നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രാത്രിയുടെ തേങ്ങലുകൾ

Image may contain: Prem Madhusudanan, beard
മുകളിലത്തെ ഇരുട്ടുപടർന്ന ഒറ്റ മുറിയിലെ തുറന്നിട്ട ജനാലയിലൂടെ അയാൾ ചാറ്റൽമഴ പെയ്യുന്ന രാത്രിയെ നോക്കിനിന്നു.
മഴ പതറിയ ശബ്ദത്തിൽ ഏതോ കഥ പറയുകയായിരുന്നു.
മൂക്കിലേക്കിറങ്ങിയ കണ്ണട കയറ്റിവച്ച് അയാൾ തെല്ലകലെയുള്ള റോഡിലേക്ക് നോക്കി.ചിതറിയ വളപ്പൊട്ടുകൾ പോലെ പലനിറങ്ങളിൽ വെളിച്ചം തെളിയിച്ച് നഗരം ഉറങ്ങുകയായിരുന്നു. അകലെയുള്ള കയറ്റമിറങ്ങിവരുന്ന ചെറിയ റോഡിലെ ഇരുട്ടിലേക്ക്, തെരുവുവിളക്കിലെ നേർത്ത പ്രകാശങ്ങൾ അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
അയാളുടെ കാഴ്ചകളെ ഞെട്ടിച്ചുകൊണ്ട് പെട്ടെന്നാണ് പരിഭ്രമത്തോടെ ഒരു പെൺകുട്ടി പടികൾ കയറിയോടിവന്നത്. പടികൾ അവസാനിക്കുന്ന ചെറിയ മറവിൽ തെല്ലിട നിന്നശേഷം, തലകുനിച്ചവിടെയവൾ പതുങ്ങിയിരുന്നു. ആ മുഖം വ്യക്തമായി കാണുവാനായില്ലെങ്കിലും അവൾ എന്തിനേയോ ഭയക്കുന്നുണ്ടായിരുന്നു.
മഴ പെട്ടെന്നു നിന്നു.തണൽമരങ്ങളുടെ ചില്ലകളിൽ വീശിയ കാറ്റ് കഥയുമായി അകലേക്ക് പറന്നു.
കാഴ്ചകളുടെ ഗതിമാറ്റിക്കൊണ്ട് കുറച്ചകലെ റോഡിൻ്റെ ഇറക്കത്തിൽ ഉറയ്ക്കാത്ത കാലുകളുമായി എരിയുന്ന സിഗരറ്റിൻ്റെ ഒരു ചുവന്ന തീ പ്രത്യക്ഷപ്പെട്ടു.റോഡരുകിലെ കുഴൽക്കിണറിനു സമീപം ആ തീ ആരെയോ പ്രതീക്ഷിച്ചു നിന്നു. ആ മുറിയിലെ ഇരുട്ടിൽ നിശ്വാസങ്ങളുയർത്തി അയാൾ കാത്തുനിന്നു.
കാത്തിരിപ്പിനൊടുവിൽ , ഒറ്റപ്പെട്ടുനിന്ന ഒരു വീടിനരികിലെ ഇരുട്ടിൽനിന്ന് നല്ല ഉയരമുള്ള ഒരാൾ കുഴൽകിണറിൻ്റെ അടുത്തേക്കു വന്നു. എന്തോ പറഞ്ഞുകൊണ്ടവർ സാവധാനം റോഡിൻ്റെ കയറ്റത്തിലേക്കു നടന്നുവന്നു.
കാലടി ശബ്ദങ്ങൾ അടുത്തടുത്തു വന്നപ്പോൾ , റോഡിലെ
അടക്കിപ്പിടിച്ച ആ ശബ്ദം വ്യക്തമായി കേട്ടു.
മകളെ ഒന്നും ചെയ്യല്ലേന്ന് പറഞ്ഞ് തള്ള കരച്ചിലായിരുന്നു. ആ നാശം പെണ്ണ് അതിനിടയ്ക്ക് എങ്ങോട്ടോ ഓടിപ്പോയി.
എന്നിട്ട് എന്തായി സംഗതി നടന്നോ?
ആകാംക്ഷയുടെ മറ്റൊരു ശബ്ദം ചിരിയോടെ ചോദിച്ചു.
പൈസാ കടം മേടിക്കുമ്പോൾ ഇവറ്റകൾക്ക് യാതൊരു ചിന്തയുമില്ല. കരഞ്ഞപ്പോൾ
കഠാര നീട്ടി കിടത്തി. ചരക്ക് കൊള്ളാം..പലിശയ്ക്കുള്ളതുണ്ട്. അടക്കിയ ചെറുചിരികളോടെ കാലടിശബ്ദങ്ങൾ മുകളിലേക്ക് നടന്നു കയറവേ..
കാർമേഘം മാറിയ ആകാശ ചെരുവിലൊരു ഈറൻനിലാവ് മിഴിതുടച്ചു. മരത്തിൻ്റെ ചില്ലകളിലേക്കു തിരിച്ചുവന്ന കാറ്റിൻ്റെ കിതപ്പിൽ വേച്ചുപോയൊരു നിഴലിൻ്റെ വിറയ്ക്കുന്ന വിളി ഉയർന്നുകേട്ടു.
മൂക്കിലേയ്ക്കിറങ്ങിവന്ന കണ്ണട ഇടതു ചൂണ്ടുവിരലിനാൽ അയാൾ വീണ്ടും കയറ്റിവച്ചു.
അപ്പോൾ..
പടികളുടെ മറവിലെ ഇരുട്ടിൽ തേങ്ങലോടെ ആ ശരീരം വിറച്ചുകൊണ്ടെഴുന്നേറ്റു നിന്നു.

...പ്രേം മധുസൂദനൻ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot