നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജലകണ്ഠേശ്വരി (കഥ)

ജലകണ്ഠേശ്വരി

സന്തോഷ് ഗംഗാധരൻ

 

 

മദ്രാസിലേയ്ക്കുള്ള തീവണ്ടി യാത്ര എപ്പോഴും ആസ്വാദ്യകരം തന്നെ. എത്രയോ പ്രാവശ്യം ഈ യാത്ര നടത്തിയിരിക്കുന്നു. പക്ഷേ, ഒരിക്കലും ഒരു വിരസത അനുഭവപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം.

 

         അതുവരെ കാണാത്ത പലരേയും കണ്ടു. വർത്തമാനം പറഞ്ഞു. ഇനിയൊരിക്കലും കാണുകയില്ല എന്നറിഞ്ഞിട്ടും ഇറങ്ങേണ്ട സ്റ്റേഷനുകളിൽ എത്തുമ്പോൾ 'പിന്നെ കാണാം' എന്ന് മനസ്സിൽ തട്ടിത്തന്നെ പറഞ്ഞ് അകന്നു.

 

കഴിയുന്നതും ജനലിനരികെയുള്ള സീറ്റ് കിട്ടത്തക്ക വിധമാണ് ടിക്കറ്റ് റിസർവ്വ് ചെയ്യാറ്. ജനലിനടുത്തെ ഒറ്റ സീറ്റാണെങ്കിൽ യാത്ര ബഹുകേമം. ആരേയും അലോഹ്യപ്പെടുത്താതെ ഇരുന്ന് വായിക്കാനും പറ്റും. അഥവാ മുകളിലെ ബെർത്താണെങ്കിലും കയറാനും ഇറങ്ങാനും സൗകര്യം.

 

അന്നത്തെ യാത്രയിൽ സൈഡ് സീറ്റ് കിട്ടിയതിൽ സന്തോഷമായി. ആലുവയിൽ നിന്നും കയറിയപ്പോൾ തന്റെ സീറ്റിൽ മുഖത്ത് രൗദ്രഭാവം നിറച്ച ഒരു മദ്ധ്യവയസ്കനായിരുന്നു ഇരുന്നിരുന്നത്. തന്റേതെന്ന് പറഞ്ഞപ്പോൾ അയാൾ മനസ്സില്ലാമനസ്സോടെ അതിന് മുന്നിലെ സീറ്റിലേയ്ക്ക് മാറിയിരുന്നു. ഈ യാത്രയിൽ മുഴുവൻ ഇയാളെ സഹിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ അല്പം കുണ്ഠിതം തോന്നായ്കയില്ല. എന്ത് ചെയ്യാനാ? ഊർത്തിപ്പിടിച്ച മുഖഭാവം കണ്ടിട്ട് ഇയാൾക്ക് സംസാരിക്കാൻ വലിയ താല്പര്യം കാണാൻ വഴിയില്ല. പുസ്തകത്തിൽ മുഴുകുക തന്നെ. രാജീവൻ തോൾസഞ്ചിയിൽ നിന്നും മോഹനചന്ദ്രന്റെ കലിക വെളിയിലെടുത്തു. വർത്തമാനം പറയാൻ ആളില്ലെങ്കിൽ പിന്നെ പുസ്തകവായന തന്നെ ശരണം.

 

രസിച്ച് വായിച്ച് പോകാവുന്ന ശൈലിയിലാണ് മോഹനചന്ദ്രൻ കഥ പറയുന്നത്. നിഗൂഢത നിറഞ്ഞ നോവൽ. അയാൾ അതിന്റെ പകുതിയോളം വായിച്ച് കഴിഞ്ഞിരുന്നു. കലികയെന്ന പ്രഹേളികയെ കൂടുതൽ അറിയാനുള്ള ആകാംക്ഷ മനസ്സിലുണ്ടായിട്ടും മുഖത്ത് കാറ്റടിക്കുന്നതിനാൽ കണ്ണുകൾ അടഞ്ഞ് പോകുന്നു. "ചായ ചായ കാപ്പി" എന്നുള്ള വിളികൾ കേട്ടപ്പോഴാണ് രാജീവൻ ഉണർന്നത്. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണ്. തൃശ്ശൂർ എത്തിയിരിക്കുന്നു.

 

"ഇത് പതിനഴല്ലെ?" ഒരു മൃദുലനാദം.

 

പുറത്ത് നോക്കിയിരുന്ന തല തിരിച്ച് രാജീവൻ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി. ഒരു പെൺകുട്ടി. വെറുതെ പെൺകുട്ടിയെന്ന് പറഞ്ഞാൽ പോര. നല്ല ഐശ്വര്യമുള്ള മുഖം.

 

"അല്ല. ഇത് ഇരുപത്തിനാല്. ഇതാണ് പതിനേഴ്." രാജീവൻ മുന്നിലിരുന്നുറങ്ങുന്ന ആളെ ചൂണ്ടിക്കാണിച്ച് പറഞ്ഞു. മനസ്സിൽ സന്തോഷം. അയാൾ മധുരമായ പ്രതികാരത്തിന്റെ സ്വാദ് നുണഞ്ഞു.

 

"ഹലോ, സർ. ഈ സീറ്റ് ഈ കുട്ടിയുടേതാണ്. ഒന്നെഴുന്നേൽക്കാമോ?" അയാൾ മുമ്പിലിരിക്കുന്ന ആളെ തോണ്ടി വിളിച്ച് ഉരിയാടി.

 

ആ രൗദ്രഭാവക്കാരൻ ഉണർന്ന് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി. "നിങ്ങളുടെയാണോ ഇത്?"

 

അതെയെന്നവൾ തലയാട്ടി. അതോടെ അയാൾ അവിടെ നിന്ന് എഴുന്നേറ്റ് മുമ്പിലേയ്ക്ക് നടന്നുപോയി. ആ സുന്ദരിക്കുട്ടി രാജീവനഭിമുഖമായി ഇരുപ്പുറപ്പിച്ചു. അവൾ രാജീവനെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് പുറത്തേയ്ക്ക് നോക്കിയിരുപ്പായി. സംസാരിയ്ക്കാൻ പ്രത്യേകിച്ച് വിഷയമൊന്നും കിട്ടാത്തതിനാൽ രാജീവൻ പുസ്തകവായന തുടർന്നു. വണ്ടി സ്റ്റേഷൻ വിട്ടു.

 

അയാൾ ഇടയ്ക്ക് ഒളികണ്ണിട്ട് ആ പെൺകുട്ടിയെ നോക്കി. ജനൽപ്പടിയിൽ കൈകൾ മടക്കിവച്ച് അതിന് മീതെ തല വച്ചുറങ്ങുന്നു. ഉറങ്ങാൻ വേണ്ടി തീവണ്ടിയിൽ കയറിയ ജന്മമോ! വാചകമടിക്കാനുള്ള സാദ്ധ്യത തീരെയില്ല. അയാൾ കലികയിൽ ശ്രദ്ധ പിടിച്ച് നിർത്താൻ ശ്രമിച്ചു.

 

താമസിയാതെ ട്രെയിൻ പാലക്കാടെത്തി. രാത്രിയൂണിന് നിർത്തുന്ന സ്ഥലമാണ്. താലിമീൽസ് ബോഗിയിൽ കയറ്റുന്നതിന്റെ തിരക്കായിരുന്നു റെയിൽവേ കേറ്ററിംഗ് തൊഴിലാളികൾക്ക്. കൂട്ടത്തിൽ കുറേ പേർ വേറെ പല ഭക്ഷണപദാർത്ഥങ്ങളും വിളിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നുണ്ട്. രാജീവൻ എഴുന്നേറ്റു. മുന്നിലിരിക്കുന്ന പെൺകുട്ടിയും ഉണർന്നിട്ടുണ്ട്.

 

അവൾ രാജീവനെ നോക്കി "പോവാണോ?" എന്ന് ചോദിച്ചു.

 

"നിങ്ങൾ കഴിച്ചോളു. ഞാൻ വെളിയിൽ നിന്നും വാങ്ങിക്കഴിച്ചോളാം." അയാൾ മറുപടി പറഞ്ഞു.

 

"അതല്ല. എനിയ്ക്ക് കൂടി എന്തെങ്കിലും വാങ്ങാമോ?"

 

എന്നിട്ടാണ് ഇത്ര ബലം പിടിച്ചിരുന്നിരുന്നത്. കൊള്ളാം. "എന്താ വേണ്ടത്?"

 

"എന്തായാലും മതി. നിങ്ങൾ വാങ്ങുന്നത് ഒരെണ്ണം കൂടുതൽ വാങ്ങിയാൽ മതിയല്ലോ."

 

"ഞാൻ സാധാരണ ഇവിടെനിന്നും ഏത്തപ്പഴത്തിനുള്ളിൽ ചെറുപയറും ശർക്കരയും വച്ച് പുഴുങ്ങിയ ഏത്തയ്ക്കാ റോസ്റ്റാണ് കഴിക്കാറ്. ഒന്ന് കഴിച്ചാൽ വയറ് നിറയും. അത് മതിയോ?"

 

അവൾ മതിയെന്ന് തലയാട്ടി.

 

അവിടന്നങ്ങോട്ട് രാജീവനും കോകിലയും, അതായിരുന്നു അവളുടെ പേര്, വലിയ കൂട്ടുകാരായി മാറി. കോകിലയുടെ അച്ഛൻ തൃശ്ശൂർക്കാരനും അമ്മ മദ്രാസുകാരിയും. അവൾ വെല്ലൂർ ഹോസ്പിറ്റലിലെ റീഹാബിലിറ്റേഷൻ സെന്ററിലാണ് ജോലി ചെയ്യുന്നത്. അവിടെ തന്നെ നേഴ്സുമാരുടെ ക്വാർട്ടേഴ്സിൽ താമസം. കൂടെ വേറൊരു മലയാളിയും കൂടിയുണ്ട്. പേര് റോസ്.

 

രാജീവൻ എഞ്ചിനീയറിംഗ് കഴിഞ്ഞ് മദ്രാസിലെ എഗ്മൂറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന കാര്യമൊക്കെ വിശദീകരിച്ചു. സംസാരിക്കാൻ ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അയാൾ.

 

കോകില - സാധാരണ കേൾക്കാത്ത ഒരു പേര്. അല്ല, കേട്ടിട്ടുണ്ട്. ബാലു മഹേന്ദ്രയുടെ ഒരു സിനിമയിൽ ശോഭയുടെ കഥാപാത്രത്തിന്റെ പേര് കോകില എന്നായിരുന്നു. ആ കഥയുടെ അവസാനം എന്തായിരുന്നെന്നൊന്നും അയാൾക്ക് ഓർമ്മ വന്നില്ല.

 

അവൾ ഘാട്പാടിയിൽ ഇറങ്ങും. അവിടെ നിന്നും ധാരാളം ബസുകൾ വെല്ലൂർക്കുണ്ട്. വെളിച്ചമാവാൻ കാത്ത് നിൽക്കണമെന്ന് മാത്രം. ഘാട്പാടി ജംഗ്ഷനായതിനാൽ എപ്പോഴും നല്ല തിരക്കായിരിക്കും. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും ഭയപ്പെടേണ്ട കാര്യമില്ല. അല്ലെങ്കിലും തമിൾനാട്ടിൽ സ്ത്രീകൾക്ക് പേടിക്കാതെ സഞ്ചരിക്കാം. വളരെ അപൂർവ്വമായേ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളു.

 

ഘാട്പാടിയിൽ ഇറങ്ങുന്നതിന് മുമ്പ് കോകില ഒരു കാര്യം കൂടി രാജീവനോട് പറഞ്ഞു. സ്റ്റേഷനിൽ നിന്നും ആറ് കിലോമീറ്ററേ വെല്ലൂരാസ്പത്രിയിലേയ്ക്കുള്ളു. അവിടെ നിന്നും രണ്ട് കിലോമീറ്ററിനുള്ളിൽ പരമശിവന്റെ ഒരു അമ്പലമുണ്ട്. വളരെ പ്രസിദ്ധമാണ്. ജലകണ്ഠേശ്വരക്ഷേത്രം.

 

വിജയനഗരസാമ്രാജ്യത്തിന്റെ കാലം മുതൽക്കുള്ള ഈ ക്ഷേത്രം വെല്ലൂർ കോട്ടയ്ക്കുള്ളിലാണ്. അതിനകത്ത് ഈ അമ്പലം കൂടാതെ സെയിന്റ് ജോൺസ് പള്ളി, ടിപു മഹൽ, ഹൈദർ മഹൽ, കാണ്ടി മഹൽ, ബാദുഷ മഹൽ, ബീഗം മഹൽ ഇങ്ങനെ പലതും കാണാനുണ്ട്.

 

നൂറ്റാണ്ടുകൾക്ക് മുമ്പ് അവിടെ ഒരു ചിതൽപുറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. മഴ പെയ്ത് അതിന് ചുറ്റും വെള്ളം കെട്ടിനിൽക്കാൻ തുടങ്ങി. പിന്നെപ്പോഴോ ആ ചിതൽപ്പുറ്റിൽ ഒരു ശിവലിംഗം കാണായി. സ്വയംഭൂവാണോ ആരെങ്കിലും കൊണ്ടുവച്ചതോ, ആർക്കും നിശ്ചയമില്ല. അല്ലെങ്കിലും ഒരു ബിംബത്തിന്റെ ഉല്പത്തിയറിഞ്ഞിട്ടെന്ത് കാര്യം! മനുഷ്യന് ആശ്വസിക്കാൻ അത്യാവശ്യം ഏതെങ്കിലും ഒരു വിശ്വാസം.

 

ജലത്തിന് നടുവിൽ കണ്ട ശിവലിംഗമായതിനാൽ അത് ജലകണ്ഠേശ്വർ എന്നറിയപ്പെട്ടു. അവിടെ തന്നെ അഖിലാണ്ടേശ്വരിയുടെ ഒരു പ്രതിഷ്ഠയുമുണ്ട്. പക്ഷേ, കോകില പറഞ്ഞുവന്നത് ആ അമ്പലത്തിലെ കിണറിന്റെ കാര്യമാണ്. അതിലേയ്ക്ക് ഒരു നാണയം എറിഞ്ഞ് എന്ത് ആഗ്രഹിക്കുന്നുവോ അത് സാധിച്ചുകിട്ടും.

 

കോകിലയുടെ വിശദീകരണം കേൾക്കാൻ നല്ല രസമായിരുന്നു. അവൾ സംസാരിക്കുമ്പോൾ രാജീവന് ആ അമ്പലവും വിഗ്രഹവുമെല്ലാം കൺമുന്നിൽ തെളിഞ്ഞ് വന്നു. ഇതിന് മുന്നെ കാണാത്ത കിണറും അതിന്റെ അടിത്തട്ടിൽ കിടക്കുന്ന നാണയങ്ങളും എത്ര വ്യക്തമായി കാണാൻ കഴിയുന്നു. കഥയാണെങ്കിലും പറഞ്ഞ് ഫലിപ്പിക്കാൻ കഴിവുള്ള പെൺകുട്ടി. രാജീവന് അവളെ വളരെയധികം ഇഷ്ടപ്പെട്ടു. കൂടുതൽ അടുത്തറിയണമെന്ന് ആഗ്രഹമായി.

 

ഫോൺ നമ്പരും അഡ്രസ്സും എങ്ങനെ ചോദിക്കുമെന്ന് ആലോചിക്കുമ്പോഴേയ്ക്കും വണ്ടി ഘാട്പാടിയിൽ എത്തി. കോകില പെട്ടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങി. രാജീവനും അവളുടെ കൂടെ പുറത്തിറങ്ങി നിന്നു. ജംഗ്ഷനായതിനാൽ പത്ത് മിനിറ്റ് കഴിഞ്ഞേ പോകുകയുള്ളു. അതിലെ വന്ന ഒരു കാപ്പിക്കാരനെ പിടിച്ച് നിർത്തി രണ്ടുപേരും ഓരോ കാപ്പി വാങ്ങി മൊത്തിക്കൊണ്ടിരുന്നു.

 

പറയാൻ വാക്കുകളില്ലാതെ കാപ്പി ഗ്ലാസ്സിനകത്തേയ്ക്കും സ്റ്റേഷനിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന കവാടത്തിലേയ്ക്കും മാറി മാറി നോക്കി സെക്കന്റുകൾ ടിക്ക് ടിക്ക് അടിച്ച് പോയിക്കൊണ്ടിരുന്നു. ഒടുവിൽ രണ്ടും കല്പിച്ച് രാജീവൻ അഡ്രസ്സ് ചോദിക്കാൻ തന്നെ തീരുമാനിച്ചു. "അതേയ് കോകില. തന്റെ ..." ബാക്കിയുള്ളത് തീവണ്ടിയുടെ കൂവലിൽ മുങ്ങിപ്പോയി. രാജീവന് തന്നെ കേൾക്കാൻ സാധിച്ചില്ല.

 

അയാൾ തിരിച്ച് ബോഗിയിലേയ്ക്ക് കയറി. അവളെ നോക്കി കൈ വീശി. അപ്പോൾ അവൾ അപ്രതീക്ഷിതമായി ഒരു കടലാസ് കക്ഷണം അയാളുടെ കൈയിൽ പിടിപ്പിച്ചു. അത്ഭുതത്തോടെ കൈയിലെ കടലാസ് മുറുക്കി പിടിച്ച് അവളെ നോക്കുമ്പോൾ അവളും കൈ വീശുകയായിരുന്നു.

 

ട്രെയിൻ ദൂരെയെത്തുന്നതുവരെ കോകില കൈ വീശിക്കൊണ്ട് നിൽക്കുന്നത് രാജീവൻ കണ്ടു. അയാൾ കൈ തുറക്കാൻ ധൈര്യപ്പെട്ടില്ല. കാറ്റത്ത് ആ കടലാസ് പറന്നു പോയാലോ? അയാൾ തന്റെ സീറ്റിൽ തിരിച്ച് വന്നിരുന്നു. സീറ്റിൽ വച്ചിരുന്ന കലികയെടുത്ത് മടിയിൽ വച്ചു. കലികയും കോകിലയും. ഒരു നിഗൂഢസുന്ദരിയും തുറന്ന മനസ്സുള്ള ഒരു പെൺകൊടിയും. ഒന്ന് മിഥ്യ, ഒന്ന് യാഥാർത്ഥ്യം!

 

അയാൾ മിടിക്കുന്ന ഹൃദയത്തോടെ മുഷ്ടി തുറന്ന് അവൾ കൊടുത്ത കടലാസ് നോക്കി. ഒന്നും എഴുതാത്ത ഒരു തുണ്ട് കടലാസ്. അയാൾക്ക് നിരാശയും അരിശവും ഒപ്പം വന്നു. പക്ഷേ, ഒരേയൊരു നിമിഷത്തേയ്ക്ക് മാത്രം. അയാൾ അത് തിരിച്ച് നോക്കി. ഒരു ഫോൺ നമ്പർ എഴുതിയിട്ടുണ്ട്. പിന്നെ ഒരു വീട്ട് നമ്പറും. അവൾ താമസിക്കുന്ന വീട്ടിലെ ഫോൺ ആയിരിക്കണം. അയാൾ ശ്രദ്ധാപൂർവ്വം ആ കടലാസ് തന്റെ പേഴ്സിൽ ഭദ്രമായി തിരുകി വച്ചു.

 

അയാൾ കോകില ഇരുന്നിരുന്ന സീറ്റിലേയ്ക്ക് നോക്കി. ഉടനെ തന്നെ നോട്ടം പിൻവലിക്കുകയും ചെയ്തു. ആ രൗദ്രഭാവക്കാരൻ എവിടെന്നോ വീണ്ടും അവിടെ വന്നിരുപ്പുറപ്പിച്ചിരിക്കുന്നു. അയാളെ സഹിക്കാനുള്ള ശേഷിയില്ലെന്ന് തോന്നിയതിനാൽ രാജീവൻ കണ്ണുകൾ അടച്ച് ഉറങ്ങാൻ തെയ്യാറായി. പാലക്കാട് മുതൽ ഘാട്പാടി വരെ ഉറങ്ങിയിട്ടേയില്ല. കോകിലയുമായുള്ള നർമ്മ സല്ലാപത്തിന്റെ മധുരം നുണഞ്ഞുകൊണ്ട് അയാൾ മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിയിറങ്ങി.

 

മദ്രാസ് സെൻട്രലിൽ എത്തിയപ്പോഴാണ് പിന്നെ രാജീവൻ എഴുന്നേറ്റത്. നേരെ താമസസ്ഥലത്തേയ്ക്ക് പോയി. താമസവും എഗ്മൂർ തന്നെ ആയതുകൊണ്ട് ഓഫീസിലേയ്ക്ക് നടക്കാവുന്നതേയുള്ളു. അയാൾ വീട്ടിലെത്തിയപ്പോഴേയ്ക്കും കൂടെ താമസിക്കുന്ന ഹരിയും രമേശും കുഞ്ചുവും ജോലിയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പാചകക്കാരൻ രാജു അവിടെയുണ്ട്.

 

പിന്നെയുള്ള അഞ്ച് ദിവസങ്ങൾ ജോലിത്തിരക്ക് തന്നെയായിരുന്നു. അല്ലെങ്കിലും ചെറിയൊരു ലീവിന് പോയാൽ പോലും തിരിച്ചെത്തിയാൽ പിടിപ്പത് പണിയായിരിക്കും. അതൊരു പ്രകൃതിനിയമം ആയിരിക്കണം. അതിനെ പറ്റിയും മർഫിയ്ക്ക് എന്തെങ്കിലും പറയാൻ ഉണ്ടാകും.

 

വെള്ളിയാഴ്ച ആയപ്പോഴേയ്ക്കും കൂടെയുള്ളവർ വാരാന്ത്യത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി.

 

ഹരി പുതിയ ഒരു ബിസിനസ് തുടങ്ങാനായി അയാളുടെ ഒരു കൂട്ടുകാരനെ കാണാൻ നെയ്വേലിയ്ക്ക് പോകുന്നു. കുഞ്ചു രണ്ട് ദിവസം ആർക്കോണത്തുള്ള അയാളുടെ അമ്മാവന്റെ വീട്ടിലായിരിക്കും. അയാൾക്കല്ലെങ്കിലും അമ്മാവന്റെ മോളുമായി ഒരു ലൈനുള്ളതാണ്. ആ ലൈൻ ഷോർട്ടാകാതെ സൂക്ഷിക്കേണ്ടത് അയാളുടെ മാത്രം ആവശ്യം. രമേശിന് ഒരാഴ്ചയിലെ കഠിനാദ്ധ്വാനത്തിന്റെ ക്ഷീണം തീർക്കാൻ രണ്ട് ദിവസം മുഴുവൻ ഉറങ്ങണം.

 

അപ്പോൾപിന്നെ രാജീവൻ ഒറ്റയ്ക്കായി. എന്ത് ചെയ്യണം രണ്ട് ദിവസം എന്നാലോചിച്ചപ്പോഴാണ് മനസ്സിന്റെ അകയറകളിലെവിടേയോ മറന്ന് കിടന്നിരുന്ന കോകിലത്തിന്റെ നേർത്ത കൂവൽ അയാൾ കേട്ടത്. താനെന്തൊരു ദുഷ്ടൻ! ആ സുന്ദരിക്കുട്ടിയെ കുറിച്ച് ഒരു തവണ പോലും ചിന്തിക്കുകയുണ്ടായില്ല. ജോലിത്തിരക്കെന്ന് ഒരു ഒഴികഴിവ് പറയാമെന്ന് മാത്രം.

 

എന്താണ് കോകിലയെ പറ്റി ഓർക്കാഞ്ഞത്? അപ്പോൾ അയാളുടെ മനസ്സിൽ കലികയും തെളിഞ്ഞു. ഈ ദിവസങ്ങളിൽ മോഹനചന്ദ്രനെ വായിക്കാനെ സാധിച്ചില്ല. തീവണ്ടിയിൽ നിന്നിറങ്ങിയ ശേഷം കലികയുമില്ല കോകിലയുമില്ല. എന്നാൽ പിന്നെ വെല്ലൂർ വരെ ഒരു ബസ് യാത്ര നടത്തിയാലോ? യാത്രയിൽ കലിക വായിക്കുകയും ചെയ്യാം, യാത്രാന്ത്യത്തിൽ കോകിലയെ കാണുകയും ചെയ്യാം.

 

രാജീവൻ ഉടനെ തന്നെ രണ്ട് ഒറ്റരൂപ തുട്ടുകളുമായി വീട്ടിൽ നിന്നിറങ്ങി. മെയിൻ റോഡിലെ പലചരക്ക് കടയിൽ ഒരു ഫോണുണ്ട്. പേഴ്സിൽ നിന്ന് കോകില തന്ന കടലാസെടുത്ത് ഫോൺ നമ്പർ ഹൃദിസ്ഥമാക്കി. പിന്നെ കടയിൽ ചെന്ന് ആ നമ്പറിലേയ്ക്ക് വിളിച്ചു. അപ്പുറത്ത് കേട്ട സ്ത്രീശബ്ദം കോകിലയുടേതായിരുന്നില്ല. അത് റോസായിരിക്കുമെന്ന് അയാൾ തീരുമാനിച്ചു. കോകില പുറത്തെവിടെയോ ആണ്. രാജീവൻ വിളിക്കുമെന്നും ശനിയാഴ്ച പതിനൊന്ന് മണിയ്ക്ക് ജലകണ്ഠേശ്വർ ക്ഷേത്രത്തിന്റെ മുന്നിൽ കാണാമെന്നും പറഞ്ഞേല്പിച്ചിട്ടാണ് അവൾ പുറത്തേയ്ക്ക് പോയത്. പിറ്റേന്ന് പറഞ്ഞപോലെ തന്നെ കോകിലയെ കാണാമെന്ന് രാജീവൻ ആ ശബ്ദത്തിന്റെ ഉടമയ്ക്ക് ഉറപ്പ് കൊടുത്തു.

 

തിരിച്ച് വീട്ടിലേയ്ക്ക് നടക്കുമ്പോൾ രാജീവന്റെ ചുണ്ടത്ത് ഇതിന് മുമ്പൊരിക്കലും മുളയ്ക്കാത്ത ഒരു മൂളിപ്പാട്ട് തത്തിക്കളിച്ചിരുന്നു. അയാൾ മറന്നെങ്കിലും അവൾക്ക് നിശ്ചയമായിരുന്നു അയാൾ വിളിക്കുമെന്ന്. അവൾ തന്നെ കാത്തിരിക്കുന്നു എന്നുള്ള അറിവ് അയാളുടെ ചിന്താമണ്ഡലത്തിൽ നക്ഷത്രങ്ങൾ തെളിയിച്ചു. അതിനിടയിൽ കാണുന്ന പ്രകാശപൂരിതമായ വൃത്തത്തിൽ കോകിലയുടെ അഴകാർന്ന മുഖം!

 

അന്ന് വൈകുന്നേരം കൂട്ടുകാരുടെ കൂടെയുള്ള ആഹാരം കഴിക്കലും വർത്തമാനം പറച്ചിലുമെല്ലാം യാന്ത്രികമായി കഴിച്ചുകൂട്ടി. അയാളുടെ മനസ്സ് വെല്ലൂരിലെത്തിക്കഴിഞ്ഞിരുന്നു.

 

പിറ്റേന്ന് പതിനൊന്ന് മണിയ്ക്ക് മുന്നേ രാജീവൻ വെല്ലൂർ കോട്ടയുടെ വാതിൽക്കൽ എത്തിയിരുന്നു. നൂറ്റിനാല്പതോളം കിലോമീറ്റർ മൂന്നര മണിക്കൂർ കൊണ്ട് ബസ് പിന്നിട്ടു. പറഞ്ഞ സമയം തെറ്റാതിരിക്കാൻ അയാൾ ഏഴ് മണിയുടെ ബസിൽ തന്നെ യാത്ര തിരിച്ചിരുന്നു. ബസിലിരുന്ന് വായിക്കാൻ കലിക എടുക്കണമെന്ന് വിചാരിച്ചിരുന്നതാണെങ്കിലും അതയാൾ മറന്നു. കലികയ്ക്ക് അവസാനം എന്ത് പറ്റിയെന്നറിയാനുള്ള ആകാംക്ഷ കോകിലയെ കാണാനുള്ള ഉത്സാഹമാക്കി മാറ്റി.

 

വെല്ലൂരെത്തി ഒരു റസ്റ്റോറന്റിൽ കയറി മുഖമൊക്കെ കഴുകി ഉന്മേഷവാനാകാനും ആഹാരം കഴിക്കാനും സാധിച്ചു. ഇനി എത്ര നേരം വേണമെങ്കിലും കോകിലയുടെ കൂടെ ചുറ്റാൻ അയാൾ തെയ്യാറായിരുന്നു.

 

കോകിലയെ കാണുമ്പോൾ എന്തെല്ലാം പറയണമെന്ന് മനസ്സിൽ ആലോചിച്ചെടുക്കുകയായിരുന്നു രാജീവൻ. എന്തിന് വേണ്ടിയുള്ള കാത്ത് നില്പായാലും അക്ഷമനാവാതിരിക്കാൻ മനസ്സിനെ എന്തെങ്കിലും കർത്തവ്യങ്ങളിൽ വ്യാപൃതമാക്കുന്നത് അയാളുടെ പതിവായിരുന്നു.

 

"എന്താണ് കോട്ടയുടെ മുമ്പിൽ നിന്ന് സ്വപ്നം കാണുകയാണോ? വെല്ലൂർ രാജകുമാരി മുന്നിലെത്തിയതൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു."

 

ആ പരിചിത ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി. ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കേട്ട് ആസ്വദിച്ച ആ സ്വരമാധുരി. കോകില!

 

"കാത്ത് നിന്നപ്പോൾ തീവണ്ടിയിൽ നടന്നത് സ്വപ്നമായിരുന്നോ എന്ന് സംശയമായിപ്പോയി. ക്ഷമിക്കു രാജകുമാരി!" അയാളും അവളുടെ അതേ സ്വരരാഗത്തിൽ മറുപടി പറഞ്ഞു.

 

"നമുക്ക് അകത്തേയ്ക്ക് പോകാം. ജലകണ്ഠേശ്വരനെ കാണേണ്ടേ?" അതു പറഞ്ഞ് അവൾ അയാളുടെ കൈ പിടിച്ച് വലിച്ച് അകത്തേയ്ക്ക് നടന്നു.

 

പിന്നെയുള്ള രണ്ട് മണിക്കൂറുകൾ കടന്ന് പോയത് രാജീവൻ അറിഞ്ഞതേയില്ല. കോകില ഒരു ഇരുത്തം വന്ന ഗൈഡിനെ പോലെ അയാളെ ആ കോട്ടയ്ക്കകം മുഴുവൻ ചുറ്റിക്കാണിച്ചു.

 

അമ്പലത്തിന്റെ ഗോപുരത്തിന്റെ കൊത്തുപണി തന്നെ കണ്ടാൽ മതിവരാത്ത വിധം മനോഹരമാണ്. നൂറ് അടിയോളം പൊക്കത്തിൽ പടുത്തുയർത്തിയ ഗോപുരം കടക്കുന്നതോടെ ഒരു നിർമ്മാണചാതുര്യത്തിന്റെ മികവിലേയ്ക്കാണ് നമ്മൾ നടന്ന് കയറുന്നത്. അത് കൂടാതെ തൂണുകളും ശില്പങ്ങളും. ക്ഷേത്രം ഒരു കുളത്തിന് നടുവിലാണ് പണിതിരിക്കുന്നത്. ഭംഗിയായി കെട്ടിപ്പടുത്ത കുളം. രാജീവന് പറവൂരെ മൂകാംബികക്ഷേത്രമാണ് അത് കണ്ടപ്പോൾ ഓർമ്മ വന്നത്.

 

നിരവധി കൽത്തൂണുകളിൽ താങ്ങിനിർത്തിയിരിക്കുന്ന മണ്ഡപം. ആ തൂണുകളിൽ പലവിധത്തിലുള്ള വ്യാളീമുഖങ്ങളും കുതിരകളും സർപ്പങ്ങളും കൂടാതെ മറ്റനേകം ജീവികളേയും കൊത്തിയെടുത്തിട്ടുണ്ട്. അന്നത്തെ കല്ലാശാരികളുടെ കരവിരുത് വ്യക്തമാക്കുന്ന ശില്പങ്ങൾ.

 

നന്ദിയുടെ ബിംബത്തിന് പുറകിൽ കാണുന്ന മൺവിളക്കിൽ കൈ വച്ചാൽ അത് വട്ടത്തിൽ കറങ്ങുന്നതായി അനുഭവപ്പെടുമെന്ന് പറയപ്പെടുന്നു. ആ സമയത്ത് എന്താഗ്രഹിച്ചാലും അത് നടന്നു കിട്ടുമെന്ന് അവിടത്തുകാരുടെ വിശ്വാസം. പക്ഷേ, വിളക്ക് കറങ്ങിയാൽ മാത്രമേ ദൈവം പ്രസാദിച്ചതായി കണക്കാക്കാൻ സാധിക്കു.

 

"എന്താണ് രാജീവാ, എന്തെങ്കിലും സാധിക്കാനുണ്ടോ? വേണമെങ്കിൽ വിളക്കിൽ തൊട്ടോളു." കോകില ഒരു പുഞ്ചിരിയോടെ രാജീവനെ നോക്കി.

 

അയാൾ വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി.  തന്റെ കാര്യസിദ്ധികൾക്കായി ദൈവത്തിനെ ഉപദ്രവിക്കുന്നതിൽ രാജീവന് പണ്ടേ താല്പര്യമില്ല.

 

അവർ മുന്നോട്ട് നീങ്ങി. കോകില തീവണ്ടി യാത്രയ്ക്കിടയിൽ വിവരിച്ച കിണറ് കാണാനായിരുന്നു രാജീവന് ഔത്സുക്യം. അയാൾ അതിനെ പറ്റി അവളോട് ചോദിച്ചു. കുറച്ചു കൂടി ക്ഷമിക്കാൻ അവൾ ആംഗ്യം കാട്ടി.

 

പിന്നീട് ആ പുണ്യപുരാതന തീർത്ഥക്കിണറിന്റെ അരികിലേയ്ക്ക് അവൾ അയാളെ കൂട്ടിക്കൊണ്ട് പോയി. ആ ഗംഗാ ഗൗരി തീർത്ഥക്കിണറ്റിലെ വെള്ളമാണ് ജലകണ്ഠേശ്വരന്റെ അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.

 

രാജീവൻ ആ കിണറിനകത്തേയ്ക്ക് എത്തി നോക്കി. വളരെയധികം താഴ്ചയുണ്ട് കിണറിന്. പക്ഷേ, സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. അതിന്റെ അഗാധതയിൽ കിടക്കുന്ന നാണയത്തുട്ടുകൾ അയാൾക്ക് കാണാമായിരുന്നു. എത്ര പേരുടെ ആശകളും ആകാംക്ഷകളുമാണ് അവിടെ കിടക്കുന്നത്. അവരുടെയെല്ലാം ഉറച്ച വിശ്വാസം അവരുടെ ജീവിതങ്ങൾ തളിരിടാനും അതിൽ പൂവണിയാനും അവരെ പ്രാപ്തരാക്കിയിട്ടുണ്ടാകണം. അവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള അഭിവൃദ്ധി ജലകണ്ഠേശ്വരന്റെ തീർത്ഥക്കിണറ്റിൽ നിന്നും ഉയിർത്തെഴുന്നേറ്റതാണെന്ന് അവർ വിശ്വസിച്ചിരുന്നിരിക്കണം. അവർ ഇവിടെ വീണ്ടും വരാൻ അത് പ്രേരകഹേതുവായിരുന്നിരിക്കണം.

 

രാജീവൻ തല പൊക്കിയപ്പോൾ അയാളെ തന്നെ കൗതുകത്തോടെ നോക്കി നിൽക്കുന്ന കോകിലയെയാണ് കണ്ടത്. അവളുടെ ഇളം പുഞ്ചിരി അവൾ തന്റെ മനസ്സിനെ വായിച്ചെടുത്തെന്ന് അയാളെ അറിയിച്ചു.

 

'ഇനിയെന്താ ഭാവം' എന്ന് ചോദിക്കുന്ന മട്ടിൽ അവൾ പുരികമുയർത്തി.

 

അയാൾ പോക്കറ്റിൽ നിന്നും ഒരു ഒറ്റരൂപ തുട്ടെടുത്തു. വലത് കൈപടത്തിൽ അത് വച്ചിട്ട് അയാൾ കൈ കോകിലയുടെ നേരെ നീട്ടി. അവൾ വലത് കരം രാജീവന്റെ കൈയിൽ കമഴ്ത്തിപ്പിടിച്ചു. അവർ ഒരുമിച്ച് കൈകൾ തീർത്ഥക്കിണറ്റിലേയ്ക്ക് നീട്ടി.

 

രണ്ട് പേരും ഒന്നും ഉരിയാടിയില്ലെങ്കിലും അവരുടെ ഹൃദയങ്ങൾ ഒരേ ഭാഷയിൽ സംസാരിക്കുന്നത് അവരുടെ കണ്ണുകളിൽ തെളിഞ്ഞു. ഒരേ സമയം കൈകൾ തുറന്നപ്പോൾ ആ നാണയം കിണറ്റിലേയ്ക്ക് വീണു. ജലനിരപ്പിൽ ചെറിയ ഓളങ്ങൾ സൃഷ്ടിച്ച് അത് അഗാധതയിലേയ്ക്ക് ഇറങ്ങിപ്പോകുന്നത് അവർ നോക്കി നിന്നു.

 

നാണയം താഴെ തട്ടിൽ ചെന്ന് ഇരിപ്പിടം ഉറപ്പിച്ചപ്പോൾ അവർ അന്യോന്യം നോക്കി. "ഇനി പോകാമല്ലേ?" കോകില ചോദിച്ചു.

 

അവർ പുറത്തേയ്ക്ക് നടന്നു. അമ്പലത്തിൽ നല്ല തിരക്ക്. ആളുകളുടെയിടയിലൂടെ തിക്കിത്തെരക്കി നടക്കുന്നതിനിടയിൽ എപ്പോഴോ രാജീവന്റെ കൺവെട്ടത്ത് നിന്ന് കോകില അപ്രത്യക്ഷയായി. അയാൾ അവളെ തെരഞ്ഞ് അവിടെയെല്ലാം നടന്നു. പക്ഷേ, അവളുടെ ലാഞ്ഛനപോലും ലഭിച്ചില്ല. ആ തിരക്കിനിടയിൽ ഒരാളെ കണ്ടുപിടിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല.

 

അയാൾ ഇനിയെന്ത് വേണമെന്ന് ചിന്തിച്ച് നിന്നു. അവർ രാവിലെ കണ്ടുമുട്ടിയ സ്ഥലത്തേയ്ക്ക് അയാൾ നടന്നു. കുറച്ച് നേരം അവിടെ കാത്ത് നിൽക്കാൻ അയാൾ തീരുമാനിച്ചു. അമ്പലത്തിനകത്ത് അയാളെ കാണാതാകുമ്പോൾ അവൾ അയാളെ അന്വേഷിച്ച് അവിടെ വരാതിരിക്കില്ലെന്ന് അയാൾ അനുമാനിച്ചു.

 

അര മണിക്കൂറോളം അവിടെ നിന്നിട്ടും അവളെ കണ്ടില്ല. അതിനടുത്ത് കണ്ട ഫോൺ ബൂത്തിൽ കയറി രാജീവൻ കോകിലയുടെ വീട്ടിലെ നമ്പറിൽ വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല. ഇനിയിപ്പോൾ അവളുടെ വീട്ടിലേയ്ക്ക് ചെന്ന് അവിടെ കാത്ത് നിൽക്കാമെന്ന് കരുതി അയാൾ അടുത്ത് കണ്ട ഒരു ഓട്ടോയിൽ കയറി. നേഴ്സുമാരുടെ വീടെന്ന് പറഞ്ഞപ്പോൾ ഓട്ടോക്കാരൻ തല കുലുക്കി.

 

ആശുപത്രി വളപ്പിനകത്ത് കയറി കുറച്ചൊന്ന് ചുറ്റേണ്ടി വന്നു കോകിലയുടെ വീടിന് മുമ്പിലെത്താൻ. ഓട്ടോക്കാരൻ കാശ് വാങ്ങി സ്ഥലം കാലിയാക്കി.

 

രാജീവൻ ആ വീട്ടുവളപ്പിലേയ്ക്ക് കയറി. വീടിന്റെ മുമ്പിലുള്ള കാളിംഗ് ബെല്ലടിച്ചു. പക്ഷേ, ആരും വാതിൽ തുറക്കാൻ വന്നില്ല. അയാൾ വീടിന് പുറത്തിറങ്ങി ഗേറ്റിനരികെ നിന്നു. കോകിലയോ റോസോ വരാതിരിക്കില്ല. അവരെ കാത്ത് നിൽക്കാം. അവളോട് യാത്ര ചോദിക്കാതെ തിരിച്ച് പോകുന്നതെങ്ങനെയാ?

 

എത്ര നേരം അവിടെയങ്ങനെ നിന്നുവെന്ന് രാജീവന് ഓർമ്മയില്ല. അയാളുടെ മനസ്സ് കോകിലയ്ക്ക് വേണ്ടി കേഴുകയായിരുന്നു. അവൾക്കെന്ത് പറ്റിയാവോ?

 

"നിങ്ങൾ രാജീവനാണോ?" ആ ചോദ്യം കേട്ട് അയാൾ തല നിവർത്തി നോക്കി. മുന്നിൽ ഒരു പെൺകുട്ടി. ആ കുട്ടി അവിടെയെത്തിയതൊന്നും അയാൾ കണ്ടിരുന്നില്ല. ശബ്ദം കേട്ടിട്ട് അത് റോസായിരിക്കുമെന്ന് അയാൾ അനുമാനിച്ചു.

 

അതെയന്നർത്ഥത്തിൽ അയാൾ തലയാട്ടി.

 

"അപ്പോൾ രാജീവനൊന്നും അറിഞ്ഞില്ലേ?"

 

"എന്തറിഞ്ഞില്ലേയെന്ന്?" അയാളുടെ ഹൃദയം ധൃതഗതിയിൽ മിടിക്കാൻ തുടങ്ങി. കോകിലയ്ക്കെന്തോ സംഭവിച്ചുവെന്ന് അയാൾ ശങ്കിച്ചു. 'എന്റെ കോകില!' അയാളുടെ മനസ്സ് മന്ത്രിച്ചു.

 

"കോകില ... അവൾ പോയി." റോസ് ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.

 

"വെറുതെ അനാവശ്യം പറയാതെ." അയാൾക്ക് ദേഷ്യം വന്നു. "എന്ത് പറ്റീന്ന് പറയ്." അയാൾ റോസിന്റെ രണ്ട് തോളത്തും പിടിച്ച് ശക്തമായി കുലുക്കി.

 

"നിങ്ങളെ കാണാനായി രാവിലെ ഇവിടെ നിന്ന് പോയതാണ്. ഫോർട്ടിനടുത്ത് വച്ച് ഒരു ആക്സിഡന്റ്. പാഞ്ഞ് വന്നൊരു കാറാണ് ഇടിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു."

 

അയാൾക്ക് അയാളുടെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ കൂടെയുണ്ടായിരുന്നതല്ലെ കോകില! അത്ര പെട്ടെന്ന് ഇല്ലാതാവുകയോ? അസംഭവ്യം.

 

"എപ്പോഴായിരുന്നു സംഭവിച്ചത്?" അയാൾ ഒരുവിധം വാക്കുകൾ തപ്പിയെടുത്ത് ചോദിച്ചു.

 

"നാലഞ്ച് മണിക്കൂറുകൾക്ക് മുമ്പാണ് ആക്സിഡന്റ് നടന്നത്. എന്റെ പാവം കോകില. നിങ്ങളെ കാണാനുള്ള ഉത്സാഹത്തിലായിരുന്നു അവൾ. തീർത്ഥക്കിണറ്റിൽ ഒരുമിച്ച് നാണയം ഇടുന്ന കാര്യവും പറഞ്ഞിരുന്നു, ഇവിടെ നിന്ന് ഇറങ്ങുമ്പോൾ."

 

രാജീവൻ അറിയാതെ കൈയിലെ വാച്ചിൽ സമയം നോക്കി.

 

അയാൾ സ്തബ്ധനായി റോഡിൽ ഇരുന്നു. എന്തോ പറയാൻ വന്നത് അയാളുടെ തൊണ്ടയിൽ കുടുങ്ങി നിന്നു.

 

xxx

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot