നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മയ്ക്കുമുണ്ട് ഇഷ്ടങ്ങൾ


ബസ്സിന്റെ ജനലഴികളിൽക്കൂടി വന്ന നേരിയ തണുത്തകാറ്റേറ്റിരിക്കുമ്പോൾ അമ്മയായിരുന്നു മനസ്സ് നിറയെ.അല്ലെങ്കിലും കഴിഞ്ഞ രണ്ടു വർഷം ഓർക്കാൻ വേറെയാരാണ് എനിക്കുള്ളത്. അമ്മയല്ലാതെ.. അമ്മയും ഞാനും മാത്രമായുള്ള ലോകം.അച്ഛൻ മരിച്ചതിനു ശേഷം എനിക്ക് വേണ്ടിയാണ് അമ്മ ജീവിക്കുന്നത് തന്നെ.ഒരു ഡോക്ടറുടെ വീട്ടിൽ പണിക്കു നിൽക്കുകയാണ് അമ്മ. ഇനി എനിക്കൊരു ലക്ഷ്യമുണ്ട്. നല്ലൊരു ജോലി നേടണം.ഡിഗ്രി പരീക്ഷക്ക് നല്ല മാർക്ക്‌ കിട്ടുമെന്നുറപ്പാണ്. അമ്മയെ ഈ കഷ്ടപ്പാടുകളിൽ നിന്നും കരകയറ്റണം.ഇതു വരെയനുഭവിക്കാത്ത സന്തോഷം മുഴുവൻ അമ്മക്ക് നൽകണം. പക്ഷെ ഈയെടെയായി അമ്മ സംസാരിക്കുമ്പോൾ എന്തോ ഒരു മാറ്റം അനുഭവപ്പെടുന്നു. എന്റെ തോന്നലാണോ. അമ്മയെന്തോ എന്നോടൊളിക്കുന്നത് പോലെ. അല്ലെങ്കിൽ എന്നോട് പറയാൻ കഴിയാതെ എന്തോ ഉള്ളിൽ കൊണ്ട് നടക്കുന്നത്പോലെ....തോന്നലായിരിക്കാം അമ്മയിപ്പോ ഡോക്ടറുടെ വീട്ടിൽ നിന്നും എത്തിയിട്ടുണ്ടാവും . എനിക്കിഷ്ടമുള്ള ഇലയടയും ഉണ്ണിയപ്പവും ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാവും. ഓർത്തപ്പോ തന്നെ വായിൽ വെള്ളമൂറുന്നു.എത്ര ദിവസമായി അമ്മയുടെ കൂടെയിരുന്നു ആ കൈകൊണ്ടുണ്ടാക്കിയ രുചിയുള്ള ഭക്ഷണം കഴിച്ചിട്ട്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചു മടുത്തു തുടങ്ങിയിരിക്കുന്നു. **** അമ്മ ഒന്ന് കൂടി സുന്ദരിയായത് പോലെ.മുഖത്തു അത് വരെ കാണാത്ത ഒരു പ്രസരിപ്പ്. ഞാൻ വന്നതിന്റെ സന്തോഷമാവും. അല്ലെങ്കിൽ അമ്മക്ക് എന്നെ പറ്റി എന്നും വേവലാതിയാണല്ലോ. അത് കൊണ്ടല്ലേ ഇത്രയും ദൂരെ എന്നെ പറഞ്ഞയച്ചത്. എല്ലാം കഴിച്ചു തീരുന്നത് വരെ അമ്മ കൂടെയിരുന്ന് കോളേജിലെ വിശേഷങ്ങൾ കേട്ടു. രാത്രി നേർത്ത മഴയുടെ സ്വരം കേട്ട് അമ്മയുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുമ്പോൾ പിന്നെയും ആ തോന്നലുണ്ടായി. അമ്മക്കെന്തോ എന്നോട് പറയാനുണ്ട്. ഈ നെഞ്ചിനകത്തു എന്തൊക്കെയോ പുകഞ്ഞു നീറുന്നുണ്ട്. രാവിലെ എണീറ്റപ്പോൾ ഡോക്ടറുടെ അടുത്ത് പോവാൻ തയ്യാറായി നിൽക്കുന്ന അമ്മയെയാണ് കണ്ടത്. നല്ല കടുംപച്ച സാരിയുടുത്തു നെറ്റിയിൽ വലിയ പൊട്ടു തൊട്ട് അമ്മ കൂടുതൽ സുന്ദരിയായത് പോലെ. പക്ഷെ അപ്പോഴും എന്താണിങ്ങനെ മനസ്സ് അസ്വസ്ഥമാവുന്നത്. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ പൊട്ടു തൊട്ടു കണ്ടിട്ടില്ല. ഇത്രയും കടും നിറത്തിലുള്ള സാരിയുടുത്തു കണ്ടിട്ടില്ല. ഞാൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അമ്മയുടെ മുഖത്തു ഒരു ജാള്യത നിഴലിച്ചത് പോലെ. അതും എനിക്ക് തോന്നിയതാണോ "എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് മോളെടുത്തു കഴിച്ചോളൂ. ചിലപ്പോൾ ഞാൻ വരാൻ വൈകും." അമ്മ പടികടന്ന് പോവുന്നത് നോക്കി നിന്നു. അമ്മക്ക് എന്താണ് പറ്റിയത് ****** തനിയെ ഇരുന്നു ബോറടിച്ചപ്പോൾ അശ്വതിയെ കുറിച്ചോർത്തു. സ്കൂളിൽ എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയായിരുന്നു അശ്വതി. അവളുമിപ്പോൾ എന്നെപ്പോലെ പരീക്ഷ കഴിഞ്ഞ് വീട്ടിലുണ്ടാവും.കുറെ വിശേഷങ്ങളുണ്ട് അവളോട് പറയാൻ. എന്നെ കണ്ടപ്പോൾ അശ്വതിയുടെ മുഖം വിടർന്നു.അവളോടി അടുത്ത് വന്നു "സ്നേഹാ,നിന്നെ കാണാൻ അങ്ങോട്ട് വരാനിരിക്കുകയായിരുന്നു ഞാൻ " കോളേജ് വിശേഷങ്ങളും നാട്ടിലെ വാർത്തമാനങ്ങളും പറയുന്നതിനിടക്കെപ്പോഴോ അശ്വതി മൌനം പൂണ്ടൂ അവൾ മെല്ലെ എന്റെ കൈപിടിച്ചു. "സ്നേഹാ അമ്മ എന്തെങ്കിലും നിന്നോട് പറഞ്ഞോ?" "എന്ത്?.. എന്താ കാര്യം അശ്വതി?"എന്റെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു. "ഏയ്‌ ഒന്നുമില്ല."അവൾ എന്നോട് എന്തോ മൂടിവെയ്ക്കുന്നത് പോലെ കുറെ നിർബന്ധിച്ചപ്പോഴാണ് അശ്വതി പറഞ്ഞു തുടങ്ങിയത്.. "നിനക്കോർമ്മയില്ലേ. സ്കൂളിൽ നമ്മളെ മലയാളം പഠിപ്പിച്ച വിനയൻ മാഷിനെ.ഭാര്യ മരിച്ച ശേഷം മാഷ് ഒറ്റക്കാണല്ലോ." "അതേ ഓർമ്മയുണ്ട്. എന്താ കാര്യം " "സ്നേഹാ..ഞാൻ പറയുന്നത് കേട്ട് നിനക്ക് വിഷമം തോന്നരുത് നിന്റെ അമ്മയെയും മാഷിനെയും പറ്റി പലതും പറഞ്ഞു കേൾക്കുന്നുണ്ട്. അവർ തമ്മിൽ ഇഷ്ടത്തിലാണെന്നും വിവാഹം കഴിക്കുമെന്നൊക്കെ." തല കറങ്ങുന്നത് പോലെ തോന്നി. "എന്റെയമ്മയോ. ഒരിക്കലും ഞാനിതു വിശേസിക്കില്ല. ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ അമ്മക്ക് ഞാനും എനിക്ക് അമ്മയും മാത്രമേയുള്ളു ഈ ലോകത്ത് " "അറിയാം സ്നേഹാ..പക്ഷെ ഞാനും ഒരിക്കൽ കണ്ടിട്ടുണ്ട് മാഷ് നിന്റെ വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് " അശ്വതിയോട് യാത്ര പോലും പറയാതെ ഇറങ്ങി നടക്കുമ്പോൾ ആരോ ഉള്ളിൽ നിന്നും പറയുന്നത് കേട്ടു. "വയസ്സാംകാലത്ത് ഒരു പ്രണയം. ഇത്ര വലിയ മകളുണ്ടെന്നെങ്കിലും ഓർക്കണ്ടേ നാണക്കേട്.!" അപ്പോ അതാണ് അമ്മയിലുള്ള മാറ്റത്തിന്റെ കാരണം.അമ്മക്ക് പ്രണയം തലക്ക് പിടിച്ചിരിക്കുന്നു.ഉള്ളിൽ വലിയൊരു കനലെരിഞ്ഞു തുടങ്ങിയിരുന്നു.അമ്മയോട് എല്ലാം ചോദിച്ചറിയണം. കേട്ടതൊന്നും സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചു വീട്ടിലേക്കു നടന്നു. ആരൊക്കെയോ ശ്രദ്ധിക്കുന്നത് പോലെ. തന്റെ നേർക്കു നീളുന്ന കണ്ണുകളിൽ പരിഹാസമോ സഹതാപമോ എന്താണ്. മിഴികൾ അറിയാതെ പെയ്തു തുടങ്ങിയിരുന്നു… പണി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ എന്റെ മൂടിക്കെട്ടിയ മുഖഭാവം കണ്ടിട്ടാവും അമ്മ അരികിൽ വന്നു ചേർത്തു പിടിച്ചു. "എന്ത് പറ്റി നിനക്ക്? സുഖമില്ലേ? എന്താ കാപ്പി കുടിക്കാഞ്ഞത്. അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടുണ്ട്. വന്നു കഴിക്ക് " "എനിക്കൊന്നും വേണ്ട "ഞാൻ അമ്മയുടെ കൈ തട്ടിമാറ്റി അകത്തേക്ക് പോയി കട്ടിലിൽ കിടന്നു. അമ്മ പുറകെ വന്നു അടുത്തിരുന്നു "എന്ത് പറ്റി എന്റെ മോൾക്ക്. അമ്മയോട് പറ " "അമ്മക്കെത്ര വയസ്സായി?" എന്റെ ചോദ്യം കേട്ട് ഒരു നിമിഷം അമ്മ അതിശയത്തോടെ എന്നെ നോക്കി. "എന്താ മോളെ. എന്താ കാര്യം " "അമ്മയും ആ വിനയൻ മാഷും തമ്മിലെന്താ.പ്രണയമാണോ. അമ്മക്ക് നാണമില്ലേ. ഈ പ്രായത്തിൽ… അതും എന്നെ പോലെ ഒരു മോളുള്ളപ്പോൾ. ആളുകൾ എന്തൊക്കെയാ പറയുന്നതെന്ന് അറിയോ. അമ്മ എപ്പോഴെങ്കിലും എന്നെ കുറിച്ചോർത്തോ. " അമ്മ വാക്കുകളെ തിരഞ്ഞു പരാജയപ്പെടുന്നുണ്ടയിരുന്നു. "അത്..ഞാൻ.. മോളെ..മാഷ്.. ഞാൻ നിന്നോട് എല്ലാം പറയാൻ ഇരിക്കായിരുന്നു." അപ്പൊ കേട്ടതൊക്കെ സത്യമാണ്.എനിക്കിനിയൊന്നും കേൾക്കേണ്ട. ഞാനുറക്കെ കരഞ്ഞു. അമ്മ പിന്നെയുമെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അന്ന് രാത്രി ഉറക്കം മിഴികളെ തഴുകാതെ പിണങ്ങി നിന്നപ്പോൾ അമ്മ അരികിൽ വന്നു ചേർത്തു പിടിച്ചു കിടന്നു. "മാഷ് നല്ലവനാണ്.മറ്റുള്ളവരിൽ കാണുന്ന ഭ്രാന്ത് ഞാനൊരിക്കലും മാഷിന്റെ കണ്ണുകളിൽ കണ്ടിട്ടില്ല. ഒന്ന് രണ്ടു തവണ കുറച്ചു പണം ഞാൻ മാഷിന്റെ കയ്യിൽ നിന്നും കടം വാങ്ങിയിരുന്നു.എന്തോ മാഷിനോട് സംസാരിക്കുമ്പോൾ വല്ലാത്ത ആശ്വാസമാണ് മനസ്സിൽ. ആരോ കൂടെയുള്ളത് പോലെ. വല്ലാത്തൊരു ധൈര്യം തോന്നും..അത് പ്രണയമാണോ എന്നെനിക്കറിയില്ല. വിവാഹത്തെ പറ്റി മാഷ് സൂചിപ്പിച്ചപ്പോൾ ഞാൻ പറഞ്ഞത് നിന്നോട് ചോദിക്കാതെ നിന്റെ സമ്മതമില്ലാതെ ഒരു തീരുമാനവും എടുക്കില്ല എന്ന് തന്നെയാണ്. എന്തോ നിന്നോട് പറയാൻ കഴിയാതെ വീർപ്പുമുട്ടുകയായിരുന്നു ഈ രണ്ടു ദിവസവും.എനിക്കും നിനക്കും മാഷ് ഒരു തുണയാകുമെന്ന് മാത്രമേ കരുതിയുള്ളൂ. നിനക്കിഷ്ടമില്ലെങ്കിൽ വേണ്ട .എന്റെ മോളെക്കാൾ വലുതല്ല എനിക്കൊരു ബന്ധവും " സന്തോഷം കൊണ്ട് അമ്മയെ കെട്ടിപിടിച്ചു കിടക്കുമ്പോൾ രണ്ടാളുടെയും കണ്ണീർ തലയിണ ഏറ്റുവാങ്ങുന്നുണ്ടായിരുന്നു. ********* പിറ്റേന്ന് നിറം മങ്ങിയ സാരി ചുറ്റി പൊട്ട് തൊടാതെ അമ്മ പടികടന്ന് പോവുന്നത് നോക്കി നിന്നപ്പോൾ എന്തിനാണ് മിഴികൾ വീണ്ടും നിറഞ്ഞു തുളുമ്പിയത്. എന്തൊക്കെയോ ഉള്ളിൽ അടക്കിപ്പിടിച്ചു ഒരു യന്ത്രം പോലെ അമ്മ ഓരോന്ന് ചെയ്തു. എനിക്ക് വേണ്ടി ഉണ്ണിയപ്പവും എലയടയും ഉണ്ടാക്കി എന്നെ സന്തോഷിപ്പിച്ചു. എനിക്ക് വേണ്ടി എപ്പോഴും ചുണ്ടിൽ ഒരു ചിരി വരുത്താൻ ശ്രമിച്ചു.. പഴയ അമ്മയാവാൻ അമ്മ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. പ്രണയം എന്നത് ഇത്ര ശക്തമായ വികാരമാണോ. ഞാൻ ഉറച്ച ഒരു തീരുമാനമെടുത്തു. നാളെ തന്നെ മാഷിനെ ചെന്ന് കാണണം. എന്റെ അമ്മയെ എനിക്ക് തിരിച്ചു തരാൻ പറയണം. ***** മാഷ് എന്റെ വരവ് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് തോന്നി. "സ്നേഹ വരൂ,"മാഷ് ഉള്ളിലേക്ക് ക്ഷണിച്ചു. മാഷിപ്പോഴും അതേ സ്കൂളിലെ അദ്ധ്യാപകനാണ്. നല്ല വൃത്തിയോടും ചിട്ടയോടും കൂടി അലങ്കരിച്ച മുറി. പുസ്തകങ്ങൾ അടുക്കിവെച്ച ഒരു ഷെൽഫിലേക്ക് കണ്ണുകൾ പാഞ്ഞു.പുസ്തകങ്ങളെന്നും. മാഷിന് ഹരമായിരുന്നല്ലോ. ഒറ്റക്കുള്ള ജീവിതത്തിൽ മാഷിന് വായന ഒരാശ്വാസമായിരിക്കും. "ഞാൻ വന്നത്.." പതിയെ മാഷിന്റെ മുഖത്തു നോക്കി ഞാൻ പറഞ്ഞു തുടങ്ങി.കാര്യങ്ങൾ എങ്ങിനെ മാഷിനെ വേദനിപ്പിക്കാതെ അവതരിപ്പിക്കണമെന്ന് എനിക്കത്ര നിശ്ചയമില്ലായിരുന്നു. "പറയൂ. എന്തായാലും ഞാൻ കേൾക്കാൻ തയ്യാറാണ് "മാഷത് പറഞ്ഞപ്പോൾ ഉള്ളിൽ കുറച്ചു ധൈര്യം തോന്നി. "മാഷിനറിയാമല്ലോ. അമ്മക്ക് ഞാൻ മാത്രമേയുള്ളു. അമ്മ ഈ കഷ്ടപ്പെടുന്നതൊക്ക എനിക്ക് വേണ്ടിയാണ്. ഒരു നല്ല ജോലി നേടി അമ്മയെ ഈ നരകത്തിൽ നിന്നും കരകയറ്റണമെന്ന് മാത്രമാണ് ഇന്നെന്റെ ലക്ഷ്യം. മാഷിനെ കുറിച്ച് അമ്മ എല്ലാം പറഞ്ഞു. അമ്മ മാഷിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് . പക്ഷെ ആളുകൾ വളരെ മോശമായാണ് ഈ ബന്ധത്തെ കാണുന്നത്. ഒന്നമത് നിങ്ങളുടെ പ്രായം.അത് കൊണ്ട് തന്നെ മാഷ് ഇതിൽ നിന്നും പിന്മാറണം. വെറുതെ ഇനിയും മോഹിപ്പിച്ചു അമ്മയെ വേദനിപ്പിക്കരുത്. ഒരിക്കലും ഇങ്ങനെയൊരു ബന്ധം അംഗീകരിക്കാൻ എനിക്ക് കഴിയില്ല " ഞാൻ പറയുന്നത് കേട്ട് മാഷിന്റെ മുഖത്തു ഒരു പുഞ്ചിരി വിടരുന്നത് ഞാൻ അതിശയത്തോടെ നോക്കി. "ഞാനൊരു കാര്യം ചോദിക്കട്ടെ. സ്നേഹയുടെ അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമെന്താണ്?" ആ ചോദ്യം എന്നെ അമ്പരപ്പിച്ചു. അമ്മയുടെ ഇഷ്ടനിറം.അങ്ങിനെ ഒന്നുണ്ടോ. ഞാനാലോചിച്ചു "അങ്ങിനെ അമ്മക്ക് പ്രത്യേകിച്ച് ഇഷ്ടമുള്ള നിറമുണ്ടെന്ന് തോന്നുന്നില്ല . അല്ലെങ്കിൽ ഞാനിതു വരെ ചോദിച്ചിട്ടില്ല." മാഷ് പിന്നെയും ചിരിച്ചു. "ഉണ്ടാവും സ്നേഹാ .. അമ്മക്കിഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ടാവും. കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകൾ, ഇഷ്ടമുള്ള നിറം,ഇഷ്ടമുള്ള ആഹാരം, ഏറെ കാണാൻ കൊതിക്കുന്ന ഒരു സ്ഥലം അങ്ങിനെ ഒരുപാടൊരുപാട്. ആ ഇഷ്ടങ്ങളൊക്കെ അമ്മ പുറത്തു കാണിക്കുന്നില്ലന്നേയുള്ളു. സ്നേഹക്ക് വേണ്ടി " എന്റെ ഉള്ളിലിരുന്നാരോ വിതുമ്പി അമ്മയുടെ ഇഷ്ടങ്ങൾ….ഞാനതൊന്നും അമ്മയോട് ഇതു വരെ ചോദിച്ചിട്ടില്ലല്ലോ "സ്നേഹ പറഞ്ഞത് പോലെ അമ്മയുടെ ലോകം സ്നേഹ മാത്രമാണ്. സ്നേഹയുടെ പഠിപ്പ്, സുരക്ഷിതത്വം ഇതൊക്കെ മാത്രമാണ് അമ്മയുടെ ലക്ഷ്യം. ഒരിക്കൽ കുറച്ചു പണം കടം വാങ്ങാനായി ഉമ ഇവിടെ വന്നിരുന്നു. ആ അമ്മയുടെ ഉള്ളിലുള്ള വിങ്ങലുകൾ മുഴുവനെനിക്ക് കേൾക്കാമായിരുന്നു.ഞങ്ങളടുത്തു എന്നുള്ളത് ശരിയാണ്. ഉമ എന്നോട് എല്ലാം പറയുമായിരുന്നു. എപ്പോഴോ നിങ്ങളുടെ ജീവിതത്തിൽ ഒരു തണലായി മാറാൻ ഞാനാഗ്രഹിച്ചു.അത് പ്രണയമാണോ എനിക്കറിയില്ല. പക്ഷെ എന്നോട് ഉമ പറഞ്ഞത് സ്നേഹയുടെ സമ്മതം വാങ്ങിയ ശേഷം മാത്രമേ ഒരു തീരുമാനമെടുക്കൂ എന്നാണ് " "പിന്നെ ആളുകൾ… പ്രണയത്തിനെപ്പോഴാണ് പ്രായം ഒരു വിലങ്ങു വീഴ്ത്തിയിട്ടുള്ളത്?വിധവയായ സ്ത്രീ ഒന്ന് അണിഞ്ഞൊരുങ്ങിയാൽ, നിറമുള്ള സാരിയുടുത്താൽ, ഒന്ന് പ്രണയിച്ചാൽ അതൊക്കെ എല്ലാവരുടെയും കണ്ണിൽ തെറ്റാണ്. എന്തിനെയും നിഷേധാത്മകതയോടെ മാത്രം കാണുന്ന സമൂഹം. എനിക്കാരെയും പേടിയില്ല സ്നേഹാ.പക്ഷെ നിനക്കിഷ്ടമല്ലെങ്കിൽ ഒരിക്കലും ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വരില്ല " "പക്ഷെ .." ഒന്ന് നിർത്തി മാഷ് വീണ്ടും പറഞ്ഞു തുടങ്ങി "നീയാഗ്രഹിക്കുന്നത് പോലെ ഒരു ജോലി നേടി അമ്മയെ സംരക്ഷിക്കാൻ നിനക്ക് കഴിയും. പക്ഷെ എന്നെങ്കിലും നീ വിവാഹിതയാവുമ്പോൾ നിങ്ങളുടെ പുതിയ ജീവിതത്തിൽ അമ്മയൊരു ബാധ്യതയായി തോന്നുമ്പോൾ ഉമയെ എനിക്ക് തിരിച്ചു തരണം.." "എനിക്കൊരു അപേക്ഷയുണ്ട്.സ്നേഹക്ക് വേണ്ടി മാത്രമാണ് അമ്മ പെയ്തു തോരുന്നത്. ഒരിക്കലും അവരെ തനിച്ചാക്കരുത് " ഒന്നും പറയാൻ കഴിയാതെ ഞാൻ തലകുനിച്ചിരുന്നു എല്ലാം കേട്ടു.. ഞങ്ങളുടെ ഇടയിൽ ഒരു നീണ്ട മൌനം വീർപ്പുമുട്ടി നിന്നു ഉള്ളിലെന്തൊക്കെയോ അടക്കിപ്പിടിച്ചു എന്നെ സന്തോഷിപ്പിക്കാൻ ഓടിനടക്കുന്ന അമ്മയെക്കുറിച്ചു ഞാനോർത്തു. "മാഷിനോർമ്മയുണ്ടോ പണ്ട് മാഷെന്നും ക്ലാസ്സിൽ ചൊല്ലാറുള്ള നെരൂദയുടെ കവിത. എനിക്കാ കവിതയിലെ വരികൾ ഒരുപാടിഷ്ടമായിരുന്നു." "ഞാൻ നിന്റെ കാൽപാദങ്ങളെ പ്രണയിക്കുന്നു. കാരണം ഈ ഭൂമിയും കാറ്റും വെള്ളവും കടന്ന് അവരെന്നെ തേടിയെത്തിയിരിക്കുന്നു. " "ആ കാലടികളുടെ സ്വരമെനിക്ക് കേൾക്കാം മാഷേ. മാഷ് ഏത്രയും വേഗം ഞങ്ങളുടെ ജീവിതത്തിലേക്ക് വരണം. എനിക്ക് സന്തോഷം മാത്രമേയുള്ളു " "ഞാനിതു വരെ എന്നെ കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളു..മാഷ് പറഞ്ഞത് പോലെ അമ്മ മഴ പെയ്തു തോരുന്നത് മുഴുവൻ എനിക്ക് വേണ്ടിയാണ്.എനിക്ക് വേണ്ടി ഒരുപാടിഷ്ടങ്ങൾ അമ്മ വേണ്ടെന്ന് വെച്ചിട്ടുണ്ടാവും. ഇതെങ്കിലും എനിക്ക് തിരിച്ചു നൽകണം അമ്മയുടെ നഷ്ട്ടപെട്ട പ്രണയം " അതും പറഞ്ഞു അതിശയത്തോടെ എന്നെ നോക്കുന്ന മാഷിനോട് യാത്ര പോലും പറയാതെ ഞാനിറങ്ങി നടന്നു അപ്പോഴും എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...

ശ്രീകല മേനോൻ 18/11/2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot