പാർട്ടിക്കാരഞ്ചാറു
പേരൊത്തുചേർന്നിട്ട്..
പുഞ്ചിരിച്ചന്തിക്ക്
വീട്ടിലെത്തി.
പോർട്ടിക്കോക്കുള്ളി-
ലേക്കേറി ഇരുന്നവർ
നിർത്താതെ വാക്കാൽ
കസർത്തുകാട്ടി..
ഓർത്തിടേണം,ചേട്ടാ
ബൂത്തിലെത്തീടുമ്പോൾ..
കാർത്തികേയന്നു-
തന്നോട്ടിടേണം.
ഈവട്ടം കൂടിയീ
പാർട്ടി ഭരിച്ചെന്നാൽ..
കീഴാറ്റുകുന്നിന്റെ
മോന്ത മാറും..!
പാലാരിവട്ടത്തെ
പാലത്തിനൊത്തൊരു
ചേലൊത്തപാലം
പുഴക്ക് തീർക്കും..!
വറ്റാത്ത പൂഞ്ചിറ
മൂടിയിട്ടവിടൊരു
ലുലുവിനെ വെല്ലുന്ന
മാളുയർത്തും..!
വീട്ടുപടിക്കലേക്കെത്തുന്ന
റോഡെല്ലാം
ലാറ്റക്സു ചേർത്തു
മിനുക്കിനൽകും..!
പുന്നക്ക ആട്ടി
എടുക്കുന്ന
എണ്ണക്കായ്
ഹൈടെക് മില്ലും
പണിതുയർത്തും..!
ഗൾഫിക്കിടക്കണ
ഇന്നാട്ടുകാർക്കായി
ഒത്താൽ എയർപോർട്ടും
ഞങ്ങൾ തീർക്കും..!
ചേട്ടൻ മടിക്കാതെ
ചെയ്യേണം ഓട്ടൊന്ന്
തോർത്ത് ചിഹ്നത്തി -
ലിതോർത്തുകൊണ്ട്.
വാഗ്ദാനധോരണി
കേട്ടു തഴമ്പിച്ച
കാതുപൊത്തീട്ടപ്പോൾ
ഞാനും ചൊല്ലി..
ഈ വട്ടമെങ്കിലും
ഗട്ടറിൽ വീണെന്റെ
നട്ടെല്ലൊടിയാതിരുന്നാമതി!.
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക