ചോളപ്പാടങ്ങളിൽ മുഴങ്ങുന്ന പെരുമ്പറകൾ.- (കഥയെഴുത്ത് - മത്സരം) - Entry 39


---------

പലതവണ വിളിച്ചു. മനോരഞ്ജൻ ഫോണെടുക്കുന്നില്ല, പോയി അന്വേഷിക്കാമെന്നു വെച്ചാൽ അയാളുടെ പുതിയ താമസസ്ഥലം അറിയുകയുമില്ല. അയാൾക്ക് ഒരു ചേട്ടനുണ്ട് ചിത്തരഞ്ജൻ, ഒരു പൂന്തോട്ടം വിൽപ്പനക്കാരൻ. പല തവണ അയാളെയും വിളിച്ചു നോക്കി.


ഞാൻ കേട്ടിട്ടുള്ളതിൽ വെച്ചേറ്റവും മനോഹരമായ രണ്ടു പേരുകളാണിതെന്നു പറഞ്ഞപ്പോൾ പാക്ക് ചവച്ച് കറപിടിച്ച പല്ലുകൾ കാട്ടി അന്ന് മനോരഞ്ജൻ ഉറക്കെ ഉറക്കെ ചിരിച്ചു.

അത്യാവശ്യ സാധനങ്ങൾ വാങ്ങാനെന്ന് ഒരു കുറിപ്പ് എഴുതി ഒപ്പിട്ട് കാറിൽ വച്ചു. ചിത്തരഞ്ജന്റെ നഴ്സറിക്കും, സൂപ്പർ മാർക്കറ്റിനും ഒരേ മതിലാണ്. ലോക് ഡൗണ്ടാണ്, പോലീസെങ്ങാൻ കൈകാണിച്ചാൽ സൂപ്പർ മാർക്കറ്റിലേക്ക് വണ്ടി തിരിക്കാം. സ്റ്റെപ്പിൽ നിന്നൂർന്ന് വീഴുന്നതും, തിരമാലയിൽ കുടുങ്ങുന്നതുമൊക്കെയായി രഞ്ജൻമാർ സ്വപനത്തിൽ വന്ന് ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി.

വണ്ടി റോഡ് സൈഡിൽ പാർക്ക് ചെയ്ത് ഇറങ്ങുമ്പോഴാണ് കാണുന്നത്, റോഡരികിൽ വെച്ചിരുന്ന പല നിറങ്ങളിലുള്ള ഉള്ള പത്തുമണി ചെടികൾ ഒന്നും കാണാനില്ല. ആ വഴിയിലൂടെ ഞാൻ പോകുന്നത് തന്നെ വിരിഞ്ഞു നിൽക്കുന്ന പല തരത്തിലുള്ള ആ പൂക്കൾ കാണാനാണ്. ചെറിയൊരു വീടാണ് ചിത്തരഞ്ജന്റെ നഴ്സറി. വീടിൻറെ മുറ്റത്തും, മതിലിനു പുറത്ത് റോഡരികിലും ഒക്കെ ചെടികൾ ഇങ്ങനെ തിക്കി നിറച്ച് വെച്ചിരിക്കും.

ചെടികൾ ഒന്നുമില്ലാതെ, പൊട്ടിപ്പൊളിഞ്ഞ ആ വീടിൻറെ പടികയറുമ്പോൾ പൂട്ടിയിട്ടിട്ടിരിക്കുന്ന വാതിലിനപ്പുറം പത്തുമണിച്ചെടികൾ വെള്ള പുതച്ച് കിടപ്പുണ്ടാവുമെന്ന് ഭയന്നു.

" ദീദി... വോ ദോനോം ഗാവ് ഗെയെ.."
ഇടയ്ക്ക് കാണാറുള്ള സഹായിച്ചെക്കൻ പറഞ്ഞു.

"പറമ്പിൽ പണി ഉണ്ടെങ്കിൽ ഞാൻ വരാം ദീദീ.. ഭയ്യാ ഇനി ഉടനെയൊന്നും വരുമെന്നു തോന്നുന്നില്ല".

മനോരഞ്ജനെയാണ് സാധാരണ പറമ്പ് പണിക്ക് വിളിക്കാറുള്ളത്. എല്ലാം കണ്ടറിഞ്ഞു ചെയ്യും. രാവിലെ ഒമ്പത് ആകുമ്പോഴേക്കും വരും, നേരം ഇരുട്ടുന്നതു വരെ പറമ്പിൽ ഉണ്ടാകും. ഒറ്റ ദിവസത്തെ പണിയാണ്. പറമ്പ് മുഴുവൻ വൃത്തിയാകും, മരങ്ങളും പച്ചക്കറികളുമൊക്കെ ഒന്ന് ഉഷാറാകും. കഴിഞ്ഞ പത്ത് വർഷമായി മനോരഞ്ജൻ ഇവിടെ നട്ടും, നനച്ചും കടന്നുപോകുന്നു. അയാൾക്ക് ഒരു മാറ്റവും വന്നതായി എനിക്കിതുവരെയും തോന്നിയിട്ടില്ല.. ഇടുന്ന ഷർട്ടിലോ,ചെരുപ്പിലോ എന്തിന് തലമുടി ചീകുന്നതിൽ പോലും.

ഒരിക്കൽ ഞാൻ ചോദിച്ചു, "ഇത്ര കഷ്ടപ്പെട്ട് ലൈൻ വീട്ടിൽ താമസിച്ച് അന്യനാട്ടിലിങ്ങനെ രാപ്പകൽ പണിയുന്നതിലും നല്ലതല്ലേ സ്വന്തം നാട്ടിലെ ജീവിതം?"

ബീഹാറിനെക്കുറിച്ച് ദീദിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് അവൻ ഉറക്കെ ചിരിച്ചു. ശരിയാണ്, നേപ്പാളിന് അടുത്ത് ,ഗംഗാനദി, മധുബനി ആർട്ട്, ഗയ, ബുദ്ധിസം, ഇതൊക്കെയല്ലാതെ ബീഹാറിനെ കുറിച്ച് എനിക്ക് എന്തറിയാം !

"ഒരു നാടിനെ കുറിച്ച് അറിയണമെങ്കിൽ അവിടുത്തെ ഗ്രാമങ്ങളിലേക്ക് പോകണം.. അങ്ങനെ പോയാൽ ദീദീ.....നിങ്ങൾക്കറിയാവുന്നതൊന്നുമല്ല ബീഹാറെന്ന് മനസ്സിലാവും.."

ആറാം ക്ലാസ് വരെയേ മനോരഞ്ജൻ പഠിച്ചിട്ടുള്ളൂ എന്നെനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. സാമാന്യം നന്നായി ഇംഗ്ലീഷും, അഞ്ചോ ആറോ മാസം കൊണ്ട് മലയാളവും തത്ത പറയും പോലെ പറയും. എന്ത് കാര്യം പറഞ്ഞാലും ഒരൊറ്റ തവണ പറഞ്ഞാൽ കൃത്യമായി മനസ്സിലാക്കി ചെയ്യും. ഓർമ്മശക്തിയാണെങ്കിൽ അപാരം.

"നീ എന്തുകൊണ്ട് പഠിച്ചില്ല ഗവൺമെൻറ് സ്കൂൾ ഉണ്ടല്ലോ..?!!"
കുറച്ച് ദേഷ്യത്തിലാണ് ചോദിച്ചത്..

"പഠിക്കാൻ പോയാൽ വീട്ടിൽ റൊട്ടിക്കും സബ്ജിക്കും എന്തു ചെയ്യും ! ഞങ്ങൾ എട്ടു മക്കളാണ്.. ആറു സഹോദരിമാർ. കുടുംബം ഞങ്ങൾ രണ്ടു രഞ്ജൻമാരുടെയും ചുമലിലാണ്."

"അന്നുമുതൽ പണിയെടുത്തിട്ട് നീ എന്ത് നേടി....??"

പൊതുവേ കേൾക്കാറുള്ള കുടുംബഭാരത്തിൻറെ കണക്കെന്ന മട്ടിൽ തിരിച്ചു ചോദിച്ചു.

"ഓരോ നേരത്തെയും ആഹാരം!"
ചെകിട് തെറിപ്പിക്കും മട്ടിൽ ഒരടി കിട്ടിയതു പോലെ.

അന്നത്തെ സംസാരങ്ങൾക്കിടയിൽ അവൻ ഒരു രഹസ്യം പറഞ്ഞു. വിളഞ്ഞ ചോളത്തിന്റെ നിറമുള്ള അവൻറെ കാമുകിയെ പറ്റി. ഇത്തവണത്തെ വിളവെടുപ്പ് കഴിഞ്ഞാൽ അവനോടൊപ്പം ഇറങ്ങി വരാനുള്ള അവളുടെ പ്ലാനിനെ പറ്റി.

ചോളപ്പാടങ്ങൾ പല തവണ കൊയ്തിറക്കി. പുതിയ വിരിപ്പിറക്കലുകളും പലതു കഴിഞ്ഞു. മനോരഞ്ജെന്റെ ചോളപ്പെണ്ണ് രണ്ടു തുടുത്ത ചോളക്കുട്ടന്മാരെ പ്രസവിച്ചു. രണ്ടു തവണയും അവൻ ലഡുവുമായി മുറ്റത്തു നിന്നു.

"ദീദി.. ഇത്തവണ നാട്ടിൽ പോയി വരുമ്പോൾ ഞാൻ അവളെയും മക്കളെയും ഇങ്ങോട്ടു കൊണ്ടു വരും"
പണി കഴിഞ്ഞ് കയ്യും കാലും കഴുമ്പോൾ അവൻ പറഞ്ഞു.

കാലുരച്ചു കഴുകാൻ ആ കല്ല് പൈപ്പിൻ ചോട്ടിൽ കൊണ്ടിട്ടതും അവനാണ്. പറമ്പിൽ അവനൊപ്പം നടക്കുമ്പോൾ ഒരിക്കലെൻറെ വിണ്ടു കീറിയ കാൽപ്പാദങ്ങൾ കണ്ട് അവൻ പറഞ്ഞു.. "കണ്ട ക്രീമൊക്കെ കോരി തേച്ചിട്ട് കാര്യമില്ല ദീദീ.... നല്ല കറുങ്കല്ലിൽ കാലുരയ്‌ക്കണം". പിറ്റേന്ന് സ്റ്റാച്യു ജങ്ക്ഷനിലെ ജർമൻ ഷേപ്പാഡ് ഉള്ള ആ വീട്ടിലേക്ക് പണിക്ക് പോകും വഴിയാണ് സൈക്കിളിന്റെ പിൻസീറ്റിൽ വെച്ചു കെട്ടി അവനാ കല്ല് പൈപ്പിന്റെ ചോട്ടിൽ സ്ഥാപിച്ചത്. കോളിംഗ് ബെല്ലു കേട്ട് വാതിൽ തുറന്നതും കല്ലിലേക്ക് ചൂണ്ടി പറഞ്ഞു..

" രാവിലെയും, വൈകിട്ടും കാൽ നന്നായി ഉരയ്ക്കണം ..."
മറുപടിയ്ക്കു മുന്നേ സൈക്കിളിൽ ചാടിക്കയറി ആയത്തിൽ ചവിട്ടി.

ഒരു വീടിൻറെ മുകൾഭാഗം, ഒറ്റ മുറിയും അടുക്കളയും, ആയിരം രൂപ വാടകയ്ക്ക് അവനിപ്പോൾ ഒപ്പിച്ചിട്ടുണ്ട്. അവൾ കൂടി വീട്ടുപണിക്ക് പോയാൽ കുടുംബം നന്നായി നടക്കും എന്നാണ് അവന്റെ കണക്കുകൂട്ടൽ. അവളെ കൊണ്ടുവരുമ്പോളേക്കും വീടൊരുക്കി വെക്കാനുള്ള തത്രപ്പാടിലാണ് കക്ഷി.

പല തവണ വിളിച്ചു. മനോരഞ്ജന്റെ ഫോൺ ഇടയ്ക്കിടയ്ക്ക് സ്വിച്ച് ഓഫ് ആവും, അല്ലെങ്കിൽ റിങ്ങ് ചെയ്തു ആരും എടുക്കാതെ നിൽക്കും.

ഒരു പേടി തോന്നാൻ തുടങ്ങിയിരിക്കുന്നു, അവൻ നാട്ടിലേക്ക് പോയിട്ടുണ്ടെങ്കിൽ.. അവിടെ എത്തിയിട്ടുണ്ടാകുമോ ?
എത്തിയാൽ തന്നെ സേഫായിരിക്കുമോ ? ചോളപ്പെണ്ണും കുട്ടികളും അവിടെ....!

"ചിത്തരഞ്ജനെ നീ വിളിക്കാറുണ്ടോ?"
സഹായിചെക്കനോട് ചോദിച്ചു.
"ഏക് ഹഫ്ത ആയി ഫോണെടുക്കുന്നില്ല ദീദീ..."
അവനും അങ്കലാപ്പിലാണ്.

സൂപ്പർമാർക്കറ്റിൽ കയറാൻ തോന്നിയില്ല, വണ്ടിയെടുത്ത് വീട്ടിലേക്ക് ഡ്രൈവ് ചെയ്തു.

പാക്ക് ചവച്ച് കറ പിടിച്ച പല്ലും തുറന്ന് കാട്ടിയുള്ള ചിരിയും, ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയുമായി അവൻ വഴിയിൽ പലയിടത്തും തൂമ്പയിൽ താളമിട്ടു നിൽക്കും പോലെ തോന്നി.

കാറിൻറെ കീ ടീപ്പോയിലേക്ക് എറിഞ്ഞ് സോഫയിലേക്ക് ചാഞ്ഞു. അമ്മു ടിവി വെച്ചിട്ടുണ്ട്, ഈയിടെയായി മുഴുവൻ സമയവും ന്യൂസാണ്.. കൊറോണ വിവരങ്ങൾ പല ചാനലുകളിൽ നിന്ന് കേട്ട് സ്വന്തമായി നിഗമനത്തിലെത്തി റിപ്പോർട്ട് അവതരിപ്പിക്കലാണ് ദിവസവും അവളുടെ പ്രധാന പരിപാടി.

സോഫയുടെ വരിപ്പിൽ കുഞ്ചിക്കഴുത്ത് അമർത്തി മേലോട്ട് നോക്കി കിടന്നു, കണ്ണുകൾ ഇറുക്കിയടച്ചു..

"ദേഖോ ....മേരെ ബച്ചേ കോ....."
പെട്ടെന്നൊരു അലർച്ച കേട്ടാണ് കണ്ണ് തുറന്നത്.
ഒരമ്മ കുഞ്ഞിനെയും നെഞ്ചോടമർത്തി അലറി കരഞ്ഞു കൊണ്ട് ഓടുന്നു.. കുറച്ചു ദൂരെ പിറകിൽ ഒരാൾ കൈയ്യിലൊരു സഞ്ചിയും, മറുകയ്യിൽ ഒരു കുഞ്ഞുമായി ഓടിയെത്തുന്നുണ്ട്.

അവൾ ഹിന്ദിയും മറ്റേതോ ഭാഷയും കൂട്ടിക്കലർത്തി അലറി കരയുകയാണ്.
ഞാൻ എഴുന്നേറ്റിരുന്നു. അവളുടെ നെഞ്ചിൽ അമർന്നു കിടക്കുന്ന ആ കുഞ്ഞു ശരീരം ജീവനറ്റതാണെന്ന് റിപ്പോർട്ടറുടെ വിശദീകരണത്തിൽ നിന്ന് മനസ്സിലായി.

മേത്തിപ്പോഴും ചൂടുണ്ടെന്നും, അവന്റെ കുഞ്ഞു നെഞ്ച് മിടിക്കുന്നുണ്ടെന്നും അമ്മ അലറി.

ഒരു വട്ടി നിറയെ ചോളവും പറിച്ച് വീട്ടിലെത്തിയ കുഞ്ഞാണ്, വൈകുന്നേരമായപ്പോഴേക്കും ചോളത്തണ്ടു വാടും പോലെ ഒടിഞ്ഞു തൂങ്ങിയത്. ചുട്ടുപൊള്ളുന്ന പനിയായിരുന്നു. എടുത്തു കൊണ്ടോടി, തൊട്ടടുത്ത ആശുപത്രിയിലേക്ക്. ചോള പാടത്ത് പണിയെടുക്കുന്നവർക്ക് ഈ ദീനമൊക്കെയങ്ങ് വന്നു പോകും എന്ന മട്ടാണ് അവിടെ എല്ലാവർക്കും.

കുഞ്ഞു നെഞ്ചിൻകൂട് ഉയർന്നു താഴ്ന്നു.ഓരോ ശ്വാസവും വിളഞ്ഞുകിടക്കുന്ന ചോളപ്പാടങ്ങളിൽ കൊടുങ്കാറ്റിളക്കി. ഇതളുകൾ പൊട്ടിയടർന്ന് സ്വർണ്ണനിറമുള്ള ചോളങ്ങൾ പാടമാകെ പൂണ്ടു കിടന്നു. കൊടും പനിയുടെ വറുതിയിൽ ചോളപ്പാടങ്ങളെരിഞ്ഞു.

ഡോക്ടറുടെ കുഴല് ബലം പിടിച്ച് വാങ്ങി അവൾ കുഞ്ഞുനെഞ്ചിൽ വെച്ചു. തിരിച്ചെടുക്കാൻ ബലം പിടിച്ച ഡോക്ടർ അബദ്ധത്തിൽ ചോളപ്പാടത്ത് മുഴങ്ങുന്ന പെരുമ്പറകൾ കേട്ടു.

"വേഗം കൊണ്ടു പൊയ്ക്കോ, ഇവിടെ രക്ഷയില്ല.."
അയാളുടെ വാക്കിൽ ചോളപ്പാടങ്ങളിൽ കനലുകൾ വിളഞ്ഞു.

അടുത്ത ആശുപത്രി കിലോമീറ്ററുകൾക്കപ്പുറമാണ്, ദൂരമെങ്ങനെ താണ്ടുമെന്ന അവരുടെ സങ്കടത്തിന് കുഞ്ഞുനെഞ്ചിൻകൂട് ഉത്തരം നൽകി.

ചോളപ്പാടങ്ങളിലെ കൊടുങ്കാറ്റ് ശമിച്ചു.... ചോളത്തണ്ടുകളെല്ലാം നിവർന്നു നിന്നു....
പക്ഷേ അവൾക്ക് ഇപ്പോഴും കേൾക്കാം... ചോളപ്പാടങ്ങളിൽ മുഴങ്ങുന്ന പെരുമ്പറശബ്ദങ്ങൾ...

അവളോടി, അവനെയും നെഞ്ചോട് ചേർത്ത്....പിറകിൽ അയാളും, അവളുടെ ഭർത്താവ്.. ഇളയ കുഞ്ഞിനേയും ചുമലിലെടുത്ത്, ഒരു സഞ്ചിയിൽ ജീവിതവുമേറ്റി.

സോഫയിൽ നിന്നെണീറ്റ് ടിവിയ്ക്ക് അടുത്തേയ്ക്ക് നടന്നു, സൂക്ഷിച്ചുനോക്കി.

അതെ, അവൾക്ക് വിളഞ്ഞ ചോളത്തിന്റെ നിറമാണ്....
...അയാളുടെ പല്ലുകളിൽ പാക്കിന്റെ കറ പടർന്നിട്ടുണ്ടോ.... നുണക്കുഴികൾ വിരിയുന്നുണ്ടോ....!!
=======
Written by
വാണി പ്രശാന്ത്


അയമാത്മാ (കഥയെഴുത്ത്-മത്സരം) - Entry 38

-----------------------
ഇന്ദുലേഖ തന്റെ മുറിയിലെ ജനാലയിലൂടെ പടിപ്പുരയിലേക്ക് നോക്കി. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു.

മനുഷ്യരെയുറക്കി കിടത്തിയതിനു ശേഷം, എന്തായിരിക്കും പ്രകൃതിയുടെ ലീലാവിലാസങ്ങൾ.ഓർത്തപ്പോളവൾക്ക് ചിരി വന്നു. പണ്ട് അർജ്ജുൻ ഉറങ്ങിയെന്നു ഉറപ്പു വരുത്തിയതിനു ശേഷമുള്ള തന്റെയും മാധവേട്ടന്റെയും കേളികൾ. അതുപോലെയെന്തെങ്കിലും!
അല്ലെങ്കിൽ ചില ജീവികളെ പോലെ തനിക്കുള്ള 'ഇര'യെ തേടുകയാകുമോ!
ചിലപ്പോൾ കള്ളന്മാരെ പോലെ മോഷണം നടത്തുകയാകും.
ഒരുപക്ഷെ കഥകളിലൊക്കെ കേൾക്കുന്നത് പോലെ പ്രേതങ്ങളുടെ സഞ്ചാരത്തിനു കാവൽ നിൽക്കുകയാകാനും സാധ്യതയുണ്ട്.
അങ്ങനെ തനിക്ക് ഉത്തരമറിയേണ്ട ഒരുപാടൊരുപാട് ചോദ്യങ്ങളുണ്ട്. വർഷങ്ങളായി താൻ അവയുടെ ഉത്തരങ്ങൾക്കായുള്ള അന്വേഷണത്തിലാണല്ലോ. 

ജീവിതത്തിലൊറ്റയ്ക്കായപ്പോഴാണ് ഇന്ദുലേഖ, നാട്ടിൽ വന്ന് ഈ മനയിൽ താമസമാക്കിയത്. തന്റെ സഹായത്തിനു വന്ന വള്ളിയമ്മുവിനോട് അവൾ ഒന്നേ ആവശ്യപ്പെട്ടുള്ളു. 'മൗനം!'
വള്ളിയമ്മു അത് ഇന്നേവരെ ലംഘിച്ചിട്ടില്ല. അവളുടെ കൊച്ചമ്മ ഒരു പ്രേതമാണോ എന്ന് വള്ളിയമ്മു പലപ്പോഴും സംശയിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാനുള്ള പണവും, അത് പോലെ വള്ളിയമ്മുവിനുള്ള ശമ്പളവും അടുക്കളയിലെ മരച്ചെപ്പില് കൃത്യമായി വച്ചിട്ടുണ്ടാകും. വൈകുന്നേരം പണിയെല്ലാം കഴിഞ്ഞു തിരികെ പോകാൻ നേരം ഇന്ദുലേഖയുടെ കിടപ്പുമുറിക്കു നേരെ ഒന്നെത്തി നോക്കുക അവൾക്കൊരു പതിവാണ്. എന്നാൽ അപ്പോഴും അതടഞ്ഞുതന്നെ കിടക്കുന്നുണ്ടാകും.

ജനാലയടച്ചതിനു ശേഷം ഇന്ദുലേഖ മുറിയുടെ ഇടത്തെ കോണിൽ വച്ചിരുന്ന കാൻവാസിനടുത്തേക്ക് ചെന്നു.
തന്റെ നിഴൽ ആ കാൻവാസിൽ പതിഞ്ഞത് കണ്ട് അവൾ മന്ദഹസിച്ചു. 

ആ നിഴൽ കണ്ടപ്പോൾ അവൾ 'അവനെ' ഓർക്കുകയായിരുന്നു. പടിപ്പുരയിലെ വടക്കേ മൂലയിൽ നിന്നും 'തെക്കോട്ടു' നീണ്ടു നിൽക്കുന്ന നിഴൽ.അതാണവൻ! 

"അവൻ", മാത്രമാണ്, താൻ പുറത്തിറങ്ങുന്നത് കാണാറുള്ളത്. പ്രകൃതിയെ അറിയണമെങ്കിൽ മനുഷ്യരിൽ നിന്നകലണമെന്നൊരു തോന്നൽ. അതുകൊണ്ട് തന്നെ തന്റെ കാലുകൾ വീടിനു വെളിയിലെ മണ്ണിൽ സ്പർശ്ശിക്കുന്നത്  പാതിരാത്രിക്കു ശേഷമാണ്.

പക്ഷെ അവനതെങ്ങനെ കൃത്യമായി അറിയുന്നു എന്ന് തനിക്കിപ്പോഴും നിശ്ചയമില്ല.താൻ ഉമ്മറവാതിൽ തുറക്കുമ്പോഴെല്ലാം, തന്നെ പ്രതീക്ഷിച്ചെന്നോണം അവന്റെ നിഴൽ അവിടെയുണ്ടാകും. ഒരിക്കലും അവൻ തന്റെ മുൻപിൽ വന്നിട്ടില്ല. താനൊട്ട് അവനെ പടിക്കിപ്പുറത്തേക്ക് ക്ഷണിച്ചതുമില്ല.

പതിനെട്ടു വർഷങ്ങളായി തനിക്കവനെ അറിയാമെങ്കിലും, ഈയിടെയാണ് അവനൊരു പേര് കണ്ടുപിടിക്കണമെന്ന് തനിക്ക് തോന്നിയത്. 

സമയം ഏകദേശം രാത്രി പന്ത്രണ്ടരയായിക്കാണും.
ഇന്ദുലേഖ പതിവ് പോലെ ഉമ്മറത്തെത്തി.പടിപ്പുരഭാഗത്തേക്ക്‌ നോട്ടമെറിഞ്ഞ, അവൾക്ക് ചെറിയ നിരാശ തോന്നി.അവനിന്ന് വന്നിട്ടില്ലല്ലോ.
 
അവൾ പതിയെ മനയുടെ വടക്കേ പറമ്പിലുള്ള കാവിനടുത്തേക്ക് നടന്നു. ചീവീടുകളുടെ ശബ്ദം ചിലപ്പോൾ ചിലങ്കയുടേത് പോലെയാണ്. താൻ ചിലങ്കയണിഞ്ഞാണ് നടക്കുന്നതെന്ന് വെറുതേ സങ്കൽപ്പിച്ചുകൊണ്ട് അവൾ നടന്നു. കാവിനടുത്തുള്ള ആൽത്തറമേൽ എന്നത്തേയും പോലെ ഇന്ദുലേഖ മലർന്നു കിടന്നു. നല്ല നിലാവുണ്ട്. ഉൾക്കണ്ണിലെ കാഴ്ചകൾ കാണുവാൻ പക്ഷെ വെളിച്ചം ആവശ്യമില്ലല്ലോ.

നാഗത്താൻ കാവിനടുത്തു നിന്നും വിഷസർപ്പങ്ങളുടെ ശീത്കാരം കേൾക്കുന്നുണ്ടോ.അവൾ ചെവിയോർത്തു.

" കാണാനഴകുള്ള കദ്രുവിന്റെ മക്കളെ
ആയിരം മക്കൾക്ക് പേര് നൽകൂ നല്ലച്ഛനേ"

ഇന്ദുലേഖ നാഗക്കളം പാട്ടിന്റെ വരികൾ മൂളി.പഞ്ചവർണ്ണപ്പൊടികളാൽ തീർക്കുന്ന നാഗക്കളം. കയ്യിൽ കവുങ്ങിൻ പൂക്കുലയുമായി, കളം മായ്ച്ചു കൊണ്ട് മുടിയാട്ടിയുറയുന്ന നാഗകോമരങ്ങൾ.

ഇവിടുത്തെ കാവിൽ, നാഗരാജാവും, നാഗയക്ഷിയും, മണിനാഗവും, അഞ്ജനമണി നാഗവും, പറനാഗവും,  കരിനാഗവുമെല്ലാമുണ്ടെന്നാണ് സങ്കല്പം.

ആരോ തന്നെ സസൂക്ഷ്മം വീക്ഷിക്കുന്നത് പോലെ തോന്നി ഇന്ദുലേഖയ്ക്ക്.

പൊടുന്നനെ അവളുടെ ഇടത്തെ കാലിൽ ഒരു വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു. എന്തോ  ഇഴയുന്നതു പോലെ.കണ്ണുകളിൽ ഇരുട്ട് വ്യാപിക്കുന്നവല്ലോ. അവളുടെ നെഞ്ചിടിപ്പ് വളരെ വേഗത്തിലായി.

"ഹേ, അതെന്താണ്, താൻ കാണുന്നത്. 
അത് താൻ തന്നെയല്ലേ?"

ഇന്ദുലേഖക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.

"അതെ, അതു താൻ തന്നെ. തന്റെ രൂപം തനിക്കു മുൻപിൽ വായുവിൽ നിൽക്കുന്നു.ഇതെന്തു മറിമായമാണ്!"

പെട്ടന്ന് ആ രൂപം ഒരു ചില്ലുഭരണി പോലെയായി. ഒൻപത് ദ്വാരങ്ങളുള്ള ആ ഭരണി വായുവിൽ നിന്നു കറങ്ങിക്കൊണ്ടിരിന്നു. ആ ഭരണിക്ക് ചുറ്റും മിന്നൽ കണക്കെ പ്രകാശം തെളിഞ്ഞു നിൽക്കുന്നു.

"താൻ സ്വപ്നം കാണുകയാണോ".ഇന്ദുലേഖ കണ്ണുകൾ തിരുമ്മി.

ഭരണി പെട്ടന്ന് നിശ്ചലമായി.
ആ ചില്ലുഭരണിയിലേക്ക് ഇന്ദുലേഖ സൂക്ഷിച്ചു നോക്കി. ആറു പുഷ്പങ്ങൾ കാണുന്നല്ലോ.
പ്രകാശം കണക്കെ രണ്ടിതളുള്ള ഒരെണ്ണമാണ് ഏറ്റവും മുകളിൽ, അതിനു തൊട്ടു താഴെ ഇളം നീല നിറത്തിൽ പതിനാറു ഇതളുകളുള്ള വിശുദ്ധ പുഷ്പം ! ഹാ, എന്ത് മനോഹരമാണ്!
അടുത്തത്, പുക പോലെ പന്ത്രണ്ട് ഇതളുകളുള്ള പുഷ്പം.
പത്തു ഇതളുകളുള്ള ചുവന്ന മറ്റൊരു പുഷ്പം, പിന്നെയുള്ള രണ്ടുപുഷ്പങ്ങളിൽ ഒന്നിന് വെള്ളനിറമാണ്, ആറിതളുകളും.
അവസാനത്തേതിന് മഞ്ഞനിറവും നാലിതളുകളും!

അവളാ പൂക്കൾക്ക് നേരെ കൈകൾ നീട്ടി.

പെട്ടെന്ന് ഭരണി വീണ്ടും വേഗത്തിൽ കറങ്ങുവാൻ തുടങ്ങി.ഇന്ദുലേഖക്ക് തലചുറ്റുന്നത് പോലെ അനുഭവപ്പെട്ടു.

അതാ ആ ചില്ലു ഭരണി ഇപ്പോൾ ഏഴ് ഭാഗങ്ങളായി, പെട്ടന്നത് അഞ്ചായി ചുരുങ്ങി. 

എന്തെല്ലാം മായക്കാഴ്ചകളാണ് താൻ കണ്ടുകൊണ്ടിരിക്കുന്നത്.

കണ്മുൻപിൽ അഞ്ചു മാറി മൂന്നായി, പിന്നേയതും ചുരുങ്ങി രണ്ടായി. 

"അക്ഷരം ബ്രഹ്മപരമം" ആരോ തന്റെ ചെവിയിൽ മന്ത്രിക്കുന്നത് പോലെ.

ഇപ്പോൾ താൻ കാണുന്നത് ഒരു വെളിച്ചം മാത്രമാണ്. ആ വെളിച്ചത്തിലേക്ക് അവൾ സൂക്ഷിച്ചു നോക്കി. 

"എന്തൊരത്ഭുതം, ആ വെളിച്ചത്തിൽ താൻ കാണുന്നത് തന്നെ തന്നെയാണല്ലോ!"

ആ വെളിച്ചത്തിനുള്ളിലെ സൂക്ഷ്മരൂപിയായ താൻ, തന്റെ നേരെ വിരൽ ചൂണ്ടി.

പൊടുന്നനെ ഒരു വലിയ ഇടിമുഴക്കമുണ്ടായി. ഭൂമികുലുങ്ങുന്നതു പോലെ. ഭയന്ന് വിറച്ചവൾ  നോക്കവേ, ഒരു മിന്നൽ കണക്കെ ആ വെളിച്ചം തന്റെ ശരീരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്ന് ഇന്ദുലേഖ മനസ്സിലാക്കി. 

അവൾ ശ്വസിക്കുവാൻ നന്നേ പ്രയാസപ്പെട്ടു.
താനിപ്പോൾ വളരെ നേർത്തൊരു തൂവലാണെന്ന് അവൾക്ക് തോന്നി.

അന്തരീക്ഷമാകുന്ന നദിയുടെ ഓളങ്ങളിൽ  തെന്നി നീങ്ങുന്ന ഒരു തൂവൽ വഞ്ചി.
ഒട്ടും നിനക്കാതെ അവളുടെ മനസ്സിൽ അവനെക്കുറിച്ചുള്ള ചിന്തകളലയടിച്ചു.
അവൾ പടിക്കെട്ടിലേക്ക് എത്തിനോക്കുവാൻ ശ്രമിച്ചു. 

അതാ, അവനെത്തിയിട്ടുണ്ട് !അവന്റെ നിഴൽ തനിക്ക് കാണാം!

 " ഹേയ്, 'നീ' അകത്തേക്ക് വരൂ",  അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. എന്തോ അവനെ കാണണമെന്നൊരു ആഗ്രഹം. ആ നിഴൽ പടിപ്പുര താണ്ടി അവളുടെയടുത്തേക്ക് നീങ്ങി കൊണ്ടിരുന്നു. 

ഒരു ഞെട്ടലോടെയാണ്  അവളാ സത്യം മനസ്സിലാക്കിയത്.ആ നിഴലിനു പുറകിൽ ഒരു  സ്ഥൂലശരീരമില്ലായിരുന്നു. 

അവൾ വിതുമ്പിക്കരയുവാൻ തുടങ്ങി. "അപ്പോൾ ഇന്നലെവരെ താൻ കണ്ടതെല്ലാം വെറും മിഥ്യകൾ! രജ്ജു-സർപ്പ ഭ്രാന്തിയിലൂടെയാണല്ലോ, തന്റെ ജീവിതം ഇത്രയും കാലം കടന്നു പോയത്.
പതിനെട്ടുവർഷങ്ങൾ മൗനമായിരുന്നിട്ടും തന്റെ ഹൃദയകമലത്തിൽ നിന്നും 'അഹം' എന്ന് സ്ഫുരിച്ചത് താനെന്തേ അറിഞ്ഞില്ല! പൂർണ്ണത്തിൽ നിന്നും പൂർണ്ണമെടുത്തു മാറ്റിയാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു എന്നറിയുവാൻ എന്തേ ഇത്രയും വൈകി.
തനിക്കുള്ള ചോദ്യങ്ങൾക്കുത്തരം താനാകുന്ന പുസ്തകത്തിൽ തന്നെയുണ്ടായിരുന്നു.
ആ ചോദ്യങ്ങളെല്ലാം അവസാനം എത്തിനിൽക്കുന്നത്  ഒരു ഉത്തരത്തിലേക്ക് തന്നെയല്ലേ."
 
"അതേ, അത് 'ഞാൻ' തന്നെയായിരുന്നു! അത് 'ഞാൻ' തന്നെയായിരുന്നു "

"നേഹ നാനാസ്തി കിഞ്ചന:"

അവൾ ഒരു ചെറുപുഞ്ചിരിയോടെ കണ്ണുകൾ പതുക്കെയടച്ചു.

പിറ്റേ ദിവസം, കാവിനടുത്തുള്ള ആൽത്തറയിൽ ഇന്ദുലേഖയുടെ നീല നിറം പടർന്ന ശരീരം ചലനമറ്റു കിടന്നിരുന്നു. ആത്മാവുപേക്ഷിച്ച ആ തണുത്തുറഞ്ഞ ശരീരം കണ്ട് വള്ളിയമ്മു, തന്റെ കൊച്ചമ്മയ്ക്ക് താൻ കൊടുത്ത വാക്ക് ആദ്യമായി ലംഘിച്ചു കൊണ്ട്, ഉറക്കെ നിലവിളിച്ചു. 

"വിഷം തീണ്ടിയതാണല്ലോ എന്റെ തേവരേ".

അപ്പോൾ, ആ ശബ്ദത്തെ പിന്തുടർന്നെന്നോണം പടിപ്പുര കടന്നു കൊണ്ട്, വടക്കേപറമ്പ് ലക്ഷ്യമാക്കി 'ഒരു നിഴൽ' നീണ്ടു വരുന്നുണ്ടായിരുന്നു.

(അവസാനിച്ചു)
Written by:-
ഡോ. ഐഷ ജെയ്‌സ് 

കാരമുള്ളിനിടയിലെ കുറിപ്പ് (കഥയെഴുത്ത് മത്സരം ) - Entry 37


പതിവുപോലെ ഗ്രൗണ്ടിനുചുറ്റും പത്തുറൗണ്ട്  ഓടിക്കഴിഞ്ഞ്  ഫുട്ബോൾ പോസ്റ്റിൽ കൈചാരി നിൽക്കുമ്പോളാണ് അവിചാരിതമായി മഴവന്നത്, അൽപ്പം താഴേക്കുമാറി വലിയൊരു ആഞ്ഞിലിമരമുണ്ട് വലതുകൈപ്പത്തി  തലക്കുകുറുകെ പിടിച്ചുകൊണ്ട് ഞാനതിന്റെ കീഴേക്കോടി. മഴക്കധികം ശക്തിയൊന്നുമില്ല, പക്ഷെ ഇപ്പോളൊന്നും തോരുന്ന ലക്ഷണമില്ല, ചെറുതല്ലാത്ത കാറ്റുണ്ട്, ആകാശം നല്ലവണ്ണം ഇരുണ്ടിരിക്കുന്നു.


പെട്ടുപോയെങ്കിലും മഴ നല്ലവണ്ണം ആസ്വദിക്കാൻ പറ്റുന്നുണ്ട്, ജീവിതത്തിനൊരു ലക്ഷ്യമുണ്ടായത് ഇപ്പോളാണ്. രണ്ടുവർഷത്തെ പരിശ്രമം എസ് ഐ റാങ്ക്ലിസ്റ്റിൽ പേരുവന്നു, വൈകാതെ മെഡിക്കലും ട്രെയിനിങ്ങും തുടങ്ങും, തള്ളിപ്പറഞ്ഞവർക്കുമുന്നിൽ തലയുയർത്തി നടക്കണം, മനസ്സിലെ ചിരി ചുണ്ടിലൂടെ ഒഴുകിയെത്തി..  

കാറ്റ് കൂടിവരുന്നു ഞാൻ മരമുത്തശിയോട് കൂടുതൽ ചേർന്നുനിന്നു, തലയിലെന്തോ കുത്തുന്നപോലെ, തിരിഞ്ഞു നോക്കിയപ്പോൾ കാരമുള്ളുകൾ,  ഒന്നല്ല മൂന്നെണ്ണം,  അതിനടിയിലൊരു കറുത്ത കടലാസ്സും അത് മൂന്നായി മടക്കിയിരുന്നു, ഞാനതു തുറന്നു നോക്കി ഒന്നുമതിൽ എഴുതിയിട്ടില്ല.. ഒഴുകുന്ന വെള്ളത്തിലേക്ക് അതിനെയിറക്കിവെക്കാൻ   കയ്യുയർത്തിയപ്പോളാണ് മിന്നല് വന്നത്, ആ വെളിച്ചത്തിൽ അതിനുള്ളിൽ മൂന്നക്ഷരങ്ങൾ തെളിഞ്ഞു L-R-P, എന്തോ എനിക്കത് കളയാൻ തോന്നിയില്ല അവിടെത്തന്നെ കുത്തിവെച്ചിട്ട് ഞാനവിടെ നിന്നു, വൈകാതെ മഴമാറി വീട്ടിലേക്ക് നടന്നു..

പതിവുപോലെ അമ്മച്ചി സീരിയലിലാണ്,  കുഞ്ഞൻ സോഡാക്കണ്ണടയും വെച്ച് മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുന്നു, എന്നേക്കാൾ പന്ത്രണ്ടോണം കുറച്ചുണ്ടിട്ടുള്ളു കുഞ്ഞനെന്നു ഞാൻ വിളിക്കുന്ന എന്റനിയൻ,  അവന്റെ തലക്കിട്ടൊന്നു കിഴുക്കിക്കൊണ്ട് ഞാൻ റൂമിലേക്ക് കടന്നു. അമ്മാമ്മ എന്റെ കട്ടിലിൽ ചാരിയിരിക്കുന്നുണ്ട്, അമ്മാമ്മക്ക് സീരിയലിനോടൊന്നും താൽപ്പര്യമില്ല വൈകുന്നേരമായാൽ ശാലോം ടിവി കാണണം, അമ്മയതു വെക്കാൻ സമ്മതിക്കുമില്ല. അക്കാര്യത്തിൽ അമ്മായമ്മയും മരുമോളും ചേരാണ്ടായപ്പോൾ നിവൃത്തിയില്ലാതെ അപ്പൻ വേറൊരു ടിവി വാങ്ങി ഹാളിൽവെച്ചു, പഴയത് എന്റെ മുറിയിലുമെത്തി..   

ചെവിക്ക് അൽപ്പം പതമുള്ളതുകൊണ്ട് നല്ലയുറക്കെയാണ് അമ്മമ്മ ടിവി വെക്കാറ്, ശീലമായതുകൊണ്ട് ഞാനതൊന്നും കാര്യമാക്കാറില്ലിപ്പോൾ, നാടുകാക്കേണ്ട പോലീസുകാരന് വീട്ടുകാരുടെ ചെറിയ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കാൻ മടിപാടില്ലല്ലോ..

തോർത്തെടുത്തു കുളിക്കാൻ കേറി, ഷവറിനു കീഴെ നിൽക്കുമ്പോളും വ്യക്തമായിക്കേൾക്കാം, പുത്തൻപുരക്കലച്ചന്റെ പ്രസംഗ0. നർമത്തിൽ പൊതിഞ് കുറിക്കുകൊള്ളുന്ന ഭാഷയിൽ കുടുംബജീവിതത്തെ വർണിക്കുന്ന ജോസഫ് പുത്തൻപുരക്കലച്ചൻ.. 

"പച്ചമരത്തിൽ മൂന്നാണിയിൽ തറക്കപ്പെട്ട  മൂന്നാംനാൾ സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ട യേശുക്രിസ്തു, മിന്നലിൽനെയും മഴയെയും ശാന്തമാക്കിയവൻ അവന്റെ നാമത്തിൽ നിങ്ങൾ പരസ്പരം ക്ഷമിച്ചുനോക്കിക്കെ മക്കളെ..... ജീവിതം സ്വർഗ്ഗമാകും". 

പെട്ടെന്നാ മിന്നൽ ഒരിക്കൽ കൂടി മനസ്സിൽ, ആ അക്ഷരങ്ങൾ വീണ്ടും കണ്മുന്നിൽ , കയ്യിൽതടഞ്ഞത് തോർത്തായിരുന്നു, അതുചുറ്റിക്കൊണ്ടുതന്നെ ഞാനിറങ്ങിയോടി, ഗ്രൗണ്ടിലേക്ക് അധികദൂരമില്ല പക്ഷെ അവിടെച്ചെല്ലുമ്പോൾ, ആ കാരമുള്ളും പേപ്പറും അവിടെയുണ്ടായിരുന്നില്ല.. 

തലയിൽപ്പതപ്പിച്ച ഷാംപൂ കഴുത്തിലൂടെ ഒഴുകുന്നു, ചെരിപ്പില്ലാത്ത കാലുകൾ ചരലിൽ പതിയുമ്പോൾ ചെറുതല്ലാത്ത വേദനയും, ഞാനെന്തിനാണ് ഇങ്ങനെയോടിയത്, മര്യാദക്ക് തുണിപോലുമുടുക്കാതെ.. തിരിച്ചു പടികേറുമ്പോൾ താടിക്കു കയ്യും കൊടുത്തുകൊണ്ട് അമ്മയും കുഞ്ഞനും എന്നെമാത്രം നോക്കുന്നു, ചമ്മൽ പുറത്തുകാണിക്കാതെ തോർത്തിന്റെ വശം ഒന്നുകൂടെ കൂട്ടിപ്പിടിച്ചുകൊണ്ട്  നിലത്തുനോക്കി ഞാനകത്തേക്കുകയറി,  ഭാഗ്യം അമ്മൂമ്മയൊന്നും അറിഞ്ഞമട്ടില്ല, ഞാൻ പിന്നെയും ഷവറിന്റെ ചുവട്ടിലെത്തി, അപ്പോളും  മനസ്സിൽ  ഒന്നുമാത്രം L-R-P..

കുളികഴിഞ്ഞു മേശമേലിരുന്നു ആയക്ഷരങ്ങൾ പേപ്പറിൽ പകർത്തി, കണ്ണുകളടച്ചു തലകസേരയിലമർത്തി.. മൂന്നാണിമേൽ തൂങ്ങിമരിച്ചു മൂന്നാംനാൾ ഉയർത്തെണീറ്റ യേശു, സ്നേഹത്തിന്റെ പുതിയ നിയമം ഭൂമിയിൽ സ്ഥാപിച്ചവൻ… പുതിയനിയമം മൂന്ന്…  L ലൂക്ക….  ഇനിയുള്ളത് R-P….   R-പതിനെട്ടാം അക്ഷരം….. P-പതിനാറ്.....  ലൂക്ക-പതിനെട്ട് -പതിനാറ് ..

ബൈബിൾ തുറന്നു അതിങ്ങനെ വായിച്ചു "കുഞ്ഞുങ്ങൾ എന്റെയടുത്തുവരാൻ അനുവദിക്കുവിൻ, സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്". എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, തന്റെ അടുത്തെത്തുന്ന കുഞ്ഞുങ്ങളെ യേശു അനുഗ്രഹിക്കുന്ന ഭാഗം, അതും ഈ പേപ്പറുമായി എന്തു ബന്ധം, ആരാണ് അത് എടുത്തുകൊണ്ടുപോയത്, മനസ്സിലൊന്നും തെളിയുന്നില്ല,  കുറെയെല്ലാം ആലോചിച്ചു,  എപ്പോളോ ഉറങ്ങിപ്പോയി...

പിറ്റേന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് അമ്മ പറഞ്ഞത് "കുഞ്ഞനെ നീ പള്ളിയിൽ കൊണ്ടുവിടണം".. 

"പള്ളിയിൽ ഇപ്പോളോ" അതിനിപ്പോൾ കുർബാനയില്ലല്ലോ. 

"നമ്മുടെ പള്ളിയിലല്ല, രൂപതയിലാ, വെക്കേഷൻ ക്യാമ്പ്, മൂന്ന് ദിവസം താമസിച്ചുള്ള ക്യാമ്പ്". 

മൂന്നു ദിവസം, ഇന്ന് പതിനാറാം തിയതി, പതിനാറു മുതൽ പതിനെട്ടുവരെ..  എല്ലാം ഞാൻ ഒന്നുകൂടെ മനസ്സിൽ ആലോചിച്ചു… സ്വർഗ്ഗരാജ്യം കുഞ്ഞുങ്ങൾക്കുള്ളതാണ്...

"അമ്മമ്മേ, സ്വർഗത്തിൽ പോകാൻ ഞാനെന്ത് ചെയ്യണം". ചെറുപ്പത്തിൽ എന്റെ സംശയമായിരുന്നു.

"അതിനു നല്ല കാര്യങ്ങൾ ചെയ്യണം"

"ഞാൻ നല്ല കുട്ടിയല്ലേ, അപ്പൊ എനിക്കിപ്പോ സ്വർഗത്തിൽ പൊക്കൂടെ".

"കൊറേ പ്രായമായി മരിച്ചതിനു ശേഷമേ അവിടേക്ക് മാലാഖ കേറ്റൂ" തലയിൽ തടവിക്കൊണ്ട് അമ്മമ്മ ചുമരിൽ ചിരിക്കുന്ന അപ്പാപ്പനെ നോക്കി..... 

കേവലമൊരു സംശയത്തിന്റെ പുറത്ത്  നീങ്ങിയാൽ അതൊരു വലിയ പ്രശ്നമാകും.. കാര്യങ്ങൾ പൂർണമായും മനസ്സിലാക്കുന്നവരെ പുറത്തറിയരുത്.. മൂന്നാല് ഷർട്ടും ജീൻസുമെടുത്തു ഞാനും ബാഗെടുത്തു, ജോണിനെയും വിളിച്ചുപറഞ്ഞു, ഈ വർഷം ലിസ്റ്റിൽ പേരില്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ വലിയ ഇഷ്ടമാണവന് ... കാര്യങ്ങളറിഞ്ഞപ്പോൾ ഒറ്റവാക്കിലവൻ പറഞ്ഞു, "ഞാനെത്തി അളിയാ".. 

വൈകാതെ കുഞ്ഞനെയും കൂട്ടി ഞങ്ങളവിടെത്തി, പല പള്ളികളിൽ നിന്നും കുട്ടികളുണ്ട് ഏകദേശം അഞ്ഞൂറോളം, ഏഴാം ക്ലാസ്സ്‌ മുതൽ പത്തുവരെയുള്ള കുട്ടികൾ..

ജോണിന്റെ പള്ളിയാണ്, അതുകൊണ്ട് വളണ്ടിയറായി അവിടെക്കേറുവാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായില്ല..  ഞങ്ങൾ അവിടമെല്ലാം ചുറ്റിനടന്നു പള്ളിഹാളെല്ലാം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്, സ്റ്റെജിൽ എല്ലാവിധ മ്യൂസിക് ഇൻസ്ട്രുമെൻറ്സും ബോസ്സിന്റെ കിടിലൻ സൗണ്ട് സിസ്റ്റവും.. 

എല്ലായിടത്തും ഓടിപ്പാഞ്ഞുകൊണ്ട് കൊച്ചച്ചൻ നടക്കുന്നുണ്ട്, ഞങ്ങൾ അടുത്തേക്ക് ചെന്നു. "ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ". 

"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ"

"നല്ല ഗ്രാന്റ് സെറ്റപ്പാണല്ലോ ഫാദർ, ഇതൊക്കേ”..

"ആ, ദൈവാനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയാകുന്നു".

"ഇതുനുള്ള ഫണ്ടൊക്കെ പള്ളിക്കുണ്ടോ".

'ഇല്ല, പള്ളിക്കു ചെലവൊന്നുമില്ല, ഫ്രാൻസിലെ ആസ്ഥാനമായ ഒരു പ്രാർത്ഥന ഗ്രൂപ്പുണ്ട്, അവരുടെ ബാംഗ്ലൂർ ഓഫീസിലെ ആളുകളാ ഇതിനുള്ള സകല ചെലവും വഹിക്കുന്നത്''

'അച്ചാ, അവരുടെ അഡ്രെസ്സൊ ഫോൺ നമ്പറോ കയ്യിലുണ്ടോ".

അച്ഛനൊരു നോട്ടീസ് ഞങ്ങളുടെ നേരെ നീട്ടി, അഗാത്തെ റിട്രീറ് സെന്റർ ബാംഗ്ലൂർ. ഞാൻ ഫോണെടുത്തു വിളിച്ചു.

"ഗുഡ് മോർണിംഗ്, അഗാത്തെ റിട്രീറ് സെന്റർ".

"മാഡം, ആം ജെറാൾഡ് ഫ്രം കൊച്ചിൻ,  വാണ്ട് ട്ടു കണ്ടക്ട്  റിട്രീറ്  ഇൻ ഔർ ചർച്"

"മലയാളത്തിൽ പറഞ്ഞാൽ മതി, ചിരിച്ചു കൊണ്ടായിരുന്നു അതിനുള്ള മറുപടി"  

"അതേയ്, ഞങ്ങടെ പള്ളിയിലൊരു ക്യാംപ് നടത്തുന്നതിനെക്കുറിച്ചു ആലോചിക്കാൻ വിളിച്ചതാ".

ഒന്ന് ഹോൾഡ് ചെയ്യണേയെന്നു പറഞ് അവർ ഫോൺ നിലത്തുവെച്ചു, മറ്റൊരു ഫോണിൽ ആരോടോ സംസാരിക്കുന്നകേട്ടു, അഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോൾ ഞങ്ങൾക്കുള്ള മറുപടി കിട്ടി "ഇല്ല സാർ, ഇനിയീ വർഷം നടക്കില്ല,  പത്തൊൻപത്തിനു തങ്കച്ചൻ ബ്രദറും സംഘവും തിരികെ ഫ്രാൻസിലേക്കുപോകും".      

 ഫോൺ വെച്ച് തിരിഞ്ഞപ്പോളാണ് അവളെക്കണ്ടത് , അലീന.. പത്തുവരെ കൂടെപ്പഠിച്ചതാണ്, ചെറുതല്ലാത്ത ഇഷ്ടം മനസ്സിലുണ്ടായിരുന്നെങ്കിലും അന്നത് പറയാൻ പേടിയായിരുന്നു, ഇന്നുമാ പേടി അങ്ങനെതന്നെ ഉണ്ടുതാനും…

"അലീന എന്താവിടെ".

"ചേച്ചിയുടെ മോളുണ്ട് ഇതിൽ, അതുകൊണ്ട്".....

"അപ്പോളാണ് ഞാനവളുടെ കൈ ശ്രദ്ധിച്ചത് വെളുത്തുതുടുത്ത വിരൽത്തുമ്പിൽ എന്തോ ചുവന്ന പൊട്ടുപോലെ".

"എന്ത് പറ്റിയതാ കയ്യിൽ’'

""അതൊരു മുള്ളു കൊണ്ടതാ'.

''ഇയാളിപ്പോ ജോലിക്കൊന്നും പോകുന്നില്ലേ"

"ഉവ്വ, ഒരു പ്രൈവറ്റ് ബാങ്കിലാ, ലീവെടുത്തു മൂന്നു ദിവസം".

അപ്പോളേക്കും മറ്റൊരു പെൺകുട്ടിയും അവിടേക്ക് കടന്നുവന്നു, അലീനയുടെ കൈപിടിച്ചുകൊണ്ട് അവരങ് അൽപ്പം മാറിനിന്നു, പക്ഷെ അവർ പറയുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു.

"എന്താടീ, ഇവിടൊരു ചുറ്റിക്കളി, അതാരാ ആ ചുള്ളൻ" ചുള്ളനെന്നു വിളിച്ചത് എന്നെയാണെന്നറിഞ്ഞപ്പോൾ ഉയരം പിന്നെയും കൂടിയപോലെ, പക്ഷെ അടുത്ത നിമിഷത്തിൽ അത് പാതാളത്തോളം താഴ്ന്നു.

"അതൊരു പഴയ കൂട്ടുകാരനാ, ഒരു വായ്നോക്കി".    

വേണ്ടായിരുന്നു, എങ്ങനേലും രക്ഷപ്പെടാമെന്ന ചിന്തയിൽ നടക്കാൻ തുടങ്ങി, അവരുടെ സംഭാഷണം അപ്പോളും തുടർന്നുകേട്ടു "എടീ, നിന്റെ ലീവ് പണ്ടേ തീർന്നതല്ലേ, ഇനിം ചെന്നില്ലേൽ പണിയാകില്ലേ". 

അവൾ ചുറ്റും പരിഭ്രമത്തോടെ നോക്കിക്കൊണ്ട്, നടന്നുപോയി. ജോൺ എന്നെ നോക്കി..

തങ്കച്ചൻ ബ്രദർ, ഇന്ത്യയിലെ അറിയപ്പെടുന്ന ബൈബിൾ പ്രഘോഷകരിലൊരാൾ, ചാരിറ്റികളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം, ഒരുപക്ഷെ പത്മ പുരസ്കാരത്തിനുപോലും ഈ വർഷം പരിഗണിക്കപ്പെടുമെന്നു വിശ്വസിക്കുന്നയാൾ, ലോകത്തങ്ങോളമിങ്ങോളം പല ഭാഷകളിൽ ധ്യാനങ്ങളും സെമിനാറുകളും നടത്തുന്നു, കൂടുതലും കുട്ടികൾക്കായുള്ള പരിപാടികളാണ്.. ബ്രദർ എവിടെത്തുകാരനാണെന്നോ ആരാണെന്നോ ആർക്കും അറിയില്ലെങ്കിലും ഒരാൾക്കുപോലും അദ്ദേഹത്തെക്കുറിച്ച തെറ്റായ അഭിപ്രായം ഉണ്ടായിരുന്നില്ല.. 

അലീന, അവളിൽ സംശയിക്കാൻ ഒരുപാടുണ്ട്.. അവളെന്തിനാണ് ലീവിലാണെന്നു കള്ളം പറഞ്ഞത്, ആ കൈകളിൽ മുള്ളുകൊണ്ട് മുറിഞ്ഞത്  അതാ പേപ്പറെടുക്കമ്പോളല്ലേ….

ഈ മാസം നാലിടത്താണ് ബ്രദറും സംഘവും ഇതുപോലെ സംഘടിപ്പിച്ചത്, ആദ്യം ഗോവയിൽ, പിന്നെ ആന്ധ്രയിൽ, ബീഹാറിൽ ഇപ്പോൾ കേരളത്തിലും.. ഇതിലെന്തെങ്കിലും കോമൺ ഫാക്ടർ  ഉണ്ടോയെന്ന് കണ്ടെത്താനായിരുന്നു എന്റെ ശ്രമം, പാർട്ടി ജില്ലാ സെക്രട്ടറി വഴി ഹോം മിനിസ്ട്രിയിൽ ഒന്നന്വേഷിച്ചപ്പോൾ മനസ്സിലായി, അവിടെയെല്ലാം അവസാന ദിവസം കുട്ടികളെ കാണാത്തിയിട്ടുണ്ട് ഗോവയിൽനിന്നും നാലുപേർ, ആന്ധ്രയിൽനിന്നും മൂന്ന്, ബീഹാറിൽ രണ്ട്…. അപ്പോൾ മറ്റന്നാൾ ഇവിടെനിന്നും....  മറ്റൊരു കാര്യം കൂടെ കാണാതായ കുട്ടികൾക്കെല്ലാം ഫുഡ് പോയ്സൺ അടിച്ചിരുന്നു, അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴിയാണ് കാണാതായിട്ടുള്ളത്.. പക്ഷേ ഒരിടത്തും അന്വേഷണത്തിൽ ബ്രദറെയോ അദ്ദേഹത്തിന്റെ ധ്യാനകേന്ത്രത്തെയോ സംബന്ധിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.. 

ഉച്ച കഴിഞ്ഞു തങ്കച്ചൻ ബ്രദർ ക്ലാസ് തുടങ്ങി, ആരെയും പിടിച്ചിരുത്തുന്ന ശൈലി കളിയും ചിരിയുമായി കുട്ടികൾക്കൊപ്പം "എന്റെ കുഞ്ഞു  മക്കളേ, എങ്കിലൊരു കഥ പറയാം.. മലമുഴക്കി വേഴാമ്പലിനെ ശബ്ദം കേട്ട് അതിനൊപ്പം സിംഹവാലൻ കുരങ്ങനെപ്പോലെ ചാടിച്ചാടി നടന്ന ഒരു കുറുമ്പനെ കഥ"..

  സിംഹവാലൻ മലമുഴക്കി, അതിരപ്പിള്ളി ..ചാലക്കുടി. അപ്പോൾ ബ്രദർ ചാലക്കുടിക്കാരനാണോ.. ജോണിനോട് പറഞ്ഞുകൊണ്ട് ഞാൻ ബൈക്കുമെടുത്തു പുറത്തിറങ്ങി, അങ്കമാലി വഴി നേരെ ചാലക്കുടിക്ക്..

മണിച്ചേട്ടന്റെ നാട്ടിൽച്ചെന്നു അന്വേഷിച്ചെങ്കിലും ടിവിയിലും മറ്റും കണ്ട ഓർമ പറയുന്നതല്ലാതെ നേരിട്ടാരും ബ്രദറിനെ കണ്ടിട്ടില്ല,തിരികെപ്പോകാൻ കൂട്ടാക്കാതെ അതിരപ്പിള്ളി ഭാഗത്തേക്ക് ഞാൻ കൂടുതൽ നീങ്ങി,  പലയിടത്തും അന്വേഷിച്ചെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല.

വഴിയിൽക്കണ്ട മാടക്കടയിൽനിന്നും ചായ കുടിച്ചിറങ്ങാൻ നേരം പ്രായമേറെച്ചെന്ന ഒരുകാരണവർ അവിടിരുന്നു ചുമക്കുന്നു, വായിലേക്കിറങ്ങുന്ന കഫം പിന്നെയും  വലിച്ചകത്തേക്കു കേറ്റുന്നു..  ഉള്ളിലെ ദേഷ്യവും സങ്കടവും  മറച്ചുവെക്കാതെ തന്നെ ഞാനെണീറ്റു, അവസാന ശ്രമമെന്നോണം ആ കടക്കാരനെ ഫോണിലെ പടം കാണിച്ചുകൊടുത്തു, വരത്തനായതുകൊണ്ട് അയാൾക്ക് അറിയില്ലപോലും..

ബൈക്ക് സ്റ്റാർട്ടാക്കി ഹെൽമെറ്റ് വെക്കാൻ നേരം ചുമയ്ക്കിടയിൽ നിന്നൊരു ശബ്ദം, അത്  വക്കച്ചനാ.. ഞാനോടി അകത്തുചെന്നു ഇത് തങ്കച്ചൻ ബ്രദറല്ലേ…. അല്ല അയാൾ ഉറപ്പിച്ചാണ് പറയുന്നത്..

ഒന്നും മനസ്സിലാകാതെ നിന്ന എന്നെനോക്കി അയാൾ പിന്നെയും പറഞ്ഞു, അവർ ഇരട്ടകളാ,  തങ്കച്ചനും വക്കച്ചനും..

"അവരെ തിരിച്ചറിയാൻ എന്തെങ്കിലും മാർഗങ്ങളുണ്ടോ" കയ്യിലിരുന്നതിൽ വലിയ നോട്ടൊരെണ്ണം നീട്ടികൊണ്ട് ഞാനാ കാർന്നോരോട് കൂടുതൽ അടുത്തിരുന്നു..

'വക്കച്ചൻ എടംകയ്യനാ, പിന്നെ ചെറുപ്പത്തി ജെന്നി വന്നകൊണ്ട് എപ്പളും  അവൻ പെടലി വെട്ടിക്കും".

'അവരിപ്പോൾ എവിടെയെന്നറിയുമോ"

'ഇല്ല , പത്തുവർഷത്തെ മേപ്രയായി അവര് പോയിട്ട്".

പിറ്റേന്ന് മുഴുവൻ ഞാനയാളെ ശ്രദ്ധിക്കുകയായിരുന്നു ഇടതുകൈയിലാണ് അയാൾ മൈക്ക് പിടിക്കുന്നത്, ഇടതുകൈ കൊണ്ടാണ് എഴുതുന്നത്, മാത്രമല്ല കൂടെക്കൂടെ അയാൾ തലയും വെട്ടിക്കുന്നുണ്ട്, ഇത് വക്കച്ചൻ തന്നെ, പക്ഷെ എന്താണ് തെളിവ്, ഇത് വക്കച്ചനാണെകിൽ ഇതിലെല്ലാം ബ്രദർ തങ്കച്ചനുള്ള പങ്കെന്താണ് , ബ്രദർ എവിടെയാണ്, അയാൾക്കെന്താണ് പറ്റിയത്..

എല്ലാത്തിനും ഒരേയൊരു ഉത്തരമേയുള്ളൂ നാളത്തെ പകൽ, മൂന്നാം ദിവസത്തെ സൂര്യൻ...  

ഉച്ചയാകാറായി ഞാൻ കുഞ്ഞനെ അടുത്തേക്ക് വിളിച്ചു "കുഞ്ഞാ, ചേട്ടനൊരു ഗെയിം കളിയ്ക്കാൻ പോകാ, നീയും കൂടുന്നോ".

"ഏതു ഗെയിമാ  ചേട്ടാ, പബ്‌ജിയാണോ"

"അതൊന്നുമല്ലെടാ അതുക്കും മേലേയാ, നീയാ ഷർട്ട്  മാറി ഇതിട്ടോളു'.

'’ഭക്ഷണത്തിനുള്ള സമയമായി, ചോറും കറികളും വലിയ ചെരിവത്തിൽ നിറച്ചു വെച്ചിരിക്കുന്നു, അപ്പുറത്തു മാറി ഫ്രഷ് ഓറഞ്ചുജൂസ് പ്ലാസ്റ്റിക് ഗ്ലാസ്സുകളിലാക്കി മൂടിയടച്ചു  വെച്ചിരിക്കുന്നു, ഞാനതിന്റെ ചുറ്റും നടന്നു അതിലൊരെണ്ണത്തിൽ കറുത്ത പേപ്പർ കഷണം ഒട്ടിച്ചു വെച്ചിരിക്കുന്നു, ആഞ്ഞിലിമരത്തിൽ കണ്ട അതേ പേപ്പർ..

"കുഞ്ഞാ, ജ്യൂസ് കണ്ടില്ലേ, അതിലെ വലതുവശത്തു അഞ്ചാമാതിരിക്കുന്ന ഗ്ലാസ് നീയെടുക്കണം, പക്ഷെ കുടിക്കരുത്. എന്നിട്ട് കുറച്ചു കഴിയുമ്പോൾ വയറുവേദന അഭിനയിക്കണം സ്ക്കൂളിൽ പോകാതിരിക്കാൻ കാണിക്കുന്നപോലെ, ഒന്ന് തലകറങ്ങി വീഴുകയും വേണം"..

'ഒക്കെ ചെയ്യാം, പക്ഷെ എനിക്ക് പുതിയ ടാബ് വാങ്ങിച്ചുതരണം"

"ഏറ്റെടാ, ചേട്ടായി വാങ്ങിത്തരാം" അവന്റെ നെറുകയിൽ തലോടി ആ കവിളിൽ നുള്ളുമ്പോൾ അപ്പച്ചനായിരുന്നു മനസ്സുനിറയെ, സ്വർഗത്തിലിരുന്നു അപ്പച്ചൻ പ്രാർത്ഥിക്കുന്നുണ്ടാകും, കാത്തോളണേ പുണ്യാളാ ന്റെ പിള്ളേരേന്നു..   

'നീയെന്തിനാ കുഞ്ഞനെവെച്ചു പരീക്ഷിക്കുന്നെ, ഇത് റിസ്കാ". ജോണിനത് അംഗീകരിക്കാൻ കഴിഞ്ഞില്ല  

'ഇല്ലടാ, റിസ്ക് ഇല്ല  നീയാലോചിച്ചു നോക്കിക്കേ, ഇതുവരെ കാണാതായ കുട്ടികളുടെ ബോഡിയോ മറ്റെന്തെങ്കിലും തെളിവുകളോ പുറത്തു വന്നിട്ടുണ്ടോ, ഇത് നൂറു ശതമാനവും കുട്ടികളെ കടത്തിക്കൊണ്ടുപോകാനുള്ള പരിപാടിയാണ്, അതിനുള്ള മറയാണ് ഇതെല്ലാം..  പിന്നെ കുഞ്ഞൻ അവനെന്റെ അനിയനാടാ ഞാനവന്റെ ചേട്ടനും, വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റിയ വേറെയാരാ നമുക്കുള്ളത്"..

കുഞ്ഞൻ നന്നായി അഭിനയിച്ചു, രണ്ടുപേർ കുഞ്ഞനെ കാറിൽക്കയറ്റി   ഹോസ്പിറ്റലിലേക്കെന്ന വ്യാജേന കൊണ്ടുപോയി, അവന്റെ ഷർട്ടിന്റെ കുടുക്കിൽ ഒളിപ്പിച്ച GPS  വഴി ഞങ്ങളവനെ പിന്തുടർന്നു, സംശയിക്കാതിരിക്കാൻ അത്യാവശ്യം ഗാപ് ഇട്ടുകൊണ്ടാണ് ഞങ്ങൾ യാത്ര ചെയ്തത്..

'നിന്നെയവർ വണ്ടിയിൽക്കയറ്റും, പേടിക്കരുത്  പിന്നാലെ ഞങ്ങളുണ്ടാകും, തലകറങ്ങുന്നപോലെ കിടക്കണം, കുറേക്കഴിയുമ്പോൾ വണ്ടി നിർത്തി നിന്നെയവർ പുറത്തിറക്കും അപ്പോൾ ഈ ബട്ടണിൽ ഒന്നുകൂടെ അമർത്തണ0 അപ്പോൾ കാമറ  ഓണാകും" പറഞ്ഞപോലെ കുഞ്ഞൻ ചെയ്തു ..

ടൗണിൽത്തന്നെയുള്ള വലിയ വീടാണ്, വലിയ ചുറ്റുമതിലും ഗേറ്റുമുള്ള വീട്, അതെല്ലാം ഞങ്ങൾക്ക് മൊബൈലിൽ കാണാം, എന്തൊക്കെയോ പറഞ്ഞുകൊണ്ട് കുഞ്ഞനെയവർ അകത്തേക്ക് കൊണ്ടുപോകുന്നു, ഒരുവാതിലിനു മുന്നിലവർ നിൽക്കുന്നു അതിൽ മൂന്നുതവണ കൊട്ടിയപ്പോൾ അതവർക്കായി തുറക്കപ്പെട്ടു..

ഉള്ളിൽ ഒൻപതു കുട്ടികൾ, എല്ലാവരും അവശരാണ് മുറിയുടെ മൂലയ്ക്കൽ കൈകാലുകൾ കെട്ടിയ നിലയിൽ ബ്രദർ തങ്കച്ചനും..

പിന്നെയും കുറേയാളുകളുടെ ശബ്ദവും അട്ടഹാസവും കേൾക്കാം, ഹീറോയിസം കാണിക്കാനുള്ള സമയമല്ലിത് ഞാൻ ഫോണെടുത്തു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു, മിനിറ്റുകൾക്കുള്ളിൽ അവരെത്തി , പിന്നെയെല്ലാം പെട്ടെന്നായിരുന്നു കേരളാപോലീസിന്റെ ചുണക്കുട്ടന്മാർ ആ വീടിനെ വളഞ്ഞു,അരമണിക്കൂറിനുള്ളിൽ കുട്ടികളെ മോചിപ്പിച്ചു ആശുപത്രിയിലേക്ക് മാറ്റി..

വിവരമറിഞ്ഞ ചാനലുകാർ മൈക്കുമായി പാഞ്ഞെത്തി സ്ഥലം SI അവർക്കുമുന്നിൽ നടന്ന സംഭവങ്ങൾ വിവരിച്ചു, അവർക്കിടയിലൂടെ കുഞ്ഞന്റെ കയ്യും പിടിച്ചു ഞാൻ വീട്ടിലേക്കു നടന്നു..

പിറ്റേന്ന് , പതിവുപോലെ ഗ്രൗണ്ടിനുചുറ്റും പത്തുറൗണ്ട്  ഓടിക്കഴിഞ് ഫുട്ബോൾ പോസ്റ്റിൽ കൈചാരി നിൽക്കുമ്പോളാണ് അവിചാരിതമായി മഴവന്നത്, അൽപ്പം താഴേക്കുമാറി വലിയൊരു ആഞ്ഞിലിമരമുണ്ട് വലതുകൈപ്പത്തി  തലക്കുകുറുകെ പിടിച്ചുകൊണ്ട് ഞാനതിന്റെ കീഴേക്കോടി.

കാറ്റ് കൂടിവരുന്നു ഞാൻ കൂടുതലാ മരമുത്തശിയോട് ചേർന്നുനിന്നു, തലയിലെന്തോ കുത്തുന്നപോലെ, ഞാൻ തിരിഞ്ഞു നോക്കി കാരമുള്ളുകൾ,  ഒന്നല്ല മൂന്നെണ്ണം,  അതിനടിയിലൊരു കറുത്ത കടലാസ്സും, ഞാനതു പുറത്തെടുത്തു അത് മൂന്നായി മടക്കിയിരുന്നു, ഞാനതു തുറന്നു നോക്കി ഒന്നുമതിൽ എഴുതിയിട്ടില്ല..

എങ്കിലും ഒരു ചിരിയപ്പോൾ എന്റെ കാതുകളിൽ മുഴങ്ങി, പതിനഞ്ചാം വയസ്സിൽ എന്നെ മോഹിപ്പിച്ച ചിരി, ഞാൻ കണ്ണടച്ച് നിന്നു, ആ ചിരിയപ്പോൾ കൂടുതൽ കൂടുതൽ അടുത്ത് വന്നു, ആ ചിരിയെന്റെ ചുണ്ടുകളിൽ മുട്ടിയപ്പോൾ ഞാനവളെ മാറിലേക്ക് ചേർത്ത് പിടിച്ചു..
"നീ മനഃപൂർവം എന്നെ ഇതിലേയ്ക്ക് എത്തിച്ചതാണല്ലേ? "
"അതെ, എന്നെ അവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്താൻ നിനക്ക് മാത്രേ  സാധിക്കൂന്നെനിക്ക് അറിയാമായിരുന്നു.." 

Written by: 
Anna Benny


ഒരാൾ (കഥയെഴുത്ത് - മത്സരം) - Entry 36

======വഴിയോരങ്ങളുടെ പ്രിയപ്പെട്ട വാക മരങ്ങൾ കാണുമ്പോൾ അയാളെ വെറുതെ ഓർത്തു പോവുന്നു. ചില മനുഷ്യർ അങ്ങനെയാണ്... തളർന്നു പോകുമ്പോൾ തണൽ വിരിക്കുന്ന പൂമരങ്ങൾ.


ആദ്യമായി കാണുമ്പോൾ എന്റെ പതിവ് സീറ്റിലിരുന്ന് അയാളൊരു പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു. അല്പം ഈർഷ്യത്തോടെ ആണെങ്കിലും അക്ഷരങ്ങളോടുള്ള പ്രണയത്താൽ എത്തി നോക്കിയ കണ്ണുകൾ ഉടക്കി നിന്നത് എന്റെ പ്രിയപ്പെട്ട വരികളിലാണ്. "വെറുതെ...ഒരു ബന്ധവും സങ്കൽപ്പിക്കാതെ എനിയ്ക്ക് നിങ്ങളെ ഇഷ്ട്ടമാണ് ". അറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നതും എന്റെ നേരെ അയാൾ ആ പുസ്തകം നീട്ടിയതും ഒരുമിച്ചായിരുന്നു. യാദൃശ്ചികമായിരിക്കണം...അന്നൊരു മഞ്ഞുകാലത്തിന്റെ തുടക്കമായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു.

പലരുടെയും എതിർപ്പിനെ അവഗണിച്ചാണ് ഏകാധ്യാപിക വിദ്യാലയത്തിലെ ടീച്ചറിന്റെ ചുമതല ഏറ്റെടുത്ത് ഈ നാട്ടിലേയ്ക്ക് വരുന്നത്. നന്മയുള്ള മനുഷ്യരുടെ ചെറിയ ലോകത്ത് ജീവിതത്തിന്റെ പുതുമയുള്ള അദ്ധ്യായത്തിന്റെ തുടക്കം.കുളിരുന്ന തണുപ്പിനെ കീറിമുറിച്ചു കൊണ്ടുള്ള സുന്ദരമായ പ്രഭാതയാത്രയിലൂടെ ആരംഭിക്കുന്ന ദിവസങ്ങൾ. ഇലപ്പടർപ്പുകളുടെ നിഴലുകൾക്കിടയിലൂടെ നിറയെ വളവുകളും തിരിവുകളുമായി നീളുന്ന വഴി ചെന്നവസാനിക്കുന്നത് കാടിന്റെ തുടക്കത്തിലാണ്. പതിവ് യാത്രക്കാർ മാത്രമുള്ള രാമേട്ടന്റെ ജീപ്പിലേയ്ക്ക് ഒരധികപ്പറ്റ് പോലെയാണ് ആ മനുഷ്യൻ കടന്നു വന്നത്.ചെറിയാരു തോൾ സഞ്ചിയിലെ പുസ്തകങ്ങൾക്കപ്പുറം അയാളുടെ ലോകം ഞങ്ങൾക്ക് അപരിചിതമായിരുന്നു. നാടിനെ കുറിച്ചന്വേഷിച്ച രാമേട്ടനോട് 'ദേശാടനപക്ഷികൾക്ക് മേൽവിലാസം ഉണ്ടാകില്ല' എന്ന് മാത്രം പറയുന്നത് കേട്ടിട്ടുണ്ട്.

ഒരു ദിവസം പതിവിലും നേരത്തെ എത്തിയ എന്നെ കണ്ടപ്പോൾ കയ്യിലുണ്ടായിരുന്ന നോവലിലെ ഒരു വരി അയാൾ ഉറക്കെ വായിച്ചു. 'സുന്ദരമായ ഒരു കവിതയാണ് നീ... ഉത്തരമില്ലാത്ത കടങ്കഥ പോലെ ഞാനും'. ഏതായിരുന്നു ആ നോവൽ?? 
എല്ലാ ദിവസവും കൈയ്യിലോരോ പുസ്തകങ്ങൾ. പലതും ഞാൻ ആരാധിക്കുന്ന എഴുത്തുകാരുടേത്. നിശബ്ദമായി യാത്രകളെ ആസ്വദിക്കുന്ന എനിയ്ക്ക് മെച്ചപ്പെട്ടൊരു സഹയാത്രികനായി അയാൾ മാറി. ഞങ്ങൾക്കിടയിലൊരു സൗഹൃദം പിറന്നിരുന്നെങ്കിൽ മൗനം എന്ന് ഞാനതിനു പേരിട്ടു പോകുമായിരുന്നു.

" പുഴകളെല്ലാം ചെന്ന് ചേരുന്നത് കടലിലായിട്ടും പുഴയിലെ വെള്ളത്തിന് ഉപ്പുരസം ഇല്ലാത്തത് എന്താണ്
ടീച്ചറേ...?" ജീപ്പൊരു പാലത്തെ മുറിച്ച് കടന്നപ്പോളാണ് ഒപ്പമുള്ള കുറുമ്പന് രസകരമായ ആ സംശയം തോന്നിയത്.പുഴ കടലിലേയ്ക്ക് ഒഴുകുന്നതു പോലെ കടലിനു പുഴയിലേയ്ക്ക് ഒഴുകുവാൻ അറിയില്ലലോ എന്ന മധുരമുള്ള ഉത്തരം അയാളുടേതായിരുന്നു. പകുതി ദൂരം പിന്നിടുന്നതിനു മുമ്പ് തന്നെ അന്ന് ജീപ്പ് പണിമുടക്കി. വണ്ടി സ്റ്റാർട്ടാക്കാനുള്ള രാമേട്ടന്റെ പരിശ്രമങ്ങളും വെയിലിന്റെ വരവ് കണ്ടിട്ടും പോകാൻ മടിച്ച് നിൽക്കുന്ന കോടമഞ്ഞും ഞങ്ങളുടെ യാത്രകളിലെ സുന്ദരമായ ഭാഗങ്ങളായി മാറിയിരുന്നു.മഞ്ഞിറങ്ങുമ്പോൾ ദൂരെയായി ഒരനുഗ്രഹം പോലെ കുടജാദ്രി കാണാം. കണ്ണുകളടച്ച് ധ്യാനിക്കുമ്പോൾ മനസിലൂടെ ഒരു സൗപർണിക ഒഴുകുന്നു.
"തണുത്ത കാറ്റത്ത് ഒരു കട്ടൻ ആയാലോ ടീച്ചറേ...? " ചിന്തകളെ മുറിച്ചു കൊണ്ടുള്ള ആ ക്ഷണം കേട്ട് ഒന്ന് അമ്പരന്ന് പോയി. അന്നാണ് ആദ്യമായി അയാളെന്നോട് സംസാരിക്കുന്നത്.

ഒരു വളവിനപ്പുറം തോട്ടത്തിലെ പണിക്കാർക്ക് വേണ്ടിയുള്ള ചായ കടയുണ്ട്. ഞങ്ങൾ നടന്നു.

"ടീച്ചർ ഇവിടെ സ്ഥിരമാക്കാനാണോ "ചൂടു കട്ടൻചായ നീട്ടിക്കൊണ്ട് അയാൾ ചോദിച്ചു.
" അതാണ് ആഗ്രഹം " ഞാൻ പുഞ്ചിരിച്ചു.
" എന്തിനാണ് ഈ നാട്ടിലേയ്ക്ക് വന്നത് " അയാളെ കണ്ടപ്പോൾ മുതൽ മനസിലുദിച്ച സംശയമായിരുന്നു അത്.
"ടീച്ചറോ "
"ഏറ്റെടുക്കാൻ ആരുമില്ലാതെ ഇങ്ങനൊരു സ്ക്കൂൾ ഉണ്ടെന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞതും അപേക്ഷിച്ചതും. ഞാനിവിടെ വരുന്നതിനു മുമ്പ് കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പലരും ടൗണിലെ സ്ക്കൂളിലേയ്ക്ക് പൊയ്ക്കോണ്ടിരുന്നത്. അതിനു കഴിയാത്തവരും ഉണ്ടായിരുന്നു. ഇരുണ്ടു പോകാവുന്ന അവരുടെ സ്വപ്നങ്ങളെ കൈപിടിച്ച് ഉയർത്തേണ്ടത് എന്റെ കൂടി ഉത്തരവാദിത്വമാണെന്ന് തോന്നി ". ഞാൻ പറഞ്ഞത് അത്രയും പുഞ്ചിരിയോടെയാണ് അയാൾ കേട്ടിരുന്നത്.
"നമ്മൾ ഇരുവരും ഏതാണ്ട് ഒരേ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രികരാണ് ടീച്ചറേ.നിങ്ങൾ ഒരു വഴി തിരഞ്ഞെടുത്തപ്പോൾ ഞാൻ ഒരുപാട് വഴികളിലൂടെ സഞ്ചരിക്കുന്നു എന്ന് മാത്രം"
"എങ്ങനെ"
"എല്ലാം കൈപ്പിടിയിലൊതുക്കി വളർന്നു വരുന്ന ഒരു തലമുറയുടെ വേദനിപ്പിക്കുന്ന മറുവശമാണ് ഇവിടുത്തെ കുട്ടികൾ. തങ്ങളുടെ അവകാശങ്ങൾ അറിയാതെ ചൂഷ്ണം ചെയ്യപ്പെടുന്ന ഒരു സമൂഹത്തിലെ അംഗങ്ങളാണിവർ.പലരുടെയും കണ്ണിൽ അപരിഷ്കൃതമായ ആ സമൂഹത്ത, അവരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തണം. ടീച്ചർ പറഞ്ഞതു പോലെ അത് എന്റെ കടമയാണെന്നുള്ള തോന്നലിൽ നിന്നാണ് ഇവിടെ വന്നത് "
അയാളുടെ സ്വരത്തിന് വല്ലാത്തൊരു തീക്ഷ്ണത ഉണ്ടായിരുന്നു. മാറ്റത്തിന്റെ അഗ്നിയായി പടരുവാൻ ശേഷിയുള്ള ജ്വലിക്കുന്ന വാക്കുകൾ. വനാതിർത്തിയിലെ ഭൂമി കൈയ്യേറി നിർമ്മാണം തുടങ്ങിയ വാച്ച് ടവറിനെതിരെ ഗ്രാമത്തിലുള്ളവർ കളക്ടറിൽ നിന്ന് സ്റ്റേ വാങ്ങിയ വാർത്ത രാമേട്ടൻ പറഞ്ഞതാണ് അപ്പോൾ ഓർമ്മ വന്നത്.
"എത്ര നാൾ ഇവിടെ ഉണ്ടാകും "
" അറിയില്ല. എനിയ്ക്ക് വേരിറക്കാൻ ഈ ഭൂമിയിൽ ഒരിടവും ഇല്ലെന്ന് തോന്നുന്നു. എത്ര മനോഹരമായ ഇടങ്ങളും വേഗത്തിൽ മടുത്തു പോവുന്നു.പിന്നെ ഈ ലോകമിങ്ങനെ നീണ്ടു നിവർന്ന് കിടക്കുമ്പോൾ കഴിയുന്നത്ര ചുറ്റിക്കറങ്ങി നമ്മൾ അതിനോട് നീതി പുലർത്തേണ്ടേ.. "
ആ വാക്കുകൾ പ്രിയപ്പെട്ട ആരെയോ ഓർമ്മിപ്പിക്കുന്നതായിരുന്നു. സംസാരിക്കുമ്പോൾ വിടർന്നു വരുന്ന അയാളുടെ കണ്ണിലേയ്ക്ക് ഞാൻ കൗതുകത്തോടെ നോക്കി. ചിറകുകളുള്ള ഒരു മനുഷ്യനെ ആദ്യമായി കാണുകയായിരുന്നു.
"ഇവിടം മടുത്തു തുടങ്ങിയോ...?"
"ഇതുവരെ ഇല്ല" എന്നെ നോക്കി അയാൾ പുഞ്ചിരിച്ചു.  "എന്തെങ്കിലും ചെയ്യുവാൻ ഉണ്ടെന്ന് തോന്നുന്ന ഇടങ്ങളിൽ ഇതുപോലെ തങ്ങാറുണ്ട്. മറ്റുള്ളവരുടെ കണ്ണിൽ സന്തോഷത്തിന്റെ ഒരു ചെറു നക്ഷത്രം വിരിയുന്നത് കാണുന്നത്... കാരണം നമ്മൾ ആവുന്നത്... ഒക്കെയാണല്ലോ ജീവിതത്തിന് അർത്ഥമുണ്ടാക്കുന്നത്. പിന്നെ ഇവിടം തേടി വരാൻ മറ്റൊരു കാരണം കൂടിയുണ്ട് "
എന്തായിരിക്കും...? ആശ്ചര്യത്തോടെ ഞാൻ അയാളെ നോക്കി .
" വളരെ വേണ്ടപ്പെട്ട ഒരാൾ ഇവിടെയുണ്ട്.
ഈ പ്രകൃതിയെ പോലെ സുന്ദരമായ ഒരു സൗഹൃദം". മലയിടുക്കിലൂടെ ഒഴുകുന്ന അരുവിയുടെ തുടക്കം തേടികൊണ്ട് അയാൾ പറഞ്ഞു .
പക്ഷെ അങ്ങനൊരാളെ അയാളോടൊപ്പം
ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല.

പേര് എന്താണെന്ന് പോലും തമ്മിൽ ചോദിച്ചില്ല.കണ്ടു മുട്ടുമ്പോളുള്ള പതിവ് ചിരിക്കും ഒന്നോ രണ്ടോ വാക്കുകൾക്കും അപ്പുറം പിന്നീടൊരിക്കൽ പോലും ഞങ്ങൾ സംസാരിക്കുകയുണ്ടായില്ല. കനത്തു വരുന്ന മഞ്ഞു കാലത്തിനിടയിലൂടെ പരിചയത്തിന്റെ ഒരാഴ്ച്ച കൂടി കടന്നു പോയി.

ഡിസംബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച ആയിരുന്നു അന്ന്. ക്രിസ്മസ് അവധി തുടങ്ങുകയാണ്. നാട്ടിലേയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് സ്ക്കൂളിലേയ്ക്ക് പോയത്. ജീപ്പിറങ്ങിയപ്പോൾ പിറകിൽ നിന്ന് വിളിച്ച് അയാളൊരു പുസ്തകം നീട്ടി...

'പത്മരാജന്റെ ലോല'

ചെമ്പരത്തിപ്പൂക്കൾ നിറഞ്ഞ വഴിയുടെ അയാൾ നടന്നകലുന്നത് അന്ന് ആദ്യമായി ഞാൻ നോക്കി നിന്നു.

ജനുവരിയുടെ തണുപ്പിൽ ഇവിടുത്തെ പ്രകൃതിയ്ക്ക് ഇളംമഞ്ഞ കലർന്ന പച്ച നിറമാണ്. പ്രതീക്ഷയുടെയും പുതുമയുടെയും ഓർമ്മപ്പെടുത്തലുകൾ പോലെ...
സ്വീകരിക്കുവാൻ ഒരു പുഞ്ചിരി പതിവ് സീറ്റിൽ കാണുമെന്ന പ്രതീക്ഷയോടെ ആണ് തിരിച്ചെത്തിയത്. പക്ഷെ പിന്നീടൊരിക്കലും ഞാൻ അയാളെ കണ്ടിട്ടില്ല. ഒരു യാത്ര പോലും  പറയാതെ ഇവിടം വിട്ട് അയാൾ എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക..? അപ്രതീക്ഷിതമായി കടന്നു വന്ന് ജീവിതത്തിലേയ് നടന്നു കയറിയ ആ മനുഷ്യൻ എനിയ്ക്ക് ആരായിരുന്നു...? അല്ലെങ്കിലും തിരച്ചിലിനിടം നൽകാതെ ഇറങ്ങി പോവുന്ന മനുഷ്യർ സൃഷ്ടിക്കുന്ന ശൂന്യതയ്ക്ക് കാത്തിരിപ്പിനേക്കാൾ വലിപ്പമുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റെന്തോ തിരയുന്നതിനിടയിലാണ് അയാൾ സമ്മാനിച്ച പുസ്തകം കാണുന്നത്. വെറുതെ മറിച്ച് നോക്കിയപ്പോൾ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തിയ വരികളിൽ കണ്ണുകൾ ഉടക്കി. തേടികൊണ്ടിരുന്ന ചോദ്യങ്ങളുടെ ഉത്തരമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ കാലത്തു തന്നെ ബ്ലോഗ് എഴുത്തും വായനയും പതിവ് ശീലങ്ങളിൽ ഒന്നായി മാറിയിരുന്നു. വളരെ യാദൃശ്ചികമായിട്ടാണ് 'കനൽ ' എന്ന പേരിലുള്ള എഴുത്തുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. 'ചിന്തകളുടെ പ്രതിഫലനം അക്ഷരങ്ങളാകുമ്പോൾ മാറ്റത്തിന്റെ കനലെരിയുന്നു ' എന്ന വാക്കുകളോടെ തുടങ്ങിയിരുന്ന കവിതകളും കുറിപ്പുകളും യാത്രാവിവരണങ്ങളും. പേരുപോലെ ചൂടേറിയ വരികളോട് തോന്നിയ അടുപ്പം കമന്റുകളായും ഒടുവിൽ പേഴ്സണൽ ചാറ്റിലേയ്ക്കും വഴിമാറി.

അത്ഭുതപ്പെടുത്തിയ സൗഹൃദം ആയിരുന്നു അത്. പുസ്തകങ്ങളോടൊപ്പം കുറേ സ്വപ്നങ്ങളും ചേർത്ത് ഞാൻ സൃഷ്ടിച്ചെടുത്ത ലോകത്തേയ്ക്ക് ആദ്യമായി കടന്നു വന്ന മനുഷ്യനായിരുന്നു അയാൾ. പരസ്പരം ഐഡന്റിറ്റി വെളിപ്പെടുത്താതിരുന്നിട്ട് കൂടി അക്ഷരങ്ങൾ സൃഷ്ടിച്ച സൗഹൃദം എന്നെ വിസ്മയപ്പെടുത്തി.സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് കവിതകൾ എഴുതാറുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും എഴുതി തുടങ്ങുവാനുള്ള കാരണവും അയാളായിരുന്നു. ഇങ്ങനെ ഒരു സ്ക്കൂളിനെ കുറിച്ച് അറിഞ്ഞതും അയാളിൽ നിന്നാണ്.

പോസ്റ്റ് ഗ്രാജുവേഷൻ റാങ്കോടെ പാസായ ഒരാൾക്ക് ചേരുന്ന ജോലിയല്ലെന്ന് പറഞ്ഞുള്ള എതിർപ്പുകൾക്കിടയിൽ നിന്ന്, മനുഷ്യനായി ചിന്തിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ എന്ന് പറഞ്ഞ ആ സൗഹൃദമാണ് എന്നെ ഇവിടെ എത്തിച്ചത്. പിന്നീടെപ്പോഴോ കുട്ടികൾക്കായി ലൈബ്രറി തുടങ്ങുന്ന കാര്യം അറിയിച്ചപ്പോൾ, അയച്ച ആളിന്റെ വിലാസമില്ലാതെ കുറേയധികം പുസ്തകങ്ങളും എന്നെ തേടിയെത്തിയിരുന്നു.

ലാപ്പ്ടോപ് തുറന്നു നോക്കി. ലാസ്റ്റ് മെസേജുകൾക്കൊന്നും  അയാൾ മറുപടി തന്നിട്ടുണ്ടായിരുന്നില്ല. ഇടയ്ക്ക് അത് പതിവുള്ളത് . പോയ യാത്രയിലെ പുതുമയുള്ള കാഴ്ച്ചകളെക്കുറിച്ച് പറഞ്ഞു കൊണ്ട് തിരികെയെത്തുമെന്ന ഉറപ്പ് ഉണ്ടായിരുന്നതിനാൽ കൂടുതൽ അന്വേഷിക്കണമെന്നും തോന്നിയില്ല. 

വായിക്കുന്ന പുസ്തകത്തിലെ ഏറ്റവും മനോഹരമായ വരികൾ അയാൾ എഴുതി സമ്മാനിക്കാറുണ്ടായിരുന്നു. അത്തരത്തിൽ ഒന്നായിരുന്നു അവസാന മെസേജും. ഡിസംബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച വന്ന സന്ദേശം.
ആ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരുന്ന അതേ വാക്കുകൾ... 

'രാവിലെ തമ്മിൽ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാകുക...'

                          Written by     - ശ്രീക്കുട്ടി റ്റി.സി
                       


DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo