നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചാരുലതയും അമലും.. ഒരു പുനർകാഴ്ച്ച


 പ്രിയപ്പെട്ട നല്ലെഴുത്തുകാരെ...

കഴിഞ്ഞവർഷം ഈ ആൽബം ആദ്യമായി കണ്ടതിനുശേഷം കുറേയേറെക്കാലം സ്ഥിരമായി കേൾക്കുമായിരുന്നു.പ്രിയപ്പെട്ടവന്റെ പ്രവാസം സമ്മാനിച്ച വിരഹം ഈ ഗാനത്തോട് പ്രത്യേക ഇഷ്ടം തോന്നിച്ചു എന്നതാകും സത്യം. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ പോസ്റ്റിൽ മെൻഷൻ ചെയ്തത് കണ്ടാണ് വീണ്ടുമൊരു ഭ്രാന്തായി ഈ ഗാനം ഞാൻ മാത്രമുള്ള എന്റയിടങ്ങളിലേക്ക് കടന്നുവന്നത്.

ഓരോരുത്തരുടയും കാഴ്ചപ്പാടുകൾക്ക് അനുസരിച്ചു നിർവചനം സാധ്യമാകുന്ന രീതിയിലുള്ള ആവിഷ്കാരം മാത്രമല്ല, പാട്ടിന്റെ വരികളും പ്രണയവും വിരഹവും അതിന്റെ എല്ലാ സൂഷ്മഭാവങ്ങളും ഉൾക്കൊണ്ടാണ് ആസ്വാദനം എന്നതും എടുത്തുപറയേണ്ടതാണ്..
കൽക്കത്തയുടെ ഭംഗി ഏറെക്കുറെ ആവാഹിച്ച
ചിത്രീകരണം തീർച്ചയായും പ്രശംസ അർഹിക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തെ അതിസൂഷ്മമായ ഭാവത്തിൽ ഉൾക്കൊള്ളുന്ന കൽക്കത്ത ഈ രാജ്യത്തിന്റെ സാംസ്കാരിക-പൈതൃക ചരിത്രത്തിൽ ചെറുതല്ലാത്ത ഭാഗം വഹിക്കുന്നുണ്ടെന്നത് ഗുപ്തകാലഘട്ടം മുതലുള്ള സത്യമാണ്.
ഭാരതീയ ചരിത്രത്തിൽ കറുത്തപൊട്ടായി അടയാളപ്പെടുത്തിയിരിക്കുന്ന ആഭ്യന്തര അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്ന കാർട്ടൂണുകളും പത്രവാർത്തകളും ഒരു വശത്ത് വൈജ്ഞാനികമായ ആസ്വാദനം ആവശ്യപ്പെടുമ്പോൾ മറുവശത്ത് ആർദ്രമായ പ്രണയവും വിരഹവും വൈകാരികമായ ആസ്വാദനം നൽകുന്നു. അതോടൊപ്പം വായനയ്ക്ക് ശേഷം നിലനിൽക്കുന്ന അന്വേഷണബുദ്ധിയെ പ്രോത്സാഹിപ്പിച്ച് വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ബാക്കിയാകുകയും ചെയ്യുന്നു.
ഇത്രയും നീണ്ട മുഖവുരയിലൂടെ പറഞ്ഞു വന്നത് ചാരുലതയും അമലും ഏതൊക്കെ രീതിയിൽ connected ആണ് എന്നതിലേക്കുള്ള സൂചനയാണ്. ഒരുപക്ഷേ കേരളത്തിലെയും കൽക്കത്തയിലെയും ഏറെക്കുറെ സമാനമായ ഭൂപ്രദേശങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും പോലെ ബന്ധപ്പെട്ടുകിടക്കുന്നതാണ് 1975 ലെ ചാരുലതയും അമലും 2018 ലെ ചാരുലതയും അമലും തമ്മിലെ ബന്ധമെന്ന് തോന്നുന്നു..
വളരെ പരിമിതമായ ബുദ്ധിയിൽ തോന്നിയ രണ്ട് മൂന്ന് കാര്യങ്ങൾ ഇവിടെ പറഞ്ഞുകൊണ്ട് പോസ്റ്റ് അവസാനിപ്പിക്കാം..
ശരിയല്ലെന്ന് തോന്നിയാൽ ഖണ്ഡിക്കാനുള്ള സകല അവകാശങ്ങളും വായനക്കാർക്കുണ്ട്.
തുടക്കത്തിൽ ചാരുവിനോട് ok അല്ലെ എന്നു ചോദിക്കുന്ന ഭർത്താവ് നൽകുന്ന സൂചന എന്തോ അസ്വസ്ഥത ചാരുവിൽ ഉണ്ടായിരുന്നു എന്നാണ്.. അത് ശാരീരികമോ മാനസികമോ ആകാം. (അതിനെ കുറിച്ചു പിന്നീട് പറയാം..)
Backgrund ൽ കേൾക്കുന്ന ഇന്ദിരാഗാന്ധിയുടെ വോയ്സ് 1975 ലേക്കുള്ള കൂട്ടികൊണ്ടുപോകലിനുള്ള ക്ഷണമായിട്ടാണ് തോന്നിയത്. ആ ശബ്ദം നേർത്ത് വരുന്നതിനോടൊപ്പം പതിയെ പതിയെ കൽക്കത്തയുടെ ചിരപുരാതനമായ സാംസ്കാരിക പരമ്പര്യത്തിലേക്കും, വായിച്ചും കേട്ടും മാത്രം അറിഞ്ഞിട്ടുള്ള അടിയന്തിരാവസ്ഥകാലത്തിലേക്കും നമ്മൾ പോലുമറിയാതെ എത്തപ്പെടുകയാണ്.
പാട്ടിലെ വരികളിലൂടെ സഞ്ചരിച്ചാൽ ഏറെക്കുറെ ഗ്രാഹ്യമാകുന്ന ഭാവതലങ്ങൾ ഒരുപാട് കാണാൻ കഴിയും. എങ്കിലും ഓരോന്നും നേരത്തെ പറഞ്ഞ perceptive നൽകുന്ന individual ആയ കണക്കുകൂട്ടലുകളാകാം.
"നിൻ സജലമാം മറുകരയിൽ
അടരുവാൻ വിതുമ്പി നിന്നോ പരിചിതമായൊരു മൗനം.."
ം. പഴയൊരു ഡയറി ചാരുവിന് കിട്ടുന്നതും യാദൃശ്ചികമായി അതിൽ കാണുന്ന അവളുടെ തന്നെ (ഒരുപക്ഷേ അമ്മയുടെയാകാം) ഫോട്ടോസും ആഭ്യന്തര അടിയന്തിരാവസ്ഥ കാണിക്കുന്ന കുറച്ചേറെ കാർട്ടൂണുകളും അടങ്ങിയ ആ ഡയറി തന്നെയാണ് ആൽബത്തിന്റെ കേന്ദ്രബിന്ദു.
ഓർമ്മകളുടെ മറുകരയിൽ അല്ലങ്കിൽ അമ്മയുടെ ഓർമ്മകളിലേക്ക് സ്വയം പ്രതിഷ്ഠിച്ചു അടർന്നുവീഴാൻ വിതുമ്പിയ ചാരുവിന്റെ മനസ്സാകാം. അതുമല്ലെങ്കിൽ പൂർത്തിയാക്കപ്പെടാത്ത ഏതോ പ്രണയകല്പനകളിൽ അവൾ തന്നെ സൃഷ്ടിച്ചെടുത്ത അമലിന്റെ രൂപം അവസാനം യാഥാർഥ്യമാകുന്നതിലെ അമ്പരപ്പാകാം.. നേരത്തെ പറഞ്ഞ അസ്വസ്ഥത സൃഷ്ടിച്ച സമാന്തരലോകമോ ആകാം. എന്തായാലും അത് പരിചിതമായ മൗനമാണ്, ചിലപ്പോൾ ചാരുലതയ്ക്ക്, അല്ലങ്കിൽ നമുക്ക്.
"നിൻ ഉപബോധമാത്രയിൽ ജലതാളമാർന്നൊരീ ഹൃദയം.."
ഉപബോധമനസ്സിൽ സങ്കൽപ്പിച്ചു കൂട്ടുന്ന സ്വപ്നങ്ങളിൽ അവ്യക്തമായ മുഖത്തിന് ചാരു നൽകിയ അമലിന്റെ രൂപം നേരിട്ടു കണ്ടപ്പോൾ അതാകാം എന്ന് അറിയാതെ connect ചെയ്യിക്കുന്നതുമാകാം.. ഒരുപക്ഷേ ഭൂപതിയുടെ സുഹൃത്തായി എത്തുന്ന അമലിന്റെ രൂപം അതാകില്ല എന്നതും പഴയ അമലിലേക്ക് ചാരു മനഃപൂർവ്വമല്ലാതെ നടത്തുന്ന ഒരു രൂപസൃഷ്ടിയും ആകാം.
നേർത്ത അരുവിയുടെ താളം എത്ര വശ്യമാണ്.അതുപോലെയാണ് ഓർമ്മകൾ ഉറങ്ങുന്ന ചാരുലതയുടെ(ഒരു പെണ്ണിന്റെ) മനസ്സും.
"ഞാനെത്ര നീയായി മാറിയെന്നരികെ ഏകാകിയാം ഗ്രീഷ്മം"
എന്ന വരികളിൽ യഥാർത്ഥ ചാരുവും പഴയകാലത്തിലേക്ക് connect ചെയ്ത ചാരുവും ഒന്നായിരുന്നു എന്ന സങ്കല്പത്തിലേക്കും may be ഒരു പുനർജന്മം വഴി അവളെത്തിയെന്ന് നമുക്ക് അനുമാനിക്കാം. ഒരുപക്ഷേ ചാരുലത അനുഭവിക്കുന്ന ഏകാന്തതയുടെ രൂപമാകാം അമൽ. ആ ഏകാന്തതയ്ക്ക് രൂപം നൽകിയപ്പോൾ അമലിലേക്ക് (ഡയറിയുടെ അവസാനം എഴുതിയ പേര് ) എത്തിയതുമാകാം.
"നോവേറ്റു വാടുമാ ജീവന്റെ തരുശാഖ പുൽകാതെ കാറ്റ് പൊയ്‌പോകെ
അരിയ നീരലകളായി ചിറക് നീർത്തീടുമോ
പറയാനരുതാത്ത പൊരുളെ..."
കൽക്കത്തയാത്ര കഴിഞ്ഞു അതെപോലൊരു ക്യാമറയുമായി മടങ്ങിയെത്തുന്ന അമൽ ചാരുവിനെ അറിയുന്നില്ല എന്നത് അവളുടെ മാത്രം കല്പനകളായി അടയാളപ്പെടുത്തുന്നുണ്ട് ഈ വരികൾ.. അവളിലെ ശാഖകളെ തഴുകാത്ത കാറ്റായി അമൽ പോകുമ്പോൾ ചാരു ഒരു പൊരുളാകുകയാണ്.. തികച്ചും യാദൃശ്ചികമായി കൽക്കത്ത യാത്ര കഴിഞ്ഞു അമലെത്തിയെന്ന ഭൂപതിയുടെ പരിചയപ്പെടുത്തലും "നമ്മൾ ആദ്യമായല്ലേ കാണുന്നത് എന്ന അമലിന്റെ ചോദ്യവും പരിഗണിച്ചാൽ രണ്ടാമത്തെ അമൽ പൂർണ്ണമായും ചാരുവിന്റെ സ്വപ്നമാകും. ഭൂപതിയുടെ സുഹൃത്ത് എന്ന ലേബലിൽ അമലിനെ കാണുന്നത് ഉറങ്ങുന്ന ചാരുവിന്റെ ജല്പനകൾ ആകാനും സാധ്യതയുണ്ട്.
"ഇതൊക്കെ കാശ് കൊടുത്തു വാങ്ങാൻ പറ്റുമോ..?"
അമലിന്റെ ഈ പ്രസ്താവനയ്ക്ക് രണ്ട് അർത്ഥങ്ങൾ കാണാം.
1. എത്ര കാശ് കൊടുത്താലും ഇതുപോലൊന്ന് കിട്ടില്ല
2.കാശ് കൊടുത്ത് വാങ്ങി സൂക്ഷിക്കാനുള്ള മാഹാത്മ്യം ആ ക്യാമറയ്ക്ക് ഇല്ല
ഇതിൽ ഏത് അർത്ഥത്തിലാണ് അമൽ പറയുന്നതെന്ന് വ്യക്തമല്ല. ഒരുപക്ഷേ ആദ്യത്തെ അർത്ഥത്തിലാണ് പറഞ്ഞതെങ്കിൽ അമലിന്റെയുള്ളിൽ ഇതുവരെ ഉണരാത്ത പഴയ അമലുണ്ടാകാം.ചാരുലതയ്ക്ക് കിട്ടിയത് പോലൊരു ഡയറിയോ ഫോട്ടോഗ്രാഫ്‌സോ കൊണ്ട് ഓർമ്മകൾ തേടുന്ന അമൽ..
രണ്ടാമത്തെ അർത്ഥത്തിലാണെങ്കിൽ അമലിന് പഴയ അമലിലേക്ക് പേര് കൊണ്ടു മാത്രമുള്ള ബന്ധമേ ഉണ്ടാകു.
"മെഴുതിരി വെയിലെ അണയല്ലേ നീ...
തോരാ മഴയുടെ കുളിരിൽ.."
ചാരു ഒരു വെയിലാണ്. അവസാനം ഞാൻ നിന്നിലലിയുമൊ ഒരു കുളിർമഴയായി എന്നാണ് ചോദിക്കുന്നത്.. വെയിൽ അണയുന്നത് മഴ വരുമ്പോഴും ഇരുട്ട് വരുമ്പോഴുമാണല്ലോ.
ടാഗോറിന്റെ ചാരുലതയും സത്യജിത്ത് റേയിയുടെ ചാരുലതയും സ്വാധീനിച്ചിട്ടുണ്ട് എന്ന് ശ്രുതിമാം പറഞ്ഞിട്ടുണ്ട്. എന്നാലും വ്യത്യസ്തമായ അനുഭവമാണ് ഈ ഗാനം. ദൃശ്യഭംഗിയും കൽക്കത്തയും മോഹിപ്പിക്കുന്ന സൗന്ദര്യമായി കാണുന്നവരിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ ആൽബം.. എത്ര തരത്തിൽ വ്യാഖ്യാനിച്ചാലും ദുർഗ്രാഹ്യമായ എന്തൊക്കെയോ കൂട്ടിച്ചേർക്കലുകളും കൂട്ടികിഴിക്കലുകളും കാണുന്നവന്റെയുള്ളിൽ നിരന്തരം സംഘർഷം നടത്തിക്കൊണ്ടിരിക്കുന്ന അവാച്യമായ അനുഭവമാണ് ചാരുലത നൽകുന്നത്.
കൊൽക്കത്തയുടെ ഉള്ളിലെവിടെയോ ഇന്ത്യയുടെ ചരിത്രത്തിൽ കൂടുതൽ പങ്കും ഉറങ്ങുന്നുണ്ടെന്നു തോന്നിയിട്ടുണ്ട്.. എങ്കിലും അതിലേക്ക് മറ്റൊരു കൂട്ടിച്ചേർക്കലായി ഈ ആൽബത്തിന് ഏറെ പ്രത്യേകതകളുണ്ട്. എടുത്തുപറയേണ്ടത് വിഷുവൽ ക്വാളിറ്റിയാണ്. Perfect ആയ കാമറ വർക്കും colouring ഉം ചെയ്തിരിക്കുന്നത് മനീഷ് മാധവനും ശ്രീകുമാർ വി വാര്യരും ആണ്. മനം മയക്കുന്ന സംഗീത സംവിധാനം സുദീപ് പലനാടിന്റെയാണ്. എല്ലാം കൊണ്ടും വിസ്മയിപ്പിച്ച് ദൃശ്യ ശ്രവ്യ സുന്ദരമായ അനുഭവം നൽകിയ ചാരുലതയ്ക്ക് സംവിധാനം നൽകിയത് ശ്രുതി ശരണ്യമാണ്.
അത്രയേറെ സുന്ദരിയായ ചാരുവിന്റെ മനോഹാരിത അങ്ങിനെ തന്നെ രൂപം കൊണ്ടും അഭിനയം കൊണ്ടും നിലനിർത്താൻ പാർവതി മേനോനോളം മികച്ച ആരുമില്ലെന്ന് തോന്നിപ്പിക്കുന്ന മികവ് , ഭൂപതിയെ നോട്ടം കൊണ്ടുപോലും ആവാഹിച്ച് അഭിനയിച്ച പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ സാറും അമലിന് ജീവൻ നൽകിയ മലയാളം ഗാനരചയിതാവ് ഹരി നാരായണൻ സാറും മത്സരിച്ച് അഭിനയിച്ച് ചാരുലതയ്ക്ക് മികവേറ്റി. എടുത്തുപറയേണ്ടവർ, നിശ്ചല ഛായാഗ്രഹണം നിർവഹിച്ച യദുകൃഷ്ണനും സജിത്ത് നമ്പിടിയുമാണ്..
കാലത്തെ തോൽപ്പിച്ചു എന്നെന്നും മലയാള സംഗീതപ്രേമികളെ ആകർഷിക്കാനുള്ള കഴിവ് ചാരുലതയ്ക്കുണ്ട്. ആത്മാവിൽ തൊട്ട വിസ്മയത്തെ അത്രയേറെ ഇഷ്ടത്തോടെ നെഞ്ചേറ്റിയ മനസ്സുകൾക്ക് ഒരിക്കൽ കൂടി ആസ്വദിക്കാൻ ലിങ്ക് ചുവടെ നൽകുന്നു...
ഈ പോസ്റ്റിലേക്ക് എല്ലാ പ്രചോദനവും നൽകി കൂടെ നിന്ന പ്രിയ സുഹൃത്ത് ജ്യോതിയ്ക്ക് നന്ദി..
ഉണ്ണിയേട്ടനും ബിനിയ്ക്കും വേണ്ടി സമർപ്പിച്ചു കൊണ്ട്...
സ്നേഹത്തോടെ..
അശ്വതി അരുൺ
Nov 6, 2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot