ കന്നിപ്രസംഗം നടത്തി. പ്രജാസഭയിൽ അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് അയിത്തജാതിക്കാർക്കായി പുതുവൽ ഭൂമിയും അവരുടെ കുട്ടികൾക്ക് വിദ്യാലയപ്രവേശനവുമായിരുന്നു.
1912-ൽ നെടുമങ്ങാട് ചന്തയിൽ അയിത്തജാതിക്കാർക്കെതിരെ മുസ്ലിം മാടമ്പിമാർ മർദ്ദനം ആരംഭിച്ചു. അയ്യൻകാളിയും സംഘവും നിചസ്ഥിതിയറിയുവാൻ അവിടെയെത്തി. ഒരു പ്രകോപനവും കൂടാതെ അയ്യൻകാളിയെ മർദ്ദിക്കാൻ ശ്രമിച്ചു. അദ്ദേഹം അവിടെ ഒറ്റയ്ക്ക് പൊരുതി ജയിച്ചു. കഴക്കൂട്ടത്ത് സാധുജനപരിപാലന സംഘത്തിന്റെ യോഗത്തിനെത്തിയ അദ്ദേഹത്തെ മർദ്ദിച്ചൊതുക്കുവാൻ മുസ്ലിം മാടമ്പിമാർ രംഗത്തെത്തിയെങ്കിലും അദ്ദേഹത്തെ തോല്പിക്കാൻ കഴിഞ്ഞില്ല. ബാലരാമപുരം ചാലിയതെരുവിലും ആറാലംമൂട് ചന്തയിലും അയ്യൻകാളിസംഘത്തെ മർദ്ദിച്ചൊതുക്കുവാൻ ഇതേരീതിയിൽ ശ്രമമുണ്ടായി. ഇതിനിടെ സ്ക്കൂൾ പ്രവേശനം വീണ്ടും സംഘർഷത്തിലെത്തുകയും 1914-ൽ സർക്കാർ കർശനമായി ഉത്തരവുപാലിക്കുവാൻ നിർബന്ധിക്കുകയും അല്ലാത്ത സ്ക്കൂളുകളുടെപേരിൽ ശിക്ഷണനടപടികൾ സ്വീകരിക്കുമെന്ന് ഉത്തരവിറക്കുകയും ചെയ്തു. അതിനു നിർബന്ധിതമായതും അയ്യൻകാളിയുടെ സമരവീര്യം മാത്രമാണ്. അങ്ങനെ പുതുക്കിയ സർക്കാർ ഉത്തരവുമായി പഞ്ചമി എന്ന പെൺകുട്ടിയെയുംകൂട്ടി അദ്ദേഹവും സംഘവും ഊരുട്ടമ്പലം സ്ക്കൂളിലെത്തി. പഞ്ചമിയെ സ്ക്കൂളിലെ ബഞ്ചിൽ കൊണ്ടിരുത്തിയതോടെ ചിലർ സംഘട്ടനം ആരംഭിച്ചു. തിരിച്ച് അയ്യൻകാളിയും സംഘവും അടിതുടങ്ങി. തുടർന്ന് ചിലർ ഊരുട്ടമ്പലം സ്ക്കൂൾ ചുട്ടുചാമ്പലാക്കി. പഞ്ചമിയെന്ന കുട്ടി ഇരുന്ന ബഞ്ചൊഴികെ മറ്റെല്ലാം കത്തിച്ചാമ്പലായ ആ ലഹളയുടെ സ്മാരകമായി ഇന്നും ആ ബഞ്ച് സ്ക്കൂളിൽ സൂക്ഷിക്കുന്നു.
1926-ൽ മാത്തൻതരകൻ എന്നയാൾ അയ്യൻകാളിയെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ തേവൻസ്വാമിയെയും മതപരിവർത്തനം ചെയ്യാൻ നിരന്തരം ശ്രമിച്ചു. അവരുടെ ചോദ്യശരങ്ങൾക്കുമുന്നിൽ മാത്തൻതരകൻ തോറ്റുപിൻവാങ്ങുകയും മതപരിവർത്തനം ഉപേക്ഷിക്കുകയും ചെയ്തതായി തേവൻസ്വാമി പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകളായി അടിമത്തംപേറി അസമത്വങ്ങൾ അനുഭവിച്ചുജീവിച്ച ജനസാമാന്യത്തെ സമൂഹത്തോടൊപ്പം കൂട്ടിയിണക്കാൻ കാലത്തിന്റെ ഉൾവിളിയുൾക്കൊണ്ടു പ്രവർത്തിച്ച മഹാനായ അയ്യൻകാളിയാണ് തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കുസമരം നയിച്ചത്. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗത്തിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചുവെങ്കിലും അതു പരാജയപ്പെട്ടു. ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു. തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതത്തിലായി. എന്നാൽ മാടമ്പിമാർക്കെതിരായ സമരത്തിൽനിന്നും പിൻവാങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ ജന്മിമാർ കീഴടങ്ങി. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കുപ്പെട്ടതോടെ 1905-ൽ സമരം ഒത്തുതീർപ്പായി. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കുസമരമാണ് പിൽക്കാലത്ത് കേരളത്തിലുടനീളം കർഷകതൊഴിലാളി മുന്നേറ്റത്തിന് ഊർജ്ജം പകർന്നത്.
വർഗ്ഗസിദ്ധാന്തവും പ്രത്യയശാസ്ത്രപ്പൊലിമയും കടന്നുവരാത്തകാലത്താണ് അയ്യൻകാളി ചരിത്രം സൃഷ്ടിച്ചത്. ജാതീയമായ ഉച്ചനീചത്ത്വങ്ങളുടെ ഭാഗമായി അധഃസ്ഥിത സ്ത്രീകൾ മാറുമറച്ചുകൂട എന്നൊരു വിചിത്രനിയമം അക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്നു. കർഷകത്തൊഴിലാളിസമരത്തിൽനിന്നും ലഭിച്ച ഊർജ്ജവുമായി അദ്ദേഹം ഈ അനീതിക്കെതിരേ പോരാടാൻ തീരുമാനിച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലുമാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ തിരസ്ക്കരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചാരത്തിന്റെ വക്താക്കൾ ഇത് ധിക്കാരമായി കരുതി. അയ്യൻകാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തുനിന്നവരുടെ മുലകൾ അറുത്തുകളഞ്ഞു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്. അവരിൽനിന്നും പ്രത്യാക്രമണവുമുണ്ടായി. തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി. രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കിമൈതാനത്ത് സമ്മേളിക്കാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്നു നാടും വീടും വിട്ടവർ ഈ സമ്മേളനവേദിയിലേക്ക് ഇരച്ചെത്തി. 1915-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ സഭയിൽവെച്ച് ജാതിയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തെ ഉയർന്നജാതിക്കാർ
മാനിക്കണമെന്നും ആഹ്വാനം ചെയ്തു. അയ്യൻകാളിയുടെ ആഹ്വാനംകേട്ട സ്ത്രീകൾ ആവേശത്തോടെയാണ് കല്ലുമാലകൾ അറുത്തുമാറ്റി. കീഴാളജനവിഭാഗങ്ങൾ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. " കല്ലുമാലസമരം" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
അയിത്തജാതിക്കാരായ പുലയന്റെയും പറയന്റെയും കുട്ടികളുടെ വിദ്യാഭ്യാസപ്രവേശനം സാദ്ധ്യമാക്കുന്നതിനുവേണ്ടി ജീവിതം മുഴുവൻ പോരാടിയ അയ്യൻകാളി, അന്ത്യകാലത്ത് വെങ്ങാനൂരിൽ തന്നെ കാണാനെത്തിയ ഗാന്ധിജിയോട് ആവശ്യപ്പെട്ടത് തന്റെ സമുദായത്തിൽനിന്നും 10 ബി.എ.ക്കാരെയാണ്. ഇന്ന് സമുദായങ്ങളിൽ ബി.എ.ക്കാരും ബി.എസ് സി.ക്കാരും, എം.എ. ക്കാരും എം.എസ്.സി ക്കാരും, എം.ബി.ബി.എസുകാരും, ഐ. എ.എസ്, ഐ.പി.എസ് നേടിയവർ വരെ വളരെയധികംപേരുണ്ട്. അച്ഛനോടൊപ്പം കൃഷിപ്പണി പഠിച്ച അയ്യൻകാളിയുടെ ദർശനം സാർത്ഥകമായി.
തിളക്കമാർന്ന ഓർമ്മകൾ ബാക്കിയാക്കിപ്പോയ അയ്യൻകാളിയെക്കുറിച്ച് ഇന്നും മലയാളികൾക്കുപോലും നന്നായി അറിയില്ല. കുടുബമഹിമയോ കലാലയ ബിരുദങ്ങളോ അവകാശപ്പെടാനില്ലാത്ത ഈ മഹാത്മാവിനെ കാലമെത്ര കഴിഞ്ഞാലും ആദരപൂർവ്വം സ്മരിക്കപ്പെടുമെന്നു തീർച്ച.
(ഞാൻ പഠിച്ചതും വായിച്ചറിഞ്ഞതുമായ അറിവുകളാണ് ഇവിടെ പങ്കുവെച്ചത്... നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot