ചോദ്യം സന്ദർഭത്തിന് നിലവാരമില്ലാത്തതായി രുന്നെങ്കിലും, നിസ്സാരമായിരുന്നെങ്കിലും ഉത്തരം, "അറിയില്ല." എന്നതായിരുന്നു.
പെട്ടെന്നുള്ള പ്രേമവിവാഹമായിരുന്നു. അവനെ ഒരു ജോലി അത്യാവശ്യമുള്ളവനാക്കി മാറ്റിയത്. പബ്ജിയും, മറ്റു ടോക്കുകൾക്കും വിശ്രമമായി.
ഇൻ്റെർവ്യൂ ബോർഡിൽ നിന്നുള്ള ആ അവസാനത്തെ ചോദ്യം അവൻ്റെ നെറ്റി ചുളിച്ചു.
വെൽ എഡ്യൂക്കേറ്റഡ് ആയ, ഇത്രയും സ്റ്റാൻഡേഡുള്ള ഒരു ജോലിയ്ക്കായി എത്തിയ എന്നോടു ഇങ്ങനെ ഒരു ചോദ്യമോ?
ഇത്രയും മികച്ചൊരു ഇൻ്റെർവ്യൂവിൽ ഇങ്ങനെ ഒരു ചോദ്യം എവിടെയെങ്കിലും ഉന്നയിക്കുമോ?
ഇൻ്റെർവ്യൂ ബോർഡിൽ ചോദ്യകർത്താക്കൾ മൂന്നു പേരുണ്ടായിരുന്നു. ഒരു സ്ത്രീയും രണ്ടു പുരുഷൻമാരും. അവൻ വാതിൽ കടന്നു ചെന്നപ്പോൾ മൂന്നുപേരും മന്ദഹസിച്ചു. അവൻ തിരിച്ചും അഭിവാദ്യ സന്തോഷം മുഖത്തു വരുത്തി. ബോർഡിൽ ഇടത്തെ അറ്റത്തിരിക്കുന്ന സ്ത്രീയുടെ മുഖത്തേയ്ക്കു നോക്കി. അവർ അവൻ്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ പരിശോധിക്കുകയായിരുന്നു. നീലനിറമുള്ള ഫയൽ അവർ അടുത്ത ആളിന് കൈമാറി.
"കമ്പ്യൂട്ടർ സയൻസാണ് പഠിച്ചതല്ലേ?"
സ്ത്രീയുടേയിരുന്നു ആദ്യത്തെ ചോദ്യം.
അവൻ അതെ എന്നു തലയാട്ടി.
തനിക്ക് സംസാരശേഷിയില്ലേ ചോദ്യത്തിനുത്തരം കൃത്യമായി പറയണം ആംഗ്യ ഭാഷ വേണ്ട."
ഫയൽ നോക്കി കൊണ്ടിരുന്ന മൂന്നാമത്തെ ആൾ ഫയൽ മടക്കി വച്ചു പറഞ്ഞു.
അയാളുടെ ശബ്ദം പരുക്കനായിരുന്നു.
"yes sir " അവനെ വിയർത്തു തുടങ്ങിയിരുന്നു.
ശീതീകരിച്ച മുറിയിലെ കുളിർമ്മയുള്ള കാറ്റിനും അവൻ്റെ ഉള്ളിൽ നിന്നുയരുന്ന ചൂടിനെ തണുപ്പിക്കാനായില്ല. ഒന്നിനു പുറകെ ഒന്നായി വീണ്ടും ചോദ്യങ്ങൾ വന്നുകൊണ്ടിരുന്നു. ലോക കാര്യങ്ങൾ, ശാസ്ത്രം, കമ്പ്യൂട്ടർ ലോകത്തിൻ്റെ അത്ഭുതങ്ങൾ പഠിച്ച അറിവുകളെല്ലാം അവൻ നിരത്തി. "ശരി.." ചോദ്യങ്ങൾ അവസാനിപ്പിച്ചു നടുക്ക് ഇരുന്ന ആൾ ഫയൽ മടക്കി തിരികെ ഏൽപ്പിച്ചു. ഇനി ഒരു ചോദ്യം കൂടെ ചോദിക്കുന്നു.
"താങ്കളുടെ യോഗ്യതകൾ വച്ചു ടോയ്ലറ്റ് ക്ലീൻ ചെയ്യാൻ അറിയാമോ?"
അവൻ ആദ്യം ഒന്നു ഞെട്ടി. പിന്നെ ചോദ്യത്തിനോടു പുച്ഛഭാവമുണർന്നു. ബിരുദദാരിയായ തന്നോടുള്ള ചോദ്യം,പക്ഷെ ഒരു ജോലി ഇപ്പൊ എനിക്ക് അനിവാര്യമായിരിക്കുന്നു. മറുപടി പറഞ്ഞേ പറ്റുകയുള്ളു.
"അറിയില്ല."
ടോയ്ലറ്റ് എപ്പൊഴെങ്കിലും ക്ലീൻ ചെയ്തിട്ടുണ്ടോ?
അടുത്ത ആളും അതിനെ തുടർന്നു തന്നെയായിരുന്നു ചോദ്യമുന്നയിച്ചത്. അവൻ മൂന്നാമതായുള്ള സ്ത്രീയുടെ മുഖത്തേയ്ക്കു നോക്കി.അവരുടെ മുഖം നിർവികാരമായിരുന്നു.
അവൻ ആലോചിച്ചു. ഞാൻ എപ്പോഴെങ്കിലും അതു ചെയ്തിട്ടുണ്ടോ? സ്വന്തം അടിവസ്ത്രങ്ങൾ പോലും കഴുകി ഉണക്കിയെടുത്തതു അവൻ്റെ ഓർമ്മയിലേക്കെത്തിയില്ല.
"ശരി താങ്കളുടെ വീട്ടിൽ ആരാണ് ടേയ്ലറ്റ് വൃത്തിയാക്കുന്നത്. ജോലിക്കാരുണ്ടോ?"
"ഇല്ല. അതു അമ്മയോ ഭാര്യയോ ചെയ്യും അതാണു പതിവ്. "
"ശരി, അപ്പൊ അവർ മാത്രമാണോ ആ ടോയ്ലറ്റുകൾ ഉപയോഗിക്കുന്നത്.?"
"അല്ല."
"പിന്നെ അതെല്ലാം അവരുടെ മാത്രം ജോലിയായി മാറുന്നതെങ്ങനെയാണ്.?"
ഉത്തരമില്ലാതെ അവൻ വിയർത്തു.
"പുറത്തു കോറിഡോറിൻ്റെ ഇടത്തേയറ്റം ഈ ഓഫീസിൻ്റെ ടോയ്‌ലറ്റുകളാണ്. അതൊന്നു വൃത്തിയാക്കി കാണിക്കാൻ പറ്റുമോ?"
വീണ്ടും ചോദ്യം. അവൻ കുടിനീരിറക്കി.
"ശ്രമിക്കാം"
"എന്നാൽ വേഗമായിക്കോട്ടെ "
ഓഫീസ് ടോയ്ലറ്റ് തൂവെള്ള പെയിൻ്റു പൂശിയതും മാർബിൾ പാകിയതുമായ ഒരു ബംഗ്ലാവിലെ സ്വീകരണമുറി പോലെ ശുദ്ധവും വൃത്തിയും, സുഗന്ധവും നിറഞ്ഞതായിരുന്നു.
വൃത്തിയാക്കുവാനായി ഒന്നുമില്ലാതിരിന്നിട്ടും അവൻ വെള്ളം ഒഴിച്ച് അവിടെമാകെ കഴുകി തുടച്ചു. തിരികെ ഇറങ്ങാൻ നേരം ടോയ്ലറ്റ് വാതിലിൽ ഒരു കടലാസ്സ് ഒട്ടിച്ചിട്ടുണ്ടായിരുന്നു. അതിൽ മാനേജരടക്കം അറ്റൻഡർ വരെ ഒരു നേരം ടോയ്ലറ്റ് വൃത്തിയാക്കാനുള്ളവരുടെ ദിവസങ്ങളിലെ രേഖപ്പെടുത്തലായിരുന്നു.
വീട്ടിൽ മകൻ പതിവില്ലാതെ
"അമ്മേ ഹാർപ്പിക്ക് എവിടെ? ബ്രഷ് എവിടെ? എന്നൊക്കെ ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടു. അയാൾ ഭാര്യയുടെ മുഖത്തേക്ക് കണ്ണുകളാൽ ചോദ്യമെറിഞ്ഞു. രണ്ടു ഗ്ലാസ്സുകളിൽ ചായയുമായി എത്തിയ അവർ ഒന്നു അയാൾക്കു നീട്ടി. ഉമ്മറത്തെ കസേരയിൽ അയാൾക്ക് അഭിമുഖമായിരുന്നു. അവരുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. അയാളുടെ ചോദ്യത്തിനു ഉത്തരമായി അവർ രണ്ടു കണ്ണുകളും പതിയെ അടച്ചു കാണിച്ചു.
ചായ ചുണ്ടോടടുപ്പിച്ചു.
ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക